തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് പരിഗണിക്കുന്നത് വിജയസാധ്യതയാണെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 53 ശതമാനം യുവാക്കളെയും സ്ത്രീകളെയും പാർട്ടി സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിച്ചിരുന്നുവെന്നും യുവാക്കളെ പരിഗണിക്കുന്നു എന്നതിനർഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ലെന്നും ചെന്നിത്തല പറഞ്ഞു.
വയനാട്ടിൽ നടക്കുന്ന നേതൃ ക്യാംപിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും. ലീഗ് അടക്കമുള്ള കക്ഷികളുമായി ക്യാംപിന് ശേഷം സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച സംഭവത്തിൽ തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി തിരുത്തണ്ടെന്നും ചെന്നിത്തല പറഞ്ഞു. സമൂഹത്തിൽ മതനിരപേക്ഷ നിലപാട് ആണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
"മുഖ്യമന്ത്രിയാണ് ഓരോ തെരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവർഗീയതയുമാണ് നടപ്പാക്കുന്നത്. വർഗീയ വിദ്വേഷം പടർത്തുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ് ഇവർ.'-ചെന്നിത്തല വിമർശിച്ചു.
തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയ നിലപാട് ആണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാർ. അതുകൊണ്ടാണ് രണ്ട് തെരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റതെന്നും ചെന്നിത്തല പറഞ്ഞു.
Tags : ramesh chennithala mla congress leader candidate selection assembly election 2026