തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 13 ലിറ്റർ ചാരായവും 110 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. സിന്ധു എന്ന് വിളിക്കുന്ന രാജീവ് (56) ആണ് പിടിയിലായത്.
നെയ്യാറ്റിൻകര എക്സൈസാണ് ഇയാളെ പിടികൂടിയത്. സുഹൃത്തിന്റെ ഒറ്റമുറി വീട്ടിൽ രഹസ്യമായി ചാരായം വാറ്റി സ്കൂട്ടറിൽ വിൽപ്പന നടത്തുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. പെരിങ്ങമ്മലയിലെ വീട്ടിൽ ചാരായം വാറ്റ് നടക്കുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം എക്സൈസ് പരിശോധന നടത്തിയത്.
ചാരായം വാറ്റാൻ ഉപയോഗിച്ച പാത്രങ്ങൾ, സ്റ്റൗ - ഗ്യാസ് കുറ്റി സ്കൂട്ടർ എന്നിവയും കസ്റ്റഡിയിലെടുത്തു. സ്ഥലം ഉടമയായ സുഹൃത്തിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ.കെ. അജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലായിരുന്നു പ്രതിയെ പിടികൂടിയത്.
ഇയാൾക്കെതിരെ അബ്കാരി കേസുകൾ നിലവിലുണ്ടെന്ന് എക്സൈസ് പറഞ്ഞു. ഇലക്ഷൻ ദിനത്തിൽ മദ്യശാലകൾ അവധിയായിരുന്നതിനാൽ കൂടിയ വിലയ്ക്ക് വിൽപ്പന നടത്താനുള്ള ഒരുക്കത്തിനിടെയാണ് പിടികൂടിയത്.
Tags : middle aged man arrested excise neyyatinkara charayam