International
റഫ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഗാസയുടെയും ഈജിപ്റ്റിന്റെയും അതിർത്തിയായ റഫ കവാടം ഭാഗികമായി തുറന്നു. രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്ന അതിർത്തി തുറന്നതോടെ, ഗുരുതരമായി പരിക്കേറ്റ് ചികിത്സ കാത്തിരുന്ന നൂറു കണക്കിനു പലസ്തീനികൾ വിദഗ്ധ ചികിത്സ തേടി ഈജിപ്റ്റിലേക്കു കടന്നുതുടങ്ങി. യുദ്ധം തകർത്ത ഗാസയിലെ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതമായ സാഹചര്യത്തിൽ വലിയ ആശ്വാസമാണ് ഈ നീക്കം നൽകുന്നത്.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ അതിർത്തിയിൽ ആംബുലൻസുകളുടെ നീണ്ട നിര ദൃശ്യമായിരുന്നു. കാൻസർ രോഗികൾ, യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റവർ, അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ അതിർത്തി കടക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഏകദേശം 20,000-ത്തോളം ആളുകൾ ചികിത്സയ്ക്കായി ഗാസയ്ക്ക് പുറത്തേക്ക് പോകാൻ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിർത്തി കടന്നെത്തുന്ന രോഗികളെ സ്വീകരിക്കാൻ ഈജിപ്ത് ഭാഗത്ത് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താത്കാലിക ഫീൽഡ് ഹോസ്പിറ്റലുകളും മെഡിക്കൽ സംഘങ്ങളും സജ്ജമാണ്. ഗാസയിലെ തകർന്ന ആരോഗ്യമേഖലയ്ക്ക് താങ്ങായി കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറാണെന്ന് ഈജിപ്ഷ്യൻ അധികൃതർ അറിയിച്ചു.
അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളെത്തുടർന്നാണ് ഇസ്രായേൽ അതിർത്തി തുറക്കാൻ സമ്മതിച്ചത്. എങ്കിലും, കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഓരോരുത്തരെയും കടത്തിവിടുന്നത്. ഇസ്രേൽ സൈന്യത്തിന്റെയും അന്താരാഷ്ട്ര നിരീക്ഷകരുടെയും സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.
വർഷങ്ങളായി തുടരുന്ന ഉപരോധത്തിനു നേരിയ ഇളവ് ലഭിച്ചതു ഗാസയിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രോഗികളെയും പരിക്കേറ്റവരെയും അതിർത്തി കടക്കാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
International
ഗാസ: ഗാസയിലെ റാഫ അതിർത്തി തുറന്നതിനു പിന്നാലെ പുതിയ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് ഇസ്രയേൽ. ഈജിപ്തിൽനിന്നും ഗാസയിലേയ്ക്കു പ്രവേശിക്കുന്നവരെ നിയന്ത്രിക്കുന്നതിനാണ് റെഗാവിം എന്ന പേരിൽ ചെക്പോസ്റ്റ് തുറന്നത്.
കൃഷിയോഗ്യമായ ഭൂമിയെന്നാണ് ഹീബ്രുവിൽ റെഗാവിം അർഥമാക്കുന്നത്. ഇത് പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തിന്റെ ഭാഗമാണെന്നാണ് പലസ്തീനികൾ ആരോപിക്കുന്നത്. റാഫ ഇടനാഴി തുറന്നതോടെ നിരവധി പേരാണ് ഈജിപ്തിലേക്ക് ചികിത്സയ്ക്കായി അതിർത്തി കടന്നത്.
ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. ആളുകളെ നിയന്ത്രണത്തോടെ മാത്രമാണ് ഗാസയുടെ അകത്തേക്കും പുറത്തേക്കും കടക്കാൻ അനുവദിക്കുക. ഇതുവഴി ചരക്ക് നീക്കവും നടക്കാത്തതിനാൽ പ്രതീകാത്മക നടപടി മാത്രമായി മാറുമെന്നാണു കരുതുന്നത്.
വൈദ്യസഹായം ആവശ്യമുള്ള ഏകദേശം 20,000 പലസ്തീൻ കുട്ടികളും മുതിർന്നവരും ഇടനാഴിയിലൂടെ ഗാസയിൽനിന്നു പുറത്തുപോയേക്കുമെന്ന് ഗാസയിലെ ആരോഗ്യപ്രവർത്തകൻ പറഞ്ഞു.
യുദ്ധത്തിനു മുമ്പ്, ഗാസയിലേക്കു വരുന്നവർക്കും പുറത്തേക്കു പോകുന്നവർക്കും റാഫയായിരുന്നു പ്രധാന ഇടനാഴി. മറ്റ് അതിർത്തി ക്രോസിംഗുകളെല്ലാം ഇസ്രയേലിലേക്കു പ്രവേശിക്കുന്നവയാണ്. ഗാസയിൽനിന്ന് എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാൻ 150ഓളം ആശുപത്രികൾ തയാറാണെന്ന് ഈജിപ്ത് അധികൃതർ അറിയിച്ചു.
ഇസ്രയേൽഈജിപ്ത് ഉദ്യോഗസ്ഥരാണു ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത്. യൂറോപ്യൻ യൂണിയൻ ബോർഡർ പട്രോൾ ഏജന്റുമാർ മേൽനോട്ടം വഹിക്കും. അവസാന ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തതിനെത്തുടർന്നാണ് ഇടനാഴി തുറക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അനുമതി നൽകിയത്.
അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം തുടരുകയാണ്. അഭയാർഥി ക്യാമ്പിനു നേർക്കുണ്ടായ വെടിവയ്പിൽ മൂന്നു വയസുള്ള ആൺകുട്ടി മരിച്ചു.
തീരമേഖലയായ ഖാൻ യൂനിസിൽ ടെന്റിൽ പാർത്തിരുന്നവർക്കുനേരേയാണ് ഇസ്രയേൽ നാവികസേനയുടെ ആക്രമണമുണ്ടായത്. വെടിനിർത്തലിനു ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ മാത്രം 520ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
International
ഗാസ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ഇന്ന് തുറക്കും.
ആംബുലൻസുകൾ, ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകൾ എന്നിവക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂണിയൻ ദൗത്യസംഘവും പലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാകും അതിർത്തി നിരീക്ഷിക്കുക.
2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് നിരന്തര സമർദങ്ങൾക്കൊടുവിൽ താൽക്കാലികമായി ഇരുവശത്തേക്കും തുറക്കുന്നത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇന്നുമുതൽ വാഹനയാത്ര അനുവദിക്കുമെന്ന് ഇസ്രയേൽ സേന അറിയിച്ചു.
ഗുരുതരാവസ്ഥയിൽ ആശുപത്രികളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം പലസ്തീനി രോഗികളുമായി ആംബുലൻസുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കും. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേർ അടിയന്തര ചികിത്സ കാത്ത് ഗാസയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ആളുകൾക്ക് പരിമിതമായി മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കൂ എന്നാണ് സൂചന. പ്രതിദിനം 50 രോഗികൾക്ക് അതിർത്തി കടക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും.
International
ജെറുസലേം: ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഫാ അതിർത്തി ഇന്ന് തുറക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം.
വ്യോമാക്രമണത്തിൽ 31 പേർ മരിച്ചു. ആറ് കുട്ടികളടക്കമാണ് മരിച്ചത്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന ടെന്റുകൾക്ക് നേരെ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ ഇടിച്ചുകയറുകയായിരുന്നു.
ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിച്ച രണ്ടാംഘട്ട വെടിനിർത്തൽ ഈ മാസം ആദ്യം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് പലസ്തീനികൾ പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതുമുതൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ ലംഘിക്കുന്നതായി പരസ്പരം ആരോപിക്കുകയാണ്.
ആക്രമണങ്ങളെ അപലപിച്ച ഹമാസ്, അമേരിക്ക സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ തുടർച്ചയായ ലംഘനങ്ങൾ ഇസ്രയേൽ സർക്കാർ വംശഹത്യയുടെ ക്രൂരമായ യുദ്ധം തുടരുകയാണെന്ന് സ്ഥിരീകരിക്കുന്നതായും ഹമാസ് പറഞ്ഞു.
ഖാൻ യൂനിസിലെ ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഏഴ് പേർ. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരിൽ ഒരാളായ ഖത്തർ, ആവർത്തിച്ചുള്ള ഇസ്രയേലി നിയമലംഘനങ്ങളെ അപലപിച്ചതായി പലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
International
കയ്റോ: ഇസ്രേലി സേന ഇന്നലെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ആറു കുട്ടികൾ അടക്കം 25 പേർ കൊല്ലപ്പെട്ടു. ഗാസയ്ക്കും ഈജിപ്തിനും ഇടയിലെ റാഫ അതിർത്തി ഇസ്രയേൽ ഇന്നു തുറക്കാനാരിക്കേയാണ് വൻ ആക്രമണം.
ഇന്നലെ പുലർച്ചെ മുതൽ ഗാസ സിറ്റിയിലും ഖാൻ യൂനിസിലും ആക്രമണമുണ്ടായി എന്നാണു റിപ്പോർട്ട്. ഗാസ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റിലുണ്ടായ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളും രണ്ട് വനിതകളും കൊല്ലപ്പെട്ടതായി പലസ്തീൻ മാധ്യമങ്ങൾ അറിയിച്ചു. ഖാൻ യൂനിസിൽ പലസ്തീനികളുടെ കൂടാരങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും കഴിഞ്ഞവർഷം ഒക്ടോബറിൽ വെടിനിർത്താൻ സമ്മതിച്ചശേഷം മാത്രം ഗാസയിലുണ്ടായ ആക്രമണങ്ങളിൽ 500ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീൻ തീവ്രവാദികളുടെ ആക്രമണങ്ങളിൽ നാല് ഇസ്രേലി ഭടന്മാരും കൊല്ലപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാനപദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. ഹമാസിന്റെ നിരായുധീകരണം, ഇസ്രേലി സേനയുടെ ഗാസയിൽനിന്നുള്ള പിന്മാറ്റം, അന്താരാഷ്ട്ര സമാധാനസേനയെ വിന്യസിക്കൽ തുടങ്ങിയ കാര്യങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്.
ഇതിനിടെ, റാഫ അതിർത്തി ഇന്നു തുറക്കുന്നത് ഗാസ നിവാസികൾക്ക് ആശ്വാസമാകും. ഗാസയിൽനിന്ന് പുറംലോകത്തെത്താനുള്ള ഏക വഴിയാണിത്. 2024 മേയ് മുതൽ ഇസ്രയേൽ അടച്ചിട്ടിരിക്കുകയാണ്.
International
കയ്റോ: ഇസ്രേലി സേനയുടെ ആക്രമണത്തിൽ ഗാസയിൽ മൂന്നു മാധ്യമപ്രവർത്തകർ അടക്കം 11 പലസ്തീനികൾ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസയിലെ അൽ സഹ്റ മേഖലയിലുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകരുടെ മരണം.
ഹമാസ് ഭീകര സംഘടനയുടെ ഡ്രോൺ പ്രവർത്തിച്ചവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു. ഇവരുടെ നടപടികൾ സൈനികർക്കു ഭീഷണിയാകുമെന്ന ഘട്ടത്തിലാണ് ആക്രമണം നടത്തേണ്ടിവന്നത്. സംഭവം പരിശോധിച്ചുവരികയാണെന്നും ഇസ്രേലി സേന കൂട്ടിച്ചേർത്തു.
ഗാസയിലെ പല ഭാഗങ്ങളിലായി ഉണ്ടായ മറ്റ് ആക്രമണങ്ങളിലാണ് എട്ടുപേർ കൂടി മരിച്ചത്. ഇതിൽ പത്തും 13ഉം പ്രായമുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
കഴിഞ്ഞവർഷം ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രബല്യത്തിൽ വന്നശേഷം ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 466 പലസ്തീനികൾ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യവൃത്തങ്ങൾ അറിയിച്ചത്
International
കയ്റോ: ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. ബുധനാഴ്ച ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ വെടിവയ്പ്പിൽ രണ്ട് കുട്ടികളും മൂന്ന് മാധ്യമപ്രവർത്തകരും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.
മധ്യഗാസയിലൂടെ കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് മാധ്യമപ്രവർത്തകരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാലസ്തീൻകാർ തങ്ങിയിരുന്ന വാസസ്ഥലങ്ങളെ കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ പോയവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഈജിപ്ഷ്യൻ കമ്മിറ്റിയാണ് മാധ്യമപ്രവർത്തകരുടെ യാത്രയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നത്. ഇവരുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്.
എന്നാൽ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈന്യത്തിന് പ്രതിസന്ധിയായിരുന്ന പാലസ്തീൻ ഭീകരനെ കൊലപ്പെടുത്തിയെന്ന് മാത്രമാണ് ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണം.
National
ന്യൂഡൽഹി: ഗാസ രണ്ടാംഘട്ട സമാധാന പദ്ധതിയുടെ ഭാഗമായ ബോർഡ് ഓഫ് പീസിലേക്ക് ഇന്ത്യക്കും ക്ഷണം. സമാധാന സമിതിയുടെ ഭാഗമാകാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെയും ക്ഷണിച്ചു.
ഇക്കാര്യം അഭ്യർഥിച്ച് ട്രംപ് പ്രധാനമന്ത്രി മോദിക്കയച്ച കത്ത് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ട്രംപ് അധ്യക്ഷനാവുന്ന സമിതിയിൽ നേരത്തേ പാക്കിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങൾക്കാണു സമാധാന സമിതിയിലേക്കു ക്ഷണം ലഭിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെയും ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമിതിയുടെ ഭാഗമാകണോയെന്ന കാര്യം പരിഗണനയിലാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഗാസ സമാധാന പദ്ധതിക്കപ്പുറം പുതിയ അന്താരാഷ്ട്ര സ്ഥാപനമായി സമിതിയെ ഉയർത്തിക്കാട്ടാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് റഷ്യയുടെ വിലയിരുത്തൽ. ഐക്യരാഷ്ട്ര സഭയ്ക്കു ബദലാകാനും ഭാവിയിലെ അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഇടപെടാനും ഈ സമിതിയിലൂടെ അമേരിക്ക നോട്ടമിടുന്നതായി റഷ്യ സംശയിക്കുന്നു.
International
ന്യൂഡൽഹി: ഗാസയിലെ സമാധാന പദ്ധതിയെക്കുറിച്ച് സംസാരിക്കാനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചതിനു പിന്നാലെ നെഹന്യാഹു ഇന്ത്യയിലേക്ക് എത്തുമെന്ന സൂചനകളും ശക്തമായി.
ബുധനാഴ്ചയായിരുന്നു സംഭാഷണം. ന്യു ഇയറിനു ശേഷം ഇതു രണ്ടാം തവണയാണ് ഇരുവരും സംസാരിക്കുന്നത്. നെതന്യാഹുവിന്റെ ഇന്ത്യാസന്ദർശനത്തെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. വൈകാതെ മോദിയെ കാണാനാകുമെന്ന പ്രതീക്ഷ ഇസ്രയേൽ പ്രധാനമന്ത്രി പങ്കുവച്ചു. ഇതോടെ 2018നു ശേഷം നെതന്യാഹു ഇന്ത്യയിലേക്കു വീണ്ടുമെത്തുമെന്ന സൂചന ശക്തമായി.
ഭീകരവാദത്തിനെതിരേ ശബ്ദമുയർത്താൻ ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കുമെന്നു സംഭാഷണത്തിനു ശേഷം നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കും. ഗാസ സമാധാന പദ്ധതിയുടെ വിശദാംശങ്ങൾ നെതന്യാഹു മോദിയെ ധരിപ്പിച്ചു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തു. പലസ്തീനിൽ സമാധാനം കൊണ്ടുവരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇനി പദ്ധതിയുടെ ഭാഗമായി ഈജിപ്തിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്നതാണ് ഗാസ സമാധാന കരാർ.
International
ടെൽഅവീവ്: ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. ആ ദുരന്തദിനങ്ങൾ... ഹമാസ് തീവ്രവാദികളെക്കുറിച്ചു കേട്ടറിവ് മാത്രമേ ആ ദിനം വരെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അവരുടെ യഥാർഥ രീതികൾ നേരിട്ടറിഞ്ഞ ദിനങ്ങൾ എന്റെ ജീവിതത്തിൽനിന്ന് ഇനി അടർത്തി മാറ്റാൻ കഴിയുമെന്നു തോന്നുന്നില്ല. ആ മുറിപ്പാടുകളുമായി ഞാൻ ഇനിയുള്ള കാലം ജീവിക്കും. നിങ്ങൾക്ക് എന്നെ സുഖപ്പെടുത്താൻ കഴിയില്ല. സുഖപ്പെടുത്താൻ കഴിയുന്ന മുറിവുകളല്ല അവർ എന്റെ മനസിലും ശരീരത്തിലും എല്പിച്ചത്...
ഈ പറയുന്നത് 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ച ദിനം ഭീകരരുടെ കൈകളിൽ അകപ്പെട്ട റോമി ഗോണൻ എന്ന 24 വയസുകാരിയാണ്. ഒറ്റപ്പെടലിന്റെയും ലൈംഗിക അതിക്രമങ്ങളുടെയും ദിനങ്ങളാണ് തന്നെ കാത്ത് ഗാസയിൽ ഉണ്ടായിരുന്നതെന്ന് റോമി പറയുന്നു.
471 ദിവസങ്ങൾ ഹമാസ് തടങ്കലിൽ ബന്ദിയായി നേരിട്ട കൊടുംക്രൂരതകളെക്കുറിച്ച് ആദ്യമായൊരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയായിരുന്നു റോമി ഗോണൻ. അവരുടെ വാക്കുകളിലേക്ക്...
ഗാസയിലെ ജീവിതം തടവിന്റെയും ലൈംഗിക അതിക്രമത്തിന്റെയും അതിജീവനത്തിന്റെയുമായിരുന്നെന്നു റോമി ഗോണൻ ചാനൽ 12 ഉവ്ദയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. നോവ സംഗീത പരിപാടിയിൽനിന്നാണ് റോമിയെ അവർ ബന്ദിയായി പിടിച്ചത്. ഒന്നും സംഭവിച്ചില്ലെന്നു കരുതാനായിരുന്നു ഇഷ്ടം. പക്ഷേ, യാഥാർഥ്യം അതായിരുന്നില്ല. എന്നാൽ, ഞാൻ അനുഭവിച്ചത്രയും പലർക്കും അനുഭവിക്കേണ്ടി വന്നില്ല എന്നത് ആശ്വാസവുമാണ്.
ഇത് എന്നെ പിന്തുടരും...
ഇത് എന്റെ ജീവിതകാലം മുഴുവൻ എന്നെ പിന്തുടരും. ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയ്ക്കു ശേഷം, എന്നെ അവിടേക്ക് എത്തിച്ചപ്പോൾ തനിച്ചായിരുന്നു, ഞാൻ ഒറ്റയ്ക്ക് ആ തുരങ്കത്തിലേക്ക് ഇറങ്ങി. 24 മണിക്കൂർ കടുത്ത നിശബ്ദതയിൽ ഞാൻ അവിടെ കഴിഞ്ഞു.
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു എനിക്കു മനസിലായില്ല. എനിക്ക് ഇനി എന്തു സംഭവിക്കുമെന്നതും അറിയില്ല. വല്ലാത്തൊരു ഭീതി എന്നെ പൊതിഞ്ഞിരുന്നു. ഒറ്റയ്ക്കാണ് എന്ന ചിന്ത എന്നെ കൂടുതൽ തളർത്തി. ആ നിമിഷങ്ങളെ മറകടക്കാൻ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
നീ ശക്തയാണെന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. വീണ്ടും വീണ്ടും പറഞ്ഞു. പക്ഷേ, അത്തരമൊരു സാഹചര്യത്തിൽ അത് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. ദുരിതങ്ങളുടെ ദിനങ്ങൾ എനിക്ക് അരികിലുണ്ടെന്ന ഭീതി എന്ന പൊതിഞ്ഞു നിൽക്കുകയായിരുന്നു. ആ പേടി വെറുതെയല്ലെന്നു വൈകാതെ എനിക്കു മനസിലായി.
പെൺ വേട്ടക്കാർ
എന്നെ തേടി അവർ തുരങ്കത്തിലേക്കു വന്നു. മൂന്നു പേരായിരുന്നു വേട്ടക്കാർ. അവർക്ക് ആവശ്യമുള്ളപ്പോഴൊക്കെ അവർ എന്റെ അടുത്തേക്ക് എത്തി. എന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ എന്നെ ആക്രമിച്ചു കീഴ്പ്പെടുത്തി. വീണ്ടും വീണ്ടും ഇതു സംഭവിക്കുമെന്ന് എന്റെ മനസ് എന്നോടു പറഞ്ഞുകൊണ്ടിരുന്നു. നീ ശക്തയാണെന്ന് പിന്നെ എങ്ങനെ എനിക്ക് എന്നോടുതന്നെ പറയാൻ കഴിയും.
വൈകാതെ മറ്റു ചില പെൺകുട്ടികളെയും അവർ തുരങ്കത്തിലേക്ക് എത്തിച്ചു. ഞാൻ അവരെ പരിചയപ്പെട്ടു. ഐഡിഎഫ് നിരീക്ഷകരായ അഗം ബെർഗറും ലിറി ആൽബാഗും ആയിരുന്നു എനിക്കു പിന്നാലെ അവിടേക്ക് ഹമാസ് ഭീകരർ എത്തിച്ച യുവതികൾ.
എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. ഇനി ഞാൻ ഒറ്റയ്ക്കല്ലല്ലോ. പക്ഷേ, പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ സ്ഥിതി ഒട്ടും ആശാവഹമല്ല എന്നെനിക്കു തോന്നി. തികച്ചും ഭയാനകമായ സാഹചര്യം. എങ്ങനെ കരകയറാനാകും- ഇത്രയും പറഞ്ഞിട്ട് റോമി കാമറയ്ക്കു മുന്നിൽ കരച്ചിൽ അടക്കാനാവാതെ വിതുമ്പി.
കുട്ടികളും അവർക്കൊപ്പം
പതിനഞ്ച് വയസുള്ള ഡാഫ്നയും എട്ടു വയസുള്ള എല എല്യാക്കിമും വൈകാതെ അവിടേക്ക് എത്തി. അവർ സഹോദരിമാരായിരുന്നു. ദിവസങ്ങൾ കടന്നുപോകുന്നത് പലപ്പോഴും ഞങ്ങൾ അറിഞ്ഞിരുന്നില്ല.
വൈകാതെ ചെൻ അൽമോഗ്-ഗോൾഡ്സ്റ്റൈൻ ദന്പതികളെ ബന്ദികളാക്കി കൊണ്ടുവന്നു. ഒപ്പം പതിനേഴും പതിനൊന്നും ഒൻപതും വയസുള്ള അവരുടെ മക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീട് സംഗീതമേളയിൽനിന്നു തട്ടിയെടുക്കപ്പെട്ട മിയ സ്കെം, ഐഡിഎഫ് നിരീക്ഷക നാമ ലെവി എന്നിവരെയും കൊണ്ടുവന്നു. നാൽപതാം ദിവസമാണ് എമിലി ഡമാരി അവിടേക്ക് ബന്ദിയായി എത്തിയത്.
ഭീതി പരത്തുന്ന തുരങ്കങ്ങളിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ഭൂമിക്കു മുകളിലുള്ള ചില അപ്പാർട്ട്മെന്റുകളിൽ ഒരു മാസത്തിലേറെ എന്നെ അവർ താമസിപ്പിച്ചിരുന്നു. ഇടയ്ക്കു കമാൻഡർമാരിൽ ഒരാൾ തുരങ്കത്തിൽ എന്റെ അടുത്തുവന്ന് രണ്ടു പെൺകുട്ടികൾകൂടി ഇവിടേക്കു വരുമെന്നു പറഞ്ഞു.
ഒറ്റപ്പെടലിന്റെ കടുത്ത വേദനയിലായിരുന്ന ഞാൻ അവരെ എത്രയും വേഗം ഇവിടേക്ക് എത്തിക്കാൻ അഭ്യർഥിച്ചു. ഹിജാബ് ധരിച്ചാണ് ബെർഗർ തുരങ്കത്തിലേക്കു വന്നത്. അവളും എന്നെപ്പോലെ ഒറ്റപ്പെട്ട് എവിടെയോ കഴിയുകയായിരുന്നെന്ന് തോന്നി. അടുത്തുവന്നു കിടക്കയിൽ ഇരുന്നു. മാസങ്ങൾക്കു ശേഷമായിരുന്നു സ്നേഹമുള്ള ഒരു മനുഷ്യജീവിയെ എനിക്ക് അടുത്തു ലഭിക്കുന്നത്. എന്നെ ഒന്നു ചേർത്തുപിടിക്കാമോ എന്നു ഞാൻ ചോദിച്ചു. എനിക്ക് അതു വലിയൊരു ആശ്വാസമായിരുന്നു.
തുരങ്കത്തിൽ വന്നതിനു ശേഷം ലൈംഗിക ആക്രമണത്തിന് അല്ലാതെ എനിക്ക് അടുത്തേക്ക് ഒരു മനുഷ്യസമ്പർക്കം എത്തിയിരുന്നില്ല. ബെർഗർ എന്ന ചേർത്തുപിടിച്ച് ആലിംഗനം ചെയ്തു. തൊട്ടുപിന്നാലെ ലിറിയും തുരങ്കത്തിലേക്കു വന്നു. അവളും ആലിംഗനത്തിൽ പങ്കുചേർന്നു. ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.
എല്യാക്കിം സഹോദരിമാർ വന്നപ്പോൾ, അവരും ഇതുവരെ എവിടെയോ ഒറ്റയ്ക്കായിരുന്നെന്നു മനസിലായി. ഒറ്റയ്ക്കു കഴിയേണ്ടിവന്ന ആ കുട്ടികളുടെ അവസ്ഥ എന്നെ തകർത്തുകളഞ്ഞു. തുരങ്കത്തിലേക്ക് എത്തിയ ദമാരിയുമായി വളരെ അടുപ്പമായിരുന്നു. ഞാൻ കൂടെയില്ലായിരുന്നെങ്കിൽ ഇതിനകം മരിച്ചുപോയേനെയെന്ന് ദമാരി പറഞ്ഞു. എന്നെ കണ്ടപ്പോൾത്തന്നെ ഞാൻ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നു ദാമാരിക്കു മനസിലായിരുന്നു.
International
ഇസ്ലാമാബാദ്: ഗാസയിൽ വിന്യസിക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര സേനയിൽ പാക് സൈന്യത്തെ പങ്കാളിയാക്കാൻ പാക് പട്ടാളമേധാവി ആസിം മുനിറീനുമേൽ യുഎസ് പ്രസിഡന്റ് ട്രംപ് സമ്മർദം ചെലുത്തുന്നതായി സൂചന. അതേസമയം, ഇത്തരമൊരു തീരുമാനം പാക് ജനതയുടെ കടുത്ത എതിർപ്പിനിടയാക്കുമെന്ന പ്രതിസന്ധി മുനീർ നേരിടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
സംയുക്ത സേനാ മേധാവിയായി ഉയർത്തപ്പെട്ട് പാക്കിസ്ഥാനിലെ ഏറ്റവും വലിയ അധികാരകേന്ദ്രമായി മാറിയ മുനീർ നേരിടുന്ന ഏറ്റവും വലിയ വിഷമവൃത്തമാണ് ഗാസ വിഷയം. വരുന്ന ആഴ്ചകളിൽ അദ്ദേഹം വാഷിംഗ്ടണിലെത്തി പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ആറാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് മുനീർ ട്രംപിനെ കാണുന്നത്.
ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ യാഥാർഥ്യമാക്കിയ ട്രംപിന്റെ പശ്ചിമേഷ്യാ സമാധാന പദ്ധതിയിൽ, ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനും നിർദേശിക്കുന്നുണ്ട്.
ഗാസയുടെ പുനരുദ്ധാരണത്തിനു നേതൃത്വം നല്‍കാനും, ഹമാസ് ഭീകരരിൽനിന്നുള്ള അധികാകൈമാറ്റം സുഗമമാക്കാനും അന്താരാഷ്ട്ര സേന ഉപകരിക്കും.
പാക് സൈന്യത്തിന് ഇക്കാര്യത്തിൽ ഗുണപരമായ പങ്കുവഹിക്കാൻ കഴിയുമെന്നാണ് ട്രംപ് ഭരണകൂടം കണക്കുകൂട്ടുന്നത്.
അതേസമയം, ഇസ്രയേലിനെയും അമേരിക്കയെയും എതിർക്കുന്ന പാക്കിസ്ഥാനിലെ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പു പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. ആസിം മുനീറിനോടു ശത്രുതയുള്ള, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിക്കാരും വിഷയം ഉപയോഗിച്ചേക്കും. ജനം തെരുവിൽ സൈന്യത്തിനെതിരേ പ്രതിഷേധിക്കുന്നതു മുനീർ ഇഷ്ടപ്പെടുകയില്ല.
അതോടൊപ്പം ട്രംപിനെ പിണക്കാനും മുനീറിനു കഴിയില്ല. ദീർഘകാലത്തെ അവഗണനയ്ക്കുശേഷം അമേരിക്ക പാക്കിസ്ഥാനോട് അടുപ്പം കാട്ടാൻ തുടങ്ങിയത് ട്രംപ് പ്രസിഡന്റായ ശേഷമാണ്. ട്രംപിനെ പ്രീതിപ്പെടുത്തിയാലേ അമേരിക്ക വാഗ്ദാനം ചെയ്ത നിക്ഷേപങ്ങളും സുരക്ഷാ സഹായങ്ങളും പാക്കിസ്ഥാനു ലഭിക്കൂ.
ആസിം മുനീർ കഴിഞ്ഞയാഴ്ചകളിൽ ഇന്തോനേഷ്യ, മലേഷ്യ, സൗദി, തുർക്കി, ജോർദാൻ, ഈജിപ്ത്, ഖത്തർ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലെ സൈനിക, സിവിലിയൻ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസ വിഷയത്തിലെ ചർച്ചയ്ക്കായിരുന്നു ഇതെന്നു സൂചനയുണ്ട്.
International
ഗാസ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇതുവരെ 70,000ൽ അധികം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം. ശനിയാഴ്ചയാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,100 ആയി ഉയർന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ 48 മണിക്കൂറിൽ ഗാസ മുനമ്പിലെ ആശുപത്രികളിൽ രണ്ട് മൃതദേഹങ്ങൾ എത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
യുഎസ് മധ്യസ്ഥതയിൽ ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഇതിനുപിന്നാലെയുണ്ടായ ഇസ്രയേൽ വെടിവയ്പ്പിൽ 354 പലസ്തീനികൾ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.
2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്നാണ് ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ശേഷം ഹമാസ് 20 ബന്ദികളെയും 28 പേരുടെ മൃതദേഹങ്ങളും കൈമാറിയിരുന്നു.
ഇതിനുപകരമായി ഇസ്രയേൽ ബന്ദികളാക്കിയിരുന്ന 2,000 പലസ്തീനികളെ മോചിപ്പിക്കുകയും നൂറുകണക്കിന് മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്തു.
International
ഗാസ: ഗാസ മുനമ്പിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
സൈന്യത്തിന് നേരെയുണ്ടായ വെടിവെയ്പ്പിനെ തുടർന്നാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇതേ തുടർന്ന് ഗാസ മുനമ്പിലുടനീളം ഹമാസ് കേന്ദ്രങ്ങളിൽ ഐഡിഎഫ് ആക്രമണം ആരംഭിച്ചതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ഗാസയിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ബുധനാഴ്ചയുണ്ടായത്. ഗാസ സിറ്റിയിൽ 12 പേരും തെക്കൻ ഖാൻ യൂനിസ് പ്രദേശത്ത് പത്ത് പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 10 മുതൽ ഗാസയിൽ വെടിനിറുത്തൽ കരാർ നിലനിൽക്കുന്നുണ്ട്. എന്നാൽ അതിനുശേഷം ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 280ൽ അധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
International
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേരേ ഇസ്രേലികൾ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഉടൻതന്നെ കാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കും.
ബെത്ലഹേമിനടുത്തുള്ള പലസ്തീൻ ഗ്രാമമായ ജബായിൽ അധിനിവേശ ഇസ്രേലികൾ വീടുകൾ തീവച്ചു നശിപ്പിച്ച സംഭവത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ അറിയിപ്പ്.
ഗാസ യുദ്ധം ആരംഭിച്ചശേഷം വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേർക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവം. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദമുണ്ട്.
Leader Page
ഹമാസ് ഭീകരർ നിശബ്ദമായി ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഗാസയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾക്കും സിഗരറ്റ് പോലുള്ള ഉത്പന്നങ്ങൾക്കും ഹമാസ് ചുങ്കം പിരിച്ചുതുടങ്ങിയെന്ന് പലസ്തീനികളും പറയുന്നു.
സമാധാന പദ്ധതിയിൽ നിർദേശിക്കും പ്രകാരം ഹമാസ് ആയുധം താഴെവച്ച് അധികാര കൈമാറ്റത്തിനു തയാറാകുമോ എന്നതിൽ ഗാസ നിവാസികൾക്കും സംശയമുണ്ട്. കഴിഞ്ഞമാസം പത്തിനു നിലവിൽ വന്ന വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ മേഖലകൾ ഹമാസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഇസ്രയേലിനുവേണ്ടി പ്രവർത്തിച്ചു, മോഷണം നടത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഒട്ടേറെ പലസ്തീനികൾക്ക് ഹമാസ് പരസ്യവധശിക്ഷയും നൽകി. ഗാസയിലെ ദഗ്മുഷ് ഗോത്രക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ അന്‍പതിലധികം പേരെ ഹമാസ് വധിച്ചതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ട ബന്ദികളുടെ മുഴുവൻ മൃതദേഹങ്ങളും കരാർ പ്രകാരം ഹമാസ് ഇതുവരെ ഇസ്രയേലിനു തിരികെ നൽകിയിട്ടുമില്ല.
ഈ പശ്ചാത്തലത്തിൽ ഹമാസ്-ഇസ്രയേൽ വെടിനിർത്തലിൽ ചരിത്രം ആവർത്തിക്കപ്പെടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അറബ്-ഇസ്രയേൽ സംഘർഷപരന്പരയിൽ വെടിനിർത്തൽ ഒരു തുടർക്കഥയാണ്. വെടിനിർത്തുന്നതു വീണ്ടും വെടിവയ്പ് ആരംഭിക്കാൻവേണ്ടി മാത്രമാണെന്നു സംശയിക്കത്തക്കവിധമാണ് മുൻ അനുഭവങ്ങൾ.
അറബ്-ഇസ്രയേൽ യുദ്ധം
ഇസ്രയേൽ എന്ന ആധുനിക രാഷ്ട്രം നിലവിൽ വന്നത് 1948 മേയ് 14നാണ്. 1947 നവംബർ 29ന് ഐക്യരാഷ്ട്രസഭയുടെ ഒരു തീരുമാനമുണ്ടായിരുന്നു, നിലവിലുള്ള പലസ്തീനെ രണ്ടായി വിഭജിച്ച് ഒരു യഹൂദരാഷ്ട്രം രൂപീകരിക്കുന്നതിന്. പലസ്തീന്റെ 55 ശതമാനവും ഇസ്രയേലിന്റെ 45 ശതമാനവും പലസ്തീൻകാർക്ക് എന്നായിരുന്നു ധാരണ. ഇതിന്റെ അടിസ്ഥാനത്തിൽ 1948 മേയ് 14ന് ടെൽ അവീവിൽ ചേർന്ന യഹൂദ ദേശീയ സമിതിയുടെയും സയണിസ്റ്റ് ജനറൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനമാണ് ഇസ്രയേൽ രാഷ്ട്രം നിലവിൽ വന്നതായി പ്രഖ്യാപിച്ചത്.
തൊട്ടടുത്ത ദിവസം മേയ് 15നുതന്നെ ഇസ്രയേലിനെതിരേ അറബ് രാഷ്ട്രങ്ങൾ യുദ്ധം പ്രഖ്യാപിച്ചു. ഈജിപ്ത്, സിറിയ, ജോർദാൻ, ലെബനോൻ എന്നീ രാജ്യങ്ങൾ ഒരേസമയം ഇസ്രയേലിനെ ആക്രമിച്ചു. ഇസ്രേലി ശിശുവിനെ ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. പക്ഷേ, ഫലം മറിച്ചായിരുന്നു. ഇസ്രയേൽ സൈന്യം ശത്രുരാജ്യങ്ങളിലേക്ക് ഇരച്ചുകയറി. അമേരിക്കയും സോവ്യറ്റ് യൂണിയനും മധ്യസ്ഥരായി രംഗത്തുവന്നു. മേയ് അവസാനം വെടിനിർത്തലുണ്ടായി.
രണ്ടാം അറബ്-ഇസ്രയേൽ യുദ്ധം 1956 ഒക്ടോബർ 29ന് ആരംഭിച്ചു. നവംബർ ഏഴിനു വെടിനിർത്തലുണ്ടായി. ആറുദിന യുദ്ധം എന്ന് അറിയപ്പെടുന്ന മൂന്നാം അറബ്-ഇസ്രയേൽ യുദ്ധത്തിന്റെ തുടക്കം 1967 ജൂൺ അഞ്ചിനായിരുന്നു. ഇസ്രയേലിന്റെ ഏകപക്ഷീയ വിജയത്തോടെ ജൂൺ പത്തിന് വെടിനിർത്തൽ നിലവിൽ വന്നു. ഇതുകൊണ്ടൊന്നും അറബ് രാഷ്ട്രങ്ങൾ പാഠം പഠിച്ചില്ല. വീണ്ടുമുണ്ടായി നാലാം അറബ്-ഇസ്രയേൽ യുദ്ധം. 1973 ഒക്ടോബർ ആറിനു തുടങ്ങിയ യുദ്ധം ഒക്ടോബർ 25ന് വെടിനിർത്തലോടെ അവസാനിച്ചു.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഈ യുദ്ധങ്ങളിലൊന്നുപോലും ഇസ്രയേൽ ആരംഭിച്ചതല്ല എന്നതാണ്. ഇസ്രയേലിനെ നശിപ്പിച്ചേ അടങ്ങൂ എന്ന വൈരനിര്യാതന ബുദ്ധിയോടെ അറബ് രാഷ്ട്രങ്ങളാണ് ഓരോ ആക്രമണവും ആരംഭിച്ചത്. ഇസ്രയേലിന്റേതു പ്രത്യാക്രമണം മാത്രമായിരുന്നു. നാലു യുദ്ധങ്ങളിലും പരാജയം ഏറ്റുവാങ്ങാനുള്ള ദുര്യോഗം അറബ് രാഷ്ട്രങ്ങൾക്കായിരുന്നു. ഓരോ വെടിനിർത്തൽ കഴിയുന്പോഴും മധ്യസ്ഥ രാഷ്ട്രങ്ങളുടെ സമ്മർദത്തിനു വഴങ്ങി പിടിച്ചെടുത്ത ഭൂഭാഗങ്ങൾ വിട്ടുകൊടുക്കാൻ ഇസ്രയേൽ നിർബന്ധിതമായിക്കൊണ്ടിരുന്നു.
ഭീകരരെ ആയുധമണിയിച്ചവർ
നാണംകെട്ട ഈ പരാജയപരന്പരകൾകൊണ്ടു മനം മടുത്തിട്ടാവാം 1973നു ശേഷം അറബ് രാഷ്ട്രങ്ങൾ ഇസ്രയേലുമായി നേർക്കുനേർ ഏറ്റുമുട്ടാൻ തുനിഞ്ഞില്ല. പകരം, അവർ ഭീകരസംഘടനകൾക്കു വെള്ളവും വളവും നൽകി. പിഎൽഒ, ഹമാസ്, ഹിസ്ബൊള്ള, ഹൂതികൾ തുടങ്ങിയവരെ തീറ്റിപ്പോറ്റിയതു മുഴുവൻ അറബ് രാഷ്ട്രങ്ങളാണ്. ഇതിൽ പിഎൽഒ മാത്രം ഇസ്രയേലിനോടുള്ള പക ഒട്ടൊന്നു കുറച്ച് പലസ്തീൻ രാഷ്ട്രസ്ഥാപനത്തിൽ ശ്രദ്ധവച്ചതും ചരിത്രം. മറ്റുള്ളവ അറബ് രാഷ്ട്രങ്ങൾ ആസ്ഥാനമാക്കി ഇപ്പോഴും ഇസ്രയേലിന്റെ നശീകരണത്തിനുവേണ്ടി പെടാപ്പാടു പെടുന്നു.
2005ൽ ഇറാന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഹമൂദ് അഹമ്മദി നെജാദ് സ്ഥാനമേറ്റെടുത്തു നടത്തിയ പ്രഥമ പ്രസംഗത്തിൽ ഇറേനിയന്‍ ജനതയ്ക്കു നൽകിയ വാഗ്ദാനം, ഇസ്രയേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും എന്നായിരുന്നു. അദ്ദേഹം 2009ൽ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2013ൽ സ്ഥാനമൊഴിയുന്പോഴും അദ്ദേഹത്തിനു തന്റെ പ്രഥമ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞില്ല! ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനെയ് 2024 മേയ് 24ന് ടെഹ്റാനിലെ മോസ്കിൽ തോക്ക് കുത്തിപ്പിടിച്ചുകൊണ്ട് വിശ്വാസികൾക്കു നൽകിയ റംസാൻ സന്ദേശത്തിൽ പറഞ്ഞത്, ഇസ്രയേലിനെ നശിപ്പിക്കണമെന്ന അള്ളാഹുവിന്റെ ആഗ്രഹം ഉടൻ സഫലമാക്കും എന്നായിരുന്നു!
പുതുതന്ത്രം
അറബ് രാഷ്ട്രങ്ങളുടെ പൊതുവേദിയായ അറബ് ലീഗിന്റെ പ്രഥമ സമ്മേളനം 1964 ജനുവരി 13-16 വരെ ഗാസയിൽ നടന്നു. സമ്മേളനത്തിലെ സുപ്രധാന പ്രഖ്യാപനം, തങ്ങളുടെ ലക്ഷ്യം ഇസ്രയേലിന്റെ സന്പൂർണ നാശമാണെന്നായിരുന്നു. ഒരു യുദ്ധത്തിലൂടെ അതു സാധ്യമല്ലെന്നു ബോധ്യമായപ്പോൾ ഭീകരസംഘടനകൾക്ക് ആയുധമെത്തിക്കുക എന്ന പുതുതന്ത്രം സ്വീകരിച്ചു. അറബ് രാഷ്ട്രങ്ങൾ മത്സരിച്ച് ഭീകരരെ ആയുധമണിയിച്ചു. ഇറാൻ മാത്രം ഒരുവർഷം ഹമാസിന് നൽകുന്നത് 350 മില്യൺ ഡോളറാണെന്നു പറയപ്പെടുന്നു.
ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള ഏറ്റവും ഒടുവിലത്തെ സാഹസമായിരുന്നു 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഇസ്രയേലിനു മേലുള്ള ആക്രമണം. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഇസ്രയേൽ ഒന്നു പകച്ചെങ്കിലും അന്നുതന്നെ അവർ തിരിച്ചടിച്ചു. അതാണ് രണ്ടുവർഷത്തിലധികം നീണ്ട ഗാസാ യുദ്ധമായി പരിണമിച്ചത്.
ഇതിനിടിയിലുമുണ്ടായി വെടിനിർത്തലുകൾ. 2023 നവംബർ 24നായിരുന്നു ആദ്യ വെടിനിർത്തൽ. അത് നവംബർ 30 വരെ ഏഴു ദിവസത്തേക്കേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വെടിനിർത്തൽ 2025 ജനുവരി 15നായിരുന്നു. അതു 42 ദിവസം നീണ്ടു. വീണ്ടും ഫെബ്രുവരി 27 മുതൽ യുദ്ധം രൂക്ഷമായി. അതാണ് ഒക്ടോബർ പത്തിലെ വെടിനിർത്തലോടെ ശാന്തമായത്. പക്ഷേ, വെടിനിർത്തലുകളുടെ നിരാശാജനകമായ പരിണാമത്തിൽ കലാശിച്ചിരിക്കുകയാണ്, ലോകത്തിനാകെ ആശ്വാസം നൽകിയ ഒക്ടോബർ പത്തിലെ ഒത്തുതീർപ്പും.
International
കയ്റോ: ഹമാസ് ഭീകരർ നിശബ്ദമായി ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾക്കും സിഗരറ്റ് പോലുള്ള ഉത്പന്നങ്ങൾക്കും ഹമാസ് ചുങ്കം പിരിച്ചുതുടങ്ങിയെന്ന് പലസ്തീനികൾ പറഞ്ഞു. സമാധാന പദ്ധതിയിൽ നിർദേശിക്കും പ്രകാരം ഹമാസ് ആയുധം താഴെവച്ച് അധികാര കൈമാറ്റത്തിനു തയാറാകുമോ എന്നതിൽ ഗാസ നിവാസികൾ സംശയം പ്രകടിപ്പിച്ചു.
കഴിഞ്ഞമാസം പത്തിനു നിലവിൽ വന്ന വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ മേഖലകൾ ഹമാസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഗാസയിലെ ഇരുപതു ലക്ഷം വരുന്ന ജനങ്ങൾ ഹമാസ് നിയന്ത്രിത മേഖലയിലാണു പാർക്കുന്നത്. ഇസ്രയേലിനുവേണ്ടി പ്രവർത്തിച്ചു, മോഷണം നടത്തി തുടങ്ങിയ കാര്യങ്ങൾ ആരോപിച്ച് ഒട്ടേറെ പലസ്തീനികൾക്ക് ഹമാസ് പരസ്യവധശിക്ഷ നല്‍കിയിരുന്നു. ഗാസയിലേക്കു സഹായവസ്തുക്കളുമായി വരുന്ന ലോറികളെല്ലാം ഹമാസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, ഭക്ഷ്യവസ്തുക്കൾക്കു ചുങ്കം ഏർപ്പെടുത്തിയെന്ന ആരോപണം ഹമാസ് മീഡിയ ഓഫീസ് മേധാവി ഇസ്മയിൽ അൽ തവാബ്ത നിഷേധിച്ചു. ഗാസയിൽ അരാജകത്വം ഉണ്ടാകാതിരിക്കാനാണു ഹമാസ് ശ്രമിക്കുന്നതെന്ന് ഇയാൾ അവകാശപ്പെട്ടു. സമാധാന പദ്ധതിയിൽ നിർദേശിക്കുന്ന പ്രകാരം ഗാസ ഭരണത്തിനു രൂപവത്കൃതമാകുന്ന സമിതിക്ക് അധികാരം കൈമാറാൻ തയാറാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിപ്രകാരമാണ് ഗാസയിൽ വെടിനിർത്തലുണ്ടായത്. ഗാസയുടെ ഭാവിയിൽ ഹമാസിന് ഒരു റോളും ഉണ്ടാവില്ലെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിന്റെ നിരായുധീകരണം, ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കൽ തുടങ്ങിയ കാര്യങ്ങളും സമാധാന പദ്ധതിയുടെ ഭാഗമാണ്. ട്രംപിന്റെ പദ്ധതി യുഎൻ രക്ഷാസമിതി അംഗീകരിച്ചാലുടൻ ഗാസയുടെ ഭരണത്തിനായി ഇടക്കാല സമിതി രൂപവത്കരിക്കുമെന്നാണ് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചത്.
International
ദെയ്ർ അൽ ബലാഹ്: ഗാസ വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മരുമകൻ ജാരെദ് കുഷ്നർ എന്നിവർ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.
ഒക്ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തലിന്റെ ഒന്നാംഘട്ടം അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഗാസയിലെ ഭരണത്തിനായി താത്കാലിക സമിതിയെ നിയമിക്കുന്നതും രാജ്യാന്തര സ്ഥിരതാ സേനയെ വിന്യസിക്കുന്നതുമാണ് അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരം നടപടികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ഓരോ ഇസ്രേലി ബന്ദിക്കും പകരമായി 15 പലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രയേൽ മടക്കിനൽകുന്നുണ്ടായിരുന്നു. ഇതുവരെ ലഭിച്ച ഭൗതികാവശിഷ്ടങ്ങൾ 315 ആണെന്നും തിരിച്ചറിഞ്ഞവ 91 മാത്രമാണെന്നുമാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഗാസയിൽ ഡിഎൻഎ കിറ്റുകളുടെ ദൗർലഭ്യമുള്ളതിനാൽ ഫോറൻസിക് പരിശോധന സങ്കീർണമാണ്.
ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതേസമയം, ഇസ്രയേലിന്റെ കീഴിലുള്ള വെസ്റ്റ് ബാങ്കിലെ ഉ അൽ ഖയിർ ഗ്രാമത്തിലെ 14 കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ ഇസ്രയേൽ തീരുമാനിച്ചതായി താമസക്കാർ പറഞ്ഞു. ഇവ അനധികൃതമായി നിർമിച്ചവയാണെന്ന് ഇസ്രയേൽ അറിയിച്ചു.
സന: ഇസ്രയേലിനും ചെങ്കടലിലൂടെ നീങ്ങുന്ന അവരുടെ കപ്പലുകൾക്കുമെതിരേയുള്ള ആക്രമണങ്ങൾ നിർത്തുകയാണെന്ന് യെമനിലെ വിമതസംഘടനയായ ഹൂതികൾ അറിയിച്ചു. ഹമാസിന്റെ സൈനികവിഭാഗമായ ഖ്വാസാം ബ്രിഗേഡ്സിന് അയച്ച കത്തിലാണ് ഹൂതികൾ നിലപാട് വ്യക്തമാക്കിയത്.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചാൽ അവർക്കെതിരേയും ചെങ്കടലിലും അറബിക്കടലിലുമുള്ള അവരുടെ കപ്പലുകൾക്കെതിരേയും ആക്രമണം പുനരാരംഭിക്കുമെന്നും കത്തിൽ പറയുന്നു.
International
കയ്റോ: ഇസ്രേലി സേന വ്യാഴാഴ്ച രാത്രി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ രണ്ടു പലസ്തീനികൾ കൊല്ലപ്പെട്ടു.
ഒരാൾ ഇസ്രേലി സൈനികരുടെ വെടിയേറ്റും മറ്റൊരാൾ ഷെല്ലാക്രമണത്തിലുമാണു കൊല്ലപ്പെട്ടതെന്നു പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ ഷെല്ലാക്രമണങ്ങളിൽ പരിക്കേറ്റ മറ്റൊരാളും ഇന്നലെ ഗാസയിൽ മരിച്ചു.
വ്യാഴാഴ്ച പകലും ഇസ്രേലി സേന ഗാസയിൽ ആക്രമണം നടത്തിയിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശത്ത് വ്യോമാക്രമണവും വടക്കൻ ഗാസയിൽ ഗാസ സിറ്റിക്കു സമീപം ടാങ്ക് ആക്രമണവുമാണ് ഉണ്ടായത്.
ഭീഷണി ഉയർത്തുന്ന ഭീകരകേന്ദ്രങ്ങൾ തകർക്കാൻവേണ്ടിയായിരുന്നു ആക്രമണങ്ങളെന്ന് ഇസ്രേലി സേന അറിയിച്ചു. ചൊവ്വാഴ്ച ഇസ്രേലി സേന ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.
ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ഒരു ഇസ്രേലി സൈനികൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്രയേൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
International
ടെൽ അവീവ്: ഇസ്രേലി സേന ചൊവ്വാഴ്ച ഗാസയിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടു. എന്നാൽ, വെടിനിർത്തൽ തുടരുമെന്ന് ഇസ്രയേൽ ഇന്നലെ അറിയിച്ചു.
ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇസ്രേലി ആക്രമണത്തെ പിന്തുണയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
തെക്കൻ ഗാസയിലെ റാഫയിൽ ഒരു ഇസ്രേലി സൈനികൻ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് ഗാസയിൽ വ്യോമാക്രമണം നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെനത്യാഹു ഉത്തരവിടുകയായിരുന്നു. സെൻട്രൽ ഗാസയിലെ ബുറെയ്ജ് അഭയാർഥി ക്യാന്പ്, ഗാസ സിറ്റി, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ഇസ്രേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു.
അതേസമയം, ഇസ്രേലി സൈനികനെ വധിച്ചതിനു പിന്നിൽ തങ്ങളല്ലെന്നാണു ഹമാസ് അവകാശപ്പെടുന്നത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇസ്രേലി വൃത്തങ്ങൾ ഇന്നലെ അറിയിച്ചു.
ഹമാസ് മര്യാദയ്ക്കു നിൽക്കണം: ട്രംപ്
ഇസ്രേലി ആക്രമണത്തിന്റെ പേരിൽ വെടിനിർത്തൽ തകരില്ലെന്നു യുഎസ് പ്രസിഡന്റ് ട്രംപ് ഏഷ്യാ പര്യടനത്തിനിടെ വ്യക്തമാക്കി. “ഒരു ഇസ്രേലി സൈനികൻ കൊല്ലപ്പെട്ടുവെന്നാണ് ഞാനറിഞ്ഞത്. അതിന് ഇസ്രയേൽ ശക്തമായ തിരിച്ചടി നല്കി. ഇസ്രയേൽ അങ്ങനതന്നെയാണു ചെയ്യേണ്ടത്.
ഇത്തരം സംഭവങ്ങളുണ്ടാകുന്പോൾ ശക്തമായ തിരിച്ചടി നല്‍കണം. ഇതിന്റെ പേരിൽ വെടിനിർത്തൽ തകരാൻ പോകുന്നില്ല. പശ്ചിമേഷ്യയുടെ ഒരു ചെറിയ ഭാഗം മാത്രമാണു ഹമാസെന്നു മനസിലാക്കണം.
ഹമാസ് മര്യാദയ്ക്കു പെരുമാറിക്കൊള്ളണം. നല്ല രീതിയിൽ നിന്നാൽ അവർക്കു സന്തോഷമുണ്ടാകും. നല്ല രീതിയിലല്ലെങ്കിൽ അവരെ ഉന്മൂലനം ചെയ്യും. അവരുടെ ജീവൻ ഇല്ലാതാകും”-ട്രംപ് പറഞ്ഞു.
International
വെസ്റ്റ് ബാങ്ക്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ മരിച്ചു. ഹമാസ് സമാധാനക്കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസയിൽ കനത്ത തിരിച്ചടി നൽകാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തിന് തൊട്ടുപിന്നാലെ സൈന്യം ആക്രമണം ആരംഭിക്കുകയായിരുന്നു.
അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന് അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു. ഹമാസ് ഇസ്രയേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിക്ക് പ്രധാനമന്ത്രി നെതന്യാഹു നിർദേശം നൽകിയത്. ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെ ഇന്ന് കൈമാറാനിരുന്ന ബന്ദിയുടെ മൃതദേഹം വിട്ടുനൽകുന്നത് ഹമാസ് നീട്ടിവച്ചു.
ഇസ്രയേൽ സേന സ്കൂളുകളും വീടുകളും ആക്രമിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ സൈനികർക്ക് നേരെ വെടിയുതിർത്തെന്ന ആരോപണം ഹമാസ് നിഷേധിച്ചു. വെടിനിർത്തലിൽ ഹമാസ് ഉറച്ചുനിൽക്കുന്നുവെന്നും പ്രതികരിച്ചു.
വെടിനിർത്തൽ നിലവിൽ വന്ന് 20 ദിവസത്തിന് ശേഷം ഗാസയിലെയും പശ്ചിമേഷ്യയിലെയും സമാധാനാന്തരീക്ഷം വീണ്ടും തകരുകയാണ്. എന്നാൽ വെടിനിർത്തലിന് നിലവിലെ സംഭവങ്ങൾ ഭീഷണിയല്ലെന്നും തങ്ങളുടെ സൈനികരെ ലക്ഷ്യം വച്ചാൽ ഇസ്രയേൽ തിരിച്ചടിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
International
ഗാസ പുനര്‍നിര്‍മാണം: 20,000 സൈനികരെ പാക്കിസ്ഥാന് ഗാസയിലേക്ക് അയയ്ക്കും
ഇസ്ലാമാബാദ്: യുദ്ധാന്തര ഗാസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനും പലസ്തീനുമിടയില്‍ സംരക്ഷണ സേനയെ പോലെ പാകിസ്ഥാന് സൈനികര്‍ പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ഗാസയിലേക്ക് 20,000 സൈനികരെ പാക്കിസ്ഥാന് അയയ്ക്കും.
പ്രത്യുപകരമായി പാക്കിസ്ഥാന് വലിയ സാമ്പത്തിക പാക്കേജുകളും വായ്പകളും ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റേയും യുഎസ് സീക്രട്ട് സര്‍വീസായ സിഐഎയുടേയും ഉന്നത ഉദ്യോഗസഥരും പാക് കരസേനാ മേധാവി അസിം മുനീറുമായി ഈജിപ്തില്‍ നടന്ന രഹസ്യ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നീക്കം.
ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത ഒരു നിഷ്പക്ഷ സൈനിക സേനയെയാണ് യുദ്ധാനന്തരം ഗാസയിൽ വിന്യസിക്കാൻ സാധ്യത. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലുമായി ഒരു തരത്തിലുള്ള നയതന്ത്ര ബന്ധവും ഇല്ലാത്ത പാകിസ്ഥാന്റെ 20,000 സൈനികരെ വിന്യസിക്കാനുള്ള നീക്കം ശ്രദ്ധേയമാകുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ടെങ്കിലും ഗാസയിലെ ഭാവി നിർണയിക്കുന്നതിൽ ഈ നീക്കം നിർണായക പങ്ക് വഹിച്ചേക്കാം.
International
ടെൽ അവീവ്: ഗാസയിൽ ആക്രമണം നടത്താൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശക്തമായ ആക്രമണം നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കമണ് വീണ്ടും ആക്രമണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം എന്ന് കാട്ടി കഴിഞ്ഞ ദിവസം ഹമാസ് കൈമാറിയത് രണ്ട് വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രയേൽ ആരോപിച്ചു.
കസ്റ്റഡിയിൽ ഉള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇസ്രായേലിന്റെ വാദം. മൃതദേഹം കണ്ടെത്താൻ കാലതാമസം വരുമെന്ന് ബോധ്യപ്പെടുത്താൻ ആയിരുന്നു ഇതെന്നും ഇസ്രയേൽ പറയുന്നു. ഇതോടെയാണ് ഗാസയിൽ ആക്രമണം വീണ്ടും തുടരാൻ നെതന്യാഹു ആഹ്വാനം ചെയ്തത്.
International
ടെൽ അവീവ്: സെൻട്രൽ ഗാസയിൽ ഒരു ഭീകരനെ ലക്ഷ്യമിട്ട് ഇന്നലെ ആക്രമണം നടത്തിയതായി ഇസ്രേലി സേന അറിയിച്ചു. പലസ്തീൻ ജിഹാദ് ഭീകരസംഘടനയിൽ അംഗമായ ഇയാൾ ഇസ്രയേലിനെതിരേ ആക്രമണത്തിനു പദ്ധതിയിട്ടെന്നും അറിയിപ്പിൽ പറയുന്നു.
ഒരു കാറിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാറിനു തീപിടിച്ച് നാലു പേർക്കു പരിക്കേറ്റു. ആരെങ്കിലും മരിച്ചതായി അറിവില്ല.
ഗാസയുടെ കിഴക്കൻ മേഖലയിൽ ഇസ്രേലി ടാങ്കുകൾ ഷെല്ലാക്രമണവും നടത്തി.
ഇതിനിടെ, ഗാസയിൽ മരിച്ച ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തെരച്ചിലിൽ പങ്കെടുക്കാൻ ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരെ ഇസ്രേലി സർക്കാർ അനുവദിച്ചതായി റിപ്പോർട്ടുണ്ട്. ഒക്ടോബർ പത്തിനു നിലവിൽ വന്ന വെടിനിർത്തൽ ധാരണപ്രകാരം ഹമാസ് ഭീകരർ ഇനി 13 ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾകൂടി കൈമാറാനുണ്ട്.
Editorial
ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും. പക്ഷേ, ഹമാസിനു വേണ്ടത്, ലോകമാകെയുള്ള ഇസ്ലാമിക് സ്റ്റേറ്റാണ്.
ഏതു ദുഃഖമാണു കൂടുതൽ ഭാരപ്പെട്ടത്, വീടില്ലാത്തവന്റെയോ രാജ്യമില്ലാത്തവന്റെയോ? വീടില്ലാത്തവന്റെ ദുഃഖം അതു ലഭിക്കുന്നതോടെ തീരും. പക്ഷേ, രാജ്യമില്ലാത്തവനു വീടു കിട്ടിയാലും ഉറപ്പുള്ള വാസഗേഹമാകില്ല. അന്യഥാബോധം വിട്ടൊഴിയാത്ത മുറികളിൽ അവൻ തിരിഞ്ഞും മറിഞ്ഞും കിടക്കും. ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും.
പക്ഷേ, ഹമാസിന്, മറ്റേതൊരു ഇസ്ലാമിക ഭീകരപ്രസ്ഥാനത്തെയുംപോലെ യഹൂദരും ക്രിസ്ത്യാനികളുമില്ലാത്തൊരു ലോകം കിട്ടിയേ തീരൂ. അതുകൊണ്ടാണ് ഹമാസിനെ നിരായുധീകരിക്കാത്ത ഒരുടന്പടിയും അംഗീകരിക്കില്ലെന്ന് ഇസ്രയേൽ ആവർത്തിക്കുന്നത്. വെടിനിർത്തൽ കരാർ നിലവിൽ വന്നയുടനെ ഇസ്രയേലിന്റെ വാദത്തെ ന്യായീകരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.
ഒറ്റുകാരെന്നു സംശയിക്കുന്ന സ്വന്തം ജനത്തെ പോലും ഹമാസ് നിരത്തിനിർത്തി പരസ്യമായി കൊല്ലുന്ന ദൃശ്യങ്ങൾ ഐക്യദാർഢ്യക്കാരൊഴികെയുള്ള ലോകം കണ്ടു. വിവിധ മുസ്ലിം രാജ്യങ്ങളിൽ “അല്ലാഹു അക്ബർ’’ വിളിച്ച് ക്രൈസ്തവരെ കൊന്നൊടുക്കുന്ന അതേ രീതി. ഗാസ സങ്കീർണമാകുകയാണ്. കഴിഞ്ഞെന്നു ട്രംപ് പറഞ്ഞാൽ തീരുന്നതല്ല ഇസ്രയേൽ-ഹമാസ് യുദ്ധം.
കഴിഞ്ഞദിവസം, പടിഞ്ഞാറൻ ഗാസയിലെ സബ്രയെന്ന ചെറുപട്ടണത്തിലെ നിരത്തിലേക്ക് ഹമാസ് ഏഴോ എട്ടോ പേരെ വലിച്ചിഴച്ചുകൊണ്ടുവരുന്പോൾ ഏറെ ദൂരെയല്ലാതെ ഇസ്രയേൽ-പലസ്തീൻ തടവുകാരെ വെടിനിർത്തലിന്റെ ഭാഗമായി പരസ്പരം കൈമാറുകയായിരുന്നു. ഇസ്രയേൽ ബന്ധം ആരോപിച്ചാണ് സ്വന്തം ജനങ്ങളിൽപ്പെട്ട ആ മനുഷ്യരെ കണ്ണുകൾ മൂടിക്കെട്ടി കൈകൾ പിന്നിൽ ബന്ധിച്ച് മുട്ടിന്മേൽ നിർത്തിയത്.
പിന്നിൽ നിന്ന ഹമാസ് ഭീകരർ അവരുടെ ശിരസിനു പിന്നിൽ നിറയൊഴിച്ചത് കുട്ടികൾ ഉൾപ്പെടെയുള്ള ആൾക്കൂട്ടത്തെ സാക്ഷിയാക്കിയാണ്. ഈ ഭീകരരും അതുകണ്ട് “അല്ലാഹു അക്ബർ’’ വിളിക്കുന്ന കാണികളും തങ്ങൾക്കു ഭീഷണിയാണെന്നാണ് ഇസ്രയേൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ വീഡിയോ ഹമാസ് തന്നെ പ്രചരിപ്പിച്ചതാണ്. പലസ്തീനികളും ഹമാസ് വിരുദ്ധരുമായ നിരവധി ദുഗ്മുഷ് ഗോത്രക്കാരെയും ഹമാസ് കൊന്നുകഴിഞ്ഞു. ഹമാസ് പുറത്തുവിടുന്നതല്ലാതെ യഥാർഥ കണക്കൊന്നും ആർക്കുമറിയില്ല.
ഗാസയിലും ലിബിയയിലും നൈജീരിയയിലും ഇറാനിലും ഇറാക്കിലുമൊക്കെ ഭീകരർ തുടരുന്ന ഈ നരഹത്യ കണ്ടിട്ടും ഭീകരർക്കു ‘സ്വാതന്ത്ര്യസമരസേനാനി’ പട്ടം കൊടുക്കുന്നവരുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന്റെ ചൂടറിയാത്തതുകൊണ്ടു മാത്രമല്ല, അതിന്റെ രാഷ്ട്രീയ സാധ്യതകൾ അറിയുന്നതുകൊണ്ടുമാണ്. ഹമാസിന് ഭരണപങ്കാളിത്തമില്ലാത്തതും അറബ് രാജ്യങ്ങൾ ഉൾപ്പെടെ അംഗീകരിച്ചതുമായ വെടിനിർത്തൽ കരാർ ഹമാസിനെ നിലനിർത്തിക്കൊണ്ട് അസാധ്യമാണെന്ന് ഗാസ വെളിപ്പെടുത്തുന്നു.
തീവ്രവാദത്തെ തീവ്രവാദമെന്നു വിളിക്കാതിരിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്പോൾ ലഭിക്കുന്ന ലാഭം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിലുമുണ്ട്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ നീക്കുപോക്കുകൾ തന്നെയാണത്. പക്ഷേ, ഹമാസ് ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്കു വച്ചുനീട്ടുന്ന പിന്തുണ, കേരളത്തിന്റെ ഇസ്ലാമിക് ബ്രദർഹുഡിന്റെ മുളകൾക്കു വളമായിക്കഴിഞ്ഞു. നാളെ അവ വടവൃക്ഷങ്ങളാകും.
അതിനെ ചൂണ്ടിക്കാണിച്ച് ഇതര മതവർഗീയതകളും ശക്തി പ്രാപിക്കുകയാണ്. ആപത്കരമായ ഈ പ്രീണനരാഷ്ട്രീയത്തിന്റെ വാർത്തകളും വീക്ഷണങ്ങളും നാളെ ചരിത്രമാകും. 2022 ഡിസംബറിൽ ഹമാസ് കമാൻഡർ മെഹ്മൂദ് അൽ സഹറിന്റേതായി മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടിവി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞത്, ഇന്നുവരെ അവരുടെ ഒരു നേതാവും തിരുത്തിയിട്ടില്ല. “ഇസ്രയേൽ നമ്മുടെ ആദ്യലക്ഷ്യം മാത്രമാണ്.
ഭൂഗോളത്തിന്റെ 510 മില്യൺ സ്ക്വയർ കിലോമീറ്റർ മുഴുവൻ നമ്മുടെ നിയമത്തിനു കീഴിലാകും. അവിടെ യഹൂദരും ക്രൈസ്തവരും ഉണ്ടാകില്ല.” കഴിഞ്ഞ വർഷം ഇസ്രയേൽ വധിച്ച, 2006ൽ ഗാസയുടെ പ്രധാനമന്ത്രിയായിരുന്ന ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ, ഇസ്ലാമിക ഭീകരൻ സാക്ഷാൽ ഒസാമ ബിൻ ലാദന്റെ ആരാധകനായിരുന്നു. ചിലർ ഗാസ വഴി, ചിലർ തുർക്കി വഴി, ചിലർ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാൻ, ഇറാക്ക്, സുഡാൻ, നൈജീരിയ, കേരളം.... ലക്ഷ്യം ഒന്നുതന്നെ. പക്ഷേ, ഇതിനെ വംശഹത്യയുടെ വിളംബരമോ ഊട്ടിയുറപ്പിക്കലോ ആയി നമ്മുടെ രാഷ്ട്രീയക്കാർ കാണില്ല.
ഇസ്രയേൽ-പലസ്തീൻ വിഷയത്തിന്റെ ഏക കാരണം ഹമാസ് അല്ലെങ്കിലും ഇസ്ലാമിക തീവ്രവാദവും യഹൂദവിരുദ്ധതയും കൊണ്ടുനടക്കുന്നതിനാൽ ഹമാസുള്ളിടത്തോളം കാലം ഇസ്രയേൽ വഴങ്ങില്ല. പ്രത്യേകിച്ചും ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലുള്ള പരസ്യ വധശിക്ഷ നടപ്പാക്കലും അരാജകത്വവും തുടരുന്നതിനാൽ. അറബ് രാജ്യങ്ങളും ഹമാസിനെ പിന്തുണയ്ക്കാനിടയില്ല.
അവശേഷിക്കുന്ന തുരങ്കങ്ങളിൽനിന്നിറങ്ങി ജനത്തെ കൊല്ലാനല്ലാതെ പലസ്തീൻ പുനർനിർമാണത്തിൽ ഹമാസിനൊന്നും ചെയ്യാനാകില്ല. ഈ ഭീകരപ്രസ്ഥാനം ഏറ്റവും വലിയ നഷ്ടം വരുത്തിവയ്ക്കുന്നത് പലസ്തീൻകാർക്കാണ്. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇസ്ലാമിക തീവ്രവാദികൾ വംശവെറിയാൽ ക്രൈസ്തവരെ കൊന്നൊടുക്കുകയും ആട്ടിപ്പായിക്കുകയുമാണെങ്കിൽ ഗാസയിൽ അവർ സ്വന്തം ജനതയുടെ അന്തകരായിരിക്കുന്നു.
International
കയ്റോ: രണ്ടു വർഷം നീണ്ട ഗാസ യുദ്ധം അവസാനിച്ചു. യുഎസ്എ, ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് സമാധാന കരാര്‍ സാധ്യമായത്.
ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറിയെന്നും റിപ്പോർട്ടുകളുണ്ട്. കരാർ ഒപ്പുവയ്ക്കാനുള്ള സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപിനെ കൂടാതെ വിവിധ ലോക നേതാക്കൾ ഈജിപ്തിലെത്തിയിരുന്നു. ഹമാസ് തടവിലാക്കിയിരുന്ന മുഴുവൻ ബന്ദികളെയും മോചിപ്പിച്ചു.
അതേസമയം ഇസ്രയേൽ തടവിലാക്കിയ 1700ലധികം പലസ്തീൻകാരുടെ കൈമാറ്റവും തുടരുകയാണ്. ബന്ദികളെയെല്ലാം വിട്ടയച്ചതിന് പിന്നാലെ ഇസ്രയേൽ പാർലമെന്റിനെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അഭിസംബോധനചെയ്തു.
ഇത് ഒരു യുദ്ധത്തിന്റെ അവസാനം മാത്രമല്ല. ഇത് പുതിയ പശ്ചിമേഷ്യയുടെ ചരിത്രപരമായ ഉദയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ട്രംപ് പ്രശംസിച്ചു.
താങ്ക്യൂ വെരിമച്ച് ബിബി, ഗ്രേറ്റ് ജോബ് എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗാണ് പങ്കെടുത്തത്.
2023 ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്.
Leader Page
ഗാസ യുദ്ധം അടക്കം നിരവധി സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വേണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അതിമോഹം കരിഞ്ഞുണങ്ങിയതില് അധികമാര്‍ക്കും ദുഃഖമുണ്ടാകില്ല. മേധാവിത്വം സ്ഥാപിക്കാന്‍ നികുതിയുദ്ധം അടക്കം ട്രംപ് നടത്തുന്ന സാമ്പത്തിക തീവ്രവാദം ലോകത്തിനാകെ ഭീഷണിയാണ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ മച്ചാഡോയ്ക്ക് ആണ് 2025ലെ സമാധാന നൊബേല്‍ പുരസ്കാരം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനങ്ങളിലെ രാഷ്ട്രീയം മറനീക്കുന്നതാണു പുതിയ വിവാദം.
പറക്കട്ടെ, വെള്ളരിപ്രാവുകള്‍
എങ്കിലും ചോരപ്പുഴയൊഴുകിയ ഗാസയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നുതുടങ്ങിയതില് ആശ്വസിക്കാം. രണ്ടു വര്‍ഷത്തിലേറെ നീണ്ട മനുഷ്യക്കുരുതികള്‍ക്ക് അറുതി വരുന്നുവെന്നതു സന്തോഷകരമാണ്. ഗാസ മുനമ്പിന്റെ പ്രധാന ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ സൈന്യം ഇന്നലെ പിന്‍വാങ്ങിത്തുടങ്ങി.
മധ്യ ഗാസയിലെ നുസൈറാത്ത് ക്യാമ്പിലെയും തെക്കന്‍ ഗാസയിലെയും കുടുംബങ്ങൾ വടക്കന്‍ ഗാസയിലേക്കു നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും, ഇസ്രയേല്‍ സൈന്യം മുമ്പു പ്രവര്‍ത്തിച്ചിരുന്ന നെറ്റ്സാരിം ഇടനാഴിയിലെ പ്രദേശങ്ങളിലേക്കു പ്രവേശിക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. മാനുഷിക സഹായങ്ങളുമായി പ്രതിദിനം 400 മുതല്‍ 600 വരെ ട്രക്കുകള്‍ ഗാസയിലെത്തും.
നിര്‍ണായകം 72 മണിക്കൂര്‍
ഈജിപ്തില്‍ മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഗാസയില്‍ 20 ഇന സമാധാന പദ്ധതി അവതരിപ്പിച്ചത്. തടവുകാരെ കൈമാറുകയും ഗാസയുടെ ചില ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങുകയും ചെയ്യുന്ന ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ ഇന്നലെ പുലര്‍ച്ചെ അംഗീകാരം നല്കി.
ജീവിച്ചിരിപ്പുണ്ടെന്നു കരുതുന്ന 20 ഇസ്രേലി ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസിന് 72 മണിക്കൂര്‍ സമയമുണ്ട്. ബന്ദികളായിരിക്കേ കൊല്ലപ്പെട്ട 28 ഇസ്രയേലുകാരുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കും. നൂറുകണക്കിനു ഹമാസ്, പലസ്തീന് തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 250ഓളം പലസ്തീന് തടവുകാരെയും ഗാസയില്‍നിന്നുള്ള 1,700 തടവുകാരെയും ഇസ്രയേല്‍ മോചിപ്പിക്കും.
സമാധാന കരാര്‍ തുടക്കം
ഗാസ കരാര്‍ വലിയൊരു തീരുമാനമാണ്. പക്ഷേ, തുടക്കം മാത്രമാണിത്. കരാര്‍ പ്രകാരം, സമ്മതിച്ച രേഖയിലേക്കു പിന്‍വാങ്ങാന്‍ ഇസ്രയേല്‍ സൈന്യത്തിന് 24 മണിക്കൂര്‍ സമയമുണ്ട്. സ്ട്രിപ്പിന്റെ 53 ശതമാനം നിയന്ത്രണമുള്ള ഘട്ടത്തിലേക്കു സൈന്യം പിന്‍വാങ്ങുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായുള്ള ഇസ്രേലി പിന്മാറ്റത്തിൽ ആദ്യത്തേതാണിതെന്നാണു കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് വിതരണം ചെയ്ത ഭൂപടം സൂചിപ്പിക്കുന്നത്.
എന്നാല്‍, ശാശ്വത സമാധാനം എങ്ങനെ കൈവരുമെന്നതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. അമേരിക്കന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഏകദേശം 200 സൈനികരുടെ ബഹുരാഷ്ട്ര സേന ഗാസ വെടിനിര്‍ത്തല്‍ നിരീക്ഷിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരാകും സേനയില്‍ ഉള്‍പ്പെടാന്‍ സാധ്യത. ഗാസയില്‍ അമേരിക്കന്‍ സൈന്യം നിലയുറപ്പിക്കില്ലെന്നു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പലസ്തീനികളെ കൈവിടരുത്
ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായാല്‍, പിന്നീടുള്ള ഘട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ ഇവയില്‍ പലതിലും കരാറിലെത്തുക പ്രയാസമാകും. ഗാസയിലെ എല്ലാ സൈനിക, ഭീകര, ആക്രമണ അടിസ്ഥാനസൗകര്യങ്ങളും നശിപ്പിക്കുമെന്ന് ഇസ്രയേല്‍ പറയുന്നു. ട്രംപിന്റെ നേതൃത്വത്തില്‍ യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെട്ട സമാധാന ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പലസ്തീന് ടെക്നോക്രാറ്റുകളുടെ താത്കാലിക പരിവര്‍ത്തന സമിതിയാണ് ഗാസ ഭരിക്കേണ്ടതെന്നാണ് ട്രംപിന്റെ പദ്ധതിയില്‍ പറയുന്നത്.
പദ്ധതിപ്രകാരം ഭാവിയില്‍ ഗാസയുടെ ഭരണത്തില്‍ ഹമാസിനു നേരിട്ടോ അല്ലാതെയോ പങ്കുണ്ടാകില്ല. ഗാസ മുനമ്പിന്റെ ഭരണം ഒടുവില്‍ പലസ്തീന് അഥോറിറ്റിക്കു കൈമാറും. ഐക്യരാഷ്ട്രസഭാ ഉച്ചകോടിയില്‍ പലസ്തീനെ സ്വതന്ത്രരാജ്യമായി ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ നേരത്തേ അംഗീകരിച്ചിരുന്നു. ഹമാസ് അംഗങ്ങള്‍ക്കു മറ്റൊരു രാജ്യത്തേക്കു പോകാന്‍ പൊതുമാപ്പു വാഗ്ദാനം ചെയ്യും. പലസ്തീനികള്‍ക്കു ഗാസയില്‍ തുടരാം. ഗാസ പുനര്‍നിര്‍മിക്കാനുള്ള ട്രംപ് സാമ്പത്തിക വികസന പദ്ധതിക്കു വിദഗ്ധ സമിതി രൂപംനല്‍കും.
ഗാസയില്‍ അനിശ്ചിതത്വം
ആയുധങ്ങള്‍ പൂര്‍ണമായി താഴെവയ്ക്കാനും ഭീകരാക്രമണം അവസാനിപ്പിക്കാനും ഹമാസും ഇതര ഭീകര ഗ്രൂപ്പുകളും തയാറാകുമെന്നു കരുതാനാകില്ല. ചര്‍ച്ചകളില്‍ നിരായുധീകരണത്തെക്കുറിച്ച് ഹമാസ് പരാമര്‍ശിക്കാത്തതില്‍ കാര്യം വ്യക്തം. പലസ്തീന് രാഷ്ട്രം സ്ഥാപിതമായതിനുശേഷം മാത്രമേ ആയുധങ്ങള്‍ താഴെ വയ്ക്കൂവെന്നതാണു പരസ്യമായ നിലപാട്. ഏകീകൃത പലസ്തീന് പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാസയില്‍ ഭാവിയില്‍ ചില പങ്കുണ്ടായിരിക്കുമെന്ന് ഹമാസ് പറഞ്ഞിട്ടുമുണ്ട്.
യുദ്ധാനന്തര ഗാസയില്‍ പലസ്തീനിയന്‍ ഏജന്‍സിയുടെ പങ്കാളിത്തം നെതന്യാഹുവും ഉറപ്പിച്ചു പറയുന്നില്ല. ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍വലിക്കലിന്റെ വ്യാപ്തിയും തര്‍ക്കവിഷയമാണ്. ആദ്യഘട്ടത്തില്‍ ഗാസയുടെ 53 ശതമാനം നിയന്ത്രണം നിലനിര്‍ത്തുമെന്ന് ഇസ്രയേല്‍ പറയുന്നു. വൈറ്റ് ഹൗസ് പദ്ധതി പ്രകാരം പിന്‍വലിക്കല്‍ ഏകദേശം 40 ശതമാനവും പിന്നീട് 15 ശതമാനം വരെയുമാണ്. ഭീകര ഭീഷണിയില്‍നിന്ന് ഗാസയെ സുരക്ഷിതമാക്കുന്നതുവരെ നിലനില്‍ക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രയേലിന്റെ സമ്പൂര്‍ണ പിന്‍വലിക്കലിനു വ്യക്തമായ സമയപരിധി നല്‍കുന്നുമില്ല.
തീക്കൊള്ളികൊണ്ടു ചൊറിയല്‍
2023 ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രയേലില്‍ കടന്ന് 38 കുട്ടികളടക്കം 1,195 പേരെ വധിക്കുകയും 251 ആളുകളെ ബന്ദിയാക്കുകയും ചെയ്ത ഹമാസ് തീവ്രവാദികളുടെ നടപടിയുടെ ബാക്കിപത്രം അതിഭീകരമായിരുന്നു. തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞതുപോലെ. പിന്നീടിങ്ങോട്ട് ഇസ്രയേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 67,139 മനുഷ്യർ മരിച്ചുവീണതായാണ് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണെന്നതു ദുഃഖകരം. രണ്ടു വര്‍ഷത്തിനിടെ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ 2,291 പേരും കൊല്ലപ്പെട്ടു.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു രണ്ടു വര്‍ഷവും രണ്ടു ദിവസവും കഴിഞ്ഞാണു യുദ്ധം അവസാനിച്ചത്. ഗാസയിലെ ആശുപത്രികളും സ്കൂളുകളും ഭവനസമുച്ചയങ്ങളും തവിടുപൊടിയായി. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ആഴ്ചകളെടുക്കും. ഭീകരതയുടെ ശേഷിപ്പായ ചോര വീണ ഭൂമിയെയും സാധാരണക്കാരായ ജനതയെയും നമുക്കു വിസ്മരിക്കാനാകില്ല.
ഭീകരതയ്ക്കു മതമില്ല
മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ ലോകം ഒന്നിക്കേണ്ട അവസരമാണു കൈവരുന്നത്. എല്ലാത്തരം തീവ്രവാദവും ഭീകരതയും എതിര്‍ക്കപ്പെടണം. ഹമാസും ഇസ്ലാമിക് സ്റ്റേറ്റും (ഐഎസ്) ബൊക്കോ ഹറാമും ജെയ്ഷെ മുഹമ്മദും ലഷ്കര്‍ ഇ തൊയിബയും മുതല്‍ പോപ്പുലര്‍ ഫ്രണ്ട് വരെയുള്ള എല്ലാ തീവ്ര, ഭീകര ശക്തികളുടെയും അടിവേരറക്കാതെ സമാധാനം കൈവരില്ല. ഭീകരതയ്ക്കു മതമില്ല. തീവ്രവാദത്തിനും ഭീകരതയ്ക്കും ഒരു മതത്തിന്റെയും മറയും പരിരക്ഷയും ന്യായീകരണങ്ങളും പാടില്ല.
ഗാസയിലോ ഇസ്രയേലിലോ ജമ്മു കാഷ്മീരിലോ നൈജീരിയയിലോ, മറ്റെവിടെയോ ആയാലും കൂട്ടക്കുരുതികളെ ആരും ന്യായീകരിക്കരുത്. ഒറ്റക്കെട്ടായി എതിര്‍ക്കണം. ഗാസയില്‍ ജീവന് പൊലിഞ്ഞ പതിനായിരങ്ങള്‍ക്കുവേണ്ടി ലോകത്തെ സമാധാനപ്രേമികളും കേരളം അടക്കമുള്ള സര്‍ക്കാരുകളും ഒന്നിച്ചതില്‍ അഭിമാനിക്കാം. പക്ഷേ, നൈജീരിയയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്കു വേണ്ടിക്കൂടി ഇനി ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ നമുക്കു കഴിയണം.
നൈജീരിയയിലും മനുഷ്യരാണ്
നൈജീരിയയില്‍ 2009നു ശേഷം അരലക്ഷം ക്രൈസ്തവരെ ബൊക്കോ ഹറാം അടക്കമുള്ള ഭീകര ഇസ്ലാമിക സായുധ ഗ്രൂപ്പുകള്‍ കൊന്നൊടുക്കിയെന്നാണ് അമേരിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് ചൂണ്ടിക്കാട്ടിയത്. 18,000 പള്ളികളും 2,000 സ്കൂളുകളും തകര്‍ത്തതായി അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കൂട്ടക്കുരുതിക്ക് നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായമുണ്ടെന്നാണ് ആരോപണം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ 48 ശതമാനം വരുന്ന ക്രൈസ്തവരെയാണ് വംശഹത്യ ചെയ്യുന്നതെന്നതു കൂടുതല്‍ ഗൗരവമുള്ളതാണ്.
നൈജീരിയയിലെ സുരക്ഷാപ്രശ്നങ്ങളെ വിദേശഗ്രൂപ്പുകള് മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അവിടത്തെ സര്‍ക്കാരിന്റെ വാദം. വടക്കു കിഴക്കന്‍ മേഖലയില്‍ സായുധ ബൊക്കോ ഹറാം വിമതപോരാട്ടം നടത്തുകയാണത്രേ. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടമാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കഷ്ടംതന്നെ. ബൊക്കോ ഹറാമിനെ ഭീകര സംഘടനയായി 2013ല്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
മതം നോക്കിയാകരുത് മനുഷ്യത്വം
ഗാസയില്‍ കൂട്ടക്കൊല നടത്തിയ ഇസ്രയേലിനു പിന്തുണയും കവചവുമൊരുക്കിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സമാധാനത്തിന്റെ മാടപ്രാവാകാന്‍ ശ്രമിച്ചതുപോലുള്ള വൈരുധ്യം ലോകം തിരിച്ചറിയും. പലസ്തീനികളുടെ അവകാശങ്ങള്‍ കവരാന്‍ ആരു ശ്രമിച്ചാലും അംഗീകരിക്കാനാകില്ല. അതേപോലെ ഫാസിസത്തിന്റെ തീച്ചൂളയില്‍നിന്ന് അതിജീവനത്തിന്റെ അദ്ഭുതസാക്ഷ്യമായ യഹൂദ ജനതയ്ക്കും ജീവിക്കാന്‍ അവകാശമുണ്ട്.
ആഗോള-പ്രാദേശിക രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങള്‍ നോക്കിയുള്ള രാജ്യങ്ങളുടെ നിലപാടുകളിലെ ചാഞ്ചാട്ടങ്ങള്പോലെതന്നെ അപകടകരമാണ് വോട്ടുബാങ്കു നോക്കിയുള്ള സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കാപട്യങ്ങള്‍. തീവ്രവാദത്തിനും ഭീകരതയ്ക്കും മതവും രാഷ്ട്രീയവും പാടില്ല. മതം നോക്കിയാകരുത് മനുഷ്യത്വം. നമുക്കു വേണ്ടതു സമാധാനവും സുരക്ഷയുമാണ്.
International
ഗാസ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. ആദ്യഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഘട്ടംഘട്ടമായി 20 ഇസ്രേയേൽ ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. ഇവരെ ഹെലികോപ്റ്റർ മാർഗം ഇസ്രയേലിൽ എത്തിക്കും.
അതേസമയം, ജയിലിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും.
International
കയ്റോ: ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസിന്റെയും അറബ് രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ ഇന്ന് ഹമാസ് - ഇസ്രായേൽ ചർച്ച നടക്കും. ചർച്ചകൾക്കായി ട്രംപിന്റെ മരുമകൻ ജറേദ് കുഷ്നറും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഈജിപ്തിലെത്തി.
ഗാസ വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കലാണു ചർച്ചയുടെ ലക്ഷ്യം. ട്രംപിന്റെ പദ്ധതി പ്രകാരം ബന്ദികളെ കൈമാറിയാൽ വെടിനിർത്തലിന് ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്.
ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ തയാറല്ല. വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ ഭാഗത്തുനിന്നു താമസം ഉണ്ടാകുന്നത് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം വകവെക്കാതെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയുമായി ഇസ്രേലി യുദ്ധവിമാനങ്ങളും ടാങ്കുകളും ഗാസയുടെ പലഭാഗങ്ങളിൽ ആക്രമണം നടത്തി.
International
ഇസ്ലാമാബാദ്: ഗാസയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പദ്ധതിയെ പിന്തുണച്ച നിലപാട് പിൻവലിച്ച് പാക്കിസ്ഥാൻ. പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇതെന്നും ഞങ്ങൾ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ പാക്കിസ്ഥാൻ പാർലമെന്റ്ൽ പറഞ്ഞു.
യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക്ക് വിദേശകാര്യ മന്ത്രി ആരോപിച്ചു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കമാണ് നയംമാറ്റം.
ട്രംപിന്റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ളതാണ് ട്രംപിന്റെ സമാധാന നിർദേശം. യുഎസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന ‘ബോർഡ് ഓഫ് പീസ്’ ഗാസയെ നയിക്കുമെന്നാണ് പദ്ധതിയിലെ നിർദേശം. അതേസമയം പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനെക്കുറിച്ച് പദ്ധതിയിൽ വ്യക്തമായ പരാമർശങ്ങളുമില്ല.
Editorial
പലസ്തീനികളും യഹൂദരും വെറുക്കപ്പെട്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ.
എന്നേക്കുമായി പലസ്തീനികളുടെ കണ്ണീരുണങ്ങുമെന്നും യഹൂദരുടെ സുരക്ഷാഭീതി ശമിക്കുമെന്നും പറയാറായിട്ടില്ലെങ്കിലും ഒരു സമാധാനപദ്ധതി രൂപംകൊണ്ടിരിക്കുന്നു. അമേരിക്കയുടെ മുൻകൈയിൽ തയാറാക്കപ്പെട്ടതെങ്കിലും അറബ് രാജ്യങ്ങളും പിന്തുണയ്ക്കുന്ന പദ്ധതി നടപ്പായാൽ പലസ്തീനികൾക്കും യഹൂദർക്കും സമാധാനത്തോടെ ജീവിക്കാനുള്ള പുതിയൊരു യുഗത്തിന്റെ ഉദ്ഘാടനമായേക്കാം.
ഭീകരപ്രസ്ഥാനമായ ഹമാസിന് ഭരണപങ്കാളിത്തമില്ലാത്ത പദ്ധതി, ഗാസയെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഇരവാദത്തിനുള്ള ഷോകേസായി ഉപയോഗിക്കുന്നവർക്കും ഇസ്രയേൽ വിരുദ്ധതയാൽ അന്ധരായവർക്കും വോട്ട് രാഷ്ട്രീയക്കാർക്കും ഒഴികെയുള്ള ജനാധിപത്യലോകത്തിന് ആശ്വാസകരമായിരിക്കും.
വൈറ്റ് ഹൗസ് പുറത്തിറക്കിയ സമാധാനപദ്ധതിയിൽ 20 നിർദേശങ്ങളാണുള്ളത്. വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും മോചനം, ഘട്ടങ്ങളായി ഇസ്രയേൽ സൈന്യത്തിന്റെ പിൻവാങ്ങൽ, അടിയന്തര സഹായങ്ങളെത്തിക്കൽ, ഐക്യരാഷ്ട്രസഭ, സന്നദ്ധസംഘടനകൾ എന്നിവയിലൂടെയുള്ള പുനർനിർമാണം തുടങ്ങിയവ ഇതിലുണ്ട്. ഭരണമാറ്റമാണ് പദ്ധതിയുടെ കാതൽ.
ട്രംപ് അധ്യക്ഷനായ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ പോലുള്ള വ്യക്തികൾ ഉൾപ്പെടുന്ന, ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സമിതിയുടെ മേൽനോട്ടത്തിൽ ഒരു പലസ്തീൻ സമിതി ഗാസ ഭരിക്കും. ഹമാസിനെ നിരായുധീകരിക്കുകയും സംഘത്തിലുള്ളവർക്ക് പൊതുമാപ്പ് നൽകുകയും ചെയ്യും. ഹമാസ് കേന്ദ്രങ്ങളും ടണലുകളും ഇല്ലാതാക്കി ഗാസയെ പുനർനിർമിക്കും.
അമേരിക്ക, അറബ്, പ്രാദേശിക പങ്കാളികൾ അടങ്ങുന്ന ഒരു ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് (ഐഎസ്എഫ്) പലസ്തീൻ പോലീസിനൊപ്പം സുരക്ഷാപ്രവർത്തനങ്ങൾ നയിക്കും. ക്രമേണ, ഗാസയുടെ ഭരണം പരിഷ്കരിച്ച പലസ്തീൻ അഥോറിറ്റിക്ക് (പിഎ) കൈമാറും. അഥോറിറ്റിയുടെ പരിഷ്കാരനിർദേശങ്ങളും ട്രംപിന്റെ 2020ലെ ‘വികസനത്തിനു സമാധാനം’ പദ്ധതിയും അടിസ്ഥാനമാക്കി പലസ്തീൻ സ്വയംനിർണയത്തിലേക്കും പരമാധികാര രാഷ്ട്രത്തിലേക്കും നീങ്ങും.
നെതന്യാഹു അമേരിക്കൻ പദ്ധതി അംഗീകരിച്ചെങ്കിലും പലസ്തീൻ രാഷ്ട്രം അംഗീകരിക്കില്ലെന്ന നിലപാടിലാണെന്നു റിപ്പോർട്ടുണ്ട്. മധ്യസ്ഥരാജ്യങ്ങളായ ഖത്തറും ഈജിപ്തും നിർദേശങ്ങൾ ഹമാസ് പ്രതിനിധികൾക്കു കൈമാറി. 3-4 ദിവസങ്ങൾക്കകം ഇത് അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യമാകും ഫലമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിട്ടുമുണ്ട്.
1948ൽ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച ദ്വിരാഷ്ട്രവാദത്തെ തള്ളിക്കളഞ്ഞ പലസ്തീൻ സംഘടനകളുടെയും അറബ് രാഷ്ട്രങ്ങളുടെയും ചരിത്രപരമായ മണ്ടത്തരം തിരുത്താനുള്ള അവസരമായി പദ്ധതിയെ സ്വീകരിക്കാവുന്നതാണ്.‘നദി മുതൽ കടൽ വരെ’ എന്ന മുദ്രാവാക്യം പലസ്തീനികളും യഹൂദരും ഉപേക്ഷിച്ച് പരസ്പരം അംഗീകരിച്ചാൽ ഏറെ സാധ്യതകളുള്ള പദ്ധതിയാണിത്.
1948ൽ പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനു രണ്ടു വർഷം മുന്‍പ് പിഎൽഒ നേതാവ് യാസർ അരാഫത്ത്, ഇസ്രയേൽ ഇല്ലാത്ത പലസ്തീനെ സ്വപ്നം കണ്ട് ഉയർത്തിയ മുദ്രാവാക്യമാണ് ‘നദി മുതൽ കടൽ വരെ’, അഥവാ ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ എന്നത്. ഇതിനു തിരിച്ചടിയായി 1977ൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, “കടലിനും ജോർദാനുമിടയിൽ ഇസ്രേലി പരമാധികാരം മാത്രമേ ഉണ്ടാകൂ” എന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം, ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു ഇത് ആവർത്തിക്കുകയും ചെയ്തു. പല രാജ്യങ്ങളും നിരോധിച്ച ഈ മുദ്രാവാക്യം ബ്രിട്ടനിലെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഉയർത്തിയതിനാണ് ആൻഡി മക് ഡൊണാൾഡ് എംപിയെ കഴിഞ്ഞദിവസം ലേബർ പാർട്ടി പുറത്താക്കിയത്. ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ പലസ്തീൻ അനുകൂല റാലിക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.
സിപിഎമ്മിനും കോൺഗ്രസിനും ഇസ്രയേൽ പ്രശ്നം നിലനിൽക്കണമെന്ന് വാശിയൊന്നും ഉണ്ടാകാനിടയില്ലെങ്കിലും, അതിന്റെ പേരിൽ ലഭിക്കാനിടയുള്ള വോട്ടുകൾ ഉപേക്ഷിക്കാനാകില്ല. പലസ്തീൻ പരിഹാരം എന്നതിലുപരി ഇസ്രയേൽ വിരുദ്ധതയുടെ വിൽപ്പന സാധ്യത അവർക്കറിയാം. ഹമാസ് ഇല്ലാത്ത പലസ്തീൻ പരിഹാരത്തിനു പിന്തുണയേറുന്നുണ്ടെന്നത് ആശാവഹമാണ്; ഇസ്ലാമിക തീവ്രവാദത്തിനു തിരിച്ചടിയും.
തങ്ങൾ വംശഹത്യയാണു നടത്തുന്നതെങ്കിൽ ജറുസലെമിലും വെസ്റ്റ് ബാങ്കിലും പലസ്തീൻ നാഷണൽ അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശങ്ങളിലും എങ്ങനെയാണ് പലസ്തീനികൾ സുരക്ഷിതരായി കഴിയുന്നത്, എന്തിനാണ് ഗാസയിലേക്കുള്ള ഓരോ ആക്രമണത്തിനും മുന്‍പ് പലസ്തീനികളെ ഒഴിപ്പിക്കുന്നത്, എന്തിനാണ് ഹമാസ് തട്ടിയെടുക്കുന്നതിനിടയിലും പലസ്തീനികൾക്കു ഭക്ഷണവും മരുന്നുമെത്തിച്ചുകൊണ്ടിരിക്കുന്നത്, എന്തിനാണ് സ്വന്തം സുരക്ഷയ്ക്കുവേണ്ടി ഹമാസിനോട് പോരാടുന്നതൊഴിച്ചാൽ ലോകത്ത് ഒരിടത്തും ഒരു മുസ്ലിമിനെയും തങ്ങൾ ലക്ഷ്യമിടാത്തത്? നെതന്യാഹു ഉൾപ്പെടെയുള്ള യഹൂദരുടെ ഈ ചോദ്യങ്ങൾക്ക് കൂക്കിവിളി മറുപടിയാകില്ല.
ലോകത്തിന്റെ അങ്ങേയറ്റം വരെ ജൂതനും ക്രിസ്ത്യാനിക്കും ജീവിക്കാൻ അവകാശമില്ലെന്നു കരുതുന്ന ഹമാസ് ഉൾപ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളിൽ വംശീയതയുടെ ലക്ഷണങ്ങൾ കാണാത്തവർക്കു മുന്നിൽ ചോദ്യം ചാകാതെ നിൽക്കും. ഒരു ബോട്ട് യാത്രയുടെ കഥകൂടി പറയാം. ഗാസയിലെ വേദനിക്കുന്ന മനുഷ്യർക്കുള്ള ഭക്ഷണവും മരുന്നുമായി ഗ്രേറ്റ തുംബെർഗ് ഗാസയിലേക്കു പോയത് മനുഷ്യത്വത്തിന്റെ ഭാഗമാണ്.
പക്ഷേ, ഹമാസിന്റെ സഹോദരസ്ഥാപനങ്ങളായ ഇസ്ലാമിക് സ്റ്റേറ്റും ബൊക്കോ ഹറാമും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾ വർഷങ്ങളായി നിരവധി രാജ്യങ്ങളിൽ വെടിവച്ചും കഴുത്തറത്തും കൊല്ലുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയും, ജന്മനാടുകളിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്ത ലക്ഷക്കണക്കിനു ക്രൈസ്തവർക്ക് ആശ്വാസമെത്തിക്കുന്നതു പോയിട്ട് അതൊക്കെ ചെയ്തുകൊണ്ടേയിരിക്കുന്ന ഭീകരർക്കെതിരേ ഗ്രേറ്റ ഒരു വാക്കെങ്കിലും ഉരിയാടുന്നതു കേട്ടവരുണ്ടോ?
ഗ്രേറ്റയുടെ ബോട്ടുകളിൽ ഭക്ഷണവും മരുന്നുമാണെങ്കിൽ അതൊഴുകുന്ന കടലിൽ ലിബിയയിലെ സെർത്ത് കടപ്പുറത്ത് ഇസ്ലാമിക തീവ്രവാദികൾ കഴുത്തറത്ത 20 പേരുടേത് ഉൾപ്പെടെ ആയിരക്കണക്കിനു ക്രിസ്ത്യാനികളുടെ ചോരയുണ്ട്. ഗാസയിലെ പലസ്തീനികളുടെ പലായനകാലത്തുതന്നെ അസർബൈജാനിൽനിന്ന് തല്ലിയോടിക്കപ്പെട്ട അർമേനിയൻ ക്രിസ്ത്യാനികളോട് നിങ്ങളൊരു ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടില്ല.
നൈജീരിയയിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വീണുകൊണ്ടിരിക്കുന്ന ചോര നിങ്ങളുടെയൊക്കെ മൗനംകൊണ്ട് നിലവിളിക്കുകയാണ്. ഗ്രേറ്റയുടേതു ജീവകാരുണ്യപ്രവൃത്തി തന്നെയാണ്. പക്ഷേ, എല്ലാ മനുഷ്യർക്കും അനുവദിച്ചിട്ടില്ലാത്ത ഇത്തരം ജീവകാരുണ്യ ബോട്ടുകൾ മനുഷ്യത്വത്തിന്റെയോ വിശ്വസാഹോദര്യത്തിന്റെയോ തുറമുഖങ്ങളിൽനിന്നു പുറപ്പെട്ടതല്ലെന്ന യാഥാർഥ്യം തുറന്നുപറയേണ്ടതുണ്ട്.
ഇസ്ലാമിക തീവ്രവാദത്തിന്റെ വംശവെറിയും മനുഷ്യാവകാശത്തിന്റെയും വിമോചനപ്പോരാട്ടങ്ങളുടെയും മറയിലുള്ള അതിന്റെ പരകായപ്രവേശവും അവസാനിക്കട്ടെ, ജനാധിപത്യത്തിന്റെയും തീവ്രവാദ പ്രീണനത്തിന്റെയും കൊടി ഒന്നിച്ചു പിടിക്കുന്ന തട്ടിപ്പുരാഷ്ട്രീയം തുലയട്ടെ.
പലസ്തീനികളും യഹൂദരും പരസ്പരം വെറുക്കേണ്ടവരല്ലെന്നു ബോധ്യമുള്ള ഒരു തലമുറ ഗാസയിലും വളർന്നുവരട്ടെ. നദി മുതൽ കടൽ വരെ സമാധാനമെത്തട്ടെ. ഗാസയിലെ ഒടുവിലത്തെ സൈത്തുമരവും മണ്ണടിയുംമുന്പ് മനുഷ്യരാശി അതിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കട്ടെ.
International
ഗാസ: ഇസ്രയേല്‍ അധിനിവേശം തുടരുന്ന പലസ്തീനിലേക്ക് സഹായങ്ങളുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ഫ്ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്തു.
ഗ്രേറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്, സ്പെക്ട്ര, ഹോഗ, അധറ, ഡയര്‍ യാസിന് അടക്കം എട്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ള പ്രവര്‍ത്തകരെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഫ്ളോട്ടിലയിലെ രണ്ട് ബോട്ടുകള്‍ ഗാസ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുകയാണ്.
ഗാസയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര സമുദ്രാതിര്ത്തിയില്വച്ചായിരുന്നു സംഭവം. ഗ്രേറ്റ അടക്കമുള്ളവരെ ഇസ്രയേല്‍ തുറമുഖത്തേയ്ക്ക് കൊണ്ടുപോയതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബോട്ടില്‍ ഇരിക്കുന്ന ഗ്രേറ്റയുടെ ഒരു വീഡിയോ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഗ്രേറ്റയ്ക്ക് മറ്റൊരു പ്രവര്ത്തകന് വെള്ളവും റെയിന്‍ കോട്ടും നല്‍കുന്നത് കാണാം.
ഗാസ പ്രാദേശിക സമയം ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവമെന്ന് ഫ്ളോട്ടില വക്താവ് പറഞ്ഞു. അല്‍മ, സൈറസ് അടക്കമുള്ള ബോട്ടുകള്‍ നിയമവിരുദ്ധമായി തടഞ്ഞു. ഇതിന് ശേഷം ലൈവ് സ്ട്രീം അടക്കം ആശയവിനിമയ സംവിധാനങ്ങള്‍ തടസപ്പെട്ടു. ഇസ്രയേല്‍ പറയുന്ന ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഫ്ളോട്ടില വക്താവ് വ്യക്തമാക്കി.
സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഗാസയ്ക്ക് സഹായവുമായി ഗ്രെറ്റയും സംഘവും ബാഴ്സലോണയില്‍ നിന്ന് യാത്ര ആരംഭിച്ചത്. ഗ്രേറ്റയ്ക്ക് പുറമേ നെല്സന് മണ്ടേലയുടെ പേരക്കുട്ടി മണ്ട്ല മണ്ടേല, മുന്‍ ബാര്‍സലോണ മേയര്‍ അഡ കോളോ, ചരിത്രകാരന് ക്ലിയോനികി അലക്സോപൗലോ, മനുഷ്യാവകാശ പ്രവര്ത്തകന് യാസ്മിന് അസര്‍, പരിസ്ഥിതി പ്രവര്ത്തകന് തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസര്‍, ശാസ്ത്രജ്ഞന് കാരന് മൊയ്നിഹാന്‍ തുടങ്ങി അഞ്ഞൂറോളം വരുന്ന പ്രവര്‍ത്തകരാണ് 45 ബോട്ടുകളിലായി യാത്ര ചെയ്യുന്നത്.
ഇസ്രയേല്‍ അധിനിവേശം തുടരുന്ന ഗാസയില്‍ ഭക്ഷണം, വെള്ളം, മരുന്ന് അടക്കം അവശ്യവസ്തുക്കള്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ രണ്ട് തവണ ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടന്നുവെന്ന് വ്യക്തമാക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Leader Page
പട്ടിണിയെന്നതു സാവധാനം, നിശബ്ദമായി ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. അടിസ്ഥാന പോഷകങ്ങൾ ഇല്ലാതാകുമ്പോൾ, ശരീരം ആദ്യം കരളിലെ പഞ്ചസാരശേഖരം ഉപയോഗിക്കാൻ തുടങ്ങും. പിന്നീട്, തലച്ചോറും മറ്റു പ്രധാന അവയവങ്ങളും പ്രവർത്തിപ്പിക്കാൻ പേശികളും കൊഴുപ്പും ഉരുക്കി കലകളെ നശിപ്പിക്കുന്നു. ഈ ശേഖരം തീരുമ്പോൾ, ഹൃദയം അശക്തമാകുന്നു. പ്രതിരോധ സംവിധാനം ദുർബലമാകുന്നു. മനസ് മങ്ങാൻ തുടങ്ങുന്നു. എല്ലിന്മേൽ ചർമം വലിഞ്ഞുമുറുകുന്നു, ശ്വാസം ദുർബലമാകുന്നു. അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുന്നു. കാഴ്ച നഷ്ടപ്പെടുന്നു. ഒടുവിൽ ശരീരം ശൂന്യമായി മരണത്തിലേക്കു വഴുതിവീഴുന്നു. അത് നീണ്ടുനിൽക്കുന്ന, വേദനാജനകമായ മരണമാണ്.
‘ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം’
അമ്മമാരുടെ കൈകളിൽ കിടക്കുന്ന, വിശപ്പുമൂലം മെലിഞ്ഞുണങ്ങിയ പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നിട്ടും ഇസ്രയേൽ ഗാസ ‘കീഴടക്കാൻ’ യുദ്ധം കടുപ്പിക്കാനൊരുങ്ങുകയാണ്. ഇനിയും പലസ്തീനിലെ ആയിരക്കണക്കിനു സാധാരണക്കാർ ബോംബുകളാലോ പട്ടിണിമൂലമോ കൊല്ലപ്പെടാം.
“ഇത് ഭക്ഷ്യക്ഷാമമുണ്ടാക്കിയ പ്രതിസന്ധിയല്ല”- മുതിർന്ന യുഎൻ ഉദ്യോഗസ്ഥനായ രമേഷ് രാജസിംഹം ഓഗസ്റ്റ് പത്തിന് യുഎൻ സുരക്ഷാസമിതിയിൽ പറഞ്ഞു. “ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം.” ഭക്ഷണം കിട്ടിയാൽപ്പോലും കഴിക്കാൻ കഴിയാത്തത്ര ദുർബലരാണു ഗാസയിലെ ആയിരക്കണക്കിന് കുട്ടികളെന്നാണ് ക്ഷാമകാര്യ വിദഗ്ധനായ അലക്സ് ഡി വാൾ പറയുന്നത്, “അവരുടെ ശരീരം ഭക്ഷണം ദഹിപ്പിക്കാൻപോലും പറ്റാത്തത്ര കഠിനമായ പോഷകാഹാരക്കുറവിന്റെ ഘട്ടത്തിലാണ്” എന്നാണ്.
യുദ്ധമുറയായി പട്ടിണി ഉപയോഗിക്കുന്നതുൾപ്പെടെ, ഗാസയിൽ ഇസ്രയേൽ അങ്ങേയറ്റത്തെ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നത് ഇപ്പോൾ പൊതുവായി സമ്മതിക്കുന്നുണ്ട്. യുദ്ധം തുടങ്ങി മാസങ്ങൾക്കുള്ളിൽതന്നെ പലസ്തീനിലെയും രാജ്യാന്തര തലത്തിലെയും മനുഷ്യാവകാശ സംഘടനകൾ ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. ഇത് എല്ലാ ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങളിലും ഇസ്രയേലിൽതന്നെയും പ്രതിധ്വനിച്ചു. ഉദാഹരണമായി, മുൻ ഇസ്രേലി പ്രധാനമന്ത്രി ഏഹൂദ് ഓൾമർട്ട് ഗാസയിലെ യുദ്ധക്കുറ്റങ്ങളെ അപലപിച്ചു. പ്രമുഖ ഇസ്രേലി മനുഷ്യാവകാശ ഗ്രൂപ്പുകൾ പറഞ്ഞത് ഗാസ മേഖലയിലെ നടപടികൾ വംശഹത്യക്കു തുല്യമാണെന്നാണ്.
സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല
ഹമാസ് 1,200 ഇസ്രേലികളെ വധിക്കുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിനു ശേഷം - അതുതന്നെ ഗുരുതരമായ യുദ്ധക്കുറ്റമാണ് - 2023 ഒക്ടോബർ ഒന്‍പതിന് അന്നത്തെ ഇസ്രേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു: “ഗാസ മുനന്പിൽ സമ്പൂർണ ഉപരോധത്തിന് ഞാൻ ഉത്തരവിട്ടു. വൈദ്യുതിയില്ല. ഭക്ഷണമില്ല. ഇന്ധനമില്ല. എല്ലാം അടച്ചുപൂട്ടി. ഞങ്ങൾ മനുഷ്യമൃഗങ്ങളെയാണ് എതിരിടുന്നത്. അതനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും.” ഗാസയിലെ ജനങ്ങളെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിച്ചു. സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല. ഇത് രാജ്യാന്തര മാനുഷികനിയമത്തിന്റെ കടുത്ത ലംഘനമാണ്. ഉപരോധം ഗാസയിലേക്കുള്ള എല്ലാ വസ്തുക്കളും എഴുപതു ദിവസത്തേക്കു തടഞ്ഞു. അങ്ങനെ കൂട്ടായ ശിക്ഷ നടപ്പാക്കി.
2024ന്റെ തുടക്കത്തിൽ ഇസ്രയേൽ ഗാസയിലേക്ക് ചെറിയ തോതിൽ സാധനങ്ങൾ കടത്തിവിട്ടപ്പോൾ മാത്രമാണ് ആദ്യ ഉപരോധത്തിൽ നേരിയ ഇളവ് ലഭിച്ചത്. ആ ഏപ്രിലോടെ, രാജ്യാന്തര വികസനത്തിനായുള്ള യുഎസ് ഏജൻസി (യുഎസ്എഐഡി) യുടെ അന്നത്തെ മേധാവിയായിരുന്ന സാമന്ത പവർ ഗാസയുടെ ചില ഭാഗങ്ങളിൽ ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. അടുത്ത മാസം, ലോക ഭക്ഷ്യപദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ, വടക്കൻ ഗാസയിൽ ‘ഒരു പൂർണ ക്ഷാമം’ പ്രഖ്യാപിച്ചു.
ജീവകാരുണ്യ സംഘടനകളെ തടയുന്നു
പട്ടിണിയെ യുദ്ധമുറയാക്കുന്നത് രാജ്യാന്തര നിയമങ്ങൾ വിലക്കിയിട്ടുണ്ട്. ഗാസ കൈയടക്കിയ ശക്തി എന്ന നിലയിൽ അവിടത്തെ സാധാരണ ജനങ്ങൾക്കു വേണ്ട ഭക്ഷണവും വെള്ളവും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നുവെന്ന് ഇസ്രയേൽ ഉറപ്പാക്കണം. അവ ഗാസയിൽ ലഭ്യമല്ലെങ്കിൽ പുറത്തുനിന്ന് - ഇസ്രയേലിൽനിന്നടക്കം - എത്തിക്കണം.
കഴിഞ്ഞ 21 മാസത്തിനിടെ, നിരവധി സർക്കാരുകളും സഹായ സന്നദ്ധ ഏജൻസികളും സഹായമെത്തിക്കാൻ അവരെ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർഥിച്ചിരുന്നു. അത്തരം അനുമതി നിയമപരമായ ബാധ്യതകൂടിയാണ്. തങ്ങളുടെ കൈവശമുള്ള എല്ലാ മാർഗങ്ങളിലൂടെയും മറ്റുള്ളവരുടെ ദുരിതാശ്വാസ പദ്ധതികൾക്ക് സൗകര്യമൊരുക്കാൻ ഇസ്രയേലിനു കടമയുണ്ട്. പക്ഷേ, ഇസ്രയേൽ തുടർച്ചയായി ഇതെല്ലാം നിരാകരിച്ചു. സഹായമെത്തിക്കുന്നതിൽനിന്ന് ഈ നിമിഷംപോലും ജീവകാരുണ്യ സംഘടനകളെ അവർ തടയുകയാണ്.
നിയമവിരുദ്ധമായ ഉപരോധം
2024 ജനുവരിയിൽ രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിനോട്, അത്യാവശ്യമായ അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും നൽകാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. നിയമബാധ്യതയുള്ള തീരുമാനമായിരുന്നു അത്. രണ്ടു മാസത്തിനു ശേഷം, ആ ഉത്തരവ് വീണ്ടും ഉറപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ പൂർണ സഹകരണത്തോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎൻ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംവിധാനത്തിനു മാത്രമേ ഗാസയിൽ വ്യാപകമായ ക്ഷാമം തടയാൻ കഴിയുമായിരുന്നുള്ളൂ. ഈ വർഷം ജനുവരിക്കും മാർച്ചിനുമിടയിലുള്ള വെടിനിർത്തൽ സമയത്ത്, യുഎന്നും മറ്റു മാനുഷിക സംഘടനകളും നാനൂറിലധികം ദുരിതാശ്വാസവിതരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചതിനുശേഷം ഇവ അടച്ചുപൂട്ടി. നിയമവിരുദ്ധമായി മറ്റൊരു ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
ഹമാസിനുമേൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനായി സഹായം വെട്ടിക്കുറയ്ക്കുകയാണെന്നു പറഞ്ഞ് ഇസ്രയേൽ പുതിയ ഉപരോധത്തെ ന്യായീകരിച്ചു. അങ്ങനെ പട്ടിണിയെ യുദ്ധത്തിൽ ആയുധമായി ഉപയോഗിക്കുന്നു എന്നു സമ്മതിക്കുകയും ചെയ്തു. മേയിൽ സഹായം പുനരാരംഭിച്ചപ്പോൾ, യുഎന്നിന് പകരം ഇസ്രയേൽ സംഘടിപ്പിച്ച സ്വകാര്യ ഭക്ഷ്യവിതരണ സംവിധാനമായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) വന്നു. എന്നാൽ അതിനുശേഷം, ജിഎച്ച്എഫിന്റെ നാല് വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാൻ ശ്രമിച്ച 1,400ലധികം പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചു.
ജിഎച്ച്എഫ് പദ്ധതി ഒരിക്കലും പ്രാവർത്തികമാകുമായിരുന്നില്ല. കഴിഞ്ഞ മാസം പുറത്തുവന്ന ക്ഷാമ അവലോകന സമിതിയുടെ ഒരു റിപ്പോർട്ട് പ്രകാരം, “ഭയാനകമായ ആക്രമണങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ പോലും, ജിഎച്ച്എഫിന്റെ വിതരണപദ്ധതി കൂട്ട പട്ടിണിയിലേക്ക് നയിക്കും.”
മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുന്നു
രാജ്യാന്തര നിയമപ്രകാരം, പട്ടിണി യുദ്ധക്കുറ്റം ആകുന്നത് ഉപരോധം തുടങ്ങുന്ന നിമിഷം മുതലാണ്. ദേശീയ, വംശീയ,അല്ലെങ്കിൽ മതപരമായ ഒരു കൂട്ടത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നയം വിപുലമാകുന്പോൾ അത് വംശഹത്യയായി മാറുന്നു. മുതിർന്ന, ഒന്നിലധികം ഇസ്രയേൽ ഉദ്യോഗസ്ഥർ അത്തരം ഉദ്ദേശ്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ പ്രതിരോധ മന്ത്രി ഗാലന്റ്, 2024 ഓഗസ്റ്റിൽ “രണ്ട് ദശലക്ഷം സാധാരണക്കാരെ പട്ടിണി കാരണം മരിക്കാൻ ഇടയാക്കുന്നത് ന്യായീകരിക്കാവുന്നതും ധാർമികവുമാണ്” എന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി ബെസാലൽ സ്മൊട്രിച്ച്, കൂടാതെ “ഭക്ഷണവും സഹായ ശേഖരങ്ങളും ബോംബിട്ട് നശിപ്പിക്കണം” എന്ന് ട്വീറ്റ് ചെയ്ത ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പലസ്തീനികളെ മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുകയാണ്. യുദ്ധം തുടങ്ങിയ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ വരാൻ പോകുന്ന ഭീകരതയുടെ സൂചനകൾ വ്യക്തമായിരുന്നെങ്കിലും പല സർക്കാരുകളും കണ്ണടച്ചു. സഹായം ഹമാസിന് പോകുമെന്നു വാദിച്ച് അവർ സഹായത്തിനുള്ള നിയന്ത്രണങ്ങളെ ന്യായീകരിച്ചു. ഈ വാദത്തിന് തങ്ങളുടെ കൈവശം തെളിവുകളൊന്നുമില്ലെന്ന് ഇസ്രയേൽ ഇപ്പോൾ പറയുന്നു. കൂടാതെ, ഗാസയിലേക്ക് സഹായം എത്തിച്ചതിനേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ സർക്കാരുകൾ ഇസ്രയേലിനു നല്കി. ഒരു വംശഹത്യ തടയാനും അവസാനിപ്പിക്കാനുമുള്ള തങ്ങളുടെ കടമയിൽ ഇപ്പോഴവർ പരാജയപ്പെട്ടിരിക്കുന്നു.
ഈ ആഗോള നാണക്കേടിന്റെ നിമിഷം ചരിത്രം എന്നേക്കും രേഖപ്പെടുത്തും. എല്ലിൻകൂടുകൾ മാത്രമായ കുട്ടികളുടെ ചിത്രങ്ങൾ, ലോകം ഒന്നും ചെയ്യാതിരുന്ന മുൻകാല സംഭവങ്ങളിലെ ചിത്രങ്ങൾക്കൊപ്പം അത് സൂക്ഷിക്കും. കൂടുതൽ കുട്ടികൾ മരിക്കുന്നതിനു മുമ്പ്, നമ്മുടെ മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും സംരക്ഷിക്കാൻ ലോ
Editorial
വർഷങ്ങൾ പിന്നിട്ടിട്ടും അവഗണനയുടെ സമരത്തുരുത്തുകളിൽ ഒറ്റപ്പെട്ടുപോയവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്.
നീതിക്കും ന്യായത്തിനുംവേണ്ടിയുള്ള സമരങ്ങൾ വിജയിക്കുന്നത് അതിൽ പങ്കെടുക്കുന്നവരുടെ കരുത്തുകൊണ്ടു മാത്രമല്ല, ഭരണകൂടത്തിന്റെ നീതിബോധംകൊണ്ടുമാണ്.
ദുർബലരായ സമരക്കാരെ അടിച്ചമർത്തുകയോ അവഗണിക്കുകയോ ചെയ്തു തോൽപ്പിക്കാൻ ഒരു സർക്കാരിനും ബുദ്ധിമുട്ടില്ല. പക്ഷേ, ജനാധിപത്യം ആവശ്യപ്പെടുന്നത് അതല്ല. വർഷങ്ങളായി വിവിധ ആവശ്യങ്ങളുന്നയിച്ചു കേരളത്തിൽ സമരം ചെയ്തുകൊണ്ടിരിക്കുന്നവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്. തങ്ങളുടെ ഭരണത്തിന്റെ ഇരുണ്ട മൂലകൾ കണ്ടെത്താൻ അതുപകരിക്കും.
പത്തും പതിനാറും വർഷങ്ങളായ സമരങ്ങൾപോലും സംസ്ഥാനത്തുണ്ട്. പലരും നീതി കിട്ടാതെ മരിച്ചുപോയി. ബാക്കിയുള്ളവർ അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾപോലും മാറ്റിവച്ച് എന്നെങ്കിലും നീതി കിട്ടുമെന്നു കരുതി സമരപ്പന്തലുകളിൽ കാത്തിരിക്കുകയാണ്. അതിലൊന്നാണ് ആശമാരുടെ സമരം.
അവരുടെ അധ്വാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന തുച്ഛമായ പ്രതിഫലം കേട്ടു മലയാളി തലയിൽ കൈവച്ചു. പക്ഷേ, സർക്കാരും അവരുടെ ‘അധ്വാനവർഗ പാർട്ടി’യും ആ സ്ത്രീകളെ കൂക്കിവിളിച്ചു. പട്ടിണിപ്പാവങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ മനസിലാക്കാൻ പറ്റാത്തത്ര ഉയർന്ന സാന്പത്തികസ്ഥിതിയിലാണ് നേതാക്കളിലേറെയും. അതുകൊണ്ട് ആശമാരെ മനസിലായില്ലെങ്കിലും ലക്ഷങ്ങൾ മാസവരുമാനമുള്ള പിഎസ്സി അംഗങ്ങളുടെ ആർത്തി പെട്ടെന്നു മനസിലായി.
ലക്ഷങ്ങൾ കൂട്ടിക്കൊടുത്തു. ആശമാരോടു പോയി കേന്ദ്രത്തോടു ചോദിക്കാൻ പറഞ്ഞവർ, കേന്ദ്രത്തോടു ചോദിച്ചിട്ടാണോ പ്രകടനപത്രികയിൽ ആശമാരുടെ പ്രതിഫലം വർധിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തതെന്നു പറഞ്ഞില്ല. സമരംതന്നെ ജീവിതമാക്കിയത് സത്യത്തിൽ നേതാക്കളല്ല, അവർ പുറംകാലിനു തൊഴിച്ചെറിഞ്ഞ സാധാരണക്കാരാണ്.
2007ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടങ്ങിയ ചെങ്ങറ ഭൂസമരം 18 വർഷം പിന്നിട്ടു. കോഴിക്കോട് മാനാഞ്ചിറ ചത്വരത്തിൽ കോംട്രസ്റ്റ് തൊഴിലാളികൾ സംയുക്ത സമരം തുടങ്ങിയിട്ട് 16 വർഷം. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കല്‍ ബില്ല് രാഷ്ട്രപതി അഗീകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല.
ഒന്നും ചെയ്യില്ലെന്നു പറയില്ല; പക്ഷേ ചെയ്യില്ല. എൻഡോസൾഫാൻ ഇരകളുടെ കാര്യവും ഇതാണ്. അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൊടുക്കാൻ സുപ്രീംകോടതി 2007ൽ ഇടക്കാല ഉത്തരവും 2022ൽ അന്തിമവിധിയും പുറപ്പെടുവിച്ചതാണ്.
18 വർഷമായെങ്കിലും വിതരണം പൂർത്തിയായിട്ടില്ല. മുനന്പം, കേരളത്തെ ഇളക്കിമറിച്ച സമരമായിരുന്നു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും പ്രതിപക്ഷവുമൊക്കെ മാറിമാറി സമരപ്പന്തലിലെത്തി. ഭേദഗതി വരുത്തിയിട്ടും വഖഫ് നിയമത്തിന്റെ മനുഷ്യ-ജനാധിപത്യവിരുദ്ധ പഴുതിൽ കുടുങ്ങിപ്പോയ നൂറുകണക്കിനു മനുഷ്യർ, പണം കൊടുത്തു വാങ്ങിയ സ്വന്തം മണ്ണിന്റെ കൈവശാവകാശത്തിനുവേണ്ടി 300 ദിവസമായി സമരത്തിലാണ്.
കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിസരത്തുപോലും വീടില്ലാത്ത രാഷ്ട്രീയക്കാരും ന്യായാധിപരും ചില വിദഗ്ധരുമൊക്കെ അതു പൊട്ടില്ലെന്ന് ‘ഉറപ്പു’കൊടുത്തതാണ് മറ്റൊരു ദുരന്തം.
അണക്കെട്ടിനോടനുബന്ധിച്ച് തുരങ്കമുണ്ടാക്കാൻ 2014ൽ സുപ്രീംകോടതി നടത്തിയ ഉത്തരവ് നടപ്പാക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഭയചകിതരായവർ സമരം തുടങ്ങിയിട്ട് ഒരു വർഷത്തോടടുക്കുന്നു. പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയ സിൽവർലൈൻ സമരം, വയനാട്-നിലന്പൂർ-പാലക്കാട് ആദിവാസി ഭൂസമരങ്ങൾ, കോട്ടയത്തെയും ആലപ്പുഴയിലെയും നെൽകർഷക സമരങ്ങൾ, ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണലൂറ്റ് വിരുദ്ധ സമരം, വയനാട്ടിൽ വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടാൻവേണ്ടി ഒരു കുടുംബത്തിന്റെ 10 വർഷം പിന്നിട്ട സമരം... അവകാശസമരങ്ങളെ അധികാരത്തിലേക്കുള്ള വഴിയാക്കിയവർ അധികാരത്തിലെത്തിയപ്പോൾ തിരിഞ്ഞുകുത്തിയതിന്റെ നന്പർ വൺ ഉദാഹരണങ്ങളിൽ ചിലതാണ് പറഞ്ഞത്.
ജനാധിപത്യ ധാർമികതകളും ഉത്തരവാദിത്വവും മറന്നതിൽ പ്രതിപക്ഷവുമുണ്ട്. എന്തിനാണ്, ആരെ കാത്താണ് നിങ്ങളിങ്ങനെ വർഷങ്ങളായി വഴിയിൽ നിൽക്കുന്നതെന്ന് ആരും ചോദിക്കാനില്ലാത്തവരുടെ നിസഹായാവസ്ഥ അഭിസംബോധന ചെയ്യപ്പെടണം.
പഞ്ചായത്ത് തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും സംസ്ഥാന തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും തീർക്കണം. ഉദ്യോഗസ്ഥരല്ല, ജനപ്രതിനിധികളാണ് ഈ മനുഷ്യരോടു സംസാരിക്കേണ്ടത്. ഗതികേടിന്റെ പാരമ്യതയിലാവാം അവർ സമരത്തിനിറങ്ങിയത്. ഇതു തെരഞ്ഞെടുപ്പുകാലത്ത് ചർച്ച ചെയ്യപ്പെടണം. ആ കടന്പയും കടന്നാൽ ഇവരൊന്നും തിരിഞ്ഞുനോക്കില്ല. നാളെയിത് ആർക്കും സംഭവിക്കാമെന്ന് സഹപൗരരും ചിന്തിക്കണം.
Editorial
തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറ യിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയും വേഗം നടപ്പാക്കണം. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഹമാസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഗാസ സിറ്റി പിടിക്കാൻ ഇസ്രയേൽ സൈനികനീക്കമാരംഭിച്ചതോടെ ജനങ്ങൾ നരകവാതിൽക്കലെത്തിയിരിക്കുന്നു. ഇനി ബന്ദിമോചന കരാർ ഉണ്ടാക്കിയാലും ഗാസയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു അറിയിച്ചത്.
നഗരം പൂർണമായും ഭക്ഷ്യക്ഷാമത്തിലാണെന്ന് യുഎൻ ഏജൻസിയും വെളിപ്പെടുത്തി. മരണം, അനാഥത്വം, വിശപ്പ്, രോഗങ്ങൾ... ഗാസ ഒരിക്കലും പഴയതുപോലെയാകില്ല. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹമാസ് വീണ്ടും അധികാരത്തിലെത്തുകയുമില്ല. തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറയിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയുംവേഗം നടപ്പാക്കുകയാണു വേണ്ടത്. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഇസ്ലാം മതം ഉണ്ടാകുന്നതിനുമുന്പ് യഹൂദർ വസിച്ചിരുന്ന ഇസ്രയേലിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അവിടെ നിൽക്കട്ടെ. 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ തിരിച്ചടിക്കാൻ തുടങ്ങിയിട്ട് 22 മാസം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 62,000 ആളുകൾ കൊല്ലപ്പെട്ടു.
ഏറ്റവും വലിയ വംശഹത്യയുടെ ഇരകളായ ഇസ്രയേൽ ഈ വേദന തിരിച്ചറിയണം. ഹമാസ് കൊലപാതകികളുടെയും ബലാത്സംഗികളുടെയും തലയ്ക്കു മുകളിൽ നരകവാതിലുകൾ തുറക്കുമെന്നാണ്, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞത്. തീവ്രവാദികൾക്കുവേണ്ടി നിങ്ങൾ തുറന്ന നരകവാതിലൂടെയാണ് ഇക്കണ്ട നിരപരാധികളും പോയത്.
ഇസ്രയേൽ അതിന്റെ സ്വത്വരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ അതിന്റെ അടിത്തറയായ വിശുദ്ധ ലിഖിതങ്ങളെയും വിലമതിക്കണം. “വിധവയെയും അനാഥനെയും പീഡിപ്പിക്കരുത്. നീ അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിച്ചാൽ ഞാൻ തീർച്ചയായും അവരുടെ നിലവിളി കേൾക്കും” (പുറപ്പാട് 22:22-23). പലസ്തീൻ വിമോചനത്തിന്റെ മറയിലെത്തുന്ന ഭീകരവാദത്തെ ചെറുക്കാനുള്ള ഇസ്രയേലിന്റെ നിശ്ചയദാർഢ്യത്തെ തള്ളിക്കൊണ്ടല്ല, ഗാസയിലെ പട്ടിണിയും മരണവും ചൂണ്ടിക്കാണിക്കുന്നത്; മനുഷ്യത്വം യുക്തികളെ മറക്കും എന്നതിനാലാണ്.
ഗാസയിലെ ജനങ്ങളുടെ ദുരിതത്തിന്റെ പരസ്യം കൊടുത്ത് ഹമാസ് മുസ്ലിം രാജ്യങ്ങളിൽനിന്നു കൈപ്പറ്റിയ കോടാനുകോടി സന്പത്തിന്റെ സിംഹഭാഗവും തീവ്രവാദത്തിന്റെ തുരങ്കങ്ങളിലേക്ക് ഒഴുകിപ്പോയി. ഹമാസ് നേതാക്കളുടെയും മക്കളുടെയും വിദേശ അക്കൗണ്ടുകളും സുഖവാസവും കുപ്രസിദ്ധവുമായിരുന്നു.
പിഎൽഒയുടെയും ഹമാസിന്റെയുമൊക്കെ സ്ഥാനത്ത് ജനാധിപത്യ പ്രസ്ഥാനങ്ങളായിരുന്നെങ്കിൽ പലസ്തീൻ പണ്ടേ വികസ്വര രാജ്യമായേനെ. സ്വന്തം തീവ്രവാദ മേൽവിലാസത്തോളം ഹമാസിനെ പരാജയപ്പെടുത്തിയ മറ്റൊരു ഘടകവുമില്ല. ഏതു കള്ളപ്പേരിലാണെങ്കിലും ഒരുവശത്ത് ഇസ്ലാമിക തീവ്രവാദമുള്ള ഒരു സംഘർഷത്തെയും പഴയ ഫോർമുലകൾ ഉപയോഗിച്ച് ലോകത്തൊരിടത്തും ഇനി നിർധാരണം ചെയ്യാനാകില്ല.
1997 ജൂലൈയിൽ മലയാളം വാരികയിൽ ഒ.വി. വിജയൻ ഇസ്രയേലിനെക്കുറിച്ച് എഴുതിയ ലേഖനം, അതിനുമുന്‍പ് പല പ്രമുഖ പ്രസിദ്ധീകരണങ്ങളും തിരസ്കരിച്ചിരുന്നു. കാരണം, കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പ്രീണനമൂശയിൽ വാർത്തെടുത്ത പൊതുബോധത്തെ അവർതന്നെ ഭയന്നു. അതിന്റെ തുടർച്ചയാണ് ഹമാസിനെ ഭീകരപ്രസ്ഥാനമെന്നു വിളിക്കാൻ ധൈര്യപ്പെടുന്നവർ മതേതര പാർട്ടികളിൽപോലും വിലയൊടുക്കേണ്ടിവരുന്നത്. ഇസ്രയേലിനെക്കുറിച്ച് ഒ.വി. വിജയൻ ഇങ്ങനെയെഴുതി.
“അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവില്‍ വിഷവാതകച്ചൂളയുടെ രണ്ടാം പതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയില്‍ ഈ കൊച്ചുരാഷ്ട്രം രാപകല്‍ തയാറെടുപ്പില്‍ മുഴുകി... മൂന്നാം ലോക വേദികളില്‍ നാം ഉന്നയിച്ച പ്രമേയങ്ങളില്‍ ഇസ്രയേല്‍ ഒരു ‘തിയോക്രസി’യായി. മുന്‍കാല സിയോണിസ്റ്റ് ഭീകരപ്രവർത്തകരുടെ പിന്തുടർച്ചാവകാശിയായി. അന്താരാഷ്ട്ര തിന്മകളുടെ കാച്ചിക്കുറുക്കിയ പ്രതീകമായി. വാർത്താവിനിമയത്തില്‍ ഇസ്രയേലിനെ അപകീർത്തിപ്പെടുത്താന്‍ ഉപയോഗിച്ച കരിംചായത്തിന്റെ കഥയില്‍ ചോദ്യമുണ്ടായിരുന്നില്ല.
വ്യക്തി എന്ന നിലയ്ക്കും സമൂഹം എന്ന നിലയ്ക്കും ഒളിച്ചുകഴിയാന്‍ നിർബന്ധിതനായ യഹൂദന് ഇസ്രയേലിന്റെ ഗർവിഷ്ഠമായ പൗരത്വത്തിലേക്കു നീങ്ങിയെങ്കിലും സമ്പന്നമായ രക്തസാക്ഷിത്വത്തിന്റെ ആത്മീയ സൂക്ഷിപ്പുകാരനായിത്തന്നെ തുടർന്നു... വിഷവാതകച്ചൂളയിലേക്കു വെടുപ്പോടെ പറഞ്ഞയച്ച യഹൂദന്മാരോടുള്ള കടം മനുഷ്യവര്ഗത്തിന്റെയത്രയും കടബാധ്യതയാണ്.
തുച്ഛമായ തെരഞ്ഞെടുപ്പ് നേട്ടങ്ങളെ ഉന്നംവച്ച് നാം ഇവിടെ വളർത്തിക്കൊണ്ടുവന്ന ഇസ്രയേൽ വിരോധം മാറ്റിവയ്ക്കേണ്ട കാലം വന്നുകഴിഞ്ഞു”. ഒ.വി. വിജയന്റെ നിരീക്ഷണം 28 വർഷം പിന്നിട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രീണനച്ചൂളയിൽ സത്യം ചാരമായിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലും പ്രീണനക്കാർ ഗാസയുടെ വേദന കണ്ടു. പക്ഷേ, നമ്മൾ ഗാസയ്ക്കൊപ്പം, ക്രിസ്ത്യാനിയായതിനാൽ മാത്രം ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വംശഹത്യക്കിരയാകുന്ന ക്രിസ്ത്യാനികളെയും കണ്ടു. ഗാസക്കാരുടെ പലായനകാലത്തുതന്നെ അസർബൈജാൻ ആട്ടിപ്പായിച്ച നാഗർണോ-കരാബാക്കിലെ 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കണ്ടു. അവരുടെ പള്ളികൾ ഇടിച്ചുനിരത്തുന്നതും മോസ്കുകളാക്കുന്നതും കണ്ടു.
അതിന് അസർബൈജാനെ സഹായിച്ചത്, 1915-17 കാലത്ത് 15 ലക്ഷം അർമേനിയക്കാരെ വംശഹത്യ നടത്തിയ തുർക്കിയുടെ കുപ്രസിദ്ധ പ്രതാപം വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന എർദോഗനാണെന്നു കണ്ടു. ബാബറി മസ്ജിദിന്റെ പേരിലുള്ള കണ്ണീരുണങ്ങും മുന്‍പ്, മോസ്കാക്കിയ ഹാഗിയ സോഫിയ കത്തീഡ്രലിൽ നിസ്കരിക്കാൻ ഉളുപ്പില്ലാത്തവരുടെ മതേതരപാഠങ്ങൾ! ഇസ്ലാം പിറക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുന്പ് ക്രൈസ്തവർ ഉണ്ടായിരുന്ന നാടാണ് ഗാസ.
മതപരിവർത്തനം, കൊലപാതകം, പലായനം... ഇനി ആയിരം ക്രിസ്ത്യാനികൾകൂടിയുണ്ട് ബാക്കി. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായിരുന്ന പല രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളാക്കിയവർ ഇരവാദവും കൊലപാതകവും ഒന്നിച്ചു കൊണ്ടുപോകുന്ന തീവ്രവാദവിരുത് കേരളത്തിലും വിജയിപ്പിച്ചു. അവർക്കു വിടുപണി ചെയ്തവർ മറ്റു മതവർഗീയതകൾക്ക് വളമിടുകയും ചെയ്തു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്നു പാടുന്നവരെ അവരുടെ പാട്ടിനു വിടുക. പക്ഷേ, ഇസ്രയേൽ ചോദിക്കുന്നു, അയലത്തു കുടിയിരിക്കുന്ന ഹമാസ് ഭീകരരെയും അവരുടെ സഹായികളെയുമല്ലാതെ ലോകത്ത് ആരെയെങ്കിലും ഞങ്ങൾ ആക്രമിക്കുന്നുണ്ടോ? ജറുസലെമിൽ ഉൾപ്പെടെയുള്ള പലസ്തീൻ മുസ്ലിംകളെയും സംരക്ഷിക്കുകയല്ലേ?
പക്ഷേ, ഹമാസ് ഉൾപ്പെടെ ഭീകരർക്ക് ശത്രു ക്രൈസ്തവരും യഹൂദരുമാണ്. ആരാണ് വംശീയവാദികൾ? കണ്ണടച്ചാൽ അടയ്ക്കുന്നവർക്കേ ഇരുട്ടാകൂ. നുണകൾകൊണ്ട് രാഷ്ട്രീയം കളിക്കാം; പ്രശ്നപരിഹാരമുണ്ടാകില്ല. കാഷ്മീരിനെ നശിപ്പിച്ചവരുടെ ബന്ധുക്കളാണ് പലസ്തീനെയും നിത്യനരകമാക്കിയത്.
ഗാസ മരണവക്രത്തിലാണ്. ഹമാസ് ബന്ദികളെ വിട്ടുകൊടുക്കണം. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണം. ഹമാസ് മുക്ത ദ്വിരാഷ്ട്ര പദ്ധതിക്കായി ലോകം പരിശ്രമിക്കണം. അത് ഇസ്രയേലിന്റെയോ ഹമാസിന്റെയോ കോളനിയാകരുത്. അമേരിക്കൻ മെത്രാൻ സമിതി ഗാസയിലെ ജനങ്ങൾക്കായി ധനസമാഹരണം നടത്തുകയാണ്.
ഗാസയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം അമേരിക്കൻ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണെന്നാണ് അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച്ബിഷപ് തിമോത്തി ബ്രോലിയോ പറഞ്ഞത്. അവർ പശ്ചിമേഷ്യയിലെ ഇസ്ലാമിസ്റ്റുകൾ കൊന്നൊടുക്കുന്ന ക്രൈസ്തവരുടെ നിലവിളിക്കൊപ്പം ഗാസയിലെ മുസ്ലിം കുഞ്ഞുങ്ങളുടെ നിലവിളിയും കേൾക്കുന്നു. അതാണ് മതം, അതാണ് മതേതരത്വം, അതാണ് ജനാധിപത്യം. ബാക്കിയെല്ലാം മതരാഷ്ട്രീയമാണ്. പങ്കെടുക്കരുത്.Read More
International
ഗാസ: ഗാസയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഖേദപ്രകടനം നടത്തി ഇസ്രയേൽ. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ആഴത്തിൽ ഖേദിക്കുന്നതായും നിഷ്കളങ്കമായ ഓരോ മരണവും ദുരന്തമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
ദേവാലയത്തിനു നേരെയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും വിശദമാക്കി. ആക്രമണത്തിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ ഖേദം പ്രകടിപ്പിച്ചിരുന്നു. മാർപ്പാപ്പയുടെ ആശ്വാസ വാക്കുകളോട് നെതന്യാഹുവിന്റെ ഓഫീസ് നന്ദി പ്രകടിപ്പിച്ചു. ഇസ്രയേൽ സൈന്യവും ആക്രമണം അബദ്ധത്തിലുണ്ടായെന്നാണ് വിശദമാക്കുന്നത്.
ഗാസയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിക്കു നേർക്ക് ഇസ്രേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. 60 വയസുള്ള കെയർടേക്കറും 84 വയസുള്ള സ്ത്രീയും ആണു കൊല്ലപ്പെട്ടത്.
ഗാസയിലെ ഏക കത്തോലിക്കാ പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളി വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റു. ഫ്രാൻസിസ് മാർപാപ്പയുടെ ഉറ്റ സുഹൃത്തായിരുന്നു ഫാ. റൊമാനെല്ലി. ഗാസാ യുദ്ധത്തിനിടെ ഫ്രാൻസിസ് മാർപാപ്പയും ഫാ. റൊമാനെല്ലിയും ദിവസവും സംസാരിച്ചിരുന്നു. ഫാ. റൊമാനെല്ലിയുടെ പരിക്ക് സാരമുള്ളതല്ല.
ക്രൈസ്തവരും മുസ്ലിംകളും അടക്കം നൂറുകണക്കിനു പലസ്തീൻകാർ അഭയം തേടിയിരിക്കുന്ന പള്ളിവളപ്പിൽ ഇസ്രേലി ഷെല്ലിംഗിൽ നാശനഷ്ടമുണ്ടായി. നിരവധി കുട്ടികളും ഭിന്നശേഷിക്കാരും ഇവിടെ കഴിയുന്നുണ്ട്. അൽ-അഹ്ലി ആശുപത്രിയുടെ തൊട്ടടുത്തായാണ് ഹോളി ഫാമിലി പള്ളി സ്ഥിതി ചെയ്യുന്നത്.
International
ജറൂസലെം: ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ ഏഴ് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കവചിത വാഹനത്തിൽ സ്ഫോടനമുണ്ടാകുകയായിരുന്നു. 605-ാം കോംബാറ്റ് എൻജിനിയറിംഗ് ബറ്റാലിയനിലെ സൈനികരാണു കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു.
2023 ഒക്ടോബറിൽ ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചശേഷം 860 ഇസ്രേലി സൈനികരാണു കൊല്ലപ്പെട്ടത്. ഇവരിൽ 400 പേർക്കു ജീവൻ നഷ്ടമായത് ഗാസയിലാണ്.
ഖാൻ യൂനിസിൽ പാർപ്പിടസമുച്ചയത്തിൽനിന്ന് ഇസ്രേലി സൈനികരെ ആക്രമിച്ചെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡ്സ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. ഖാൻ യൂനിസിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു സൈനികനു പരിക്കേറ്റു.