International
മസ്കറ്റ്: ഒമാനിൽ വാഹനമിടിച്ച് മലയാളികളായ രണ്ടുപേർ മരിച്ചു. അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ(55), ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്. ഷജിത്തിന്റെ സഹോദരന്റെ പുത്രനാണ് ആകാശ്.
ചൊവ്വാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പിക്കപ്പ് വാനിന് നിയന്ത്രണം വിട്ട് ഷജിത്തിനെയും ആകാശിനെയും ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തുടർനടപടിക്കായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
ആലപ്പുഴ: കായംകുളത്ത് പ്രസവത്തിന് പിന്നാലെ ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശു മരിച്ചുവെന്ന് പരാതി. സംഭവത്തിൽ കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി.
അജീഷ്-അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ ഹാർട്ട് ബീറ്റ് കുറവായതിനാൽ കുഞ്ഞിനെ വണ്ടാനം മെഡിക്കൽകോളജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണംസംഭവിക്കുകയായിരുന്നു.
കുഞ്ഞിന്റെ മരണത്തിൽ ബന്ധുക്കൾ ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kerala
റാന്നി: ഐത്തല കളരിക്കല്‍ കടവില്‍ പമ്പാനദിയില്‍ കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. മൈലപ്ര വടക്കേമറ്റപ്പള്ളില്‍ ബിജു സാം വര്‍ഗീസിന്റെ മകന് ക്രിസ് സാം ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയില്‍ ബിനുവിന്റെ മകന് ജോഷിന് ബിനു(17) എന്നിവരാണ് അപകടത്തില്‍ പെട്ടത്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. റാന്നി ഐത്തലയില്‍ പമ്പാനദിയിലെ കളരിക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. സഹപാഠിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഐത്തലയിലെത്തിയ പത്തംഗ സംഘത്തില്‍പെട്ടവരായിരുന്നു ഇവര്‍.
സുഹൃത്തുക്കളോടൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. കുട്ടികള്‍ നദിയിലേക്കിറങ്ങുന്നതു കണ്ട പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പറയുന്നു. കളരിക്കല്‍ കടവിലേക്കിറങ്ങിയ ക്രിസും ജോഷിനും കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ ഇവരെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ആഴങ്ങളിലേക്ക് അകപ്പെട്ടു. ബഹളംവച്ചതിനേ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റാന്നിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ രാത്രിയില്‍ തെരച്ചില്‍ നടത്തിയിരുന്നു.
ഫയര്‍ഫോഴ്സ് സ്കൂബാ ടീം ഇന്നു രാവിലെ ആറോടെ തിരച്ചില്‍ പുനരാരംഭിക്കുകയും കടവിന് തൊട്ടടുത്ത് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നീക്കി.
District News
വൈപ്പിൻ : അർജുൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഞാറക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന രീതിയിൽ ബന്ധുക്കൾ റൂറൽ എസ്പിയെ നേരിൽ കണ്ട് പരാതി നൽകും. അടുത്ത ദിവസം പരാതി നൽകുമെന്നാണ് അറിയുന്നത്. അതേസമയം ഞാറക്കൽ പോലീസ് ഇന്നലെ അർജുൻ കുമാറിന്റെ വീട്ടിലെത്തി കിടപ്പുമുറി പരിശോധിച്ചു. മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അർജുൻ കുമാറിനെക്കുറിച്ചുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു.
പോലീസ് ഇതുവരെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഫോൺ നനഞ്ഞിരുന്ന തിനാൽ പ്രവർത്തന രഹിതമാണ്. ഇത് ഓൺ ചെയ്യാനാവുന്നില്ല. അതേസമയം മരിക്കുന്നതിനു മുമ്പ് എളങ്കുന്നപ്പുഴ ബീച്ചിൽ കണ്ട അർജുൻ ആ സമയത്ത് ആരോടൊക്കെ ഫോണിൽ ബന്ധപ്പെട്ടുവെന്നത് ടവർ ലൊക്കേഷൻ വച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയൊക്കെ കണ്ടെത്തി അർജുൻ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്.
കളമശേരി പോളിടെക്നിക് വിദ്യാർഥിയായ ഞാറക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അർജുൻകുമാറി (17) നെ കഴിഞ്ഞദിവസം എളങ്കുന്നപ്പുഴ ബീച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിം മായി ബന്ധപ്പെട്ട ആത്മഹത്യയായിരിക്കുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കാണാതാകുന്നതിന് മുമ്പ് അർജുൻ കുമാറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നതായി ബന്ധുക്കൾ കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടര വയസുകാരിയുടെ മരണത്തിന് പിന്നാലെ കുടുംബം സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപിച്ച സംഭവത്തിൽ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ ഐഷാ ഫാത്തിമ ആണ് മരിച്ചത്. കാട്ടാക്കട മമൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെ ആയിരുന്നു കുടുംബത്തിന്റെ പരാതി. എന്നാൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ നിഗമനം സാധ്യമാകൂ.
ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ കാട്ടാക്കട മമൽ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തിന് ആവി നൽകിയ ശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തിരുന്നു. ഇഞ്ചക്ഷന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളായതായാണ് കുടുംബത്തിന്റെ ആരോപണം.
ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ ബന്ധുക്കളെ ആംബുലന്‍സില്‍ കയറാൻ അനുവദിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിൽ ഡബിൾ ഡക്കർ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 45 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
ലക്നോയ്ക്ക് സമീപം പുർവാഞ്ചൽ എക്സ്പ്രസ് എക്സ്പ്രസ് വേയിലുള്ള ടോളിന് സമീപത്ത് വച്ചാണ് ബസ് മറിഞ്ഞത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ബിഹാറിലെ മോത്തിഹരിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 80 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പോലീസ് അറിയിച്ചത്.
അമിതവേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേയ്ക്ക് മാറ്റി.
സംഭവത്തിൽ പോലീസ് കേസെടുത്തു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. തിരുവങ്ങൂർ സ്വദേശി വിനോദ് ആണ് മരിച്ച നാലാമൻ.
അപകടത്തിൽ നട്ടെല്ലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ വിനോദ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരിച്ചത്. ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ.
അതേസമയം, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തിരുന്നു. വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണാണ് അപകടമുണ്ടായത്. നിലവിൽ ഒരാൾ കൂടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിന് കോഴിക്കോട് ടൗൺ പോലീസ് ആണ് കേസെടുത്തത്.
ജബ്ബാർ,അഷ്റഫ്,ബഷീർ എന്നിവരാണ് മരിച്ചത്. ഇവർ വിശ്രമിക്കുന്നതിനിടെ വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീഴുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ ഗുരുതര പരിക്കേറ്റ വിനോദിന്റെ നില അതീവ ഗുരുതരമാണ്. നട്ടെല്ലിനും തലയ്ക്കുമാണ് ഇയാൾക്ക് പരിക്കേറ്റത്.
വിനോദ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച ജബ്ബാറിന്റെ സംസ്കാരം ഇന്ന് കിണാശേരിയിലെ കോന്തനാരി ഖബർസ്ഥാനിൽ നടക്കും. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇയാളുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മരിച്ച അത്തോളി സ്വദേശി അഷറഫിന്റെ സംസ്കാരം ചൊവ്വാഴ്ച നടക്കും.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.
കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് തകർന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണം.
അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ആദ്യം രണ്ട് പേരുടെയും പിന്നീട് ഒരാളുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് തൊഴിലാളികൾ മരിച്ചു. മരിച്ച തൊഴിലാളികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് അടർന്നുവീണത്. തൊഴിലാളികൾ വിശ്രമിക്കാനിരിക്കുന്ന ഭാഗത്തേക്കാണ് കോൺക്രീറ്റ് വീണത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
കാട്ടാക്കട: സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രണ്ടര വയസുകാരി മരിച്ചതായി പരാതി. പൂവച്ചൽ പുനലാൽ ചക്കിപാറ സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്.
ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആവിപിടിച്ച ശേഷം രണ്ടു കുത്തിവയ്പ്പെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കുട്ടിയുടെ ബന്ധുക്കളുടെ മൊഴി കണക്കിലെടുത്ത് പോലീസ് കേസെടുത്തു.
District News
കയ്പമംഗലം: ബാങ്ക് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. കയ്പമംഗലം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി വാരണംകുടത്ത് മധു ഭാര്യ സ്മിജ (47)യാണ് മരിച്ചത്. തൃശൂർ പുല്ലഴി സ്വദേശിയും മൂന്ന് വർഷമായി കയ്പമംഗലത്തെ താമസക്കാരിയുമാണ്. കയ്പമംഗലം പഞ്ചായത്ത് കാര്യാലയത്തിനടുത്തുള്ള വീട്ടിൽ വച്ചാണ് സംഭവം.
ഉടൻ തന്നെ മൂന്നുപീടികയിലെ സ്വകാര്യആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 12 വർഷത്തോളമായി കയ്പമംഗലം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരിയായിരുന്ന ഇവർ മൂന്നുവർഷം മുമ്പാണ് സെക്രട്ടറി ആയത്. ഭർത്താവ് മധു അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. സംസ്കാരം ഇന്ന് തൃശൂർ വടക്കാഞ്ചേരി ചിറ്റണ്ടയിലെ വീട്ടുവളപ്പിൽ. മക്കൾ: ശ്രീലക്ഷ്മി (വിദ്യാർഥി), ശ്രീരാഗ് (തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥി).
Kerala
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു. വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ആറിന് വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.
സതീഷിന് ഷോക്കേറ്റ ശേഷം ഉടൻ തന്നെ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിക്കുകയും നെന്മാറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പോലീസ് അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിനും മനപൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: പട്ടാമ്പിയിൽ ഗർഭിണിയായ നൗഷിജ മരിച്ചത് ചികിത്സ പിഴവ് മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറിയതിനെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് ഗർഭിണിയായ യുവതിക്ക് ശ്വാസതടസവും അമിത രക്തസ്രാവവും ഉണ്ടായത്. തുടർന്നാണ് ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെയെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
തൃശൂർ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ചികിത്സാപിഴവുണ്ടായി എന്ന് കരുതാനാകില്ലെന്നാണ് ഫോറൻസിക് സർജൻ ഡോക്ടർ ഹിതേഷ് ശങ്കർ പറയുന്നത്.
അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ഡോക്ടർമാർക്ക് ഒന്നും ചെയ്യാനാകില്ല. അത് തന്നെയാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും സംഭവിച്ചിരിക്കുന്നത് എന്നാണ് ഡോക്ടർ ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം 16നാണ് ഒൻപത് മാസം ഗർഭിണിയായ തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയെ പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ യുവതിക്ക് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായത്.
കുഴഞ്ഞു വീണ യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ തൃത്താല പോലീസ് കേസെടുത്തിരുന്നു.
Kerala
കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ മരിച്ച പതിനേഴുകാരന് ഓണ്‍ലൈന്‍ ഗെയിമിന് അഡിക്ട് ആണെന്ന നിഗമനത്തില്‍ പോലീസ്. ടര്‍ഫില്‍ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ അര്ജുന് കുമാറിനെ വെള്ളിയാഴ്ചയാണ് എളങ്കുന്നപ്പുഴ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗെയിം ടാസ്ക്കിന്റെ ഭാഗമായാണോ കുട്ടി കടലില്‍ ചാടി മരിച്ചതെന്ന് പോലീസ് പരിശോധിക്കും.
കുട്ടി സ്ഥിരമായി ഫ്രീ ഫയര്‍ എന്ന ഗെയിം കളിക്കാറുണ്ടെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഗെയിം അഡിക്ഷന് ആത്മഹത്യയിലേക്ക് നയിച്ചോ എന്ന അന്വേഷണത്തിലാണ് പോലീസ്. എറണാകുളം ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതിന് ശേഷം മാത്രമേ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാനാവുകയുള്ളു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് അര്ജുന് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ അര്‍ജുന്റെ പിതാവ് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി ചാപ്പ ബീച്ചിലൂടെ തനിയെ നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.
പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.
മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.
Kerala
കൊച്ചി: പാലക്കാട് ജില്ലയില്‍ 13 വയസിനു താഴെയുള്ള 28 കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന ആരോപണത്തില്‍ വസ്തുത വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്കി. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
2010നും 2023നും ഇടയില്‍ പാലക്കാട് ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ 28 കുട്ടികളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതിൽ പക്ഷപാതമില്ലാതെയും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ മരണങ്ങളെല്ലാം പ്രാഥമിക ഘട്ടത്തില്‍ ആത്മഹത്യകളായി രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചവയാണ്.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റു സാഹചര്യ തെളിവുകളും ഈ മരണങ്ങളില്‍ വലിയതോതിലുള്ള ദുരൂഹതയും കൊലപാതകസാധ്യതയും സൂചിപ്പിക്കുന്നുവെന്ന് പൊതുപ്രവര്‍ത്തകരായ ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Kerala
മലപ്പുറം: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങിയ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശി ആണ് മരിച്ചത്. വളാഞ്ചേരി ടൗണില്‍ ബുധനാഴ്ച വൈകുന്നേരം 6:45ഓടെ ആയിരുന്നു അപകടം.
റോഡിലൂടെ നടന്നുപോകുകയായിരുന്ന ശശിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. വളാഞ്ചേരി-കോഴിക്കോട് റോഡിലായിരുന്നു അപകടം. പുത്തനത്താണി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസ് ആണ് ശശിയുടെ കാലിലൂടെ കയറിയിറങ്ങിയത്.
അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ശശിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
Kerala
കൊച്ചി: ടോറസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാണിക്കമംഗലം തോട്ടകം കോന്നൂരാൻ വീട്ടിൽ വിത്സന്റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30 ഓടെ മറ്റൂരിലായിരുന്നു അപകടം.
ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. 41 ദിവസം മുമ്പായിരുന്നു അക്ഷയുടെ വിവാഹം. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.
അമ്മ: ഷാലി, സഹോദരൻ: അനോൾഡ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയിൽ.
Kerala
കൊല്ലം: കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എസ്എഫ്ഐ കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്.
വീടിനുള്ളിലാണ് അഭിനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടുക്കൽ സ്വദേശിയാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. നിലവിൽ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി.
എന്നാൽ നടപടി കണ്ണിൽ പൊടിയിടാനാണെന്നും ഡോക്ടറെ സസ്പെൻഡ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം വ്യക്തമാക്കി.ഗർഭിണി ഗുരുതരാവസ്ഥയിലെന്നു കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിപ്പിക്കൽ, വിവരം ബന്ധുക്കളെ അറിയിക്കാതിരിക്കൽ, അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ ചികിത്സാ പിഴവ് തുടങ്ങിയ ഗുരുതര ആരോപണമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ പാലോട് സ്വദേശികളായ കുടുംബം ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവ ശസ്ത്രക്രിയയിലൂടെ (സിസേറിയൻ) പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.
Kerala
ഏറ്റുമാനൂർ: ഏറ്റുമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡിനു സമീപമുള്ള ചിറകുളത്തിൽ ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. ഏറ്റുമാനൂർ സ്വദേശി അഷറഫാണ് മരിച്ചത്. ഇന്നു രാവിലെ 8.30 ഓടെയാണ് സംഭവം.
ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ തൊഴിലാളിയാണ് ഇദ്ദേഹം.
ചൂണ്ടയിൽ കുടുങ്ങിയ മത്സ്യത്തെ കുളത്തിൽ ഇറങ്ങി പിടിക്കുന്നതിനിടെ അഷറഫ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയുടെ സ്കൂബാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Kerala
തിരുവനന്തപുരം: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ ആരോഗ്യവകുപ്പ്. വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിന് പത്തോളജി പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത മീൻകറി, മുട്ട, മറ്റ് വിഭവങ്ങൾ എന്നിവയുടെ സാമ്പിളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക.
ഷാജിയും റഷീദാ ബീവിയും ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച മറ്റ് രണ്ടുപേർ ചികിത്സയിൽ കഴിയുകയാണ്. ഇതോടെ ഹോട്ടലിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചു.
Kerala
കണ്ണൂർ: മകൻ മുറ്റത്തേക്കു കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു.പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയാണ് (88) മരിച്ചത്. കഴിഞ്ഞ 11 നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽനിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ ശാന്തയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. സംഭവത്തിൽ മകൻ വി. സജീവനെ (58) വധശ്രമത്തിന് കേസെടുത്തു കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവ്: പരേതനായ രാമൻ. മറ്റ് മക്കൾ: രഞ്ജിനി, സജിനി, സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതരായ രവീന്ദ്രൻ, അനിൽ കുമാർ. സംസ്കാരം ഉച്ചകഴിഞ്ഞ് പയ്യാമ്പലത്തു നടക്കും.
Kerala
ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.45 ഓടെ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ മുതലക്കോടത്തായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന ജെയ്സിന്റെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികില്‍ കലുങ്കിനായി എടുത്തിട്ടിരുന്ന കുഴിയിലേയ്ക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ജെയ്സിനെ നാട്ടുകാര്‍ ഉടന്‍ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാള്‍ട്ടയില്‍ ജോലിയില്‍ ചെയ്തിരുന്ന ജെയ്സ് അവധിയ്ക്ക് വന്ന ശേഷം നാളെ വീണ്ടും തിരികെ പോകാനിരിക്കെയാണ് മരണം. മൃതദേഹം ഇന്ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ബിന്ദുവാണ് മാതാവ്. അന്ന ഏക സഹോദരിയാണ്.
ഇതിനിടെ അപകടത്തിനു ശേഷം കടുത്ത എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി. കലുങ്കിനായി എടുത്ത കുഴി മൂടാത്തതിനാലാണ് ജീവന് പൊലിയാനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാലങ്ങളായി ഈ കുഴി മൂടാതെ കിടക്കുന്നതിനാല്‍ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. പൊതുമരാമത്ത് അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
Kerala
കോഴിക്കോട്: വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കുന്നത്ത്മോട്ട ഏളേടത്ത് അബൂബക്കര്‍ (71) ആണ് മരിച്ചത്. അബൂബക്കറിനെ രക്ഷിക്കാനെത്തിയ അയല്‍വാസിക്കും ഷോക്കേറ്റിട്ടുണ്ട്.
ടെറസിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി കയറിയ അബൂബക്കറിന് ടാങ്കിന് സമീപത്ത് കൂടി കടന്നുപോകുന്ന ഇലക്ട്രിക് വയറിൽ തട്ടിയാണ് ഷോക്കേറ്റത്. വയോധികൻ ഷോക്കേറ്റ് ദൂരത്തേക്ക് തെറിച്ചുവീണിരുന്നു.
ശബ്ദം കേട്ട് അബൂബക്കറിനെ രക്ഷിക്കാനെത്തിയ അയല്‍വാസി മാടാനയില്‍ ആഷിറിനും ഷോക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബൂബക്കറിന്റെ ജീവൻ രക്ഷിക്കാനായില്ല.
ആഷിർ പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. അബൂബക്കറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.
Kerala
കൊല്ലം: തെന്മല ഡാമിൽ കണ്ടെത്തിയ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം തമിഴ്നാട് സ്വദേശിയുടേതെന്ന് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെയാണ് ഡാം സുരക്ഷാ ജീവനക്കാർ മൃതദേഹം കണ്ടെത്തിയത്.
ഇതേ തുടർന്ന് ജീവനക്കാർ കുളത്തൂപ്പുഴ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഡാം ടോപ്പിൽ നിന്നും കണ്ടെത്തിയ ബാഗിൽ നിന്ന് തിരുനെൽവേലി സ്വദേശിയുടെ തിരിച്ചറിയൽ രേഖകൾ ലഭിച്ചിരുന്നു.
തിരുനെൽവേലി സ്വദേശി ഉലകമണി (26) ആണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് പോലീസ് ബന്ധുക്കളെ വിവരമറിയിച്ചു. നാല് ദിവസം മുൻപ് ഉലകമണിയെ ഡാമിന് സമീപത്ത് നിന്ന് കാണാതായിരുന്നു.
ജോലി തേടിയാണ് ഇയാൾ കേരളത്തിലേക്ക് എത്തിയത്. ഇതിനിടെ ഉലകമണിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ തിരുനെൽവേലി പോലീസിൽ പരാതിയും നൽകിയിരുന്നു. പിന്നാലെയാണ്
ഡാമിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
അഗ്നിശമന സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ഉലകമണിയുടേത് ആണെന്ന് ഉറപ്പിക്കാൻ സാധിക്കൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുളത്തൂപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗുളൂരു: അമ്മയ്ക്കൊപ്പം മറ്റേണിറ്റി ഷൂട്ടിനായി വന്ന മൂന്ന് വയസുകാരൻ ഫോട്ടോ ഷൂട്ടിനായി നിർമിച്ച കൃത്രിമ കുളത്തിൽ വീണു മരിച്ചു. ചരൺ - സ്വാതി ദമ്പതികളുടെ മകൻ ലക്ഷ്മീർ ആണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായ സ്വാതി മറ്റേണിറ്റി ഷൂട്ടിനായി ലക്ഷ്മീറിനൊപ്പമാണ് എത്തിയത്.
ഫോട്ടോഷൂട്ടിനിടെ, സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷികാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷ്മീറിന്റെ പിതാവ് ചരൺ ഇന്ന് ബംഗുളൂരുവിൽ മടങ്ങി എത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയും പാട്ന സ്വദേശിയുമായ ലാവണ്യ പ്രതാപ് ആണ് മരിച്ചത്.
ശുചിമുറയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ലാവണ്യയുടെ സഹപാഠികൾ പോലീസിന് നൽകിയ മൊഴിയനുസരിച്ച്, അടുത്തിടെ നടന്ന പരീക്ഷകളിൽ ലാവണ്യ ഒരു വിഷയത്തിൽ പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് വിദ്യാർഥിനി മാനസിക സമ്മർദത്തിലായിരുന്നുവെന്നും പറയുന്നു.
വിവരമറിഞ്ഞ ലാവണ്യയുടെ കുടുംബം ദുർഗാപുരിൽ എത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
കൊച്ചി: ആലുവ കുട്ടമശേരിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ 53കാരന് കുഴഞ്ഞുവീണ് മരിച്ചു. പടിഞ്ഞാറേത്തറ സ്വദേശിയായ ആനിക്കാട് വീട്ടില്‍ അലി ആണ് മരിച്ചത്.
കുട്ടമശേരിയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Kerala
ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ(16)യുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു. പുതിയ മോഡൽ ആയതിനാൽ ഫോൺ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, കുട്ടിയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളും ഇഷ്ടമായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിലും കൊറിയൻ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല.
മകളുടെ ആത്മഹത്യക്ക് പിന്നിൽ കൊറിയൻ ബന്ധമില്ലെന്നാണ് പെൺകുട്ടിയുടെ അച്ഛൻ മഹേഷും പറയുന്നത്. അച്ഛന്റെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മകളുടെ കൊറിയൻ ഭാഷയോടും സംഗീതത്തോടുമുള്ള ഇഷ്ടം മനസിലാക്കിയ ആരോ അവളെ കബളിപ്പിച്ചതാകാമെന്നാണ് അദ്ദേഹം പറഞ്ഞത്.
District News
തൃശൂർ: വടക്കുന്നാഥക്ഷേത്ര ദർശനത്തിനെത്തിയ പൂങ്കുന്നം കുട്ടൻകുളങ്ങര കുറുങ്കാട്ടിൽ വീട്ടിൽ മോഹനൻ(78) കുഴഞ്ഞുവീണുമരിച്ചു. ഇന്നലെ രാവിലെയാണു സംഭവം. എല്ലാ ദിവസവും ഇവിടെ തൊഴാനെത്തിയിരുന്നു. ശിവരാത്രിദിനത്തിൽ രാവിലെ ഏഴോടെയാണ് മോഹനൻ വടക്കുന്നാഥക്ഷേത്രത്തിൽ എത്തിയത്. കൂടെ ആരുമുണ്ടായിരുന്നില്ല. തൊഴുന്നതിനിടയിൽ കുഴഞ്ഞുവീഴുന്നതുകണ്ട് ക്ഷേത്രത്തിലുള്ളവർ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി.
National
മുംബൈ: നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന മുംബൈ മെട്രോ പില്ലറിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. ഏകദേശം ആറ് അടി നീളവും നാല് അടി വീതിയുമുള്ള ഒരു കോൺക്രീറ്റ് ഭാഗമാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോയിലും കാറിലും വീണത്. അപകടത്തിൽ രാംധൻ യാദവ് എന്നയാൾ മരിച്ചു. പരിക്കേറ്റ മൂന്ന് പേരിൽ രാജ്കുമാർ ഇന്ദ്രജീത് യാദവ് ഗുരുതരാവസ്ഥയിലും മഹേന്ദ്ര പ്രതാപ് യാദവ്, ദീപ റുഹിയ എന്നിവരുടെ നില തൃപ്തികരവുമാണ്.
അഗ്നിശമന സേനാംഗങ്ങളും മെട്രോ ജീവനക്കാകാരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിൽ എത്തിക്കുകയും ചെയ്തു.
രാംധന്റെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടുതൽ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ചക്സു പ്രദേശത്തെ ടിഗാഡിയയിലാണ് അപകടം നടന്നത്.
ഇന്ന് രാവിലെ ആറോടെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിൽ വച്ചുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
National
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് സേലത്ത് നടത്തിയ റാലിയ്ക്കിടെ മഹാരാഷ്ട്ര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
സേലത്തെ സേവപ്പെട്ടൈയിൽ താമസിച്ചിരുന്ന സൂരജ്(37)ആണ് മരിച്ചത്. റാലി നടക്കുന്നതിനിടയിൽ ഇദ്ദേഹം തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതരസംസ്ഥാന തൊഴിലാളിയായ സിറാജ് ഇരുപത് വർഷം മുമ്പാണ് ഭാര്യയ്ക്കും മകനും മകൾക്കുമൊപ്പം സേലത്തെത്തിയത്. നിർമാണ തൊഴിലാളിയായ ഇയാൾ കഴിഞ്ഞ വർഷം ഹൃദയശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു.
അതേസമയം സിറാജിന്റെ മരണം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരും ടിവികെ അനുയായികളും തമ്മിൽ വാക്കുത്തർക്കമുണ്ടായി. തങ്ങളെ പാർട്ടി അനുയായികൾ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് മാധ്യമപ്രവർത്തകരുടെ ആരോപണം.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചല്‍പ്പെട്ടി സ്വദേശി ചായേലില് പുത്തന്പുരയില്റോയ് വര്‍ഗീസ് (60) ആണ് മരിച്ചത്. എതിരെ വന്ന കാറും ബൈക്കുമായി ഇടിച്ചായിരുന്നു അപകടം.
മൂവാറ്റുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിലേക്കു പണ്ടപ്പിള്ളി ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു തിരിയുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.
അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ പോലീസെത്തി റോഡില്‍നിന്നു വാഹനങ്ങള്‍ നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.
National
പാറ്റ്ന: നീറ്റ് പരീക്ഷാർഥിയായ ജെഹനാബാദ് സ്വദേശിനിയെ പാറ്റ്നയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
പാറ്റ്നയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ജനുവരി ആറിനായിരുന്നു മരണം. പെൺകുട്ടി ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
ആരോപണം അടിസ്ഥാനരഹിതമാണെന്നാണു മെഡിക്കൽ റിപ്പോർട്ടിലുള്ളത്.
District News
പരവൂർ: കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. നേടുങ്ങോലം ഒഴുകുപാറ മുതലക്കുളം മുരളി വിലാസത്തിൽ ചന്ദ്രബാബു (67) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. പരവൂർ - പാരിപ്പള്ളി റോഡിൽ ആലിൻകൂടിനും ഡോക്ടർമുക്കിനും മധ്യേ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനായ ചന്ദ്രബാബുവിനെ ഓടികൂടിയ നാട്ടുകാർ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബീന. മകൻ: രാഹുൽ (ഗൾഫ് ).
Kerala
തൃശൂർ: കണ്ണാറ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ യുവാവ് മരിച്ചു. ആൽപ്പാറ, ശാന്തിനഗർ, റോസ് ഗാർഡൻ സ്വദേശി ചീരൻ വീട്ടിൽ അജി (42) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.
ഇന്ന് വൈകിട്ട് നാലിനായിരുന്നു സംഭവം. തൃശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റും സ്കൂബ സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ആളെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിപാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 25 കാരിയാണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടന്നാണ് മരണം. കഴിഞ്ഞ മാസമാണ് പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ചികിത്സയിലായിരുന്ന മറ്റൊരു നഴ്സ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. എന്നാൽ ഒരാൾ ഗുരുതരാവസ്ഥയിലാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Kerala
കോട്ടയം: കൊടൂരാറ്റിൽ നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം പുന്നക്കൽ ചുങ്കത്ത് യുവാവ് മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാറാണ് (45) മരിച്ചത്.
ഉച്ചക്ക് 1.30 ഓടെ ആണ് സംഭവം. ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും കൊടൂരാറ്റിൽ നീന്താൻ എത്തിയപ്പോഴായിരുന്നു അപകടം. പുന്നക്കൽ ചുങ്കം ഭാഗത്തുനിന്നും അക്കരയിലേക്ക് അഞ്ചുപേരും നീന്തുകയായിരുന്നു. മടക്ക നിന്തലിൽ ഗോപകുമാർ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തി അരമണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
National
ചണ്ഡീഗഢ്: ഹരിയാനയിലെ അംബാലയിൽ മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. ഡൽഹിയിൽ നിന്നും ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന നികിത (24) എന്ന യുവതിയാണ് മരിച്ചത്.
അംബലയിൽ നിന്നും നാല് യാത്രക്കാരുമായി പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ കാർ നികിത സഞ്ചരിച്ച ഓട്ടോയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നികിത റോഡിലേക്ക് തെറിച്ചു വീണുവെന്നും നിയന്ത്രണം വിട്ട കാർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നും ഓട്ടോ ഡ്രൈവർ രവീന്ദർ സിംഗ് പറഞ്ഞു.
നികിതയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷികാനായില്ല. സംഭവത്തിന് ശേഷം ആശുപത്രിയുടെ മുൻപിൽ നികിതയുടെ കുടുംബവും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം നടത്തി.
മദ്യപിച്ച് വാഹനമോടിച്ച പോലീസിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
Kerala
കാസർഗോഡ്: സമൂഹമാധ്യമ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ചിന്നുവിന്റെ ആൺസുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇയാളെ വിട്ടയച്ചുവെന്നും പോലീസ് പറഞ്ഞു.
അതേസമയം കേസിൽ അന്വേഷണം തുടരും. തിങ്കളാഴ്ചയാണ് ചിന്നു പാപ്പുവിനെ കുഡ്ലു ആസാദ് നഗറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.സംഭവത്തിനു പിന്നാലെ ആൺസുഹൃത്തായ യുവാവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഭർത്താവുമായി അകന്നു കഴിയുന്ന ചിന്നു വാടക വീട്ടിലായിരുന്നു താമസം. മരണത്തിനു പിന്നിൽ ആദ്യ ഭർത്താവിന് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ചിന്നുവിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. മനീഷ് കുമാർ (35), ഭാര്യ സീമ (32), ഇരുവരുടെയും മക്കൾ ഹണി (എട്ട്), പ്രിയാൻഷി (അഞ്ച്), പ്രതീക് (മൂന്ന്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങിയും മക്കൾ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മനീഷും കുടുംബവും വീടിന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾക്കരികിൽ പാൽ ഗ്ലാസുകൾ കണ്ടെതിനാൽ വിഷം കലർത്തിയ പാൽ കുടിച്ചാണ് മരിച്ചതെന്നായിരുന്നു സംശയിച്ചത്. പന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നിന്നാണ് മരണകാരണം വ്യക്തമായത്.
അടുത്തിടെ 12 ലക്ഷം രൂപയ്ക്ക് കുറച്ച് സ്ഥലം വിറ്റതായും വാങ്ങിയ വ്യക്തിയെ ഒരു വിധത്തിലും കുറ്റപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ആത്മഹത്യാ കുറിപ്പും വീടിന്റെ ഭിത്തിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.
Kerala
കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. സൂരജ് ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് നിർദേശം.
തിരോധാന കേസ് എസ്ഐടി അന്വേഷിക്കും. എസ്ഐടിയ്ക്ക് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും കോടതി നിർദേശിച്ചു.
വീഴ്ചകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു.
പോസ്റ്റുമോർട്ടത്തിൽ മരണ കാരണം വ്യക്തമല്ല. കൊലപാതക സാധ്യതയും അന്വേഷിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.മൂന്നാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം എന്നാണ് ഹൈക്കോടതി നിർദേശം.
National
അജ്മിർ: രാജസ്ഥാനിലെ അജ്മിറിൽ മൂന്ന് വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയും ആൺസുഹൃത്തും പിടിയിൽ. ഉത്തർപ്രദേശ് വാരാണസി സ്വദേശി അഞ്ജലി സിംഗും ഇവരുടെ ലിവ് ഇൻ പങ്കാളി അക്ലേഷ് ഗുപ്തയുമാണ് പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അന സാഗർ തടാകത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഞ്ജലി സിംഗിനെയും സുഹൃത്തിനെയും അതുവഴി വന്ന പട്രോളിംഗ് സംഘം ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
രാത്രി 10 മണിയോടെ മകളുമായി പുറത്തുപോയെന്നും കുട്ടിയെ വഴിയിൽ എവിടെയോ നഷ്ടപ്പെട്ടെന്നുമായിരുന്നു യുവതി ആദ്യം പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് അനന്തരവൻ രോഹിത് പവാർ. ഒരു മുതിർന്ന നേതാവ് യാത്ര മനഃപൂർവം വൈകിപ്പിച്ചതിനാലാണ് ട്രെയിനിലെ യാത്ര മാറ്റി വിമാന മാർഗമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് തൊട്ട് മുമ്പുള്ള റേഡിയോ സിഗ്നലും പ്രധാന പൈലറ്റിന്റെ സംഭാഷണവും ലഭിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് രോഹിത്തിന്റെ ആരോപണം. കഴിഞ്ഞ 28 ന് പൂനെയ്ക്ക് സമീപം ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. ലാൻഡിങ്ങിനിടെ വിമാനം തകർന്നു വീണ് തീപിടിക്കുകയായിരുന്നു.
അപകടത്തിൽ പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലു പേരും കൊല്ലപ്പെട്ടിരുന്നു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. അപകടം നടക്കുന്നതിനു തൊട്ടു മുൻപ് ട്രാൻസ്പോണ്ടർ ഓഫായി. പൈലറ്റാണോ ഇത് ചെയ്തതെന്നു പരിശോധിക്കണം.
സഹ പൈലറ്റ് മെയ് ഡേ സന്ദേശം അയച്ചില്ല. വിമാനം പറത്താൻ ചുമതലയുണ്ടായിരുന്ന പൈലറ്റിനെ അവസാന നിമിഷം മാറ്റിയിരുന്നു. ഒരു പൈലറ്റ് ഗതാഗതകുരുക്കിൽ കുടുങ്ങിയത് കൊണ്ടെന്നായിരുന്നു വിശദീകരണം. എന്നാൽ രണ്ട് പൈലറ്റുമാരെയും മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും രോഹിത് പവാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
Kerala
തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില് മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശരീരത്തില്‍ സാരമായ പരിക്കുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മർദനത്തിലാണോ അപകടത്തിലാണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. കോലാനി ചേരിയില്‍ ഇന്നലെ ഏതാനും പേര് സംഘം ചേര്‍ന്നു മദ്യപിച്ചിരുന്നു. മജീദും ബന്ധുക്കളും സുഹൃത്തുക്കളും ഇതിലുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മജീദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
കാസര്‍ഗോഡ്: സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ചിന്നുവിന്റെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വളരെ കാലമായി ചിന്നു ആസാദ് നഗറിലെ ക്വാട്ടേഴ്സില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു.
ഇടയ്ക്ക് ആണ്‍സുഹൃത്തും ചിന്നുവിനൊപ്പം ഇവിടെ താമസിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
Kerala
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് യുവാവ് മരിച്ചു. മൂക്കന്നൂർ കോക്കുന്ന് കാഞ്ഞുക്കാരൻ വീട്ടിൽ നോബിൾ തോമസ് (35) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആയിരുന്നു അപകടം നടന്നത്.
ആലുവ- മൂന്നാർ റോഡിൽ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കോതമംഗലത്തേക്ക് പോകുകയായിരുന്ന നോബിളിന്റെ സ്കൂട്ടറിൽ പെരുമ്പാവൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസിടിച്ചാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന നോബിളിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളി ആയിരുന്നു നോബിൾ.
Kerala
കണ്ണൂർ: പെരളശേരി ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞുവീണ് മരിച്ചു. ആറാം വാർഡ് മെമ്പര്‍ സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്ക രോഗത്തെ തുടർന്നു ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സിപിഎം സിറ്റിംഗ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡില്‍ നിന്നും 12 വോട്ടിന് വിജയിച്ച യുഡിഎഫ് സ്ഥാനാർഥിയായിരുന്നു സുരേഷ് ബാബു തണ്ടാരത്ത്.
International
ലക്നോ: ഉത്തർപ്രദേശിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശു തീപിടിച്ച് വെന്തുമരിച്ചു. കാൺപുരിലെ ബ്രഹ്മ് നഗറിലുള്ള രാജാ നഴ്സിംഗ് ഹോമിലാണ് സംഭവം.
ജനിച്ചയുടൻ തന്നെ കുഞ്ഞിനെ എൻഐസിയുിലെ വാമറിനുള്ളിൽ കിടത്തിയിരുന്നു. ഇതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപിടിത്തത്തിൽ ഗുരുതര പൊള്ളലേറ്റ കുഞ്ഞ് മരിക്കുകയായിരുന്നു.
കാൺപൂരിലെ ബക്കർഗഞ്ച് നിവാസികളായ അരുൺ നിഷാദ് -ബിട്ടു ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണ് മരിച്ചത്. പ്രസവം നടന്നതായും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു.
എന്നാൽ, ആശുപത്രി അധികൃതർ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന് കുടുംബം ആരോപിച്ചു. സംഭവം നടന്ന് അഞ്ച് മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ കാണണമെന്ന് പിതാവ് ആവശ്യപ്പെട്ടപ്പോഴാണ് വിഷയത്തെക്കുറിച്ച് അറിയിച്ചത്.
കുഞ്ഞിന്റെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കളും പ്രദേശവാസികളും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. ആശുപത്രിക്ക് നേരെ ആക്രമണവുമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ ആശുപത്രി അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം ചെല്ലാനത്ത് ഒമ്പതു വയസുകാരന് സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബസ് ഡ്രൈവര്‍ അറസ്റ്റില്‍. എറണാകുളം അണ്ടിക്കടവ് പുളിക്കല്‍വീട്ടില്‍ പി.ഡി. ജോണ്‍ (39) എന്ന ആളെയാണ് കണ്ണമാലി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജനുവരി 31 ന് ചെല്ലാനം ബസാര്‍ ഭാഗത്തായിരുന്ന അപകടം. അമിത വേഗതയിലും അശ്രദ്ധമായും ഓടിച്ചുവന്ന കെഎല്‍ 49- സി-7812 എന്ന സ്വകാര്യ ബസ് ഇടിച്ച് എനോയ് ജൂഡ് എന്ന ഒമ്പതുകാരനാണ് മരിച്ചത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
National
ബംഗുളൂരു: കർണാടകയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ മരിച്ചു. ബംഗളൂരു നെലമംഗലയിലാണ് സംഭവം.
ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്.
ഭർത്താവ് ഓടിയെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ മദനായ്ക്കനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: കാണാതായ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തിരുവിഴാംകുന്ന് മുണ്ടക്കുന്ന് ചക്കംതൊടി അബ്ദു സലാം ( 49) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മുതൽ അബ്ദു സലാമിനെ കാണാനില്ലായിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കുളത്തിൽ അബ്ദു സലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പത്തനംതിട്ട ആനയടി സ്വദേശി സുജിത്(37) ആണ് മരിച്ചത്. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് സുജിത്തിന് ഷോക്കേറ്റത്.
ചെറുമങ്ങാട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനായി ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് കെട്ടുന്നതിനിടെ ആയിരുന്നു അപകടം. സ്ട്രീറ്റ് ലൈറ്റിന്റെ വയറിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയ്ക്ക് കാട്ടാക്കട - പൂവച്ചല്‍ റോഡില്‍ നക്രാംചിറയ്ക്കു സമീപത്തുണ്ടായ അപകടത്തിൽ ആര്യനാട് പള്ളിവേട്ട പത്മവിലാസത്തില്‍ അതുല്‍ കൃഷ്ണന് (21) ആണ് മരിച്ചത്.
അമ്മയുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അതുൽ. അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതുലിന്റെ അമ്മ സജിതാ റാണി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അതുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കാഞ്ഞിരപ്പള്ളി: മദ്യലഹരിയിൽ യുവാവ് ഓടിച്ച ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആനക്കല്ല് വണ്ടൻപാറയിലുണ്ടായ സംഭവത്തിൽ പൊടിമറ്റം സ്വദേശി അജേഷാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആനക്കല്ല് സ്വദേശിയായ ജ്യോതിഷിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് സംഘത്തിന് നേരെയും യുവാവ് ഓട്ടോ ഓടിച്ചു കയറ്റാൻ ശ്രമിച്ചിരുന്നു.
Kerala
തിരുവനന്തപുരം: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽ സ്വദേശി ശോഭനയുടെ (62) മൃതദേഹമാണ് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.
എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു. ശോഭനയുടെ ഭർത്താവ് സുധാകരൻ കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുണ്ട്. സംഭവ സമയത്ത് ഇവരാരും വീട്ടിലുണ്ടായിരുന്നില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
വയനാട്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കഴിഞ്ഞവര്‍ഷം മരിച്ചത് 67 പേര്. ഹൈക്കോടതി അഭിഭാഷകന് അഡ്വ. കുളത്തൂര്‍ ജയ്സിംഗിന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വനം സെക്രട്ടറിയുടെ കാര്യാലയത്തില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം.
ആന ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. പാമ്പുകടിയേറ്റ് 34 പേര് മരിച്ചു. കാട്ടുപന്നി, കടുവ, കാട്ടുപോത്ത് ആക്രമണത്തില്‍ ഒന്നു വീതം ആളുകളുടെ ജീവന് പൊലിഞ്ഞു. മറ്റിനം വന്യജീവികളുടെ ആക്രമണത്തിലാണ് 11 പേരുടെ മരണം.
കാട്ടാനകളുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 15 എണ്ണം വനമേഖലയിലാണ്. കൊല്ലപ്പെട്ടതില്‍ 13 പേര് ആദിവാസികളാണ്.
വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ 2016-17 മുതല്‍ കുറവ് വന്നിട്ടുണ്ട്. 2011 മുതല്‍ 2025 വരെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 1,549 മരണങ്ങള് സംഭവിച്ചു. 1,158 പേര് പാമ്പുകടിയേറ്റാണ് മരിച്ചത്.
കേരളത്തില്‍ ഏകദേശം 16,000 കിലോമീറ്റര്‍ വനാതിര്‍ത്തിയുണ്ട്. ഇതില്‍ 4,000 കിലോമീറ്റര്‍ മനുഷ്യ-മൃഗ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളാണ്. വനമേഖലയില്‍ 1,000 ജനവാസ കേന്ദ്രങ്ങളുണ്ട്. അതിനാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷരഹിതം എന്ന ലക്ഷ്യം കൈവരിക്കുക അസാധ്യമാണ്.
ശരിയായ ഇടപെടലുകള്‍ നടത്തിയാല്‍ സംഘര്‍ഷത്തിന്റെ തോത് പകുതിയായി കുറയ്ക്കാന്‍ കഴിയും. 2024ല്‍ മനുഷ്യ-മൃഗ സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 36 അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
28 റാപ്പിഡ് റെസ്പോണ്‍സ് ടീം സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമാണ്. രണ്ട് മുനിസിപ്പാലിറ്റികളും 28 പഞ്ചായത്തുകളും ഉള്‍പ്പെടെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധി വന്യജീവി ആക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണെന്നും മറുപടിയില്‍ പറയുന്നു.