മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ പെരുമാറ്റത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും നടൻ അനൂപ് മേനോൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
മക്കളേ എന്നു വിളിച്ചുകൊണ്ടുള്ള ഹൃദയസ്പർശിയായുള്ള വിളിയിലൂടെ ശരിക്കും അവർ ഓരോരുത്തരുടെയും അമ്മ ആയി മാറുകയായിരുന്നുവെന്നും അനൂപ് പറയുന്നു.
അനൂപ് മേനോന്റെ കുറിപ്പിന്റെ പൂർണരൂപം
അമ്മ. ആ പേര് അവരുടേത് മാത്രമായിരുന്നു. അവരെ പരിചയപ്പെട്ട ഓരോരുത്തർക്കും, ആ ഹൃദയസ്പർശിയായ മക്കളേ എന്ന വിളിയിലൂടെ അവർ ശരിക്കും അമ്മയായി മാറി. ചാനലിനു വേണ്ടി ലാലേട്ടന്റെ അമ്മയെ ഇന്റർവ്യൂ ചെയ്യാൻ എത്തിയപ്പോഴാണ് ഞാൻ അമ്മയെ ആദ്യമായി കാണുന്നത്.
അന്ന് എനിക്ക് 23 വയസ്, ലാലേട്ടനെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഒരു സൂപ്പർസ്റ്റാറിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയോട് സംസാരിക്കാൻ പോകുന്നതിന്റെ പരിഭ്രമത്തിലായിരുന്നു ആ കൊച്ചു അവതാരകൻ. പേടിച്ച് വിറച്ച് വയറ്റിൽ തീപിടിച്ച അവസ്ഥയിലായിരുന്നു ഞാൻ.
അപ്പോഴാണ് ആ സമാധാനമേറിയ പുഞ്ചിരിയോടെയും ദയയുള്ള കണ്ണുകളോടെയും അവർ വന്നത്. ആ നിമിഷം തന്നെ ആ വീട് എന്റേതുകൂടിയാണെന്ന് എനിക്ക് തോന്നിപ്പോയി. എന്റെ കരിയറിൽ ആദ്യമായി, ഒരവതാരകൻ എന്ന നിലയിൽ ഞാൻ അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കുകയല്ലായിരുന്നു; പകരം അമ്മ എന്നെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. ഇടയ്ക്കിടെ തന്റെ "ലാലുവിനെ" കുറിച്ചുള്ള കഥകൾ ഒരു പഴയ ബന്ധുവിനോടന്നപോലെ അമ്മ പറഞ്ഞുതന്നു.
അമ്മ ഞങ്ങൾക്ക് ഉച്ചഭക്ഷണം നൽകി, ചായ കുടിക്കാൻ നിർബന്ധിച്ചു. യാത്ര പറയുമ്പോൾ എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് എന്നെ അനുഗ്രഹിച്ചു: ‘‘മോൻ സിനിമയിൽ വരും കേട്ടോ’’. ഒരു ദിവസത്തെ ജോലിക്ക് വെറും 200 രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന, നിസഹായനായ ആ 23-കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയുടെ നാളമായിരുന്നു ആ വാക്കുകൾ.
വർഷങ്ങൾക്ക് ശേഷം ലാലേട്ടനെ കണ്ടപ്പോൾ ആ അമ്മ പകർന്നുനൽകിയ അതേ സ്നേഹം അദ്ദേഹത്തിലും ഞാൻ കണ്ടു. കനൽ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ, അമ്മയുടെ അസുഖത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ അമ്മയെ ഇത്രയധികം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു മകനെ ഞാൻ വേറെ കണ്ടിട്ടില്ല. പക്ഷേ ലാലേട്ടാ, അത് നിങ്ങളുടെ മനസിന്റെ നന്മ മാത്രമല്ല, മറിച്ച് അവർ അത്തരമൊരു അമ്മയും വ്യക്തിയും ആയതുകൊണ്ട് കൂടിയാണ്. ആ സ്നേഹം പൂർണമായും അവരുടേതായിരുന്നു. അമ്മേ, ഞങ്ങൾക്കെല്ലാവർക്കും അമ്മയെ മിസ് ചെയ്യും.
Tags : anoop menon mohanlal mother