നടൻ മോഹൻലാലിന്റെ അമ്മ വിടവാങ്ങി. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാൾ കിടപ്പിലായിരുന്ന ശാന്തകുമാരി അമ്മ ചൊവ്വാഴ്ചയാണ് ഈ ലോകത്തു നിന്നും യാത്രയായത്. അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ നിരവധിയാളുകളാണ് എളമക്കരയിലെ വീട്ടിലെത്തുന്നത്.
ഇന്ത്യൻ സിനിമയുടെ തന്നെ തലപ്പത്ത് നിൽക്കുമ്പോഴും മകന്റെ മൂന്ന് സിനിമകൾ കാണാൻ ശാന്തകുമാരിയമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. ഇക്കാര്യം ഒരു അഭിമുഖത്തിൽ തുറന്നുപറയുക തന്നെ ചെയ്തു ശാന്തകുമാരിയമ്മ. കിരീടം, ചെങ്കോൽ, താളവട്ടം എന്നിവയാണ് ഈ സിനിമകൾ.
ശാന്തകുമാരിയമ്മ അന്ന് പറഞ്ഞ വാക്കുകളിങ്ങനെ."കിരീടവും ചെങ്കോലും ഞാൻ കാണത്തില്ല. ഭയങ്കര കഷ്ടവ അത്. അടിയൊക്കെയാണ്. എനിക്ക് കാണണ്ട. ചെങ്കോൽ ഞാൻ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച് കണ്ടു. പിന്നെ എനിക്ക് കാണണ്ട. താളവട്ടവും ഞാൻ കണ്ടിട്ടില്ല. അതൊന്നും കാണുകയും ഇല്ല. കിലുക്കം പോലുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്. ചിത്രം ലാസ്റ്റ് ഭാഗം ആയപ്പോൾ ഞാൻ എഴുന്നേറ്റ് പോയി'- എന്നായിരുന്നു ഒരു സ്വകാര്യ ചാനലിനോട് അന്ന് ശാന്തകുമാരിയമ്മ പറഞ്ഞത്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തകുമാരിയമ്മയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്.
Tags : ShanthaKumari Amma Mohanlal mother death