റഫ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഗാസയുടെയും ഈജിപ്റ്റിന്റെയും അതിർത്തിയായ റഫ കവാടം ഭാഗികമായി തുറന്നു. രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്ന അതിർത്തി തുറന്നതോടെ, ഗുരുതരമായി പരിക്കേറ്റ് ചികിത്സ കാത്തിരുന്ന നൂറു കണക്കിനു പലസ്തീനികൾ വിദഗ്ധ ചികിത്സ തേടി ഈജിപ്റ്റിലേക്കു കടന്നുതുടങ്ങി. യുദ്ധം തകർത്ത ഗാസയിലെ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതമായ സാഹചര്യത്തിൽ വലിയ ആശ്വാസമാണ് ഈ നീക്കം നൽകുന്നത്.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ അതിർത്തിയിൽ ആംബുലൻസുകളുടെ നീണ്ട നിര ദൃശ്യമായിരുന്നു. കാൻസർ രോഗികൾ, യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റവർ, അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ അതിർത്തി കടക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഏകദേശം 20,000-ത്തോളം ആളുകൾ ചികിത്സയ്ക്കായി ഗാസയ്ക്ക് പുറത്തേക്ക് പോകാൻ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിർത്തി കടന്നെത്തുന്ന രോഗികളെ സ്വീകരിക്കാൻ ഈജിപ്ത് ഭാഗത്ത് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താത്കാലിക ഫീൽഡ് ഹോസ്പിറ്റലുകളും മെഡിക്കൽ സംഘങ്ങളും സജ്ജമാണ്. ഗാസയിലെ തകർന്ന ആരോഗ്യമേഖലയ്ക്ക് താങ്ങായി കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറാണെന്ന് ഈജിപ്ഷ്യൻ അധികൃതർ അറിയിച്ചു.
അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളെത്തുടർന്നാണ് ഇസ്രായേൽ അതിർത്തി തുറക്കാൻ സമ്മതിച്ചത്. എങ്കിലും, കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഓരോരുത്തരെയും കടത്തിവിടുന്നത്. ഇസ്രേൽ സൈന്യത്തിന്റെയും അന്താരാഷ്ട്ര നിരീക്ഷകരുടെയും സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.
വർഷങ്ങളായി തുടരുന്ന ഉപരോധത്തിനു നേരിയ ഇളവ് ലഭിച്ചതു ഗാസയിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രോഗികളെയും പരിക്കേറ്റവരെയും അതിർത്തി കടക്കാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Tags : Rafah border Palestinians Gaza Egypt;