Kerala
കൊച്ചി: വൈപ്പിനിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രികനായ മധ്യവയസ്കന് ഗുരുതര പരിക്ക്. കുഴുപ്പിള്ളി ചെറുവയ്പ്പ് താണിയത്ത് കൃഷ്ണൻകുട്ടിക്ക് (56) ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ചെറു വൈപ്പ് ബസ്റ്റോപ്പിന് വടക്കുവശത്ത് വച്ചായിരുന്നു അപകടം നടന്നത്.
തലയ്ക്കും മറ്റും പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Kerala
കണ്ണൂർ: മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ . ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ. ചന്ദ്രമതിയുടെയും മകനാണ്.
Kerala
തിരുവനന്തപുരം: കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നുമ്മേൽ സ്വദേശി രജിത്ത് (39) ആണ് മരിച്ചത്. രജിത്തിന്റെ ഭാര്യ അംബിക സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
രജിത്തും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ചായിരുന്ന അപകടം. രജിത്തിന്റെ മരണവിവരം അറിഞ്ഞതിനു പിന്നാലെ മൃതദേഹവുമായി നാട്ടുകാർ എംസി റോഡ് ഉപരോധിച്ചു. അപകടമുണ്ടാക്കിയ ജീപ്പിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയെങ്കിലും ജാമ്യത്തിൽ വിടുകയായിരുന്നു.
ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നും വാഹനത്തിൽ നിന്നും രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഐഡി കാർഡുകൾ ലഭിച്ചിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ഉന്നതരെ സംരക്ഷിക്കാൻ കിളിമാനൂർ പോലീസ് ശ്രമിച്ചുവെന്ന് ആരോപിച്ച് മരിക്കുന്നതിന് മുമ്പ് രജിത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്. അതേസമയം പ്രതിയുടെ ഥാർ വാഹനം കഴിഞ്ഞ രാത്രിയിൽ ആരോ കത്തിച്ചു.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്.
ദേവനഹള്ളി താലൂക്കിലെ അഗലക്കോട്ടെ ഗ്രാമിത്തിലാണ് അപകടമുണ്ടായത്. ദേവനഹള്ളിയിൽ നിന്ന് ബുഡിഗെരെയിലേയ്ക്ക് പോയ യുവാക്കളുടെ ബൈക്കിൽ എതിർദിശയിൽ നിന്ന് ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ ഡ്രൈവർ കടന്നുകളഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. ചിക്കജല ഗ്രാമത്തിൽ നിന്നുള്ള തൗസീഫെയാണ് തിരിച്ചറിഞ്ഞത്.
മറ്റ് രണ്ട് പേർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.
National
പാറ്റ്ന: ബിഹാറിലെ ഹൈവേയിൽ അപകടകരമായ ബൈക്ക് യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് ട്രാഫിക്ക് പോലീസ്. യുവാക്കൾ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രാഫിക്ക് പോലീസ് കേസെടുത്തത്.
തിരക്കേറിയ റോഡിൽ അപകടമുണ്ടാകുന്ന തരത്തിൽ യുവാക്കൾ ബൈക്കോടിക്കുന്നതും ഒരു പോലീസ് വാഹനത്തെ പേടികൂടാതെ മറികടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗത്തിൽ പായുന്ന രണ്ട് ബൈക്കുകളിൽ ഇരു കൈകളും ചേർത്ത് പിടിച്ച് സീറ്റിൽ നിന്നു കൊണ്ട് ബൈക്കോടിക്കുന്ന യുവാക്കൾ പോലീസ് വാഹനത്തെ ധൈര്യത്തോടെ മറികടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിഹാർ പോലീസിനെതിരെ നിരവധി ആളുകൾ രംഗത്തെത്തി. ബിഹാറിലെ ആളുകൾക്ക് പോലീസിനെ ഭയമില്ലാതെയായെന്നും അതുകൊണ്ടാണ് അപകടരമായ രീതിയിൽ യുവാക്കൾ ബൈക്ക് ഓടിക്കുന്നതെന്ന് പലരും വിമർശിച്ചു. പോലീസ് ഇതോക്കെ വെറുതെ കണ്ടിരിക്കുമോ അതോ നടപടിയെടുക്കുമോയെന്നും പലരും ചോദിച്ചു.
Kerala
തൃശൂർ: മാള അണ്ണല്ലൂരിൽ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗുളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.
Kerala
കൊച്ചി: തൊടുപുഴ കോലാനി ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്.
സഹയാത്രികനും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണനെ (19) ഗുരുത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടുപുറം ഫ്യൂവൽസിന് സമീപത്താണ് അപകടമുണ്ടായത്.
കോലാനി ഭാഗത്ത് നിന്നും തടി കയറ്റി വരികയായിരുന്നു ലോറിയുമായാണ് പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.
Kerala
തിരുവനന്തപുരം : മൂടിയില്ലാത്ത ഓടയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ അണ്ടൂർക്കോണത്തുണ്ടായ സംഭവത്തിൽ അൻഷാദ് (45) ആണ് മരിച്ചത്.
അണ്ടൂർക്കോണം എൽപി സ്കൂളിന് സമീപത്തെ റോഡിലെ വളവിലായിരുന്നു അപകടം. പുലർച്ചെ ഇതുവഴി പോയ വഴിയാത്രക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്.
തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അൻഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെറുവാരണം സിന്ധുഭവനത്തിൽ വിജയന്റെ മകൻ ജിതു വിജയൻ (ശരത് 26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പൊക്ലാശേരിയിലുള്ള സുഹൃത്തിനെ കണ്ടതിന് ശേഷം തിരിച്ചു വരുമ്പോഴായിരുന്നു ജിതുവിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്.
പഠനത്തിന് ശേഷം വിദേശത്തേയ്ക്ക് പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ജിതു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് പുത്തനമ്പലം വടക്ക് കൈതളായിൽ ഷാപ്പിന് കിഴക്കുവശത്തെ വീട്ടുവളപ്പിൽ നടക്കും.
Kerala
കോഴിക്കോട്: കക്കട്ടിലിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.
കക്കട്ടിലിന് സമീപം നിട്ടൂരിലാണ് അപകടമുണ്ടായത്. സിന്ധു മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: പ്രേമന്. മക്കള്‍: അഭിഷേക്, അദ്വൈത്.
Kerala
പാലക്കാട്: വടക്കഞ്ചേരിയിൽ റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് വയോധികൻ മരിച്ചു. കിഴക്കഞ്ചേരി മമ്പാട് നാരായണൻ (61) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. മംഗലത്തെ വർക്ക്ഷോപ്പിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മരിച്ച നാരായണൻ. ജോലിക്കായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇയാളെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. തമിഴ്നാട് സ്വദേശി ഓടിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പാലക്കാട്: കൊടുമ്പിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. സുഹൃത്തുക്കളായ കുന്നത്തൂർമേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.
കൊടുമ്പ് ഓലശേരിയിൽ ഇന്ന് വൈകുന്നേരം ഏഴോടെയായിരുന്നു അപകടമുണ്ടായത്. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് അതേ ഓട്ടോയിൽ ഇടിച്ച് മറിഞ്ഞാണ് അപകടം.
പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: കണിയാപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കഴക്കൂട്ടത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പള്ളിപ്പുറം സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം.
ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മംഗലപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Kerala
കൊച്ചി: അമിത വേഗത്തിലെത്തിയ ബൈക്ക് ഹമ്പിൽ കയറി മറിഞ്ഞു യുവാവ് മരിച്ചു. എളമക്കര സ്വദേശി അസിം മുഹമ്മദ് ആണ് മരിച്ചത്.
ബൈക്ക് ഓടിച്ച അസിം മുഹമ്മദിന്റെ സഹോദരൻ അസറിന് ഗുരുതര പരിക്കേറ്റു. റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Kerala
ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ് കൊച്ചിറവെളി കാലായ്ക്കൽ രാജേന്ദ്രന്റെ മകൻ രാകേഷ് (24) എന്നിവരാണ് മരിച്ചത്.
വളവനാട് കോൾഗേറ്റ് ജംക്ഷനു കിഴക്കുവശം എഎസ് കനാൽറോഡിനു സമീപം രാത്രി 10.30 ഓടെയാണ് അപകടം. ഇരുവരുടെയും ബൈക്കുകൾ തമ്മിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Kerala
ഇടുക്കി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്തുണ്ടായ അപകടത്തിൽ കോഴിമല സ്വദേശി ജിൻസനാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ബൈക്ക് ബസിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ജിൻസന്റെ സഹോദരൻ ജെയ്സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിൻസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കൊച്ചി: എറണാകുളം മലയാറ്റൂരിൽ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ തലയില്‍ കണ്ടെത്തിയത് ആഴത്തിലുള്ള മുറിവ്. സമീപത്തു രക്തക്കറ പുരണ്ട കല്ല് കിടപ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയുടെ പോസറ്റുമോര്‍ട്ടം ഇന്നു കളമശേരി മെഡിക്കല്‍ നടക്കും.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംഭവത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത വരുമെന്നു പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലായ പെൺകുട്ടിയുടെ ആൺസുഹൃത്ത് അലനു(21) ലഹരി ഇടപാടുകള്‍ ഉണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരുന്നു. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയെ പ്രതി ബൈക്കിൽ കയറ്റിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.
കൂട്ടുകാരനു പെൺസുഹൃത്തിൽ തോന്നിയ സംശയമാണ് എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്തുനിന്നു കാണാതായ 19 വയസുകാരിയുടെ ജീവനെടുത്തതെന്നാണ് പോലീസ് പറയുന്നത്.
കുറ്റസമ്മതം
ചോദ്യം ചെയ്യലിൽ ആണ്‍സുഹൃത്ത് അലന് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംശയത്തെത്തുടര്‍ന്നു കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പലേടത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ബംഗളൂരുവില്‍ ഏവിയേഷന്‍ കോഴ്സിനു പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ ആണ്‍സുഹൃത്ത് ഉള്ളതായി അലന് സംശയിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഫോണില്‍ മറ്റൊരു ആണ്‍സുഹൃത്തുമായുള്ള ചിത്രങ്ങളും അലന് കണ്ടത്ര. ഇതേത്തുടർന്നു പ്രകോപിതാനായ പ്രതി പെൺകുട്ടിയെ ആക്രമിച്ചെന്നാണ് മൊഴി കൊടുത്തിരിക്കുന്നത്.
ആദ്യം ചോദ്യം ചെയ്തു വിട്ടയച്ച അലനെ പെൺകുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പോലീസ് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും പോലീസ് പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഏവിയേഷൻ വിദ്യാർഥിനി
മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയെ (19) ആണ് കൊല്ലപ്പെട്ട നിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്. ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കു നാട്ടിലെത്തിയതായിരുന്നു.
ആറു മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ കാലടി പോലീസില്‍ പരാതി നല്കി.
പോലീസ് പലയിടത്തും തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20 ഓടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്തു തെരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ പ്രതികളോ?
പെൺകുട്ടി ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിൽ മറ്റു രണ്ടു യുവാക്കളെയും മറ്റൊരു ബൈക്കിൽ കാണാം. ഇവർക്കും സംഭവത്തിൽ പങ്കുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്തു കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ അലന് പറഞ്ഞിരുന്നത്. ഇതോടെയാണ് ഇയാളെ ആദ്യം വിട്ടയച്ചത്.
എന്നാൽ, പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും പെണ്‍കുട്ടി ഈ സംഘത്തിനൊപ്പമായിരുന്നെന്നാണ് പോലീസ് നിഗമനം.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒറ്റശേഖരമംഗലം അമ്പലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്. ആമച്ചാലിൽ വച്ചാണ് അപകടം നടന്നത്. പുലര്‍ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്നസ്ത്രീകളുടെ കയ്യിൽ തട്ടി ബൈക്ക് നിയന്ത്രണം തെറ്റുകയായിരുന്നു.
തുടര്‍ന്ന് ബൈക്കിൽ നിന്ന് അഭിജിത്ത് തെറിച്ച് റോഡിലേക്ക് വീണു. ഇതിനിടയിൽ എതിരെ നിന്ന് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിൻചക്രം അഭിജിത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒന്നരമണിക്കൂറോളം മൃതദേഹം റോഡിൽ തന്നെ കിടന്നു.
Kerala
ആലപ്പുഴ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. അഗ്നിരക്ഷാനിലയം ചേർത്തല ഓഫീസിലെ ഉദ്യോഗസ്ഥൻ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ ഗോകുൽ (24) ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്കു പടിഞ്ഞാറ് യൂണിയൻ ബാങ്കിനു സമീപമായിരുന്നു അപകടം.
ഹരിപ്പാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണംകഴിച്ചശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും തത്ക്ഷണം മരിച്ചു.
തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹിയിൽ ബൈക്ക്-ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ ഇഡി കണ്ടെത്തിയത് 331.36 കോടി രൂപയുടെ ഇടപാടുകൾ. ഡൽഹിയിൽ റാപ്പിഡോ വാഹനമോടുന്ന യുവാവിന്റെ പേരിലുള്ള അക്കൗണ്ടിലാണ് 331 കോടി രൂപ കണ്ടെത്തിയത്. ഇയാളുടെ പേരിൽ എടുത്ത വ്യാജ അക്കൗണ്ടാണ് ഇത് എന്നാണ് കണ്ടെത്തൽ.
അനധികൃതമായി എത്തിയ പണം വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഉദയ്പൂരിൽ അടുത്തിടെ നടന്ന ആഡംബര വിവാഹത്തിന് ഈ അക്കൗണ്ട് വഴി പണം ചിലവാക്കിയെന്നും ഇഡി വ്യക്തമാക്കി.
ഗുജറാത്തിലെ ഒരു യുവ രാഷ്ട്രീയക്കാരനിലേക്ക് അന്വേഷണം നീളുന്നുന്നുവെന്നാണ് വിവരം. ഓൺലൈൻ വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പണമിടപാടുകൾ ട്രാക്ക് ചെയ്യുന്നതിനിടയിലാണ് റാപ്പിഡോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയ കോടികൾ ഇഡിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
എന്നാൽ ചോദ്യം ചെയ്യലിൽ തനിക്ക് അക്കൗണ്ടിനെക്കുറിച്ചോ നിക്ഷേപിച്ച പണത്തെക്കുറിച്ചോ അറിയില്ലെന്നാണ് ഇയാളുടെ മൊഴി. ഇത് മ്യൂൾ അക്കൗണ്ട് തട്ടിപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണെന്ന് ഇഡി സംശയിക്കുന്നുണ്ട്.
Kerala
മലപ്പുറം: നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് കാരന്തൂര്‍ കല്ലറ നഗറില്‍ പരേതനായ ഗോപിനാഥന്റെ മകള്‍ ഗീതികയാണ് (17) മരിച്ചത്.
ആര്‍ഇസി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി നെടിയിരുപ്പ് മില്ലുംപടിയിലാണ് അപകടം നടന്നത്. ഗീതികയും ബന്ധുവും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്ക് യാത്രികരെ നാട്ടുകാര്‍ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഗീതികയെ രക്ഷിക്കാനായില്ല.
പുല്പറ്റ പൂക്കളത്തൂരിലെ അമ്മയുടെ വീട്ടില്‍ നിന്ന് ബന്ധു മിഥുന്റെ കൂടെ ബൈക്കില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഗീതിക. പരിക്കേറ്റ മിഥുന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു.
Kerala
മലപ്പുറം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലത്തുണ്ടായ അപകടത്തിൽ മരുതുങ്ങൽ സ്വദേശി നന്ദൻ (23) ആണ് മരിച്ചത്.
വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയതായിരുന്നു നന്ദൻ.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വണ്ടൂരിലെ ഒരു കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നന്ദൻ.
Kerala
തൃശൂർ: ചെറുതുരുത്തിയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവതിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. വെട്ടിക്കാട്ടിരി കഫേ മെക്കാനി ഹോട്ടലിന് സമീപം റോഡ് മുറിച്ചു കടക്കുകയായിരുന്ന ചേലക്കര സ്വദേശിയായ യുവതിയെയാണ് ഇടിച്ചുതെറിപ്പിച്ചത്.
ബുധനാഴ്ച്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യുവതി റോഡ് മുറിച്ച് ഹോട്ടലിന്റെ ഭാഗത്തേക്ക് കടക്കുമ്പോഴണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തുനിന്ന് ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്ന മുള്ളൂർക്കര വണ്ടിപറമ്പിൽ വീട്ടിൽ മണികണ്ഠൻ ഓടിച്ചിരുന്ന ബൈക്കാണ് യുവതിയെ ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തിൽപ്പെട്ട യുവതിക്കും ബൈക്ക് യാത്രികനായ മണികണ്ഠനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ഓട്ടുപാറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരേയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.