വെർജീനിയ: ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർഥ അമ്മയെ കണ്ടെത്തി. ചിലിയിൽ നടന്ന ഈ അത്ഭുതകരമായ പുനസമാഗമം ശാസ്ത്രത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്.
ജിമ്മി ലിപ്പർട്ട് തൈഡൻ എന്ന പേരിൽ അമേരിക്കയിൽ വളർന്ന അദ്ദേഹം താനൊരു അനാഥനാണെന്നാണ് വിശ്വസിച്ചിരുന്നത്. നിലവിൽ വെർജീനിയയിൽ അഭിഭാഷകനാണ് ജിമ്മി. ചിലിയിൽ നിന്ന് കുട്ടികളെ മോഷ്ടിച്ച് ദത്തെടുക്കാൻ നൽകുന്നതിനെക്കുറിച്ചുള്ള ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടതാണ് ജിമ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
നോസ് ബുസ്കാമോസ് എന്ന സന്നദ്ധ സംഘടനയുടെയും ഡിഎൻഎ പരിശോധനയുടെയും സഹായത്തോടെ അദ്ദേഹം തന്റെ വേരുകൾ തിരഞ്ഞു. ഒടുവിൽ തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ജിമ്മി ചിലിയിലെ വാൽഡിവിയയിലെത്തി അമ്മയെ നേരിൽ കണ്ടു.
42 വർഷത്തെ കാത്തിരിപ്പിന് ശേഷം "ഹായ് മമ്മീ' എന്ന് വിളിച്ച് അദ്ദേഹം അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ അത് കണ്ടുനിന്നവർക്കും കണ്ണീരണിയിക്കുന്ന കാഴ്ചയായി. തന്റെ മകൻ മരിച്ചെന്ന് കരുതി പതിറ്റാണ്ടുകളോളം ദുഃഖിച്ചിരുന്ന ആ അമ്മയ്ക്ക് ഇത് ദൈവത്തിന്റെ അദ്ഭുതമാണെന്നാണ് പറയാനുള്ളത്.
തന്നെപ്പോലെ ചതിക്കപ്പെട്ട മറ്റ് കുടുംബങ്ങളെ സഹായിക്കാൻ തന്റെ നിയമപരമായ അറിവ് ഉപയോഗിക്കുമെന്ന് ജിമ്മി ഇപ്പോൾ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
Tags : Jimmy Lippert Thyden 42 years Mother Son