മുംബൈ: തുടർച്ചയായ നാലു ദിവസത്തെ തകർച്ചകൾക്കുശേഷം ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. യുഎസിന്റെ കുറഞ്ഞ പണപ്പെരുപ്പനിരക്കും രൂപ ശക്തിപ്പെട്ടതുമാണ് ഇന്ത്യൻ ഓഹരിവിപണിയുടെ തിരിച്ചുവരവിനിടയാക്കിയത്.
സെൻസെക്സ് 447 പോയിന്റ് (0.53%) ഉയർന്ന് 84929.36ലും നിഫ്റ്റി 151 പോയിന്റ് (0.58%) മുന്നേറി 25,966.40ലും ക്ലോസ് ചെയ്തു. പ്രധാന സൂചികകളേക്കാൾ മികച്ച പ്രകടനമാണ് നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകളിൽ കണ്ടത്. രണ്ടു സൂചികകളും ഒരു ശതമാനത്തിലേറെ മുന്നേറിയാണ് വ്യാപാരം പൂർത്തിയാക്കിയത്. എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ആഗോളതലത്തിലെ അനുകൂലാവസ്ഥയും രൂപയുടെ സ്ഥിരതയും ഒപ്പം ജപ്പാനിലെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് ഉയർത്തിയതും വിപണിക്ക് നേട്ടമായി. ക്രൂഡ് ഓയിൽ വില 60 ഡോളറിൽ താഴേക്ക് പോയതും ഓഹരികളുടെ നേട്ടത്തിൽ പ്രതിഫലിച്ചു.
കേരള കന്പനികളുടെ പ്രകടനം
ചുരുക്കം ചിലത് ഒഴികെ ഒട്ടുമിക്ക കേരള ഓഹരികളും ഇന്നലെ മുന്നേറ്റമുണ്ടാക്കി. കൊച്ചിൻ ഷിപ്പ്യാർഡാണ് വലിയ നേട്ടമുണ്ടാക്കിയ കേരള ഓഹരികളിലൊന്ന്. 3.09 ശതമാനം ഉയരത്തിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചടി നേരിട്ട ശേഷമാണ് കൊച്ചിൻ ഷിപ്പ് യാർഡ് ഉയർന്നത്.
നേട്ടത്തിനുള്ള കാരണങ്ങൾ യുഎസിന്റെ പണപ്പെരുപ്പ നിരക്കു കുറയുന്നു
നവംബറിൽ അവസാനിച്ച ഒരു വർഷത്തെ കണക്കനുസരിച്ച് യുഎസിലെ ഉപഭോക്തൃ വിലയിലുണ്ടായ വർധന പ്രതീക്ഷിച്ചതിലും കുറവാണ്. യുഎസിന്റെ പണപ്പെരുപ്പം നിരക്ക് നവംബറിൽ വാർഷികാടിസ്ഥാനത്തിൽ 2.7 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറിൽ അവസാനിച്ച 12 മാസങ്ങളിൽ ഇത് മൂന്നു ശതമാനമായിരുന്നു.
ഉപഭോക്തൃവില സൂചികയിലുണ്ടായ ഈ കുറവ് അമേരിക്കൻ ഫെഡറൽ റിസർവ് വരും മാസങ്ങളിൽ പലിശനിരക്ക് ഇനിയും കുറയ്ക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.
അമേരിക്കയിലെ പലിശ നിരക്കുകൾ കുറയുന്നത് ട്രഷറി യീൽഡും ഡോളറിന്റെ മൂല്യവും ഇടിയാൻ കാരണമാകുന്നു. ഇത് ഇന്ത്യപോലെ വളർന്നു വരുന്ന വിപണികളിലെ ഓഹരികളെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപർക്ക് കൂടുതൽ ആകർഷകമാക്കുന്നു.
രൂപ ശക്തിപ്പെട്ടു
തുടർച്ചയായ മൂന്നാം ദിനവും ഡോളറിനെതിരേ രൂപ കരുത്ത് നേടി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലും പിന്തുണയുമാണ് രൂപയുടെ മൂല്യം ഉയരാൻ ഇടയാക്കിയത്.
ഡോളറിനെതിരേ മൂല്യം ഇന്നലെ 54 പൈസ ഉയർന്ന് 89.66 എന്ന നിലയിലെത്തി. വൻകിട കന്പനികളിൽനിന്നുള്ള ഡോളർ നിക്ഷേപവും ആഗോള വിപണിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതുമാണ് ഇന്ത്യൻ രൂപയെ സ്വാധീനിച്ചത്.
ഇന്നലെ 90.19ലാണ് വ്യാപാരം ആരംഭിച്ചത്. ചാഞ്ചാട്ടങ്ങൾക്കുശേഷം വ്യാപാരത്തിനിടെ 89.25 എന്ന നിലയിലേക്ക് ഉയർന്നു. അവസാനം മുൻ ക്ലോസിംഗിനെക്കാൾ 54 പൈസ വർധിച്ച് 89.66ൽ വ്യാപാരം പൂർത്തിയാക്കി.
ചൊവ്വാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം 91 കടന്ന് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു.
ഡോളർ സൂചിക 0.24 ശതമാനം ഉയർന്ന് 98.66ലാണ് വ്യാപാരം നടത്തുന്നത്.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ തുടർച്ചയായ വാങ്ങലുകാരാകുന്നത് വിപണിക്ക് കരുത്ത് നൽകുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) തുടർച്ചയായി നിക്ഷേപകരായിരിക്കുകയാണ്. വ്യാഴാഴ്ച 600 കോടി രൂപയ്ക്കടുത്താണ് എഫ്ഐഐകൾ ഇന്ത്യൻ ഓഹരികൾ വാങ്ങിയത്. ഡിഐഐകൾ നിക്ഷേപ മൂഡിലാണ്. ഈ മാസം ഇതുവരെ 46,309 കോടിയുടെ നിക്ഷേപം നടത്തി.
Tags : turned green market