കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് അന്തിമവിധി വരുന്നെന്ന തീരുമാനമായതോടെ 2017 ഫെബ്രുവരി 17-ന് സംഭവം നടന്ന ആ രാത്രി ഓർത്തെടുത്ത് അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ്.
അന്ന് രാത്രി 11.30-ഓടെ കിടന്നയുടനെ പി.ടിയ്ക്ക് ഒരു ഫോൺ കോൾ വന്നുവെന്ന് ഉമ പറഞ്ഞു. പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം വല്ലാതെയായി. ഞാൻ ഒരു സ്ഥലംവരെ പോയിട്ടുവരാമെന്നുമാത്രം പറഞ്ഞ് ഇറങ്ങാനൊരുങ്ങി. എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ അത്യാവശ്യ കാര്യമാണെന്ന് മാത്രം പറഞ്ഞു. എവിടേക്ക് പോകുകയാണെങ്കിലും പറയാറുണ്ട്. പക്ഷേ, ആ യാത്ര എങ്ങോട്ടാണെന്ന് പറഞ്ഞിരുന്നില്ലെന്നും അവർ ഓർത്തു.
രാത്രി പോയി തിരിച്ചുവന്നപ്പോൾ പി.ടി ഭയങ്കര അസ്വസ്ഥനായിരുന്നു. അന്ന് ഉറങ്ങിയിട്ടേയില്ലെന്ന് പറയാം. സ്വന്തം മകൾക്ക് സംഭവിച്ചതിന്റെ വേദനയാണ് അന്ന് പി.ടിയിൽ കണ്ടത്.
ധീരമായി നിൽക്കണമെന്ന് പി.ടി. ആ കുട്ടിയോട് പറഞ്ഞു. പി.ടിയുടെ ഫോണിൽനിന്നാണ് ഐജിയെ വിളിച്ചുകൊടുത്തത്. ആ കുട്ടി ഫോണിലൂടെ എല്ലാംപറഞ്ഞു. പി.ടി. തോമസ് കേസിലെ പ്രധാനപ്പെട്ട സാക്ഷിയുമായിരുന്നു.
കേസിൽ പി.ടി ഇടപെടുന്ന സമായത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന കാറിന്റെ നാലു വീലുകളുടെയും ബോൾട്ട് അഴിച്ചു മാറ്റിയ സംഭവത്തിൽ ഇന്നും സംശങ്ങൾ അവശേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
മൊഴികൊടുക്കാൻ പോയപ്പോൾ അദ്ദേഹത്തിന് കുറെ ദുരനുഭവമൊക്കെയുണ്ടായി. മൊഴി കൊടുക്കേണ്ട എന്ന് ഒരു കൂട്ടർ പറഞ്ഞു. മൊഴി ശക്തമാക്കരുതെന്ന് പറഞ്ഞവരുണ്ടായിരുന്നു. അതിന് താൻ ഒന്നും കൂട്ടിപ്പറയില്ലെന്നും ഒന്നും കുറച്ച് പറയാനും തയാറല്ലെന്നുമായിരുന്നു പി.ടി നൽകിയ മറുപടി. അദ്ദേഹം ഒരിക്കലും ഒരാളുടെയും പേര് എടുത്തു പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് പി.ടി പറഞ്ഞതെന്നും ഉമ തോമസ് പറഞ്ഞു.
Tags : Uma Thomas pt thomas actress attacked