രാജ്യത്തെ ഏറ്റവും സന്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദം സ്വന്തമാക്കുകയെന്ന സ്വപ്നം സഫലീകരിക്കാതെയാണ് അജിത് പവാർ വിടവാങ്ങിയത്. അതേസമയം, ഇന്ത്യയിൽ മറ്റാർക്കുമില്ലാത്ത റിക്കാർഡ് അജിത് പവാറിനുണ്ട്. ആറു തവണയാണ് അദ്ദേഹം മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായത്. കോൺഗ്രസും ശിവസേനയും ബിജെപിയും നേതൃത്വം നല്കിയ സർക്കാരുകളിൽ അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ചു.
കഠിനാധ്വാനിയായ രാഷ്ട്രീയ നേതാവ് എന്നറിയപ്പെട്ടിരുന്ന അജിത്തിന്റെ കൃത്യനിഷ്ഠ പ്രശംസനീയമായിരുന്നു. പിതൃസഹോദരനും മറാഠ രാഷ്ട്രീയത്തിലെ പ്രബലനുമായ ശരദ് പവാറിന്റെ കൈപിടിച്ചാണ് അജിത് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. ബാരാമതിയിൽനിന്ന് എട്ടു തവണ നിയമസഭാംഗമായ ഇദ്ദേഹം ഒരുവട്ടം ലോക്സഭയിലുമെത്തി.
2023ൽ എൻസിപി പിളർത്തി ബിജെപി മുന്നണിക്കൊപ്പം ചേർന്നതാണ് "ദാദ’എന്നറിയപ്പെടുന്ന അജിത് പവാറിന്റെ രാഷ്ട്രീയജീവിതത്തിലെ സുപ്രധാന വഴിത്തിരിവ്. ശരദ് പവാറിന്റെ നിഴലിൽനിന്നു മാറാൻ ദാദ തീരുമാനിക്കുകയായിരുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയെ കൈവെള്ളയിലെന്നപോലെ കൊണ്ടുനടന്ന പവാർകുടുംബത്തിൽ ആദ്യമായി അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. ഇളയച്ഛനുമായുള്ള പോരിൽ അജിത്തിനായിരുന്നു വിജയം. കൂടുതൽ എംഎൽഎമാരുടെ പിന്തുണ അദ്ദേഹം നേടി. പാർട്ടിയുടെ പേരും ചിഹ്നവും അജിത് സ്വന്തമാക്കി. പാർട്ടി സ്ഥാപകൻ ശരദ് പവാറിന്റെ പാർട്ടിക്ക് എൻസിപി (എസ്പി) എന്ന പേരാണു ലഭിച്ചത്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് അജിത് പവാറിന്റെ പാർട്ടി നേരിട്ടത്. ഒരേയൊരു സീറ്റിൽ പാർട്ടി വിജയിച്ചപ്പോൾ എട്ടു പേർ ശരദ് പവാർപക്ഷത്തുനിന്നു ലോക്സഭയിലെത്തി. അജിത്തിന്റെ ഭാര്യ സുനേത്ര ബാരാമതിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയോടു പരാജയപ്പെട്ടു.
എന്നാൽ, അഞ്ചു മാസത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അജിത്പക്ഷ എൻസിപി ഉജ്വല വിജയം നേടി. 57 സീറ്റിൽ മത്സരിച്ച പാർട്ടി 41 സീറ്റാണു നേടിയത്. ഉപമുഖ്യമന്ത്രിസ്ഥാനവും അജിത്തിനു ലഭിച്ചു. ശരദ് പവാറിന്റെ എൻസിപി (എസ്പി) വെറും പത്തു സീറ്റിലൊതുങ്ങി.
മുന്പും ബിജെപിക്കൊപ്പം ചേർന്ന ചേർന്ന ചരിത്രം അജിത്തിനുണ്ട്. 2019ലായിരുന്നു അത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ചേർന്ന് അജിത് ഉപമുഖ്യമന്ത്രിയുമായി. എന്നാൽ, ഫഡ്നാവിസ് സർക്കാരിന്റെ ആയുസ് വെറും 80 മണിക്കൂറായിരുന്നു. ശരദ് പവാറിന്റെ ശക്തമായ ഇടപെടലിൽ അജിത് പാർട്ടിയിൽ തിരികെയെത്തി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാരിൽ അജിത് ഉപമുഖ്യമന്ത്രിയായി.
അനന്ത്റാവു പവാറിന്റെയും ആശയുടെയും മകനായി 1959 ജൂലൈ 22നാണ് അജിത് ജനിച്ചത്. 1982ൽ ഒരു പഞ്ചസാര ഫാക്ടറിയുടെ ഡയറക്ടർ ബോർഡ് മെംബറായാണ് ഇദ്ദേഹം രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. 1991ൽ ബാരാമതിയിൽനിന്നു ലോക്സഭയിലെത്തി. പി.വി. നരസിംഹറാവു മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശരദ് പവാറിനുവേണ്ടി ബാരാമതി ലോക്സഭാ സീറ്റ് അജിത് ഒഴിഞ്ഞു. 1991 മുതൽ എട്ടു തവണ ബാരാമതിയിൽനിന്ന് നിയമസഭാംഗമായി. തട്ടകമായ ബാരാമതിയിൽ എക്കാലവും അജിത്തിന് ഈസി വാക്കോവർ ആയിരുന്നു.
2019ൽ 1.65 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. അടുത്ത മാസം സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് അജിത് പവാറിന്റെ ദാരുണാന്ത്യം. പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ എന്നീ മുഖ്യമന്ത്രിമാർക്കു കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ. എട്ടു വർഷവും 278 ദിവസവും ഇദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്നു. 1999 മുതലുള്ള 27 വർഷത്തിനിടെ 22 വർഷവും അജിത് പവാർ ഭരണപക്ഷത്തായിരുന്നു. 2014-2019 കാലത്തു മാത്രമായിരുന്നു അദ്ദേഹം പ്രതിപക്ഷത്തായിരുന്നത്.
എൻസിപിയെ പിളർത്തിയെങ്കിലും ശരദ് പവാർ കുടുംബവുമായി അജിത്തിന് ഊഷ്മള ബന്ധമായിരുന്നു. ഇരു എൻസിപികളും യോജിക്കുന്നതിനുള്ള ചർച്ച നടന്നുവരികേയാണ് അജിത്തിന്റെ വേർപാട്. പൂന, പിംപ്രി-ചിഞ്ച്വാഡ് കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ എൻസിപിയിലെ ഇരു വിഭാഗവും സഖ്യത്തിലാണു മത്സരിച്ചത്. അടുത്ത മാസം നടക്കുന്ന ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും സഖ്യം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
നാലര പതിറ്റാണ്ടു നീണ്ട രാഷ്ട്രീയജീവിതത്തിൽ അജിത് പവാറിന് ഉയർച്ചകൾ മാത്രമേയുള്ളൂ. എന്നാൽ, മുഖ്യമന്ത്രിസ്ഥാനം എന്ന മോഹം മാത്രം സഫലമായില്ല. 70,000 കോടിയുടെ ജലസേചന കുംഭകോണവും മകൻ പാർഥിന്റെ പേരിൽ ഉയർന്ന ഭൂമി ഇടപാട് വിവാദങ്ങളുമൊന്നും ഈ മറാഠാ കരുത്തനെ തളർത്തിയില്ല.
Tags : leader Deputy Chief Minister Dada of Baramati Ajith Pawar Planecrash Ajithpawar death