Business
മുംബൈ: ഇന്ത്യ ഓഹരി സൂചികകൾ നഷ്ടത്തോടെ ആഴ്ചയ്ക്കു തുടക്കമിട്ടു. ആഗോള വിപണികളിലെ തളർച്ചയും വൻതോതിലുള്ള ലാഭമെടുപ്പുമാണ് ഇന്ത്യൻ സൂചികകൾക്ക് തിരിച്ചടി നൽകിയത്.
ആഗോള തലത്തിൽ വീണ്ടും ഉടലെടുത്ത വ്യാപാര യുദ്ധഭീഷണികളും കന്പനികളുടെ സമ്മിശ്രമായ മൂന്നാംപാദ ഫലങ്ങളും നിക്ഷേപകരെ ലാഭമെടുപ്പിലേക്കു നയിച്ചു. ഇന്നലെ വലിയ തകർച്ചയെ നേരിട്ട വിപണിയെ എഫ്എംസിജി, ഓട്ടോ എന്നിവയുടെ തെരഞ്ഞെടുക്കപ്പെട്ട ഓഹരികളിലുണ്ടായ വാങ്ങലുകളാണ് രക്ഷിച്ചത്.
സെൻസെക്സ് 324 പോയിന്റ് (0.39%) താഴ്ന്ന് 83,246.18ലും നിഫ്റ്റി 109 പോയിന്റ് (0.42%) നഷ്ടത്തിൽ 25,585.50ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ നിഫ്റ്റി 25,500 പോയിന്റിലും താഴേക്കു പോയിരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (0.67%), ഓട്ടോ (0.13%) എന്നിവ ഒഴികെ എല്ലാ സൂചികകളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്. റിയൽറ്റി (1.99%), മീഡിയ (1.84%) ഓഹരികൾ വൻ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐടി സൂചിക 0.47 ശതമാനം ഇടിവ് നേരിട്ടു.
വിപണിയുടെ ഇടിവിനുള്ള കാരണങ്ങൾ
1. ദുർബലമായ ആഗോള സൂചനകൾ: ഡെൻമാർക്കിൽനിന്ന് ഗ്രീൻലാൻഡ് വാങ്ങാനുള്ള യുഎസിന്റെ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്ന എട്ടു യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയിൽ പ്രതിഫലിച്ചു. ഇത് പുതിയ വ്യാപാര യുദ്ധത്തിന്റെ ആശങ്കകളാണ് ഉയർത്തുന്നത്.
ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമാണ് തീരുവ ചുമത്തിയിരിക്കുന്നത്. ഇത് ഫെബ്രുവരി ഒന്നിനു നിലവിൽ വരും. ജൂണ് ഒന്നിനുള്ളിൽ പ്രശ്ന പരിഹാരമായില്ലെങ്കിൽ തീരുവ 25 ശതമാനമായി ഉയരും. ആഗോളതലത്തിൽ ഡോളർ ദുർബലാവസ്ഥയിലാണ്.
2. രൂപയുടെ ഇടിവ്: പുതിയ വ്യാപാര അനിശ്ചിതത്വങ്ങൾ ഉടലെടുത്തതോടെ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് ശക്തമായി. ഇതേത്തുടർന്ന്് ഡോളറിനെതിരേ രൂപ 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി.
ഡോളർ ദുർബലമാകുന്പോഴും അസംസ്കൃത എണ്ണ വില കുറയുന്പോഴും രൂപ കരുത്താർജിക്കേണ്ടതാണ്. എന്നാൽ, വിദേശ നിക്ഷേപകരുടെ പിൻവാങ്ങലാണ് രൂപയെ ബാധിച്ചത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.68 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടിത് 91.01 എന്ന നിലയിലേക്കു വീണു. അവസാനം 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി. ഡിസംബർ 16നു രേഖപ്പെടുത്തിയ 90.93 ആണ് ഡോളറിനെതിരേ രൂപയുടെ വ്യാപാരാവസാനമുള്ള ഏറ്റവും താഴ്ന്ന നില.
3. ഫെഡറൽ റിസർവ് ചെയർമാൻ സ്ഥാനത്തിലുള്ള ഉൗഹാപോഹങ്ങൾ: അടുത്ത യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ആരാകുമെന്നതിലുള്ള ഉൗഹാപോഹങ്ങൾ വിപണിയിൽ പ്രതിഫലിച്ചു. നിലവിൽ വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗണ്സിൽ ഡയറക്ടർ ചുമതല വഹിക്കുന്ന കെവിൻ ഹാസെറ്റ് ചെയർമാൻ ആകില്ലെന്ന ട്രംപിന്റെ പ്രസ്താവന ആഗോളവിപണികളെയൊന്നടങ്കം പ്രതികൂലമായി ബാധിച്ചു.
Business
മുംബൈ: കോവിഡ് കാലം മുതൽ തകർച്ച നേരിട്ടിരുന്ന ഇന്ത്യയിലെ ഹാച്ച്ബാക്ക് കാർ വിപണി ശക്തമായ തിരിച്ചുവരവിന്റെ പാതയിൽ. ജിഎസ്ടി നിരക്ക് കുറച്ചതിനെ തുടർന്ന് ചെറുകാറുകൾക്ക് വില കുറഞ്ഞതാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്.
കഴിഞ്ഞവർഷത്തെ അവസാന പാദത്തിലെ കണക്കുകൾ പ്രകാരം ഹാച്ച്ബാക്ക് കാറുകളുടെ വിൽപനയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. വരും മാസങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയാൽ മാത്രമേ ഈ മുന്നേറ്റം എത്രത്തോളം സുസ്ഥിരമാണെന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് സാന്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഓട്ടോമോട്ടീവ് കൺസൾട്ടൻസി സ്ഥാപനമായ ജാറ്റോ ഡൈനാമിക്സ് (Jato Dynamics) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025ന്റെ അവസാന പാദത്തിൽ മാരുതി സുസുക്കി ആൾട്ടോ, ടാറ്റ ആൾട്രോസ്, ഹ്യൂണ്ടായ് ഐ20 തുടങ്ങിയ മോഡലുകളുടെ വിൽപനയിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതോടെ ആകെ കാർ വിപണിയിൽ ഹാച്ച്ബാക്കുകളുടെ പങ്ക് 24.4 ശതമാനമായി ഉയർന്നു. കോവിഡിന് മുന്പ് ഇത് 50 ശതമാനമായിരുന്നു.
സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽവന്ന ജിഎസ്ടി പരിഷ്കരണമാണ് വിപണിയിൽ നിർണായകമായത്. ഭൂരിഭാഗം ചെറുകാറുകളുടെയും നികുതി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറച്ചതോടെ വാഹനവിലയിൽ വലിയ കുറവുണ്ടായി. ഇത് ഇരുചക്ര വാഹന ഉടമകളെ കാറുകളിലേക്ക് മാറാൻ പ്രേരിപ്പിച്ചതായി വ്യവസായരംഗത്തുള്ളവർ പറയുന്നു.
വിപണിയിലെ മുൻനിരക്കാരായ മാരുതി സുസുക്കിയെയാണ് ഈ മാറ്റം ഏറ്റവുമധികം സഹായിച്ചത്. ജിഎസ്ടി ഇളവിനു ശേഷം ആദ്യമായി കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധനയുണ്ടായതായി കന്പനി അധികൃതർ പറഞ്ഞു. ഡിസംബറിൽ മാത്രം ആൾട്ടോ, എസ്-പ്രെസ്സോ, സെലേറിയോ, വാഗൺ-ആർ തുടങ്ങിയ മോഡലുകളുടെ വിൽപനയിൽ 91.8 ശതമാനം വളർച്ചയാണ് കന്പനി രേഖപ്പെടുത്തിയത്.
Business
മുംബൈ: കഴിഞ്ഞയാഴ്ചയിലെ തുടർച്ചയായ അഞ്ചു വ്യാപാര ദിനവും തകർച്ചയിലായിരുന്ന ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നേട്ടത്തിലേക്കു തിരിച്ചുവന്നു.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയാണ് ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ വലിയ ഇടിവിലായിരുന്ന സെൻസെക്സ്, നിഫ്റ്റി സൂചികകളെ ലാഭത്തിലേക്കു തിരിച്ചെത്തിച്ചത്.
തുടക്കത്തിലെ വ്യാപാരത്തിൽ സെൻസെക്സ് 715.15 പോയിന്റ് ഇടിഞ്ഞ് 82,861ലേക്കും നിഫ്റ്റി 25,500 പോയിന്റിൽനിന്ന് 25,473.40ലേക്കും വീണു.
വിപണി തകർച്ചയിലേക്ക് എന്നു കരുതിയിരിക്കേയാണു വ്യാപാര ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന ഗോറിന്റെ പ്രസ്താവന വന്നത്. ഇതോടെ വിപണിയിൽ ഉണർവുണ്ടായി. തകർച്ചയിൽനിന്ന് 1000 പോയിന്റ് തിരിച്ചുപിടിച്ച സെൻസെക്സ് 302 പോയിന്റ് (0.36%) ലാഭത്തിൽ 83,878.17ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 107 പോയിന്റ് (0.42%) നേട്ടത്തിൽ 25,790ൽ വ്യാപാരം പൂർത്തിയാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇന്ത്യ സന്ദർശിക്കുമെന്നും ഗോർ പറഞ്ഞു.
വിപണിയുടെ പെട്ടെന്നുള്ള തിരിച്ചുവരവിനു പിന്നിൽ
1) ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ പ്രതീക്ഷകൾ: വാഷിംഗ്ടണിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയെപ്പോലെ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്നും വ്യാപാരക്കരാർ ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളും സജീവമായി ഇടപെടുന്നുണ്ടെന്നും സെർജിയോ ഗോർ പറഞ്ഞു.
യഥാർഥ സുഹൃത്തുക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം, എന്നാൽ, അവസാനം അവർ അവ പരിഹരിക്കുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദത്തെ പരാമർശിച്ച് അദ്ദേഹം തന്റെ ആദ്യ പ്രസംഗത്തിൽ വ്യക്തമാക്കി.
നിർണായക ധാതുക്കളുടെ വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യമായ പാക്സ് സിലിക്കയിൽ ചേരാൻ ഇന്ത്യയെ അടുത്ത മാസം ഒൗദ്യോഗികമായി ക്ഷണിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സെമികണ്ടക്ടറുകൾ, നിർണായക ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ സുരക്ഷിതവും സുസ്ഥിരവുമായ വിതരണ ശൃംഖല ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് സംരംഭമായ പാക് സിലിക്കയിലേക്ക് ഗോർ ഇന്ത്യയെയും ക്ഷണിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, ഇസ്രയേൽ, സിംഗപ്പുർ, യുഎഇ, ഓസ്ട്രേലിയ എന്നിവ നിലവിൽ ഇതിൽ അംഗങ്ങളാണ്. കൂടാതെ തായ്വാൻ, യൂറോപ്യൻ യൂണിയൻ, കാനഡ, ഒഇസിഡി എന്നിവ അതിഥികളാണ്.
2) കുറഞ്ഞ വിലയിൽ വാങ്ങാൻ ആവേശം: കഴിഞ്ഞ ആഴ്ചയിലെ തുടർച്ചയായ അഞ്ച് വ്യാപാര സെഷനുകളിലുണ്ടായ ഇടിവിനു ശേഷം, ഓഹരികൾ കുറഞ്ഞ വിലയിൽ വാങ്ങാൻ നിക്ഷേപകർ താത്പര്യം കാണിച്ചതും വിപണിയുടെ തിരിച്ചുവരവിന് കരുത്തായി.
ലാഭമെടുപ്പ്, വിദേശ ഫണ്ട് പുറത്തേക്കൊഴുകുന്നത്, ഇന്ത്യൻ കയറ്റുമതിക്ക് മേൽ യുഎസ് കൂടുതൽ നികുതികൾ ചുമത്തിയേക്കാമെന്ന ആശങ്ക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ വലിയ സമ്മർദം ചെലുത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വ്യാപാര ദിവസങ്ങളിലായി ബിഎസ്ഇ സെൻസെക്സ് 2,185.77 പോയിന്റ് (2.54 ശതമാനം) ഇടിഞ്ഞു. നിഫ്റ്റി 645.25 പോയിന്റ് (2.45 ശതമാനം) നഷ്ടവും രേഖപ്പെടുത്തിയത്.
3) ബാങ്കിംഗ് ഓഹരികൾ വാങ്ങൽ: തുടക്കത്തിൽ തകർച്ചയിലായിരുന്ന നിഫ്റ്റി ബാങ്ക് സൂചിക ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെക്കുറിച്ചുള്ള യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയ്ക്കുശേഷം മുന്നേറ്റം നടത്തി. വ്യാപാരത്തിനിടെ സൂചിക 677 പോയിന്റ് ഉയർന്ന് ദിവസത്തെ ഉയർന്ന നിലയായ 59541 പോയിന്റിലെത്തി. അവസാനം 199 പോയിന്റ്് ലാഭത്തിൽ 59,450.50ൽ വ്യാപാരം പൂർത്തിയാക്കി.
District News
നെടുമങ്ങാട്: നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ കാർഷിക ഉൽപ്പന്നങ്ങൾ വില്പനക്ക് എത്തിക്കുന്ന കർഷകർക്കു ഹോർട്ടികോർപ്പ് കുടിശിക നൽകാത്തത്തിൽ പ്രതിഷേധിച്ചു സൂചനാസമരം നടത്തി.
അഞ്ചുമാസത്തെ കുടിശികയായി ലക്ഷങ്ങൾ ലഭിക്കാനുണ്ടെന്നു കർഷകർ പറഞ്ഞു. രാവിലെ പത്തുമുതൽ തുടങ്ങിയ സമരം 11.30യോടെ അവസാനിച്ചു. കർഷകർ കൊണ്ടുവരുന്ന കാർഷിക ഉൽപ്പന്നങ്ങൾ വ്യാപാരികൾ വാങ്ങും. ഈ തുക സെക്രട്ടറിയുടെ അക്കൗണ്ടിൽനിന്നും കർഷകർക്കു ലഭിക്കാറുണ്ട്.
ബാക്കിവരുന്ന ഉൽപ്പന്നങ്ങൾ ഹോർട്ടി കോർപ്പ് ഏറ്റെടുത്ത വകയിലാണ് കുടിശികയായി ലക്ഷങ്ങൾ നൽകാനുള്ളതെന്നു കർഷകർ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
District News
അടൂർ: പറക്കോട് വ്യാപാര ആവശ്യത്തിനു വേണ്ടി നൂറുകണക്കിനാളുകൾ വന്നു പോകുന്ന അനന്തരാമപുരം മാർക്കറ്റിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളിൽ വ്യാപകമായി ത്വക്ക് രോഗം. ചില നായകളുടെ ത്വക്കുകൾ ഇളകിയും രോമങ്ങൾ കൊഴിഞ്ഞ അവസ്ഥയിലാണ്. പഴുത്ത വ്രണങ്ങളും ചിലവയിലുണ്ട്. ഇതു കാരണം നായ്ക്കൾ പലതും അവശനിലയിലാണ്. ഇവ അടുത്തു വരുമ്പോൾ വലിയ ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
പറക്കോട് ഭാഗത്ത് ഹോട്ടലുകളുടേയും ബേക്കറികളുടേയും മുൻപിൽ എത്തുന്ന ഇത്തരം നായ്ക്കൾ കാരണം ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് വലിയ പ്രയാസമാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികളും പറയുന്നു. പറക്കോട് ജംഗ്ഷൻ, ചന്ത തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും തെരുവുനായ്ക്കൾ തങ്ങുന്നത്.
ബസ് നിൽക്കുന്നവർക്കിടയിലൂടെയും കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്നവർക്കു സമീപവും ഇത്തരം രോഗമുള്ള നായ്ക്കൾ വന്നു കിടക്കാറുണ്ട്. ഇതു കാരണം യാത്രക്കാർ വളരെ പ്രയാസത്തിലാണ്. നായകൾക്ക് അണുബാധയാകാം ഇത്തരത്തിൽ ത്വക്ക് ഇളകാൻ കാരണമെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. ഇത് മാറാൻ കുത്തിവയ്പാണ് ഏക മാർഗം. പക്ഷേ നായ്ക്കളെ പിടികൂടിയാൽ മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്നുമാണ് മൃഗസംരക്ഷണ അധികൃതർ പറയുന്നത്.
നിവേദനം നൽകി
രോഗവാഹകരായ തെരുവു നായ്ക്കൾ മനുഷ്യർക്ക് ഭീഷണിയല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നുണ്ടെങ്കിലും നാട്ടുകാരിൽ ആശങ്ക മാറിയിട്ടില്ല. പലയിടത്തും നായകൾ ചത്ത് ജീർണിച്ച് വലിയ ദുർഗന്ധമാണ് ഉണ്ടാക്കുന്നത്. ദിവസേന നൂറുകണക്കിനാളുകൾ വ്യാപാര ആവശ്യത്തിന് വേണ്ടി വന്നു പോകുന്ന അനന്തരാമപുരം ചന്തയിൽ സാംക്രമികരോഗങ്ങൾ ഇതുമൂലം പടർന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
ഇത്തരം പ്രശ്നങ്ങൾ ഒഴുവാക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തരമായി നടപടിയെടുക്കണമെന്ന ആവിശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും, മൃഗസംരക്ഷണ മന്ത്രിക്കും നിവേദനം നൽകിയതായി അടൂർ നഗരസഭ കൗൺസിലർ ജോസ് കളീക്കൽ പറഞ്ഞു.
NRI
ന്യൂയോർക്ക്: ആഗോള ഇലക്ട്രിക് വാഹന (ഇവി) വിപണിയിൽ എലോൺ മസ്കിന്റെ ടെസ്ലയെ പിന്തള്ളി ചൈനീസ് കരുത്തരായ ബിവൈഡി ഒന്നാം സ്ഥാനം പിടിച്ചെടുത്തു.
2025ൽ 22.6 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചാണ് ബിവൈഡി ചരിത്രനേട്ടം കൈവരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 28ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.
വിൽപനയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടിവ് നേരിട്ട ടെസ്ലയ്ക്ക് 16.4 ലക്ഷം വാഹനങ്ങൾ മാത്രമേ കഴിഞ്ഞ വർഷം വിതരണം ചെയ്യാനായുള്ളൂ.
Business
കൊച്ചി: ഹെൽത്ത്കെയർ കമ്പനിയായ നോവോ നോർഡിസ്കിന്റെ ടൈപ് 2 പ്രമേഹ ചികിത്സയ്ക്കുള്ള മരുന്നായ ഒസെമ്പിക് ഇന്ത്യയിൽ ലഭ്യമാക്കുന്നു.
നിയന്ത്രണവിധേയമല്ലാത്ത ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉള്ള പ്രായപൂർത്തിയായ രോഗികൾക്ക് ഭക്ഷണക്രമീകരണത്തിനും വ്യായാമത്തിനുമൊപ്പം ആഴ്ചയിലൊരിക്കൽ നൽകാവുന്ന ഒരു കുത്തിവയ്പാണിത്.
ശരീരഭാരം മികച്ച രീതിയിൽ കുറയ്ക്കുന്നതിനും ഒസെമ്പിക് സഹായകമാണെന്ന് അധികൃതർ പറഞ്ഞു
Business
മുംബൈ: തുടർച്ചയായ നാലു ദിവസത്തെ തകർച്ചകൾക്കുശേഷം ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. യുഎസിന്റെ കുറഞ്ഞ പണപ്പെരുപ്പനിരക്കും രൂപ ശക്തിപ്പെട്ടതുമാണ് ഇന്ത്യൻ ഓഹരിവിപണിയുടെ തിരിച്ചുവരവിനിടയാക്കിയത്.
സെൻസെക്സ് 447 പോയിന്റ് (0.53%) ഉയർന്ന് 84929.36ലും നിഫ്റ്റി 151 പോയിന്റ് (0.58%) മുന്നേറി 25,966.40ലും ക്ലോസ് ചെയ്തു. പ്രധാന സൂചികകളേക്കാൾ മികച്ച പ്രകടനമാണ് നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകളിൽ കണ്ടത്. രണ്ടു സൂചികകളും ഒരു ശതമാനത്തിലേറെ മുന്നേറിയാണ് വ്യാപാരം പൂർത്തിയാക്കിയത്. എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ആഗോളതലത്തിലെ അനുകൂലാവസ്ഥയും രൂപയുടെ സ്ഥിരതയും ഒപ്പം ജപ്പാനിലെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് ഉയർത്തിയതും വിപണിക്ക് നേട്ടമായി. ക്രൂഡ് ഓയിൽ വില 60 ഡോളറിൽ താഴേക്ക് പോയതും ഓഹരികളുടെ നേട്ടത്തിൽ പ്രതിഫലിച്ചു.
കേരള കന്പനികളുടെ പ്രകടനം
ചുരുക്കം ചിലത് ഒഴികെ ഒട്ടുമിക്ക കേരള ഓഹരികളും ഇന്നലെ മുന്നേറ്റമുണ്ടാക്കി. കൊച്ചിൻ ഷിപ്പ്യാർഡാണ് വലിയ നേട്ടമുണ്ടാക്കിയ കേരള ഓഹരികളിലൊന്ന്. 3.09 ശതമാനം ഉയരത്തിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചടി നേരിട്ട ശേഷമാണ് കൊച്ചിൻ ഷിപ്പ് യാർഡ് ഉയർന്നത്.
നേട്ടത്തിനുള്ള കാരണങ്ങൾ യുഎസിന്റെ പണപ്പെരുപ്പ നിരക്കു കുറയുന്നു
നവംബറിൽ അവസാനിച്ച ഒരു വർഷത്തെ കണക്കനുസരിച്ച് യുഎസിലെ ഉപഭോക്തൃ വിലയിലുണ്ടായ വർധന പ്രതീക്ഷിച്ചതിലും കുറവാണ്. യുഎസിന്റെ പണപ്പെരുപ്പം നിരക്ക് നവംബറിൽ വാർഷികാടിസ്ഥാനത്തിൽ 2.7 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറിൽ അവസാനിച്ച 12 മാസങ്ങളിൽ ഇത് മൂന്നു ശതമാനമായിരുന്നു.
ഉപഭോക്തൃവില സൂചികയിലുണ്ടായ ഈ കുറവ് അമേരിക്കൻ ഫെഡറൽ റിസർവ് വരും മാസങ്ങളിൽ പലിശനിരക്ക് ഇനിയും കുറയ്ക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.
അമേരിക്കയിലെ പലിശ നിരക്കുകൾ കുറയുന്നത് ട്രഷറി യീൽഡും ഡോളറിന്റെ മൂല്യവും ഇടിയാൻ കാരണമാകുന്നു. ഇത് ഇന്ത്യപോലെ വളർന്നു വരുന്ന വിപണികളിലെ ഓഹരികളെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപർക്ക് കൂടുതൽ ആകർഷകമാക്കുന്നു.
രൂപ ശക്തിപ്പെട്ടു
തുടർച്ചയായ മൂന്നാം ദിനവും ഡോളറിനെതിരേ രൂപ കരുത്ത് നേടി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലും പിന്തുണയുമാണ് രൂപയുടെ മൂല്യം ഉയരാൻ ഇടയാക്കിയത്.
ഡോളറിനെതിരേ മൂല്യം ഇന്നലെ 54 പൈസ ഉയർന്ന് 89.66 എന്ന നിലയിലെത്തി. വൻകിട കന്പനികളിൽനിന്നുള്ള ഡോളർ നിക്ഷേപവും ആഗോള വിപണിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതുമാണ് ഇന്ത്യൻ രൂപയെ സ്വാധീനിച്ചത്.
ഇന്നലെ 90.19ലാണ് വ്യാപാരം ആരംഭിച്ചത്. ചാഞ്ചാട്ടങ്ങൾക്കുശേഷം വ്യാപാരത്തിനിടെ 89.25 എന്ന നിലയിലേക്ക് ഉയർന്നു. അവസാനം മുൻ ക്ലോസിംഗിനെക്കാൾ 54 പൈസ വർധിച്ച് 89.66ൽ വ്യാപാരം പൂർത്തിയാക്കി.
ചൊവ്വാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം 91 കടന്ന് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു.
ഡോളർ സൂചിക 0.24 ശതമാനം ഉയർന്ന് 98.66ലാണ് വ്യാപാരം നടത്തുന്നത്.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ തുടർച്ചയായ വാങ്ങലുകാരാകുന്നത് വിപണിക്ക് കരുത്ത് നൽകുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) തുടർച്ചയായി നിക്ഷേപകരായിരിക്കുകയാണ്. വ്യാഴാഴ്ച 600 കോടി രൂപയ്ക്കടുത്താണ് എഫ്ഐഐകൾ ഇന്ത്യൻ ഓഹരികൾ വാങ്ങിയത്. ഡിഐഐകൾ നിക്ഷേപ മൂഡിലാണ്. ഈ മാസം ഇതുവരെ 46,309 കോടിയുടെ നിക്ഷേപം നടത്തി.
Business
കൊച്ചി: അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവും നിയന്ത്രിക്കുന്നതിന് ആഴ്ചയിലൊരിക്കൽ എടുക്കാവുന്ന ഇൻജക്ഷൻ തെറാപ്പി യുർപീക്ക് (ടിർസെപറ്റൈഡ്) സിപ്ല ലിമിറ്റഡ് വിപണിയിലിറക്കി.
മെട്രോ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും മരുന്ന് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Business
ശ്രീലങ്കയിൽ വീശിയടിച്ച ദിത്വ ചുഴലിയും തായ്ലാൻഡിനെയും ഇന്തോനേഷ്യയെയും പിടിച്ചുലച്ച സെൻയാർ ചുഴലിയും കാർഷിക മേഖലയ്ക്ക് താങ്ങാനാവുന്നതിലും കനത്ത പ്രഹരമേൽപ്പിച്ചു. പുതുവർഷത്തിന്റെ ആദ്യ പകുതിയിൽ ഈ രാജ്യങ്ങളിൽനിന്നുള്ള പല കാർഷികോത്പന്നങ്ങളുടെയും ലഭ്യതയിൽ വൻ ഇടിവിനു സാധ്യത.
നവംബർ ആദ്യം സൂചിപ്പിച്ച ടാർജറ്റായ 344 യെന്നിലേക്ക് ജപ്പാൻ എക്സ്ചേഞ്ചിൽ റബർ പ്രവേശിച്ചു, ഇന്ത്യൻ ടയർ ലോബി കർഷകർക്ക് വിദേശത്തെ നേട്ടം നിഷേധിച്ചു. കുരുമുളകിനും ചുക്കിനും ആവശ്യക്കാർ. നാളികേരത്തിനു കാലിടറി. യൂറോപ്യൻ പാർലമെന്റിൽനിന്നുള്ള പുതിയ പ്രഖ്യാപനം കാപ്പി, കൊക്കോ കർഷകർക്ക് താത്കാലിക ആശ്വാസം സമ്മാനിക്കും.
നാശം വരുത്തി ചുഴലിക്കാറ്റ്
ഏഷ്യൻ രാജ്യങ്ങളിൽ വാരാന്ത്യം വീഴിയടിച്ച ചൂഴലിക്കാറ്റിന്റെ വേഗം ഇനിയും ശമിച്ചിട്ടില്ല. ശ്രീലങ്കയിൽ ആൾനാശം മാത്രമല്ല, കാർഷിക മേഖലയ്ക്കും വ്യാപക നാശനഷ്ടം സംഭവിച്ചതു വരും മാസങ്ങളിൽ അവരുടെ റബർ, സുഗന്ധവ്യഞ്ജന കയറ്റുമതികളുടെ താളംതെറ്റിക്കും. പ്രകൃതിക്ഷോഭത്തിലെ നഷ്ടങ്ങളുടെ കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കിയാലും ഉത്പാദനത്തിലെ വിടവ് പരിഹരിക്കാൻ മാസങ്ങൾ വേണ്ടിവരും. റബർ കയറ്റുമതിയിൽ മുന്നിൽ നിലകൊള്ളുന്ന രാജ്യങ്ങളായ തായ്ലൻഡിലും ഇന്തോനേഷ്യയിലും ചുഴലിക്കാറ്റ് വൻ നഷ്ടം വരുത്തി. പ്രതിസന്ധിയെ മറികടക്കാൻ അവിടത്തെ കർഷർകർക്ക് നീണ്ട മാസങ്ങൾ ആവശ്യമായിവരും. ഇരു രാജ്യങ്ങളിലും റബർ ഉത്പാദനം ഒട്ടുമിക്ക ഭാഗങ്ങളിലും സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥ ഇന്തോനേഷ്യയിൽ സുഗന്ധവ്യഞ്ജന ഉത്പാദന മേഖലയെയും ബാധിച്ചു. അവരുടെ കുരുമുളക് അടക്കമുള്ള ഉത്പന്നങ്ങളുടെ വിളനാശം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നാൽ മാത്രമേ അടുത്ത സീസണിലെ ആഗോള ഉത്പാദന കുറവിനെ കുറിച്ച് വിലയിരുത്താനാകൂ. വാരാവസാനം ശ്രീലങ്ക കുരുമുളക് വില ടണ്ണിന് 400 ഡോളർ ഉയർത്തി 7500 ഡോളറാക്കി. ഇന്തോനേഷ്യയും 7500 ഡോളറാക്കി. വിയറ്റ്നാം 6700ൽ നിന്നും 6925 ഡോളറാക്കിയപ്പോൾ ബ്രസീൽ 200 ഡോളർ വർധിപ്പിച്ച് 6500 ഡോളറാക്കി, ഇന്ത്യൻ വില 8100 ഡോളർ.
വിദേശത്ത് കരുത്തായി റബർ
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ കൂടുതൽ കരുത്ത് പ്രദർശിപ്പിച്ചു. നവംബർ ആദ്യം റബർ 300 യെന്നിനു മുകളിൽ ഇടം പിടിച്ച അവസരത്തിൽ തന്നെ സൂചന നൽകിയതാണ് 314-336 യെന്നുകളിലെ പ്രതിരോധം തകർത്ത് 344 യെൻ വരെ റബർ വില ഉയരുമെന്ന കാര്യം. വെള്ളിയാഴ്ച 344.4 യെൻ വരെ കയറിയ റബർ വ്യാപാരാന്ത്യം 342 യെന്നിലാണ്. റബർ വിപണി ബുള്ളിഷ് മനോഭാവം നിലനിർത്തുന്നതിനിടയിലാണ് പ്രതികൂല കാലാവസ്ഥയിൽ വിവിധ രാജ്യങ്ങളിൽ റബർ ടാപ്പിംഗ് തടസപ്പെട്ടത്. ടയർ നിർമാതാക്കളുടെ ഭാഷയിൽ എരിതീയിൽ എണ്ണ ഒഴിക്കലായി പ്രതികൂല കാലാവസ്ഥ. ഒസാക്ക റബറിനെ സാങ്കേതികമായി വീക്ഷിച്ചാൽ ഉത്പന്ന വില 355 – 378 യെന്നിലേക്കു കണ്ണോടിക്കാം.
അന്താരാഷ്ട്ര റബറിലെ ഉണർവ് ഇന്ത്യയിൽ പ്രതിഫലിക്കാതിരിക്കാൻ എല്ലാ അടവുകളും പയറ്റുന്നുണ്ട്. കമ്പനി സപ്ലെയർമാരോട് നിശബ്ദത പാലിക്കാൻ നിർദേശിച്ചത് വിലക്കയറ്റത്തിനു തുരങ്കംവയ്ക്കലായി. വ്യവസായികൾ കേരളത്തിലെ വിപണികളിൽനിന്നും അല്പം പിൻവലിഞ്ഞ് ഷീറ്റ് വിലക്കയറ്റം തടഞ്ഞു. തായ്ലൻഡിൽ റബർ 193 രൂപ വരെ കയറിയ ശേഷം 191 രൂപയിലാണ്. കൊച്ചിയിൽ നാലാം ഗ്രേഡ് ഷീറ്റ് 186 രൂപയിലും അഞ്ചാം ഗ്രേഡ് 183 രൂപയിലുമാണ്. ടാപ്പിംഗ് സീസണെങ്കിലും അടിക്കടിയുള്ള മഴ മൂലം ഉത്പാദന മേഖലയുടെ കണക്കുകൂട്ടലിനൊത്ത് റബർ വെട്ടിനു അവസരം ലഭിക്കുന്നില്ല.
കുരുമുളകിനും ചുക്കിനും ഡിമാൻഡ്
ഓഫ് സീസണായതിനാൽ മികച്ചയിനം കുരുമുളക് കുറഞ്ഞ അളവിൽ മാത്രമാണ് ടെർമിനൽ മാർക്കറ്റിൽ വില്പനയ്ക്ക് ഇറങ്ങുന്നത്. ഹൈറേഞ്ചിലും മറ്റ് ഭാഗങ്ങളിലെയും കർഷകരുടെ പക്കൽ മുളക് സ്റ്റോക്ക് നാമമാത്രം, അതുകൊണ്ട് തന്നെ ക്രിസ്മസ് വില്പന വിപണിക്ക് എരിവ് പകരാം. മുന്നിലുള്ള മൂന്നാഴ്ച രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽനിന്നും ആവശ്യക്കാരെ പ്രതീക്ഷിക്കാം. അൺ ഗാർബിൾഡ് മുളക് വില കിലോ 693 രൂപ.
ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽനിന്നും അച്ചാർ നിർമാണത്തിനുള്ള മൂപ്പ് കുറഞ്ഞ മുളക് വില്പനയ്ക്ക് ഇറങ്ങുന്നുണ്ട്. വാങ്ങലുകാർ കിലോ 190 രൂപ വരെ വാഗ്ദാനം ചെയ്തു, വിളവ് കുറഞ്ഞതിനാൽ 200 രൂപയ്ക്ക് മുകളിൽ ലഭിച്ചാൽ വിളവെടുപ്പ് നടത്താമെന്ന നിലപാടിലാണു പലരും. ഒലിയോറസിൻ വ്യവസായികൾക്ക് വേണ്ട ലൈറ്റ് പെപ്പർ തെക്കൻ കേരളത്തിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. എണ്ണ അംശം ഉയർന്ന മുളക് കൊല്ലം, തിരുവനന്തപരം മേഖലയിൽ ലഭ്യമാണ്. ശ്രീലങ്കയും ഇന്തോനേഷ്യയും ഇത്തരം മുളക് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, വർധിച്ച ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഉത്പാദനം നന്നേ കുറവാണ്.
ഡിസംബറായതോടെ ഉത്തരേന്ത്യയിൽ തണുപ്പിനു കാഠിന്യമേറിയതു ചുക്കിനു ഡിമാൻഡ് ഉയർത്താം. നവംബറിൽ വാങ്ങൽ താത്പര്യം ചുരുങ്ങി നിന്നത് ഇടപാടുകാരെ നിരാശപ്പെടുത്തി. വൻ വില മോഹിച്ച് ഉത്പാദനമേഖല ചുക്ക് സംഭരിച്ചിട്ടുണ്ട്. വില്പന ചുരുങ്ങിയാൽ കാലാവസ്ഥാ മാറ്റം മൂലം ചുക്കിൽ കുത്ത് വീഴാൻ സാധ്യത. അറബ് രാജ്യങ്ങളിൽ ശൈത്യം ശക്തമാകുന്നതിനാൽ വിദേശത്തുനിന്നും പുതിയ ഓർഡറുകൾ പ്രതീക്ഷിക്കാം, നേരത്തേ ലഭിച്ച വൻ ഓർഡറുകളെക്കുറിച്ച് വിവരങ്ങൾ കയറ്റുമതിക്കാർ രഹസ്യമാക്കി താഴ്ന്ന വിലയ്ക്ക് ചുക്ക് സംഭരിച്ചിരുന്നു. വിവിധയിനം ചുക്ക് 28000‐30000 രൂപയിലാണ്.
നാളികേര വിപണി താഴ്ന്നുതന്നെ
നാളികേര വിപണിയെ ഉയർത്താനുള്ള തമിഴ്നാട് ലോബിയുടെ നീക്കം വിജയിച്ചില്ല. മാസാരംഭമായതിനാൽ പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണ വില്പന ചൂടുപിടിക്കുമെന്നു മനസിലാക്കിയാണ് വൻകിട മില്ലുകാർ സംഘടിതരായി വില ഉയർത്താൻ ശ്രമിച്ചത്. കേരളത്തിൽ എണ്ണയ്ക്ക് ആവശ്യം വർധിക്കുമെന്നു കാങ്കയം ലോബി കണക്കുകൂട്ടി സ്റ്റോക്കിനു ഉയർന്ന വിലയാണ് ആവശ്യപ്പെട്ടത്. എന്നാൽ, കൊപ്ര വില ഉയർത്താൻ അവർ ഉത്സാഹിച്ചതുമില്ല. കേരളത്തിൽ എണ്ണ വില ഒരാഴ്ചയായി സ്റ്റെഡിയായി നീങ്ങിയ ശേഷം ശനിയാഴ്ച കുറഞ്ഞ് 34,500 രൂപയായി. ക്രിസ്മസ് അടുക്കുന്നതോടെ വെളിച്ചെണ്ണയ്ക്ക് ആവശ്യം വർധിക്കും.
വനം നശീകരണം നടത്തിയുള്ള കൃഷിയിൽനിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താനുള്ള നിയമം ഒരു വർഷത്തേക്ക് മരവിപ്പിച്ച യൂറോപ്യൻ പാർലമെന്റ് തീരുമാനം വിവിധ രാജ്യങ്ങളിലെ കാപ്പി, കൊക്കോ കർഷകർക്ക് ആശ്വാസമായി. ഉത്പാദന രാജ്യങ്ങളിലെ വനനശീകരണം ചെറുക്കാൻ ലക്ഷ്യമിട്ട നീക്കം ആഫ്രിക്ക, ബ്രസീൽ, ഇന്തോനേഷ്യൻ കർഷകരെ ഏതാനും മാസങ്ങളായി സമ്മർദത്തിലാക്കിയിരുന്നു.
Business
റാന്നി: അത്തിക്കയം കേന്ദ്രീകരിച്ചുള്ള ജെജെ ഗാർഡൻ ഡ്രാഗണ് ഫ്രൂട്ട് പ്ലാന്റേഷന്റെ ബൈ പ്രോഡക്ടായി ജെജെ ഗാർഡൻ ഡ്രാഗണ് ഫ്രൂട്ട് ജാം വിപണിയിലിറങ്ങുന്നു. ജാം, സ്ക്വാഷ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ അടക്കം വിവിധ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നതിന്റെ ആദ്യപടിയായാണ് ജെജെ ഗാർഡൻ ഡ്രാഗണ് ഫ്രൂട്ട് ജാം വിപണിയിലിറക്കാനുള്ള ആദ്യ ഘട്ടം പൂർത്തിയാക്കിയത്. പ്രകൃതിദത്ത ചേരുവകളിൽ ഗുണ സമൃദ്ധവും ഏറെ രുചികരവുമായ ഡ്രാഗണ് ഫ്രൂട്ട് ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്ത് ഉപയോക്താക്കളുടെ കൈകളിലെത്തിക്കുന്നതിലൂടെ ഫാം ടു ഹോം എന്ന സന്ദേശമാണ് ലക്ഷ്യമിടുന്നത്.
ഏറെ മധുരമുള്ള ഡ്രാഗണ് പഴം വൈറ്റമിന്റെയും നാരുകളുടെയും കലവറയാണ്. ഇത് ദഹന പ്രക്രിയയെ സഹായിക്കും. സ്വാഭാവിക കളറിൽതന്നെ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ കൃത്രിമ കളറോ മറ്റോ ചേർക്കപ്പെടുന്നില്ല. രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യുത്തമം. വെള്ളായണി കാർഷിക കോളജിന്റെ സഹകരണത്തോടെയാണ് പ്രോജക്ടിന്റെ തുടക്കമെങ്കിലും പ്ലാന്റേഷനോടു ചേർന്നു തന്നെ ഭാവിയിൽ വിവിധ തരം പ്രോഡക്ടുകൾ ഉത്പാദിപ്പിച്ച് മാർക്കറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ജെജെ ഗാർഡൻ ഡയറക്ടർ കെ.എസ്. ജോസഫ് പറഞ്ഞു. ജെജെ ഗാർഡൻ പ്ലാന്റേഷന്റെ വിപുലീകരണത്തോടൊപ്പം വിവിധയിടങ്ങളിൽ ആവശ്യക്കാർക്ക് ഏക്കർകണക്കിന് തോട്ടങ്ങൾ പ്ലാന്റ് ചെയ്തു നൽകി വരുന്നുണ്ട്. മതിയായ ബിസിനസ് സർവീസും ഇവർ ലഭ്യമാക്കുന്നു.