കയ്റോ: ഇസ്രേലി സേന ഇന്നലെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ആറു കുട്ടികൾ അടക്കം 25 പേർ കൊല്ലപ്പെട്ടു. ഗാസയ്ക്കും ഈജിപ്തിനും ഇടയിലെ റാഫ അതിർത്തി ഇസ്രയേൽ ഇന്നു തുറക്കാനാരിക്കേയാണ് വൻ ആക്രമണം.
ഇന്നലെ പുലർച്ചെ മുതൽ ഗാസ സിറ്റിയിലും ഖാൻ യൂനിസിലും ആക്രമണമുണ്ടായി എന്നാണു റിപ്പോർട്ട്. ഗാസ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റിലുണ്ടായ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളും രണ്ട് വനിതകളും കൊല്ലപ്പെട്ടതായി പലസ്തീൻ മാധ്യമങ്ങൾ അറിയിച്ചു. ഖാൻ യൂനിസിൽ പലസ്തീനികളുടെ കൂടാരങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും കഴിഞ്ഞവർഷം ഒക്ടോബറിൽ വെടിനിർത്താൻ സമ്മതിച്ചശേഷം മാത്രം ഗാസയിലുണ്ടായ ആക്രമണങ്ങളിൽ 500ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീൻ തീവ്രവാദികളുടെ ആക്രമണങ്ങളിൽ നാല് ഇസ്രേലി ഭടന്മാരും കൊല്ലപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാനപദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. ഹമാസിന്റെ നിരായുധീകരണം, ഇസ്രേലി സേനയുടെ ഗാസയിൽനിന്നുള്ള പിന്മാറ്റം, അന്താരാഷ്ട്ര സമാധാനസേനയെ വിന്യസിക്കൽ തുടങ്ങിയ കാര്യങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്.
ഇതിനിടെ, റാഫ അതിർത്തി ഇന്നു തുറക്കുന്നത് ഗാസ നിവാസികൾക്ക് ആശ്വാസമാകും. ഗാസയിൽനിന്ന് പുറംലോകത്തെത്താനുള്ള ഏക വഴിയാണിത്. 2024 മേയ് മുതൽ ഇസ്രയേൽ അടച്ചിട്ടിരിക്കുകയാണ്.
Tags : Israel attack Gaza Gaza citty khan unis