Kerala
കണ്ണൂർ: മകൻ മുറ്റത്തേക്കു കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു.പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയാണ് (88) മരിച്ചത്. കഴിഞ്ഞ 11 നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽനിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ ശാന്തയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. സംഭവത്തിൽ മകൻ വി. സജീവനെ (58) വധശ്രമത്തിന് കേസെടുത്തു കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവ്: പരേതനായ രാമൻ. മറ്റ് മക്കൾ: രഞ്ജിനി, സജിനി, സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതരായ രവീന്ദ്രൻ, അനിൽ കുമാർ. സംസ്കാരം ഉച്ചകഴിഞ്ഞ് പയ്യാമ്പലത്തു നടക്കും.
Kerala
കണ്ണൂർ: കസേരയിൽ ഇരുന്ന അമ്മയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞ മകൻ അറസ്റ്റിൽ. പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയെ (88) വലിച്ചെറിഞ്ഞ സംഭവത്തിലാണ് മകൻ വി. സജീവനെ (58) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 11നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ വലിച്ചെറിഞ്ഞത്.
ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ ന്യൂറോ ഐസിയുവിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ സജീവനെ വ്യാഴാഴ്ച രാത്രിയിൽ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വധശ്രമത്തിന് സജീവനെതിരേ കേസെടുത്തു.
Kerala
തിരുവനന്തപുരം: ഭാര്യക്കെതിരെ ആരോപണവുമായി സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി.
വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപി(44)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസ രാത്രിയാണ് സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
വീടിന്റെ കാർപോർച്ചിലെ സീലിംഗ് ഹുക്കിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി തച്ചോട്ട് കാവ് ജംഗ്ഷനു സമീപം തച്ചോട്ട് എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്.
രണ്ടാം ഭാര്യയായ തച്ചോടുകാവ് സ്വദേശി പ്രിയയുമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ആദ്യ വിവാഹത്തിലെ മകളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ വീണ് കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞുവരവേ പ്രിയയുമായി കുടുംബപരമായ കാര്യങ്ങളിൽ പിണങ്ങിയതായാണ് വിവരം.
ബിസിനസിലും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ ഒന്നരമാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടിൽ താമസിച്ചിരുന്നത്. മരണത്തിന് കാരണം പ്രിയയും അവരുടെ അമ്മ പ്രസന്നയും ഹോട്ടലിനു എതിർവശം കൃപ എന്ന വർക്ക്ഷോപ്പ് നടത്തുന്ന വിനോദ് എന്നയാളുമാണെന്ന സൂചന നൽകിയാണ് പ്രദീപ് പങ്കുവച്ച വീഡിയോയിലുള്ളത്.
മരണ കാര്യത്തിൽ മറ്റ് സംശയം ഇല്ലെന്നതാണ് പോലീസ് പറയുന്നത്. വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
National
ലക്നോ: ഭക്ഷണം വിളമ്പാൻ വൈകിയതിന് മാനസിക വൈകല്യമുള്ള യുവാവ് വൃദ്ധയായ മാതാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ജെവാറിലാണ് സംഭവം.
ബുധനാഴ്ചയാണ് സംഭവം. കിഷൻ എന്നയാൾ മാതാവ് രുക്മിണിയെ ലോഹ പാത്രം കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
രുക്മിണി പാകം ചെയ്തുകൊണ്ടിരുന്നപ്പോൾ കിഷൻ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം തയാറാകാൻ വൈകി. ഇതിൽ കുപിതനായ കിഷൻ, വീട്ടിലുണ്ടായിരുന്ന ലോഹം പാത്രം ഉപയോഗിച്ച് രുക്മിണിയുടെ തലയിൽ ഒന്നിലധികം തവണ അടിച്ചു.
സംഭവമറിഞ്ഞ അയൽവാസികൾ രുക്മണിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കിഷൻ ആഗ്രയിലെ ഒരു മാനസികരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ജെവാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിന് ഏകദേശം അഞ്ച് ദിവസം മുമ്പാണ് ഇയാൾ വീട്ടിലെത്തിയതെന്ന് റിപ്പോർട്ടുണ്ട്. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. രുക്മിണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
NRI
വെർജീനിയ: ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർഥ അമ്മയെ കണ്ടെത്തി. ചിലിയിൽ നടന്ന ഈ അത്ഭുതകരമായ പുനസമാഗമം ശാസ്ത്രത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്.
ജിമ്മി ലിപ്പർട്ട് തൈഡൻ എന്ന പേരിൽ അമേരിക്കയിൽ വളർന്ന അദ്ദേഹം താനൊരു അനാഥനാണെന്നാണ് വിശ്വസിച്ചിരുന്നത്. നിലവിൽ വെർജീനിയയിൽ അഭിഭാഷകനാണ് ജിമ്മി. ചിലിയിൽ നിന്ന് കുട്ടികളെ മോഷ്ടിച്ച് ദത്തെടുക്കാൻ നൽകുന്നതിനെക്കുറിച്ചുള്ള ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടതാണ് ജിമ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
നോസ് ബുസ്കാമോസ് എന്ന സന്നദ്ധ സംഘടനയുടെയും ഡിഎൻഎ പരിശോധനയുടെയും സഹായത്തോടെ അദ്ദേഹം തന്റെ വേരുകൾ തിരഞ്ഞു. ഒടുവിൽ തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ജിമ്മി ചിലിയിലെ വാൽഡിവിയയിലെത്തി അമ്മയെ നേരിൽ കണ്ടു.
42 വർഷത്തെ കാത്തിരിപ്പിന് ശേഷം "ഹായ് മമ്മീ' എന്ന് വിളിച്ച് അദ്ദേഹം അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ അത് കണ്ടുനിന്നവർക്കും കണ്ണീരണിയിക്കുന്ന കാഴ്ചയായി. തന്റെ മകൻ മരിച്ചെന്ന് കരുതി പതിറ്റാണ്ടുകളോളം ദുഃഖിച്ചിരുന്ന ആ അമ്മയ്ക്ക് ഇത് ദൈവത്തിന്റെ അദ്ഭുതമാണെന്നാണ് പറയാനുള്ളത്.
തന്നെപ്പോലെ ചതിക്കപ്പെട്ട മറ്റ് കുടുംബങ്ങളെ സഹായിക്കാൻ തന്റെ നിയമപരമായ അറിവ് ഉപയോഗിക്കുമെന്ന് ജിമ്മി ഇപ്പോൾ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
Movies
സ്കൂൾ കാലഘട്ടത്തിൽ പൊക്കമില്ലായ്മയുടെ പേരിൽ നേരിട്ട വേദന നിറഞ്ഞ നിമിഷങ്ങൾ ഓർത്തെടുത്ത് നടൻ ഗിന്നസ് പക്രു.
തന്നെ സ്കൂളിൽ ചേർക്കാൻ അമ്മയ്ക്ക് പേടിയായിരുന്നുവെന്നും ഏതേലും കുട്ടികൾ തന്നെ തട്ടി താഴെയിടുമോയെന്നായിരുന്നു ഭയമെന്നും അദ്ദേഹം പറയുന്നു. ഒടുവിൽ അധ്യാപകരാണ് അമ്മയെ ധൈര്യപ്പെടുത്തി തന്നെ സ്കൂളിൽ ചേർത്തതെന്നും ആ അവസരമാണ് സിനിമയിലേയ്ക്ക് വഴി തെളിച്ചതെന്നും പക്രു പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
‘അച്ഛനും അമ്മയും കോട്ടയത്ത് വച്ചാണ് കണ്ടുമുട്ടിയത്. പ്രണയവിവാഹമായിരുന്നു. പത്താംക്ലാസ് വരെ നിരവധി വാടകവീടുകളിലായി മാറി മാറി താമസിച്ചിട്ടുണ്ട്. വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്ന്. കൂട്ടുകാർക്കൊപ്പം കളിച്ച് നടക്കും.
എന്നാൽ റിസ്ക് ഉള്ള കളികൾക്ക് പോകില്ല. തട്ടി താഴെ ഇട്ടാലോ എന്ന പേടി ഉണ്ടായിരുന്നു. വഴിയിൽ കളിച്ചുകൊണ്ടിരിക്കേ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അധ്യാപകരാണ് സ്കൂളിൽ ചേർത്തത്. സ്കൂളിൽ ചേർന്നാൽ അമ്മയുടെ ടെൻഷൻ മുതിർന്ന കുട്ടികൾ എന്നെ തട്ടി താഴെയിടുമോ എന്നും എനിക്ക് അപകടം പറ്റുമോ എന്നുമായിരുന്നു.
ടീച്ചേഴ്സ് എന്നും എനിക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. ആ പരിഗണന ഞാൻ മുതലാക്കിയിരുന്നു. പഠിപ്പിക്കുന്ന സമയത്ത് ബെഞ്ചിനിടയിൽക്കൂടി നടക്കുക പോലുള്ളവയായിരുന്നു എന്റെ വിനോദം.’
നാലാം ക്ലാസിൽ വച്ചാണ് ആദ്യമായി ഒരു വേദി കിട്ടിയത്. കഥാപ്രസംഗമായിരുന്നു അവതരിപ്പിച്ചത്. അച്ഛനും സുഹൃത്തുക്കളും ചേർന്നാണ് കഥാപ്രസംഗം എഴുതി തന്നത്. എന്നെ മാറ്റി നിർത്തിയിരുന്നില്ല സ്കൂളിൽ നിന്ന്. അവർ എന്നെ അവരിൽ ഒരാളായി കണ്ടു. കഥാപ്രസംഗവേദിയിൽ എന്നെ കാണുന്നില്ല എന്നായിരുന്നു കുട്ടികൾ പറഞ്ഞത്.
എന്നെ കാണാനായി അവർ ഡസ്കിൽ കയറി നിന്നു. ടീച്ചേഴ്സ് എന്നെ വലിയ ടേബിളിന് മുകളിൽ കയറ്റി നിർത്തി. കഥാപ്രസംഗം കഴിഞ്ഞപ്പോൾ നിർത്താതെ കൈയടി ലഭിച്ചു. അന്നാണ് സ്റ്റേജിൽ കയറി ഇങ്ങനെ പ്രകടനം കാഴ്ചവയ്ക്കാൻ എനിക്ക് കഴിവുണ്ടെന്ന് അറിഞ്ഞത്. ‘ലൂസ് ലൂസ് അരപ്പിരി ലൂസ്’ എന്ന സിനിമയിൽ അവസരം ലഭിച്ചു. അഭിനയിച്ചു. സിനിമയ്ക്കായി മൊട്ടയടിച്ചു. ഫൈറ്റ് ചെയ്തു, പക്ഷേ സിനിമയിൽ എന്റെ ഭാഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞിരുന്നു’.
അഞ്ചാം ക്ലാസിൽ ഹൈ സ്കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോൾ പ്രഥമാധ്യാപകൻ അഡ്മിഷൻ നൽകില്ലെന്ന് പറഞ്ഞു. ഈ കുട്ടിക്ക് അഡ്മിഷൻ നൽകാൻ ആകില്ല. മുതിർന്ന കുട്ടികൾ തട്ടി താഴെയിട്ടാൽ ഉത്തരവാദിത്തം പറയാൻ ആകില്ല.
ഒരുപാട് പടിക്കെട്ടുകൾ ഉള്ള സ്കൂളാണ്. മുഖത്ത് പോലും നോക്കാതെ ആണ് ആ അധ്യാപകന് അത് പറഞ്ഞത്. എനിക്കൊന്നും തോന്നിയില്ല. അമ്മയുടെ കണ്ണ് നിറഞ്ഞു ആ കണ്ണുനീർ എന്റെ കൈകളിൽ വീണു. പക്രു പറഞ്ഞു.
NRI
ന്യൂമെക്സിക്കോ: അമേരിക്കയിലെ അൽബുക്കർക്കിയിൽ ഭിന്നശേഷിക്കാരിയായ 16 വയസുകാരിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. 33 കാരിയായ ഡോറീലിയ എസ്പിനോസയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കാഴ്ചശക്തിയില്ലാത്തതും അപസ്മാര രോഗിയുമായിരുന്ന മരിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. മരിക്കുമ്പോൾ വെറും 18 കിലോ (40 പൗണ്ട്) മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ശരീരത്തിൽ ഒട്ടും കൊഴുപ്പോ പേശികളോ അവശേഷിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി.
പെൺകുട്ടി മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മുറിയിൽ ഈച്ചകളും രക്തവും മാലിന്യങ്ങളും നിറഞ്ഞ നിലയിലായിരുന്നു. അഞ്ചോ ആറോ ദിവസത്തോളം നീണ്ടുനിന്ന കടുത്ത അവഗണനയാണ് മരണകാരണമെന്ന് ജഡ്ജി നിരീക്ഷിച്ചു.
താൻ മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അധ്വാനിയായ അമ്മയാണെന്നും മകളുടെ മരണം താൻ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതിയിൽ എസ്പിനോസ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാൽ ഇതൊരു അപകടമല്ലെന്നും ബോധപൂർവമായ പീഡനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയുടെ മാനസികാരോഗ്യം കണക്കിലെടുത്തെങ്കിലും, കുട്ടി അനുഭവിച്ച വേദന അതിഭീകരമാണെന്ന് വിലയിരുത്തിയ കോടതി 15 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി മരിച്ച ഗ്രീമയുടെ ഭർതൃസഹോദരൻ ബി.എം. ചന്തു.
ഗ്രീമയും മാതാവ് സജിതയും ജീവനൊടുക്കിയതിന് പിന്നാലെ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയിരുന്നു. സഹോദരൻ തെറ്റുകാരനല്ല് ചന്തു പറഞ്ഞു.
"ചേട്ടൻ അയർലൻഡിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെയാണ് വിവാഹം. വിവാഹം കഴിഞ്ഞ് നാലഞ്ചുദിവസത്തിനുശേഷം ഹണിമൂണിനായി ഇരുവരും ആൻഡമാനിലേയ്ക്ക് പോയി. കുറച്ചുദിവസത്തിനുശേഷം ചേട്ടൻ അയർലൻഡിലേയ്ക്ക് തിരികെപ്പോയി. ചേച്ചി ഒറ്റമോളാണ്'.
"ചേട്ടനും ചേച്ചിക്കും ഒരിക്കലും പ്രൈവസി ലഭിച്ചിരുന്നില്ല. ഹണിമൂൺ സമയത്തല്ലാതെ ഒരു ദിവസം മുഴുവനായി ഒരിക്കൽ പോലും ചേച്ചിയുടെ വീട്ടുകാർ ഇരുവർക്കും മാത്രമായി സമയം നൽകിയിട്ടില്ല. ഹണിമൂൺ സമയത്തുപോലും ഗ്രീമയുടെ അമ്മ എപ്പോഴും മകളെ വിളിക്കുമായിരുന്നു. ചെറിയ കാര്യങ്ങൾക്കുപോലും അമ്മയോട് ചോദിച്ചിട്ടാണ് ചേച്ചി ചേട്ടന് മറുപടി നൽകിയിരുന്നത്. ചേട്ടൻ ഐർലൻഡിൽ പോയതിനുശേഷം ചേച്ചിയോട് സംസാരിക്കുമ്പോൾ പോലും ലൗഡ് സ്പീക്കറിലായിരിക്കും ഫോൺ. ചേട്ടന് മറുപടി നൽകുന്നതുപോലും ചേച്ചിയുടെ അമ്മയായിരുന്നു'.
"എന്ത് വാക്കുതർക്കം വന്നാലും ആത്മഹത്യ ചെയ്യുമെന്ന് ചേച്ചി ചേട്ടനെ ഭീഷണിപ്പെടുത്തുമായിരുന്നു. പലപ്പോഴും പിണങ്ങി വീട്ടിൽപ്പോയിട്ടുണ്ട്. ചേട്ടനും ചേച്ചിയും രണ്ടുപേരുടെ മാതാപിതാക്കളുമായി രണ്ടുതവണ കൗൺസിലിംഗിന് പോയി. അതൊന്നും പൂർത്തീകരിക്കാൻ ചേച്ചിയുടെ വീട്ടുകാർ സമ്മതിച്ചില്ല'.
"വിവാഹമോചനമാണ് നല്ലതെന്നാണ് സൈക്കോളജിസ്റ്റുകൾതന്നെ അഭിപ്രായപ്പെട്ടത്. ആത്മഹത്യാക്കുറിപ്പ് ഞങ്ങൾക്കും അയച്ചുതന്നിരുന്നു. ചേട്ടൻ ചേച്ചിയെ മാനസികമായി പീഡിപ്പിച്ചതായി കരുതുന്നില്ല. ഞങ്ങളുടെ പേരിൽ ഗാർഹിക പീഡനത്തിന് കേസുകൊടുക്കുമെന്നും എല്ലാവരും കൂടെ വീടിന് മുറ്റത്ത് ആത്മഹത്യ ചെയ്യുമെന്നും പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്'.- ചന്തു വ്യക്തമാക്കി.
അതേസമയം, ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്ക്കുമാണ് ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ പിടിയില്‍. പനങ്ങാട് സ്വദേശിയായ നിവ്യയെ (30) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ സരസു (70) ആണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. നിവ്യ ഉപയോഗിച്ചിരുന്ന ഫേസ്ക്രീം മാറ്റിവച്ചുവെന്ന് ആരോപിച്ചാണ് അമ്മയെ ഉപദ്രവിച്ചത്.
ജനുവരി 19ന് വൈകുന്നേരം ആറിനാണ് സംഭവം നടന്നത്. സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് ഒടിച്ചു എന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്. നാട്ടുകാരാണ് സരസുവിനെ ആശുപത്രിയില്‍ കൊണ്ടു പോയത്. നിരന്തരമായി അമ്മയുമായി മകള്‍ പ്രശ്നം ഉണ്ടാക്കാറുണ്ട്.
മകള്‍ക്കെതിരെ അമ്മ പരാതി നല്‍കിയതോടെ നിവ്യ നാട്ടില്‍ നിന്നും മുങ്ങി. വയനാട് മാനന്തവാടിയില്‍ നിന്നുമാണ് പനങ്ങാട് പോലീസ് നിവ്യയെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം, കഞ്ചാവ്, കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുകളിലും പ്രതിയാണ് നിവ്യ. അതിനാല്‍ ഗുണ്ട ആക്ട് പ്രകാരം പ്രതിക്കെതിരെ നടപടി എടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
Kerala
മുംബൈ: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലായത്.
ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും പോലീസ് കേസെടുത്തിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ മുംബൈയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്. കമലേശ്വരത്ത് സജ്ജന (53), മാതാവ് ഗ്രീമ (33) എന്നിവരാണ് മരിച്ചത്.
NRI
പെൻസിൽവേനിയ: നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിച്ചാക്കി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ വാറിംഗ്ടൺ സ്വദേശിനിയായ ടിന ഡികാർളയാണ് (42) പിടിയിലായത്.
വാൾമാർട്ട് പാർക്കിംഗ് ലോട്ടിൽ കാർ നിർത്തിയ ടിന, കുഞ്ഞിനെ മുൻ സീറ്റിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ഇരുത്തിയ ശേഷം സ്റ്റോറിലേക്ക് പോയി. 20 മിനിറ്റിലധികം കുഞ്ഞ് കാറിൽ തനിച്ചായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് വരുന്നതുവരെ അവിടെ നിൽക്കാൻ സാക്ഷി ആവശ്യപ്പെട്ടെങ്കിലും ടിന കുഞ്ഞുമായി അവിടെനിന്ന് രക്ഷപ്പെട്ടു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ആറുദിവസത്തിന് ശേഷം ഇവരെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ടിനയുടെ പേരിൽ മറ്റ് ചില കേസുകളിലും നേരത്തെ വാറണ്ട് ഉണ്ടായിരുന്നു.
കുട്ടിയുടെ ക്ഷേമത്തിന് ഭീഷണി ഉയർത്തിയതിനും അശ്രദ്ധമായി കുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി കോടതി നിശ്ചയിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ കേസ്. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കും
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്.
കമലേശ്വരത്ത് സജ്ജന (53), ഗ്രീമ (33) എന്നിവരാണ് മരിച്ചത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
തളിപ്പറമ്പ്: കാമുകനൊപ്പം ജീവിക്കാനായി പിഞ്ചുകുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക ശരണ്യയുടെ ഭർത്താവ് പ്രണവിനു നൽകണം.
തളിപ്പറമ്പ് അഡീഷണൽ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായ ശരണ്യയുടെ കാമുകന് നിധിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.
2020 ഫെബ്രുവരി 17ന് പുലര്‍ച്ചെ 2.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നര വയസുകാരനായ വിയാനെ കൊന്ന് കുറ്റം ഭര്‍ത്താവിന്റെ മേല്‍ ചുമത്തി കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് വീട്ടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. സജ്ജന (53), ഗ്രീമ (33) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സൈനഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോലീസിന്റെ സംശയം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രീമയുടെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലിസ് സംശയിക്കുന്നു. ആറ് വർഷം മുമ്പാണ് ഗ്രീമയുടെ വിവാഹം കഴിഞ്ഞത്. സംഭവത്തിൽ പൂന്തുറ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പത്തനാപുരം : ചലച്ചിത്ര-സീരിയല്‍-നാടക നടി ഗാന്ധിഭവന് കുടുംബാംഗം ലൗലി ബാബുവി െ ന്റ മാതാവ് കുഞ്ഞമ്മ പോത്തന് (93) അന്തരിച്ചു. ചേര്‍ത്തല എസ്എല്‍പുരം കുറുപ്പ് പറമ്പില്‍ ലൗലി ബാബു 2024 ജൂലൈ 16 നാണ് ഗാന്ധിഭവനില്‍ അഭയം തേടി എത്തിയത്. 93 വയസിന്റെ അവശതകളും അസുഖങ്ങളും നേരിട്ടിരുന്ന അമ്മയെ പരിചരിച്ച് മകള്‍ ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു അന്ത്യം.
അമ്മയുടെ ആഗ്രഹംപോലെ നാട്ടിലുള്ള ഭൂമിയിലാണ് അന്ത്യകര്‍മങ്ങള്‍ നടത്തുക.
Kerala
തൃശൂർ: വീട്ടിൽ അച്ഛൻ, ക്ലാസിൽ മാഷ്, കലോത്സവത്തിൽ ഗുരു; കുമാരമംഗലം ശ്രീകുമാറിന്റെ ശിക്ഷണത്തിനു നന്ദന നൽകിയ ഗുരുദക്ഷിണ തുടർച്ചയായ നാലാം എ ഗ്രേഡ്’ തിളക്കം.
ഹയർസെക്കൻഡറി വിഭാഗം സംസ്കൃതം പദ്യംചൊല്ലലിലാണ് തിരുവനന്തപുരം പേരൂർക്കട ജിജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥി നന്ദന ശ്രീകുമാറിന്റെ വിജയമേളം. സിന്ധുവാണ് നന്ദനയുടെ അമ്മ.
Kerala
തൃശൂർ: അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടില്‍ മോഹിത്തിന്റെ ഭാര്യ ശില്പ (30), മകന് അക്ഷീജിത്ത് (അഞ്ചര വയസ്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവ് മോഹിത്ത് പനിയും ജലദോഷവും കാരണം മറ്റൊരു മുറിയിലായിരുന്നു രാത്രി കിടന്നുറങ്ങിയിരുന്നത്. മോഹിത്തിന്റെ മാതാപിതാക്കളായ രവീന്ദ്രനും രുഗ്മിണിയും വീട്ടിലുണ്ടായിരുന്നു.
രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.
അമല മേരി റാണി സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച അക്ഷീജിത്ത്. കുത്തിനെ കൊന്ന് അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതിയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
National
ന്യൂഡൽഹി: മാതാവിനെയും സഹോദരിയെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും കൊലപ്പെടുത്തി യുവാവ് പോലീസിൽ കീഴടങ്ങി. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് സംഭവം.
യഷ്വീർ സിംഗ് എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അഭിഷേക് ധനിയ പറഞ്ഞു.
പ്രതി തന്റെ 12കാരനായ സഹോദരനും, 26കാരിയായ സഹോദരിക്കും, ഏകദേശം 45 വയസുള്ള അമ്മയ്ക്കും ലഹരി വസ്തു നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷം മൂന്നുപേരെയും ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
കടുത്ത സാമ്പത്തിക സമ്മർദ്ദവും കടബാധ്യതയുമണ് സംഭവത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
Movies
അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദനിക്കുന്ന കുറിപ്പുമായി നടി മാളവിക നായർ. അമ്മയുടെ മരണം ഒരു ദുഃസ്വപ്നമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണെന്നും ഉണരുമ്പോൾ എന്നും പതിവുള്ള ചിരിയോടെ അമ്മ അരികിലുണ്ടെങ്കിൽ എന്ന് ആശിച്ചുപോകുന്നുവെന്നും മാളവിക കുറിച്ചു.
മാളവികയുടെ കുറിപ്പ്
ഇതൊരു ദുഃസ്വപ്നം മാത്രമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു. ഉണരുമ്പോൾ, എപ്പോഴത്തെയും പോലെ പുഞ്ചിരിച്ചുകൊണ്ട് അമ്മ എന്റെയരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്. അമ്മയായിരുന്നു എന്റെയെല്ലാം.
എന്റെ ഓരോ തീരുമാനങ്ങളിലെയും വഴികാട്ടി, ഞാൻ തളർന്നപ്പോൾ എന്റെ ശക്തി, ഞാൻ എവിടെയായിരുന്നാലും എന്റെ വീട്. അമ്മയെ നഷ്ടപ്പെട്ടത്, എനിക്ക് എന്നെ നയിച്ചിരുന്ന വെളിച്ചം നഷ്ടപ്പെട്ടതുപോലെയാണ്.
പക്ഷേ അമ്മേ, ഞാൻ ഒന്നുറപ്പ് തരുന്നു. അമ്മയുടെ സ്വപ്നങ്ങൾ ഞാൻ നിറവേറ്റും, എനിക്കായി അമ്മ ആഗ്രഹിച്ച ജീവിതം ഞാൻ ജീവിക്കും. എന്റെ ഓരോ ശ്വാസത്തിലും, ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും അമ്മയുടെ സ്നേഹം എന്റെ കൂടെയുണ്ടാകും.
അമ്മയിപ്പോൾ അമ്മയുടെ അച്ഛന്റെയും അമ്മയുടെയും അടുത്ത് സമാധാനമായിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെയിരുന്ന് അമ്മ എന്നെ നോക്കിക്കാണുന്നുണ്ടാകും. അമ്മയെ വീണ്ടും കാണുന്നതിനായി ഞാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കും. 2025 എന്നെ തകർത്തു കളഞ്ഞത് എനിക്കൊരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത രീതിയിലായിരുന്നു. അമ്മയെ എന്നിൽ നിന്നും തട്ടിയെടുത്തതിന് ഈ വർഷത്തെ ഞാൻ വെറുക്കുന്നു.
ഹൃദയാഘാതം മൂലമായിരുന്നു മാളവികയുടെ അമ്മ സുചിത്രയുടെ അപ്രതീക്ഷിത മരണം. മാളവികയുടെ കൂടെ മുംബൈയിലായിരുന്നു സുചിത്ര താമസിച്ചിരുന്നത്.
Kerala
മലപ്പുറം: പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം.
തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലാണ് അപകടമുണ്ടായത്.
ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിബിനയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Movies
മോഹൻലാലിന്റെ അമ്മയ്ക്ക് അനുശോചനം നേർന്ന് മമ്മൂട്ടി പങ്കുവച്ച കുറിപ്പ് നൊമ്പരമുണർത്തുന്നു. മോഹൻലാലിനൊപ്പം തന്റെ മനസും വേദനിക്കുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്.
നമുക്കെല്ലാവർക്കും ഒരുപാട് വേണ്ടപ്പെട്ട ഒരാളുടെ വേർപാടിൽ എന്റെ മനസും വേദനിക്കുന്നു. മനസ് തളരരുത്, പ്രിയപ്പെട്ട ലാൽ. മമ്മൂട്ടി കുറിച്ചു.
മോഹൻലാലിന്റെ അമ്മയുടെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ തന്നെ മമ്മൂട്ടി കൊച്ചിയിലെ വസതിയിലെത്തിയിരുന്നു. ജേഷ്ഠ്യസഹോദരന്റെ കരുതലോടെ ഓടിയെത്തിയ മമ്മൂട്ടി മോഹൻലാലിനെ ആശ്വസിപ്പിച്ചാണ് തിരികെ പോയത്.
രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി, ജോർജ് എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
Movies
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ പെരുമാറ്റത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും നടൻ അനൂപ് മേനോൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
മക്കളേ എന്നു വിളിച്ചുകൊണ്ടുള്ള ഹൃദയസ്പർശിയായുള്ള വിളിയിലൂടെ ശരിക്കും അവർ ഓരോരുത്തരുടെയും അമ്മ ആയി മാറുകയായിരുന്നുവെന്നും അനൂപ് പറയുന്നു.
അനൂപ് മേനോന്റെ കുറിപ്പിന്റെ പൂർണരൂപം
അമ്മ. ആ പേര് അവരുടേത് മാത്രമായിരുന്നു. അവരെ പരിചയപ്പെട്ട ഓരോരുത്തർക്കും, ആ ഹൃദയസ്പർശിയായ മക്കളേ എന്ന വിളിയിലൂടെ അവർ ശരിക്കും അമ്മയായി മാറി. ചാനലിനു വേണ്ടി ലാലേട്ടന്റെ അമ്മയെ ഇന്റർവ്യൂ ചെയ്യാൻ എത്തിയപ്പോഴാണ് ഞാൻ അമ്മയെ ആദ്യമായി കാണുന്നത്.
അന്ന് എനിക്ക് 23 വയസ്, ലാലേട്ടനെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഒരു സൂപ്പർസ്റ്റാറിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയോട് സംസാരിക്കാൻ പോകുന്നതിന്റെ പരിഭ്രമത്തിലായിരുന്നു ആ കൊച്ചു അവതാരകൻ. പേടിച്ച് വിറച്ച് വയറ്റിൽ തീപിടിച്ച അവസ്ഥയിലായിരുന്നു ഞാൻ.
അപ്പോഴാണ് ആ സമാധാനമേറിയ പുഞ്ചിരിയോടെയും ദയയുള്ള കണ്ണുകളോടെയും അവർ വന്നത്. ആ നിമിഷം തന്നെ ആ വീട് എന്റേതുകൂടിയാണെന്ന് എനിക്ക് തോന്നിപ്പോയി. എന്റെ കരിയറിൽ ആദ്യമായി, ഒരവതാരകൻ എന്ന നിലയിൽ ഞാൻ അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കുകയല്ലായിരുന്നു; പകരം അമ്മ എന്നെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. ഇടയ്ക്കിടെ തന്റെ "ലാലുവിനെ" കുറിച്ചുള്ള കഥകൾ ഒരു പഴയ ബന്ധുവിനോടന്നപോലെ അമ്മ പറഞ്ഞുതന്നു.
അമ്മ ഞങ്ങൾക്ക് ഉച്ചഭക്ഷണം നൽകി, ചായ കുടിക്കാൻ നിർബന്ധിച്ചു. യാത്ര പറയുമ്പോൾ എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് എന്നെ അനുഗ്രഹിച്ചു: ‘‘മോൻ സിനിമയിൽ വരും കേട്ടോ’’. ഒരു ദിവസത്തെ ജോലിക്ക് വെറും 200 രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന, നിസഹായനായ ആ 23-കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയുടെ നാളമായിരുന്നു ആ വാക്കുകൾ.
വർഷങ്ങൾക്ക് ശേഷം ലാലേട്ടനെ കണ്ടപ്പോൾ ആ അമ്മ പകർന്നുനൽകിയ അതേ സ്നേഹം അദ്ദേഹത്തിലും ഞാൻ കണ്ടു. കനൽ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ, അമ്മയുടെ അസുഖത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ അമ്മയെ ഇത്രയധികം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു മകനെ ഞാൻ വേറെ കണ്ടിട്ടില്ല. പക്ഷേ ലാലേട്ടാ, അത് നിങ്ങളുടെ മനസിന്റെ നന്മ മാത്രമല്ല, മറിച്ച് അവർ അത്തരമൊരു അമ്മയും വ്യക്തിയും ആയതുകൊണ്ട് കൂടിയാണ്. ആ സ്നേഹം പൂർണമായും അവരുടേതായിരുന്നു. അമ്മേ, ഞങ്ങൾക്കെല്ലാവർക്കും അമ്മയെ മിസ് ചെയ്യും.
Movies
നടൻ മോഹൻലാലിന്റെ അമ്മ വിടവാങ്ങി. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാൾ കിടപ്പിലായിരുന്ന ശാന്തകുമാരി അമ്മ ചൊവ്വാഴ്ചയാണ് ഈ ലോകത്തു നിന്നും യാത്രയായത്. അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ നിരവധിയാളുകളാണ് എളമക്കരയിലെ വീട്ടിലെത്തുന്നത്.
ഇന്ത്യൻ സിനിമയുടെ തന്നെ തലപ്പത്ത് നിൽക്കുമ്പോഴും മകന്റെ മൂന്ന് സിനിമകൾ കാണാൻ ശാന്തകുമാരിയമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. ഇക്കാര്യം ഒരു അഭിമുഖത്തിൽ തുറന്നുപറയുക തന്നെ ചെയ്തു ശാന്തകുമാരിയമ്മ. കിരീടം, ചെങ്കോൽ, താളവട്ടം എന്നിവയാണ് ഈ സിനിമകൾ.
ശാന്തകുമാരിയമ്മ അന്ന് പറഞ്ഞ വാക്കുകളിങ്ങനെ."കിരീടവും ചെങ്കോലും ഞാൻ കാണത്തില്ല. ഭയങ്കര കഷ്ടവ അത്. അടിയൊക്കെയാണ്. എനിക്ക് കാണണ്ട. ചെങ്കോൽ ഞാൻ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച് കണ്ടു. പിന്നെ എനിക്ക് കാണണ്ട. താളവട്ടവും ഞാൻ കണ്ടിട്ടില്ല. അതൊന്നും കാണുകയും ഇല്ല. കിലുക്കം പോലുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്. ചിത്രം ലാസ്റ്റ് ഭാഗം ആയപ്പോൾ ഞാൻ എഴുന്നേറ്റ് പോയി'- എന്നായിരുന്നു ഒരു സ്വകാര്യ ചാനലിനോട് അന്ന് ശാന്തകുമാരിയമ്മ പറഞ്ഞത്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തകുമാരിയമ്മയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്.
Movies
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ.
തിരുവനന്തപുരത്തെ കോളജ് പഠനകാലത്ത് അമ്മ പ്രകടിപ്പിച്ച സ്നേഹം ഓർത്തെടുത്തുകൊണ്ട് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു.
"അവർ എന്റെ ജ്യേഷ്ഠസഹോദരി കൂടിയായിരുന്നു. തിരുവനന്തപുരത്തെ കോളജ് പഠനകാലത്ത് അവർ എനിക്ക് നൽകിയ സ്നേഹവും കരുതലും മറക്കാനാവില്ല. ലോകത്തിന് ഒരു അതുല്യകലാകാരനെ അവർ സമ്മാനിച്ചു. അതിലേറെ, നല്ലൊരു മനുഷ്യനെക്കൂടി അവർ വളർത്തിയെടുത്തു. അമ്മയുടെ സ്നേഹം ലാലിന്റെ ഓരോ ചുവടുവെപ്പിലും പ്രതിധ്വനിക്കും. ഈ വലിയ ദുഃഖത്തിൽ ലാലിനൊപ്പം നിൽക്കുന്നു'.-അദ്ദേഹം കുറിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണം. ബുധനാഴ്ചയാണ് സംസ്കാരം.
Movies
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അവസാനമായി കാണാൻ നടൻ മമ്മൂട്ടിയെത്തി. എളമക്കരയിലെ വീട്ടിലേക്കാണ് മമ്മൂട്ടിയെത്തിയത്.
നടൻ രമേഷ് പിഷാരടി, നിർമാതാക്കളായ ആന്റോ ജോസഫ്, ജോർജ്, ആന്റണി പെരുമ്പാവൂർ, ഹൈബി ഈഡൻ എംപി എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് ശാന്തകുമാരി (90) അന്തരിച്ചത്. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. സംസ്കാരം ബുധനാഴ്ച.
Movies
തിരക്കേറിയ സിനിമ ജീവിതത്തിനിടയിലും മോഹൻലാൽ തന്റെ ലോകം അമ്മയ്ക്കായി മാറ്റിവച്ചിരുന്നു. മോഹൻലാലിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്ന വ്യക്തിയാണ് അമ്മ ശാന്തകുമാരി.
മോഹൻലാലിന്റെ ആദ്യകാല വില്ലൻ വേഷങ്ങൾ കണ്ട് അമ്മ വിഷമിക്കാറുണ്ടായിരുന്നു. സിനിമയിലാണെങ്കിൽ പോലും മകന് മർദനമേൽക്കുന്ന രംഗങ്ങൾ കാണുന്നത് വലിയ പ്രയാസമായിരുന്നു എന്ന് മോഹൻലാൽ വെളിപ്പെടുത്തിയിട്ടുണ്ട്.
പത്മരാജന്റെ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ശാന്തകുമാരിയും മോഹൻലാലിന്റെ അമ്മാവൻ രാധാകൃഷ്ണനും എത്തിയിരുന്നു. തൃശൂർ കേരളവർമ കോളജിലായിരുന്നു ഷൂട്ട്.
അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും മോഹനൻലാലിന്റെ പ്രകടനത്തിൽ ഉണ്ടായിരുന്നുവെന്ന് പത്മരാജന്റെ മകൻ അനന്തപത്മാഭൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ ആദ്യം ചെയ്തത് അമ്മയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങുകയായിരുന്നു. സന്തോഷത്തിലും ദുഃഖത്തിലും എപ്പോഴും കൂടെയുണ്ടായിരുന്ന ആ തണൽ മാഞ്ഞു.
ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്.
വിശ്വശാന്തി ഫൗണ്ടേഷന് എന്ന മോഹൻലാലിന്റെ ചാരിറ്റബിൾ ട്രസ്റ്റിന് പേര് നൽകിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേർത്താണ്.
Kerala
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ(90) അന്തരിച്ചു.കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭർത്താവ്: പരേതനായ വിശ്വനാഥൻ നായർ. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്.
Kerala
പയ്യന്നൂർ: കുട്ടികളെ രണ്ടുപേരെയും അമ്മയ്ക്കൊപ്പം വിടാൻ കോടതി വിധി വന്നതോടെ വീട്ടിൽ കൂട്ടആത്മഹത്യ. പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയെന്ന് സൂചന.
രാമന്തളി വടക്കുമ്പാട് കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഉഷയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് ആരു പ്രതികരിക്കാതെ വന്നതിന് പിന്നാലെ നോക്കുമ്പോഴാണ് വീടിനു മുന്നിൽ എഴുതി വച്ചിരുന്ന കത്ത് ഉണ്ണികൃഷ്ണൻ കാണുന്നത്. ഇതോടെ ഉണ്ണികൃഷ്ണൻ കത്തുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുയി കണ്ടെത്തിയത്. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി വന്നത്. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നത്.
Kerala
കോഴിക്കോട്: കാക്കൂരിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പോലീസ് കണ്ട്രോള് റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോലീസ് സംഭവത്തിൽ കേസെടുത്തു.
Kerala
തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ കയറി അമ്മയേയും മകനെയും ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വർക്കല തെറ്റിക്കുളം സ്വദേശി അനുശങ്കർ, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലാത്. ഇരുവരും സഹോദരന്മാരാണ്
തെറ്റിക്കുളം സ്വദേശി ശശികലയ്ക്കും മകൻ അമ്പിളിദാസിനുമാണ് മർദ്ദനമേറ്റത്. കഴിഞ്ഞ പതിനൊന്നാം തിയതി ചെറുന്നിയൂർ മാടൻ നട ക്ഷേത്രപറമ്പിൽ പ്രതികൾ ബഹളം ഉണ്ടാക്കിയത് ഇവർ പോലീസിനെ വിളിച്ച് അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
പ്രതികളുടെ അച്ഛന്റെ സഹോദരിയാണ് ശശികല. അറസ്റ്റ് ചെയ്ത പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
മഞ്ചേശ്വരം: മൂന്നുമാസം പ്രായമുള്ള കുട്ടിയുടെ അമ്മയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ഉപ്പള സോങ്കാലിലെ മൊയ്തീന് സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന (25) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി വരാനിരിക്കേ പുതിയ ഹര്‍ജിയുമായി കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുനിയുടെ അമ്മ ശോഭന ഹര്‍ജി നല്‍കിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ക്വട്ടേഷൻ പണമായ ഒരു ലക്ഷം രൂപ സുനിയുടെ അമ്മയുടെ യൂണിയൻ ബാങ്കിന്റെ പെരുമ്പാവൂർ ശാഖയിലെ അക്കൗണ്ടിൽ എത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അപേക്ഷ നൽകിയാണ് അന്വേഷണ സംഘം അക്കൗണ്ട് മരവിപ്പിച്ചത്.
നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധിപറയുന്നത്.
National
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചു പശ്ചിമ ബംഗാളിൽനിന്നു ബംഗ്ലാദേശിലേക്ക് നാടു കടത്തിയ യുവതിയെയും എട്ടു വയസുള്ള മകനെയും തിരികെ കൊണ്ടുവരാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
സുനാലി ഖാത്തൂൻ, ഭർത്താവ് ഡാനിഷ് അലി, ഇവരുടെ മകൻ എന്നിവരുൾപ്പെടെ ബംഗ്ലാദേശിലേക്കു നാട് കടത്തിയ ആറ് പശ്ചിമബംഗാൾ സ്വദേശികളെ ഒക്ടോബർ 26നകം തിരികെയെത്തിക്കാൻ നേരത്തേ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ കേന്ദ്രം നൽകിയ അപ്പീൽ പരിഗണിക്കവെയാണു മാനുഷിക പരിഗണനന മുൻനിർത്തി ഗർഭിണിയായ സുനാലി ഖാത്തൂനെയും മകനെയും എത്രയും വേഗം തിരികെയെത്തിക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്രത്തിനു നിർദേശം നൽകിയത്.
സുനാലി ഖാത്തൂനും മകനും സൗജന്യ പരിചരണവും ആവശ്യമായ സൗകര്യങ്ങളും നൽകണം. അമ്മയെയും കുട്ടിയെയും വേർപെടുത്തരുത്. ഇരുവർക്കും സൗജന്യ പരിചരണവും സൗകര്യങ്ങളും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
20 വർഷമായി ഡൽഹിയിൽ ആക്രി ശേഖരിച്ച് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന പശ്ചിമബംഗാൾ സ്വദേശികളായ സുനാലി ഖാത്തൂൻ, ഭർത്താവ് ഡാനിഷ്, എട്ടുവയസുകാരൻ മകൻ എന്നിവരെയും ബീർഭൂം ജില്ലയിലെ ധിത്തോറ ഗ്രാമത്തിലെ 32 വയസുകാരി സ്വീറ്റി ബീബിയെയും അവരുടെ രണ്ട് ആണ്മക്കളെയും ഡൽഹി പോലീസ് കസ്റ്റഡയിലെടുത്ത് ബിഎസ്എഫിനു കൈമാറി ജൂണ്‍ 26നാണ് അതിർത്തി കടത്തിയത്.
തുടർന്ന് സുനാലി ഖാത്തൂന്റെ പിതാവ് ഭോഡു നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇവരെ തിരികെ ഇന്ത്യയിലേക്കെത്തിക്കാൻ പരമോന്നത കോടതി ഉത്തരവിട്ടത്. ഭോഡു ഷെയ്ഖിന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും സുനാലി അദ്ദേഹത്തിന്റെ മകളാണെങ്കിൽ അവരും മക്കളും പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചുക്കൊന്നു. നെടുമ്പാശേരിയിൽ താമസിക്കുന്ന അനിത (75) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മകൻ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്മോർട്ടത്തിൽ അനിതയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു. അമ്മയും മകനും വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
സംശയം തോന്നിയ പോലീസ് മകനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടും അടിച്ചുകൊണ്ടാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മകൻ പോലീസിനോട് സമ്മതിച്ചു.
Kerala
കായംകുളം: ആലപ്പുഴ പുല്ലുകുളങ്ങരയില്‍ അഭിഭാഷകനായ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. മാതാവിനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലുകുളങ്ങര കളരിക്കല്‍ ജംഗ്ഷന് പീടികചിറയില്‍ നടരാജനാണ് (60) മരിച്ചത്. ഭാര്യ സിന്ധുവിനാണ് (56) ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
വെട്ടേറ്റ നിലയില്‍ ഇവരെ കായംകുളം ഗവ. ആശുപത്രിയിലും തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല. അഭിഭാഷകനായ മകന് നവജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാതാപിതാക്കളെ ആക്രമിച്ച ശേഷം വെട്ടുകത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് എത്തിയാണ് കീഴ്പ്പെടുത്തി കസ്റ്റഡിയലെടുത്തത്. ആക്രമണ കാരണം വ്യക്തമായിട്ടില്ല. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സമീപവാസികള്‍ പറഞ്ഞതായി പോലീസ് പറയുന്നു.
Kerala
കോഴിക്കോട്: അമ്മ മരിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പിട്ട് മകന് ജീവനൊടുക്കി. കോഴിക്കോട് തിക്കോടി പെരുമാള്‍പുരത്ത് താമസിക്കുന്ന സുരേഷ് (55) ആണ് മരിച്ചത്.
"അമ്മയുടെ കൂടെ ഞാനും പോവാ' എന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ഹരീഷ് സ്മാരക റോഡിന് സമീപത്തെ റെയില്‍ പാളത്തില്‍ എത്തിയ സുരേഷ്, ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു. ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പാണ് സുരേഷിന്റെ അമ്മ മരിച്ചത്.
ഫേസ്ബുക്കിൽ പോസ്റ്റിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോൾ ഇദ്ദേഹം ട്രെയിനിന് മുന്നില്‍ ചാടി. മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. പരേതനായ നാരായണനാണ് സുരേഷിന്റെ പിതാവ്. മടപ്പള്ളി ഗവ. കോളജിലെ പ്രൊഫസറായ ദിനേശന് സഹോദരനാണ്.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് മണമ്മലിലാണ് സംഭവം.
പരിക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. മാധവിയുടെ തലയ്ക്കാണ് മുറിവേറ്റിട്ടുള്ളത്.
അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇയാളെ കൊയിലാണ്ടി പോലീസ് ചോദ്യം ചെയ്യുകയാണ്.
Kerala
തിരുവനന്തപുരം: എംഎൽഎ അഡ്വ. ആന്റണി രാജുവിന്റെ മാതാവ് പൂന്തുറ സരോജാ മന്ദിരത്തിൽ ലൂർദ്ദമ്മ (98) അന്തരിച്ചു. പരേതനായ എസ്. അൽഫോൻസ് ആണ് ഭർത്താവ്.
മറ്റു മക്കൾ സരോജഗോമസ്, എ.ജെ. വിജയൻ, പ്രസന്ന പീറ്റർ, എ.ജെ. സെൽവിൻ, വിമല സ്റ്റാൻലി, സതീഷ് അൽഫോൻസ്, സാം അൽഫോൻസ്. മരുമക്കൾ റിച്ചാർഡ് ഗോമസ്, ഏലിയാമ്മ വിജയൻ, ഗ്രേസി രാജു, ഐ.എ. പീറ്റർ , ലാലി സെൽവിൻ, അഡ്വക്കേറ്റ് ജോസ് സ്റ്റാൻലി, ജൂഡിറ്റ് സതീഷ്, ഷൈനി സാം.
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പൂന്തുറ സെന്റ്. തോമസ് ദേവാലയത്തിൽ.
District News
അമ്പലപ്പുഴ: കുടുംബവീതമായി ലഭിച്ച സ്ഥലം അമ്മയുടെ ഓര്‍മയ്ക്കായി ഭൂരഹിതര്‍ക്ക് നൽകി പ്രവാസി ദമ്പതികൾ. തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കേളമംഗലം ഗ്രീൻ വില്ലയിൽ കെ.എ. തോമസ് (സോജപ്പന്‍)-ഏലിയാമ്മ ദമ്പതികളാണ് 22 സെന്റ് സ്ഥലം ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ നല്‍കണമെന്ന ആഗ്രഹത്തോടെ ചങ്ങനാശേരി കുന്നന്താനം പഞ്ചായത്തിന് കൈമാറിയത്.
ഏലിയാമ്മയ്ക്ക് കുടുംബവീതമായി മല്ലപ്പള്ളി ചെങ്ങരൂർച്ചിറയില് നല്കിയ ഭൂമിയാണ് മാതാവ് ത്രേസ്യാമ്മയുടെ ഓര്‍മയ്ക്കായി ദമ്പതികള്‍ പഞ്ചായത്തിനു കൈമാറിയത്. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ച നാലു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാവുന്ന തരത്തിലാണ് ഭൂമി തരംതിരിച്ചിരിക്കുന്നത്. വീടുകളിലേക്ക് മറ്റാരുടെയും ആശ്രയമില്ലാതെ കയറാവുന്ന തരത്തില്‍ വഴി നല്‍കിയാണ് ഭൂമി അളന്ന് തിരിച്ചിരിക്കുന്നത്.
തോമസും ഏലിയാമ്മയും കഴിഞ്ഞ 40 വർഷമായി വിയന്നയിലാണ് താമസം. ഓസ്ട്രിയന്‍ പ്രൊവിഷന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് റിട്ട. നഴ്സ് ഏലിയാമ്മ തോമസ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വൈസ് ചെയര്മാന് പദവിക്ക് കെ.എ. തോമസും നിരവധി തവണ അര്‍ഹനായിട്ടുണ്ട്.
തന്റെ കുടുംബവീതം ഭൂരഹിതര്‍ക്ക് നല്‍കണമെന്ന ഏലിയാമ്മയുടെ ആഗ്രഹത്തിന് തോമസും മക്കളായ പിങ്കിയും ഡോ. ചിഞ്ചുവും സമ്മതം നൽകുകയായിരുന്നു. ഏലിയാമ്മയും കുടുംബവും വിട്ടുനല്‍കിയ ഭൂമി അര്‍ഹരായ ദളിത് കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ കിടപ്പാടം ഒരുക്കാനുള്ള നീക്കത്തിലാണെന്ന് കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു പറഞ്ഞു.
Kerala
ആലപ്പുഴ: അമ്മയെ മകൾ കുത്തി പരിക്കേൽപ്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ് നേതാവായ യുവതിയുടെ കഴുത്തിലാണ് 17കാരിയായ മകൾ കുത്തിയത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Samskarikam
പിന്തുടരുമീ പാഥയിലൂടെ
ഞാൻ കണ്ടെത്തിടുന്നു
എന്റെ മാത്രമായോര ലോകം
വർണങ്ങൾ വാരിനിറയ്ക്കാത്തയി ലോകം
നീട്ടിയ വിരലിൽ ഇറുക്കി പിടിച്ചു
പിച്ചവച്ചു നടന്ന ഞാനിന്നു തനിയെ
നടന്നു നീങ്ങുമീനേരമെന്തേ നീ ഏകയായ്
തീരുമെന്നറിയാതെ പോയ്…
മുന്നോട്ടു വച്ച പാദത്തിനെൻ
കാവൽ മാലാഖയായ നിൻ
പാദമിടറുന്ന വേളയിലീ
ഇരുട്ടിലേകയായ് ഞാൻ മാറിയില്ലേ
ചേർത്തു പിടിച്ച കൈകളില്ല
നെഞ്ചോടു ചേർക്കാനിന്നരികിലില്ല
എങ്കിലു മറിയുന്നുതൊന്നു മാത്രം
ആദ്യക്ഷരത്തിലുണരുമീ അമ്മ മന്ത്രം.
Kerala
തിരുവനന്തപുരം ∙ വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്.
വീടിന് പിൻവശത്തുള്ള ചായ്പിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് അരുൺ അയച്ചുനൽകിയിരുന്നു.
തനിക്കെതിരെ വ്യാജ ജാതിക്കേസും മോഷണക്കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിലുണ്ട്. കോൺഗ്രസ് പ്രവർത്തകനാണ് വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ അരുൺ.