തിരക്കേറിയ സിനിമ ജീവിതത്തിനിടയിലും മോഹൻലാൽ തന്റെ ലോകം അമ്മയ്ക്കായി മാറ്റിവച്ചിരുന്നു. മോഹൻലാലിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്ന വ്യക്തിയാണ് അമ്മ ശാന്തകുമാരി.
മോഹൻലാലിന്റെ ആദ്യകാല വില്ലൻ വേഷങ്ങൾ കണ്ട് അമ്മ വിഷമിക്കാറുണ്ടായിരുന്നു. സിനിമയിലാണെങ്കിൽ പോലും മകന് മർദനമേൽക്കുന്ന രംഗങ്ങൾ കാണുന്നത് വലിയ പ്രയാസമായിരുന്നു എന്ന് മോഹൻലാൽ വെളിപ്പെടുത്തിയിട്ടുണ്ട്.
പത്മരാജന്റെ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ശാന്തകുമാരിയും മോഹൻലാലിന്റെ അമ്മാവൻ രാധാകൃഷ്ണനും എത്തിയിരുന്നു. തൃശൂർ കേരളവർമ കോളജിലായിരുന്നു ഷൂട്ട്.
അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും മോഹനൻലാലിന്റെ പ്രകടനത്തിൽ ഉണ്ടായിരുന്നുവെന്ന് പത്മരാജന്റെ മകൻ അനന്തപത്മാഭൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ ആദ്യം ചെയ്തത് അമ്മയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങുകയായിരുന്നു. സന്തോഷത്തിലും ദുഃഖത്തിലും എപ്പോഴും കൂടെയുണ്ടായിരുന്ന ആ തണൽ മാഞ്ഞു.
ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്.
വിശ്വശാന്തി ഫൗണ്ടേഷന് എന്ന മോഹൻലാലിന്റെ ചാരിറ്റബിൾ ട്രസ്റ്റിന് പേര് നൽകിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേർത്താണ്.
Tags : Mohanlal mother passes away