ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്നും ശൈലജ പറഞ്ഞു.
മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെയും മറ്റ് പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും ശൈലജ കൂട്ടിച്ചേർത്തു.
"ആധുനികമായി കേരളത്തെ വളർത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി നേതൃത്വം നൽകി. ചർച്ചയിൽ അതും ആകാമല്ലോ. വ്യക്തിപരമായി സ്ഥാനാർഥികളെ തീരുമാനിക്കാറില്ല. മറ്റു ചില പാർട്ടികളിൽ അത് കാണാറുണ്ട്.'-ശൈലജ പറഞ്ഞു.
"മൂന്നാം തവണയും എൽഡിഎഫ് വരുമെന്ന കാര്യം ഉറപ്പാണ്. യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് 100 സീറ്റ് എന്ന് പറയുന്നത്. എന്താണ് അവർക്ക് പ്രചരിപ്പിക്കാൻ ഉള്ളത്. 140 കിട്ടുമെന്ന് പറയാമല്ലോ.'-ശൈലജ അഭിപ്രായപ്പെട്ടു.
കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ യുഡിഎഫ് ഒന്നും ചെയ്തില്ല. ഒരക്ഷരം പറഞ്ഞില്ല. യുഡിഎഫിന്റെ ലക്ഷ്യം ഇടത് പക്ഷത്തെ ഇല്ലാതാക്കുകയെന്നാണ്. ഇത്തവണ അധികാരത്തിൽ വന്നിട്ട് എന്താണ് ചെയ്യുക. വർഗീയ ശക്തികളുമായി കൂട്ട് പിടിക്കുകയാണ്. ഞങ്ങൾ അതിന് എതിരാണെന്നും ശൈലജ പറഞ്ഞു.
Tags : cpm leader kk shailaja ldf power assemby election kerala chief minister