തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ മുറിയുണ്ടെന്നും കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് എന്തിനാണെന്നുമുള്ള കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരിനാഥന്റെ പരാമർശത്തിനു മറുപടിയുമായി വി.കെ. പ്രശാന്ത് എംഎൽഎ.
ബിജെപി അവരുടെ അജൻഡ നടപ്പിലാക്കുമ്പോൾ എംഎൽഎ ആയിരുന്ന ശബരിനാഥനെ പോലെ ഒരാൾ പ്രതികരിക്കേണ്ടത് അങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടതെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.
ഇത്തരം തിട്ടൂരങ്ങൾക്കു ശിരസ് കുനിക്കുകയാണെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താവും എന്ന് അദ്ദേഹം ആലോചിക്കണം. ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥിന്റെ സൗകര്യത്തിനല്ലെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
എന്തുകൊണ്ട് ഓഫീസ് അവിടെയെടുത്തു എന്നതിന് ഉത്തരമിതാണ്. എന്റെ മണ്ഡലത്തിലെ ആളുകൾക്ക് എല്ലാ സമയത്തും കടന്നുവരാനുള്ള സൗകര്യത്തിനാണ് ശാസ്തമംഗലത്തെ സ്ഥലം കണ്ടെത്തിയത്. ഏഴ് വർഷക്കാലമായി സുഗമമായി ഓഫീസ് അവിടെ പ്രവർത്തിക്കുകയാണ്.
ബിജെപിയുടെ ഭരണ സമിതി അധികാരത്തിൽ വന്നപ്പോഴാണ് ഏതോ അജൻഡയുടെ ഭാഗമായി എംഎൽഎയെ അവിടെനിന്ന് മാറ്റണണമെന്ന് ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. ശബരിനാഥനെ പോലൊരു ആൾ അതിനു കൂട്ടുനിൽക്കുന്നത് എന്ത് അർഥത്തിലാണെന്ന് എനിക്കു മനസിലാകുന്നില്ല.
പ്രത്യേക രാഷ്ട്രീയ സ്ഥിതിയിൽ അതു പഠിക്കേണ്ടതായിട്ടുണ്ട്. എന്നെ സംബന്ധിച്ച് എന്റെ നിയോജക മണ്ഡലത്തിലെ മുഴുവൻ പേർക്കും വന്നുചേരാൻ കഴിയുന്ന സുഗമമായ സ്ഥലം എന്ന നിലയിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്.
ജനങ്ങളുടെ സൗകര്യത്തിനാണ് ശാസ്തമംഗലത്തെ ഓഫീസ്. അല്ലാതെ ശബരിനാഥിന്റെ സൗകര്യത്തിനല്ല. നൂറു കണക്കിനു സാധാരണക്കാർ അവിടെ എന്നും വരുന്നുണ്ട്. എംഎൽഎ ഹോസ്റ്റലിൽ എല്ലാ എംഎൽഎമാരെയും പോലെ എനിക്കും മുറിയുണ്ട്.
എന്നാൽ, സാധാരണക്കാർക്ക് ഏതു സമയത്തും അനുവാദത്തിനു കാത്തുനിൽക്കാതെ കടന്നുവരാൻ കഴിയുന്ന വിധത്തിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്.- വി.കെ. പ്രശാന്ത് പറഞ്ഞു.
Tags : V.K.Prashanth k.s.Shabarinathan mla office