കയ്റോ: ഇസ്രേലി സേന വ്യാഴാഴ്ച രാത്രി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ രണ്ടു പലസ്തീനികൾ കൊല്ലപ്പെട്ടു.
ഒരാൾ ഇസ്രേലി സൈനികരുടെ വെടിയേറ്റും മറ്റൊരാൾ ഷെല്ലാക്രമണത്തിലുമാണു കൊല്ലപ്പെട്ടതെന്നു പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ ഷെല്ലാക്രമണങ്ങളിൽ പരിക്കേറ്റ മറ്റൊരാളും ഇന്നലെ ഗാസയിൽ മരിച്ചു.
വ്യാഴാഴ്ച പകലും ഇസ്രേലി സേന ഗാസയിൽ ആക്രമണം നടത്തിയിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശത്ത് വ്യോമാക്രമണവും വടക്കൻ ഗാസയിൽ ഗാസ സിറ്റിക്കു സമീപം ടാങ്ക് ആക്രമണവുമാണ് ഉണ്ടായത്.
ഭീഷണി ഉയർത്തുന്ന ഭീകരകേന്ദ്രങ്ങൾ തകർക്കാൻവേണ്ടിയായിരുന്നു ആക്രമണങ്ങളെന്ന് ഇസ്രേലി സേന അറിയിച്ചു. ചൊവ്വാഴ്ച ഇസ്രേലി സേന ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.
ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ഒരു ഇസ്രേലി സൈനികൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്രയേൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.