Kerala
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിക്കും.
2006, 2011, 2016 എന്നീ കാലയളവിൽ സിപിഎമ്മിന്റെ എംഎൽഎ ആയിരുന്നു എസ്. രാജേന്ദ്രൻ. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്.
മൂന്നു വർഷമായി എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് രാജേന്ദ്രൻ പ്രതികരിച്ചത്.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം കേള്‍ക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്.
ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയും. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യൽ അടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും.
ഇതിനിടെ, പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ എന്ന് ആവകാശപ്പെട്ട്, രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് ചില സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടു. 2024 ൽ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി, മൂന്ന് മാസം മുമ്പ് എംഎല്‍എയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഫെനി പറയുന്നത്.
യുവതിക്കെതിരായ സൈബർ അധിക്ഷേപം നടത്തിയതിന് ഫെനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതി നൽകിയ പരാതിയിലാണ് പത്തനംതിട്ട സൈബർ പോലീസിന്റെ നടപടി. യുവതിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി നൈനാൽ അധിക്ഷേപ പോസ്റ്റിട്ടത്.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്. കേരള കോണ്‍ഗ്രസ് എമ്മിന് പ്രസക്തിയില്ലെന്നും അവരില്ലെങ്കിലും യുഡിഎഫിന് ജയിക്കാൻ സാധിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുതെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
"രാഷ്ട്രീയമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. ആരാണ് ഇവരെ ക്ഷണിക്കുന്നത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നല്ലതല്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ ഇത്ര വലിയ വിജയമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി.'-മോൻസ് ജോസഫ് പറഞ്ഞു.
"അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. നിശ്ചയമായും ഈ കക്ഷികളില്ലാതെ തന്നെ വരും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീനമേഖലകളെല്ലാം യുഡിഎഫ് തൂത്തുവാരി. ജനങ്ങളുടെ ശക്തമായ പിന്തുണ നേടി.'-മോന്‍സ് ജോസഫ് പറഞ്ഞു.
Kerala
പത്തനംതിട്ട: കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ. മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്നെന്നും പ്രമോദ് വ്യക്തമാക്കി.
ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്ന കൃത്യമായ നിലപാട് തന്നെയാണ് വ്യക്തമാക്കുന്നത്. അത് തന്നെയാണ് പാര്‍ട്ടിയുടേയും നിലപാട്. അതിനപ്പുറത്തേക്കുള്ള ഒരു ചര്‍ച്ചക്കും പ്രസക്തിയില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു.
പുറമേ മറ്റു വാദങ്ങൾ നിഷേധിക്കുകയാണെങ്കിലും അണിയറയിൽ മുന്നണി മാറ്റത്തിനായി സജീവമായ നീക്കമാണ് കേരള കോൺഗ്രസ് എം നടത്തി വരുന്നത്. റോഷിയുമായി സിപിഎം ആശയ വിനിമയം തുടരുന്നുണ്ടെങ്കിലും ജോസ് കെ മാണി പോകില്ലെന്ന് ഉറപ്പിക്കാനാകാത്ത അവസ്ഥയിലാണ് സിപിഎം.
എൽഡിഎഫിലേക്ക് എത്തിയ കാലം മുതൽ ചോദിക്കുന്നത് എല്ലാം നൽകിയാണ് മുന്നണി ജോസിനെ ഒപ്പം നിർത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള കാരണമില്ലാതെ മുന്നണി മാറ്റം വിശ്വസിക്കാൻ കഴിയാത്ത പാർട്ടി എന്ന പ്രതിച്ഛായ ഉണ്ടാക്കും. ഇത് ജോസ് കെ. മാണിക്ക് മുന്നിലെ പ്രതിസന്ധിയാണ്.
കൂടാതെ, മുന്നണി വിട്ടാൽ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും ഒപ്പം ഉണ്ടാകില്ല. ധാർമികതയ്ക്ക് വിരുദ്ധമായത് ഒന്നും ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ജയിലിൽ തുടരും. പോലീസിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി രാഹുലിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പോലീസ് അപേക്ഷ നൽകിയത്.
പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷയിൽ കോടതി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസും അറസ്റ്റും പോലീസ് നടപ്പാക്കിയത് നിയമവിരുദ്ധമായെന്നു നിയമവൃത്തങ്ങൾ. രാഹുലിനെതിരെ വിദേശത്തു താമസിക്കുന്ന അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ് ) യിലെ 173 (3) വകുപ്പിന്റെ ലംഘനമാണെന്നാണ് മുതിർന്ന ക്രിമിനൽ അഭിഭാഷകരും സർവീസിൽ നിന്നും വിരമിച്ച ഐപിഎസ് ഉദോഗസ്ഥരും പറയുന്നത്.
തിരക്കിട്ട് അറസ്റ്റ്
ഇ-മെയിലിൽ ലഭിക്കുന്ന ബലാൽസംഗ പരാതിയിൽ മൂന്നു ദിവസത്തിനുള്ളിൽ പരാതിക്കാരിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി വാങ്ങി ഒപ്പിട്ട ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ബിഎൻഎസ് 173 (3) വകുപ്പിൽ പ്രതിപാദിക്കുന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഇത്തരം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ക്രിമിനൽ അഭിഭാഷകനായ ഡോ. ക്ലാരൻസ് മിരാന്റെ അഭിപ്രായം.
അതിനാൽ രാഹുലിന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണ്. പ്രതി ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കുകയും നിയമവിരുദ്ധമായ നടപടി ക്രമങ്ങൾ ബോധിപ്പിക്കുകയും ചെയ്താൽ വിഷയം കോടതി പരിശോധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് ദുർബലമാകാൻ സാധ്യത
രാഹുലിനെതിരെ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസിൽ പോലീസ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. പരാതിക്കാരിയുടെ നേരിട്ടുള്ള മൊഴി വാങ്ങിയ ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ക്രിമിനൽ നിയമം വ്യക്തമാക്കുന്നത്.
കൂടാതെ പരാതിക്കാരിയുടെ മൊഴി പോലീസിനു പുറമെ വനിതാ ജഡ്ജി രേഖപ്പെടുത്തണം. പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമേ അറസ്റ്റ് ചെയ്യാവൂ എന്നാണ് നിയമത്തിൽ പറയുന്നതെന്നും സേനയിൽനിന്നു വിരമിച്ച മുതിർന്ന ഐപിഎസ് ഉദോഗസ്ഥൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടി കേസ് ദുർബലമാകാൻ മാത്രമേ ഉപകരിക്കുയുള്ളുവെന്നു മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതിനു മുന്‍പേ പ്രതിയെ അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
Kerala
കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം. തുടർന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കിടന്നു പ്രതിഷേധിച്ചതോടെയാണ് നിരവധി ആളുകളെ അറസറ്റ് ചെയ്തു നീക്കിയത്.
ഇന്ന് രാവിലെ എട്ട് മുതൽ ടോൾ പിരിക്കാൻ തുടങ്ങുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അന്യായമായാണ് ടോൾ പിരിക്കുന്നതെന്ന് എ.കെ.എം. അഷ്റഫ് ആരോപിച്ചു. കേസ് കോടതിയിൽ നനിൽക്കുകയാണ്. നിരന്തര സമരത്തിലൂടെ ടോൾ ഗെയറ്റ് പൂട്ടിക്കും. അറസ്റ്റ് ചെയ്തു നീക്കിയാലും വൈകുന്നേരം വീണ്ടും സമരം നടത്തുമെന്നും അഷ്റഫ് പറഞ്ഞു.
ദേശീയപാത തലപ്പാടി– ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ലാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കുന്നതിന് ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്കൈലാർക് ഇൻഫ്രാ സ്ഥാപനത്തിനു നിർദേശം നൽകിയിരുന്നു.
ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാർ സമരം ആരംഭിച്ചത്. ആരിക്കാടി ടോൾ പ്ലാസയും നിലവിലുള്ള തലപ്പാടി ടോൾ പ്ലാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണ്. 22 കിലോമീറ്റർ സഞ്ചരിക്കുമ്പോഴേക്കും യാത്രക്കാർ രണ്ട് തവണ ടോൾ നൽകേണ്ടി വരും.
ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി ഓഗസ്റ്റിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ ടോൾ പിരിവ് നടത്തില്ലെന്ന് കളക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്ഷൻ കമ്മിറ്റിയും തമ്മിൽ ധാരണയുണ്ടായിരുന്നു.
കേസ് പലപ്പോഴായി നീട്ടി വയ്ക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ ടോൾ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും തടഞ്ഞു. ടോൾ പ്ലാസയ്ക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവരുടെ വാഹനങ്ങൾക്കു യാത്ര സൗജന്യമാക്കും എന്നു നേരത്തെ ചർച്ചകൾക്കിടയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ കടലും പുഴയും ആണ് ഇത്ര ചുറ്റളവിൽ പെടുകയെന്നതിനാൽ അത് ഒരു തരത്തിലും ഈ പ്രദേശത്തെ യാത്രക്കാർക്കു ഗുണം ചെയ്യില്ലെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ച് രാഹുൽ ഈശ്വർ രംഗത്ത്. മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. രാഹുൽ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ആരും സപ്പോർട്ട് ചെയ്യില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള പരാതി ആർക്കെതിരെയും ഉണ്ടാക്കാൻ കഴിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
"രണ്ടാമത്തെ പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചു. ആദ്യത്തെ പരാതി നിലനിൽക്കില്ല എന്ന് പറഞ്ഞു. രണ്ട് പരാതിയിലും പറയുന്ന കാര്യങ്ങൾ ഒന്നിച്ചാക്കി സാമ്പത്തിക ചൂഷണം കൂടി ചേർത്ത് പുതിയൊരു പരാതിയാക്കി.'-രാഹുൽ ഈശ്വർ പറഞ്ഞു.
"പോലീസിനെ ദുരുപയോഗം ചെയ്യാനാണെങ്കിൽ എല്ലാ സംസ്ഥാനത്തും അത് സാധ്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു പോക്സോ കൂടി വരുമെന്ന് എനിക്ക് സംശയമുണ്ട്’.- രാഹുൽ ഈശ്വർ പറഞ്ഞു.
പെൺകുട്ടി ആരാണെന്ന് പുറത്ത് പറയാൻ പറ്റില്ല. ഭ്രൂണത്തിന്റെ തെളിവ് ഉണ്ടെന്ന് പറയുന്നു. ശരിയാണോ എന്ന് അറിയില്ല. രാഹുലിനെ കുടുക്കിയതാണോ എന്ന് അറിയില്ലെന്നും നാളെ മറ്റ് പാർട്ടിയിലെ നേതാക്കൾക്കെതിരെയും ഇത്തരം പരാതി വരാമെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ജീര്‍ണമായ അവസ്ഥയാണ് രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ പുറത്തുവരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നും ഗോവിന്ദന് പറഞ്ഞു.
"രാഹുല്‍ മാങ്കൂട്ടത്തില്‍ അന്നും ഇന്നും കോണ്‍ഗ്രസിന്റെ പരിപൂര്‍ണമായ പിന്തുണയിലാണ്. കേസില്‍ ജാമ്യംകിട്ടി പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് രാഹുല്‍ വീണ്ടുമിറങ്ങും, അതിനൊന്നും യാതൊരു ഉളുപ്പുമില്ല.'-ഗോവിന്ദന് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള യോഗ്യതയെന്തെന്ന് കൂടുതല്‍ വ്യക്തമാകുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പുറത്ത് വരുന്നത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമൊക്കെയാകാനുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യത ഇതൊക്കൊയാണെന്ന് ജനം മനസിലാക്കണമെന്നും ഗോവിന്ദന് കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. ഗര്‍ഭഛിദ്രം , ക്രൂര പീഡനം, മര്‍ദനം എന്നിവ പരാതിയിലുണ്ട്. ഗര്‍ഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
ഡിഎന്‍എ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങള്‍ മനസിലാകും. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീര്‍ണമുഖത്തിന്റെ അടയാളപ്പെടുത്തലായാണ് ഓരോ വെളിപ്പെടുത്തലുകളും കാണേണ്ടത്. കൂടുതല്‍ കേസുകള്‍ പുറത്തു വരാനുണ്ടെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
ഓരോ കുറ്റകൃത്യവും നടത്തുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ അംഗവും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റും എംഎല്‍എയുമൊക്കെയായിരുന്നു. രാഹുലിനെ പുറത്താക്കാന്‍ എപ്പോഴാണ് കോണ്‍ഗ്രസ് തയാറായതെന്ന് ജനം ഓര്‍ക്കണം.
Kerala
ആലപ്പുഴ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിലടച്ചു. 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്.
മൂന്നാം ബലാത്സംഗ കേസിലാണ് രാഹുലിനെ അറസ്റ്റിലായതും പിന്നീട് റിമാൻഡ് ചെയ്തതും. ജയിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരുന്നു.
കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ പറഞ്ഞു.
ശനിയാഴ്ച അർധ രാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്.
രാഹുൽ നൽകിയ ജാമ്യഹർജി തള്ളിയായിരുന്നു റിമാൻഡ്. തിങ്കളാഴ്ച വീണ്ടും ജാമ്യഹർജി നൽകാനാണ് നീക്കം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയേക്കുമെന്ന് സൂചന.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ വ്യക്തമാക്കി.
അതേസമയം, വൈദ്യപരിശോധനയ്ക്കായി രാഹുൽ മാങ്കൂട്ടത്തിലിനെ എത്തിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. കൂകി വിളികളും മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി കോൺഗ്രസ് പാർട്ടി ആവശ്യപ്പെടണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എംഎൽഎയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിന് കോൺഗ്രസ് സംരക്ഷണ കവചമൊരുക്കുകയാണ് ചെയ്തത്. അറസ്റ്റുമായി ബന്ധപ്പെട്ടും എംഎൽഎ സ്ഥാനത്ത് തുടരുന്നതിലും കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസിന്റെ വികൃത മുഖമാണ് പ്രകടമായിരിക്കുന്നത്.
പൊതുസമൂഹത്തിന് മാതൃകയാകുന്ന തരത്തിലുള്ള നടപടിയാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരുന്നത്. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് പരാതികാരിയെ കേൾക്കണമായിരുന്നു. കോൺഗ്രസിന്റെ നിലപാടിൽ സംശയമുണ്ടെന്നും അത് ദൂരീകരിക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.
അതേസമയം സിപിഎം എംഎൽഎയായ എം. മുകേഷുമായി ബന്ധപ്പെട്ടുയർന്ന പരാതിയിൽ പാർട്ടി എന്ത് നടപടി സ്വീകരിച്ചുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുകേഷിന്റേത് സമാനമായ പരാതിയാണോ എന്നാണ് അദ്ദേഹം ചോദിച്ചത്.
പോലീസിന്റെ പ്രവർത്തനത്തെ പ്രശംസിച്ച എൽഡിഎഫ് കൺവീനർ ഒരു കുറ്റവാളിയെയും രക്ഷപെടാൻ സർക്കാർ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്തെ നീലപ്പെട്ടി വിവാദത്തിൽ ഉൾപ്പെട്ട അതേ ഹോട്ടലിൽ നിന്ന്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്താണ് നീലപ്പെട്ടി വിവാദമുണ്ടായത്. കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് അർദ്ധരാത്രി റെയ്ഡ് നടത്തുകയായിരുന്നു. ഇത് വലിയ ചർച്ചാ വിഷയമായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. തുടർന്ന് നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനം നടത്തി.
തുടർന്ന് നടന്ന അന്വേഷണത്തിൽ ട്രോളിയിൽ നിന്ന് പണം കടത്തിയതിന് തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ പണം കടത്തിയതിന് തെളിവില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് ജില്ലാ പോലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞത്.
ശനിയാഴ്ച അർധരാത്രിയോടെ പാലക്കാട്ടെ കെപിഎം റീജിയൻസിന്റെ 2002-ാം മുറിയിൽ നിന്നാണ് അന്വേഷണസംഘം രാഹുലിനെ പിടികൂടിയത്. സഹായിയും ഡ്രൈവറും ഹോട്ടലിൽ നിന്നും മടങ്ങിയതിന് ശേഷമാണ് പോലീസ് നടപടി.
അതേസമയം, പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ രാഹുലിനെ ഹാജരാക്കുമെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മാനസിക വൈകൃതമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി. സാജന്.
അധികാരവും സംരക്ഷണവും ഉറപ്പുള്ളതിന്റെ അഹങ്കാരത്തിലാണ് രാഹുല്‍ ചെയ്തുകൂട്ടിയതെല്ലാമെന്നും ഇരകള്‍ പോരാടണമെന്നും സജന ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഒന്നാണെങ്കില് അബദ്ധം, രണ്ടാണെങ്കില്‍ കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരമാണെന്നുമാണ് സജന ഫേസ്ബുക്കില്‍ കുറിച്ചത്.
ഇരകള്‍ പോരാടുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനോടല്ല. അവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണമില്ല. അവര്‍ക്ക് സംരക്ഷണം നല്കാന് ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാടില്‍ തന്നെയാണെന്നും സജന പറഞ്ഞു.
മിഠായി നൽകി കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്ന സൈക്കോ പാത്തുക്കളെ തിരിച്ചറിയാൻ കഴിയാത്ത നാട്ടിൽ പ്രണയം നടിച്ച് ഓരോരുത്തരെയും നശിപ്പിക്കുന്ന ഉന്നത സ്ഥാനീയനെ എങ്ങനെയാണ് ഈ പെൺകുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുകയെന്നും സജന ചോദിക്കുന്നു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും കോൺഗ്രസിൽ നിന്നും രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
കോണ്‍ഗ്രസും ഉന്നത നേതാക്കളും രാഹുലുമായുള്ള കൂട്ടുകച്ചവടമാണ്. കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ അയാള്‍ക്ക് രാജിവയ്ക്കാതിരിക്കാനാവില്ലല്ലോ. രാഹുലിന്റെ വ്യക്തിപരമായ കാര്യമെന്ന് പറയാമെങ്കിലും കോണ്‍ഗ്രസിന്റെ മുഖമാണിതെന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണം.
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ കൈയിലുള്ള വാച്ചും ഷൂവും ഊരിവാങ്ങി, ആഡംബര ഫ്ളാറ്റ് വാങ്ങിക്കാന്‍ നിര്‍ബന്ധിച്ചു. തീരെ മനുഷ്യത്വരഹിതമായ ചെയ്തിയാണ് അദ്ദേഹത്തിന്റെത്.-മന്ത്രി പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട പോലീസ് എന്ന് റിപ്പോർട്ടുകൾ. രാത്രി 12.30ഓടെയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും ഉൾപ്പെടെ ആരോപിച്ച് ഒരു യുവതി നൽകിയ പരാതിയിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. പുതിയ പരാതി ഇ-മെയിൽ വഴിയാണ് ലഭിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.
അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴിയെടുത്തതായും വിവരമുണ്ട്. രാഹുൽ ശനിയാഴ്ചയാണ് പാലക്കാടെത്തിയത്. എംഎൽഎ പാലക്കാട് എത്തിയതുമുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.
ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും വനിത പോലീസ് ഉദ്യോഗസ്ഥയും ഉൾപ്പെടെയുള്ള എട്ടംഗ സംഘമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് വാഹനങ്ങളിലായാണ് പോലീസ് സംഘം ഹോട്ടലിലെത്തിയത്.
പാലക്കാട്ടെ ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം രാഹുൽ കെപിഎം ഹോട്ടലിലായിരുന്നു താമസം. ഹോട്ടലിലെത്തിയ പോലീസ് സംഘം റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്ത ശേഷമാണ് രാഹുൽ താമസിച്ചിരുന്ന റൂമിലേക്ക് പോയത്.
ഈ സമയം പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാഹുലിനൊപ്പമുണ്ടായിരുന്നില്ല. ആദ്യം റൂമിൽ നിന്ന് പുറത്തിറങ്ങാൻ തയാറാകാതിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് പോലീസിന് വഴങ്ങുകയായിരുന്നു. അഭിഭാഷകനെ കാണാൻ സമയം അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പോലീസ് അതിന് സമ്മതിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത എംഎൽഎയെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. നിലവിൽ സമാനമായ മൂന്ന് കേസുകളിൽ പ്രതിയാണ് രാഹുൽ.
ആദ്യ കേസിൽ ഹൈക്കോടതി എംഎൽഎയുടെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മണ്ഡലത്തിൽ വീണ്ടും സജീവമാകാനുള്ള മാങ്കൂട്ടത്തിലിന്റെ ശ്രമങ്ങൾക്കിടെയാണ് പുതിയ കേസിലെ പോലീസ് നടപടി.
Kerala
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നോട്ടീസ് അയച്ച് വിജിലൻസ്. ഈ മാസം 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്.
ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വച്ചതിനാണ് കേസ്. വിജിലൻസ് എടുത്ത കേസിൽ പതിനാറാം പ്രതിയാണ് കുഴൽനാടൻ. ഇടുക്കി ചിന്നക്കനാലിൽ സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്.
ഇതിനിടെയാണ് ഭൂമി കേസിൽ വിജിലന്‍സും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ചിന്നക്കനാലിലെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഈ വർഷം ആദ്യം ആണ് ഇഡി കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തത്. സ്ഥലത്തിന്റെ മുൻ ഉടമ ഉൾപ്പടെ മൂന്ന് പേരെ ഇഡി ചോദ്യം ചെയ്തിരുന്നു.
വിജിലന്‍സ് എടുത്ത കേസിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷണ പരിധിയിലുള്ളത്. ഉടുമ്പൻ ചോല തഹസിൽദാർ, ചിന്നക്കനാൽ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ ഉള്ള റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തിലാണ് സർക്കാർ ഭൂമി കൈയേറിയതെന്നാണ് പരാതി.
Kerala
തിരുവനന്തപുരം: വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് പുതിയ ഓഫീസ് തുറന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.
വിവാദങ്ങളിലല്ല, വികസനത്തിലാണ് തനിക്ക് താല്പര്യമെന്നും അത് പ്രവർത്തിയിലൂടെ തെളിയിക്കുമെന്നും ഓഫീസ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വട്ടിയൂർക്കാവിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും വരുന്ന തെരഞ്ഞെടുപ്പിൽ എവിടെ മത്സരിക്കണം എന്നത് പാർട്ടി തീരുമാനിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
"ജനങ്ങൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഇടം എന്നതാണ് ഓഫീസിന്റെ കാര്യത്തിൽ പരിഗണിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് കുറച്ചുകൂടെ സൗകര്യമുള്ള ഓഫീസാണ്. മണ്ഡലത്തിൽ വലിയ വികസനങ്ങൾ നടന്നു. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളെ ഉയര്‍ത്തിക്കാട്ടാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു'.
"പാർട്ടിയോടും വട്ടിയൂര്‍ക്കാവിലെ ജനങ്ങളോടും ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. അത് നന്നായി എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എംഎൽഎയെ കാണാൻ 200 പേരെങ്കിലും ദിവസവും വരുന്നുണ്ട്. അവരെ ഉൾക്കൊള്ളാൻ പറ്റുന്ന ഇടമാണ് പുതിയ ഓഫീസ്'.
"പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. വിവാദങ്ങളുടെ മറവിൽ വട്ടിയൂർക്കാവിൽ വികസനം നടക്കുന്നില്ലെന്ന തരത്തിൽ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത്തരം നീക്കങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ താൻ തയാറല്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ ഓഫീസ് തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് എംപിമാർ മത്സരിച്ചേക്കില്ല. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ചില എംപിമാർ ഹൈക്കമാൻഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്‍ന്നത് എന്നാണ് വിവരം.
എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എംപിമാർ ഈ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
Kerala
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. അറസ്റ്റ് തടഞ്ഞത് നീട്ടിയിരിക്കുകയാണ് ഹൈക്കോടതി. ഈ മാസം 21 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാംഗ്മൂലം നല്കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
ചൊവ്വാഴ്ചയാണ് കേസിൽ കക്ഷി ചേരാൻ പരാതിക്കാരി കോടതിയെ സമീപിച്ചത്. മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നായിരുന്നു ആവശ്യം. കേസിൽ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎ നൽകിയ മുൻകൂർ ജാമ്യ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മിൽ ഉണ്ടായതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമായിരുന്നു രാഹുലിന്റെ വാദം. ജാമ്യ ഹർജിയെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
ഗർഭഛിദ്രത്തിനായി രാഹുൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് വാദം.
District News
റാന്നി: ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിനുസമീപം പ്രദേശവാസികൾ പുലിയെ കണ്ടതായി പറയുന്ന സ്ഥലം പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പ്രേശത്ത് നിരീക്ഷണം ശക്തമാക്കാൻ വനപാലകർക്ക് എംഎൽഎ നിർദേശം നൽകി.
നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ,വാർഡ് അംഗം മറിയാമ്മ എന്നിവരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.
Kerala
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്രധാനമായും മലബാറിലെ മുസ്ലിം സമുദായത്തിന്റെ പാര്‍ട്ടിയായി അറിയപ്പെടുമ്പോള്‍ മധ്യ കേരളത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്.
മധ്യ കേരളത്തിലെ ലീഗിന്റെ മുഖം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇബ്രാഹിം കുഞ്ഞ് വികസനത്തിന്റെയും വിവാദങ്ങളുടെയും നേതാവ് കൂടിയായിരുന്നു. 2004-2005-ല്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് ആരോപണങ്ങളെ തുടര്‍ന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടതും ഇബ്രാഹിം കുഞ്ഞായിരുന്നു.
പിന്നീട് 2011-16 കാലഘട്ടത്തില്‍ (ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍) പൊതുമരാമത്ത് വകുപ്പ് മന്ത്രിയായപ്പോള്‍ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച പല വികസന പ്രവര്‍ത്തനങ്ങളും ഇബ്രാഹിം കുഞ്ഞ് പൂര്‍ത്തീകരിച്ചു.
പാലാരിവട്ടം ഫ്ലൈ ഓവര്‍ അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ 2020-ല്‍ അറസ്റ്റ് ചെയ്തപ്പോള്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന് ലീഗിന്റെ പിന്തുണ ഉറപ്പാക്കി.
2001 മുതല്‍ 2011 വരെ മട്ടാഞ്ചേരി മണ്ഡലത്തിലും 2011 മുതല്‍ 2021 വരെ കളമശേരി മണ്ഡലത്തിലും എംഎല്‍എയായിരുന്ന ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിന്റെ വികസന നായകന് കൂടിയായിരുന്നു.
2011-16-ല്‍ പൊതുമരാത്ത് മന്ത്രിയായിരിക്കെ കേരളത്തിലാകമാനം 227 പാലങ്ങളാണ് ഇബ്രാഹിം കുഞ്ഞ് നിര്‍മിച്ചത്. ഇതില്‍ 28 എണ്ണം എറണാകുളത്താണ്. സംസ്ഥാന ഹൈവേകളുടെ വികസനം, ദേശീയപാതകള്‍ വീതികൂട്ടല്‍ എന്നിങ്ങനെയുള്ള വികസനപ്രവര്‍ത്തനങ്ങളിലൂടെ മധ്യ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നെടുംതൂണായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയായിരുന്നു ഇബ്രാഹിം കുഞ്ഞ്.
ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവും, കേരള മുസ്ലിം എജ്യൂക്കേഷന്‍ അസോസിയേഷനുകളുടെ വൈസ് പ്രസിഡന്റ്, സി.എച്ച്. മുഹമ്മദ് കോയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി ചെയര്മാന്, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സിന്‍ഡിക്കേറ്റ് അംഗം, എറണാകുളത്തെ വ്യാവസായിക മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ ചെയര്‍പേഴ്സണ്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്ലീം യൂത്ത് ലീഗ്, മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നിവയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളം ജില്ലയിലെ മുസ്ലീം സമുദായത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ശ്രദ്ധ നല്കി.
എന്നിരുന്നാലും പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ് പോലെയുള്ള വിവാദങ്ങളും അറസ്റ്റും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. 2020-ല്‍ മള്‍ട്ടിപ്പിള്‍ മൈലോമ കാന്‍സര്‍ ബാധിച്ചതിനാല്‍ 2021 തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചില്ല.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, കളമശേരി എന്നിവടങ്ങളില്‍ 140 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇബ്രാഹിം കുഞ്ഞ് പൂര്‍ത്തീകരിച്ചത്.
ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി പോലെയുള്ള പ്രധാന പ്രോജക്ടുകളിലും സജീവമായ ഇടപെടലുകള്‍ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞ്.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് പരിഗണിക്കുന്നത് വിജയസാധ്യതയാണെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 53 ശതമാനം യുവാക്കളെയും സ്ത്രീകളെയും പാർട്ടി സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിച്ചിരുന്നുവെന്നും യുവാക്കളെ പരിഗണിക്കുന്നു എന്നതിനർഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ലെന്നും ചെന്നിത്തല പറഞ്ഞു.
വയനാട്ടിൽ നടക്കുന്ന നേതൃ ക്യാംപിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും. ലീഗ് അടക്കമുള്ള കക്ഷികളുമായി ക്യാംപിന് ശേഷം സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച സംഭവത്തിൽ തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി തിരുത്തണ്ടെന്നും ചെന്നിത്തല പറഞ്ഞു. സമൂഹത്തിൽ മതനിരപേക്ഷ നിലപാട് ആണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
"മുഖ്യമന്ത്രിയാണ് ഓരോ തെരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവർഗീയതയുമാണ് നടപ്പാക്കുന്നത്. വർഗീയ വിദ്വേഷം പടർത്തുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ് ഇവർ.'-ചെന്നിത്തല വിമർശിച്ചു.
തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയ നിലപാട് ആണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാർ. അതുകൊണ്ടാണ് രണ്ട് തെരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണിരാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിധി ഇന്ന്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറയുന്നത്.
ഹര്‍ജിയും തടസ ഹര്‍ജിയും വാദപ്രതിവാദങ്ങളുമായി മൂന്ന് പതിറ്റാണ്ടിലേറെയാണ് കേസ് നീണ്ടത്. ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. കേസിൽ കോടതി ജീവനക്കാരനായിരുന്ന ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊ മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.
പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
District News
ആലപ്പുഴ: നഗരത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിക്കാനുള്ള ജില്ലാ കോടതി പാലത്തിന്റെ നിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎ . കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 92 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴയുടെ പ്രധാന കനാലുകളുടെ ഇരുകരകളിലും സൗന്ദര്യവൽക്കരണം നടത്തുന്നത്. സൈക്കിൾ ട്രാക്ക്, ഓപ്പൺ ജിം തുടങ്ങി ധാരാളം സംവിധാനങ്ങൾ കനാൽ കരകളിൽ സജ്ജമാക്കും.
കടൽപ്പാലവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരവകുപ്പ് നിർമാണ പ്രവർത്തനങ്ങൾക്ക് പുതിയ രീതി അവലംബിക്കും. പാലത്തിൽ റസ്റ്ററന്റുകൾ ഉണ്ടാകും. ടൂറിസ്റ്റുകൾക്ക് അവിടേക്ക് നടന്നുപോയി ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിൽ മനോഹരമായ വലിയ നിർമാണ പ്രവർത്തനമാണ് നടത്തുക. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.
ബൈപാസിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആ പണി പൂർത്തീകരിച്ച ശേഷം മാത്രമേ ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്ന നിലയിൽ പൂർത്തീകരിക്കാൻ കഴിയൂ. ജൂൺ, ജൂലൈ മാസത്തോടു കൂടി ദേശീയപാതയുടെ പണി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആലപ്പുഴ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ മുറിയുണ്ടെന്നും കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് എന്തിനാണെന്നുമുള്ള കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരിനാഥന്റെ പരാമർശത്തിനു മറുപടിയുമായി വി.കെ. പ്രശാന്ത് എംഎൽഎ.
ബിജെപി അവരുടെ അജൻഡ നടപ്പിലാക്കുമ്പോൾ എംഎൽഎ ആയിരുന്ന ശബരിനാഥനെ പോലെ ഒരാൾ പ്രതികരിക്കേണ്ടത് അങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടതെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.
ഇത്തരം തിട്ടൂരങ്ങൾക്കു ശിരസ് കുനിക്കുകയാണെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താവും എന്ന് അദ്ദേഹം ആലോചിക്കണം. ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥിന്റെ സൗകര്യത്തിനല്ലെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
എന്തുകൊണ്ട് ഓഫീസ് അവിടെയെടുത്തു എന്നതിന് ഉത്തരമിതാണ്. എന്റെ മണ്ഡലത്തിലെ ആളുകൾക്ക് എല്ലാ സമയത്തും കടന്നുവരാനുള്ള സൗകര്യത്തിനാണ് ശാസ്തമംഗലത്തെ സ്ഥലം കണ്ടെത്തിയത്. ഏഴ് വർഷക്കാലമായി സുഗമമായി ഓഫീസ് അവിടെ പ്രവർത്തിക്കുകയാണ്.
ബിജെപിയുടെ ഭരണ സമിതി അധികാരത്തിൽ വന്നപ്പോഴാണ് ഏതോ അജൻഡയുടെ ഭാഗമായി എംഎൽഎയെ അവിടെനിന്ന് മാറ്റണണമെന്ന് ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. ശബരിനാഥനെ പോലൊരു ആൾ അതിനു കൂട്ടുനിൽക്കുന്നത് എന്ത് അർഥത്തിലാണെന്ന് എനിക്കു മനസിലാകുന്നില്ല.
പ്രത്യേക രാഷ്ട്രീയ സ്ഥിതിയിൽ അതു പഠിക്കേണ്ടതായിട്ടുണ്ട്. എന്നെ സംബന്ധിച്ച് എന്റെ നിയോജക മണ്ഡലത്തിലെ മുഴുവൻ പേർക്കും വന്നുചേരാൻ കഴിയുന്ന സുഗമമായ സ്ഥലം എന്ന നിലയിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്.
ജനങ്ങളുടെ സൗകര്യത്തിനാണ് ശാസ്തമംഗലത്തെ ഓഫീസ്. അല്ലാതെ ശബരിനാഥിന്റെ സൗകര്യത്തിനല്ല. നൂറു കണക്കിനു സാധാരണക്കാർ അവിടെ എന്നും വരുന്നുണ്ട്. എംഎൽഎ ഹോസ്റ്റലിൽ എല്ലാ എംഎൽഎമാരെയും പോലെ എനിക്കും മുറിയുണ്ട്.
എന്നാൽ, സാധാരണക്കാർക്ക് ഏതു സമയത്തും അനുവാദത്തിനു കാത്തുനിൽക്കാതെ കടന്നുവരാൻ കഴിയുന്ന വിധത്തിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്.- വി.കെ. പ്രശാന്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് മുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. സാമൂഹിക മാധ്യമത്തിലൂടെയാണ് ശബരിനാഥൻ നിലപാട് അറിയിച്ചത്.
പ്രശാന്തിന് എംഎൽഎ ഹോസ്റ്റലിൽ മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നും ശബരീനാഥൻ ചോദിച്ചു.
നിയമസഭയുടെ എംഎൽഎ ഹോസ്റ്റലുള്ളത് വി.കെ. പ്രശാന്തിന്റെ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിംഗും തുടങ്ങി എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റലിൽ നിള ബ്ലോക്കിൽ 31,32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള എംഎൽഎ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നതെന്ന് ശബരിനാഥൻ ചോദിച്ചു.
ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് തന്റെ അഭിപ്രായമെന്നും എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണമെന്നും ശബരിനാഥൻ കുറിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ശിക്ഷാവിധിയിൽ അസംതൃപ്തിയെന്നും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉമ തോമസ് പറഞ്ഞു. ഇരയ്ക്ക് നീതി കിട്ടിയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു.
അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടിയല്ല ഈ ശിക്ഷാവിധി. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാറിന് വീഴ്ച സംഭവിച്ചുവെന്നാണെന്നും ഉമ തോമസ് പറഞ്ഞു. നീതി കിട്ടുമോ എന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നുവെന്നും തൃക്കാക്കര എംഎൽഎ പറഞ്ഞു.
കോളിളക്കം സൃഷ്ടിച്ച ഇത്തരം കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നത്, അതിൽ സംശയമില്ലെന്നും ഉമ തോമസ് പറഞ്ഞു.
ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് കൊടുത്തത്. ജീവപര്യന്തമെങ്കിലും നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും നാൾ ഒരു കുട്ടി വഴിയിൽ അപമാനിക്കപ്പെട്ടിട്ടും, പോരാടിയിട്ടും അതിനുള്ള മറുപടിപോലും കിട്ടിയില്ല. എട്ടു വർഷമായി ആ പെൺകുഞ്ഞ് സഹിക്കുന്ന ദുഃഖത്തിനുള്ള നീതിപോലും ലഭിച്ചില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.
Kerala
പാലക്കാട്: വോട്ട് ചെയ്യാനായി പാലക്കാട്ട് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കെഎസ്യു പാലക്കാട് ജില്ലാ സെക്രട്ടറി ഇക്ബാൽ.
കോൺഗ്രസ് പാർട്ടി സസ്പെൻഡ് ചെയ്തുവെന്ന് പറഞ്ഞാലും പാലക്കാടിന്റെ എംഎൽഎയാണ് രാഹുൽ. രാഹുലേട്ടന്റെ കൂടെ ഉണ്ടാകും. എംഎൽഎയുടെ കൂടെ വരുന്നതിൽ എന്താണ് പ്രശ്നമെന്നും ഇക്ബാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻ ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് എംഎൽഎ ഓഫീസിലെത്തിയത്.
എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു കഴിഞ്ഞെന്നും ബാക്കി കോടതിയിൽ പറയുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ പാലക്കാട് എത്തിയത്.
National
മുംബൈ: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്ര നിയമസഭയിൽ പുലി വേഷം ധരിച്ചെത്തി എംഎൽഎ.
ജുന്നാർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവസേന എംഎൽഎ ശരദ് സോനവാനയാണ് പ്രതിഷേം പ്രകടിപ്പിക്കാൻ നിയമസഭയിൽ വ്യത്യസ്ത വേഷം ധരിച്ചെത്തിയത്.
"സംസ്ഥാനത്ത് പുള്ളിപ്പുലി ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. 2014 മുതൽ ഞാൻ ഈ വിഷയം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സർക്കാർ അവഗണിക്കുകയാണ്, റെസ്ക്യൂ സെന്ററുകൾ നിർമിക്കണം, പുലികളെ ഇവയിൽ പാർപ്പിക്കണം'.-അദ്ദേഹം പറഞ്ഞു.
"എന്റെ മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 55 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2014-15 ലെ ശൈത്യകാല സമ്മേളനത്തിൽ ഞാൻ സർക്കാരിന് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു'.- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാഗ്പുർ നഗരത്തിലെ ഒരു ജനവാസ മേഖലയിൽ ഇന്ന് പുള്ളിപുലിയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് പുലിയെ പിടികൂടാനായത്.
Kerala
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ വിധി പകര്‍പ്പ് ലഭിച്ചശേഷമാണ് അഭിപ്രായം പറയാന്‍ സാധിക്കുകയെന്നും ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ ഇപ്പോള്‍ ബാധ്യസ്ഥനല്ലെന്നും എം. മുകേഷ് എംഎൽഎ.
കേസില്‍ ഗവണ്മെന്റ് നിലപാട് വ്യക്തമാക്കുന്നുണ്ട്. കേസിനെക്കുറിച്ച് പറയാന്‍ തന്നെ ഏല്‍പ്പിച്ചിട്ടില്ല. സിനിമാസംഘടനയില്‍ താന്‍ ഒരു മെമ്പര്‍ മാത്രമാണെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ പറയട്ടേ എന്നും മുകേഷ് പറഞ്ഞു.
അപ്പീലിന് പോകുമെന്ന സര്‍ക്കാറിന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala
ബംഗളൂരു: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.
ഇയാൾ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍.
ഇയാളെ ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ നാല് സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന രാഹുലിന് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന.
Movies
രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് നടി സീമ ജി.നായര്‍. താരത്തിന്റെ ഫേസ്ബുക്ക് ഹാൻഡിലുകളിൽ കമന്റുകളായാണ് അധിക്ഷേപം തുടരുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ശബ്ദരേഖയും ചാറ്റ് സ്ക്രീന്‍ ഷോര്‍ട്ടും പുറത്തുവന്ന സമയത്ത് പിന്തുണയുമായി എത്തിയവരില്‍ ഒരാളായിരുന്നു നടി. ഇപ്പോഴിതാ നടിയുടെ നേരെ ഉയരുന്ന കമന്റുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകുകയാണ് സീമ.
‘‘അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആർക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണം ആവുമെങ്കിൽ, അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി.. എല്ലാവർക്കും നന്മകൾ നേരുന്നു’’ എന്നായിരുന്നു സീമ ജി. നായരുടെ കുറിപ്പ്. ഇതിന് താഴെയാണ് പരിഹാസ കമന്റുകള്‍ വന്നത്.
ആ ഒരാളുടെ സന്തോഷം ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ട് ആകരുതെന്നാണ് ഒരു കമന്റ്. താൻ പീഡിപ്പിച്ചില്ലല്ലോ എന്നാണ് സീമയുടെ മറുപടി. ‘മാങ്കൂട്ടത്തിന് സന്തോഷം നല്കിയപ്പോള് സന്തോഷായില്ലേ ചേച്ചീ,ആ സന്തോഷം നല്‍കലിന് ചേച്ചിക്ക് എത്ര രൂപയുടെ പ്രതിഫലമാണ് കിട്ടിയത്’, എന്നായിരുന്നു ഒരു വിമർശകന്റെ ചോദ്യം. ‘ഒരുപാട് കിട്ടി പരസ്യമാക്കാൻ പറ്റില്ലല്ലോ’ എന്ന് സീമ മറുപടി നൽകി.
പൊത്തിൽ നിന്ന് ഇറങ്ങിയോ?’ എന്നാണ് ഒരാളുടെ പരിഹാസ കമന്റ്. ‘നിന്റെ വീട്ടിലുള്ളവരായിരിക്കും പൊത്തിൽ ഒളിച്ചത്’ എന്നായിരുന്നു സീമയുടെ മറുപടി.
‘അയ്യോ ഇപ്പോൾ എന്താ ഇങ്ങനെ. എല്ലാം പെട്ടന്ന് മാറുന്നു. അപ്പോൾ പോലീസിനെ പേടിയുണ്ട് കൊച്ചമ്മയ്ക്ക്’ എന്നൊരാൾ കമന്റ് ചെയ്തപ്പോൾ ‘എന്താടാ മാറിയത്’ എന്ന് സീമ തിരിച്ചു ചോദിച്ചു.
നേരാങ്ങള കാട്ടുകോഴി രാഹുൽ തമ്പുരാൻ ഒളിയുദ്ധത്തിനു പോയിട്ട് ഇല്ലത്തേക്ക് തിരിച്ചു വരുന്നില്ലേ’ എന്നതിന് ‘നിന്റെ വീട്ടിൽ കേറി ഇരിപ്പുണ്ട്’ എന്നും നടി മറുപടി നൽകി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിന്റേത് അതിതീവ്ര പീഡനമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. അതുകൊണ്ട് തന്നെ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും അവർ പറഞ്ഞു.
എന്നാൽ എല്‍ഡിഎഫ് എംഎല്‍എ മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനമാണെന്നും ലസിത പറഞ്ഞു. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത പറഞ്ഞു.
ഏതാലായും ആ വിഷയവും ഞങ്ങൾ നിയമത്തിന് വിടുകയാണ്. ഏത് കുറ്റവാളിക്കും പീഡകനും ശിക്ഷ ലഭിക്കണം: ലസിത പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പറഞ്ഞു.
"എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്.പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം.നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.'-മുരളീധരൻ പറഞ്ഞു.
വീണ്ടും ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നതിന്റെ പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. കടുത്ത നടപടിയിലേയ്ക്ക് കോൺഗ്രസ് നീങ്ങും എന്നാണ് സൂചന. ഈക്കാര്യത്തിൽ കെപിസിസി നേതാക്കൾ കൂടിയാലോചന തുടരുകയാണ്.
ഇന്ന് തന്നെ രാഹുലിനെതിരായ നടപടി പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെ കോൺഗ്രസ് പുറത്താക്കണമെന്ന ആവശ്യവുമായി ആർഎംപി നേതാവ് കെ. കെ. രമ എംഎൽഎ രംഗത്ത് വന്നിരുന്നു.
Kerala
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ഒഴിയണമെന്ന് കെ.കെ.രമ എംഎൽഎ. കോൺഗ്രസ് പാർട്ടി രാഹുലിനെപുറത്താക്കണമെന്നും രമ ആവശ്യപ്പെട്ടു.
എംഎൽഎ സ്ഥാനത്ത് തുടരാൻ രാഹുലിന് യോഗ്യതയില്ല. രാഹുലിനെ എന്തുകൊണ്ട് കേരള പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും രമ ചോദിച്ചു. അറസ്റ്റ് വൈകുന്നതിന് പിന്നിൽ പോലീസിന്റെ അലംഭാവമാണെന്നും കെ.കെ.രമ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. രാഹുൽ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നൽകിയിട്ടുണ്ട്. പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി.
കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായിരുന്ന യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2024 ഏപ്രില്‍ 27 ന് രാത്രി 10ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ചാണ് സംഭവം. മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടാവുകയുമായിരുന്നു.
സംഭവത്തിൽ യദുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ യദു മോശമായി പെരുമാറിയെന്ന മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് യദു കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശത്തെ തുടർന്ന് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ഉൾപ്പടെയുള്ളവർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു.
ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു, അസഭ്യം പറഞ്ഞു, വാഹനത്തിനുള്ളിൽ കയറി സച്ചിൻ ദേവ് ഭീഷണിപ്പെടുത്തി എന്നീ ആരോപണങ്ങളാണ് യദു നൽകിയ പരാതിയിലുള്ളത്. എന്നാൽ ഇപ്പോൾ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവരുടെ പേരുകൾ പോലീസ് ഒഴിവാക്കിയിരിക്കുകയാണ്.
Kerala
കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ചു മണിക്കാണ് ഖബറടക്കം.
നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങും. തുടർന്ന് രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടക്കും.
ഇതിനുശേഷം കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്വെന്ഷന് സെന്ററിലും ചോയിക്കുളത്തെ വീട്ടിലും പൊതുദര്‍ശനമുണ്ട്. ആദര സൂചകമായി കൊയിലാണ്ടി ടൗണില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ ഹര്‍ത്താല്‍ ആചരിക്കും.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ ഇന്ന് അപ്പീൽ നൽകും.
തിരുവനന്തപുരം ജില്ലാ കോടതിയിൽ ആണ് അപ്പീൽ നൽകുന്നത്. തിരുവനന്തപുരം എസിജെഎം കോടതി തിങ്കളാഴ്ച രാഹുലിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
സൈബർ അധിക്ഷേപ കേസിൽ പ്രതിച്ചേർക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് സന്ദീപിന്റെ വാദം.
Kerala
പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ തുടരുന്നു. രാഹുലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്.
കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണ്. രാഹുൽ പാലക്കാട് നിന്ന് മുങ്ങാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും.
ഏത് സാഹചര്യത്തിലാണ് കാർ രാഹുലിന് കൈമാറിയതെന്ന് പരിശോധിക്കും. പാലക്കാട് നിന്ന് പോകും മുമ്പ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവർത്തകരിൽ നിന്ന് മൊഴി എടുത്തിരുന്നു.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. പോലീസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്
2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാലു ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരു മാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞു. രാഹുലുമായി പരിചയപ്പെടുന്നത് പിന്നീട് അഞ്ചു മാസത്തിനു ശേഷമാണെന്നും യുവതി മൊഴി നൽകി.
അതേസമയം, വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതെന്നും ബന്ധം പുലർത്തിയതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സമ്മതിക്കുന്നുണ്ട്.
2025 മാര്‍ച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്ളാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഹോപദ്രവമേല്‍പ്പിച്ചുകൊണ്ട് പീഡിപ്പിച്ചു എന്നതുള്‍പ്പെടെയാണ് എഫ്ഐആറിലെ പരാമര്‍ശങ്ങള്‍.
മാര്‍ച്ച് 17നു ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ബന്ധം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് തുടര്‍ച്ചയായ ഭീഷണിപ്പെടുത്തി, അതിജീവിത ഗര്‍ഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടര്‍ന്നു എന്നിവയും എഫ്ഐആറില്‍ പറയുന്നു.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22 -ാം തീയതി തൃക്കണ്ണാപുരത്തെ ഫ്ലാറ്റില്‍ വച്ചും, മേയ് അവസാനം പാലക്കാട്ടെ പ്രതിയുടെ വീട്ടില്‍ വച്ചും പല തവണ പീഡിപ്പിച്ചുവെന്നും എഫ്ഐആറില്‍ ആരോപിക്കുന്നുണ്ട്.
Kerala
കോട്ടയം: ലൈംഗീക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണ് എഡിറ്റോറിയയിലെ തലക്കെട്ട്. രാഹുലിനെതിരൊയ നീക്കം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണെന്നും രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നുവെന്നും അവരെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖപത്രത്തിൽ പറയുന്നു.
കോൺഗ്രസിന്റെ കുപ്പായത്തിൽ വീണ ചാണകത്തുള്ളി കണ്ട് മൂക്ക് പൊത്തുന്നത് പോലെയാണ് സിപിഎം സദാചാര പ്രസംഗം നടത്തുന്നതെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെയും സിപിഎമ്മിനെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതാണ് കോൺഗ്രസ് ചെയ്ത കുറ്റം രാഷ്ട്രീയ സർഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള വളർന്നുവന്നാൽ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യകളിൽ തളരാതെയും മുന്നോട്ടു പോകണമെന്നും വീക്ഷണം നിർദേശിക്കുന്നു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണ് എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗീക ആരോപണങ്ങള്‍. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു സൂര്യനെല്ലി പീഡനം, ഐസ്ക്രീം പാര്‍ലര്‍ കേസ്, സോളര്‍ കേസ് എന്നിവ ചൂണ്ടിക്കാട്ടി മുഖപ്രസംഗം പറയുന്നു.
സോളാര്‍ കേസിനു ശേഷം രണ്ടുതവണ സിപിഎം അധികാരത്തില്‍ വന്നെങ്കിലും ഒരു തുണ്ടുകടലാസ് തെളിവുപോലും കണ്ടെത്താന്‍ അന്നത്തെ ഗൂഢാലോചനാ സംഘത്തിനോ അതിന് ജന്മംകൊടുത്ത പിണറായി സര്‍ക്കാരിനോ സാധിച്ചില്ല.
നിയമസഭാ നടപടിക്രമങ്ങളില്‍ ഭരണപക്ഷത്തെ നിരായുധരും വിഷർണരുമാക്കുന്ന ആയുധങ്ങളുള്ളവരും അത് പ്രയോഗിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ചവരുമാണ് അരഡസനിലേറെ വരുന്ന കോണ്‍ഗ്രസിന്റെ ഈ കത്തുന്ന സൂര്യന്മാര്.
സഭക്ക് പുറത്തും ചാനൽ ചര്‍ച്ചകളിലും വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയരായ ജ്ഞാനതൃഷ്ണയുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ വേറെയുമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം.
വിഷം തീണ്ടാതിരിക്കാന്‍ സര്‍പ്പത്തെ ചാടികടക്കാം. അല്ലെങ്കില്‍ പത്തി തകര്‍ത്ത് കൊല്ലുക. അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Kerala
കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നിരവധി പെണ്‍കുട്ടികള്‍ ഇനിയും പരാതിയുമായി വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കോണ്‍ഗ്രസ് ക്രിമിനൽ സംഘത്തെ പോറ്റി വളര്‍ത്തുകയാണെന്നും സനോജ് കുറ്റപ്പെടുത്തി.
"കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് നേതാക്കൾക്ക് രാഹുലിന് സംരക്ഷണം ഒരുക്കേണ്ടി വരുന്നത്. ഏതൊരു നേതാവ് എതിര് പറഞ്ഞാലും സൈബർ ആക്രമണം നടത്താൻ ആണ് ഷാഫിയുടെ നിർദേശം. ഇതിനായി വടകര കേന്ദ്രീകരിച്ച് വാർ റൂമുണ്ട്.'-സനോജ് പറഞ്ഞു.
"കുറച്ചു നടിമാരെ റീൽസിൽ അഭിനയിക്കാൻ കിട്ടുമായിരിക്കും. ജനങ്ങൾക്കിടയിൽ ഇമേജ് ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഷാഫിയുടെയും രാഹുലിന്റെ അടിമകൾ ആണ്. പ്രതിപക്ഷ നേതാവിനു പോലും രക്ഷയില്ല. സൈക്കോപാത്ത് ക്രിമിനലിനെ സംരക്ഷിക്കുന്ന എല്ലാവര്‍ക്കുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിക്കും.'-സനോജ് അറിയിച്ചു.
"കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല. സിപിഎം കെട്ടിച്ചമച്ച കഥയാണെന്നാണ് യുഡിഎഫ് കൺവീനർ പറയുന്നത്. പെൺകുട്ടിക്ക് സിപിഎമ്മമായി എന്ത് ബന്ധം? ഈ പെൺകുട്ടിയെ മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡിപ്പിച്ചത്.'-സനോജ് കൂട്ടിച്ചേർത്തു.
സസ്പെന്‍ഡ് ചെയ്തിട്ടും നിയമസഭയിൽ അകമ്പടി പോയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അല്ലേ? എന്നിട്ട് എന്ത് നടപടി എടുത്തു? രാഹുലിനെതിരെ നിലപാട് എടുത്തവർക്കെതിരെ സൈബർ ആക്രമണം തുടങ്ങിയെന്നും വി.കെ. സനോജ് ആരോപിച്ചു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്. രാഹുലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നതല്ലെന്നും വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ പുറത്തുവന്നിരിക്കുന്ന വിവരങ്ങളെല്ലാം വളരെ ഗുരുതര സ്വഭാവമുള്ളതാണ്. നടന്നത് കുറ്റകൃത്യമാണെന്നതാണ് ഈ വിവരങ്ങളെല്ലാം വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ സൈബർ സംഘങ്ങളെല്ലാം നടത്തുന്ന അധിക്ഷേപങ്ങളെല്ലാം കാണിക്കുന്നത് അവർ സ്ത്രീകളുടെ കൂടെയല്ല എന്നാണ്. രാഹുലിനെ വിമർശിച്ച കോൺഗ്രസിന്റെ വനിതാ നേതാക്കളെ അടക്കം സൈബർ സംഘം ആക്രമിക്കുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തിനെതിരെയും കേസ്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെരെയാണ് കേസെടുത്തിരിക്കുന്നത്. ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയത് ഇയാളാണ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെ എഫ്ഐആറിലുള്ളത്. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴിയും നൽകി.
കുട്ടി ഉണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുമെന്നും രാഹുൽ പറഞ്ഞു. ഗുളിക നൽകിയാണ് ഗർഭച്ഛിദ്രം നടത്തിയത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയിലുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്ന് ഷാഫി പറമ്പിൽ എംപി. നിയമപരമായ നടപടിക്രമങ്ങൾക്കു തടസം നിൽക്കില്ലെന്നും കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ച ശേഷമെന്നും ഷാഫി വ്യക്തമാക്കി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉടൻ രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുത്. പരാതികൾ ഇനിയും വരും. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്.
കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ്. ഒരാളും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎയായി ഇനി അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Kerala
ഇടുക്കി: തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകുമെന്നും തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോൾ പരാതി വരാൻ കാരണം തെരഞ്ഞെടുപ്പ് ആണെന്നും അടൂർ പ്രകാശ് പറഞ്ഞു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉടൻ രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുത്. പരാതികൾ ഇനിയും വരും. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്.
കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ്. ഒരാളും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎയായി ഇനി അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: യുവതി ലൈംഗീക പീഡന പരാതി നൽകിയതിന് പിന്നാലെ മുൻകൂർ ജാമ്യത്തിന് നീക്കം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തിയതായും മുൻകൂർ ജാമ്യത്തിനുള്ള സാധ്യത പരിശോധിച്ചുവെന്നുമാണ് വിവരം.
പരാതിയുടെ പകർപ്പും കേസിന്റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. അതിജീവിതയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് അതിജീവിതയായ യുവതി പരാതി കൈമാറിയത്. പരാതി നിയമപരമായി നേരിടുമെന്ന് എംഎൽഎ പ്രതികരിച്ചു.
Kerala
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിനെതിരേ ഉയർന്ന ആരോപണങ്ങളെ തള്ളിയും ആരോപണം ഉന്നയിച്ചവർക്കെതിരേ കടുത്ത വിമർശനവുമായി അഡ്വ. ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തെ പൂർണമായി പിന്തുണയ്ക്കുന്നു. ഇനിയും രാഹുലിനെതിരേ കള്ളക്കഥകൾ പ്രചരിപ്പിച്ചാൽ എല്ലാ സത്യവും പുറത്തുവിടുമെന്നും പരാതിക്കാരുടെ എല്ലാക്കാര്യവും തനിക്ക് അറിയാമെന്നും തെളിവുകൾ തന്റെ പക്കലുണ്ടെന്നും ദീപ കുറിപ്പിൽ പറയുന്നു. തന്റെ യോഗ്യതകൾ ചോദിച്ച് സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവർക്കുള്ള മറുപടിയും പോസ്റ്റിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ ചുരുക്കരൂപം ഇങ്ങനെ:
സത്യങ്ങൾ ഒരിക്കലും മറഞ്ഞിരിക്കില്ല. കള്ളങ്ങൾ എന്നെന്നും സംരക്ഷിക്കപ്പെടുകയും ഇല്ല.
ഇനി ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർഥ ഇരയ്ക്കു നീതി കിട്ടാതെ പോകുന്നു..
കേരളത്തിലെ പ്രിയപ്പെട്ടവരെ... ലോകമെമ്പാടും ഉള്ള മലയാളികളെ.... നിങ്ങൾ കേട്ടതെല്ലാം വിശ്വസിക്കരുത്... കാരണം അതൊന്നും സത്യമല്ല.. വാർത്തകൾ സൃഷ്ടിക്കുക എന്നു മാത്രമേ മാധ്യമങ്ങൾ ചെയ്യുന്നുള്ളൂ.. അതിൽ സത്യത്തിന്റെ കണിക ഉണ്ടോ എന്നു നോക്കാൻ സൂക്ഷ്മ ദർശിനി വേണ്ടി വരും..
ഞാൻ ദീപാ ജോസഫ്, ഡൽഹിയിൽനിന്നു കുറിക്കുന്നു.. സുപ്രിം കോടതിയിൽ മാത്രമല്ല കേരളത്തിലും പ്രാക്റ്റീസ് ചെയ്യാറുണ്ട്. ഞാനൊരു ഭാര്യയാണ്.. എന്റെ ഭർത്താവ് മനോജ് മാത്യു. 21 വയസുള്ള മകൻ ഉണ്ട്. നിയമം മാത്രമല്ല ജാമിയയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ് ഗ്രേഡ്വേഷനും അതിൽതന്നെ ഗവേഷണവും കഴിഞ്ഞ് അവാർഡ് പ്രതീക്ഷിക്കുന്നു.
ഇനി എന്തിനാണ് ഞാൻ എന്നെ കുറിച്ചു പറഞ്ഞത് എന്നല്ലേ... ചിലർക്കു സംശയം... എന്റെ ഡിഗ്രി വ്യാജമാണോ? ഞാൻ കോടതിയിലേക്കു തന്നെയാണോ പോകുന്നത്.. എന്നെ ആരാണ് വക്കീൽ ആക്കിയത്? അവർക്കു വേണ്ടിയാണു അവർക്കു വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ ചോദിച്ചാൽ മതി പറഞ്ഞു തരാം..
അറിയാൻ മേലാത്തവർക്കും മനഃപൂർവം എന്നെ എയറിൽ ആക്കാൻ ശ്രമിക്കുന്നവർക്കും വേണ്ടി പറഞ്ഞു എന്ന് മാത്രം.. കാരണം എന്റെ ജന്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി ആണെന്ന് ഞാൻ തിരിച്ചറിയുന്നു...
നീതി കിട്ടാതായാൽ നീ തീ ആകണം എന്നാണ് ഞാൻ പറയാറ്.. ഇന്നലെ ഞാൻ എഫ്ബിയിൽ ചോദിച്ചു ഞാൻ ഒരു മഹാ സത്യം വിളിച്ചു പറയട്ടെ എന്ന്..
ആ സത്യം പറയാൻ ആഗ്രഹിക്കുന്നു...ഒരു അഭിഭാഷകൻ/ അഭിഭാഷക എന്നും സത്യത്തിന്റെ കാവലാൾ ആണ്. മറച്ചു വച്ച സത്യം തേടി അവർ ഏത് അറ്റം വരെയും പോകും.. സത്യം എന്താണെന്ന് ഉറപ്പാകും വരെ അവരുടെ യാത്ര തുടരും..
എന്റെ സത്യം തേടിയുള്ള യാത്ര അവസാനിച്ചു. ഞാൻ സത്യം വെളിപ്പെടുത്താൻ പോകുന്നു. മീഡിയയിൽ സത്യം ഇല്ല എന്ന സത്യവും ഇതോടെ തെളിയുന്നു.
നന്ദനം സിനിമയിൽ നവ്യ പറയുന്നുണ്ട്.. ഞാൻ കണ്ടു.. ഞാൻ മാത്രമേ കണ്ടുള്ളു എന്ന്.. ഇതുപോലെ തന്റെ ഫേസ്ബുക്കിലും വാർത്തകളിലും റേറ്റിംഗ് കൂട്ടാൻ പേരിന് ഒരു മാധ്യമ പ്രവർത്തക അങ്ങേയറ്റം ശ്രമിക്കുന്നത് നിങ്ങൾ കണ്ടുകാണും.. കേട്ടു കാണും.. അവരോടു ചോദിക്കട്ടെ...
സഹോദരി.. ആരെയാണ് നിങ്ങൾ ഇര എന്നു പറയുന്നത്? ഇര എന്നാൽ, എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? സത്യത്തിൽ ഇര എന്നാൽ എന്താണെന്നു നിങ്ങൾക്ക് അറിയുമോ? ഒരു യഥാർഥ ഇരയെ നിങ്ങൾ കണ്ടിട്ടുണ്ടോ?
രാഹുൽ നിന്റെ ജീവിതം ഒരു നേതാവിനു യോജിച്ചത് ആയിരുന്നില്ല എന്നു ഞാൻ തീർത്തു പറയുന്നു. ചെറുപ്പക്കാരുടെ ചില്ലറ അസ്കിതകൾ നിന്നെ ബാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ നാളിൽ നീ അനുഭവിച്ചത്. ജീവിതത്തെ തിരുത്തുക.. ഒരു നല്ല നേതാവ് ആകുക. അഴകുള്ള ചക്കയിൽ ചുള ഉണ്ടാവില്ല എന്ന് ഏറ്റവും നന്നായി അറിഞ്ഞത് നീയാവും രാഹുൽ. എന്റെ ഒരു കുഞ്ഞ് സഹോദരൻ അവാനുള്ള പ്രായമേ നിനക്കുള്ളു. അതുകൊണ്ട് ചെറിയ വലിയ ഉപദേശമായി കരുതിയാൽ മതി.
ഇനിയും മീഡിയ രാഹുലിനെ പ്രതികൂട്ടിൽ നിർത്തിയാൽ നിങ്ങൾ ഒന്നുമറിയാതെ ഇര എന്നു വിശേഷിപ്പിക്കുന്നവളുടെ മുഴുവൻ ചരിത്രവും എനിക്കു ലോകത്തോടു പറയേണ്ടി വരും. സത്യത്തിൽ അവൾക്കു പരാതി ഇല്ല. ഉണ്ടാവില്ല കാരണം അവൾ വിവാഹിതയാണ്. മാധ്യമ പ്രവർത്തകയായി ഇന്നലെയും ഇന്നും നാളെയും ജോലി ചെയ്യുന്നു.. ചെയ്യും..
അവൾ ഒരു വർഷത്തിൽ ഏറെയായി വിവാഹിതയാണ്.. സത്യത്തിൽ ഇര അവളെ കെട്ടിയ ആ പാവം ചെക്കനാണ്. ഒന്നും ഇല്ലാത്ത ബ്രോക്കൺ ഫാമിലിയിൽനിന്നു ലക്ഷങ്ങൾ മുടക്കി കല്യാണം കഴിച്ചു ചതിക്കപ്പെട്ട ആ പാവം പയ്യനാണ് ഇര. ഫോട്ടോ സഹിതം തെളിവുകൾ ഉണ്ട്.
കൂടാതെ ഇവൾ മാർക്സിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നു മാത്രമല്ല ചാനൽ സ്വന്തമായുള്ള പാർട്ടിയുടെ സ്വന്തം മോളാണ്. ഇനി പറ ഇര ആരാണ്?
സിപിഐ/സിപിഎം കൊണ്ടു പിടിച്ചിളകാൻ അവർക്കു അമ്പലം വിഴുങ്ങിയ കഥകൾ മൂടി വയ്ക്കണം. കേരളത്തിൽ നടക്കുന്ന അഴിമതി ഒന്ന് മൂടി വയ്ക്കണം. ഭരണ നിഷ്ക്രിയത്വം ഒന്ന് മൂടി പിടിക്കണം എന്നൊക്കെ മാത്രമേ ഉള്ളൂ.
എന്നാൽ, കോൺഗ്രസിന്റെ ഉദ്ദേശം എന്താണ്. തലയ്ക്കു മീതെ വളർന്നാൽ വെട്ടിക്കളയണം എന്നാണ് നേതൃത്വം കരുതുന്നത്. കാരണം രാഹുൽ കഴിവുള്ളവൻ ആണ്. ഇന്നലെ മുളച്ച തകര പോലും സീൽക്കാരം ഇടുന്നു.. ഇവൾക്കൊക്കെ നാണമില്ലേ? ഇവളും ഭർത്താവുണ്ടായിട്ടും പലരുടെ ഒപ്പം അന്തിയുറങ്ങുന്ന പിൽസ് ഫാക്ടറി ഉടമകൾ ആണോ എന്നു സംശയം തോന്നുന്നു.. പെണ്ണിന്റെ മാന്യത അവളുടെ പെരുമാറ്റവും സ്വഭാവവും ആണ്.
ഒരു പദവി കിട്ടിയാൽ എന്തും വിളിച്ചു പറയാൻ നീയെന്തു സത്യം അറിഞ്ഞു?
ഇത്രയും മോശക്കാരൻ ആയി ചിത്രീകരിക്കുമ്പോളും അവൻ ഒന്നും മറുത്തു പറഞ്ഞില്ല.. അവളെ അപമാനിച്ചില്ല. ഒരു നല്ല പുരുഷന്റെ ലക്ഷണം. എംഎൽഎ ആകും മുന്നേ ഉണ്ടായിരുന്ന ഒരു ബന്ധം.. അതിനിടയിൽ അവൾ വിവാഹിതയും. പിന്നെ അവളെ നാണം കെടുത്തണ്ട എന്ന ഒറ്റ കാരണത്താൽ മൗനം ഭജിച്ചു. നന്നായി രാഹുൽ.. ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.
മാധ്യമങ്ങളെ നിങ്ങൾ ഏതു കാലത്തെ ഗർഭ കഥയാണ് ഇനി പറയുന്നത്? ഇത്രേയുള്ളൂ മാധ്യമങ്ങൾ എന്നു നിങ്ങൾ തെളിയിച്ചു. ഇതാണ് നിങ്ങളുടെ മാധ്യമ ധർമം എന്നും വിവരമുള്ള ജനം മനസിലാക്കി. ഇനിയും തലച്ചോറിനുള്ളിൽ മണ്ണും മണലും നിറച്ച അന്തം കമ്മികളെ അല്ല കേട്ടോ ഉദ്ദേശിച്ചത്..
ഇര അല്ല. മഹാ ഫ്രോഡ്... എടി കൊച്ചേ നീ ധൈര്യമായി കേസ് കൊട്.. മാധ്യമ വിചാരണ നിർത്തൂ.. അതല്ല നിന്റെ കള്ളക്കളികൾ ഞാൻ ആയി പരസ്യപ്പെടുത്തണം എന്നാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ ഒരുക്കമാണ്. ഇന്നു തന്നെ നിന്റെ കൂടെ ജോലി ചെയ്യുന്ന അവളോടും നിനക്കായ് പണി ചെയ്യുന്ന പിആർഒമാരോടും ഇവിടെ വച്ചു ഈ പ്രോഗ്രാം സ്റ്റോപ്പ് ചെയ്യാൻ പറയണം. അല്ലാത്തപക്ഷം എന്നെപോലെ ഉള്ള ഒരുപാടു പേര് നിനക്ക് എതിരെ കേസ് ഫയൽ ചെയ്യും? ചീറ്റിംഗിന്. കൈയും കാലും കണ്ണും കാണിച്ചു മയക്കിയവൻ എംഎൽഎ ആയപ്പോ അവനെ കുടുക്കാൻ ഗർഭം. എന്നിട്ടും നീ ഒരു വർഷം മുൻപ് വിവാഹിത ആയത് കൊണ്ടു രാഹുൽ നിനക്കെതിരെ ഒന്നും പറയാത്തത് അവന്റെ മാന്യത..
പക്ഷെ നീ ചതിച്ചു ജീവിതം നശിപ്പിച്ച നിന്നെ.. നിന്റെ സ്വഭാവം അറിയാതെ സ്നേഹിച്ചു കെട്ടിയ ആ പാവം പയ്യൻ നീതിക്കു വേണ്ടി എന്നെ സമീപിച്ചാൽ ഞാൻ അവനെ ചേർത്തു പിടിക്കും.. രാഹുലിനെ പിടിച്ചതിലും അതിശക്തമായി.. നിങ്ങൾ ചതിക്കുന്ന ഓരോ പുരുഷനും നീതിക്കു കാവലാൾ ആയി എന്നെ പോലെ ഒരായിരം പേരുണ്ടാവും എന്ന് ഓർമിപ്പിക്കുന്നു..
ഇനി ആർക്കെടാ എന്റെ ഡിഗ്രിയുടെ ഉറവിടം അറിയേണ്ടത്? ഇങ്ങനെ ഒരു സംഭവം നടക്കുമ്പോൾ ആദ്യം സത്യം അറിയണം.. അല്ലാത്തപക്ഷം സത്യത്തിൽ ഇര ആകുന്നവരെ കൂടി വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആവും.. നീതി അവർക്കു ഒരിക്കലും കിട്ടാ കനി ആവും..
കള്ള മാധ്യമങ്ങളിൽ നിന്നു ദൂരം പാലിക്കൂ.. അവർക്കു അവിഹിതം മാത്രമേ താല്പര്യം ഉള്ളു.. റേറ്റിംഗ് മാത്രമാണ് സത്യമല്ല അവരുടെ ലക്ഷ്യം...
ഗർഭകഥ ഇവിടെ അവസാനിക്കുന്നു.
രാഹുൽ തന്റെ രാഷ്ട്രീയ പ്രവർത്തനം സംശുദ്ധമായി നടത്തണം..
കള്ള കഥകൾ മെനയുന്ന മീഡിയ അതു നിർത്തണം
ഗർഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം. ഇനിയും അത് തുടർന്നാൽ ഞാൻ സർവ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യും. കഥകൾ പൊളിക്കും..
ജനങ്ങളെ.. നമ്മൾ കേൾക്കുന്നതല്ല സത്യം. ഒരു ആണിനെ തകർക്കാൻ ഒരു പെണ്ണിന് ഒരു നിമിഷം മതി. എന്റെ അപ്പനും സഹോദരനും ഭർത്താവും മകനും സുഹൃത്തും ഞാൻ സ്നേഹിക്കുന്ന ഏതൊരു പുരുഷനും അതിൽ ഒരു കല്ലെറു ദൂരത്തിൽ മാത്രമാണെന്ന് ഞാൻ അറിയുന്നു. അവർ അറിയാതെ അവരെ വിഴുങ്ങാൻ ഇതുപോലെ ഓരോ അവതാരങ്ങൾ അവർക്കു ചുറ്റിലും ഉണ്ട്. പ്രതേകിച്ചു പണവും പ്രതാപവും പദവിയും ഉള്ള പുരുഷനെ മാത്രം തേടി എത്തുന്ന രംഭാ മേനക തിലോത്തമമാരെ സൂക്ഷിക്കുക. ചതിക്കപ്പെട്ട പെണ്ണ് ഒരിക്കലും പരാതി പറയാൻ വർഷങ്ങൾ കാത്തിരുന്ന സീരിയൽ ഗർഭകഥ പറയില്ല..
ഈ കള്ള ഗർഭകഥ ഇവിടെ അവസാനിക്കുന്നു.. അവസാനിക്കണം..
- Adv Deepa Joseph
Kerala
പാലക്കാട്: കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്.
യോഗത്തിൽ കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.
അതേസമയം, യോഗമല്ല നടന്നതെന്നും രാഷ്ട്രീയം ചർച്ച ചെയ്തതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പുറത്താക്കുന്നത് വരെ കോൺഗ്രസ് ഔദ്യോഗിക ഓഫീസുകളിൽ കയറുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: എംഎൽഎ അഡ്വ. ആന്റണി രാജുവിന്റെ മാതാവ് പൂന്തുറ സരോജാ മന്ദിരത്തിൽ ലൂർദ്ദമ്മ (98) അന്തരിച്ചു. പരേതനായ എസ്. അൽഫോൻസ് ആണ് ഭർത്താവ്.
മറ്റു മക്കൾ സരോജഗോമസ്, എ.ജെ. വിജയൻ, പ്രസന്ന പീറ്റർ, എ.ജെ. സെൽവിൻ, വിമല സ്റ്റാൻലി, സതീഷ് അൽഫോൻസ്, സാം അൽഫോൻസ്. മരുമക്കൾ റിച്ചാർഡ് ഗോമസ്, ഏലിയാമ്മ വിജയൻ, ഗ്രേസി രാജു, ഐ.എ. പീറ്റർ , ലാലി സെൽവിൻ, അഡ്വക്കേറ്റ് ജോസ് സ്റ്റാൻലി, ജൂഡിറ്റ് സതീഷ്, ഷൈനി സാം.
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പൂന്തുറ സെന്റ്. തോമസ് ദേവാലയത്തിൽ.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെതിരേ പരസ്യ വിമർശനവുമായി ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ രംഗത്ത്. എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട നഗരസഭാ അധ്യക്ഷയുടെ നിലപാട് തെറ്റായിപ്പോയെന്നും അരുതാത്ത കാര്യമാണ് സംഭവിച്ചതെന്നും ജില്ലാ പ്രസിഡന്റ് കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിലാണ് പാർട്ടി നേതൃത്വത്തിന്റെ അതൃപ്തി പ്രശാന്ത് ശിവൻ പ്രകടിപ്പിച്ചത്.
എംഎൽഎയെ ബഹിഷ്കരിക്കുമെന്നത് പാർട്ടി നിലപാടായിരുന്നു. ബിജെപി അംഗമായ നഗരസഭാ അധ്യക്ഷയും ഇത് പാലിക്കേണ്ടതായിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ നേതൃത്വം നിലപാട് വ്യക്തമാക്കുമെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം ജില്ലാ പ്രസിഡന്റിന്റെ നിലപാടിനെ തള്ളി മുതർന്ന നേതാവും നഗരസഭാ കൗൺസിലറുമായ എൻ. ശിവരാജൻ രംഗത്തെത്തി. എംഎൽഎ പങ്കെടുക്കുന്ന പരിപാടിയാണെന്ന് അറിയാതെയാണ് നഗരസഭാ അധ്യക്ഷ പോയതെന്നാണ് ശിവരാജന്റെ വിശദീകരണം.
അതിനിടെ ബിജെപിയിലെ പടലപ്പിണക്കങ്ങളാണ് സംഭവത്തിന് എല്ലാം കാരണമെന്നാണ് വിവരം. സി.കൃഷ്ണകുമാർ വിഭാഗവും ശിവരാജൻ വിഭാഗവും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമാണ് നിലവിലെ സംഭവങ്ങളും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലെ തർക്കങ്ങൾ തിരിച്ചടിയുണ്ടാക്കുമോയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആശങ്ക.
District News
കൊച്ചി: പി.വി. ശ്രീനിജിന്‍ എംഎല്‍എയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ട്വിന്റി 20 നേതാവ് സാബു എം. ജേക്കബ്. ശ്രീനിജിന്‍ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ലെന്ന് നുണ പറയുകയാണ്. രണ്ടുതവണ തന്റെ വീട്ടില്‍ വന്നത് വിവാഹം ക്ഷണിക്കാന്‍ അല്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു.
നുണ പരിശോധന നടത്തിയാല്‍ പല അഴിമതി കഥകളും പുറത്തുവരും. ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സിപിഎം നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ട്. ഒന്നിനും രസീത് ഇല്ലായിരുന്നു. തന്റെ ഉത്പന്നങ്ങളെക്കുറിച്ച് എന്നും മോശം പറയുന്ന ആളാണ് ശ്രീനിജിന്‍. ശ്രീനിജിന്‍ തന്റെ സ്ഥാപനത്തില്‍ വന്നു സാധനങ്ങള്‍ വാങ്ങിയതുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്.
ട്വന്റി 20 പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനം ജനങ്ങളെ ബോധിപ്പിക്കും. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ നിയമപ്രകാരം പരാതി നല്‍കലാണ് ശ്രീനിജിന്റെ ശീലം. നിലവില്‍ ഒരു മുന്നണിയുമായും കൈ കോര്ക്കുന്നില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.