Kerala
കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം തുറന്നുപറഞ്ഞതിന് സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചനാണ് പയ്യന്നൂരിലെ വി കഞ്ഞികൃഷ്ണനെന്നും വര്‍ഗ ശത്രുവായ കുഞ്ഞികൃഷ്ണൻ പോയാൽ പാര്‍ട്ടിക്കൊന്നും സംഭവിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
"താൻ മാത്രമാണ് ശരിയെന്ന കുഞ്ഞികൃഷ്ണന്റെ വാദത്തെ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണ്. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ എതിരാളികളുടെ ആയുധമായി മാറിയിരിക്കുകയാണ്.'-ജയരാജൻ കുറ്റപ്പെടുത്തി.
ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ചടുലനായ നേതാവാണെന്നും ജയരാജൻ പറഞ്ഞു. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം ജാഥയിലാണ് ജയരാജൻ കുഞ്ഞികൃഷ്ണനെതിരെ രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ചരിത്ര ഭൂരിപക്ഷം നേടിയായിരിക്കും യുഡിഎഫ് അധികാരത്തിലെത്തുകയെന്നും സച്ചിൻ പറഞ്ഞു.
"കേരളത്തിൽ യുഡിഎഫിന് അനുകൂലമാണ് സാഹചര്യം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വരാനാണ് ജനം ആഗ്രഹിക്കുന്നത്. പ്രതിപക്ഷം എന്ന നിലയിലുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തിൽ ജനങ്ങൽ തൃപ്തരാണ്.'-സച്ചിൻ അവകാശപ്പെട്ടു.
നിലവിൽ ഭരണത്തിലുള്ള എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ മടുത്തിരിക്കുകയാണ്. അവരെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണ്. അതിനാൽ തന്നെ എൽഡിഎഫ് തകർന്നടിയുമെന്ന കാര്യം ഉറപ്പാണ്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി കേരളത്തിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സച്ചിൻ. തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പൂർണമായി സജ്ജമായെന്നും സച്ചിൻ പറഞ്ഞു.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആസാമിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചു.
കോൺഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. പാർട്ടിയിൽ താൻ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തിൽ ആരോപിക്കുന്നത്.
2021 മുതൽ 25 വരെ ആസാം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. കോൺഗ്രസ് വിട്ടെത്തുന്ന ഭുപൻ ബോറയ്ക്ക് ബിജെപിയിൽ അർഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം.
"അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ' എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.
സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
സമ്മേളനം ബഹിഷ്കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ചെറുപ്പക്കാര്‍ വരട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും കുര്യൻ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടിയോട് പറയുമെന്നും ഇനി പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നും കുര്യന് പറഞ്ഞു.
പാര്‍ട്ടി തീരുമാനിക്കുന്നവരായിരിക്കും സ്ഥാനാര്‍ഥികള്‍. സ്വയം പ്രഖ്യാപിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ ആയെന്നും വരാം, ആയില്ലെന്നും വരാം. അത് വലിയ കാര്യമൊന്നുമില്ല. അതിപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് പറയാം. ഞാന്‍ മത്സരിക്കുന്നുവെന്ന് എനിക്ക് വേണമെങ്കില്‍ പറയാം.
ചെറുപ്പക്കാര്‍ മത്സരിക്കണമെന്നാണ് എന്റെ അഭിപ്രായം. എനിക്ക് മത്സരിക്കാന്‍ താല്പര്യമില്ല. മത്സരിക്കാന്‍ പാര്‍ട്ടി എന്നോട് പറഞ്ഞാല്‍ ഞാന്‍ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കും. കുര്യന് പറഞ്ഞു.
Kerala
ആലപ്പുഴ: എൻഎസ്എസ് എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായം അല്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. എൻഎസ്എസ് വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ലെന്നും സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്നും തുഷാർ പറഞ്ഞു. എൻഎസ്എസുമായി ചർച്ച നടത്തുമെന്നും തുഷാർ പറഞ്ഞു.
'എന്റെ പിതാവിനെപ്പോലെ ബഹുമാനിക്കുന്ന ആളാണ് സുകുമാരൻ നായർ. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. നായർ സമുദായയുമായി മാത്രമല്ല സഹകരിക്കാൻ കഴിയുന്ന മറ്റ് സമുദായങ്ങളുമായും ഐക്യം ഉണ്ടാക്കും.'-തുഷാർ പറഞ്ഞു.
ബിഡിജെഎസിന്റെ സീറ്റുകൾ വിട്ട് നൽകില്ലെന്നും തുഷാർ വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ സീറ്റ് നിർണയം പൂർത്തിയാക്കും. പത്ത് ദിവസത്തിനുള്ളിൽ ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇത്തവണ മത്സരരംഗത്ത് നിന്ന് തന്നെ മാറ്റി നിർത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എല്ലാ അന്വേഷണവും മരവിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. എല്ലാ പ്രതികളും പുറത്തുവരുന്ന സാഹചര്യത്തിൽ എസ്ഐടിയുടെ ആത്മാർഥത ചോദ്യം ചെയ്യേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
"സ്വർണ്ണക്കൊള്ള കേസിലെ തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല. കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. വൻ പ്രതികളെ രക്ഷപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദത്തിന് എസ്ഐടി വഴങ്ങുകയാണ്.'-ചെന്നിത്തല കുറ്റപ്പെടുത്തി.
കടകംപള്ളിക്കെതിരെ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? സോണിയ ഗാന്ധിയുടെ പേര് പറയുന്നത് ശിവൻകുട്ടിക്ക് പേരെടുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കാനാണ് ശ്രമമെന്നും നല്ല സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ചർച്ചകൾ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
Kerala
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എൻ. സജീവൻ (66) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സിപിഎം ഹരിപ്പാട് ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും.
പിന്നീട് പത്തോടെ സിപിഎം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലും ശേഷം 11ന് ആറാട്ടുപുഴ പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ വലിയഴീക്കലിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു സജീവൻ. പ്രഥമ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമായിരുന്നു. സിപിഎം ആറാട്ടുപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പിന്നീട് ഹരിപ്പാട്, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റംഗമായും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. മത്സ്യഫെഡ് ഡയറക്ടർ, തീരദേശ വികസന കോർപ്പറേഷൻ ഡയറക്ടർ, വലിയഴീക്കൽ - ആറാട്ടുപുഴ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്, പെരുമ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: വിമല. മക്കൾ: ഗായത്രി, രാജശേഖരൻ, നന്ദിനി. മരുമക്കൾ: അശ്വിൻ ശശി, ശ്വേത, വിജിത്ത്.
Kerala
പാലക്കാട്: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെതിരായ കരസേന മുൻ മേധാവി മനോജ് മുകുന്ദ് നരവനെയുടെ വെളിപ്പെടുത്തലുകൾ ഓരോ ഭാരതീയനെയും ആശങ്കയിലാഴ്ത്തുന്നതാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നൽകിയില്ലെന്ന വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
അതിർത്തിയിൽ ചൈനീസ് വെല്ലുവിളി നേരിടുമ്പോൾ, സൈന്യത്തിന്റെ ആത്മവീര്യം തകർക്കുന്ന നിലപാടുകൾ എന്തിന് സ്വീകരിക്കുന്നുവെന്നും സന്ദീപ് ചോദിച്ചു. സത്യം വിളിച്ചുപറയുന്ന ഒരു സൈനികന്റെ പുസ്തകം ജനങ്ങളിലേക്ക് എത്താതിരിക്കാൻ സർക്കാർ ഭയപ്പെടുന്നത് എന്തിനെയാണെന്നും സന്ദീപ് കുറിപ്പിലൂടെ ചോദിച്ചു.
"നമ്മുടെ രാജ്യം സുരക്ഷിതമായിരിക്കുന്നത് അതിർത്തിയിൽ ഉറക്കമൊഴിച്ച് കാവൽ നിൽക്കുന്ന ധീരരായ സൈനികരുടെ കരുത്തിലാണ്. രാജ്യത്തെ സേവിക്കാൻ സന്നദ്ധരായി വരുന്ന യുവാക്കളുടെ ആവേശം കെടുത്തുന്ന 'അഗ്നിപഥ്' പോലുള്ള പദ്ധതികൾ സൈനിക നേതൃത്വത്തെപ്പോലും ഇരുട്ടിൽ നിർത്തിക്കൊണ്ട് നടപ്പിലാക്കി എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. സൈന്യത്തിന്റെ അന്തസ്സും പ്രൊഫഷണലിസവും തകർക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി എടുക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല.'-സന്ദീപ് കുറിച്ചു.
സൈനിക മേധാവികളുടെ അഭിപ്രായങ്ങളെ മറികടന്നാണോ സുപ്രധാനമായ പ്രതിരോധ തീരുമാനങ്ങൾ എടുക്കുന്നതെന്നും സന്ദീപ് ചോദിച്ചു. ദേശസ്നേഹം എന്നത് വെറും മുദ്രാവാക്യങ്ങളല്ലെന്നും അത് നമ്മുടെ സൈന്യത്തോടും അവരുടെ ഭരണഘടനാപരമായ സ്വയംഭരണത്തോടും കാണിക്കുന്ന ബഹുമാനം കൂടിയാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
രാജ്യസുരക്ഷയുടെ കാര്യത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണെന്നും വിഷയത്തിൽ സത്യം പുറത്തുവന്നേ തീരൂവെന്നും സന്ദീപ് കുറിച്ചു.
2020ൽ ലഡാക്കിലേയ്ക്ക് ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നൽകിയില്ലെന്ന ഗുരുതര ആരോപണമാണ് നരവനെ ഉന്നയിച്ചിരിക്കുന്നത്. ഇതുവരെ പ്രസിദ്ധീക്കരിക്കാത്ത "ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ഓർമക്കുറിപ്പിലാണ് ആരോപണമുള്ളത്.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത് എൻസിപി. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുനേത്രയെ നേതാവായി തെരഞ്ഞെടുത്തത്.
സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി സുനേത്ര ഇന്ന് വൈകുന്നേരം അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. എൻസിപിയുടെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തട്ക്കറെയും അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യം ഔദ്യാഗികമായി തീരുമാനിച്ചത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ മരിച്ചത്. അജിതിന്റെ വിയോഗത്തെത്തുടർന്നു പാർട്ടിയിലും ഭരണസഖ്യത്തിലും ഉണ്ടായ ശൂന്യത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കാൻ എൻസിപി തീരുമാനിച്ചത്.
നിലവിൽ രാജ്യസഭാ എംപിയായ സുനേത്ര ആ സ്ഥാനം രാജിവയ്ക്കും. അജിത് പവാറിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽനിന്നു സുനേത്ര ജനവിധി തേടുമെന്നാണ് സൂചന.
അവർ രാജ്യസഭാംഗത്വം ഒഴിയുന്ന സാഹചര്യത്തിൽ മകൻ പാർഥ് പവാറിനെ രാജ്യസഭയിലേക്കു പരിഗണിച്ചേക്കും. എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യയിലൂടെ സാമൂഹിക-പരിസ്ഥിതി രംഗത്തു സജീവമായിരുന്ന സുനേത്ര 2024ൽ ആണ് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്.
എൻസിപി എടുക്കുന്ന ഏതു തീരുമാനത്തിനൊപ്പവും ബിജെപിയും സർക്കാരും ഉണ്ടാകുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. അജിത് പവാറിന്റെ കുടുംബത്തോടും എൻസിപിയോടുമൊപ്പം തങ്ങൾ നിൽക്കുമെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ ഗാന്ധി തന്റെ നേതാവാണെന്നും രാജ്യത്തെ പല പ്രശ്നങ്ങളിലും രാഹുലിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും ഡോ. ശശി തരൂർ എംപി.
കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു തരൂർ. കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്ന തരൂർ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ കെപിസിസി ആസ്ഥാനത്ത് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ ചടങ്ങിൽ തരൂർ പങ്കെടുത്തത്. താൻ എവിടെയും പോകില്ലെന്നും കോണ്ഗ്രസിൽത്തന്നെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുവേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും തരൂർ കൂട്ടിച്ചേർത്തു. ചില വിഷയങ്ങളിൽ മാധ്യമങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ അതിനു മറുപടി നല്‍കിയിട്ടുണ്ട്. എന്നാൽ, അത് പാർട്ടിയുടെ അഭിപ്രായമല്ല.
പാർട്ടി അഭിപ്രായം പാർട്ടിയുടെ വക്താക്കൾതന്നെ വ്യക്തമാക്കുമെന്നു പറഞ്ഞാണ് തന്റെ അഭിപ്രായങ്ങൾ പറയാറുള്ളതെന്നും തരൂർ കൂട്ടിച്ചേർത്തു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും തരൂർ പറഞ്ഞു.
National
രാജ്യത്തെ ഏറ്റവും സന്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദം സ്വന്തമാക്കുകയെന്ന സ്വപ്നം സഫലീകരിക്കാതെയാണ് അജിത് പവാർ വിടവാങ്ങിയത്. അതേസമയം, ഇന്ത്യയിൽ മറ്റാർക്കുമില്ലാത്ത റിക്കാർഡ് അജിത് പവാറിനുണ്ട്. ആറു തവണയാണ് അദ്ദേഹം മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായത്. കോൺഗ്രസും ശിവസേനയും ബിജെപിയും നേതൃത്വം നല്കിയ സർക്കാരുകളിൽ അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ചു.
കഠിനാധ്വാനിയായ രാഷ്ട്രീയ നേതാവ് എന്നറിയപ്പെട്ടിരുന്ന അജിത്തിന്റെ കൃത്യനിഷ്ഠ പ്രശംസനീയമായിരുന്നു. പിതൃസഹോദരനും മറാഠ രാഷ്ട്രീയത്തിലെ പ്രബലനുമായ ശരദ് പവാറിന്റെ കൈപിടിച്ചാണ് അജിത് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. ബാരാമതിയിൽനിന്ന് എട്ടു തവണ നിയമസഭാംഗമായ ഇദ്ദേഹം ഒരുവട്ടം ലോക്സഭയിലുമെത്തി.
2023ൽ എൻസിപി പിളർത്തി ബിജെപി മുന്നണിക്കൊപ്പം ചേർന്നതാണ് "ദാദ’എന്നറിയപ്പെടുന്ന അജിത് പവാറിന്റെ രാഷ്ട്രീയജീവിതത്തിലെ സുപ്രധാന വഴിത്തിരിവ്. ശരദ് പവാറിന്റെ നിഴലിൽനിന്നു മാറാൻ ദാദ തീരുമാനിക്കുകയായിരുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയെ കൈവെള്ളയിലെന്നപോലെ കൊണ്ടുനടന്ന പവാർകുടുംബത്തിൽ ആദ്യമായി അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. ഇളയച്ഛനുമായുള്ള പോരിൽ അജിത്തിനായിരുന്നു വിജയം. കൂടുതൽ എംഎൽഎമാരുടെ പിന്തുണ അദ്ദേഹം നേടി. പാർട്ടിയുടെ പേരും ചിഹ്നവും അജിത് സ്വന്തമാക്കി. പാർട്ടി സ്ഥാപകൻ ശരദ് പവാറിന്റെ പാർട്ടിക്ക് എൻസിപി (എസ്പി) എന്ന പേരാണു ലഭിച്ചത്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് അജിത് പവാറിന്റെ പാർട്ടി നേരിട്ടത്. ഒരേയൊരു സീറ്റിൽ പാർട്ടി വിജയിച്ചപ്പോൾ എട്ടു പേർ ശരദ് പവാർപക്ഷത്തുനിന്നു ലോക്സഭയിലെത്തി. അജിത്തിന്റെ ഭാര്യ സുനേത്ര ബാരാമതിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയോടു പരാജയപ്പെട്ടു.
എന്നാൽ, അഞ്ചു മാസത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അജിത്പക്ഷ എൻസിപി ഉജ്വല വിജയം നേടി. 57 സീറ്റിൽ മത്സരിച്ച പാർട്ടി 41 സീറ്റാണു നേടിയത്. ഉപമുഖ്യമന്ത്രിസ്ഥാനവും അജിത്തിനു ലഭിച്ചു. ശരദ് പവാറിന്റെ എൻസിപി (എസ്പി) വെറും പത്തു സീറ്റിലൊതുങ്ങി.
മുന്‍പും ബിജെപിക്കൊപ്പം ചേർന്ന ചേർന്ന ചരിത്രം അജിത്തിനുണ്ട്. 2019ലായിരുന്നു അത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ചേർന്ന് അജിത് ഉപമുഖ്യമന്ത്രിയുമായി. എന്നാൽ, ഫഡ്നാവിസ് സർക്കാരിന്റെ ആയുസ് വെറും 80 മണിക്കൂറായിരുന്നു. ശരദ് പവാറിന്റെ ശക്തമായ ഇടപെടലിൽ അജിത് പാർട്ടിയിൽ തിരികെയെത്തി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാരിൽ അജിത് ഉപമുഖ്യമന്ത്രിയായി.
അനന്ത്റാവു പവാറിന്റെയും ആശയുടെയും മകനായി 1959 ജൂലൈ 22നാണ് അജിത് ജനിച്ചത്. 1982ൽ ഒരു പഞ്ചസാര ഫാക്ടറിയുടെ ഡയറക്ടർ ബോർഡ് മെംബറായാണ് ഇദ്ദേഹം രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. 1991ൽ ബാരാമതിയിൽനിന്നു ലോക്സഭയിലെത്തി. പി.വി. നരസിംഹറാവു മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശരദ് പവാറിനുവേണ്ടി ബാരാമതി ലോക്സഭാ സീറ്റ് അജിത് ഒഴിഞ്ഞു. 1991 മുതൽ എട്ടു തവണ ബാരാമതിയിൽനിന്ന് നിയമസഭാംഗമായി. തട്ടകമായ ബാരാമതിയിൽ എക്കാലവും അജിത്തിന് ഈസി വാക്കോവർ ആയിരുന്നു.
2019ൽ 1.65 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. അടുത്ത മാസം സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് അജിത് പവാറിന്റെ ദാരുണാന്ത്യം. പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ എന്നീ മുഖ്യമന്ത്രിമാർക്കു കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ. എട്ടു വർഷവും 278 ദിവസവും ഇദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്നു. 1999 മുതലുള്ള 27 വർഷത്തിനിടെ 22 വർഷവും അജിത് പവാർ ഭരണപക്ഷത്തായിരുന്നു. 2014-2019 കാലത്തു മാത്രമായിരുന്നു അദ്ദേഹം പ്രതിപക്ഷത്തായിരുന്നത്.
എൻസിപിയെ പിളർത്തിയെങ്കിലും ശരദ് പവാർ കുടുംബവുമായി അജിത്തിന് ഊഷ്മള ബന്ധമായിരുന്നു. ഇരു എൻസിപികളും യോജിക്കുന്നതിനുള്ള ചർച്ച നടന്നുവരികേയാണ് അജിത്തിന്റെ വേർപാട്. പൂന, പിംപ്രി-ചിഞ്ച്വാഡ് കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ എൻസിപിയിലെ ഇരു വിഭാഗവും സഖ്യത്തിലാണു മത്സരിച്ചത്. അടുത്ത മാസം നടക്കുന്ന ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും സഖ്യം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
നാലര പതിറ്റാണ്ടു നീണ്ട രാഷ്ട്രീയജീവിതത്തിൽ അജിത് പവാറിന് ഉയർച്ചകൾ മാത്രമേയുള്ളൂ. എന്നാൽ, മുഖ്യമന്ത്രിസ്ഥാനം എന്ന മോഹം മാത്രം സഫലമായില്ല. 70,000 കോടിയുടെ ജലസേചന കുംഭകോണവും മകൻ പാർഥിന്റെ പേരിൽ ഉയർന്ന ഭൂമി ഇടപാട് വിവാദങ്ങളുമൊന്നും ഈ മറാഠാ കരുത്തനെ തളർത്തിയില്ല.
Kerala
മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലേയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് എം.വി. ജയരാജൻ. ക്ഷണിച്ചാൽ ബിജെപിയിൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ലെന്നാണ് ജയരാജൻ പറഞ്ഞത്.
പിണറായി മധ്യപ്രദേശിൽ പരിപാടിക്ക് പോയപ്പോൾ തലക്ക് വില പറഞ്ഞവരാണ് ബിജെപിക്കാർ.
ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിന്റെതെന്നും ജയരാജൻ പറഞ്ഞു. ഷാജിക്ക് കണ്ടാമൃഗത്തേക്കാൾ വലിയ തൊലിക്കട്ടിയാണെന്നും ഷാജിയുടെ മുന്നിൽ കാണ്ടാമൃഗം കൈ കൂപ്പി നമസ്കരിക്കുമെന്നും ജയരാജൻ പറഞ്ഞു.
പിഎ മുഹമ്മദ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. രാംദാസ് അത്താവലെയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
National
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യെ സമ്മർദത്തിലാക്കി ഒപ്പമെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ. സിബിഐ വീണ്ടും വിജയ്യെ ചോദ്യം ചെയ്യുന്നതൊക്കെ ആ ശ്രമത്തിന്റെ ഭാഗമാണെന്നും ഇളങ്കോവൻ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ബിജെപി കേന്ദ്ര ഏജൻസികളെ ദുരൂപയോഗം ചെയ്യുകയാണെന്നും ഇളങ്കോവൻ കുറ്റപ്പെടുത്തി.
"വിജയ്യെ ബിജെപി ഭീഷണിപ്പെടുത്തുകയാണ്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. താരത്തിന്റെ അവസാന ചിത്രം ജനനായകന്റെ റിലീസൊക്കെ കരുതിക്കൂട്ടി തടയുകയാണ്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കൊടുക്കാത്തത് അതിനാലാണ്. ഏങ്ങനെയും വിജയ്യെ ഒപ്പമെത്തിനാണ് ശ്രമം.'-ഇളങ്കോവൻ വിമർശിച്ചു.
"രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവരോടൊപ്പം ചേരുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ രംഗത്തിറക്കും. അവരൊടോപ്പം ചേർന്നാൽ എല്ലാ കേസും അവസാനിപ്പിക്കും. പക്ഷെ അവരുടെ ശ്രമങ്ങൾ ഒന്നും തമിഴ്നാട്ടിൽ വിജയിക്കില്ല.'-ഇളങ്കോവൻ പറഞ്ഞു.
Kerala
പത്തനംതിട്ട: രാഹുലിൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിക്കെതിരെ നടത്തിയ സൈബർ അധിക്ഷേപത്തിൽ പത്തനംതിട്ട സൈബർ സെൽ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെന്നി നൈനാൻ ഹൈക്കോടതിയിൽ. എഫ്ഐആർ റദ്ദാക്കണമെന്നാണ് ഫെന്നിയുടെ ആവശ്യം.
രാഹുൽ കേസിലെ അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും സൈബർ പോലീസിന്റെ നടപടി തെറ്റാണെന്നും ഫെന്നി പറയുന്നു. രാഹുലിനെതിരെ ബലാത്സംഗ കേസ് നിലനിൽക്കില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.
രാഹുലുമായി പരാതിക്കാരി ബന്ധം നിലനിർത്താൻ പിന്നീടും ആഗ്രഹിച്ചിരുന്നു. കേസിൽ പൊലീസ് അറസ്റ്റിന് നീക്കം നടത്തുന്നുവെന്നും ഫൈന്നി പറയുന്നു.
National
ചെന്നൈ: കരൂരിൽ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷൻ വിജയ്യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ മൊഴി നൽകാൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായിരുന്നു.
അഞ്ച് മണിക്കൂറാണ് സിബിഐ വിജയ്യെ ചോദ്യം ചെയ്യുന്നത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
വീണ്ടും ചോദ്യം ചെയ്യും എന്നുള്ള കാര്യം സിബിഐ വ്യക്തമാക്കിയിരുന്നെങ്കിലും പൊങ്കൽ കഴിഞ്ഞ ഹാജരാകാൻ കഴിയൂ എന്ന് വിജയ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ്. ദുരന്തത്തിന് തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്വമില്ല എന്നാണ് വിജയുടെ നിലപാട്.
കൂടുതൽ കാര്യങ്ങൾ വിജയിയിൽ നിന്ന് ശേഖരിക്കാനാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തദ്ദേശീയമായ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സുപ്രീം കോടതി ഇടപെടുകയും കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയുമായിരുന്നു.
വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ പാർട്ടിയുടെ മുതിർന്ന ഭാരവാഹികളിൽ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു.
സമ്മേളനത്തിന് ആവശ്യമായ അനുമതികൾ വാങ്ങുന്നതിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് സിബിഐ വൃത്തങ്ങൾ കരുതുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗകേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി. ഒന്നാം കേസിലെ പരാതിക്കാരി തന്നെ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ആൾക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നും അവർ ചോദിച്ചിരുന്നു.
Kerala
കോഴിക്കോട്: കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.വി. അൻവർ. ഐഷാ പോറ്റിക്ക് പിന്നാലെ കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെ തകർച്ചയുടെ കാരണം മുഹമ്മദ് റിയാസ് ആണ്. മരുമോനിസമാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നടപ്പാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത പൂർണമായി പ്രകടമായിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും അൻവർ
പറഞ്ഞു.
സംസ്ഥാനത്ത് എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറാണെന്നും അൻവർ അറിയിച്ചു. യുഡിഎഫിൽ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ഒരു ഉപാധിയുമില്ലെന്നും പറഞ്ഞ അൻവർ എല്ലാം യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നും വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. ജമാഅത്തെയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്ന് ബാലൻ പറഞ്ഞു. എന്നാൽ മാപ്പ് പറയാൻ മനസില്ലെന്നും ബാലൻ വ്യക്തമാക്കി. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.
ജയിലിൽ പോകണം എന്നാണ് വിധിയെങ്കിൽ ജയിലിൽ പോകുമെന്നും തന്നെ ന്യൂനപക്ഷവിരുദ്ധനാക്കാൻ ശ്രമിച്ചുവെന്നും ബാലൻ പറഞ്ഞു. മതനിരപേക്ഷതയിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും നോട്ടീസിലെ കാര്യങ്ങൾ എല്ലാം വസ്തുതാ വിരുദ്ധമാണെന്നും ബാലൻ വ്യക്തമാക്കി.
"60 വര്‍ഷമായി പൊതുപ്രവർത്തകനാണ്. പൊതുജീവിതത്തിൽ മതന്യൂനപക്ഷങ്ങളെ എതിർത്തിട്ടില്ല. മതേതരത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ജമാഅത്ത് അവരുടെ നയം വ്യക്തമാക്കിയ ശേഷമായിരുന്നു നോട്ടീസ് അയക്കേണ്ടിയിരുന്നത്. മത രാഷ്ട്രവാദം ഉയർത്തുന്ന ജമാഅത്ത് അവരുടെ നയം വ്യക്തമാക്കണം.'-ബാലൻ പറഞ്ഞു.
മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി നിലപാട് എടുത്തുവെന്നും ബാലൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും ഉയർത്തി പിടിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ മുതൽ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിമാരടക്കമുള്ളവർ കൊള്ളയിൽ ഉണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളാണ് നോക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
തന്ത്രിയെ അറസ്റ്റ് ചെയ്തു എന്നത് ഒരു വസ്തുതയാണ്. അത് നിയമപരമായ കാര്യങ്ങളാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ആരും നിയമത്തിനതീതരല്ല. എസ്ഐടി അന്വേഷണം മുന്നോട്ട് നീങ്ങട്ടെയെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ ചരിത്ര വിജയം നേടുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്ത് എൻഡിഎയുടെ ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്ന് ശോഭ അവകാശപ്പെട്ടു.
"ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കും. അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി തുറക്കപ്പെടും.'-ശോഭ പറഞ്ഞു.
കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വികസന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വേഗം സംസ്ഥാന സർക്കാരിനില്ലെന്നും ശോഭ കുറ്റപ്പെടുത്തി.
"പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങും. ഏത് മണ്ഡലമെന്ന് നോക്കാതെ മത്സരിക്കും. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കാൻ നിയോഗിച്ചാൽ അതിനും തയാറാണ്. കേരളത്തിൽ എൻഡിഎ സർക്കാർ ഉണ്ടാക്കുകയാണ് ലക്ഷ്യം. ബിജെപിക്ക് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകും.'-ശോഭ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നോട്ടീസ് അയച്ച് വിജിലൻസ്. ഈ മാസം 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്.
ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വച്ചതിനാണ് കേസ്. വിജിലൻസ് എടുത്ത കേസിൽ പതിനാറാം പ്രതിയാണ് കുഴൽനാടൻ. ഇടുക്കി ചിന്നക്കനാലിൽ സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്.
ഇതിനിടെയാണ് ഭൂമി കേസിൽ വിജിലന്‍സും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ചിന്നക്കനാലിലെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഈ വർഷം ആദ്യം ആണ് ഇഡി കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തത്. സ്ഥലത്തിന്റെ മുൻ ഉടമ ഉൾപ്പടെ മൂന്ന് പേരെ ഇഡി ചോദ്യം ചെയ്തിരുന്നു.
വിജിലന്‍സ് എടുത്ത കേസിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷണ പരിധിയിലുള്ളത്. ഉടുമ്പൻ ചോല തഹസിൽദാർ, ചിന്നക്കനാൽ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ ഉള്ള റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തിലാണ് സർക്കാർ ഭൂമി കൈയേറിയതെന്നാണ് പരാതി.
Kerala
പാലക്കാട്: ബിനോയ് വിശ്വത്തെയും സിപിഐഎയും രൂക്ഷമായി വിമർശിച്ച ജില്ലാസെക്രട്ടറിയേറ്റ് അംഗം എസ്. അജയകുമാറിനെ തള്ളി സിപിഎം. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുതെന്നും അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു. സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ചതിനെയും സുരേഷ് ബാബു എതിർത്തു.
സിപിഎം-സിപിഐ ബന്ധം വളരെ ഊഷ്മളമാണ്. അതിനെ എതിർക്കുന്ന പ്രസ്താവനകൾ സിപിഎം തള്ളി കളയും. അജയകുമാർ തിരുത്തണം. പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും.അതു പോലും അംഗീകരിക്കില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലായിരുന്നു അജയകുമാറിന്റെ പ്രസംഗം. തദേശതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കുമെന്ന സിപിഐ നേതൃയോഗത്തിന്റെ വിമർശനത്തിന്റെ തുടർച്ചയായായിരുന്നു അജയകുമാറിന്റെ പരസ്യ വിമർശനം.
കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. എന്നാൽ തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനം . ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ല.
എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഎം എന്നും അജയകുമാർ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്നും അദ്ദേഹം ചൊദിച്ചിരുന്നു.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്നും ശൈലജ പറഞ്ഞു.
മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെയും മറ്റ് പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും ശൈലജ കൂട്ടിച്ചേർത്തു.
"ആധുനികമായി കേരളത്തെ വളർത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി നേതൃത്വം നൽകി. ചർച്ചയിൽ അതും ആകാമല്ലോ. വ്യക്തിപരമായി സ്ഥാനാർഥികളെ തീരുമാനിക്കാറില്ല. മറ്റു ചില പാർട്ടികളിൽ അത് കാണാറുണ്ട്.'-ശൈലജ പറഞ്ഞു.
"മൂന്നാം തവണയും എൽഡിഎഫ് വരുമെന്ന കാര്യം ഉറപ്പാണ്. യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് 100 സീറ്റ് എന്ന് പറയുന്നത്. എന്താണ് അവർക്ക് പ്രചരിപ്പിക്കാൻ ഉള്ളത്. 140 കിട്ടുമെന്ന് പറയാമല്ലോ.'-ശൈലജ അഭിപ്രായപ്പെട്ടു.
കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ യുഡിഎഫ് ഒന്നും ചെയ്തില്ല. ഒരക്ഷരം പറഞ്ഞില്ല. യുഡിഎഫിന്റെ ലക്ഷ്യം ഇടത് പക്ഷത്തെ ഇല്ലാതാക്കുകയെന്നാണ്. ഇത്തവണ അധികാരത്തിൽ വന്നിട്ട് എന്താണ് ചെയ്യുക. വർഗീയ ശക്തികളുമായി കൂട്ട് പിടിക്കുകയാണ്. ഞങ്ങൾ അതിന് എതിരാണെന്നും ശൈലജ പറഞ്ഞു.
National
ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് സമൻസ് അയച്ച് സിബിഐ. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. നേരത്തെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. വിജയ് കൂടി ആവശ്യപ്പെട്ടതിന് തുടർന്നാണ് ദുരന്തത്തിൽ സിബിഐ അന്വേഷണം തുടങ്ങിയത്.
വിജയ്യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. 2025 സെപ്റ്റംബർ 27ന് നടന്ന ദുരന്തത്തിൽ കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും പോലീസ് അനുവദിച്ചതിലേറെ ജനങ്ങൾ എത്തിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം.
മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
Kerala
കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. വിവാഹ പ്രായം എത്തിയ പെൺകുട്ടിയോട് വിവാഹത്തിന് താൽപര്യമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ് രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താൽപര്യം ഉണ്ടോയെന്ന് ചോദിക്കുന്നത് എന്നും ഹസൻ പറഞ്ഞു.
മുതിർന്നവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും പാർട്ടി തീരുമാനിച്ചാൽ താനും മത്സരിക്കുമെന്നും ഹസൻ പറഞ്ഞു. എന്നാൽ ആരും സ്വയം സ്ഥാനാർഥികളായി പ്രഖ്യാപിക്കാൻ പാടില്ലെന്നും ഹസൻ പറഞ്ഞു.
എംപിമാർ മത്സരിക്കണോ എന്നത് നയപരമായി എടുക്കേണ്ട തീരുമാനമാണ്. എംപിമാർക്ക് ചിലപ്പോൾ മത്സരിക്കാൻ താൽപര്യമുണ്ടാകാം. ആ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും ഹസൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തോടും ഹസൻ പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ രാവിലെയും വൈകുന്നേരവും അഭിപ്രായം മാറ്റി പറയുന്നയാളാണ്. ആ വെള്ളാപ്പള്ളിയെയാണ് സിപിഎം കൊണ്ട് നടക്കുന്നത്. ഇക്കാര്യം ജനം വിലയിരുത്തട്ടെയെന്നും ഹസൻ കൂട്ടിച്ചേർത്തു.
National
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പൂനയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് വരെ പൂനയിലെ എരണ്ട്വാനയിലുള്ള കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
റെയിൽവേ സഹമന്ത്രിയായും ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായും കൽമാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനയിൽ നിന്ന് ഒന്നിലധികം തവണ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ 2010ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അന്വേഷണത്തിനു വിധേയനാവുകയും 2011 ഏപ്രിലിൽ അറസ്റ്റിലാവുകയും ചെയ്തു. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.
Kerala
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലൻ. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റുമെന്നും വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും ബാലൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ബാലൻ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ഭുതങ്ങള്‍ കാണിച്ച സര്‍ക്കാരാണ്. അതിനാൽ തന്നെ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും ബാലൻ അവകാശപ്പെട്ടു.
അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലൻ പറഞ്ഞു. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായി അബോർട്ട് ചെയ്യപ്പെടും. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലർപൊടിക്കാരന്റെ സ്വപ്നമാണെന്നും ബാലൻ പരിഹസിച്ചു.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല. ലീഗിനെയാണ് വെളളാപ്പള്ളി വിമർശിക്കുന്നത്. അതിൽ എന്താണ് തെറ്റെന്നും ബാലൻ ചോദിച്ചു. സിപിഐയും വെള്ളാപ്പള്ളി നടേശനുമായുള്ള തര്‍ക്കം അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ ഉചിതമായ ഘട്ടത്തിൽ നടപടിയുണ്ടാകും. സ്വർണക്കൊള്ള വിഷയം എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും ബാലൻ പറഞ്ഞു.
പോറ്റിയെ കണ്ടേ, സോണിയ കണ്ടു എന്ന് പാടാൻ അവർക്ക് നാവെന്താ പൊന്താത്തതെന്നും എ.കെ. ബാലൻ വിമര്‍ശിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കില്ലെന്നും കഴിഞ്ഞ തവണ തന്നെ നിലപാട് അറിയിച്ചതാണെന്നും ബാലൻ പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ എസ്ഐആർ നടപടികൾ നിർത്തിവയ്പ്പിക്കാനാണ് മുഖ്യമന്ത്രി മമതാ ബാനർജി ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് അവരെന്നും ദിലീപ് ഘോഷ് പറഞ്ഞു.
"ബംഗാളിൽ എല്ലായിടത്തും എസ്ഐആർ നടപ്പാക്കും. വ്യാജ വോട്ടർമാരെ പട്ടികയിൽ ഒഴുവാക്കും. വ്യാജൻമാരുടെ ബലത്തിലാണ് മമത ഇത്രയും കാലം ജയിച്ചിരുന്നത്. അതുകൊണ്ട് എങ്ങനെയും എസ്ഐആർ നിർത്തിവയ്പ്പിക്കാൻ അവർ ശ്രമിക്കും.'-ദിലീപ് പറഞ്ഞു.
"ബംഗാളിലെ ജനങ്ങൾക്ക് തൃണമൂലിന്റെ ഭരണം മടുത്തു. അവർ ബിജെപിയെ വിജയിപ്പിക്കുമെന്ന് ഉറപ്പാണ്. വ്യാജ വോട്ടർമാർ വോട്ട് ചെയ്താൽ മാത്രമെ ടിഎംസിക്ക് വീണ്ടും അധികാരം ലഭിക്കുള്ളു. അത് ഇനി എന്തായാലും നടക്കില്ല. എസ്ഐആർ പൂർത്തിയാകുന്നതോടെ ടിഎംസിയുടെ കഥയും കഴിയും.'-ദിലീപ് ഘോഷ് പറഞ്ഞു.
Kerala
ആലപ്പുഴ: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ജാവദേക്കർ വെള്ളാപ്പള്ളിയെ കണ്ടത്.
രാഷ്ട്രീയ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയ്ക്കായി ജാവദേക്കർ എത്തിയത്. ഉച്ചവരെ വെള്ളാപ്പള്ളി നടേശനൊപ്പം ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സന്ദീപ് വാചസ്പതിയടക്കമുള്ള ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും ജാവദേക്കറിനൊപ്പമുണ്ടായിരുന്നു.
മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് വെള്ളാപ്പള്ളിയെ കൂടെ കൂട്ടാനുള്ള ബിജെപിയുടെ നീക്കം. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് പരിഗണിക്കുന്നത് വിജയസാധ്യതയാണെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 53 ശതമാനം യുവാക്കളെയും സ്ത്രീകളെയും പാർട്ടി സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിച്ചിരുന്നുവെന്നും യുവാക്കളെ പരിഗണിക്കുന്നു എന്നതിനർഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ലെന്നും ചെന്നിത്തല പറഞ്ഞു.
വയനാട്ടിൽ നടക്കുന്ന നേതൃ ക്യാംപിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും. ലീഗ് അടക്കമുള്ള കക്ഷികളുമായി ക്യാംപിന് ശേഷം സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച സംഭവത്തിൽ തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി തിരുത്തണ്ടെന്നും ചെന്നിത്തല പറഞ്ഞു. സമൂഹത്തിൽ മതനിരപേക്ഷ നിലപാട് ആണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
"മുഖ്യമന്ത്രിയാണ് ഓരോ തെരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവർഗീയതയുമാണ് നടപ്പാക്കുന്നത്. വർഗീയ വിദ്വേഷം പടർത്തുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ് ഇവർ.'-ചെന്നിത്തല വിമർശിച്ചു.
തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയ നിലപാട് ആണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാർ. അതുകൊണ്ടാണ് രണ്ട് തെരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റതെന്നും ചെന്നിത്തല പറഞ്ഞു.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതയ്ക്ക് വേണ്ടി സംസ്ഥാനത്തെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും അഭിഷേക് അവകാശപ്പെട്ടു.
"ബിജെപി പാന്പാണ്. അവർ സ്നേഹത്തോടെ അടുത്ത് കൂടും. എന്നിട്ട് കൊത്തുകയും ചെയ്യും. അതുകൊണ്ട് അവരെ ഒരിക്കലും അടുപ്പിക്കരുത്. അവർ ഭരണത്തിലെത്തിയാൽ സംസ്ഥാനത്തെ തകർക്കും.'-അഭിഷേക് പറഞ്ഞു.
"തെരഞ്ഞെടുപ്പിൽ നിങ്ങൾ ബിജെപിക്ക് മറുപടി കൊടുക്കണം. ബംഗാളിൽ അവർക്ക് ഒരിക്കലും അധികാരത്തിലെത്താനാകില്ലെന്ന് അവരെ മനസിലാക്കി കൊടുക്കണം.'-സംസ്ഥാനത്തെ വോട്ടർമാരോട് അഭിഷേക് ആവശ്യപ്പെട്ടു.
അലിപുർദ്വാറിലെ ടിഎംസിയുടെ റാലിക്കിടെയായിരുന്നു അഭിഷേകിന്റെ പ്രതികരണം. ഭരണഘടനയെ മാറ്റാൻ ശ്രമിക്കുന്നവരെ അധികാരത്തിലെത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ഒരിക്കലും അധികാരത്തിലെത്തില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് തൻമോയ് ഘോഷ്. ബംഗാൾ എല്ലാ കാലത്തും തൃണമൂലിന്റെ കോട്ടയായിരിക്കുമെന്നും തൻമോയ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെക്കുറിച്ചും തൻമോയ് പ്രതികരിച്ചു.
"പ്രധാനമന്ത്രി ബിജെപിയുടെ മാത്രം അല്ല. എല്ലാവരുടെയും ആണ്. അതുകൊണ്ട് അദ്ദേഹത്തിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ബിജെപിക്കാരനായിട്ടാണ് വരുന്നതെങ്കിൽ കാര്യമില്ല. സംസ്ഥാനത്ത് ഒരിക്കലും ബിജെപി ഭരണം നേടില്ല. എത്ര തവണ വന്നാലും ഫലം കിട്ടില്ല.'-തൻമോയ് പറഞ്ഞു.
"ബംഗാളിന്റെ മണ്ണ് ബിജെപിക്ക് അനൂകൂലമല്ല. ഇവിടെ അവരുടെ വിഭജന രാഷ്ട്രീയം വിലപോകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തും ബിജെപി ഒരുപാട് ശ്രമിച്ചതാണ്. എന്നാൽ ഒന്നും നടന്നില്ല. ജനങ്ങൾ തൃണമൂലിനൊപ്പമാണ്.'-തൻമോയി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കൊർപറേഷനിലുണ്ടായ ഫലത്തെക്കുറിച്ച് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നഗരസഭയിലെ ജനങ്ങൾ യുഡിഎഫിനെ ഭരണം എൽപ്പിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ജനവിധി അട്ടിമറിക്കാൻ തങ്ങൾ ശ്രമിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
"തിരുവനന്തപുരം കോർപറേഷനിൽ ക്രിയാത്മകമായ പ്രതിപക്ഷമാകും. എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും. ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം ഏറ്റെടുക്കും.'-മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപി എം.പി ആയതുകൊണ്ടാണ് തൃശൂരിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ഉണ്ടായത്. ആറ് മാസം കഴിയുമ്പോൾ ജനങ്ങൾ ബിജെപിയെ തിരിച്ചറിയുമെന്നും എൽഡിഎഫിന് ഏക ബദൽ യുഡിഎഫ് മാത്രമാണെന്നും മുരളീധരൻ അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവര്‍ അല്ല ഉന്നതരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ മുൻ ദേവസ്വം മന്ത്രിക്കും അതിനു മുകളിലേക്കും നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ഉന്നതരലിലേക്ക് അന്വേഷണം നീങ്ങാതിരിക്കാൻ എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തി. സ്വര്‍ണം വാങ്ങിയവരും സൂക്ഷിച്ചവരും വിറ്റവരും തമ്മിൽ ലിങ്ക് ഉണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
2024ൽ ശബരിമലയിൽ നടന്നത് കവര്‍ച്ചാശ്രമമാണ്. കോടതി ഇടപെട്ടത് കൊണ്ടു മാത്രമാണ് കവര്‍ച്ച നടക്കാതിരുന്നതെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിനുമേൽ സമ്മര്‍ദം ചെലുത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്നതാണ് പ്രതികളുടെ ജാമ്യം തള്ളിയുള്ള കോടതി ഉത്തരവ്. ഇപ്പോഴും എസ്ഐടിയിൽ അവിശ്വാസമില്ലെന്നു സതീശൻ പറഞ്ഞു.
"സംഘത്തിലുള്ളത് നല്ല ഉദ്യോഗസ്ഥരാണ്. എസ്ഐടിക്ക് മേൽ അനാവശ്യ സമ്മര്‍ദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുകയാണ്. ഇഡി അന്വേഷിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. രാഷ്ട്രീയ പ്രേരിതമായി അന്വേഷണം നടത്തരുത്. ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങളിലൊന്നും വിശ്വാസമില്ല. ഇഡി അന്വേഷിക്കേണ്ട എന്ന് പറയാനാകില്ല.'-സതീശൻ വ്യക്തമാക്കി.
Kerala
മലപ്പുറം: തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെയാണ് കേസെടുത്തത്.
വനിതാ ലീഗ് പ്രവർത്തക ബി.കെ. ജമീലയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമർശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസംഗം വിവാദമായതോടെ തിങ്കളാഴ്ച ഖേദ പ്രകടനം നടത്തിയിരുന്നു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നുമാണ് സെയ്ദലി മജീദ് ഖേദപ്രകടനത്തിൽ പറഞ്ഞത്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വം ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു.
തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താനെന്നുമാണ് സെയ്ദലി മജീദ് പറഞ്ഞത്.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും മുന്നണി വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്നും സതീശൻ പറഞ്ഞു.
മുന്നണിയിലേയ്ക്ക് കൂടുതൽ ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും സതീശൻ കൂട്ടിച്ചേർത്തു. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതിലും വിപുലമായി ശക്തിയോടെയുഡിഎഫ് നിയമസഭതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സതീശൻ വ്യക്തമാക്കി
ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നില്ല. മുന്നണി വിപുലീകരിക്കും. എൽഡിഎഫിൽ നിന്നും, എൻഡിഎ യിൽ നിന്നും ഇതിലൊന്നും പെടാത്തവരും മുന്നണിയിൽ ഉണ്ടാകുമെന്നും വി.ഡി. സതീശൻ കോട്ടയത്ത് പ്രതികരിച്ചു.
National
മുംബൈ: ഉദ്ദവ് താക്കറെയുടെ ശിവസേന-യുബിടി പാർട്ടി നേതാവ് തേജസ്വി ഖൊസാൽക്കർ ബിജെപിയിൽ ചേർന്നു. ഇന്ന് രാവിലെ മുംബൈയിലെ പാർട്ടി ഓഫീസിലെത്തിയാണ് തേജസ്വി ബിജെപിയിൽ ചേർന്നത്.
ബ്രിഹൻ മുംബൈ മുനിസിപ്പിപ്പൽ കോർപറേഷനിലെ (ബഎംസി) മുൻ കൗൺസിലറാണ് തേജസ്വി. അന്തരിച്ച ശിവസേന-യുബിടി നേതാവ് അഭിഷേക് ഖൊസാൽക്കറുടെ ഭാര്യയാണ് തേജസ്വി.
വടക്കൻ മുംബൈയിൽ സ്വാധീനമുള്ള നേതാവാണ് തേജസ്വി ഖൊസാൽക്കർ. തേജസ്വി പാർട്ടി വിട്ടത് ശിവസേന-യുബിടിക്ക് കനത്ത തിരിച്ചടിയാണ്.
ബിഎംസി തെരഞ്ഞെടുപ്പ് ജനുവരിയിൽ നടക്കാനിരിക്കെയാണ് ഖൊസാൽക്കർ പാർട്ടി വിട്ടത്. ജനുവരി 12നും 18നും ഇടയിൽ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും പ്രതിപക്ഷ നേതാവ് അണികളോട് ആവശ്യപ്പെട്ടു.
എറണാകുളത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കമ്മ്യൂണിസ്റ്റുകാരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്നും അവരെ കൂടി ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിഷൻ 25ന്റെ എഴുപത് ശതമാനം ലക്ഷ്യം മാത്രമാണ് പൂർത്തീകരിക്കാനായത്. 100 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല ഫലമെന്നും സതീശൻ പറഞ്ഞു.
National
ന്യൂഡൽഹി: ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിന്റായുള്ള നിതിൻ നബീന്റെ നിയമനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. നിതിൻ നബിനൊക്കെ പേരിന് മാത്രമുള്ള ആളാണെന്നും അദ്ദേഹത്തിന് തീരുമാനങ്ങൾ ഒന്നും എടുക്കാനാകില്ലെന്നും പവൻ ഖേര പറഞ്ഞു.
"ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിതീൻ നബിനെ നിയമിച്ചെന്ന് പറയുന്നു. ഇതൊക്കെ പ്രഹനസനമാണ്. റിമോട്ട് കൺട്രോളുള്ളത് അമിത് ഷായുടെ അടുത്താണ്. അദ്ദേഹം തന്നെയായിരിക്കും പാർട്ടിയെ നിയന്ത്രിക്കുക. അദ്ദേഹത്തിനാണെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രിക്കുന്നതിനെക്കാൾ ഇഷ്ടം പാർട്ടിയെ നിയന്ത്രിക്കാനാണ്.'-പവൻ ഖേര പറഞ്ഞു.
ജെ. പി. നദ്ദയുടെ കാര്യത്തിലും സമാനമായ കാര്യമാണ് നടക്കുന്നതെന്നും പവൻ ഖേര കൂട്ടിച്ചേർത്തു. നദ്ദയ്ക്ക് ബിജെപിയുടെ ദേശീയ അധ്യക്ഷനാണെന്ന പദവി മാത്രമാണുള്ളതെന്നും എല്ലാ തീരുമാനങ്ങളും എടുക്കുന്നത് അമിത് ഷാ ആണെന്നും പവൻ ഖേര പറഞ്ഞു.
Kerala
കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ. കെ. ശൈലജ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയെ കുറിച്ചുള്ള സണ്ണി ജോസഫിന്റെ പ്രസ്താവനയെ ആണ് ശൈലജ വിമർശിച്ചത്.
കെപിസിസി അധ്യക്ഷന്‍ ക്രിമിനലുകളെ പിന്താങ്ങുന്നുവെന്നും മനസാക്ഷിയുള്ള ആര്‍ക്കും അതിന് കഴിയില്ലെന്നും ശൈലജ പറഞ്ഞു. തിജീവിതകള്ക്ക് ഒപ്പമാണ് നില്‍ക്കേണ്ടതെന്നും കോൺഗ്രസുകാർ
പെണ്‍കുട്ടികളുടെ മാനത്തിന് വില കൊടുക്കുന്നില്ലെന്നും ശൈലജ പറഞ്ഞു.
നടിയെ ആക്രമിച്ചവരെ കണ്ടെത്തിയെന്നും ഇനി ആക്രമണത്തിന്റെ മോട്ടീവ് കണ്ടെത്തണമെന്നും ശൈലജ പറഞ്ഞു. കേസ് അവസാനിച്ചിട്ടില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സതീശൻ പ്രസ്താവന തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നതെന്നും സതീശൻ പറഞ്ഞു.
ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര് ഇപ്പോഴും മുഖ്യമന്ത്രിയോടൊപ്പമില്ലെയെന്നും ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്നും സതീശൻ ചോദിച്ചു.
"ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന് ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്?.'-സതീശൻ ചോദിച്ചു.
അങ്ങയുടെ പാര്‍ട്ടി എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ നല്കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചു.
സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. അങ്ങ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നുവെന്നെന്നും സതീശൻ പറഞ്ഞു.
ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്ഷന്, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ ദുരിതാശ്വാസം, കെ-റെയില്‍ എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തതിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. ലോക്സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും വോട്ടര്‍ പട്ടിക രണ്ടാണെന്ന് എല്ലാവര്ക്കും അറിയാമെന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
"സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശേരിയിലെ വീട് വിറ്റു. അദ്ദേഹം തൃശൂരില്‍ പുതിയ വീട് നോക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പട്ടികയില്‍ സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്താണ്.'-ഗോപാലകൃഷ്ണൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ നടപടി ചോദ്യം ചെയ്ത് രംഗത്തെത്തിയ സിപിഐ നേതാവ് വി.എസ്. സുനില്‍ കുമാറിന് മാനസിക വിഭ്രാന്തിയാണെന്നും ബി ഗോപാലകൃഷ്ണന് ആക്ഷേപിച്ചു. സുനില്‍ കുമാറിന് നെല്ലിയ്ക്കാത്തളം വെയ്ക്കണമെന്നും ബിജെപി നേതാവ് പരിഹസിച്ചു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി കടുത്ത നടപടി എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി. സാജന്. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സജന പറഞ്ഞു. ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരുമെന്നും ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക എന്നും സജന കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിലൂടെയാണ് സജനയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി .വേണുഗോപാല്‍, സണ്ണി ജോസഫ്, വി.ഡി. സതീശന്, രമേശ് ചെന്നിത്തല, കെ. മുരളീധരന് തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് സജനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നിരന്തരം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില്‍ രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്.
National
പാറ്റ്ന: 18-ാം ബിഹാർ നിയമസഭയുടെ സ്പീക്കറായി പ്രേം കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഗയാജി മണ്ഡലത്തിൽ നിന്നു വിജയിച്ച ബിജെപി എംഎൽഎയാണ് അദ്ദേഹം. എതിരില്ലാതെയാണ് പ്രേം കുമാർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രേം കുമാറിനെ സ്പീക്കറാക്കണമെന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. തുടർന്ന്, മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്നു പ്രേം കുമാറിനെ സ്പീക്കർ ഡയസിലേക്ക് ആനയിച്ചു.
പ്രോടേം സ്പീക്കർ നരേന്ദ്ര നാരായൺ യാദവിന്റെ നേതൃത്വത്തിലായിരുന്നു സഭാ നടപടികൾ. തിങ്കളാഴ്ചയാണ് 18-ാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തിങ്കളാഴ്ച എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രോടേം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുമെന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രേം കുമാർ പ്രഖ്യാപിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തൃണമൂലിന്റെ ഗ്രാമ പഞ്ചായത്ത് മെംബറായ ബാബു മോണ്ടലാണ് മരിച്ചത്. സംപുയ്പര-ബസുകാതി ഗ്രാമ പഞ്ചായത്തിലെ മെംബറാണ് ബാബു മോണ്ടൽ.
ബാബുവിന്റെ അനുയായി അനുപം റാണയ്ക്ക് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ നോർത്ത് ഹൗറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബാബു മോണ്ടലും അനുപമും ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. നിശ്ചിന്ത-ബുറോ ഷിബ്ടാള പ്രദേശത്ത് വച്ച് രണ്ട് ബൈക്കുകളിലായെത്തിയ അക്രമികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പ്പിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ ബാബു വൈകാതെ മരിച്ചു. അനുപം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
തൃണമൂൽ നേതാക്കളെ വെയിവച്ചതിന് ശേഷം അക്രമികൾ കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഹൗറ പോലീസ് കമ്മീഷ്ണർ പ്രവീൺ ത്രിപാദി അറിയിച്ചു. അന്വേഷണം ഊർജിതമായ നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പ്രവീൺ ത്രിപാദി പറഞ്ഞു.
National
ഗോഹട്ടി: അടുത്ത വർഷം ആസാമിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് മുതിർന്ന നേതാവ് പവൻ ഖേര. വൻ ഭൂരിപക്ഷത്തിലായിരിക്കും കോൺഗ്രസ് ഭരണത്തിലെത്തുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.
"2026ൽ ആസാമിൽ ഭരണമാറ്റം ഉണ്ടാകും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്തായാലും അധികാരത്തിൽ തിരിച്ചെത്തില്ല. അദ്ദേഹം ജയിലിലേയ്ക്കായിരിക്കും പോകുക. അത് ഹിമന്തയ്ക്കും അറിയാം.'-പവൻ ഖേര പറഞ്ഞു.
"സംസ്ഥാനത്ത് യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ ഒരിക്കലും ഹിമന്തയ്ക്ക് സാധിക്കില്ല. കാരണം ഇനി ഒരിക്കലും ഹിമന്ത മുഖ്യമന്ത്രി ആകില്ല. അദ്ദേഹത്തിന്റെ പാർട്ടിക്കും ഇനി സംസ്ഥാനത്ത് ഭരണം നേടാനാകില്ല. സ്വപ്നം കാണാൻ മാത്രമെ എൻഡിഎയ്ക്ക് സാധിക്കൂ.'-പവൻ ഖേര കൂട്ടിച്ചേർത്തു.
ആസാമിൽ എസ്ഐആർ നടപ്പാക്കാനും കോൺഗ്രസ് അനുവദിക്കില്ലെന്നും പവൻ ഖേര വ്യക്തമാക്കി. എസ്ഐആർ വോട്ടർമാരെ അനാവശ്യമായി നീക്കം ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി മാത്രമാണെന്നും പവൻ ഖേര കുറ്റപ്പെടുത്തി.
Kerala
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ് ആണ് ബിജെപിയിൽ ചേർന്നത്.
ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ഉമർ ഫാറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേർന്നതെന്ന് ഉമർ മാധ്യമങ്ങളോട് പറഞ്ഞു.
Leader Page
ഉറച്ച നിലപാടുകളുടെ മനുഷ്യനായിരുന്നു അഞ്ചു വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയും 14 വർഷം പ്രതിപക്ഷ നേതാവും ഒരു വ്യാഴവട്ടക്കാലം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ അമരക്കാരനുമായിരുന്ന വി.എസ്. അച്യുതാനന്ദൻ. മരണംവരെ പാവപ്പെട്ടവരുടെ പക്ഷത്തു നിന്ന, സാധാരണക്കാരനായി ജീവിച്ച കമ്യൂണിസ്റ്റുകാരൻ.
കൃഷ്ണപിള്ള കാണിച്ച വഴി
തൊഴിലാളികളെ സംഘടിപ്പിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനായ പി. കൃഷ്ണപിള്ളയാണ് വിഎസിനെ നിയോഗിച്ചത്. കുട്ടിക്കാലത്തുതന്നെ ദൈവവുമായി പിണങ്ങിയ വിഎസിന് ഈ നിരീശ്വര വിമോചന പ്രസ്ഥാനം ആകർഷകമായി. കുട്ടിക്കാലത്ത് കളർകോട് ക്ഷേത്രത്തിലും അറവുകോട് ക്ഷേത്രത്തിലും ദർശനം നടത്താൻ പോയിരുന്ന അണ്ണനെക്കുറിച്ച് വിഎസിന്റെ ഏക പെങ്ങൾ അഴിക്കുട്ടി അനുസ്മരിച്ചിട്ടുണ്ട്. ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിച്ചതിനെക്കുറിച്ച് വിഎസ് തന്നെ പറഞ്ഞിട്ടുണ്ട്. ആരും നിലവിളി കേൾക്കാനില്ലാത്ത പാവങ്ങൾക്കു വേണ്ടി പോരാടണമെന്നായിരുന്നു തീരുമാനം. അങ്ങനെ പോരാളിയും കമ്യൂണിസ്റ്റുമായി. എതിരാളികളെ നിഗ്രഹിക്കുന്നതിൽ പോലും അപാകത കാണാത്ത കമ്യൂണിസ്റ്റ്. എന്നിട്ടും 2012 മേയ് നാലിന് ഒഞ്ചിയത്ത് റവലൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെ യുവനേതാവ് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടിന് പാർട്ടി കശാപ്പു ചെയ്ത വിവരം അറിഞ്ഞ അദ്ദേഹം വല്ലാതെ തളർന്നു. സിപിഎമ്മിൽനിന്നു രാജിവച്ച എം. സത്യനേശൻ നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ദിവസം പാർട്ടി മേലാളന്മാരുടെ അപ്രഖ്യാപിത വിലക്ക് ലംഘിച്ച് അദ്ദേഹം ടിപിയുടെ വീട്ടിലെത്തി ഭാര്യ രമയെ ആശ്വസിപ്പിച്ചു; അവരോടൊപ്പം കരഞ്ഞു- അതായിരുന്നു വിഎസ്.
മുസ്ലിം വർഗീയത
തെരഞ്ഞെടുപ്പു വിജയത്തിനുവേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും പ്രയോജനപ്പെടുത്തുന്ന ഹിന്ദു വർഗീയതയെയും മുസ്ലിം വർഗീയതയെയും ക്രൈസ്തവ വർഗീയതയെയും ആത്മാർഥമായി എതിർത്ത നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ. ആർഎസ്എസിനെയും മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം പാർട്ടികളെയും അദ്ദേഹം ഒന്നുപോലെ എതിർത്തു. എല്ലാ സമുദായത്തിലെയും പാവങ്ങളെ അദ്ദേഹം സ്നേഹിച്ചു. അതേസമയം, സാന്പത്തികസംവരണത്തെ എതിർത്തു.
ആർഎസ്എസിന്റെയും ബിജെപിയുടെയും ഹിന്ദു വർഗീയതയെ നേരിടാൻ എന്ന മറയിൽ മുസ്ലിം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ജയിക്കാനുള്ള വഴിയെന്ന് അവർ കരുതുന്നു. വിഎസ് ആ സമീപനത്തെ എതിർത്തു. 1975 മുതൽ സിപിഎമ്മിന്റെ കൂടെ ഇടതുമുന്നണിയിൽ നിന്ന അഖിലേന്ത്യാ ലീഗിനെ വരെ 1987ൽ പുറത്താക്കി. പാർട്ടി നയത്തിനെതിരായി മുസ്ലിം ലീഗുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് 1984ൽ ബദൽ രേഖ കൊണ്ടു വന്നവരെയും കൂടെ നിന്നവരെയും നിഷ്കരുണം വെട്ടിനിരത്തി. ലീഗും കേരള കോണ്‍ഗ്രസും ഇല്ലാതെ 1987ൽ കേരളത്തിൽ ഇടതുമുന്നണി ഭരണം പിടിച്ചു. അതിനർഥം അദ്ദേഹം മുസ്ലിം സമൂഹത്തിനെതിരായിരുന്നു എന്നല്ല. കേരളത്തിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് പാലൊളി കമ്മിറ്റിയെ നിയോഗിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം.
വെള്ളാപ്പള്ളിക്കെതിരേ നടപടികൾ
സിപിഎമ്മിന്റെ അണികളിൽ ഭൂരിഭാഗവും ഈഴവരാണെന്ന് അറിയുന്പോഴും അദ്ദേഹം ഈഴവരുടെ സംഘടനയായ എസ്എൻഡിപിയുടെ നേതാവിനെ പ്രീതിപ്പെടുത്തിയില്ല. പകരം, എസ്എൻഡിപി യോഗം നേതാവായ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടന്നതായി കരുതപ്പെടുന്ന മൈക്രോ ഫിനാൻസ് തട്ടിപ്പിനെതിരേ ശക്തമായ നടപടികൾ എടുത്തു.1987ൽ ഈഴവ സമൂഹത്തിൽനിന്നുള്ള പ്രമുഖ നേതാവായ കെ.ആർ. ഗൗരിയമ്മയ്ക്കെതിരേ നടപടിയെടുത്തു.
പാർട്ടികളെ പരിശോധിച്ച് കൂടെ നിർത്തി
1980ൽ വിഎസ് പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കുന്പോഴാണ് ഇന്നത്തെ ഇടതുമുന്നണിയുടെ പിറവി. മുന്നണിയിലെ ഓരോ കക്ഷിയെയും പരിശോധിച്ചാണ് അകത്തു കയറ്റിയത്. നിയമസഭാ സീറ്റ് വിഭജന ചർച്ച ക്ലീൻ സ്ലേറ്റിൽ തുടങ്ങിയ ഏക കാലമാണത്.
അഴിമതിക്കേസുമായി പിന്നാലെ നടന്ന് അദ്ദേഹം ജയിലിലാക്കിയ ആർ. ബാലകൃഷ്ണപിള്ള കേരള ചരിത്രത്തിൽ അപൂർവ കഥാപാത്രമായി. അഴിമതിക്കു ശിക്ഷിക്കപ്പെട്ട ഏക നേതാവാണ് പിള്ള. അതിനു കാരണം വിഎസിന്റെ വിടാതെയുള്ള പോരാട്ടവും. പിള്ളയുടെ പാർട്ടി 1996ൽ ജനതാദളിൽ ലയിച്ച് ഇടതുമുന്നണിയിൽ കയറാൻ നടത്തിയ നീക്കവും വിഎസ് തകർത്തു. പിള്ളയോടും കരുണാകരനോടും അത്ര എതിർപ്പായിരുന്നു വിഎസിന്. എന്നാൽ, പിന്നീട് പിണറായി യുഗത്തിൽ പിള്ള ഇടതുമുന്നണിയിൽ അംഗമായി.
പാവപ്പെട്ടവരുടെ പക്ഷത്ത്
നാട്ടുകാരുടെ അപ്പം കട്ടു തിന്നുന്നവർ എന്ന് അദ്ദേഹം കരുതിയവരെയെല്ലാം മുൻപിൻ നോക്കാതെ ആക്രമിച്ചു. സന്ധിയില്ലാതെ വെട്ടി. അപമാനിക്കപ്പെട്ടവരിൽ ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർപോലും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് വളരെ ഹീനമായ വാക്കുകളാണ് വിഎസ് നിയമസഭയിൽ പറഞ്ഞത്.
വികസനവിരുദ്ധന്‍ എന്ന ആക്ഷേപം കേട്ടത് അദ്ദേഹം വിശ്വസിച്ച നിലപാട് മൂലമാണ്. പൊതുമേഖലയുടെ മാത്രം വക്താവായ അദ്ദേഹം ട്രാക്ടറിനെ എതിർത്തു. നെൽകൃഷി നടത്താനാകാത്തവർ വയൽ മറ്റു കൃഷികൾക്ക് ഉപയോഗിക്കുന്നതിനെ എതിർത്തു. കംപ്യൂട്ടറിനെ എതിർത്തു. സ്വാശ്രയ കോളജുകളെ എതിർത്തു. സ്വകാര്യ പങ്കാളിത്തത്തോടെ വരുന്ന വിമാനത്താവളങ്ങളെ എതിർത്തു. സ്മാർട് സിറ്റിയെ എതിർത്തു. ഇതൊക്കെ ആയിട്ടും അദ്ദേഹത്തിന് കേരളത്തിൽ എല്ലാ പദവികളും കിട്ടി. സ്വന്തം പാർട്ടി ചതിച്ചതുകൊണ്ടാണ് 2016ൽ ഉമ്മൻ ചാണ്ടിയെപ്പോലെ 2011ൽ അദ്ദേഹത്തിന് ഭരണത്തുടർച്ച കിട്ടാതെപോയതെന്നു കരുതുന്നവരുണ്ട്.
പുന്നപ്ര-വയലാർ സമരം
ജന്മിമാർ കഴിഞ്ഞപ്പോൾ അവർക്ക് ഒത്താശ ചെയ്യുന്ന മഹാരാജാവും ദിവാനുമായി. അവർക്കെതിരേയും അദ്ദേഹം പോരാടി. അതായിരുന്നു ചരിത്രപ്രസിദ്ധമായ പുന്നപ്ര-വയലാർ സമരം. ഈ സമരത്തിൽ അദ്ദേഹം ഇല്ലായിരുന്നുവെന്ന് വീറോടെ പറയുന്നവരിൽ എം.എം. ലോറൻസുമുണ്ട്.
പാർട്ടിയെ ധിക്കരിച്ചു
പാർട്ടി തീരുമാനങ്ങൾക്കെതിരേ പോലും അദ്ദേഹം നിലപാടുകളെടുത്തു. 1964 ചൈന യുദ്ധകാലത്ത് പട്ടാളക്കാർക്കായി ചോര കൊടുത്തത് അത്തരത്തിൽ ഒന്നാണ്. ലാവ്ലിൻ കേസിൽ, കൂടംകുളം ആണവനിലയ വിഷയത്തിൽ, എഡിബി വായ്പാകാര്യത്തിൽ ഒക്കെ അദ്ദേഹം പാർട്ടി ലൈനിനെതിരേ ഉറച്ചുനിന്നു. നാലാം ലോകസിദ്ധാന്തത്തെയും വിഎസ് എതിർത്തു.
1990 മുതൽ മുല്ലപ്പെരിയാർ വിഷയത്തിൽ വിഎസ് സമരത്തിലാണ്. 1991ലെ ഇടതുമുന്നണി ഭരണകാലത്ത് മുല്ലപ്പെരിയാർ വിഷയത്തിൽ ജലസേചനമന്ത്രി ബേബി ജോണ്‍ അലംഭാവം കാണിക്കുന്നതായി വിഎസ് ആരോപിച്ചു. ആർഎസ്പി ബഹളം വച്ചു; വിഎസ് വിട്ടില്ല.
പിടിച്ചാൽ കൊണ്ടേ പോകൂ എന്നതായിരുന്നു വിഎസ് ശൈലി. അദ്ദേഹം ബാലകൃഷ്ണപിള്ളയുടെ കാര്യത്തിൽ കാണിച്ചത് അതാണ്. പാമോയിൽ കേസിലും ചാരക്കേസിലും കരുണാകരനെതിരേയും ഈ സമീപനം കൈക്കൊണ്ടു. ബാർ കോഴ കേസിലും മതികെട്ടാൻ വിഷയത്തിലും കെ.എം. മാണിയോടും ഇതേ സമീപനമായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാർലർ കേസിലും അദ്ദേഹം പിന്നാലെ നടന്ന് വേട്ടയാടി. സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയോടും ഇതേ സമീപനം എടുത്തു. പല കേസിലും പിണറായിയുടെ പാർട്ടി ആത്മാർഥമായി വിഎസിന് ഒപ്പം നിന്നില്ല. ലാവ്ലിൻ കേസിലെ കടുംപിടിത്തത്തിനും എഡിബി വിഷയത്തിനും അദ്ദേഹത്തെ പരസ്യമായി ശിക്ഷിക്കുകയും ചെയ്തു.
മതികെട്ടാനിലെ 1281.74 ഹെക്ടർ ദേശീയോദ്യാനമാക്കിയതിനു പിന്നിൽ വിഎസിന്റെ പോരാട്ടവുമുണ്ട്. അവിടത്തെ കൈയേറ്റങ്ങൾ നേരിട്ടു കാണാൻ അദ്ദേഹം 2003ൽ മതികെട്ടാൻമലകയറി. ടാറ്റാ ടീയുടെ 1,027 ഏക്കർ ഏറ്റെടുക്കുന്നതിന് അദ്ദേഹം കൊണ്ടുവന്ന നിയമം ഹൈക്കോടതി റദ്ദാക്കി.
ഇന്നും കത്തുന്ന നിലപാടുകൾ
വിഎസിന്റെ ഭൗതികശരീരം ജനസാഗരത്തിന്റെ അകന്പടിയോടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്പോഴും കേരളത്തിൽ ചർച്ചാവിഷയമായത് അദ്ദേഹം 2010ൽ നടത്തിയ ഒരു പത്രസമ്മേളനത്തിലെ മുന്നറിയിപ്പായിരുന്നു. 2010ൽ കേരളത്തിലെ മുഖ്യമന്ത്രി എന്ന നിലയിൽ ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞതാണ് കേരളത്തെ മുസ്ലിം ആധിപത്യ സംസ്ഥാനമാക്കുന്നതിന് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകൾ നീക്കങ്ങൾ നടത്തുകയാണെന്ന്. അതിനായി അവർ യുവാക്കൾക്കു പണവും ആയുധവും കൊടുക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണിതെന്നും വിഎസ് വിശദീകരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോപ്പുലർ ഫ്രണ്ടുകാർ ഫ്രീഡം പരേഡുകൾ സംഘടിപ്പിക്കുന്നത് മുഖം രക്ഷിക്കുന്നതിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജൂലൈ 19ന് കോട്ടയത്തു നടത്തിയ പ്രസംഗത്തിൽ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിഎസിന്റെ വാക്കുകൾ അനുസ്മരിച്ചു. അതു വിവാദവുമായി. ഇന്നത്തെ നിലയിൽ പോയാൽ വൈകാതെ മുസ്ലിംകൾ ലക്ഷ്യം നേടുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇടതു-വലതു മുന്നണികൾ ഒന്നുപോലെ മുസ്ലിം പ്രീണനമാണു നടത്തുന്നത്. നടേശന്റെ വാക്കുകൾ പ്രതിപക്ഷത്തെ വല്ലാതെ അസ്വസ്ഥമാക്കി. നടേശൻ വിദ്വേഷപ്രസംഗം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരേ പോലീസ് കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലീഗ് പത്രം ചന്ദ്രിക വെള്ളാപ്പള്ളിയെ കേരള തൊഗാഡിയ എന്നു വിളിച്ചു.
വെള്ളാപ്പള്ളി ശക്തമായാണ് പ്രതികരിച്ചത്. കേരളം മുസ്ലിം ആധിപത്യ പ്രദേശമാവുകയാണ്. ഇപ്പോൾത്തന്നെ സ്കൂൾ ടൈമിംഗിനായാലും സുംബാ നൃത്തിനായായാലും മലപ്പുറത്ത് പോയി അനുവാദം ചോദിക്കേണ്ട നിലയായി. ഭരണത്തിൽ അനാവശ്യമായ കൈകടത്തലുകളാണ് നടത്തുന്നത്. കേരളത്തിൽ മതേതരത്വമല്ല, മതാധിപത്യമാണെന്ന് നടേശൻ പറഞ്ഞു.
നടേശനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് മലപ്പുറം പ്രസംഗത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി പറഞ്ഞത്. ഒരു പാർട്ടിക്കെതിരേ പറഞ്ഞത് ഒരു സമുദായത്തിനതിരേ ആക്കിയതാണ്. അത്തരം വാക്കുകൾ പറയുന്ന ആളല്ല വെള്ളാപ്പള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ ഈ പിന്തുണയിൽ വെള്ളാപ്പള്ളി പറയുന്ന വാക്കുകൾ ഇടതുമുന്നണിക്ക് അനുകൂലമായ ഹിന്ദു ഏകീകരണം ഉണ്ടാക്കാനല്ലേ എന്ന് സംശയിക്കുന്നവരുമുണ്ട്.
ലീഗും വെൽഫെയർ പാർട്ടിയും അടക്കം മുസ്ലിം രാഷ്ട്രീയം ആകെ കോണ്‍ഗ്രസ് സ്വന്തമാക്കുന്പോൾ ഇതല്ലാതെ സിപിഎമ്മിന് എന്തു വഴി? മാത്രവുമല്ല, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം പ്രീണന നിലപാടുകൾമൂലം സിപിഎമ്മിന്റെ ധാരാളം ഈഴവ വോട്ടുകൾ ചോർന്നു. അതു തടയാനും സിപിഎം ആഗ്രഹിക്കുന്നു.
വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവനയെക്കുറിച്ച് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും പ്രതികരിച്ചില്ല. നടേശന്റെ പ്രസ്താവന കേരളം തള്ളിക്കളയുമെന്ന് പഹൽഗാമിനെ അപലപിക്കാതെ ഗാസയ്ക്കുവേണ്ടി കരയുന്ന എം. സ്വരാജ് പ്രതികരിച്ചു. നടേശന്റെ പ്രസ്താവന തീർത്തും നിരുത്തരവാദപരവും മതനിരപേക്ഷസമൂഹത്തെ ദുർബലപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ലക്ഷ്യങ്ങളോടെ വെള്ളാപ്പള്ളി ഇനിയും പലതും പറയാനാണിട. അതിനും തിരി കൊളുത്തിയത് വിഎസ്.
Leader Page
1996. മാരാരിക്കുളത്തെ ചെങ്കോട്ട കുലുങ്ങില്ലെന്ന ഉറപ്പില്‍ കേരളമൊട്ടാകെ പ്രചാരണത്തിന് ചെങ്കൊടി പിടിക്കുമ്പോള്‍ സ്വന്തം കാല്‍കീഴിലെ മണ്ണിളകുന്നത് വി.എസ്. അച്യുതാനന്ദന് അറിഞ്ഞിരുന്നില്ല. എന്നാല്‍ പാര്‍ട്ടി പാളയത്തിനുള്ളില്‍ വിഎസിനെതിരേ പടയൊരുക്കം നടക്കുന്നതായി ഒരുനിര സിപിഎം നേതാക്കള്‍ അറിഞ്ഞിരുന്നു. 1991ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് ലഭിച്ച 9980 വോട്ടുകളുടെ ഭൂരിപക്ഷം ഉയര്‍ത്തി വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കേരളം കരുതിയെങ്കിലും മാരാരിക്കുളത്തെ ജനവിധി തിരിച്ചടിയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഏക പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു അച്യുതാനന്ദന്.
തോല്ക്കാന് മാത്രമായി പലതവണ മത്സരിച്ച കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോട് 1965 വോട്ടുകള്‍ക്ക് വിഎസ് തോറ്റു. വിഎസ് ആ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം ഫ്രാന്‍സിസിന്റെ മിന്നും ജയം യുഡിഎഫ് ഏഴയലത്തുപോലും പ്രതീക്ഷിച്ചിരുന്നില്ല.
അതേസമയം അച്യുതാനന്ദന് നാലായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് ബൂത്ത് തല തലയെണ്ണലിലൂടെ ഒരു നിര നേതാക്കള്‍ ഗണിച്ചിരുന്നു. അങ്ങനെ മത്സരരംഗത്തുപോലും ഇല്ലാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാര്‍ മൂന്നാമൂഴവും കേരള മുഖ്യമന്ത്രിയായി.
കേരളത്തില്‍ ഇടതുതരംഗം ആഞ്ഞുവീശിയ ജനവിധിയില്‍ മാരാരിക്കുളത്തെ തോല്‍വി കേരളത്തിലെ സിപിഎമ്മിനെ മാത്രമല്ല പോളിറ്റ് ബ്യൂറോയെയും ഞെട്ടിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു നാല് വോട്ടുകള്‍ക്ക് ഇ.കെ. നായനാരോടു വിഎസ് തോറ്റതിനു പിന്നാലെയായിരുന്നു മാരാരിക്കുളത്തുണ്ടായ ആഘാതം.
തോല്‍വിയെക്കുറിച്ച് താത്വികമായ അവലോകനങ്ങള്‍ പലതുണ്ടായെങ്കിലും ആലപ്പുഴ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ വിഎസിനെ പിന്നില്‍നിന്നു കുത്തിയെന്നും പന്തീരായിരം പാര്‍ട്ടി വോട്ടുകള്‍ രഹസ്യമായി പി.ജെ. ഫ്രാന്‍സിസിന്റെ കൈപ്പത്തിയില്‍ കുത്തിയെന്നുമുള്ള റിപ്പോര്‍ട്ട് സിപിഎം ഫയലില്‍ ചുവപ്പുനാട കെട്ടിമുറുക്കി.
പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രാദേശിക അന്തര്‍ധാര രൂപംകൊണ്ടിരുന്നുവെന്നതും പാര്‍ട്ടിക്കു പുറത്ത് വോട്ട് ധ്രുവീകരണമുണ്ടായെന്നതുമൊക്കെ വേറെയും കാരണങ്ങള്‍. അത്തവണ ചേര്‍ത്തലയില്‍ എ.കെ. ആന്റണി മത്സരിച്ചതിനാല്‍ ചേര്‍ത്തലയിലുണ്ടായ യുഡിഎഫ് തരംഗത്തിന്റെ പ്രകമ്പനം മാരിക്കുളത്തുമുണ്ടായി എന്നതായിരുന്നു മറ്റൊരു നിഗമനം. ആന്റണി ഉയര്‍ത്തിയ ആവേശത്തിനൊപ്പം ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണവും കെ.ആര്. ഗൗരിയമ്മയുടെ ജെഎസ്എസ് രൂപീകരണവും വിഎസിന്റെ തോല്‍വിക്കു കാരണമായതായി നിഗമിച്ചു. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും മാരാരിക്കുളം ചുവപ്പുകോട്ടയില്‍ അട്ടിമറി നടക്കുമെന്ന് യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ മാരാരിക്കുളത്ത് ഏരിയ, ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രചാരണത്തില്‍ സാമട്ടിലായിരുന്നുവെന്നും സംഘടിതമായ കാലുവാരലുണ്ടായെന്നും പോളിംഗ് കണക്കെടുപ്പിലൂടെ സിപിഎം സൂക്ഷ്മദര്‍ശനി കണ്ടെത്തി. സിപിഎമ്മുകാര്‍ തന്നെയാണു മാരാരിക്കുളത്ത് വോട്ട് മറിച്ചതെന്ന് പിന്നീട് ഇ.കെ. നായനാര്‍ ആലപ്പുഴയില്‍ പരസ്യമായി കുറ്റപ്പെടുത്തി.
പ്രചാരണഘട്ടത്തില്‍ പല നേതാക്കളെയും പ്രവര്‍ത്തകരെയും ചില ജില്ലാനേതാക്കള്‍ അറിഞ്ഞുകൊണ്ട് മറ്റു മണ്ഡലങ്ങളിലേക്ക് അയച്ചെന്നും മാരാരിക്കുളം ചെളിക്കുളമാക്കാന് കരുക്കള്‍ നീക്കിയെന്നും പ്രവര്‍ത്തകരുടെ നാടുകടത്തല്‍ പാര്‍ട്ടിക്കു തിരിച്ചറിവുണ്ടാക്കിയെന്നും കഥകള്‍ പരന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റിനെ ഒന്നടങ്കം സംസ്ഥാന കമ്മിറ്റി താക്കീതു ചെയ്തു.
പരാജയത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ. പളനിക്കെതിരേയും ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി. ഭാസ്കരനെതിരേയും വിഎസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പളനിയെയും ഭാസ്കരനെയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.
വിഎസിന്റെ പരാജയത്തിനു കാരണം ഒരിക്കലും വിഭാഗീയതയല്ലെന്ന് മരിക്കുംവരെ പളനി വാദിച്ചിരുന്നു. ഗൗരിയമ്മ പാര്‍ട്ടി വിട്ട സാഹചര്യവും ഗൗരിയമ്മയ്ക്ക് മാരാരിക്കുളത്തുണ്ടായിരുന്ന സ്വാധീനവും മനസിലാക്കാന്‍ വിഎസിന് കഴിഞ്ഞില്ലെന്നായിരുന്നു പളനിയുടെ നിലപാട്. മാരാരിക്കുളത്ത് വിഎസ് തോറ്റ 1965 എന്ന അക്കത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. 1965ലാണ് വിഎസ് ആദ്യമായി തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്നത്. ആ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് കൃഷ്ണക്കുറുപ്പിനോട് തോറ്റു. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം വിഎസ് എന്ന അതികായന്റെ മാരാരിക്കുളത്തെ തോല്‍വിയുടെ മാനം ചെറുതായിരുന്നില്ല.
മാരാരിക്കുളത്തെ തോല്‍വി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചെങ്കിലും വി.എസ്. അച്യുതാനന്ദന് തെല്ലും കുലുക്കവും പതര്‍ച്ചയുമുണ്ടായില്ല. വിഎസ് തോറ്റു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ ആലപ്പുഴ പുന്നപ്രയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ തരിച്ചിരിക്കുകയായിരുന്നു. വോട്ടണ്ണലിനുശേഷം തോല്‍വിയുടെ മ്ലാനതയില്ലാതെ കൂളായി വിഎസ് വീട്ടിലേക്ക് വന്നു. രണ്ട് ദിവസങ്ങളിലായി ഉറക്കം നടക്കാത്തതിന്റെ ക്ഷീണത്തില്‍ ഒരു മണിക്കൂര്‍ കിടന്നുറങ്ങി. പിന്നീട് പത്രക്കാര് വന്നപ്പോള്‍ അവരോട് സംസാരിച്ചു. പിന്നീട് കുളി കഴിഞ്ഞ് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി കമ്മിറ്റിക്കായി കാറില്‍ തിരുവനന്തപുരത്തേക്കു പോയി.
District News
കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലസ്ഥാന നഗരിയിലേക്ക് ജനസാഗരം ഒഴുകിയെത്തി. തിരുവനന്തപുരം വെളളയമ്പലം ലോ കോളേജ് ജംഗ്ഷനിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ തടിച്ചുകൂടിയത്. തുടർന്ന്, സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് ഭൗതികദേഹം കൊണ്ടുപോയി.
പൊതുദർശനത്തിന് വരുന്നവരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാവിലെ 7 മണി മുതൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് ഭാഗത്തേക്കുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചു. പ്രധാന റോഡുകളിലും ഇടറോഡുകളിലും പാർക്കിംഗിനും അനുമതിയില്ല.
വി.എസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്ന പാളയം, പി.എം.ജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, കഴക്കൂട്ടം, വെട്ടുറോഡ് തുടങ്ങിയ ഭാഗങ്ങളിൽ റോഡിൻ്റെ ഇരുവശത്തും പാർക്കിംഗ് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട് എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, വഴുതക്കാട് ടാഗോർ തിയേറ്റർ ഗ്രൗണ്ട്, തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Leader Page
വി.എസ് എന്ന രണ്ടക്ഷരങ്ങൾക്കു വിശദീകരണം ആവശ്യമില്ല. സമരനായകൻ ആയിരുന്ന വി.എസ്. അച്യുതാനന്ദൻ ഭരണനായകൻ ആയപ്പോഴും ഉള്ളിലെ സമരവീര്യം പാടെ ഉപേക്ഷിച്ചിരുന്നില്ല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള രാഷ്ട്രീയ നേതാക്കളിലൊരാൾകൂടിയായിരുന്നു കറകളഞ്ഞ ഈ കമ്യൂണിസ്റ്റ് നേതാവ്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരിക്കെ വിവിധ വിഷയങ്ങളെക്കുറിച്ചു വിശദമായി പഠിക്കാൻ വി.എസ് ശ്രമിച്ചിരുന്നു. കലാലയ വിദ്യാഭ്യാസത്തേക്കാളേറെ, കടുത്ത ജീവിതാനുഭവങ്ങളിൽനിന്ന് ആർജിച്ചെടുത്തതായിരുന്നു വി.എസിന്റെ ആഴത്തിലുള്ള അറിവ്. പ്രത്യേക ശൈലിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മൂർച്ച അറിയാത്ത ഇതര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ കുറവാണ്. നീട്ടിയും കുറുക്കിയും ആവർത്തിച്ചുമുള്ള വി.എസിന്റെ പ്രസംഗശൈലി ലക്ഷങ്ങളെയാണ് ആകർഷിച്ചത്.
തൊഴിലാളികളോട് പ്രത്യേക ആഭിമുഖ്യം പുലർത്തിയിരുന്നപ്പോഴും വോട്ടുബാങ്കിനു വേണ്ടി മാത്രം തീവ്രമതസംഘടനകളെ താലോലിക്കാൻ വി.എസ് തയാറായിരുന്നില്ല. കോളേജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പിന്നീട് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിനെതിരേ 2010ൽ ഡൽഹിയിൽ വി.എസ് നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വർഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിലാണു പോപ്പുലർ ഫ്രണ്ട് ഏർപ്പെടുന്നതെന്ന് അന്ന് വി.എസ് തുറന്നടിച്ചു.
യുവാക്കളെ ഇസ്ലാമിലേക്ക് ആകർഷിക്കാനും മുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കാനും പിഎഫ്ഐ പണം ഒഴുക്കുകയാണെന്നു വരെ അന്ന് മുഖ്യമന്ത്രി പറഞ്ഞു. വി.എസിന്റെ പ്രസ്താവനയ്ക്കെതിരേ ചില മുസ്ലിം സംഘടനകളും യുഡിഎഫും പ്രതിഷേധിച്ചെങ്കിലും പറഞ്ഞതു വസ്തുതകളാണെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ മുഖം നോക്കാതെ പിന്നീടും വി.എസ് നിലപാടുകളെടുത്തു.
കേരളത്തിനു വേണ്ടി ജീവിച്ചു
1990കളുടെ ആരംഭം മുതലാണ് ദീപിക ലേഖകനെന്ന നിലയിൽ വി.എസുമായി പരിചയപ്പെട്ടത്. കേരളത്തെ പിടിച്ചുകുലുക്കിയ പാമോയിൽ ഇറക്കുമതി അഴിമതിയാരോപണവുമായി ബന്ധപ്പെട്ടാണു വി.എസുമായി കൂടുതൽ അടുത്തത്. പാമോയിൽ ഇടപാടു സംബന്ധിച്ച സിഎജി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ആദ്യം കിട്ടിയത് ദീപികയ്ക്കായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വി.എസ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്കു ക്ഷണിച്ചു. അന്നു തുടങ്ങിയ ആത്മബന്ധം അവസാനകാലം വരെയും ശക്തമായി തുടർന്നു. മുഖ്യമന്ത്രിയെന്ന നിലയിലും സിപിഎം പിബി, കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനുമായി ഡൽഹിയിലെത്തുന്പോഴൊക്കെ വി.എസുമായി ഏറെ നേരം സംവദിക്കാൻ അവസരം ലഭിച്ചു. തിരുവനന്തപുരത്തെ ജീവിതകാലത്തും പിന്നീടുള്ള യാത്രകളിലും വി.എസുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ഡൽഹിയിലെ ആദ്യവരവിൽ വി.എസുമായി ഒരു മണിക്കൂറോളം സമയം നേരിട്ടു ചർച്ച നടത്തിയതു മറക്കില്ല. കേരളത്തിന്റെ വികസന കാര്യങ്ങളിൽ വി.എസിന്റെ കാഴ്ചപ്പാടുകളോടും കർക്കശ നിലപാടുകളോടും വിയോജിപ്പുണ്ടായിരുന്നെങ്കിലും ലേഖകന്റെ നിർദേശങ്ങൾക്ക് അദ്ദേഹം എപ്പോഴും വില കൽപിച്ചു.
കൊച്ചി മെട്രോയുടെ സംഭവം
കൊച്ചി മെട്രോ റെയിൽ നിർമാണത്തോടും എക്സ്പ്രസ്വേ നിർമാണത്തോടും തുടക്കം മുതൽ വി.എസിന് എതിർപ്പുണ്ടായിരുന്നു. അഴിമതി മുതൽ അനാവശ്യം വരെയുളള ന്യായങ്ങളാണ് അദ്ദേഹം പറഞ്ഞിരുന്നത്. ലേഖകനാകട്ടെ രണ്ടു പദ്ധതികളും കേരളത്തിന് അനിവാര്യമാണെന്ന നിലപാടും. മുഖ്യമന്ത്രിയായശേഷം ഡൽഹിയിലെത്തിയപ്പോൾ ഇവയെക്കുറിച്ചു മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് അദ്ദേഹം തയാറായി. കേരള ഹൗസിലെ 204-ാം നന്പർ മുറിയിൽ വാതിലടച്ചിട്ടു നടത്തിയ ചർച്ചയിലും ആദ്യം വി.എസ് വഴങ്ങിയില്ല. കൊച്ചി മെട്രോയും അതിവേഗ റോഡും വേണമെന്നതു കേരളത്തിലെ ഭൂരിപക്ഷം ജനതയുടെയും താത്പര്യമാണെന്നു വാദിച്ചപ്പോൾ, വി.എസ് എതിർത്തു. ഇടയ്ക്ക് അൽപം രോഷാകുലനായി. "എങ്കിൽ താങ്കളങ്ങ് എഴുതിയുണ്ടാക്ക്’ എന്നു വരെ പറഞ്ഞു. വാക്കുകളിലെ ഗൗരവം പക്ഷേ മനസിലുണ്ടായില്ല.
കുറച്ചുനേരം കൂടി സംസാരിച്ചപ്പോൾ, ഡൽഹി മെട്രോ കാണാൻ പോകാമെന്നു മുഖ്യമന്ത്രി സമ്മതിച്ചു. ഡൽഹി മെട്രോ തലവനായിരുന്ന ഇ. ശ്രീധരനുമായി ബന്ധപ്പെട്ടു. ഉടൻ തന്നെ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയോടു സംസാരിക്കാമെന്ന് ശ്രീധരൻ പറഞ്ഞു. ശ്രീധരനുമായി വി.എസ് നടത്തിയ ചർച്ചയിൽ പെട്ടെന്നു മഞ്ഞുരുകി.
പിറ്റേന്നു രാവിലെ തന്നെ ഡൽഹി മെട്രോയിൽ കേരള മുഖ്യമന്ത്രിയുടെ സഞ്ചാരത്തിനായി വേണ്ട ക്രമീകരണങ്ങൾ ശ്രീധരൻ നേരിട്ടു ചെയ്തു. ആ മെട്രോ ട്രെയിൻ യാത്രയിൽ മുഖ്യമന്ത്രിയോടൊപ്പം ശ്രീധരനും ദീപിക ലേഖകനും ഉണ്ടായിരുന്നു. മെട്രോ ട്രെയിൻ യാത്ര വി.എസിന് നന്നായി ബോധിച്ചു. തിരികെയെത്തിയപ്പോൾ ഇതു കേരളത്തിനുമാകാം എന്ന നിലപാടിലേക്കു അയഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെട്ടാൽ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് പ്രധാനമെങ്കിൽ, വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയാറായിരുന്നു, അതാണ് വി.എസ്.
ദീപികയുടെ സ്നേഹിതൻ
ദീപികയുടെ 125-ാം വാർഷികാഘോഷങ്ങളുടെ സമാപനത്തിനായി 2013 ഏപ്രിലിൽ കോട്ടയത്തു നടന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ പങ്കെടുത്തു. പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത ശതോത്തര രജത ജൂബിലി സമാപനത്തിൽ ദീപികയുടെ ശക്തിയും പ്രസക്തിയും ഊന്നിപ്പറയാൻ വി.എസ് മടിച്ചില്ല. ദീപികയുടെ സത്യസന്ധമായ പത്രപ്രവർത്തനത്തെ അദ്ദേഹം ശ്ലാഘിച്ചു. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മന്ത്രിമാരായ കെ.എം. മാണി, കെ.വി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു തുടങ്ങിയവരെയെല്ലാം സാക്ഷി നിർത്തിയായിരുന്നു വി.എസിന്റെ പ്രസംഗം. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് ദീപികയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനം ചെയ്തത്. ഒരിക്കൽ തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിന് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കണമെന്ന ആഗ്രഹം അറിയിച്ചു.
ക്ലിഫ് ഹൗസിനടുത്താണ് വീടെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയെയോ, മുഖ്യമന്ത്രി അദ്ദേഹത്തെയോ മുന്‍പു പരിചയപ്പെട്ടിട്ടില്ല. സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി വി.എസിനെ വിവാഹത്തിനു ക്ഷണിച്ചു. വരുമെന്നു മുഖ്യമന്ത്രി ഉറപ്പു പറഞ്ഞില്ല. പക്ഷേ വിവാഹദിവസത്തിനു മുന്‍പായി മുഖ്യമന്ത്രി ആ വീട്ടിൽ ചെന്നു. നല്ല സുഹൃത്തുക്കൾ പറയുന്നതു കേൾക്കാൻ എന്നും വി.എസ് പ്രത്യേക താത്പര്യം കാണിച്ചു. എന്നാൽ, രാഷ്ട്രീയത്തിലെയും ഭരണത്തിലെയും ചില സുഹൃത്തുക്കൾ അദ്ദേഹത്തിനു തന്നെ പാരയായെന്നു എതിരാളികൾ പറയുന്നു.
ജനകീയ സംശുദ്ധ നേതാവ്
കേരള ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ജനകീയ പോരാളിയും നായകനുമായി വി.എസ് ഏറെക്കാലം കേരളജനതയുടെ ഹൃദയത്തിലുണ്ടാകും. അഴിമതിക്കെതിരേ പോരാടിയ സംശുദ്ധ രാഷ്ട്രീയക്കാരനെന്നതു വി.എസ് അറിയാതെ കൈവന്ന കിരീടമാണ്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഭരണത്തിലും വി.എസിന് പകരം വി.എസ് മാത്രം.
Leader Page
കേരളത്തിൽ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിൽ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വിഎസിന്റെ ജീവിതം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ.
ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കൊപ്പംനിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനികചരിത്രവുമായി വേർപെടുത്താനാവാത്ത വിധം ഇഴചേ ർന്നു നിൽക്കുന്നു. കേരള സർക്കാരിനെയും സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയെന്നും കേരളത്തിന്റെ രാഷ്ട്രീയ ഈടുവയ്പിന്റെ ഭാഗമാണെ ന്നും ചരിത്രം രേഖപ്പെടുത്തും.
ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വിഎസിന്റെ വിയോഗത്തോടെ സംഭവിക്കുന്നത്. പാർട്ടിക്കും വിപ്ലവപ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്.
അസാമാന്യമായ ഊർജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വിഎസിന്റേത്. കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അധ്യായമാണ് സഖാവ് വി.എസ്. അച്യുതാനന്ദന്റെ ജീവിതം.
തൊഴിലാളി -കർഷകമുന്നേറ്റങ്ങൾ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളർന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.
എളിയ തുടക്കത്തിൽനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ചയുടെ പടവുകളിലൂടെയാണ്. കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ് നൽകിയ സംഭാവനകൾ നിരവധിയാണ്.
‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ’ എന്ന സംഘടനയുടെ രൂപീകരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ‘കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ’ആയി വളർന്നതിലും വി. എസ്. വഹിച്ചത് പകരം വയ്ക്കാനില്ലാത്ത പങ്കാണ്.
വി.എസിന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും ചാപ്പ സമ്പ്രദായം നിർത്തലാക്കുന്നതിനും ജോലി സ്ഥിരതയ്ക്കും മിച്ചഭൂമി പിടിച്ചെടുക്കുന്നതിനുമൊക്കെ നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു.
1948ൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ ത്ത ുടർന്ന് അറസ്റ്റിലായി. 1952ൽ പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ഐക്യകേരളത്തിനു വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി.
1957 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നുള്ള ഘട്ടത്തിൽ റിവിഷനിസത്തിനെതിരേയും പിന്നീടൊരു ഘട്ടത്തിൽ അതിസാഹസിക തീവ്രവാദത്തിനെതിരെയും പൊരുതി പാർട്ടിയെ ശരിയായ നയത്തിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
കേവല രാഷഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വിഎസ് വ്യാപരിച്ചു.സഖാവ് വി.എസിന്റെ നിര്യാണം പാർട്ടിയെയും നാടിനെയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Leader Page
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിസ്മയമാണു വി.എസ്. അച്യുതാനന്ദൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം പാദത്തിലും ജ്വലിച്ചുനിന്ന ലോക കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖൻ.
ബ്രിട്ടീഷ് ആധിപത്യത്തിൽ ഒന്നര നൂറ്റാണ്ടിലേറെ കാലം അടിമരാജ്യമായി കഴിഞ്ഞ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള നാട്ടുരാജാവിന്റെ ഭരണത്തിനെതിരേ സായുധകലാപം നയിച്ച ഇരുപതുകാരനായ ഒരു കമ്യൂണിസ്റ്റുകാരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ തന്റെ 82-ാം വയസിൽ ബാലറ്റ് പേപ്പറിലൂടെ അതേ രാജ്യത്തിന്റെ ഭരണാധികാരിയായ അപൂർവ ചരിത്രനായകനാണ് വി.എസ്. അച്യുതാനന്ദൻ. സാർവദേശീയമായോ ദേശീയമായോ പ്രാദേശികമായോ ഒരു നേതാവും നേരിട്ടിട്ടില്ലാത്ത തിക്താനുഭവങ്ങളും പ്രതിസന്ധികളും ഏറ്റുമുട്ടലുകളും എതിർപ്പുകളും നേരിട്ടുകൊണ്ടാണ് വി.എസ് എന്ന അതിസാഹസികനായ ഒറ്റയാൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃപദവിയിലേക്കും ജനഹൃദയങ്ങളിലേക്കും പടവെട്ടിക്കയറിയത്. രാഷ്ട്രീയചരിത്രത്തിൽ നയങ്ങളുടെയും നിലപാടുകളുടെയും വിട്ടുവീഴ്ചയില്ലായ്മയുടെയും പേരിൽ ഇത്രയേറെ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും അച്ചടക്കനടപടികൾക്കു വിധേയനാവുകയും ചെയ്ത ഒരു നേതാവും കമ്യൂണിസ്റ്റ് പാർട്ടിയിൽ കാണില്ല. പുന്നപ്രയിലും വയലാറിലും സമരധീരന്മാരുടെ രക്തം വീണു പിൽക്കാലത്തു ചുവന്നുതുടുത്ത വെണ്മണലിൽ അമർത്തിച്ചവിട്ടി നടന്നുകയറിയ വി.എസ് കേരളത്തിലെ വിവിധ ജീവിതമേഖലകളിൽനിന്നു സംഘാടക പ്രതിഭകളെ കണ്ടെത്തിയ സാക്ഷാൽ പി. കൃഷ്ണപിള്ള കണ്ടെത്തിയ അപൂർവജനുസ് ആയിരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ എന്നീ നിലകളിൽ കേരളസമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ചരിത്രം സൃഷ്ടിച്ച നിരവധി പോരാട്ടങ്ങൾക്കും നയപരമായ തീരുമാനങ്ങൾക്കും നേതൃത്വം കൊടുത്ത ചരിത്രപുരുഷനാണ് വി.എസ്. അച്യുതാനന്ദൻ. പത്തു പ്രാവശ്യം അദ്ദേഹം നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്; ഏഴു തവണ വിജയിച്ചു. മൂന്നു തവണ തോറ്റു.
യാന്ത്രികമായി പാർട്ടി കമ്മിറ്റികൾ ചേർന്ന് ഘടകത്തിന്റെ മുൻകൂർ അനുമതി വാങ്ങി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന രീതി എ.കെ.ജിക്ക് എന്നപോലെ വി.എസിനും വശമില്ലായിരുന്നു. അതുകൊണ്ടാണ് കോഴിക്കോട് ഐസ്ക്രീം പാർലർ കേസും മതികെട്ടാൻമലയും വാഗമണ്‍ കൈയേറ്റവും ഇടമലയാറും കോവളം കൊട്ടാരവും ഒക്കെ സ്വന്തം അജൻഡയാക്കി സമരം സംഘടിപ്പിച്ചത്. ഈ ധിക്കാരത്തിന്റെയും ഒറ്റയാൻശൈലിയുടെയും പേരിൽ പാർട്ടി നേതൃത്വത്തിൽനിന്ന് കടുത്ത എതിർപ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നു.
പല രൂപത്തിലുള്ള അച്ചടക്ക നടപടികൾ അദ്ദേഹത്തിന് ഒന്നിനു പിറകെ ഒന്നായി ചാർത്തിക്കൊടുത്തുകൊണ്ടുമിരുന്നു. നേതൃത്വത്തിൽ ഒറ്റപ്പെടുന്പോഴും പാർട്ടി അണികളുടെയും പുറത്തു ബഹുജനങ്ങളുടെയും കണ്ണിലുണ്ണിയായി അദ്ദേഹം മാറി. ""കണ്ണേ കരളേ വിയെസേ, ഞങ്ങൾ ജനങ്ങൾ നിങ്ങൾക്കൊപ്പം'' എന്ന മുദ്രാവാക്യം കേരളത്തിലെ ഗ്രാമ, നഗരത്തെരുവുകളിൽ മുഴങ്ങിക്കേട്ടു.
ഈ പശ്ചാത്തലത്തിലാണ് 2006ലെ തെരഞ്ഞെടുപ്പ്. വി.എസിന്റെ ഇടപെടൽ മൂലം ന്യൂനപക്ഷങ്ങളിൽനിന്നു പാർട്ടി ഒറ്റപ്പെട്ടു എന്നും വി.എസിന്റെ നയങ്ങൾ വികസനവിരുദ്ധമാണെന്നും അതുകൊണ്ടു വി.എസിനെ സ്ഥാനാർഥിയാക്കിയാൽ മുന്നണി പരാജയപ്പെടുമെന്നുമുള്ള ന്യായം പറഞ്ഞ് മത്സരരംഗത്തുനിന്ന് ഒഴിവാക്കി. കേരളത്തിൽ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന നിഷ്പക്ഷരായ ബുദ്ധിജീവികളും യുവാക്കളും തൊഴിലാളികളും ബഹുജനങ്ങൾ ആകെയും വി.എസിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം പ്രതിഷേധമുയർത്തി. പാർട്ടി അണികൾ ആകെ ക്ഷോഭിച്ചുമറിഞ്ഞു. ഗത്യന്തരമില്ലാതെ പോളിറ്റ് ബ്യൂറോ തന്നെ ഇടപെട്ട് അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വലിയ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി ജയിച്ചു.
2006 മേയ് 24ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2011ലും വി.എസിനു സീറ്റ് നിഷേധിച്ചെങ്കിലും ജനം ഇടപെട്ടു തിരുത്തിച്ചു. വി.എസ് ജയിച്ചെങ്കിലും മുന്നണി പരാജയപ്പെട്ടു. 2016ൽ വി.എസും പിണറായിയും മത്സരിച്ചു. രണ്ടു പേരും വിജയിച്ചു. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനങ്ങൾ ഏറെ ആഗ്രഹിച്ച ഒരു രണ്ടാം വരവ് വി.എസിനു നിഷേധിക്കപ്പെട്ടു.
പുന്നപ്രയിലെയും വയലാറിലെയും ധീരന്മാർക്കൊപ്പം നിന്നു പൊരുതി ആ മണ്ണിൽ പരാജയം ഭക്ഷിച്ചു വളർന്ന വി.എസ്, ഏത് അവഹേളനവും അച്ചടക്കനടപടികളും നേരിട്ട് താൻ കെട്ടിപ്പടുത്ത പാർട്ടിയുടെ പതാക സ്വന്തം നെഞ്ചോടു ചേർത്തുകൊണ്ടു ചരിത്രത്തിലെ വിവിധ നാൽക്കവലകളിൽ പതറാതെ മുന്നേറുന്ന കാഴ്ചയാണു കേരളം സ്വന്തം കണ്മുന്നിൽ കണ്ടത്. പ്രശ്നങ്ങൾ അതിന്റെ ഉറവിടത്തിൽ എത്തി ഏറ്റെടുക്കുന്ന ഒരു വിപ്ലവകാരിയുടെ ആർജവമാണ് വി.എസിന് ആദ്യം മുതലേ ഉണ്ടായിരുന്നത്. അതിനു പാർട്ടി ചട്ടക്കൂട്ടിൽനിന്ന് ഉണ്ടാകാവുന്ന വരുംവരായ്മകളെക്കുറിച്ച് ചിന്തിച്ചിരുന്നേ ഇല്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രായം ശരീരത്തോടു കലഹിച്ചുതുടങ്ങിയ കാലത്തും മൂന്നാറിലെ പെന്പിളൈ ഒരുമൈ സമരക്കാരുടെ അരികിലെത്തി അവർക്കൊപ്പം കുത്തിയിരുന്നത്. പാർട്ടി കമ്മിറ്റി കൂടി അവിടെ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന അച്ചടക്കമുള്ള ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല വി.എസ്. നാട്ടിൽ ജനങ്ങൾക്ക് ഏതു പ്രശ്നമുണ്ടാകുന്പോഴും അതിൽ ഇടപെടാനും ജനങ്ങളെ അണിനിരത്തി അതിനു പരിഹാരം കാണാനും നേതൃത്വം കൊടുക്കുന്ന ഒരു ജൈവവിപ്ലവകാരിയാണ് അദ്ദേഹം.
എ.കെ.ജിക്കുശേഷം അത്തരമൊരു നേതാവ് മലയാളിക്ക് ഉണ്ടായിട്ടില്ല എന്നതാണു വസ്തുത.
വിരിഞ്ഞ നെഞ്ചുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സാധാരണക്കാരനായ അസാധാരണ വിപ്ലവകാരിയാണ് വി.എസ്. അതുകൊണ്ട് പാർട്ടി ഭരണഘടനയിലെ അച്ചടക്ക മുഴക്കോലുകൊണ്ട് വി.എസിന്റെ പ്രവർത്തനങ്ങളെ പലപ്പോഴും അളന്നെടുക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, ജീവിതത്തിലൊരിക്കലും സ്വന്തം പാർട്ടിയുടെ തീരുമാനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞിട്ടുമില്ല.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അഗ്നിവീഥികളിലൂടെ നടന്നുകയറുന്ന കാലത്ത് വി.എസിനു പതിനേഴ് വയസായിരുന്നു പ്രായം. അന്ന് ഉള്ളംകൈയിൽ ജീവനും മുറുകെപ്പിടിച്ച് ചുറുചുറുക്കോടെ അതിനൊപ്പം നടന്നുകയറിയ കമ്യൂണിസ്റ്റാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. അന്നത്തെ അതേ ചുറുചുറുക്കോടെ നിരവധി സമരഭൂമികളും അഗ്നിപരീക്ഷകളും കടന്ന് അദ്ദേഹം പ്രായത്തെ തോൽപ്പിച്ച് നേതൃനിരയിൽ തന്നെ നിലകൊണ്ടു. അദ്ദേഹത്തിന്റെ പാർട്ടി ഘടകം ഏതാണ് എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല വി.എസിന്റെ വാക്കുകൾ കേട്ടതും നിലപാടുകൾ അംഗീകരിച്ചതും.
എം.എൻ. വിജയൻ മാഷ് ഒരിക്കൽ പറഞ്ഞു: ""ഇന്നു നമുക്കൊരു ഗാന്ധി ഇല്ല. എങ്കിലും അന്നു ഗാന്ധി എങ്ങനെ ഇന്ത്യയുടെ ഹൃദയത്തെ പ്രതിഫലിപ്പിച്ചിരുന്നോ അതുപോലെ കേരളത്തിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്ന ഒരാൾക്ക് ആരോ ഏതോ സമയത്ത് ഇട്ട പേരാണ് വി.എസ്. അച്യുതാനന്ദൻ. അദ്ദേഹത്തെ ഞങ്ങൾ ഒരാളായി കാണുന്നില്ല. കേരളത്തിനുവേണ്ടി ഉറഞ്ഞുതുള്ളുന്ന ഒരു കോമരമായി ഒരുപക്ഷേ, കേരളത്തിന്റെ മുഴുവൻ ശബ്ദമായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്ന ഒരു വ്യക്തിയായാണു കാണുന്നത്.''വിഎസ് എന്ന കമ്യൂണിസ്റ്റ് വിസ്മയത്തെ ഇതിനപ്പുറം വിശേഷിപ്പിക്കാൻ ആവില്ല.
(കവിയും നാടകകൃത്തും മുൻ എംഎൽഎയുമാണ് ലേഖകൻ)
Leader Page
വിഎസ് എന്ന രണ്ടക്ഷരത്തിനു സമരം എന്നുകൂടി അർഥമുണ്ട്. കേരളം കണ്ട പ്രധാനപ്പെട്ട എല്ലാ ജനകീയപ്രക്ഷോഭങ്ങളുടെയും മുൻനിരയിൽ വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്റെ ആദർശധീരതയും നെഞ്ചുറപ്പുമാണ് അദ്ദേഹത്തെ കലാപകാരിയാക്കിയത്. തീയിൽ കുരുത്തത് വെയിലത്തു വാടില്ലെന്ന ചൊല്ല് വി.എസിനെ സംബന്ധിച്ചു തികച്ചും അർഥവത്താണ്.
പുന്നപ്ര വയലാറിലും മതികെട്ടാൻമലയിലും പ്ലാച്ചിമടയിലും മൂന്നാറിലും കോവളത്തും... അങ്ങനെയങ്ങനെ എണ്ണമറ്റ സമരപഥങ്ങളിലൂടെയാണ് വി.എസ് അക്ഷീണനായി നടന്നുകയറിയത്. പി. കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും പകർന്നുകൊടുത്ത പോരാട്ടവീര്യത്തിന്റെയും കമ്യൂണിസ്റ്റ് ബോധത്തിന്റെയും കനൽ പ്രായത്തിന്റെ അവശതകളിലും വി.എസ് കൈവിടാതെ കാത്തു.
രാഷ്ട്രീയപ്രവർത്തനത്തിനും പ്രതികരണത്തിനും വി.എസിനു പ്രായം പ്രശ്നമായിരുന്നില്ല. പാർട്ടിക്കു പുറത്തെപ്പോലെ പാർട്ടിക്കുള്ളിലും സമരത്തിന്റെ വാൾമുന വി.എസ് ഉറയിലിട്ടില്ല. പാർട്ടിയുടെ അടവുകളിലും തന്ത്രങ്ങളിലും വ്യതിയാനങ്ങളും വ്യതിചലനങ്ങളും വന്നുഭവിച്ചപ്പോൾ അദ്ദേഹം അഗാധമായി ദുഃഖിച്ചു. ചിലപ്പോഴൊക്കെ നേതൃത്വത്തോടു കലഹിച്ചു. അപ്പോഴൊക്കെയും ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഈ കമ്യൂണിസ്റ്റുകാരനിലെ പഴയ പോരാളി സടകുടഞ്ഞുണരുകയായിരുന്നു. സിപിഎം രൂപീകരിച്ച നേതാക്കളിൽ ഏകവ്യക്തിയായി അവശേഷിച്ചപ്പോഴും വി.എസ് ഓരോ ശിക്ഷാനടപടിയും അച്ചടക്കത്തോടെ ഏറ്റുവാങ്ങി. അപ്പോഴൊക്കെയും അദ്ദേഹം കൂടുതൽ ഉറച്ച കമ്യൂണിസ്റ്റുകാരനാകുകയായിരുന്നു.
ദാരിദ്ര്യത്തിൽനിന്ന് നേതൃനിരയിലേക്ക്
പട്ടിണിയുടെയും നിരാലംബതയുടെയും ഇരുട്ടിൽനിന്നാണു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ വളർന്നുവന്നത്. പതിനൊന്നാം വയസിൽ അമ്മ നഷ്ടപ്പെട്ട കുട്ടി. വിശപ്പടക്കാൻ ഭക്ഷണമില്ലാതെയും മറ്റുള്ള കുട്ടികളോടൊപ്പം കളിച്ചുല്ലസിച്ച് സ്കൂളിൽ പോകാനാവാതെയും വളർന്ന ബാലൻ. പക്ഷേ അനീതികൾക്കെതിരായ ധീരമായ മുന്നേറ്റം ആ ബാലനിൽ പ്രകടമായിരുന്നു. കളർകോട് അന്പലത്തിൽക്കൂടി സ്കൂളിലേക്കു നടന്നുപോയിരുന്ന കറുത്തു മെല്ലിച്ച അച്യുതാനന്ദനെ ചില സവർണ ബാലന്മാർ തടഞ്ഞുനിർത്തി തല്ലി. അടുത്ത ദിവസവും അതേ സ്ഥലത്തു കാത്തുനിന്ന സവർണ ബാലന്മാരെ അച്യുതാനന്ദൻ ഒറ്റയ്ക്കു തല്ലിയോടിച്ചു. അയിത്തത്തിനും ജാതിക്കോയ്മയ്ക്കും എതിരായുള്ള അച്യുതാനന്ദന്റെ ആദ്യപ്രക്ഷോഭമായിരുന്നു അത്.
ജ്യേഷ്ഠന്റെ തയ്യൽക്കടയിലിരുന്നുകൊണ്ടായിരുന്നു അച്യുതാനന്ദന്റെ ആദ്യകാല പാർട്ടി വിദ്യാഭ്യാസം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവുമടക്കമുള്ള കമ്യൂണിസ്റ്റ് താത്വികഗ്രന്ഥങ്ങൾ വായിച്ചതോടെ ലോകോത്തരമായ ആശയലോകവും സമത്വത്തെക്കുറിച്ചുള്ള സുവർണ പ്രതീക്ഷകളും അച്യുതാനന്ദന്റെ മനസിൽ കൂടുകെട്ടി.
കുട്ടനാടൻ കർഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളുടെ മുണിപ്പോരാളിയായി നിന്നുകൊണ്ടാണ് വി.എസ് തന്റെ ജനകീയ സമരപരന്പരകൾക്കു തുടക്കം കുറിച്ചത്. ജ്യേഷ്ഠൻ ഗംഗാധരന്റെ തയ്യൽക്കടയിൽ സഹായിയായി പ്രവർത്തിച്ചുവന്ന വേളയിലാണ് അച്യുതാനന്ദൻ കർഷകത്തൊഴിലാളികളുടെ ദൈന്യവും വിഷമതകളും കണ്ടറിഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടത്. ജന്മിത്തത്തിനെതിരേ കേരളത്തിൽ നടന്ന ആദ്യകാല കലാപങ്ങളിൽ ഒന്നാണ് പതിനേഴുകാരനായ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന കുട്ടനാടൻ കർഷകത്തൊഴിലാളി സമരം. കൊയ്തെടുക്കുന്ന നെല്ലിന് അനുസരിച്ചുള്ള ന്യായമായ കൂലിപോലും കർഷകത്തൊഴിലാളിക്കു ലഭിക്കാതിരുന്ന കാലമായിരുന്നു അത്. തൊഴിലാളികളെ പറ്റിക്കുന്ന ജന്മിമാർക്കെതിരേ അച്യുതാനന്ദൻ അതിശക്തമായി പ്രതികരിച്ചു.
ചെയ്യുന്ന ജോലിക്ക് ഉചിതമായ കൂലി എന്ന വ്യവസ്ഥ മുന്നോട്ടുവച്ചുകൊണ്ടു നടത്തിയ സമരത്തിൽ നൂറുകണക്കിനു കർഷകത്തൊഴിലാളികളെ പങ്കെടുപ്പിക്കാൻ അച്യുതാനന്ദനു കഴിഞ്ഞു. ആ സമരത്തെത്തുടർന്നു തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. പതിനേഴാം വയസിൽ ആസ്പിൻവാൾ കന്പനിയിലെ തൊഴിലാളിയായി മാറിയ വി.എസ് അവിടെയും ധീരമായ സമരങ്ങൾക്കു നേതൃത്വം കൊടുത്തു. അനീതിയും അന്യായവും എവിടെക്കണ്ടാലും പ്രതികരിക്കുന്നത് വി.എസിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന സ്വഭാവ സവിശേഷതയായിരുന്നു. ധൈര്യമില്ലാത്തവൻ കമ്മ്യൂണിസ്റ്റാകരുത് എന്നതായിരുന്നു എന്നും അദ്ദേഹത്തിന്റെ നിലപാട്.
പുന്നപ്ര-വയലാർ സമരം
ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന്റെ മുൻനിരക്കാരനായിരുന്നു വി.എസ്. ചെറിയ ചെറിയ യോഗങ്ങളിലൂടെയാണ് പുന്നപ്ര-വയലാർ ഒരു വലിയ ജനകീയ സമരമായി മാറിയത്. അച്യുതാനന്ദന്റെ വീടുതന്നെ ഒരു സമരക്യാന്പായിരുന്നു. 1946 ഡിസംബർ 23ന് പൊട്ടിപ്പുറപ്പെട്ട ആ സമരത്തിനെതിരായി സിപിയുടെ പോലീസ് അതിഭീകരമായ മർദനമുറകൾ അഴിച്ചുവിട്ടു.
തോക്കിന്റെയും ലാത്തിയുടെയും മുന്നിൽ നെഞ്ചുവിരിച്ചു നിന്ന അനേകം സമരക്കാർക്കു ജീവൻ വെടിയേണ്ടിവന്നു. സി.പിയുടെ കാക്കിപ്പട നാടൊട്ടുക്കും കമ്യൂണിസ്റ്റുകാരെ വേട്ടയാടി. പുന്നപ്രയിലെയും വയലാറിലെയും കയർ-കർഷകത്തൊഴിലാളികളാണ് അന്നു സമരക്കാർക്ക് അഭയം നൽകിയത്. ആലപ്പുഴ ട്രേഡ് യൂണിയൻ സംയുക്തസമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കുന്പോഴാണ് വി.എസ്, ആർ. സുഗതൻ, വി.ഐ. സൈമണ്‍, കെ.എൻ. പത്രോസ്, എൻ. ശ്രീകണ്ഠൻ നായർ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായത്. സുഗതനും സൈമണും പോലീസിന്റെ പിടിയിലായി. വി.എസിന് ഒളിവിൽ പോകേണ്ടിവന്നു.
പൂഞ്ഞാറിൽ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് തുടർന്ന് അദ്ദേഹം സമരത്തിനു നേതൃത്വം കൊടുത്തത്. അവിടെവച്ച് പോലീസിന്റെ പിടിയിലായി. ഇടിയൻ നാരായണപിള്ള എന്ന പോലീസുകാരന്റെ നേതൃത്വത്തിലാണ് വി.എസിനെ പിടികൂടിയത്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലും പാലാ സബ്ജയിലിലുംവച്ചു വി.എസ് ഏറ്റുവാങ്ങിയ കൊടിയ മർദനത്തിന്റെ അടയാളം അവസാനം വരെ അദ്ദേഹത്തിന്റെ കാൽവെള്ളയിലുണ്ടായിരുന്നു.
നിർഭയനും സാഹസികനുമായ പോരാളിയായിരുന്നു വി.എസ്. അവശരുടെയും ആർത്തന്മാരുടെയും നിലവിളികൾക്കു കാതുകൊടുത്ത ആദർശശുദ്ധിയുള്ള കമ്യൂണിസ്റ്റ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അദ്ദേഹം നേതൃത്വം കൊടുത്ത സമരങ്ങളിലും ഈ ആത്മാർപ്പണം പ്രകടമാണ്. പ്രായത്തിന്റെ അവശതകളും അനാരോഗ്യവും മറന്നു ജനങ്ങളോടൊപ്പം സമരമുഖങ്ങളിലൂടെ മുന്നേറാൻ വി.എസിനു കഴിഞ്ഞത് കടന്നുവന്ന കനൽപ്പാതകളെ മറക്കാത്തതുകൊണ്ടാണ്. മതികെട്ടാൻമലയിലെ കൈയേറ്റം കാണാൻ എൺപതുകളുടെ ക്ഷീണാവസ്ഥയിൽ കിലോമീറ്ററുകൾ കാൽനടയായി പോയ പ്രതിപക്ഷനേതാവായ വി.എസിനെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. കൊക്കകോള കന്പനി പ്ലാച്ചിമടയിൽനിന്നു കെട്ടുകെട്ടിപ്പോയതിനു പിന്നിൽ വി.എസിന്റെ ധീരമായ സാന്നിധ്യവും ഉണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണ അവിടത്തെ സമരക്കാർക്കു വലിയ ആവേശമായിരുന്നു.
എന്നും സമരമുഖത്ത്
മൂന്നാറിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരായി വി.എസ് എടുത്ത നിലപാട് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ധീരമായ മുന്നേറ്റങ്ങളിലൊന്നാണ്. സമരങ്ങളിൽ പലപ്പോഴും പാർട്ടിയും വി.എസും രണ്ടു വഴിക്കായിരുന്നെങ്കിലും കൈയേറ്റക്കാരുടെ സ്വച്ഛന്ദപ്രവർത്തനങ്ങൾക്ക് കാര്യമായി തടയിടാൻ വി.എസിനു കഴിഞ്ഞു.
മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികളായ പെന്പിളൈ ഒരുമയുടെ സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ നേതാക്കളിൽ വി.എസിനു ലഭിച്ച സ്വീകാര്യത വേറൊരു രാഷ്ട്രീയ നേതാവിനും കിട്ടിയില്ലെന്നതു പ്രത്യേകം ഓർമിക്കണം. അതിനു കാരണം തങ്ങളിൽ ഒരാൾതന്നെയാണ് അച്യുതാനന്ദൻ എന്ന തൊഴിലാളിവർഗത്തിന്റെ തിരിച്ചറിവു തന്നെയാണ്.
Editorial
താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
ഒരു സമരം കഴിഞ്ഞെന്നു കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും തളർന്നുറങ്ങാത്ത രണ്ടക്ഷരങ്ങളായി വിഎസ് ചരിത്രത്തിലേക്ക് ഉണർന്നെണീൽക്കുകയാണ്. കേരളത്തിന്റെ കണ്ണിൽനിന്നു മറയുന്നത് ഒരു മനുഷ്യനല്ല, ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രസ്ഥാനവത്കരിച്ചതും ഒത്തുതീർപ്പിലോ അപചയത്തിലോ താഴാതിരുന്നതുമായ പ്രകന്പനമാണ്. അത് അറിയപ്പെട്ടിരുന്നത് വി.എസ്. അച്യുതാനന്ദൻ എന്ന പേരിലായിരുന്നു.
പക്ഷേ, വിഎസ് എന്ന രണ്ടക്ഷരം മതി ആ സമരകാലത്തിന്റെ വീര്യമറിയാൻ. ഇനിയത്, കേരളത്തിന്റെ ചരിത്രത്തിൽ തനിച്ചുനിൽക്കുന്നൊരു നക്ഷത്രച്ചുവപ്പായിരിക്കും. വിട. 2006 മേയ് 18ന് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ മലയാളികളല്ലാത്തവർക്ക് അതൊരു അതിശയമായിരുന്നു. കാരണം 82-ാം വയസിൽ ഒരാൾ ആദ്യമായി മുഖ്യമന്ത്രിയായിരിക്കുന്നു. അതിനുമുന്‍പ് ഒരിക്കൽപോലും ഒരു മന്ത്രിപോലും ആയിട്ടുമില്ല.
പക്ഷേ, യുവാക്കളെ പിന്നിലാക്കി നാടും നഗരവും കാടും മലയും കയറിയിറങ്ങിയ വിഎസ് ചുളിഞ്ഞ നെറ്റികളെയെല്ലാം വെട്ടിനിരപ്പാക്കിക്കളഞ്ഞു. അതിനും എട്ടു പതിറ്റാണ്ടിലേറെ പഴമയുള്ള ആലപ്പുഴയിലെ പുന്നപ്രയിലെത്തണം, വിഎസിന്റെ സമരം അഥവാ ജീവിതം തുടങ്ങുന്നതു കാണാൻ. വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ചു. നാലാം വയസിൽ വസൂരി പിടിച്ച് അമ്മയും 11-ാം വയസിൽ അച്ഛനും മരിച്ചു.
ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം നിർത്തിയത് കൈയിൽ ഒരണയും ബാക്കിയില്ലാതിരുന്നതിനാലാണ്. ആലോചിച്ചു നിൽക്കാൻ സമയമില്ല... നാട്ടുന്പുറത്തെ തയ്യൽക്കടയിൽ ജ്യേഷ്ഠൻ ഗംഗാധരനൊപ്പം തുന്നൽക്കാരനായി. പിന്നെ, ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായപ്പോൾ വയസ് 15. പണിയെടുത്തു മടുത്തെങ്കിലും സന്തോഷിക്കാൻ മാത്രം കൂലിയില്ല. 16-ാം വയസിൽ സഹപ്രവർത്തകരെ സംഘടിപ്പിച്ച് കൂലി കൂട്ടിച്ചോദിച്ചു.
ഒരു നേതാവ് പിറക്കുകയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിരുന്ന അച്യുതാനന്ദൻ 17-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. അയാളുടെ വിപ്ലവ വീര്യം തിരിച്ചറിഞ്ഞ പാർട്ടി നേതാവ് പി. കൃഷ്ണപിള്ള കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കുട്ടനാട്ടിലേക്കു പോകാൻ പറഞ്ഞു. 20-ാം വയസിൽ, 1943ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അച്യുതാനന്ദൻ പ്രതിനിധിയായി. നേതാവ് വളർന്നപ്പോൾ പേരു ചുരുങ്ങി വിഎസായി.
തൊഴിലാളികൾ സംഘടിച്ചതോടെ ജന്മിമാർ നേതാവിനെ നോട്ടമിട്ടു. കൊടിയ മര്‍ദനങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, സമരങ്ങള്‍, പുന്നപ്ര വയലാര്‍ സമരം, ഒളിവുജീവിതം, അറസ്റ്റ്, കൊടിയ മർദനങ്ങൾ...! പുന്നപ്ര-വയലാർ സമരത്തിന്റെ പേരിൽ 1946ൽ പോലീസ് പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽവച്ച് പോലീസുകാർ തോക്കിന്റെ ബയണറ്റ് കാൽവെള്ളയിൽ കുത്തിയിറക്കി. കെട്ടിയിട്ടു മർദിച്ചു. മരിച്ചെന്നു കരുതി കുറ്റിക്കാട്ടിലെറിഞ്ഞു.
പക്ഷേ, ജീവിതം കൈകൊടുത്തപ്പോൾ മുദ്രാവാക്യങ്ങൾ ഉച്ചസ്ഥായിയിലാകുകയായിരുന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് 20 മാസം ജയിലിലായിരുന്നു. അഗ്നിപരീക്ഷണങ്ങളിൽ എരിഞ്ഞൊടുങ്ങാതിരുന്ന വിഎസ് പാർട്ടിയിലും പൊരുതിക്കയറി. 1954ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1980 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറി. പ്രായോഗികവാദിയാകാൻ മടിച്ചതിനാൽ സമരം പുറത്തൊതുങ്ങിയില്ല, സ്വന്തം പാർട്ടിയുടെ ദുഷ്കരമായ വേലിക്കകത്തേക്കും വ്യാപിച്ചു.
അടിയുറച്ച കമ്യൂണിസ്റ്റ് പ്രതിബദ്ധത അപചയങ്ങളെന്നു തോന്നിയതിനെയൊക്കെ ചോദ്യം ചെയ്തു. 2009ൽ പാർട്ടി പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കി. 1965 മുതൽ 2016 വരെ 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിഎസ് മത്സരിച്ചു. 65ൽ അന്പലപ്പുഴയിലായിരുന്നു തുടക്കം. ആദ്യമത്സരത്തിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോടു പരാജയപ്പെട്ടു. പക്ഷേ, 67ലും 70ലും അതേ മണ്ഡലത്തിൽനിന്നു വിജയിച്ചു.
77ൽ ആർഎസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു. 91ൽ മാരാരിക്കുളത്ത് വിജയിച്ചെങ്കിലും 96ൽ പരാജയപ്പെട്ടു. 2001ൽ മലന്പുഴയിൽനിന്നു വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 2006ൽ മലന്പുഴയിൽനിന്നു ജയിച്ച് മുഖ്യമന്ത്രിയായി. പിന്നീട് 2011ലും 2016ലും മലന്പുഴയിൽനിന്നു തന്നെ വിജയിച്ചു. 2016 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെയും സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെയും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. ഇതും ഇതിലേറെയും അടയാളങ്ങൾ അവശേഷിപ്പിച്ചാണ്, വിഎസ് പോകുന്നത്; 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ അവസാനത്തെയാൾ.
പാർട്ടിവിരുദ്ധമോ ജനകീയവിരുദ്ധമോ ആകുമെന്നറിഞ്ഞിട്ടും ശരിയെന്നു തോന്നിയ കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ട വിഎസിനു പലപ്പോഴും തിരിച്ചു നടക്കേണ്ടിവന്നിട്ടുമുണ്ട്. 1996-97ൽ മങ്കൊന്പിൽ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽവയൽനികത്തലിനെതിരേയുള്ള സമരം കൃഷി വെട്ടിനിരത്തലിലേക്ക് വഴിമാറിയതോടെ വിഎസിനു തിരുത്തേണ്ടിവന്നു.
2007ൽ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളൊഴിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ സിപിഐ ഓഫീസ് ഒഴിപ്പിക്കുന്നതിലേക്ക് എത്തിയതോടെ വിഎസിന്റെ ദൗത്യസംഘത്തിനു മടങ്ങേണ്ടിവന്നു. താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
പക്ഷേ, കണ്ണീരിനോളം എത്താതെ ഒതുക്കിവച്ച വൈകാരികതകൾ ചിലപ്പോഴെങ്കിലും വിങ്ങിപ്പൊട്ടി. 2012 ജൂണിൽ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ രമയെ ആശ്വസിപ്പിക്കുന്ന വിഎസിന്റെ ചിത്രം അത്തരമൊന്നായിരുന്നു. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസംതന്നെ അദ്ദേഹം നടത്തിയ ആ സന്ദർശനം പാർട്ടിയെ പരിക്കേൽപ്പിച്ചെങ്കിലും കൊലപാതകരാഷ്ട്രീയത്തിന്റെ അഹന്തയെ, രക്തസാക്ഷിബാക്കിയായ ഒരു കുടുംബത്തിന്റെ കണ്ണീരാറ്റിയ നിശബ്ദതകൊണ്ട് ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിന് വിഎസിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ, അവഗണിക്കാനാവില്ല. ""പരാജയം ഭക്ഷിച്ചു ജീവിക്കുന്നവൻ’’ എന്നാണ് എം.എൻ. വിജയൻ വിഎസിനെ വിശേഷിപ്പിച്ചത്. അതേക്കുറിച്ചു പറയുന്ന തന്റെ ആത്മകഥ പൂർത്തിയാക്കാൻ വിഎസിനു വേണ്ടിവന്നത് വെറും 31 പേജ്. പക്ഷേ, വിഎസ് ആരായിരുന്നെന്ന് അറിയാൻ അതിന്റെ ശീർഷകം തന്നെ ധാരാളം "സമരം തന്നെ ജീവിതം’.