സ്കൂൾ കാലഘട്ടത്തിൽ പൊക്കമില്ലായ്മയുടെ പേരിൽ നേരിട്ട വേദന നിറഞ്ഞ നിമിഷങ്ങൾ ഓർത്തെടുത്ത് നടൻ ഗിന്നസ് പക്രു.
തന്നെ സ്കൂളിൽ ചേർക്കാൻ അമ്മയ്ക്ക് പേടിയായിരുന്നുവെന്നും ഏതേലും കുട്ടികൾ തന്നെ തട്ടി താഴെയിടുമോയെന്നായിരുന്നു ഭയമെന്നും അദ്ദേഹം പറയുന്നു. ഒടുവിൽ അധ്യാപകരാണ് അമ്മയെ ധൈര്യപ്പെടുത്തി തന്നെ സ്കൂളിൽ ചേർത്തതെന്നും ആ അവസരമാണ് സിനിമയിലേയ്ക്ക് വഴി തെളിച്ചതെന്നും പക്രു പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
‘അച്ഛനും അമ്മയും കോട്ടയത്ത് വച്ചാണ് കണ്ടുമുട്ടിയത്. പ്രണയവിവാഹമായിരുന്നു. പത്താംക്ലാസ് വരെ നിരവധി വാടകവീടുകളിലായി മാറി മാറി താമസിച്ചിട്ടുണ്ട്. വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്ന്. കൂട്ടുകാർക്കൊപ്പം കളിച്ച് നടക്കും.
എന്നാൽ റിസ്ക് ഉള്ള കളികൾക്ക് പോകില്ല. തട്ടി താഴെ ഇട്ടാലോ എന്ന പേടി ഉണ്ടായിരുന്നു. വഴിയിൽ കളിച്ചുകൊണ്ടിരിക്കേ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അധ്യാപകരാണ് സ്കൂളിൽ ചേർത്തത്. സ്കൂളിൽ ചേർന്നാൽ അമ്മയുടെ ടെൻഷൻ മുതിർന്ന കുട്ടികൾ എന്നെ തട്ടി താഴെയിടുമോ എന്നും എനിക്ക് അപകടം പറ്റുമോ എന്നുമായിരുന്നു.
ടീച്ചേഴ്സ് എന്നും എനിക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. ആ പരിഗണന ഞാൻ മുതലാക്കിയിരുന്നു. പഠിപ്പിക്കുന്ന സമയത്ത് ബെഞ്ചിനിടയിൽക്കൂടി നടക്കുക പോലുള്ളവയായിരുന്നു എന്റെ വിനോദം.’
നാലാം ക്ലാസിൽ വച്ചാണ് ആദ്യമായി ഒരു വേദി കിട്ടിയത്. കഥാപ്രസംഗമായിരുന്നു അവതരിപ്പിച്ചത്. അച്ഛനും സുഹൃത്തുക്കളും ചേർന്നാണ് കഥാപ്രസംഗം എഴുതി തന്നത്. എന്നെ മാറ്റി നിർത്തിയിരുന്നില്ല സ്കൂളിൽ നിന്ന്. അവർ എന്നെ അവരിൽ ഒരാളായി കണ്ടു. കഥാപ്രസംഗവേദിയിൽ എന്നെ കാണുന്നില്ല എന്നായിരുന്നു കുട്ടികൾ പറഞ്ഞത്.
എന്നെ കാണാനായി അവർ ഡസ്കിൽ കയറി നിന്നു. ടീച്ചേഴ്സ് എന്നെ വലിയ ടേബിളിന് മുകളിൽ കയറ്റി നിർത്തി. കഥാപ്രസംഗം കഴിഞ്ഞപ്പോൾ നിർത്താതെ കൈയടി ലഭിച്ചു. അന്നാണ് സ്റ്റേജിൽ കയറി ഇങ്ങനെ പ്രകടനം കാഴ്ചവയ്ക്കാൻ എനിക്ക് കഴിവുണ്ടെന്ന് അറിഞ്ഞത്. ‘ലൂസ് ലൂസ് അരപ്പിരി ലൂസ്’ എന്ന സിനിമയിൽ അവസരം ലഭിച്ചു. അഭിനയിച്ചു. സിനിമയ്ക്കായി മൊട്ടയടിച്ചു. ഫൈറ്റ് ചെയ്തു, പക്ഷേ സിനിമയിൽ എന്റെ ഭാഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞിരുന്നു’.
അഞ്ചാം ക്ലാസിൽ ഹൈ സ്കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോൾ പ്രഥമാധ്യാപകൻ അഡ്മിഷൻ നൽകില്ലെന്ന് പറഞ്ഞു. ഈ കുട്ടിക്ക് അഡ്മിഷൻ നൽകാൻ ആകില്ല. മുതിർന്ന കുട്ടികൾ തട്ടി താഴെയിട്ടാൽ ഉത്തരവാദിത്തം പറയാൻ ആകില്ല.
ഒരുപാട് പടിക്കെട്ടുകൾ ഉള്ള സ്കൂളാണ്. മുഖത്ത് പോലും നോക്കാതെ ആണ് ആ അധ്യാപകന് അത് പറഞ്ഞത്. എനിക്കൊന്നും തോന്നിയില്ല. അമ്മയുടെ കണ്ണ് നിറഞ്ഞു ആ കണ്ണുനീർ എന്റെ കൈകളിൽ വീണു. പക്രു പറഞ്ഞു.
Tags : Guinness pakru school days mother