Kerala
പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
സുപ്രീംകോടതിവിധിയുടെ മറപിടിച്ച് കേരളത്തിലെ ഇടതുസർക്കാർ അധ്യാപകരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കി അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ ഉത്തരവാണു പുറപ്പെടുവിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലി ഇല്ലാതാക്കുന്ന സുപ്രീംകോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ കേരള സർക്കാർ ഇതുവരെ തയാറായിട്ടില്ല.
കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കുവേണ്ടി ദിവസങ്ങൾക്കകം അപ്പീൽ നൽകുകയും സിറ്റിംഗിനു ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകരെ നിയമിക്കുകയും ചെയ്യുന്ന സർക്കാരാണു പതിനായിരക്കണക്കിന് അധ്യാപകരുടെ ജീവിതംതന്നെ ഇരുട്ടിലാക്കുന്ന ഉത്തരവിനെതിരേ മാസങ്ങൾ കഴിഞ്ഞിട്ടും അപ്പീൽപോലും സമർപ്പിക്കാതെ, അധ്യാപകരുടെ ആകെയുള്ള പ്രമോഷനായ ഹെഡ്മാസ്റ്റർതസ്തിക പോലും നിഷേധിച്ച് ഉത്തരവിറക്കിയത്.
കോടതി ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിച്ച് അധ്യാപകദ്രോഹ നടപടികൾമാത്രം നടത്തിവരുന്ന ഇടതുസർക്കാർ ഇനിയെങ്കിലും അധ്യാപകരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ്, ക്രിമിനലുകളോടു കാണിക്കുന്ന നീതിയെങ്കിലും അധ്യാപകരോടു കാണിക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കരിനിയമത്തിനെതിരേ സമരരംഗത്തിറങ്ങുമെന്നും നീതിപീഠത്തെ സമീപിക്കുമെന്നും കമ്മിറ്റി അറിയിച്ചു.പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനി വട്ടപ്പാറ, ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, ജി.കെ. ഗിരീഷ്, എം.കെ. അരുണ, ജോൺ ബോസ്കോ, പി.എസ്. മനോജ്, പി. വിനോദ് കുമാർ, പി.എം. നാസർ, പി.പി. ഹരിലാൽ, പി.എം. ശ്രീജിത്ത്, സി.വി. സന്ധ്യ, ടി. ആബിദ്, ആർ. തനൂജ എന്നിവർ പ്രസംഗിച്ചു.
District News
വടക്കഞ്ചേരി: കെ-ടെറ്റ് വിഷയത്തിൽ അധ്യാപകർക്കുള്ള ആശങ്കകൾ സർക്കാർ ഉടൻ പരിഹരിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ ആവശ്യപ്പെട്ടു. കെപിഎസ്ടിഎ ആലത്തൂർ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തിൽ അധ്യാപകർക്ക് അനുകൂലമായ നിലപാട് എടുക്കണമെന്നും അധ്യാപകരെ മുൾമുനയിൽ നിർത്തുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ശ്രീജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ബിജു വർഗീസ്, സംസ്ഥാന കൗൺസിലർ പി. ജയശങ്കർ, പാലക്കാട് വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി. സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. മീരാൻഷാ, ജില്ലാ ഓഡിറ്റർ പി.കെ. ജയകുമാർ, വി. രാജേഷ് കുമാർ, ജിജോ ജോൺ പ്രസംഗിച്ചു.
ഭാരവാഹികളായി വി. രാജേഷ് കുമാർ - പ്രസിഡന്റ്, പി.കെ.ജയകുമാർ - സെക്രട്ടറി, ബിനോയ് തോമസ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
District News
ചെറുപുഴ: ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും പാഠപുസ്തകങ്ങളും അധ്യാപകരുടെ കൈപ്പുസ്തകങ്ങളും യഥാസമയം ലഭ്യമാക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ചെറുപുഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ചെറുപുഴ ജെഎംയുപി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന കൗൺസിലർ കെ.എം. ബിന്ദു ഉദ്ഘാടനം ചെയ്തു.വി.കെ. സജിനി അധ്യക്ഷത വഹിച്ചു. ഇ. ജയചന്ദ്രൻ, പി.കെ. രാമചന്ദ്രൻ, വി.കെ. പ്രഭാകരൻ, ബിനി ജോർജ് എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: പിഎം ശ്രീ അടക്കം ഭരണാധികാരികളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വേണ്ടി പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ ശക്തികള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനേറ്റ തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി.
അധ്യാപകരുടേയും ജീവനക്കാരുടേയും അവകാശങ്ങള്‍ കവര്‍ന്ന് ജനവികാരം മനസിലാക്കാതെയുള്ള വികല നയങ്ങള്‍ ഇടതു സര്‍ക്കാരിനെ ദുര്‍ഭരണത്തിലേക്ക് നയിച്ചു. സര്‍ക്കാര്‍ സാമ്പത്തിക താല്പര്യങ്ങള് മാത്രം മുന്‍ഗണന ആക്കി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ച് പൊതുവിദ്യാഭ്യാസത്തെ തകര്‍ത്തു. പാഠപുസ്തക യൂണിഫോം വിതരണത്തിലെ അപാകതകള്‍, ചോദ്യ പേപ്പര്‍ ചോര്‍ച്ച, പരീക്ഷ ടൈംടേബിള്‍ അടക്കം സകലതും താറുമാറാക്കി.
ഇതിനെതിരേ അധ്യാപകരും രക്ഷിതാക്കളും പ്രതികരിച്ചതും സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോര്‍ജ്, സെക്രട്ടറി വി.ജി കിഷോര്‍ എന്നിവര്‍ പറഞ്ഞു.
District News
തൊടുപുഴ: നീതിരഹിതമായി എല്ലാ അധ്യാപകർക്കും ടെറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി വിധിക്കെതിരേ സർക്കാർ ഇതുവരെ പുനഃപരിശോധനാ ഹർജി നൽകാതെ ഒളിച്ചുകളി നടത്തി അധ്യാപകരെ വഞ്ചിക്കുകയാണെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
വിരമിക്കാൻ ഒരുങ്ങിയിരിക്കുന്ന അധ്യാപകർ ടെറ്റ് എഴുതണമെന്ന സർക്കാർ വാദം നീതിനിഷേധമാണ്. നൂറുകണക്കിന് അധ്യാപകരുടെ ജോലിക്കയറ്റം ഉൾപ്പെടെയുള്ള ആനുകുല്യങ്ങൾ തടയപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന ഗുരുതരസാഹചര്യം ഉണ്ടായിട്ടും സർക്കാർ നിസംഗത പുലർത്തുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നിതിന് തുല്യമാണ്.
സുപ്രീം കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ തയാറാകണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.എം. നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോബിൻ കെ. കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
District News
അലനല്ലൂർ: 2024 മുതൽ അനുവദിക്കേണ്ട അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടി എ) എടത്തനാട്ടുകര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മുമ്പ് അനുവദിച്ച രണ്ടു ഗഡു ക്ഷാമബത്തയുടെയും ഇപ്പോൾ അനുവദിച്ച ഒരു ഗഡു ക്ഷാമബത്തയുടെയും കുടിശികകൂടി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കുടിശികയായ ക്ഷാമബത്ത, കഴിഞ്ഞ ശമ്പളപരിഷ്കരണത്തിലെ 50 ശതമാനം കുടിശിക തുടങ്ങിയവയും അനുവദിക്കണം. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനതടസങ്ങൾ നീക്കി അധ്യാപകർക്ക് അംഗീകാരവും ശമ്പളവും നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഏൺഡ് ലീവ് സറണ്ടർ പണമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന എക്സിക്യുട്ടിവ് അംഗം ജി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. എസ്. ബിനേഷ് അധ്യക്ഷനായി. പി. ദീപക് മുഖ്യ പ്രഭാഷണം നടത്തി. ബിജു ജോസ്, അഹമ്മദ് സാബു, സി. ബഷീർ, കെ. നൗഷത്ത്, എ. സുനിത, പി. ശുഭ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എസ്. ബിനേഷ്- പ്രസിഡന്റ്, ടി.യു. ബബിത- സെക്രട്ടറി, കെ.വി. സഹൽ-ട്രഷറർ.
District News
സുൽത്താൻ ബത്തേരി: പിഎം ശ്രീ പദ്ധതിയിൽനിന്നു കേരളം പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ടൗണിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഘടകകക്ഷികളുടെ എതിർപ്പ് അവഗണിച്ച് പിഎം ശ്രീ കരാറിൽ ഒപ്പിട്ട സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമം എന്തു വില കൊടുത്തും ചെറുക്കേണ്ടതുണ്ടെന്നു പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് എം.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ബിജു മാത്യു, എം.ടി. ബിജു, നവീൻ പോൾസണ്‍, കെ.കെ. രാമചന്ദ്രൻ, ജിജോ കുര്യാക്കോസ്, കെ. നിമാറാണി, കെ.എസ്. അനൂപ്കുമാർ, കെ.ജെ. ജോബി, രജീഷ് മായൻ, സി.കെ. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: ശക്തമായി എതിർത്ത പിഎം ശ്രീ പദ്ധതി ഘടകകക്ഷികളുടെ എതിർപ്പിനെപ്പോലും അവഗണിച്ച് അടിയന്തരമായി അംഗീകരിച്ച് ഒപ്പിടാൻ കേരളത്തിലുണ്ടായ സാഹചര്യം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ സമിതി ആവശ്യപ്പെട്ടു.
തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടിനെപ്പോലെ കേന്ദ്രനയത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നതിനു പകരം കേരളത്തിന്റെ തനത് വിദ്യാഭ്യാസ നയത്തെയും പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെയും കാവിവത്കരിക്കാൻ കേന്ദ്രത്തിന് വിട്ടു നൽകിയതിന്റെ വിശദീകരണം സർക്കാർ നൽകിയേ മതിയാകൂവെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
രാജ്യത്തെ മികച്ച വിദ്യാലയങ്ങൾ തന്നെയാണ് പിഎംശ്രീ വിദ്യാലയങ്ങളാക്കാൻ തെരഞ്ഞെടുക്കുന്നത്. കാലങ്ങൾക്കു മുമ്പ് വിവിധ സർക്കാരുകളോ, മാനേജ്മെന്റുകളോ, വ്യക്തികളോ സ്ഥാപിച്ച വിദ്യാലയങ്ങളാണ് ഇവയെല്ലാം.
പിഎംശ്രീ പദ്ധതിവഴി കേരളത്തിലെ നിലവിലെ മികച്ച 336 വിദ്യാലയങ്ങൾ കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് വീണ്ടും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുമ്പോൾ സമീപപ്രദേശങ്ങളിലെ സാധാരണ വിദ്യാലയങ്ങൾ, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വിദ്യാർഥികളുടെ ദൗർലഭ്യം കൊണ്ട് പൂട്ടിപ്പോകേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരും.
തെറ്റ് തിരിച്ചറിഞ്ഞ് പദ്ധതിയിൽനിന്ന് പിന്മാറാനുള്ള നീക്കങ്ങൾ സർക്കാർ നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി. ജി. കിഷോർ എന്നിവർ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെപ്പോലും വിശ്വാസത്തിലെടുക്കാതെ രഹസ്യമായി വിദ്യാഭ്യാസമേഖലയെ സംഘപരിവാർ അജൻഡയ്ക്കു തീറെഴുതിയ വിദ്യാഭ്യാസ മന്ത്രി രാജിവച്ച് പൊതുസമൂഹത്തോടു മാപ്പ് പറയണമെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ലോകത്തിനു മാതൃകയായ കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ഇടതുസർക്കാർ അധികാരമേറ്റ നാൾ മുതൽ വികലമായ നയങ്ങൾ മൂലം തകർന്നുകൊണ്ടിരിക്കുകയാണ്. പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തിന്റെ പ്രഖ്യാപിത മതേതരമുഖത്തെ ചവിട്ടിത്താഴ്ത്താൻ അവസരമൊരുക്കിയതിന്റെ ഗൂഢലക്ഷ്യം പ്രബുദ്ധകേരളം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ , ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത് എന്നിവർ പ്രസംഗിച്ചു.