പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
സുപ്രീംകോടതിവിധിയുടെ മറപിടിച്ച് കേരളത്തിലെ ഇടതുസർക്കാർ അധ്യാപകരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കി അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ ഉത്തരവാണു പുറപ്പെടുവിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലി ഇല്ലാതാക്കുന്ന സുപ്രീംകോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ കേരള സർക്കാർ ഇതുവരെ തയാറായിട്ടില്ല.
കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കുവേണ്ടി ദിവസങ്ങൾക്കകം അപ്പീൽ നൽകുകയും സിറ്റിംഗിനു ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകരെ നിയമിക്കുകയും ചെയ്യുന്ന സർക്കാരാണു പതിനായിരക്കണക്കിന് അധ്യാപകരുടെ ജീവിതംതന്നെ ഇരുട്ടിലാക്കുന്ന ഉത്തരവിനെതിരേ മാസങ്ങൾ കഴിഞ്ഞിട്ടും അപ്പീൽപോലും സമർപ്പിക്കാതെ, അധ്യാപകരുടെ ആകെയുള്ള പ്രമോഷനായ ഹെഡ്മാസ്റ്റർതസ്തിക പോലും നിഷേധിച്ച് ഉത്തരവിറക്കിയത്.
കോടതി ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിച്ച് അധ്യാപകദ്രോഹ നടപടികൾമാത്രം നടത്തിവരുന്ന ഇടതുസർക്കാർ ഇനിയെങ്കിലും അധ്യാപകരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ്, ക്രിമിനലുകളോടു കാണിക്കുന്ന നീതിയെങ്കിലും അധ്യാപകരോടു കാണിക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കരിനിയമത്തിനെതിരേ സമരരംഗത്തിറങ്ങുമെന്നും നീതിപീഠത്തെ സമീപിക്കുമെന്നും കമ്മിറ്റി അറിയിച്ചു.പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനി വട്ടപ്പാറ, ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, ജി.കെ. ഗിരീഷ്, എം.കെ. അരുണ, ജോൺ ബോസ്കോ, പി.എസ്. മനോജ്, പി. വിനോദ് കുമാർ, പി.എം. നാസർ, പി.പി. ഹരിലാൽ, പി.എം. ശ്രീജിത്ത്, സി.വി. സന്ധ്യ, ടി. ആബിദ്, ആർ. തനൂജ എന്നിവർ പ്രസംഗിച്ചു.
Tags : KTet KPSTA teachers suicide