കോട്ടയം: വിപണിയില്‍ ഞാലിപ്പൂവന് പഴത്തിന്റെ വില കുതിക്കുന്നു. ഏതാനും നാളുകളായി ഏത്തപ്പഴം, റോബസ്റ്റ, പൂവന് പഴം എന്നിവയൊക്കെ വിലയിടിവു നേരിടുമ്പോഴും ഞാലിപ്പൂവന്റെ വില സെഞ്ചുറിയടിച്ചു മുന്നോട്ടു പോവുകയാണ്. പച്ച ഞാലിപ്പൂവൻ കുലക്കു കിലോഗ്രാമിനു 70 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ഞാലിപ്പൂവന് പഴം കടകളില്‍ നിന്നും കിലോഗ്രാമിനു 105 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്.
ഗുണനിലവാരമുള്ള വാഴവിത്തുകളുടെ ലഭ്യത കുറവ് കര്‍ഷകരെ വലയ്ക്കുകയാണ്. ഇപ്പോൾ വിപണിയില്‍ എത്തുന്ന കുലകളില്‍ 70 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവയാണ്. വിപണന സാധ്യത തകരാതിരിക്കാന്‍ ഗുണനിലവാരമില്ലാത്ത ഞാലിപ്പൂവന് വിത്തുകളാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് കയറ്റിവിടുന്നതെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
കേരളത്തിലെ വാഴവിത്തു വിപണിയില്‍ 70 ശതമാനവും ഇതര സംസ്ഥാന വിത്തുകളാണ് വില്പന നടത്തുന്നത്. വാഴ കൃഷിയില്‍ ഏറ്റവും ചെലവു കുറഞ്ഞ കൃഷിയാണ് ഞാലി പൂവന് കൃഷി. കൂടാതെ വാഴയിലയും വില്പന നടത്താന്‍ സാധിക്കും. വെള്ളവും കുറവു മതി.
എല്ലാ സമയത്തും വിപണിയില്‍ ഡിമാന്‍ഡുമുണ്ട്. ഈ സാഹചര്യത്തില്‍ ഗുണനിലവാരമുള്ള വിത്തുകള്‍ ലഭ്യമാക്കി ഞാലിപ്പൂവന് വാഴ കൃഷി പ്രോത്സാഹിപ്പിക്കാന്‍ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.
പെനാപ്പിള് വിപണി വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബര്‍ പുനര്‍കൃഷിക്ക് ഇടവിളയായി ഞാലിപ്പൂവന് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്കു പ്രോത്്സാഹനം നല്‍കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Tags : Njalipuvan Fruit Market