Leader Page
രോഗബാധിതമായി മരിച്ച ഇടതുനേതാവ് ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായി 2013ൽ വെനസ്വേല ഭരിക്കാൻ തുടങ്ങിയ നിക്കൊളാസ് മഡുറോയെ അമേരിക്ക വർഷങ്ങൾക്കു മുന്‍പേ ലക്ഷ്യമിട്ടു തുടങ്ങിയതാണ്. ഷാവേസിനെപ്പോലെ മഡുറോയും വെനസ്വേലയുടെ എണ്ണസന്പത്തിൽ കൈവയ്ക്കാൻ അമേരിക്കൻ കന്പനികളെ അനുവദിച്ചിരുന്നില്ല. മഡുറോയുടെ പതനത്തിലേക്കു നയിച്ച സംഭവങ്ങൾ ചുവടെ:
2020 മാർച്ച്: മഡുറോ ഭരണകൂടത്തിനെതിരേ അമേരിക്കയുടെ ആദ്യ നടപടി; മഡുറോയ്ക്കും അദ്ദേഹത്തിന്റെ വിശ്വസ്തരായ 14 പേർക്കും എതിരേ മയക്കുമരുന്നു കടത്തൽ, മയക്കുമരുന്ന്-തീവ്രവാദം, അഴിമതി എന്നീ കുറ്റങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് ചുമത്തി. മഡുറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് ഒന്നരക്കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.
2020 മേയ്: മഡുറോയെ പിടികൂടാൻ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഗിദയോൻ ’ എന്ന പേരിൽ റെയ്ഡ്. അമേരിക്കയിലെ വിരമിച്ച സൈനികരുടെ നേതൃത്വത്തിൽ വെനസ്വേലയിലെ മഡുറോ വിരുദ്ധർ നടപ്പാക്കിയ ഓപ്പറേഷൻ അടിമുടി പാളി. പദ്ധതിയെക്കുറിച്ച് നേരത്തേതന്നെ മഡുറോയ്ക്കു വിവരം ലഭിച്ചിരുന്നു.
2024 ജൂലൈ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചതായി മഡുറോയുടെ അവകാശവാദം. തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമത്വം നടന്നതായി അമേരിക്കയും പാശ്ചാത്യശക്തികളും ആരോപിച്ചു.
2025 ജനുവരി-ഓഗസ്റ്റ്: അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തിയ ഡോണൾഡ് ട്രംപ് വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനെതിരേ സമ്മർദതന്ത്രങ്ങൾ ശക്തമാക്കി. മഡുറോയുടെ അറസ്റ്റിനു സഹായിക്കുന്നവർക്കുള്ള പാരിതോഷികം അഞ്ച് കോടി ഡോളറായി ഉയർത്തി. വെനസ്വേലയിലെ കാർട്ടൽ ഓഫ് ദ സൺസ്, ട്രെൻ ഡി ആരാഗ്വാ എന്നീ മയക്കുമരുന്ന് സംഘടനകളെ വിദേശ തീവ്രവാദ പ്രസ്ഥാനങ്ങളായി മുദ്രകുത്തി.
2025 സെപ്റ്റംബർ: ഓപ്പറേഷൻ സതേൺ സ്പിയർ എന്നപേരിൽ അമേരിക്ക സൈനിക നടപടി ആരംഭിച്ചു. വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ യുഎസ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചു. മയക്കുമരുന്ന് കടത്തുന്നു എന്നാരോപിച്ച് ബോട്ടുകൾ ആക്രമിക്കാൻ തുടങ്ങി. 30 ആക്രമണങ്ങളിൽ 110 പേരെങ്കിലും കൊല്ലപ്പെട്ടു.
2025 ഡിസംബർ: വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട രണ്ട് ചരക്കുകപ്പലുകൾ അമേരിക്കൻ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു.
ഇന്നലെ
International
ഒസ്ലോ: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതിനു പിന്നാലെ രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ.
നോർവെയിലെ ഒസ്ലോയിൽ പ്രവാസജീവിതം നയിക്കുന്ന മരിയ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷസ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലെസ് ഉറുട്ടിയ എത്രയും വേഗം പ്രസിഡന്റായി ഭരണഘടനാപരമായ ചുമതല ഏറ്റെടുക്കണമെന്നു മരിയ ആവശ്യപ്പെട്ടു. വെനസ്വേലക്കാർക്കു സ്വാതന്ത്ര്യത്തിന്റെ മണിക്കൂർ സമാഗതമായിരിക്കുകയാണെന്നും അവർ പ്രഖ്യാപിച്ചു.
മഡുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട 2024 ജൂലൈയിലെ വിവാദമായ തെരഞ്ഞെടുപ്പിനെത്തുടർന്ന് പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ വിദേശത്തു പ്രവാസജീവിതം നയിക്കുകയാണ്.
ആദ്യം അമേരിക്കയിലായിരുന്ന അവർ പിന്നീട് നോർവേയിൽ എത്തുകയായിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം അധികാരത്തിലേറുമെന്ന് പൊതുവെ കരുതപ്പെട്ടെങ്കിലും നാഷണൽ ഇലക്ടറൽ കൗൺസിൽ മഡുറോയെ വിജയിയായി പ്രഖ്യാപിച്ചു.
സൈബർ ആക്രമണം മൂലം പോളിംഗ് സ്റ്റേഷനുകളിൽനിന്നുള്ള കൃത്യമായ കണക്ക് ഇലക്ടറൽ കൗൺസിൽ പ്രസിദ്ധീകരിച്ചില്ല. പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയെ അയോഗ്യയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് അവസാന നിമിഷമാണു എഡ്മുണ്ടോ ഗോൺസാലെസ് ഉറുട്ടിയയെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രതിപക്ഷം പ്രഖ്യാപിച്ചത്.
Leader Page
കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇന്നലെ വെനസ്വേലയിൽനിന്നു ലോകം ശ്രവിച്ചത്. ഏറെനാളായി നിഴലിച്ചിരുന്ന യുദ്ധഭീതിക്കൊടുവിൽ വെനസ്വേലൻ മണ്ണിൽ നേരിട്ടു പ്രഹരമേൽപ്പിച്ചിക്കുകയാണ് അമേരിക്ക. മാത്രമല്ല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യസീലിയ ഫ്ളോറസിനെയും ബെഡ്റൂമിൽ കടന്നുചെന്ന് വലിച്ചിഴച്ച് കൈയാമം വച്ച് രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു. യുക്രെയ്നെതിരേ റഷ്യ നിർബാധം തുടരുന്ന ആക്രമണം അവസാനിപ്പിക്കാൻ കാര്യമായ നടപടിയൊന്നും സ്വീകരിക്കാത്ത ട്രംപ് പെട്ടെന്നൊരു സുപ്രഭാതത്തിൽ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ വെനസ്വേലയെ ആക്രമിച്ചത് ഒരുപാട് സംശയങ്ങൾ ബാക്കിവയ്ക്കുന്നുണ്ട്.
ലോകമാധ്യമങ്ങൾ ഗാസ സംഘർഷത്തിന്റെയും യുക്രെയ്ൻ-റഷ്യ സംഘർഷത്തിന്റെയും പിന്നാലെയായിരിക്കെ വെനസ്വേലയെ ലക്ഷ്യമിട്ടു വ്യക്തമായ ലക്ഷ്യത്തോടെ അമേരിക്ക പദ്ധതികൾ ആസൂത്രണം ചെയ്തുവരികയായിരുന്നു. ഇതിന്റെ പര്യവസാനമാണ് ഇന്നലെ കണ്ടത്. വെനസ്വേലയുടെ വിവിധ ഭാഗങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ഒരേസമയം ആക്രമിച്ചതിനു പുറമെയാണ് തലസ്ഥാനനഗരിയായ കാരക്കാസിലെ പ്രസിഡന്റിന്റെ വസതിയിൽ ഡെൽറ്റാ ഫോഴ്സ് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി വിമാനത്തിൽ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഇരുവരും ന്യൂയോർക്കിലെ സൈനികകേന്ദ്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്ന്, അനധികൃത കുടിയേറ്റം തുടങ്ങിയവയാണ് വെനസ്വേലയ്ക്കെതിരേ അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ഇതിനു മറുപടി ഒരു പരമാധികാര രാജ്യത്തു കടന്നുകയറി ആ രാജ്യത്തിന്റെ ഭരണാധികാരിയെ പിടികൂടുകയെന്നതാണോയെന്ന് സംശയമുയരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണെങ്കിൽ എന്തേ ചൈന, ഉത്തരകൊറിയ, റഷ്യ, ബലാറൂസ് തുടങ്ങിയ രാജ്യങ്ങൾക്കെതിരേ അമേരിക്ക നടപടിയെടുക്കാത്തത് എന്ന ചോദ്യവുമുയരുന്നു.
അമേരിക്കയുടെ നോട്ടപ്പുള്ളി
കഴിഞ്ഞവർഷം ജനുവരി 20ന് രണ്ടാമത് പ്രസിഡന്റായി സ്ഥാനമേറ്റശേഷം വൈകാതെതന്നെ വെനസ്വേല ട്രംപ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. മഡുറോയുടെ സര്‍ക്കാരിനെതിരേ നടപടികള്‍ കടുപ്പിച്ചതിനു പുറമെ വെനസ്വേലയ്ക്കെതിരേ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് പലതവണ മുന്നറിയിപ്പും നല്കി. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം പലതവണ ആക്രമിച്ചു. 30 ആക്രമണങ്ങളിലായി 107 പേരാണു കൊല്ലപ്പെട്ടത്. ആക്രമണസൂചന നൽകി കരീബിയൻ കടലിൽ യുദ്ധക്കപ്പലുകളടക്കം അയച്ച് വൻതോതിൽ സൈനികവിന്യാസവും നടത്തി. യുഎസ്-വെനസ്വേല യുദ്ധമുണ്ടായാൽ അതിനു കാരണക്കാരനായി ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നത് ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേല ഭരിക്കുന്ന മഡുറോയെയായിരുന്നു.
2020ൽ അമേരിക്ക മഡുറോയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ മയക്കുമരുന്ന്, തീവ്രവാദം എന്നിവയുള്ള രാജ്യമായി മുദ്രകുത്തിയിരുന്നു. അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നതായിരുന്നു അമേരിക്കൻ നടപടിക്കു പിന്നിൽ. കഴിഞ്ഞ വർഷം മുതൽ അമേരിക്ക വെനസ്വേലയ്ക്കെതിരായ ഇന്ധന ഉപരോധം പുനഃസ്ഥാപിച്ചിരുന്നു.
വിവാദമായ തെരഞ്ഞെടുപ്പു വിജയം
രാജ്യാന്തരതലത്തിൽ മഡുറോയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം മൂന്നാമതും അധികാരമേറ്റത്. വ്യാപക ക്രമക്കേട് നടത്തിയാണ് 2024 ജൂലൈയിൽ മഡുറോ വീണ്ടും അധികാരത്തിലേറിയതെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ നിരവധി പാശ്ചാത്യരാജ്യങ്ങളാണ് വെനസ്വേലയ്ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് അന്താരാഷ്ട്രസമൂഹം തള്ളിയിരുന്നു. നിലവിൽ ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധങ്ങളുണ്ടെങ്കിലും വലിയ രീതിയിൽ ഒറ്റപ്പെട്ടുതന്നെയാണ് വെനസ്വേലയുള്ളത്. മഡുറോയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത വിദേശ നേതാക്കൾ ക്യൂബ, നിക്കരാഗ്വ പ്രസിഡന്റുമാർ മാത്രമായിരുന്നു.
വെനസ്വലൻ വോട്ടർമാരുടെ നിലപാട് പ്രതിഫലിക്കാത്ത തെരഞ്ഞെടുപ്പുഫലമെന്നായിരുന്നു മഡുറോയുടെ മൂന്നാമൂഴത്തെക്കുറിച്ച് അമേരിക്ക പ്രതികരിച്ചത്. 25 വർഷം നീളുന്ന ചാവിസ്മോ പ്രത്യയ ശാസ്ത്രത്തിന് അന്ത്യം വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങൾ. 2013ൽ മഡുറോ അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തെ ജിഡിപി 80 ശതമാനം ഇടിഞ്ഞിരുന്നു. മൂന്നു കോടി ജനങ്ങളാണ് ഇതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയത്.
International
ന്യൂയോർക്ക്: ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രസിഡന്റ് ഡോൺൾഡ് ട്രംപ്. ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവിട്ടത്.
അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു.ഓപ്പറേഷന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേര്‍ത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
International
വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വെളിപ്പെടുത്തൽ നടത്തിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
മഡുറോയോട് കീഴടങ്ങാൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഫോണിലൂടെ സംസാരിച്ചപ്പോൾ സമാധാനപരമായി അധികാരം ഒഴിഞ്ഞു കൊടുക്കാൻ നിർദേശിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതോടെയാണ് സൈനിക നീക്കത്തിലൂടെ മഡുറോയെ പിടികൂടാൻ അമേരിക്ക തീരുമാനിച്ചത്.
വരും ദിവസങ്ങളിൽ ന്യൂയോർക്കിലെ കോടതിയിൽ മഡുറോയുടെ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ മഡൂറോ അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.
വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അതീവ രഹസ്യമായി പിടികൂടിയത് അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സായിരുന്നു. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെ വലയിലാക്കിയത്.
International
മോസ്ക്കോ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയ അമേരിക്കൻ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യ. അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂർണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിർണയിക്കാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി.
സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് വെളിപ്പെടുത്തിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡൂറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്.
സൈനിക നടപടിയുടെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
International
കാരക്കാസ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദതന്ത്രങ്ങൾക്കു മുന്നിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ മുട്ടുമടക്കുന്നതായി സൂചന. മയക്കുമരുന്ന് വിഷയത്തിൽ അമേരിക്കയുമായി ചർച്ച നടത്താമെന്നു പറഞ്ഞ അദ്ദേഹം വെനസ്വേലയുടെ എണ്ണമേഖലയിൽ അമേരിക്കൻ കന്പനികളെ അനുവദിക്കാമെന്നും വാഗ്ദാനം ചെയ്തു.
പുതുവത്സരത്തോട് അനുബന്ധിച്ച് വെനസ്വേലൻ സർക്കാർ ടിവി പുറത്തുവിട്ട അഭിമുഖത്തിലാണ് മഡുറോയുടെ നിലപാടുമാറ്റം. അമേരിക്കയുടെ സഹോദരരാജ്യമാണു വെനസ്വേലയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ആവശ്യപ്പെടുന്ന സമയത്തും സ്ഥലത്തും ചർച്ച നടത്താൻ തയാറാണെന്നും മഡുറോ കൂട്ടിച്ചേർത്തു.
വെനസ്വേലൻ ഭരണകൂടത്തെ ലക്ഷ്യമിട്ട് അമേരിക്കയിലെ ട്രംപ് ഭരണകൂടം നടപടികൾ ശക്തമാക്കുന്നതിനിടെയാണ് മഡുറോ ചർച്ചാവാഗ്ദാനം നല്‍കിയിരിക്കുന്നത്. ഇതുവരെ അമേരിക്കൻ എതിർപ്പുകൾക്കു കീഴടങ്ങില്ലെന്നു പ്രഖ്യാപിച്ചിരുന്ന മഡുറോയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നു നിരീക്ഷിക്കപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണസന്പന്ന രാജ്യങ്ങളിലൊന്നായ വെനസ്വേലയോടു ചേർന്ന കരീബിയൻ കടലിൽ അമേരിക്ക വൻതോതിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകളുടെ നേർക്ക് എന്ന പേരിൽ ഇതുവരെ നടത്തിയ 30 ആക്രമണങ്ങളിൽ 110 പേരെങ്കിലും കൊല്ലപ്പെട്ടു.
അതേസമയം, അമേരിക്കയിലേക്കുള്ള മയക്കുമരുന്നു കടത്തിൽ വെനസ്വേലയ്ക്കു നാമമാത്ര പങ്കേയുള്ളൂ. ദീർഘകാലമായി ഏകാധിപത്യരീതിയിൽ വെനസ്വേലയിൽ ഭരണം നടത്തുന്ന മഡുറോയെ താഴെയിറക്കുമെന്നു ട്രംപ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട ടാങ്കർ കപ്പൽ അമേരിക്ക വീണ്ടും പിടിച്ചെടുത്തു. പാനമയിൽ രജിസ്റ്റർ ചെയ്ത സെഞ്ചുറീസ് എന്നു പേരുള്ള ടാങ്കറാണ് കരീബിയൻ കടലിൽവച്ച് പിടിച്ചെടുത്തതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ടാങ്കറിൽ 18 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ ഉണ്ടായിരുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ താഴെയിറക്കാനുള്ള സമ്മർദ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് അമേരിക്കൻ നടപടി. അമേരിക്കൻ കോസ്റ്റ് ഗാർഡ് സൈനികർ ഹെലികോപ്റ്ററിലെത്തി കപ്പൽ പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ പുറത്തിവിട്ടിട്ടുണ്ട്. ഉപരോധം ബാധകമായ എണ്ണയാണ് കപ്പലിലുള്ളതെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, വെനസ്വേലൻ എണ്ണ കടത്തുന്നതിന്റെ പേരിൽ അമേരിക്കയുടെ ഉപരോധം ഈ കപ്പൽ നേരിടുന്നില്ലെന്ന് ചില വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.ഈ മാസം പത്തിന് വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട മറ്റൊരു കപ്പൽ അമേരിക്ക പിടിച്ചെടുത്തിരുന്നു. ആ കപ്പൽ അമേരിക്കയുടെ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടതായിരുന്നു.
വെനസ്വേലൻ എണ്ണ കടത്തുന്നതിന് ഉപരോധം നേരിടുന്ന കപ്പലുകളെല്ലാം തടയാൻ ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
രണ്ടാമതും എണ്ണ ടാങ്കർ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കൊള്ളയും തട്ടിയെടുക്കലുമാണെന്ന് വെനസ്വേലൻ സർക്കാർ പ്രതികരിച്ചു. അമേരിക്കയ്ക്കെതിരേ യുഎൻ സുരക്ഷാ സമിതി അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ പരാതി നല്‍കുമെന്നും അറിയിച്ചു.
വെനസ്വേലയ്ക്കു സമീപം കരീബിയിൽ കടലിൽ അമേരിക്ക വൻ തോതിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെനസ്വേലയിൽനിന്ന് മയക്കുമരുന്ന് കടുത്തുന്നു എന്നാരോപിച്ച് അമേരിക്കൻ സേന ബോട്ടുകൾക്കു നേർക്കു നടത്തിയ ആക്രമണങ്ങളിൽ നൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ബോട്ടുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നതിന്റ തെളിവ് അമേരിക്ക നല്‍കിയിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കുമേൽ സമ്മർദം വർധിപ്പിക്കാനായി അമേരിക്ക കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
മഡുറോയുടെ പത്നി സീലിയ ഫ്ലോറസിന്റെ ഏഴു ബന്ധുക്കളെക്കൂടി ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് അറിയിച്ചു. മഡുറോയുടെ മയക്കുമരുന്ന് സംഘടനയ്ക്ക് ഇവർ കൂട്ടുനിൽക്കുന്നതായി ബസന്റ് ആരോപിച്ചു.
മഡുറോയുടെ ബന്ധുക്കൾക്കും അടുത്ത വൃത്തങ്ങൾക്കും മേൽ ഈ മാസം തന്നെ അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. വെനസ്വേലയിൽനിന്ന് എണ്ണ കയറ്റിയ ടാങ്കർ കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തു. വെനസ്വേലയിൽ ഉടൻതന്നെ കരയാക്രമണം ഉണ്ടാകുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ എണ്ണക്കടത്തുമായി ബന്ധപ്പെട്ടിരിക്കുന്ന കപ്പലുകൾക്ക് സന്പൂർണ നാവിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
വെനസ്വേലയിലേക്കു പോകുന്നതും അവിടെനിന്നു വരുന്നതുമായ എല്ലാ ടാങ്കറുകളും തടയാൻ ഉത്തരവ് പുറപ്പെടുവിച്ചതായി ട്രംപ് അറിയിച്ചു.
വെനസ്വേലയിലെ നിക്കോളാസ് മഡുറോ ഭരണകൂടത്തെ അമേരിക്ക തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്തിയിട്ടുള്ളതാണെന്നും തീവ്രവാദം, മയക്കുമരുന്നു കടത്ത്, മനുഷ്യക്കടത്ത് എന്നിവയ്ക്കു പുറമേ മഡുറോ ഭരണകൂടം അമേരിക്കൻ ആസ്തികൾ കവർന്നെടുക്കുന്നതായും ട്രംപ് ആരോപിച്ചു.
വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട ടാങ്കർ അമേരിക്കൻ സേന പിടിച്ചെടുത്ത് ഒരാഴ്ച പിന്നിട്ടപ്പോഴാണു ട്രംപ് പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്കേ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽപ്പട വെനസ്വേലയെ വളഞ്ഞുകഴിഞ്ഞതായി ട്രംപ് പറഞ്ഞു. മോഷ്ടിച്ച എണ്ണയിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് മഡുറോ ഭരണകൂടം മയക്കുമരുന്ന് ടൂറിസം, മനുഷ്യക്കടത്ത്, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കൃത്യങ്ങൾ നടത്തുന്നതായും ട്രംപ് ആരോപിച്ചു.
അതേസമയം, ട്രംപിന്റെ ഭീഷണി തള്ളിക്കളയുന്നതായി വെനസ്വേല പ്രതികരിച്ചു.വെനസ്വേലയുടെ എണ്ണ കവരാനാണു ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്നും ആരോപിച്ചു.
International
ജനീവ: വെനസ്വേലന്‍ സായുധസേനയുടെ ഭാഗമായ ബോളിവേറിയൻ നാഷണൽ ഗാർഡ് (ജിഎൻപി) ഒരു പതിറ്റാണ്ടായി കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തുന്നതായി ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര ഫാക്റ്റ് ഫൈൻഡിംഗ് മിഷൻ റിപ്പോർട്ട്.
പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കീഴിൽ 2014 മുതൽ ലൈംഗികാതിക്രമങ്ങൾ, കാരണമില്ലാതെ തടവിൽ വയ്ക്കൽ, പീഡിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ജിഎൻപി നടത്തുന്നു.
ഭരണകൂടത്തിനെതിരേ ശബ്ദമുയർത്തുന്നതിന്റെ പേരിലാണ് പലരും പീഡനം നേരിട്ടതെന്ന് ഫാക്ട് ഫൈൻഡിംഗ് മിഷൻ മേധാവി മാർത്താ വാലിനാസ് പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റ് മഡുറോയുടെ എതിരാളികളെ ജിഎൻപി വേട്ടയാടിയത് ഇതിനുദാഹരണമാണെന്നും അവർ കൂട്ടിച്ചേർത്തു.
International
കാരക്കാസ്: ആറ് എയർലൈൻസ് കന്പനികൾക്ക് വെനസ്വേലയിൽ നിരോധനം. ഐബീരിയ, ടിഎപി പോർച്ചുഗൽ, ഗോൾ, ലതാം, എവിയാങ്ക, ടർക്കിഷ് എയർലൈൻസ് എന്നീ കന്പനികൾക്കെതിരേയാണു നടപടി.
സൈനികകാരണങ്ങളാൽ അമേരിക്ക മുന്നറിയിപ്പു നല്‍കിയതിനെത്തുടർന്ന് ഈ കന്പനികൾ വെനസ്വേലയിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരുന്നു. എന്നാൽ, സർവീസുകൾ 48 മണിക്കൂറിനുള്ളിൽ പുനരാരംഭിക്കണമെന്ന് വെനസ്വേലൻ സർക്കാർ കന്പനികളോട് ആവശ്യപ്പെട്ടു. കന്പനികൾ ഇത് അനുസരിക്കാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നാണു നിരോധനം.
വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക വൻതോതിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെനസ്വേലയിലെ മഡുറോ ഭരണകൂടത്തെ താഴെയിറക്കാനാണ് അമേരിക്കയുടെ നീക്കണമെന്നു റിപ്പോർട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി നേരിട്ടു ചർച്ചയ്ക്കു തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയംതന്നെ അമേരിക്കൻ സേന വെനസ്വേലയിൽ കാലുകുത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക സൈനികസന്നാഹം വർധിപ്പിച്ചു വരുന്നതിനിടെയാണ് നയതന്ത്രമാർഗങ്ങളും പരിഗണിക്കുന്നുവെന്ന സൂചന ട്രംപ് നല്‍കിയത്. വെനസ്വേലയിൽനിന്നുള്ള മയക്കുമരുന്ന് സംഘങ്ങൾക്കു നേരേ എന്ന പേരിൽ അമേരിക്കൻ സേന നടത്തിയ ആക്രമണങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, വെനസ്വേലൻ ഭരണകൂടത്തെ അട്ടിമറിക്കാനാണ് അമേരിക്കയുടെ നീക്കമെന്ന് മഡുറോ ആരോപിക്കുന്നു.
അമേരിക്കയുടെ വിമാനവാഹിനി അടക്കമുള്ള യുദ്ധക്കപ്പലുകളും 15,000 സൈനികരും കരീബിയനിൽ എത്തിക്കഴിഞ്ഞു. സൈനിക നപടി ഒഴിവാക്കി സമ്മർദത്തിലൂടെ മഡുറോയെ അധികാരത്തിൽനിന്നു താഴെയിറക്കാനുള്ള നീക്കവും ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണു സൂചന.