Kerala
കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ പുസ്തകങ്ങളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ. കോതമംഗലം സ്വദേശിയായ സാജിദ് അസീസ് (31) ആണ് എക്സൈസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ലഹരി വിൽപനയ്ക്കായി എത്തിയ സാജിദിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചത്.
ഇയാളിൽ നിന്ന് 30.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ടര മാസമായി സാജിദ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന സാജിദ് നാല് മാസം മുമ്പാണ് കേരളത്തിൽ എത്തിയത്. ഖത്തറിൽ നിന്നും പരിചയപ്പെട്ട ചിക്കമംഗ്ലൂർ സ്വദേശിയാണ് സാജിദിന് എംഡിഎംഎ എത്തിച്ചു നൽകുന്നതെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
വിദ്യാർഥികൾക്കും യുവാക്കൾക്കും ഉൾപ്പെടെ ഇയാൾ ലഹരി എത്തിക്കുന്നുണ്ട്. പുസ്തകങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയാണ് വില്പന. ഒറ്റനോട്ടത്തിൽ രഹസ്യ അറകൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
Kerala
കൊച്ചി: കോതമംഗലത്ത് ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയില്‍. പശ്ചിമ ബെംഗാള്‍ സ്വദേശി മോണ്ടല്‍ മജ്ബൂര് (50) ആണ് കോതമംഗലം എക്സൈസ് റേഞ്ച് ടീമിന്റെ പിടിയിലായത്. 0.691 ഗാം ബ്രൗണ്‍ ഷുഗറും 30 ഗ്രാം കഞ്ചാവുമാണ് ഇയാളില്‍നിന്നു പിടികൂടിയത്.
എറണാകുളത്തു രാത്രികാല സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗിനിടെയാണ് നെല്ലിക്കുഴി ഭാഗത്തു വില്‍പ്പനയ്ക്കായി കൈവശം വച്ച ലഹരിയുമായി മജ്ബൂര് പിടിയിലായത്.
Kerala
കൊച്ചി: എറണാകുളത്ത് 21 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽ. കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായ ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കബൂത്തർ ഭായിയുടെ സഹായിയാണ് പിടിയിലായ മസൂദ് ആലം.
കബൂത്തർ ഭായി എന്ന ജുഹിദുൽ ഇസ്ലാമിന് അസമിൽ നിന്നും ഹെറോയിൻ എത്തിച്ചുകൊടുത്തിരുന്നത് മസൂദ് ആലം ആണെന്ന് എക്സൈസ് വ്യക്തമാക്കി. ആസാമിൽ നിന്നാണ് മസൂദ് ആലം ഹെറോയിൻ എത്തിച്ചുനൽകിയിരുന്നത്.
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നിന്നാണ് മസൂദ് ആലം പിടിയിലായത്. ചൈന വൈറ്റ് ഹെറോയിനുമായി കബൂത്തർ ഭായിയെ കൊച്ചിയിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രതിയുടെ താമസം.
16 ഗ്രാം ചൈന വൈറ്റ് ഹെറോയിൻ, ഒരു ഗ്രാം എംഡിഎംഎ, 30 ഗ്രാം കഞ്ചാവ് എന്നിവയാണ് എക്സൈസ് ഇയാളിൽ നിന്ന് പിടികൂടിയത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവിന് പരിക്ക്. നെടുമങ്ങാട്, ആനാട് സ്വദേശി സഞ്ജയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
അൻസർ എന്നയാളാണ് സഞ്ജയ്ക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സഞ്ജയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അൻസറിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു.
Kerala
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം നെടിയിരുപ്പ് സ്വദേശി ലിജേഷ് (32) ആണ് അറസ്റ്റിലായത്. 1.4 കിലോഗ്രാം കഞ്ചാവുമായാണ് ലിജേഷിന് അറസ്റ്റ് ചെയ്തത്.
പിടിക്കപ്പെടാതിരിക്കാൻ ബസിൽ കേരളത്തിലേയ്ക്ക് വരവെയാണ് ലിജേഷ് എക്സൈസിന്റെ വാഹന പരിശോധനയിൽ കുടുങ്ങിയത്. വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദേവകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.എം. സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, അശ്വന്ത്, സുബിൻ രാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Kerala
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് പ്രതികൾ കടന്നുകളഞ്ഞു. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ ആനന്ദിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
എക്സൈസ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീ ആനന്ദ് ഉൾപ്പെടെ മൂന്ന് പേരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. പത്തനംതിട്ട കണ്ണങ്കര സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ കാറിൽ വച്ച് ലഹരി കൈമാറ്റം നടക്കുകയായിരുന്നു. പിടിയിലാകുമെന്ന് മനസിലായതോടെ പ്രതികൾ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു.
ശ്രീ ആനന്ദിന്റെ കാലിലൂടെ വാഹനം കയറ്റിയിറക്കിയാണ് സംഘം രക്ഷപ്പെട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
തൃത്താല: കേരളത്തെ മയക്കുമരുന്നുമുക്തമാക്കുന്നതിനായി എക്സൈസ് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നു മന്ത്രി എം.ബി. രാജേഷ്. ഇതിന്റെ ഭാഗമായി വകുപ്പിൽ പുതുതായി 134 തസ്തികകൾ സർക്കാർ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു.
വിമുക്തി മിഷന്റെ നോ ടു ഡ്രഗ്സ് കാമ്പയിൻ അഞ്ചാംഘട്ടത്തിന്റെ ഭാഗമായി തൃത്താല മണ്ഡലത്തിൽ സംഘടിപ്പിച്ച കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. സജീവ് വിഷയാവതരണം നടത്തി. രക്തദാനം, വ്യായാമം എന്നീ വിഷയത്തിൽ നാഗലശ്ശേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. മഹേഷ് ക്ലാസെടുത്തു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. ദൃശ്യ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
മാനന്തവാടി: കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. മാനന്തവാടി കാഞ്ഞിരങ്ങാട് പുതുശ്ശേരി തെക്കേതില്‍ വീട്ടില്‍ ടി.എസ്. വിശാഖ് (26) ആണ് എക്സൈസിന്റെ പിടിയിലായത്.
മാനന്തവാടി മേഖലയിലെ എള്ളുമന്ദം കൊണിയന്‍ മുക്ക് ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്ആണ് വിശാഖ് പിടിയിലായത്. 856 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 10 എഎഫ് 1849 മാരുതി എ-സ്റ്റാര്‍ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
വലിയ അളവില്‍ കഞ്ചാവ് കാറില്‍ സൂക്ഷിക്കുകയും ചില്ലറ വില്പനക്കുള്ള പൊതികളാക്കി വിവിധയിടങ്ങളില്‍ സഞ്ചരിച്ച് വില്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇപ്പോള്‍ പിടിയിലായ വിശാഖിന്റെ പേരിലുള്ളതല്ല വാഹനമെന്നും മറ്റൊരാളുടെ പേരിലുള്ള വാഹനം ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തിയ എക്സൈസ് സംഘം വാഹനത്തിന്റെ ഉടമസ്ഥനായി അന്വേഷണം നടത്തിവരികയാണ്.
Kerala
കൊല്ലം: അനധികൃത മദ്യവിൽപ്പന കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്.
റിപ്പബ്ലിക് ദിനത്തിൽ ഏറം ജംഗ്ഷനു സമീപം അനധികൃത മദ്യ വിൽപന നടത്തിയതിന് ബിജുവിന് എതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ബിജുവിനെ പിടികൂടാൻ എക്സൈസ് സംഘം വ്യാഴാഴ്ച എത്തിയെങ്കിലും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് തടഞ്ഞു. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ ബിജുവിനെയും സഹായികളെയും പിടികൂടി. കണ്ടാൽ അറിയാവുന്ന മറ്റ് ചിലരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവർക്കായും അന്വേഷണം ഊർജിതമാക്കി.
Kerala
കൊച്ചി: പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളെ ലഹരി കേസുകളില്‍ സഹായിക്കാനെത്തുന്നത് മലയാളികളാണെന്ന് ആന്റി നര്‍കോട്ടിക്സ് ക്ലബ്ബ് പ്രസിഡന്റ് ഇന്ദ്രജിത്ത്. ഭായ് കോളനി എന്ന സ്ഥലത്ത് എല്ലാ ലഹരി വസ്തുക്കളും ലഭിക്കും. എക്സൈസോ പോലീസോ പിടിച്ചാലും ജാമ്യത്തില്‍ ഇറങ്ങാനായി ഒരു നിശ്ചിത അളവില്‍ മാത്രമേ ഇവര്‍ ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കാറുള്ളു. ജാമ്യം ലഭിക്കാനായി കൂട്ടുനില്‍ക്കുന്നത് മലയാളികള്‍ തന്നെയാണ്. പൊറുതിമുട്ടിയ നാട്ടുകാര്‍ തന്നെ ഇപ്പോള്‍ പലരെയും പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയാണെന്ന് ഇന്ദ്രജിത്ത് ദീപിക ഓണ്‍ലൈനോട് പ്രതികരിച്ചു.
ആസാം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആള്‍ക്കാരാണ് പ്രധാനമായിട്ടും ഭായ് കോളനിയില്‍ ഉള്ളത്. അവിടെ പോയി കഴിഞ്ഞാല്‍ കോല്‍ക്കത്തയിലോ ഗുവാഹട്ടിയിലോ പോയതു പോലെയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ ഹബ്ബ് ആണത്. അങ്ങോട്ട് കയറിക്കഴിഞ്ഞാല്‍ ഏത് ലഹരിയാ, കഞ്ചാവാണോ, ഇന്ജെക്ഷന് ആണോ, പെണ്ണ് ആണോ എന്താ വേണ്ടതെന്ന് ചോദിച്ച് ആളുകള്‍ ഇങ്ങോട്ട് വരും. പ്രധാനമായും ഹെറോയിന്‍ ആണ് അവിടെയുള്ളത്. ഒരുപാട് ആളുകള്‍ ഇപ്പോള്‍ ലഹരിക്ക് അടിമകളാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.
ലഹരിയുമായി പോലീസ് പിടികൂടുമെങ്കിലും ഒരു നിശ്ചിത അളവില്‍ കൈവശം വച്ചാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാനാവുകയുള്ളു. അതുകൊണ്ട് അധികം അളവില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ ഇവര്‍ കൈവശം വയ്ക്കില്ല. അതിനാല്‍ തന്നെ പോലീസ് പിടികൂടിയാലും പെട്ടെന്ന് കേസില്‍ നിന്നും ഊരി പോകാനാവും. അന്യസംസ്ഥാന തൊഴിലാളികള്‍ പൊട്ടന്മാരാണെന്ന് മലയാളികള്‍ പറയും. എന്നാല്‍ അവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ളത്. എത്ര അളവ് സൂക്ഷിച്ചാലാണ് സ്റ്റേഷന് ജാമ്യത്തില്‍ വിടുന്നതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതിന് അനുസരിച്ചാണ് ഇവര്‍ ലഹരി വസ്തുക്കള്‍ കൈയില്‍ വയ്ക്കുന്നത്. അതുകൊണ്ട് തന്നെ പിടിച്ചു കഴിഞ്ഞാലും അവരെ ജയിലിലാക്കാന്‍ കഴിയില്ല.
മാത്രമല്ല, ഇവരെ മലയാളികള്‍ തന്നെ സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ജാമ്യം നില്ക്കാന് ആളുകളെ വാടകയ്ക്ക് എടുത്ത് അറസ്റ്റിലാകുന്ന ഇവരെ പുറത്തിറക്കി കൊടുക്കുന്ന മലയാളികളുണ്ട്. മീഡിയേറ്റര്‍ ആയി നില്ക്കുന്ന മലയാളി ഇവരുടെ പക്കല്‍ നിന്നും നല്ലൊരു തുകയും വാങ്ങുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ വച്ച് ജീവിക്കുന്ന ഒരുപാട് മലയാളികളും പെരുമ്പാവൂരിലുണ്ട്. കഞ്ചാവ് ആണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയയണമെങ്കില്‍ 900 ഗ്രാം വേണം. എംഡിഎംഎ ആണെങ്കില്‍ 0.5 ഗ്രാം വേണം. ഹെറോയിന്‍ 0.8 ഗ്രാം വേണം. എന്നാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവുകയുള്ളു. എന്നാല്‍ ഒന്നോ രണ്ടോ ഇന്ജെക്ഷന് ഉപയോഗിക്കാനായി 0.2 ഗ്രാം അല്ലെങ്കില്‍ 0.4 ഗ്രാം വരെ മാത്രമേ ഇവര്‍ കൈവശം വയ്ക്കുകയുള്ളു. പോലീസ് പിടിച്ചാലും ആളുകള്‍ ഇറക്കി കൊണ്ടു പോകാന്‍ വരുമെന്ന് അവര്‍ക്കറിയാം.
പെരുമ്പാവൂരില്‍ ഇപ്പോള്‍ ഭായ് കോളനി നാട്ടുകാര്‍ ചേര്‍ന്ന് അടപ്പിച്ചു. മലയാളികളുടെ സ്ഥലമാണ് ഇവര്‍ വാടകയ്ക്ക് എടുത്തിട്ട് നില്‍ക്കുന്നത്. നാട്ടുകാരും ക്ലബ്ബുകളും എല്ലാവരും കൂടി അവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് നോട്ടീസ് കൊടുത്തു. അവിടെയുള്ള ബംഗാളികളും ആസാംകാരും അവിടെ നിന്നും മാറി. എന്നാല്‍ പെരുമ്പാവൂരില്‍ നിന്നും ഭായിമാരെ ഒഴിവാക്കുക എന്നത് ഇനി നടക്കില്ല.
അവിടെ നല്ല ഭായിമാരും ഉണ്ട്. കുറച്ചു പേര് മാത്രമാണ് അവിടെ നിന്നും പുറത്തേക്ക് പണിക്ക് പോകുന്നുള്ളു. ബാക്കിയുള്ളവര്‍ അവിടെ തന്നെ ലഹരി വില്‍പ്പനയുമായി കഴിയുകയാണ്. പല ജില്ലകളില്‍ നിന്നും ഇവിടെ ലഹരി വാങ്ങാനായി എത്താനുണ്ട്. പാലക്കാട്ടുതാഴം എന്നാണ് ഭായ് കോളനി ഉണ്ടായിരുന്ന സ്ഥലത്തിന്റെ പര്. ഒരു വയലിന്റെ നടുക്കാണിത്. രണ്ടു സൈഡിലും റോഡുകളുണ്ട്. ഒരു സൈഡില്‍ പോലീസോ എക്സൈസോ വന്നാല്‍ അവര്‍ക്ക് മറ്റൊരു സൈഡിലൂടെ രക്ഷപ്പെടാം. പലയിടങ്ങളില്‍ നിന്നും ആളുകള്‍ ലഹരി വാങ്ങാന്‍ എത്തുന്നുണ്ട്. ലഹരി ഉപയോഗിച്ചു കൊണ്ടാണ് ഭായിമാര്‍ ഇതിലെ നടക്കുന്നത്. അങ്ങോട്ടേക്ക് കയറുമ്പോള്‍ വേണോ വേണോ എന്ന് ഇങ്ങോട്ട് ചോദിക്കും. എന്താണ് എന്ന് ചോദിക്കുമ്പോള്‍, എന്താണ് വേണ്ടത്, ഇവിടെ എല്ലാമുണ്ടെന്നാണ് അവര്‍ പറയുന്നത്.
വലിയ അളവില്‍ ഒഡീഷയില്‍ നിന്നുമൊക്കെ എത്തിച്ച് ഓര്‍ഡറുകള്‍ക്ക് അനുസരിച്ചാണ് ഇവര്‍ വില്‍ക്കുന്നത്. ശരിക്കുമുള്ള ഹെറോയിന്‍ അല്ല, അതിന്റെ വേസ്റ്റ് ആണ് ഭായിമാര്‍ ഇവിടെയുള്ള ആളുകള്‍ക്ക് നല്‍കുന്നത്. അത് കുത്തിവച്ച് പലരും സുഖം തേടുന്നു. ഒരു തവണ ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെയും ലഭിച്ചില്ലെങ്കില്‍ ഒരുപാട് ശാരീരിക, മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് പെരുമ്പാവൂര്‍ സ്വദേശികളും ഇതിന് അടിമകളായി. പിള്ളേരുകള്‍ അടക്കം അടിമകളായി. സോഷ്യല്‍ മീഡിയയില്‍ മാസ് ബിജിഎം ഇട്ട് റീല്‍സ് ചെയ്യാന്‍ ആളുകളായി. അങ്ങനെയുള്ള തരംതാണ കാര്യങ്ങളും ഇവര്‍ ചെയ്യുന്നുണ്ട്. പൊറുതിമുട്ടിയ നാട്ടുകാര്‍ തന്നെ ഇപ്പോള്‍ പലരെയും പിടച്ച് പോലീസില്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.
Kerala
കൊല്ലം: കരുനാഗപ്പള്ളി തഴവ മെഴുവേലിയിൽ വാടക വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും ആണ് പിടികൂടിയത്.
കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.
വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപ്പേർഡ്, ലാബ്, റോട്വീലർ ഇനത്തിൽപ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കേസിലെ പ്രതി അനസിനായി അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ വൻ രാസലഹരി വേട്ട. എറണാകുളം എക്സൈസ് റേഞ്ച് ടീം നടത്തിയ പരിശോധനയിലാണ് രണ്ട് കേസുകളിലായി വ്യാവസായിക അളവിൽ രാസലഹരിമരുന്ന് പിടികൂടിയത്.
കാൽ കിലോ ഗ്രാമിലേറെ എംഡിഎംഎ ആണ് എക്സൈസ് സംഘം പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ആദർശ്.എസ് (28), മുഹമ്മദ് യാസീൻ (25) എന്നിവരാണ് രണ്ട് കേസുകളിലായി പിടിയിലായത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ നിന്നും 252.48 ഗ്രാം എംഡിഎംഎയുമായാണ് ആദർശ് പിടിയിലായത്. ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും 5.32 ഗ്രാം എംഡിഎംഎ, 0.008 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായാണ് മുഹമ്മദ് യാസീനെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന നിർദേശവുമായി എക്സൈസ് കമ്മീഷണർ എം.ആർ. അജിത്കുമാർ.
മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് നൽകണം . ബുധനാഴ്ച ചേർന്ന ഡെപ്യൂട്ടി കമ്മീഷണർമാരുടെയും ജോയിന്റ് കമ്മീഷണർമാരുടെയും യോഗത്തിലാണ്
ഹോട്ടലിലോ ഗസ്റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു.
അതേസമയം, എക്സൈസ് കമ്മീഷണറുടെ നിർദേശം വകുപ്പു മന്ത്രി അറിയാതെയെന്നാണ് വിവരം. എക്സൈസ് കമ്മീഷണറുടെ നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു ഉത്തരവിന് സാധ്യതയുമില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.
Kerala
കൊച്ചി: പ്രതിയിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി.വി. ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കഞ്ചാവ് കണ്ടെത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന 10,000 രൂപ കൈപ്പറ്റിയെന്നാണ് പരാതി. തൊഴിലുടമ നൽകിയ പരാതിയിന്മേൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Kerala
കൊല്ലം: അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കോയിക്കൽ സ്വദേശി അക്ബർഷാ(40 ) ആണ് അറസ്റ്റിലായത്.
കൊല്ലം എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായത്. ഇയാളിൽ നിന്ന് എംഡിഎംഎയും ഇത് കടത്താനുപയോഗിച്ച ബുള്ളറ്റും എക്സൈസ് പിടിച്ചെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ബി. ദിനേശ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വിനയകുമാർ, ഷഹാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ബി. ഷെഫീഖ്, സിവിൽ എക്സൈസ് ഓഫീസർ ഗോകുൽ ഗോപൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
Kerala
മണിമല: പുറത്തു ബോർഡ് വീട്ടിൽ ഊണ്, അകത്ത് മദ്യക്കച്ചവടം. മദ്യനിരോധന ദിവസമായ മാസത്തിലെ ആദ്യദിനവും പുതുവത്സരവും ഒന്നിച്ചുവന്നതോടെ ഇരട്ടി ലാഭത്തിലായിരുന്നു അനധികൃത വിൽപന. രഹസ്യ വിവരം കിട്ടിയ എക്സൈസ് സംഘം എത്തി വിശദമായി പരിശോധന നടത്തിയതോടെ ഒളിപ്പിച്ചുവച്ചിരുന്ന 76 കുപ്പി മദ്യം കണ്ടെടുത്തു.
മണിമലയ്ക്ക് സമീപം കറിക്കാട്ടൂരിലാണ് വീട്ടിൽ ഊണ് ഹോട്ടലിന്റെ മറവിൽ നടന്ന മദ്യ വിൽപന പിടികൂടിയത്. ഹോട്ടൽ ഉടമ വി.എസ്. ബിജുമോനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേസെടുത്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വീടിന്റെ മുകളിലത്തെ നിലയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. സർക്കാർ വക മദ്യവിൽപന ശാലയിൽ നിന്നും പല തവണകളിലായി മദ്യം വാങ്ങിച്ച് വീട്ടിൽ ശേഖരിച്ച് കൂടിയ വിലയ്ക്ക് അന്യസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽക്കുകയായിരുന്നു.
എക്സൈസ് എരുമേലി റേഞ്ച് ഇൻസ്പെക്ടർ കെ.എച്ച്. രാജീവ്, അസി. ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ്, പ്രിവന്റീവ് ഓഫീസർമാരായ വി.എസ്. ശ്രീലേഷ്, മാമൻ ശാമുവേൽ, പി.ആർ. രതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.വി. പ്രശോഭ്, വനിത സിവിൽ ഓഫീസർ അഞ്ജലി കൃഷ്ണ, ഡ്രൈവർ ഷാനവാസ് എന്നിവരാണ് റെയ്ഡ് സംഘത്തിലുണ്ടായിരുന്നത്.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി ഇനത്തിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തി.
മാസപ്പടി വാങ്ങുന്നതിനെത്തുടർന്ന് മിക്ക ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് പരിശോധന നടത്താറില്ലെന്നും ഭൂരിഭാഗം ബാറുകളിലെയും സ്റ്റോക്കുകളിൽ കൃത്യത ഇല്ലെന്നും സ്റ്റോക്ക് രജിസ്റ്ററുകൾ പരിപാലിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. പലയിടത്തും ബാറുകൾ പ്രവർത്തന സമയം പാലിക്കുന്നില്ല.
ബാറുകളിൽ സ്റ്റോക്ക് ഇറക്കുന്പോൾ എക്സൈസ് ഉദ്യോഗസ്ഥർ വെരിഫിക്കേഷൻ നടത്തി സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും ഓപറേഷൻ "ബാർ കോഡ്' എന്ന പേരിൽ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്തെ 66 ബാർ ഹോട്ടലുകളിലും ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിലുമായിരുന്നു വിജിലൻസ് റെയ്ഡ്.
ലൈസൻസ് വ്യവസ്ഥകൾക്കു വിരുദ്ധമായി അനുവദിച്ചതിലും കൂടുതൽ കൗണ്ടറുകളിലും ഡെസ്കുകളിലും മദ്യ വിൽപന നടത്തുന്നു. ബാറുകളിൽ സൂക്ഷിക്കേണ്ട ഇൻസ്പെക്ഷൻ രജിസ്റ്റർ ബാറിൽ നിന്ന് എക്സൈസ് ഓഫീസിലെത്തിച്ച് ഇൻസ്പെക്ഷൻ നടത്തിയെന്ന് രേഖപ്പെടുത്തുന്നു. ബാറുകൾക്ക് അവധിയായിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം പത്തനംതിട്ടയിലെ ബാർ ഹോട്ടലിലെ സ്റ്റോക്ക് ഗോഡൗണിൽനിന്നു നാല് കെയ്സ് മദ്യം എടുത്തതായി കണ്ടെത്തി.
ആലപ്പുഴയിലെ ബാറിൽ നിന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ, വിവിധ എക്സൈസ് സ്ക്വാഡുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് കൈക്കൂലി ഇനത്തിൽ 3,56,000 രൂപ മാസപ്പടിയായി നൽകിയത് ഉദ്യോഗസ്ഥരുടെ പേരും തസ്തികയും സഹിതം രേഖപ്പെടുത്തി രജിസ്റ്ററിൽ എഴുതി സൂക്ഷിച്ചത് പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥർക്ക് പണം നൽകിയതിന്റെ വിവരം ബാർ മാനേജർ വാട്സ് ആപ്പ് വഴി എംഡിക്ക് കൈമാറിയതിന്റെ വിവരങ്ങളും കണ്ടെത്തി. ചില ബാറുകളിൽ സ്റ്റോക്ക് ഇറക്കിയ സമയം എക്സൈസുകാർ ഹാജരായിരുന്നില്ലെന്ന് ബാറിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി.
കുന്നംകുളത്ത് ഇൻസ്പെക്ഷൻ രജിസ്റ്ററിൽ പരിശോധന നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ബാറിലെ സിസിടിവിയിൽ ഉദ്യോഗസ്ഥൻ ആ ദിവസം പരിശോധനയ്ക്ക് എത്തിയിട്ടില്ലെന്നു കണ്ടെത്തി. ഒറ്റപ്പാലത്തെ ബാറിൽ സ്റ്റോക്കിൽ വലിയ അളവിൽ കുറവുണ്ടായി. വെയർ ഹൗസിൽനിന്ന് അനുവദിച്ച മദ്യം സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ സൂക്ഷിക്കുന്നു. നിലന്പൂർ എക്സൈസ് സർക്കിൾ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർ പാരിതോഷികമായി വാങ്ങി സൂക്ഷിച്ച അഞ്ചു കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ഈ മദ്യം നിയമ നടപടികൾക്കായി പോലീസിന് കൈമാറി.
വയനാട് ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ സംശയകരമായി കാണപ്പെട്ട ബിയർ പാർലർ സ്റ്റാഫിന്റെ യുപിഐ ട്രാൻസാക്ഷൻ പരിശോധിച്ചതിൽ 2,000 രൂപ കൽപറ്റ ബെവ്കോ വെയർഹൗസ് ജീവനക്കാരന് അയച്ചതായി കണ്ടെത്തി. കൽപറ്റ എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥന്റെ യുപിഐ അക്കൗണ്ടിലേക്ക് സംശയാസ്പദമായി 3,51,000 രൂപ ലഭിച്ചു. ബാറിൽ ഉപയോഗിക്കുന്ന പെഗ് മെഷറുകളുടെ അളവിൽ കുറവ് കണ്ടത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പിനെ കൊണ്ട് പരിശോധന നടത്തി 25,000 രൂപ പിഴ ചുമത്തി.
Kerala
അട്ടപ്പാടി: പുതുവത്സര വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 43 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ. അഗളി സ്വദേശികളായ അടിമാലി ജോയി, മങ്ങാടൻകണ്ടി ജയൻ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
അഗളി മൂച്ചിക്കടവിൽ വീടിനോട് ചേർന്നുള്ള ഹോട്ടൽ എന്നെഴുതിയ താത്കാലിക കെട്ടിടത്തിനുള്ളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ചാരായവുമായി പ്രതികൾ പിടിയിലായത്.
ചാരായ വിൽപന നടത്താൻ ഉപയോഗിച്ച ഗുഡ്സ് ഓട്ടോയും എക്സൈസ് കസ്റ്റഡിയിലെടുത്തു. അടിമാലി ജോയി നിരവധി ചാരായ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്തേക്ക് വൻതോതിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടില്‍ വി. രമേശ് (47) ആണ് എക്സൈസിന്റെ പിടിയിലായത്. 4205.520 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് ഇയാൾ ലോറിയിൽ കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് അറിയിച്ചു.
ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
Kerala
കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ രണ്ട് പേർ കഞ്ചാവുമായി പിടിയിൽ. കുളത്തൂപ്പുഴ അൻപത് ഏക്കർ സ്വദേശികളായ റിഥിൻ (22 ), അൻസിൽ (24) എന്നിവരാണ് പിടിയിലായത്.
ആറ് കിലോ കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഗോകുൽ ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.
തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന K L 15 A 2011 നമ്പർ KSRTC ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രിവന്റീവ് ഓഫീസർ എവേഴ്സ്സൻ ലാസർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )മാരായ നഹാസ്, ബിജോയ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലങ്കാവ് വേട്ടമ്പള്ളിയിൽ വീട്ടിലും ഓട്ടോയിലുമായി സൂക്ഷിച്ച ചാരായവും കോടയും പിടികൂടി. എക്സൈസ് നടത്തിയ പരിശോധയിലാണ് ചാരായവും കോടയും കണ്ടെത്തിയത്. തുടർന്ന് 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു.
സംഭവത്തിൽ കാട്ടിലകുഴി മധു എന്നറിയപ്പെടുന്ന മധുവിനെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ നിഷാദ് എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും പത്തിൽ അധികം ക്രിമിനൽ അബ്കാരി കേസുകളിലെയും പ്രതിയാണ് മധു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ആരോമൽ രാജൻ, ശരത്, ഗോകുൽ, അക്ഷയ്, ശരൺ, വനിത സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.
National
കല്പറ്റ: അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വയനാട്ടില്‍നിന്നുള്ള എക്സൈസ് സംഘം അറസ്റ്റുചെയ്തു. കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘത്തില്‍പ്പെട്ട നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമാണ് പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വൈ. പ്രസാദ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എസ്. സുഷാദ്, സി.എം. ബേസില്‍, പി.എന്‍. ശ്രീജമോള്‍, പി.എം. സിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഏതാനും ലഹരിക്കേസുകളിലെ പ്രതികള്‍ പണം കൈപ്പറ്റി മയക്കുമരുന്ന് ലഭ്യമാക്കുന്നത് മുഹമ്മദ് ജാമിയു അബ്ദുറഹീമാണെന്നു മൊഴി നല്‍കിയിരുന്നു. രണ്ട് മാസമായി ഇയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
നേരത്തേ അന്വേഷണ സംഘം ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും പ്രതി എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നിരുന്നു. പിന്നീട് ഇയാളുടെ പേരില്‍ വയനാട് ജില്ലാ പോലീസ് സൂപ്രണ്ട് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പ്രതിയെ തന്ത്രപൂര്ണം ഇന്ത്യയില്‍ എത്തിച്ച് ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്.
പ്രതി മാസം രണ്ട് തവണ നൈജീരിയയില്‍ പോയിവരാറുണ്ടെന്നും സ്ഥിരമായ ഇടവേളകളില്‍ ഒരേ ഫ്ലൈറ്റിലാണ് യാത്രയെന്നും അന്വേഷണ സംഘം മനസിലാക്കിയിരുന്നു. സെന്‍ട്രല്‍ ഐബിയുടെ സഹായവും അന്വേഷണ സംഘത്തിന് മുതല്‍ക്കൂട്ടായി.
പട്യാല കോടതിയുടെ അനുമതിയോടെ സിഐഎസ്എഫ് സുരക്ഷയില്‍ വിമാനമാര്‍ഗം ബംഗളൂരുവില്‍ എത്തിച്ച പ്രതിയെ റോഡ് മാര്‍ഗമാണ് വയനാട്ടില്‍ കൊണ്ടുവന്നത്. പ്രതിയെ ഇന്ന് കല്‍പ്പറ്റ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കും.
Kerala
ഉദുമ: കാസർഗോഡ് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ കുടിവെള്ളത്തിൽ എംഡിഎംഎ കലർത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. കെ. അബ്ബാസ് അറഫാത്ത്, മുഹമ്മദ് അമീൻ, ടി.എം. ഫൈസൽ എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി പള്ളിക്കര കല്ലിങ്കാലിലാണ് സംഭവം. ഫൈസലിന്റെ പള്ളിക്കര കല്ലിങ്കാലിലെ സ്ഥാപനത്തിലായിരുന്നു പരിശോധന. പ്രതികളിൽ നിന്ന് കാറിൽ സൂക്ഷിച്ച നിലയിൽ 4.813 ഗ്രാം എംഡിഎംഎയും ലഹരിവസ്തു കലർത്തിയ 618 ഗ്രാം വെള്ളവും എക്സൈസ് കണ്ടെടുത്തു.
ഫൈസലിന്റെ സ്ഥാപനം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടക്കുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 13 ലിറ്റർ ചാരായവും 110 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. സിന്ധു എന്ന് വിളിക്കുന്ന രാജീവ് (56) ആണ് പിടിയിലായത്.
നെയ്യാറ്റിൻകര എക്സൈസാണ് ഇയാളെ പിടികൂടിയത്. സുഹൃത്തിന്റെ ഒറ്റമുറി വീട്ടിൽ രഹസ്യമായി ചാരായം വാറ്റി സ്കൂട്ടറിൽ വിൽപ്പന നടത്തുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. പെരിങ്ങമ്മലയിലെ വീട്ടിൽ ചാരായം വാറ്റ് നടക്കുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം എക്സൈസ് പരിശോധന നടത്തിയത്.
ചാരായം വാറ്റാൻ ഉപയോഗിച്ച പാത്രങ്ങൾ, സ്റ്റൗ - ഗ്യാസ് കുറ്റി സ്കൂട്ടർ എന്നിവയും കസ്റ്റഡിയിലെടുത്തു. സ്ഥലം ഉടമയായ സുഹൃത്തിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ.കെ. അജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലായിരുന്നു പ്രതിയെ പിടികൂടിയത്.
ഇയാൾക്കെതിരെ അബ്കാരി കേസുകൾ നിലവിലുണ്ടെന്ന് എക്സൈസ് പറഞ്ഞു. ഇലക്ഷൻ ദിനത്തിൽ മദ്യശാലകൾ അവധിയായിരുന്നതിനാൽ കൂടിയ വിലയ്ക്ക് വിൽപ്പന നടത്താനുള്ള ഒരുക്കത്തിനിടെയാണ് പിടികൂടിയത്.
Kerala
ഇടുക്കി: അടിമാലിയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 380 ഗ്രാം കഞ്ചാവ് പ്രതികളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.
ചാറ്റുപാറ സ്വദേശി അഖിലേഷ്, കളരിക്കൽക്കുടി സ്വദേശി അഭിനവ്, കുത്തുപാറ സ്വദേശി ആൽവിൻ എന്നിവരാണ് പിടിയിലായത്. പ്രതികൾ അടിമാലി, വെള്ളത്തൂവൽ പ്രദേശങ്ങളിൽ സ്ഥിരമായി കഞ്ചാവ് വിൽക്കുന്നവരാണെന്ന് എക്സൈസ് അറിയിച്ചു.
Kerala
പാലക്കാട്: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. തിരുവേഗപ്പുറയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
പട്ടാമ്പി ബ്ലോക്കിന്റെ കീഴിൽ മഹിളാ സമാജം പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുൻവശത്തു നിന്നാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം കഞ്ചാവ് ചെടി പിഴുതെടുത്ത് നശിപ്പിച്ചു. പിഴുതെടുത്ത കഞ്ചാവ് ചെടിക്ക് 29 സെന്റിമീറ്റർ നീളമുണ്ടായിരുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ എക്സൈസ് പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ അഞ്ച് ബാരൽ വാഷ് കണ്ടെത്തി. പെരുവണ്ണാമൂഴി ഡാമിന് സമീപത്താണ് ചാരായ നിര്‍മാണത്തിനായുള്ള വാഷ് കണ്ടെത്തിയത്.
ഡാം റിസര്‍വോയറിന് സമീപം ഉടമസ്ഥനില്ലാതെ കിടന്നിരുന്ന അഞ്ച് ബാരലുകളിലായിരുന്നു വാഷ്. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് പേരാമ്പ്ര എക്സൈസ് സര്‍ക്കിളിലെ ഉദ്യോഗസ്ഥര്‍ ഇവ കണ്ടെത്തിയത്.
Kerala
കോട്ടയം: കുറവിലങ്ങാട്ട് വന്‍ കുഴൽപ്പണ വേട്ട. അന്തര്‍ സംസ്ഥാന ബസില്‍ പണം കടത്താന്‍ ശ്രമിച്ച ബംഗളൂരു സ്വദേശികളായ രണ്ടു പേരെ കോട്ടയം എക്സൈസ് സംഘം പിടികൂടി. ഒരു കോടി രൂപ ഇവരില്‍നിന്നു കണ്ടെടുത്തു.
ബംഗളൂരുവില്‍നിന്നു പത്തനാപുരത്തേക്കുള്ള ബസ് ഇന്നു രാവിലെ 8.30ന് കുറവിലങ്ങാട് എത്തിയപ്പോഴാണ് എക്സൈസ് സംഘം വാഹനം തടഞ്ഞത്. ഇവരുടെ ദേഹത്തും ബാഗിലും പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് ക്ഷേത്രത്തിനുള്ളിൽ വിൽപനയ്ക്കായി മദ്യം സൂക്ഷിച്ചിരുന്നയാൾ പിടിയിൽ. നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനൻ ആണ് എക്സൈസ് പിടിയിലായത്.
കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിലാണ് പ്രതി മദ്യം സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് ഓഫീസിൽ നിന്നും നടത്തിയ പരിശോധനയിലാണ് 30 ലിറ്റർ മദ്യം പിടികൂടിയത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻതോതിൽ മദ്യം ശേഖരിച്ചിരുന്ന ഇയാൾ ആവശ്യക്കാർക്ക് എത്തിച്ചിരുന്നതായാണ് എക്സൈസ് കണ്ടെത്തൽ.
Kerala
കൊച്ചി: എറണാകുളത്ത് ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് 2 കോടി രൂപ വില വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
എറണാകുളം തേവരയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ നാല് പേരിൽ രണ്ട് പേർ ഒഡിഷ സ്വദേശികളും രണ്ട് പേർ മലയാളികളുമാണ്. ഒഡിഷയിൽ നിന്നാണ് ലഹരി വസ്തു കേരളത്തിലെത്തിച്ചത്.
തുടർന്ന് ഹോട്ടലിലെത്തി ലഹരി കൈമാറ്റം ചെയ്യുന്നതിനിടെയാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ലഹരി വസ്തു വാങ്ങാനെത്തിയ രണ്ട് മലയാളികളും പിടിയിലായിട്ടുണ്ട്.
Kerala
പാലക്കാട്: മണ്ണാർക്കാട് വട്ടമ്പലം പിലാപ്പടിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. രഞ്ജൻകുമാർ, ഗണഷേ ബിഷോയ് എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസിന്റെ പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 12 കിലോ കഞ്ചാവുമായാണ് ഇവർ അറസ്റ്റിലായത്.
സ്വകാര്യ ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Kerala
ഇടുക്കി: വാഗമണ്ണിൽ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺതാര എന്നിവരാണ് പിടിയിലായത്.
പീരുമേട് എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. വാഗമൺ കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
Kerala
കോഴിക്കോട്: വീട്ടിൽനിന്നു വാഷും ചാരായവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് കുരുവട്ടൂര്‍ പയിമ്പ്ര സ്വദേശി തെക്കേമണ്ണാറക്കല് സുനിത്ത് കുമാറിനെയാണ് (43) പിടികൂടിയത്.
10 ലിറ്റര്‍ ചാരായവും 500 ലിറ്റര്‍ വാഷുമാണ് ഇയാളുടെ വീട്ടിൽനിന്ന് എക്സൈസ് സംഘം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചേളന്നൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സിറാജും സംഘവുമാണ് സുനിത്ത് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
വീടിന്റെ മുകള്‍ നിലയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായവും വാഷും.
Kerala
പാലക്കാട്: കൊച്ചിയിലെ സിനിമാ ലൊക്കേഷനിലേക്ക് ലഹരിഗുളികകളുമായെത്തിയ റഷ്യൻ പൗരൻ പിടിയിൽ. റഷ്യയിലെ സെവാസ്റ്റോപോൾ സ്വദേശി ഗ്രിഗോറാഷ് ചെങ്കോ ഇവാൻ ആണ് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായത്.
പ്രതിക്ക് കേരളത്തിലേയും തമിഴ്നാട്ടിലേയും സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ വിവിധ കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇയാൾ കഴിഞ്ഞ 10 വർഷമായി തമിഴ്നാട്ടിലെ വില്ലുപുരത്തെ ഔറോ വില്ലയിലാണ് താമസം. അന്തർസംസ്ഥാന ബസിൽ കേരളത്തിലേക്ക് വരികയായിരുന്ന പ്രതി എക്സൈസ് ടാസ്ക് ഫോഴ്സിന്റെ പരിശോധനയിലാണ് പിടിയിലായത്.
23.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകളാണ് ഇവാനിൽ നിന്ന് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് ലഹരി ഗുളികകളെന്ന് ഇവാൻ മൊഴി നൽകിയിട്ടുണ്ട്.
Kerala
കോഴിക്കോട്: പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങി യുവാവ്. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങിയത്.
ഇതേ തുടർന്ന് യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 0.20 മെത്ത ഫെറ്റമിൻ ഇയാൾ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം.
ഇതുകൂടാതെ ഇയാളിൽ നിന്ന് 0.544 ഗ്രാം മെത്താഫ്റ്റമിൻ എക്സൈസ് സംഘം കണ്ടെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവ് ചികിത്സയിൽ തുടരുകയാണ്.
Kerala
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ പ്രവർത്തകർ അറസ്റ്റിലായ കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, കാമറാമാൻ സമീർ താഹിർ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ പ്രതികളാക്കിയാണ് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.
ഏപ്രിൽ 27-ന് രാത്രിയിൽ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽനിന്നാണ് 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റിൽ ലഹരി പാർട്ടികൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസിന്റെ പരിശോധന.
ഫ്ലാറ്റിന്റെ ഉടമ സമീർ താഹിറാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്ത് പ്രതിചേർക്കുകയായിരുന്നു. പ്രതികൾക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നയാളെക്കുറിച്ച് മൊഴികളുണ്ടായിരുന്നെങ്കിലും കണ്ടെത്താൻ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. ലഹരിപദാർഥ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.
District News
നിലമ്പൂർ: വിദ്ദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. അകമ്പാടം ഇടിവണ്ണ സ്വദേശി ആനപ്പാൻ രതീഷിനെയാണ് എട്ട് ലിറ്റർ 250 ഗ്രാം വിദ്ദേശ മദ്യവുമായി നിലമ്പൂർ റെയ്ഞ്ച്.
അസി.എക്സൈസ് ഇൻസ്പെക്ടർ ചോലയിൽ മുസ്തഫയും സംഘവും അറസ്റ്റ് ചെയ്തത്. വീടിന്റെ അടുക്കളഭാഗതോട് ചേർന്ന് തുണിസഞ്ചിയിലും. കവറിലുമായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദ്ദേശ മദ്യമാണ് പിടിച്ചെടുത്തത്. ഇടിവണ്ണ കേന്ദ്രീകരിച്ച് വലിയ തോതിൽ വിദ്ദേശ മദ്യവിൽപ്പന നടക്കുന്നവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് അളവിൽ
കൂടുതൽ വിദ്ദേശ മദ്യവുമായി ഇയാൾ പിടിയിലായത്. അബ്കാരി നിയമപ്രകാരം ഇയാൾക്ക് എതിരെ കേസെടുത്തു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യത് മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു.പ്രിവന്റീവ് ഓഫീസർപി.എസ്. ദിനേശ്. സിവിൽ എക്സൈസ് ഓഫീസർ രാകേഷ് ചന്ദ്രൻ. വനിതാ സിവിൽ എക്സൈസ് ഓഫീൽർ സജിനി. ഡ്രൈവർ ഷൺമുഖൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Kerala
കൊച്ചി: യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു.
ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും പുറമേ ഛായാഗ്രാഹകൻ സമീർ താഹിറും പ്രതിപ്പട്ടികയിൽ ഉണ്ട്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് എക്സൈസ് പിടികൂടിയത്.
കഴിഞ്ഞ ഏപ്രലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്നായിരുന്നു പ്രതികളുടെ മൊഴി.
എന്നാൽ ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കേസെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് എക്സൈസ് കുറ്റപത്രം സമർപ്പിച്ചത്.
Kerala
മലപ്പുറം: തിരൂരിൽ മെത്താംഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ. ആദൃശ്ശേരി പട്ടരാട്ടില്‍ വീട്ടില്‍ സക്കീര്‍ ഹുസൈൻ (43) ആണ് അറസ്റ്റിലായത്. തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാദിക്കും സംഘവും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 8.30ന് തൃക്കണ്ടിയൂര്‍ മുത്തൂര്‍ ബൈപ്പാസ് റോഡില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്തിക്കൊണ്ട് വന്ന 2.2 ഗ്രാം മെത്താംഫിറ്റമിനാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. കാറും 3200 രൂപയും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
അര ഗ്രാമിന് 2000 രൂപ നിരക്കിലാണ് പ്രതി വില്‍പ്പന നടത്തിയിരുന്നതെന്നു പോലീസ് അറിയിച്ചു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മെത്താംഫെറ്റമിന്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് സക്കീര്‍ ഹുസൈനെന്ന് പോലീസ് അറിയിച്ചു. നിരവധി കേസുകള്‍ പ്രതിയുടെ പേരില്‍ ഇതിനു മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. കോവളം ഭദ്രകാളി ക്ഷേത്രത്തിനു സമീപം വിജയവിലാസം വീട്ടിൽ നന്ദു (30), മണക്കാട് തുണ്ടുവിള പുത്തൻവീട്ടിൽ ജിതിനും(39) ആണ് അറസ്റ്റിലായത്.
എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. വരിൽ നിന്ന് 11 ഗ്രാം എംഡിഎംഎയും 105 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. ബംളൂരുവിൽ നിന്ന് മയക്കുമരുന്ന് തിരുവനന്തപുരത്തെത്തിച്ച് വിൽപ്പന നടത്തുന്നവരാണ് ഇരുവരും എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ജില്ലയുടെ തീരദേശ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപനം തടയാനായി എക്സൈസ് നടത്തിയ വ്യാപക പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. എംഡിഎംഎയുമായി നന്ദുവാണ് ആദ്യം പിടിയിലായത്. നന്ദുവിനെ ചോദ്യം ചെയ്തപ്പോഴാണ് ജിതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.
Kerala
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി എക്സൈസിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേരെ പിടികൂടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായി കൂവപ്പള്ളി സ്വദേശി ശ്രീജിത്ത് (40) എന്നിവരെയാണ് ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ആക്രി വ്യാപാരവും ഇറച്ചിക്കച്ചവടവും നടത്തിവരികയാണ് സനൂജും സഹായി ശ്രീജിത്തും. തമിഴ്നാട്ടിൽനിന്നു മാടുകളെ കൊണ്ടുവരുന്നതിന്റെ മറവിൽ വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനായ സനൂജിനെ കുറച്ചു നാളുകളായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. മുന്‍പ് പലതവണ പോലീസിനെയും എക്സൈസിനെയും വെട്ടിച്ചു കടന്നുകളഞ്ഞ സനൂജിനെയും ശ്രീജിത്തിനെയും അതിസാഹസികമായിട്ടാണ് കാഞ്ഞിരപ്പള്ളി എക്സൈസ് പിടികൂടിയത്.
മറ്റൊരിടത്ത് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഒരുഗ്രാം എംഡിഎംഎയുമായി മുണ്ടക്കയം പൈങ്ങണ സ്വദേശി ഷാഹിൻ സലാമിനെ (22) പിടികൂടിയത്. യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ ഷാഹിൻ സലാം. ഇയാൾ മുന്‍പ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.
കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. സുരേഷ്കുമാർ, ഇ.സി. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, കെ.വി. വിശാഖ്, സനൽ മോഹൻദാസ്, രമേഷ് രാമചന്ദ്രൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.വി. ജോഷി എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി.