International
വത്തിക്കാൻ: റോമിലെ പൗരാണികമായ സെന്റ് പോൾസ് ബസിലിക്കയുടെ ചുവരുകളിൽ ഇനി ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രവും.
ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവിയുടെ അഭ്യർഥനപ്രകാരമാണു മാർപാപ്പയുടെ മൊസെയിക് ഛായാചിത്രം തയാറാക്കിയത്. വിശുദ്ധ പത്രോസ് മുതലുള്ള സഭാ തലവന്മാരുടെ നിരയിൽ ഫ്രാൻസിസ് പാപ്പയ്ക്കു ശേഷമാണ് ഹൈക്കലായുടെ വലത്തേ ഭിത്തിയിൽ ഇതു സ്ഥാപിക്കുക.
കഴിഞ്ഞദിവസം മാർപാപ്പയുടെ സാന്നിധ്യത്തിൽത്തന്നെയാണു വത്തിക്കാൻ മൊസെയിക് സ്റ്റുഡിയോ ഈ കലാസൃഷ്ടി ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. 137 സെന്റീമീറ്റർ വ്യാസമുള്ളതാണ് ഈ ചിത്രം. വത്തിക്കാനിലെ ഫാബ്രിക് ഓഫ് സെന്റ് പീറ്റർ സ്റ്റുഡിയോയിലാണ് വൃത്താകൃതിയിലുള്ള ചിത്രം നിർമിച്ചത്.
സ്വർണവും ഗ്ലാസ് ഇനാമലുകളും ചേർത്ത് പുരാതനമായ ‘കട്ട്-മൊസൈക്ക്’ രീതിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്. മാർപാപ്പയുടെ പെയിന്റ് ചെയ്ത രേഖാചിത്രത്തെ അടിസ്ഥാനമാക്കി മാസ്റ്റർ റോഡോൾഫോയാണ് ഈ ശില്പത്തിനു ജീവൻ നൽകിയത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ഇന്ന് അടയ്ക്കും
നാല് പേപ്പൽ ബസിലിക്കകളുടെയും വിശുദ്ധ വാതിലുകൾ അടച്ച് മുദ്രവയ്ക്കുന്ന സ്വകാര്യ ചടങ്ങുകൾ ഇന്നു പൂർത്തിയാകും. റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിൽ കഴിഞ്ഞ 13ന് അടച്ച് മുദ്രവച്ചിരുന്നു. സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയുടെ വിശുദ്ധ വാതിൽ 14നും സെന്റ് പോൾ ബസിലിക്കയുടെ വിശുദ്ധ വാതിൽ ഇന്നലെയും മുദ്രവച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ഇന്നു വൈകുന്നേരം അടച്ചു മുദ്രവയ്ക്കും.
International
വത്തിക്കാൻ സിറ്റി: വെനസ്വേലൻ പ്രതിപക്ഷനേതാവും കഴിഞ്ഞ വർഷത്തെ നൊബേൽ സമാധാന പുരസ്കാര ജേതാവുമായ മരിയ കൊറിന മച്ചാഡോ വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് ചർച്ച നടത്തി.
ഇന്നലെ രാവിലെ അപ്പസ്തോലിക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും മരിയ കൂടിക്കാഴ്ച നടത്തി.
മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുഗ്രഹം ലഭിച്ചെന്നും രാജ്യത്തു സംഭവിക്കുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് മാർപാപ്പയ്ക്കു നന്ദി അറിയിച്ചതായും മരിയ മച്ചാഡോ പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഉറച്ചുനിൽക്കുകയും പ്രാർഥനയിൽ തുടരുകയും ചെയ്യുന്ന വെനസ്വേലൻ ജനതയുടെ ശക്തി മാർപാപ്പയെ അറിയിച്ചതായും, തട്ടിക്കൊണ്ടുപോയി കാണാതായ എല്ലാ വെനസ്വേലക്കാർക്കുംവേണ്ടി പ്രാർഥിക്കാൻ അദ്ദേഹത്തോട് അഭ്യർഥിച്ചതായും മരിയ സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറെസിനെയും കഴിഞ്ഞ മൂന്നിന് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ വസതിയിൽനിന്ന് യുഎസ് സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിക്കുകയും മയക്കുമരുന്ന് കടത്ത് അടക്കമുള്ള വിവിധ കുറ്റകൃത്യങ്ങളുടെ നേരിൽ നിയമനടപടികൾക്കു വിധേയമാക്കിയിരിക്കുകയുമാണ്. മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗസിനാണ് പ്രസിഡന്റിന്റെ താത്കാലിക ചുമതല സുപ്രീംകോടതി നൽകിയിരിക്കുന്നത്.
മഡുറോയുടെ സർക്കാരിനെ നിരന്തരമായി എതിർക്കുന്നതുമൂലം രാജ്യത്തുനിന്ന് പലായനം ചെയ്യാൻ മരിയ മച്ചാഡോ നിർബന്ധിതയാകുകയായിരുന്നു. നിലവിൽ അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്ന മരിയ, താൻ മാതൃരാജ്യത്തേക്കു മടങ്ങാനും താത്കാലികമായി അധികാരമേറ്റെടുക്കാനും തെരഞ്ഞെടുപ്പ് നടത്താനും തയാറാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
വെനസ്വേലയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുള്ള സർക്കാർ രൂപീകരിക്കാൻ നീക്കം നടക്കുന്നതിനിടെ വിവിധ നേതാക്കളുമായി മരിയ മച്ചാഡോ കൂടിക്കാഴ്ച നടത്തിവരികയാണ്. അടുത്തദിവസം വാഷിംഗ്ടണിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അവർ സന്ദർശിക്കും.
International
വത്തിക്കാൻ സിറ്റി: സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ഇറാനിൽ സമാധാനത്തിനായി പ്രാർഥിക്കുന്നതായും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. സിറിയയിലെ ആലെപ്പോയിൽ സർക്കാർ സേനയും കുർദ് സേനയും തമ്മിൽ തുടരുന്ന പോരാട്ടത്തെയും യുക്രെയ്നിൽ റഷ്യ തുടരുന്ന ആക്രമണത്തെയും മാർപാപ്പ അപലപിച്ചു.
ഇന്നലെ ത്രികാല പ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. നിരന്തരമായ സംഘർഷങ്ങൾ നിരവധി പേരുടെ മരണത്തിനിടയാക്കുന്നു. സമൂഹത്തിന്റെ മുഴുവൻ പൊതുനന്മയും മുൻനിർത്തി ക്ഷമയോടെ സംഭാഷണവും സമാധാനവും വളർത്തിയെടുക്കപ്പെടണം.
ഇതിനായി പ്രാർഥിക്കുന്നു. റഷ്യൻ ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രേനിയൻ ജനതയുടെ ദുരവസ്ഥയെക്കുറിച്ചും മാർപാപ്പ അനുസ്മരിച്ചു. പ്രധാനമായും ഊർജ- അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ ആക്രമണങ്ങൾ ഗുരുതരമാണ്. അതിശൈത്യം തുടരുന്നതിനാൽ സാധാരണ ജനങ്ങളെ ഇതു വലിയ രീതിയിലാണു ബാധിക്കുന്നത്-മാർപാപ്പ പറഞ്ഞു.
ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുന്നതായി വ്യക്തമാക്കിയ മാർപാപ്പ, അക്രമം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾ തീവ്രമാക്കണമെന്നും ആഹ്വാനം ചെയ്തു.
മാർപാപ്പ 20 കുട്ടികൾക്ക് ജ്ഞാനസ്നാനം നൽകി
വത്തിക്കാൻ സിറ്റി: 45 വർഷമായുള്ള പാരന്പര്യം പിന്തുടർന്ന് വത്തിക്കാൻ ജീവനക്കാരുടെ 20 കുട്ടികൾക്ക് ലെയോ പതിനാലാമൻ മാർപാപ്പ ജ്ഞാനസ്നാനം നൽകി. ഈശോമിശിഹായുടെ ജ്ഞാനസ്നാന തിരുനാളിന്റെ ഭാഗമായി ഇന്നലെ സിസ്റ്റൈൻ ചാപ്പലിലായിരുന്നു ചടങ്ങ്. തുടർന്ന് വിശുദ്ധ കുർബാനയുമുണ്ടായിരുന്നു.
International
വത്തിക്കാന്‍ സിറ്റി: സാർവത്രികസഭയിലെ പ്രത്യാശയുടെ ജൂബിലിവർഷാചരണം ഇന്ന് ഔദ്യോഗികമായി സമാപിക്കും.
ഇന്നു രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ലെയോ പതിനാലാമൻ മാർപാപ്പ അടയ്ക്കുന്നതോടെയാണ് 2025 ജൂബിലിവര്‍ഷത്തിന് സമാപനമാകുക. ഈശോമിശിഹായുടെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനമായ ഇന്ന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന് 2024 ഡിസംബര്‍ 24ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂബിലിവർഷാചരണം ഉദ്ഘാടനം ചെയ്തത്.
ജൂബിലിവര്ഷത്തിൽ 12 മാസത്തിനിടെ ഏകദേശം മൂന്നു കോടി തീര്‍ഥാടകർ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോയതായി കണക്കാക്കുന്നു.
ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും 2000-ാം വാർഷികാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അസാധാരണ ജൂബിലിവർഷമായ 2033ലായിരിക്കും ഇനി വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തുറക്കപ്പെട്ട വിശുദ്ധ വാതിലിനുപുറമെ ജൂബിലിവർഷത്തിൽ റോമിൽ മറ്റു നാല് വിശുദ്ധ വാതിലുകൾകൂടി തുറക്കപ്പെട്ടിരുന്നു.
സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലും മേരി മേജർ ബസിലിക്കയിലും സെന്റ് പോൾ ബസിലിക്കയിലും റോമിലെ റെബിബിയ ജയിലിലുമാണ് വിശുദ്ധ വാതിൽ തുറന്നത്. തടവുകാരെ അവരുടെ ഹൃദയം തുറക്കാൻ ക്ഷണിച്ചുകൊണ്ട്, അവരുടെ മോചനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രത്യാശയുടെയും പ്രതീകമായാണു പരമ്പരാഗത പേപ്പൽ ബസിലിക്കകളുമായി ബന്ധിപ്പിച്ച് ആദ്യമായി റോമിലെ റെബിബിയ ജയിലിൽ വിശുദ്ധ വാതിൽ സ്ഥാപിക്കപ്പെട്ടത്.
ജൂബിലിവര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആദ്യം അടച്ചത് സെന്റ് മേരി മേജര്‍ ബസിലിക്കയിലെ വിശുദ്ധ വാതിലാണ്. ക്രിസ്മസ് ദിനത്തിലായിരുന്നു ചടങ്ങ്.
രണ്ടു ദിവസത്തിനുശേഷം ഡിസംബര്‍ 27ന് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലെ വിശുദ്ധ വാതിലും ഡിസംബര്‍ 28ന് സെന്റ് പോള്‍ ബസിലിക്കയുടെ വിശുദ്ധ വാതിലും അടച്ചു.
തിരുക്കുടുംബത്തിന്റെ തിരുനാൾദിനമായിരുന്ന ഡിസംബർ 28ന് ലോകമെങ്ങും ജൂബിലി വർഷാചരണം സമാപിച്ചിരുന്നു.
International
വത്തിക്കാൻ സിറ്റി: വെനസ്വേലയുടെ പരമാധികാരം മാനിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ വത്തിക്കാൻ ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിലാണ് മാർപാപ്പ വെനസ്വേലയെ പരാമർശിച്ചത്.
""വെനസ്വേലൻ ജനതയുടെ നന്മ നിലനിൽക്കണം. എല്ലാവരുടെയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ബഹുമാനിക്കപ്പെടണം. സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമാധാനം ഉറപ്പുവരുത്തി, പാവപ്പെട്ടവർക്കു പ്രത്യേക ശ്രദ്ധ നൽകി, സഹകരണത്തിന്റെയും സ്ഥിരതയുടെയും യോജിപ്പിന്റേതുമായ ഭാവി കെട്ടിപ്പടുക്കാൻ എല്ലാവരും പ്രവർത്തിക്കണം.'' -മാർപാപ്പ പറഞ്ഞു.
വെനസ്വേലൻ ജനതയ്ക്കുവേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നു പറഞ്ഞ മാർപാപ്പ, എല്ലാ വെനസ്വേലക്കാരെയും രാജ്യത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിനും രാജ്യത്തുനിന്നുള്ള വിശുദ്ധരായ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്, കാർമെൻ റെൻഡൈൻസ് എന്നിവർക്കും മുന്‍പാകെ സമർപ്പിക്കുന്നുവെന്നും പറഞ്ഞു. സമാധാനത്തിന്റെ ദൈവത്തിൽ നമുക്ക് തുടർന്നും വിശ്വസിക്കാം. യുദ്ധങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ചും ഐക്യദാർഢ്യം പ്രകടിപ്പിച്ചും നമുക്ക് അവർക്കൊപ്പമാകാം-മാർപാപ്പ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: പഴയ വർഷത്തിൽനിന്ന് പുതിയ വർഷത്തിലേക്കു കടക്കുമ്പോൾ നമുക്ക് നമ്മെ ദൈവത്തിനു ഭരമേൽപ്പിക്കാമെന്നു ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന 2025ലെ അവസാന പൊതുകൂടിക്കാഴ്ചയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പോയ വർഷം ചൊരിഞ്ഞ കൃപകൾക്കു ദൈവത്തിനു നന്ദി പറയാനും വീഴ്ചകൾക്കു ക്ഷമ ചോദിക്കാനും മുന്നോട്ടുള്ള യാത്ര ദൈവകരങ്ങളിൽ ഭരമേൽപ്പിക്കാനും മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചു.
പ്രത്യാശയുടെ ജൂബിലിവർഷത്തിൽ നിരവധി വിശ്വാസികളുടെ തീർഥാടനം പോലുള്ള സന്തോഷകരമായ അനുഭവങ്ങളും പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം, ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധസാഹചര്യങ്ങൾ എന്നിവപോലുള്ള വേദനാജനകമായ അനുഭവങ്ങളുമുണ്ടായി. സന്തോഷവും ദുഃഖവുമെല്ലാം ദൈവത്തിനു സമർപ്പിക്കാനും കൃപയുടെയും കരുണയുടെയും അദ്ഭുതങ്ങൾ വർഷിക്കപ്പെടാൻ ദൈവത്തോട് അപേക്ഷിക്കാനും സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.
കർത്താവ് നമുക്കായി കഴിഞ്ഞ വർഷം ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണം. ഇതോടൊപ്പം സത്യസന്ധമായി ആത്മപരിശോധന നടത്താനും അവിടുന്ന് നമുക്കു നൽകിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്താനും സാധിക്കണം.
അവിടുന്ന് നമുക്കേകിയ പ്രചോദനങ്ങളെ വിലമതിക്കാനും നമ്മിൽ ഭരമേൽപ്പിച്ചിരുന്ന താലന്തുകൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നിക്ഷേപിക്കാനും സാധിക്കാതിരുന്ന നിമിഷങ്ങളെയോർത്ത് ക്ഷമ യാചിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാർഥിക്കാനും ക്രിസ്തുവിനോടൊപ്പമായിരിക്കാനുള്ള അവരുടെ തീരുമാനം ഉറപ്പിക്കാനുമായി ഒരുപാട് തീർഥാടകർ ഈ വർഷം ഇവിടെയെത്തി.
നമ്മുടെ ജീവിതംതന്നെ ഒരു യാത്രയാണെന്നും ദൈവവുമായുള്ള കണ്ടുമുട്ടലിലും അവനുമായുള്ള പൂർണവും ശാശ്വതവുമായ കൂട്ടായ്മയിലുമാണ് അതു പൂർത്തീകരിക്കപ്പെടുകയെന്നുമാണ് ജൂബിലി തീർഥാടനം നമ്മെ ഓർമിപ്പിക്കുന്നത് -മാർപാപ്പ പറഞ്ഞു.
Kerala
കോതമംഗലം: കേരളസഭാ ചരിത്രത്തിൽ ജീവകാരുണ്യ, ആതുരസേവന രംഗങ്ങളിലെ പുരോഹിതമുഖവും മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരൻ ധന്യപദവിയിൽ.
ലെയോ പതിനാലാമൻ മാർപാപ്പ ഇന്നലെയാണ് മോൺ. പഞ്ഞിക്കാരന്റെ ജീവിതവിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ച് ധന്യനായി പ്രഖ്യാപിച്ചത്.
1949 നവംബർ നാലിന് അന്തരിച്ച മോൺ. പഞ്ഞിക്കാരനെ 2010 ജൂലൈ 18ന് ദൈവദാസനായി പ്രഖ്യാപിച്ചിരുന്നു. 2015 ജൂൺ 23ന് രൂപതാതലപഠനങ്ങൾ പൂർത്തിയാക്കി മുഴുവൻ രേഖകളും വത്തിക്കാനു സമർപ്പിച്ചു.
ചരിത്രകാരന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും സുദീർഘമായ പഠനങ്ങളും കർദിനാൾമാരുടെ സംഘത്തിന്റെ പരിശോധനകളും പൂർത്തിയാക്കിയതിനെത്തുടർന്നാണ് മോൺ. പഞ്ഞിക്കാരനെ ധന്യപദവിയിലേക്കുയർത്തുന്നത്.
ആതുരസേവനരംഗത്തെ വെളിച്ചം
1888 സെപ്റ്റംബർ 10ന് ചേർത്തലയിൽ ഉഴുവയിൽ പഞ്ഞിക്കാരന്‍ ചാക്കോച്ചന്റെയും മറിയത്തിന്റെയും മൂന്നാമത്തെ മകനായാണ് ഫാ. ജോസഫ് പഞ്ഞിക്കാരൻ ജനിച്ചത്. സുറിയാനി കത്തോലിക്കരുടെ ഇടയിൽനിന്ന് ആദ്യമായി എംഎ പാസായ അദ്ദേഹം പ്രേഷിതപ്രവർത്തനത്തിനുള്ള ആഗ്രഹവുമായി എറണാകുളത്തു സെമിനാരിയിൽ ചേർന്നു. കാൻഡി സെമിനാരിയിൽ പഠനം പൂർത്തിയാക്കി 1918 ഡിസംബർ 21 ന് വൈദികനായി അഭിഷിക്തനായി. ആലുവ സെന്റ് മേരീസ് സ്കൂളിൽ അധ്യാപകനായി പൗരോഹിത്യജീവിതം ആരംഭിച്ചു.
പ്രേഷിത പ്രവർത്തനത്തിനുള്ള വിളി തിരിച്ചറിഞ്ഞ് ആർച്ച്ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുമതിയോടെ അധ്യാപകവൃത്തി വിട്ട് പാവപ്പെട്ടവരുടെയും ദളിതരുടെയും മധ്യത്തിലേക്കിറങ്ങി. ഇന്നത്തെ എറണാകുളം, കോതമംഗലം, ഇടുക്കി രൂപതകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രോഗികളും അവശരും ആലംബഹീനരുമായ ആളുകൾക്കിടയിലായിരുന്നു പ്രേഷിത പ്രവർത്തനം.
എറണാകുളം അതിരൂപതയുടെ കിഴക്കൻ മലയോരപ്രദേശങ്ങളിൽ കോതമംഗലം കേന്ദ്രീകരിച്ചു പ്രേഷിതപ്രവർത്തനം ശക്തിപ്പെടുത്തിയ ഫാ. പഞ്ഞിക്കാരൻ അവിടെ സ്ഥലം വാങ്ങി ധർമഗിരി എന്ന പേരിൽ ചികിത്സാകേന്ദ്രം ആരംഭിച്ചു.
രോഗികൾ കൂടിയപ്പോൾ ഡോക്ടറുടെ സഹായം തേടി. ഡോക്ടർമാർക്ക് പണം നൽകി രോഗികളെ സൗജന്യമായി ചികിത്സിക്കാൻ സാധിക്കില്ലെന്നറിഞ്ഞ് ഒരു പുതിയ സന്യാസ സമൂഹം സ്ഥാപിക്കാൻ തീരുമാനിച്ചു.
അതാണ് 1944ൽ മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹമായത്. എംഎസ്ജെ സന്യാസിനിമാർ കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലും ശുശ്രൂഷ ചെയ്യുന്നുണ്ട്. മതസംവാദത്തിനായി ഒരു കേന്ദ്രവും സത്യദീപം വാരികയും അച്ചൻ ആരംഭിച്ചു.
International
വത്തിക്കാൻ സിറ്റി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.
സീറോമലബാര്‍ മെത്രാന് സിനഡ് സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ റോമിലെ പ്രൊക്യുറേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സീറോമലബാര്‍ സഭയ്ക്ക് കേരളത്തിനു പുറത്ത് പുതുതായി നാലു പ്രോവിന്‍സുകളും ഗള്‍ഫ് മേഖലയില്‍ അപ്പസ്തോലിക് വിസിറ്റേഷനും അനുവദിച്ചതിനും 12 രൂപതകളുടെ അതിര്‍ത്തി പുനഃക്രമീകരിക്കുന്നതിനുള്ള സിനഡ് തീരുമാനത്തിന് അംഗീകാരം നൽകിയതിനും മാർപാപ്പയോടുള്ള സഭയുടെ നന്ദി മേജര്‍ ആര്‍ച്ച്ബിഷപ് അറിയിച്ചു.
ഈ തീരുമാനങ്ങള്‍ ആഗോളതലത്തില്‍ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ പരിപാലനത്തിനും സഭയുടെ പ്രേഷിതദൗത്യ നിര്‍വഹണത്തിനും വലിയ ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ മാര്‍പാപ്പയെ അറിയിച്ചു.
സാര്‍വത്രികസഭയുടെ വിവിധ തലങ്ങളിലും മിഷനറി പ്രവര്‍ത്തനങ്ങളിലും സീറോമലബാര്‍ സഭ നൽകിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളെ എടുത്തുപറഞ്ഞ മാർപാപ്പ, സീറോമലബാര്‍ സഭയോടുള്ള തന്റെ അടുപ്പവും കേരളത്തില്‍ മുന്‍പ് നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങളും അനുസ്മരിച്ചു. ഇതോടൊപ്പം, എറണാകുളം- അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം മാർപാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തി. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളും സംഭാഷണത്തിന്റെയും സഹിഷ്ണുതയുടെയും വഴിയിലൂടെ ഐക്യം സാധ്യമാക്കാനുള്ള ശ്രമങ്ങളും മേജര്‍ ആര്‍ച്ച്ബിഷപ് വിശദീകരിച്ചു.
കൂട്ടായ്മ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളോട് അതിരൂപതയിലെ വിശ്വാസികളും വൈദികരും സമര്‍പ്പിതരും പൂര്‍ണമായും സഹകരിക്കേണ്ടതിന്റെ ആവശ്യം മാർപാപ്പ എടുത്തുപറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഭാഗമായി മേജര്‍ ആര്‍ച്ച്ബിഷപ്പും സിനഡ് സെക്രട്ടറിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും മറ്റ് ഏതാനും വത്തിക്കാന്‍ കാര്യാലയങ്ങളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തി.
International
വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യക മറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ദിനത്തിൽ പാരമ്പര്യമനുസരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ റോമാ നഗരമധ്യത്തി ലു ള്ള സ്പാനിഷ് പടി കൾ കയറിയെ ത്തു ന്ന പുരാതന ചത്വര ത്തി ലെ മാതാവിന്റെ തിരുസ്വരൂപത്തിൽ പുഷ്പകിരീടം അർപ്പിച്ച് ലോകം മുഴുവനും വേണ്ടി പ്രാർഥിച്ചു.
വളരെ പ്രത്യേകമായി ഈ ജൂബിലി വർഷത്തിൽ ഏവർക്കും പ്രത്യാശയുടെയും സമാധാനത്തിന്റെയും ആനന്ദം അനുഭവിക്കുവാൻ ഇടവരട്ടേയെന്ന വാക്കുകളോടെയായിരുന്നു മാർപാപ്പയുടെ പ്രാർഥന. “വിശ്വാസികളുടെ മാതാവായ പരിശുദ്ധ മറിയമേ, പ്രതീക്ഷ ശമിച്ചിട്ടില്ലാത്ത ആളുകളെ കാണണമേ, ഭൂമിയുടെ എല്ലാ കോണുകളിലും ജൂബിലിയുടെ പ്രത്യാശ തഴച്ചുവളരുവാൻ സഹായിക്കണമേ. അഹിംസയുടെയും അനുരഞ്ജനത്തിന്റെയും പാഠങ്ങൾ പഠിപ്പിക്കണമേ. ഭൗതിക മാറ്റങ്ങളിൽ പൊരുതുന്ന ജനതയ്ക്ക് സഹായമാകണമേ. സമാധാനത്തിന്റെ രാജ്ഞീ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ...”എന്ന വാക്കുകളോടെയാണ് പ്രാർഥന അവസാനിപ്പിച്ചത്.
മാർപാപ്പയെ സ്വീകരിക്കാനും മാർപാപ്പയോടൊപ്പം പ്രാർഥനയിൽ പങ്കുകൊള്ളുവാനും ഏകദേശം 30,000ത്തിലേറെപ്പേർ ചത്വരത്തിൽ എത്തിയിരുന്നു. രോഗികളായ നിരവധിയാളുകളും മുൻനിരയിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേർന്നു. റോം അതിരൂപതയുടെ കർദിനാൾ വികാരി ബാൽദോ റെയ്നയും റോം നഗരത്തിന്റെ മേയർ റോബെർത്തോ ഗ്വാൾത്തിയേരിയും മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുകൊണ്ടു.
റോം നഗരവും അതിന്റെ മെത്രാനായ മാർപാപ്പയും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് അമലോത്ഭവത്തിരുനാൾ ദിനത്തിൽ നടത്തുന്ന ഈ പ്രാർഥനാപാരമ്പര്യം എടുത്തുകാണിക്കുന്നത്. 1958ൽ ജോൺ 23-ാമൻ മാർപാപ്പയാണ് ഈ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്.
International
റോം: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ചായിരുന്നു സംഭാഷണമെന്ന് വത്തിക്കാൻ അറിയിച്ചു.
സമാധാനത്തിനായി ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകത മാർപാപ്പ ആവർത്തിക്കുകയും നയതന്ത്ര ഇടപെടലുകൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പുതുക്കുകയും ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് കൂട്ടിച്ചേർത്തു.
യുദ്ധത്തടവുകാരുടെ പ്രശ്നത്തെക്കുറിച്ചും റഷ്യയുടെ കസ്റ്റഡിയിലുള്ള യുക്രേനിയൻ കുട്ടികളെ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എടുത്തുപറഞ്ഞു.
അഞ്ചു മാസം മുന്‍പും സെലൻസ്കി കസ്തേൽ ഗണ്ടോൾഫോയിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
International
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
താൻ സഭാധ്യക്ഷനായുള്ള ശുശ്രൂഷ ഏറ്റെടുത്തനാൾ മുതൽ പറയുന്ന, ‘സമാധാനം നിങ്ങളോടുകൂടെ’ എന്ന ഉത്ഥിതനായ ഈശോമിശിഹായുടെ വാക്കുകൾ വീണ്ടും ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മാർപാപ്പ, ആഗോള സമൂഹത്തിലെ ഗുരുതരമായ അസമത്വങ്ങൾ, അനീതികൾ, മൗലികമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കുനേരേ പരിശുദ്ധ സിംഹാസനത്തിനു നിശബ്ദ കാഴ്ചക്കാരനായിരിക്കുക സാധ്യമല്ലെന്നും വ്യക്തമാക്കി. അഹങ്കാരവും പ്രതികാരവും ഉപേക്ഷിക്കാനും വാക്കുകൾ ആയുധങ്ങളായി ഉപയോഗിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാനും മാർപാപ്പ അഭ്യർഥിച്ചു.
ഭൗമരാഷ്ട്രീയ പിരിമുറുക്കവും ശിഥിലീകരണവും രാജ്യങ്ങളെ ഭാരപ്പെടുത്തുകയും കുടുംബബന്ധങ്ങൾ വഷളാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാധാനത്തിനുള്ള ആവശ്യം അടിയന്തരമായി പരിണമിച്ചിരിക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.ഈ സാഹചര്യങ്ങൾ ഏറ്റവും ദുരിതത്തിലേക്ക് തള്ളിവിടുന്ന ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളെ മറന്നുപോകരുത്.
ദ്രുതഗതിയിലുള്ള സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങളാൽ സമൂഹത്തിൽനിന്ന് അദൃശ്യരാക്കപ്പെടുന്നവരിൽനിന്ന് നമ്മുടെ ദൃഷ്ടികൾ മറയ്ക്കരുത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനകളെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്ഥാനപതികളുമായുള്ള ബന്ധം സഹായകമാകട്ടേയെന്നും മാർപാപ്പ ആശംസിച്ചു.
International
വത്തിക്കാൻ സിറ്റി: സാർവത്രികസഭയുടെ പരമാധ്യക്ഷനായി താൻ തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവിനെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. ലബനൻ സന്ദർശനത്തിനുശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് മാർപാപ്പ മനസ് തുറന്നത്.
കോൺക്ലേവിലെ രഹസ്യാത്മകത നിലനിർത്തേണ്ടതുണ്ടെന്ന ആമുഖത്തോടെയാണ് ഇതുസംബന്ധിച്ച ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മാർപാപ്പ മറുപടി നൽകിയത്. “ഒരുനാൾ വിരമിക്കുന്നതിനെക്കുറിച്ചാണ് ഒരു വർഷം മുന്‍പോ രണ്ടു വർഷം മുന്‍പോ ഒക്കെ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.
കോൺക്ലേവിൽ ചില പൊതു അഭിമുഖങ്ങൾ നടന്നിട്ടുണ്ടെന്നും ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എനിക്കറിയാമായിരുന്നു. ഞാൻ തെരഞ്ഞെടുക്കപ്പെടുന്നതിന് തലേന്ന് ഉച്ചഭക്ഷണം കഴിക്കാനായി റോഡരികിലൂടെ നടന്നുപോകവെ ഒരു മാധ്യമപ്രവർത്തക എന്നെ സമീപിച്ച് താങ്കൾ ഒരു സ്ഥാനാർഥിയല്ലേയെന്ന് ചോദിച്ചു. എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്നും അതിൽ ഞാൻ ഉറച്ചുവിശ്വസിക്കുന്നുവെന്നുമായിരുന്നു മറുപടി നൽകിയത്’’ -മാർപാപ്പ പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന ദിവസം ഒരു മാധ്യമപ്രവർത്തകൻ കർദിനാൾ പ്രെവോസ്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ ഏതെങ്കിലും പുസ്തകം തേടി തന്നെ സമീപിച്ച കാര്യവും മാർപാപ്പ പറഞ്ഞു.
മധ്യപൂര്‍വേഷ്യയില്‍ അക്രമം അവസാനിപ്പിക്കേണ്ടതിന്റെയും പരിഹാരങ്ങൾ തേടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിക്കുമെന്ന് മാർപാപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലബനനില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി.
റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ഇടപെടുമോയെന്ന ചോദ്യത്തിന് നാറ്റോയിൽ അംഗമല്ലാത്തതിനാലും മറ്റേതെങ്കിലും ചർച്ചകളുടെ ഭാഗമല്ലാത്തതിനാലും ഇക്കാര്യത്തിൽ വത്തിക്കാന്‍ നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്നു മാർപാപ്പ വ്യക്തമാക്കി. സമാധാനത്തിനാണ് സഭ ഊന്നൽ നൽകുന്നത്.
ചർച്ചകളിലൂടെ യുദ്ധങ്ങൾക്കു പരിഹാരം കാണണമെന്ന നിലപാടാണ് സഭയ്ക്കുള്ളത്. യൂറോപ്പിന്റെ സഹകരണമില്ലാതെ സമാധാന പദ്ധതിയുമായി മുന്നോട്ടുപോകാൻ തനിക്കാകുമെന്നാണ് യുഎസ് പ്രസിഡന്റ് ചിന്തിക്കുന്നത്. അത്തരത്തിൽ അദ്ദേഹം നീക്കങ്ങൾ നടത്തുന്നുമുണ്ട്. എന്നിരുന്നാലും ചർച്ചകളിൽ യൂറോപ്പിന്റെ സാന്നിധ്യവും പ്രധാനമാണ്. യുക്രെയ്ൻ, റഷ്യ, അമേരിക്ക തുടങ്ങി വിവിധ കക്ഷികളുമായി മധ്യസ്ഥത വഹിച്ച് സംഘർഷം പരിഹരിക്കാൻ ഇറ്റലിക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം. ഇത്തരം മധ്യസ്ഥതയെയാണ് പരിശുദ്ധ സിംഹാസനം പ്രോത്സാഹിപ്പിക്കുന്നത്.
അമേരിക്ക- വെനസ്വേല സംഘർഷാവസ്ഥ പരിഹരിക്കാൻ വെനസ്വേലയിലെ മെത്രാൻ സമിതിയും വത്തിക്കാൻ നുൺഷ്യേചറും ശ്രമം നടത്തുന്നുണ്ട്. പെറു, അർജന്റീന, ഉറുഗ്വെ, ആഫ്രിക്കയിലെ അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹവും മാർപാപ്പ പ്രകടിപ്പിച്ചു.
Leader Page
ആഗോള കത്തോലിക്കാ സഭയുടെ തലവനായ ലെയോ പതിനാലാമൻ മാർപാപ്പ ഇക്കഴിഞ്ഞ ദിവസം തുർക്കി ഇസ്താംബൂളിലെ ബ്ലൂ മോസ്ക് എന്നറിയപ്പെടുന്ന സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന മുസ്ലിം പുരോഹിതൻ പ്രാർഥനയ്ക്കായി അദ്ദേഹത്തെ ക്ഷണിച്ചതും അദ്ദേഹം അതു സ്നേഹപൂർവം നിരസിച്ചതും വാർത്തയായിരുന്നല്ലോ. പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ഒരു പുതുമയായിട്ടാണ്. എന്നാൽ, കത്തോലിക്കാ സഭയുടെ എക്കാലത്തെയും നിലപാട് ഇതുതന്നെയായിരുന്നു. അതായത്, മറ്റു മതങ്ങളെ ആദരിക്കുന്നതോടൊപ്പംതന്നെ ഈശോമിശിഹായിൽ വെളിവാക്കപ്പെട്ട ദൈവികസത്യത്തെ അഭംഗുരം കാത്തുസൂക്ഷിക്കുക എന്നത്.
പുതിയ നിലപാടല്ല
ലെയോ മാർപാപ്പയുടെ നിലപാട് ഒരു പുതിയ സമീപനമല്ല. 2,000 വർഷങ്ങൾക്കു മുമ്പ് ചരിത്രത്തിലേക്ക് കടന്നുവന്ന ഈശോമിശിഹാ എന്ന ഏകസത്യദൈവത്തെ പ്രഖ്യാപിക്കുകയും “അവിടന്നാണ് ഏക രക്ഷകൻ” എന്ന് പ്രഘോഷിക്കുകയും ചെയ്യുന്നതിൽ സഭ ഇന്നുവരെ വെള്ളം ചേർത്തിട്ടില്ല. അതിനു വിരുദ്ധമായ പ്രബോധനങ്ങൾ സഭയിൽ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം സഭ അത് തിരുത്തിയിട്ടുമുണ്ട്.
രക്ഷയെ സംബന്ധിച്ചിടത്തോളം സഭയും മറ്റു മതങ്ങളും എപ്രകാരം നിലകൊള്ളുന്നുവെന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് 2000 ഓഗസ്റ്റ് ആറിന് വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ജോസഫ് റാറ്റ്സിംഗർ (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ) പ്രസിദ്ധീകരിച്ച ‘കർത്താവായ ഈശോ’ എന്ന രേഖ. ഈ രേഖയുടെ ആറാമത്തെ അധ്യായത്തിൽ വളരെ വ്യക്തമായി കത്തോലിക്കാ സഭയുടെ പ്രാധാന്യത്തെക്കുറിച്ചും മറ്റു മതങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ഈ രേഖ ഒരിക്കലും പുതുതായി സൃഷ്ടിച്ചെടുത്തതല്ല. മറിച്ച്, കാലാകാലങ്ങളായി വിവിധ കൗൺസിലുകളിലൂടെ സഭ പ്രഘോഷിക്കുന്ന വിശ്വാസസത്യങ്ങൾ വ്യക്തവും ശക്തവുമായ ഭാഷയിൽ ഇവിടെ പുനരവതരിപ്പിക്കുകയാണു ചെയ്യുന്നത്.
രണ്ടു സത്യങ്ങളെക്കുറിച്ചാണ് ഈ രേഖ പറയുന്നത്. ഒന്നാമത്തെ സത്യമെന്നത് ഈശോമിശിഹായിൽ മനുഷ്യവംശത്തിന് മുഴുവനും രക്ഷപ്പെടാനുള്ള യഥാർഥ സാധ്യതയെക്കുറിച്ചാണ്. രണ്ടാമത്തെ സത്യമെന്നത്, ഈ രക്ഷയ്ക്ക് സഭയുടെ പ്രാധാന്യം എന്നതിനെക്കുറിച്ചാണ്. ഈ രണ്ടു സത്യങ്ങളും ഒന്നിച്ച് സൂക്ഷിക്കപ്പെടണം എന്ന് രേഖ ഓർമിപ്പിക്കുന്നു (കർത്താവായ ഈശോ, No.20).
സഭാംഗങ്ങളും അല്ലാത്തവരും
സഭയുടെ പ്രാധാന്യത്തെക്കുറിച്ച് ഈ രേഖ ഇപ്രകാരം വ്യക്തമാക്കുന്നു: “ഇപ്പോൾ ഭൂമിയിൽ തീർഥാടകയായിരിക്കുന്ന സഭ രക്ഷയ്ക്ക് അത്യാവശ്യമാണ്. ഏക മിശിഹാ മധ്യസ്ഥനും രക്ഷയുടെ മാർഗവുമാണ്. അവിടന്ന് സഭയാകുന്ന തന്റെ ശരീരത്തിൽ നമുക്ക് സന്നിഹിതനാണ്. ഒരു വാതിലിലൂടെയെന്നപോലെ മാമോദീസയിലൂടെ മനുഷ്യർ പ്രവേശിക്കുന്ന സഭയുടെ ആവശ്യകതയെക്കുറിച്ച് അവിടന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്”(No.20).
ഔദ്യോഗികമായും ദൃശ്യമായും സഭയുടെ അംഗങ്ങളല്ലാത്തവർക്ക് മിശിഹായിലുള്ള രക്ഷയെ സമീപിക്കാൻ കഴിയും എന്ന് രേഖ വ്യക്തമാക്കുന്നു. ഒരു കൃപയുടെ സഹായത്താലാണ് അതു സാധിക്കുന്നത്. അവരെ സഭയോട് രഹസ്യാത്മകമായി ബന്ധിപ്പിക്കുകയും, എന്നാൽ സഭയുടെ ഔദ്യോഗിക ഭാഗമാക്കാതിരിക്കുകയും ചെയ്യുന്ന കൃപയാണത്.
എന്നാലും അവരെ അത് പ്രകാശിപ്പിക്കുന്നു. അവരുടെ ആധ്യാത്മികവും ഭൗതികവുമായ സാഹചര്യത്തിനു ചേർന്ന വിധത്തിലാണ് പ്രകാശിപ്പിക്കുന്നത്. ഈ കൃപ മിശിഹായിൽനിന്ന് വരുന്നു. ഈ കൃപ സഭയിൽ അംഗങ്ങളല്ലാത്തവരിലേക്ക് എങ്ങനെ ചെന്നെത്തും എന്നതിനെ സംബന്ധിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്ന കാര്യം രേഖ ഓർമിപ്പിക്കുന്നു: “ദൈവം തനിക്ക് മാത്രം അറിയാവുന്ന വിധത്തിൽ നൽകുന്നു”(No.21).
അതേസമയം, ക്രിസ്തീയ വിശ്വാസത്തിനു വിരുദ്ധമായ ചില സമീപനങ്ങളെ രേഖ തിരുത്തുന്നുണ്ട്. ഉദാഹരണമായി, സഭയെ മറ്റു മതങ്ങളോടൊപ്പം രക്ഷയുടെ ഒരു മാർഗമായി കാണുന്നതും മറ്റു മതങ്ങളെ സഭയുടെ പൂരകങ്ങൾ ആയിട്ടോ സഭയോട് സത്താപരമായി തുല്യതയുള്ളവയായിട്ടോ കാണുന്നതും ക്രിസ്തീയവിശ്വാസത്തിനു വിരുദ്ധമാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു (No.21).
മറ്റു മതങ്ങളോടുള്ള ആദരവ്
രക്ഷകനായ ഈശോമിശിഹാ സ്ഥാപിച്ച സഭ മനുഷ്യവംശം മുഴുവന്റെയും രക്ഷയ്ക്കുള്ള ഉപകരണമായിരിക്കണമെന്നത് ദൈവം നിശ്ചയിച്ചതാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ മതങ്ങളോട് സഭയ്ക്ക് ആത്മാർഥമായ ആദരവുണ്ട്. അതേസമയം, സഭയാണ് രക്ഷയുടെ ഉപകരണം എന്ന വിശ്വാസസത്യത്തെ കുറച്ചുകാണാൻ സഭ ഉദ്ദേശിക്കുന്നില്ല. “ഒരു മതം മറ്റ് ഏതു മതത്തെയുംപോലെ നല്ലതാണ്” എന്ന വിശ്വാസത്തിലേക്ക് നയിക്കുന്ന മതപരമായ ആപേക്ഷികവാദത്തെ(Relati vism) സഭ ഒരിക്കലും അനുകൂലിക്കുന്നില്ല. ഇക്കാര്യം പ്രബോധനരേഖ സംശയലേശമെന്യേ പഠിപ്പിക്കുന്നു.
അതേസമയം, സഭയിൽ ആയിരിക്കുകയും രക്ഷയുടെ പൂർണമാർഗം ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് ശ്രേഷ്ഠമായ അവസ്ഥയാണെങ്കിലും ഈ അനുഗ്രഹത്തോട് വിചാരത്താലും വചനത്താലും പ്രവൃത്തിയാലും സഹകരിക്കാത്തവർ രക്ഷ പ്രാപിക്കുകയില്ലെന്നു മാത്രമല്ല, അവർ കഠിനമായ വിധിക്ക് പാത്രമാവുകകൂടി ചെയ്യുമെന്ന് രേഖ ഓർമിപ്പിക്കുന്നു (No.22).
International
ബെയ്റൂട്ട്: സമാധാനം എന്ന ലക്ഷ്യത്തിനുവേണ്ടി സമാധാനത്തിന്റെ പാതതന്നെ തെരഞ്ഞെടുക്കുക എന്ന സമാപനാഹ്വാനത്തോടെ ലെയോ പതിനാലാമൻ മാർപാപ്പ ആറു ദിവസം നീണ്ട തുർക്കി, ലബനൻ സന്ദർശനം അവസാനിപ്പിച്ചു റോമിലേക്കു മടങ്ങി. സാഹോദര്യത്തിന്റെയും സമാധാനത്തിനുവേണ്ടിയുള്ള സമർപ്പണത്തിന്റെയും ചൈതന്യത്തിലേക്ക് പശ്ചിമേഷ്യൻ ജനത കൂടുതൽ ഉൾച്ചേരണമെന്ന് അദ്ദേഹം പറഞ്ഞു.
സായുധസമരങ്ങൾ ഫലപ്രദമല്ല. ആയുധങ്ങൾ മാരകമാണ്. ചർച്ചയും മാധ്യസ്ഥ്യവും സംവാദവും സൃഷ്ടിപരമാണ്. ഇപ്പോൾ പരസ്പരം ശത്രുക്കളായി കാണുന്നവർപോലും ഈ പ്രക്രിയയിൽ പങ്കുചേരണം. റോമിലേക്കു തിരിക്കുന്നതിനു മുന്‍പ് ബെയ്റൂട്ടിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചു നടത്തിയ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
ലബനന്റെ ആധ്യാത്മിക പൈതൃകവും മതസൗഹൃദ പാരന്പര്യവും എടുത്തുപറഞ്ഞ മാർപാപ്പ ലബനീസ് ജനതയ്ക്ക് പരിശുദ്ധ മറിയത്തോടുള്ള ഭക്തിയെ പ്രശംസിച്ചു. ബെയ്റൂട്ട് സ്ഫോടനത്തിന്റെ മുഴുവൻ ആഘാതവും താങ്ങുന്ന രാജ്യത്തിന്റെ വേദന താൻകൂടി വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഷാർബലിന്റെ ശവകുടീരത്തിലേക്കു നടത്തിയ യാത്ര അദ്ദേഹം അനുസ്മരിച്ചു.ലബനന്റെ പൂർവകാല ചരിത്രം ഭാവിയിലേക്കുള്ള പ്രയാണത്തിൽ ഇന്ധനമാകുമെന്നു മാർപാപ്പ പറഞ്ഞു.
വടക്കൻ ബെയ്റൂട്ടിലെ ജാൽഎൽ ദീപിലെ ഹോളിക്രോസ് മാനസികരോഗാശുപത്രി സന്ദർശിച്ചുകൊണ്ടാണ് ലബനനിലെ അവസാന ദിവസം മാർപാപ്പ ആരംഭിച്ചത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ മാനസികരോഗാശുപത്രിയിൽ ഒരേസമയം 800 രോഗികളെയാണ് ചികിത്സിക്കുന്നത്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ് എന്ന സന്യാസിനീസമൂഹമാണ് ഈ ആശുപത്രി നടത്തുന്നത്. രോഗീശുശ്രൂഷയിൽ വ്യാപൃതരായിരിക്കുന്ന സ്റ്റാഫംഗങ്ങളെ അഭിനന്ദിച്ച മാർപാപ്പ, ലോകത്തെ ഏറ്റവും ദരിദ്രരും ദുർബലരുമായ വ്യക്തികളെ സഹായിക്കാൻ എല്ലാ ക്രൈസ്തവരും ബാധ്യസ്ഥരാണെന്ന് ഓർമിപ്പിച്ചു.
2020 ഓഗസ്റ്റ് നാലിന് സ്ഫോടനം നടന്ന ബെയ്റൂട്ട് തുറമുഖത്ത് ഉറ്റവരെ നഷ്ടപ്പെട്ടവരോടൊപ്പം പ്രാർഥനയിൽ പങ്കെടുക്കാൻ മാർപാപ്പ എത്തിച്ചേർന്നപ്പോൾ വികാരനിർഭരമായ രംഗങ്ങളുണ്ടായി. മരിച്ചുപോയവരുടെ ചിത്രങ്ങളുമായാണ് പലരും എത്തിയത്. സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും തിരി തെളിക്കുകയും പ്രാർഥിക്കുകയും ചെയ്ത മാർപാപ്പ, ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കുകയും ചെയ്തു.
രാവിലെ പത്തരയ്ക്ക് ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാനയിൽ ഒന്നര ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. കുർബാനയുടെ ആരംഭത്തിൽ, അന്ത്യോഖ്യയിലെ ഗ്രീക്ക് കത്തോലിക്കാ പാത്രിയർക്കീസ് യൂസഫ് അബ്സി ലബനനിലെ ബഹുഭൂരിപക്ഷം കത്തോലിക്കരും പൗരസ്ത്യ സഭാംഗങ്ങളാണെന്നു പറഞ്ഞു.
പൗരസ്ത്യ കത്തോലിക്കരോടുള്ള മാർപാപ്പയുടെ കരുതലിന് അദ്ദേഹം നന്ദി പറഞ്ഞു. തന്റെ സുവിശേഷ പ്രസംഗത്തിൽ അദ്ദേഹം, വിശുദ്ധഗ്രന്ഥങ്ങൾ പരാമർശിച്ചിട്ടുള്ള ലബനന്റെ സൗന്ദര്യം നിരവധി കാരണങ്ങളാൽ നഷ്ടപ്പെട്ടെന്നും എന്നാൽ, പുതിയൊരു ലബനൻ സാധ്യമാണെന്നും പ്രസ്താവിച്ചു. ""ലബനനേ ഉണരുക, നീതിയുടെയും സാഹോദര്യത്തിന്റെയും ഒരു ഭവനമായിത്തീരുക. പശ്ചിമേഷ്യ മുഴുവനുംവേണ്ടി സമാധാനത്തിന്റെ പ്രവാചക അടയാളമായിത്തീരുക’’-മാർപാപ്പ പറഞ്ഞു.
International
ബെയ്റൂട്ട്: മൂന്നു ദിവസത്തെ തുർക്കി സന്ദർശനത്തിനുശേഷം ഇന്നലെ പ്രാദേശികസമയം വൈകുന്നേരം നാലരയ്ക്ക് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആവേശകരമായ സ്വീകരണം. വിമാനത്താവളത്തിൽ അദ്ദേഹത്തെ ലബനൻ പ്രസിഡന്റ് ജോസഫ് ആഊൻ, വത്തിക്കാൻ നുൻഷ്യോ ആർച്ച്ബിഷപ് ജോസഫ് സ്പിത്തേരി എന്നിവർ ചേർന്നു സ്വീകരിച്ചു.
ഒരു ലബനനീസ് ബാലനും ബാലികയും ചേർന്നു നല്കിയ ഗോതന്പപ്പവും ഉപ്പും മാർപാപ്പ രുചിച്ചുനോക്കി. അതിഥികൾക്ക് അപ്പവും ഉപ്പും നല്കി സ്വീകരിക്കുന്നത് പുരാതനമായ ലബനീസ് പാരന്പര്യമാണ്. വിമാനത്താവളത്തിൽ വച്ചു നല്കപ്പെട്ട ഔദ്യോഗിക സ്വീകരണത്തിൽ ദേശീയഗാനങ്ങൾ ആലപിക്കപ്പെട്ടു. തുടർന്ന് മാർപാപ്പയുടെ വാഹനവ്യൂഹം പ്രസിഡന്റിന്റെ വസതിയിലേക്കു നീങ്ങി. അവിടെവച്ച് അദ്ദേഹം ദേശീയനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഇന്നു രാവിലെ അന്നായയിലെ വിശുദ്ധ മാറൂൺ ആശ്രമത്തിലെ സന്ദർശനം, ലബനീസ് വിശുദ്ധനായ ഷാർബലിന്റെ ശവകുടീരത്തിൽ പ്രാർഥന, ഔർ ലേഡി ഓഫ് ലബനൻ തീർഥകേന്ദ്രത്തിൽവച്ച് അല്മായർ ഉൾപ്പെടെയുള്ള സഭാനേതാക്കളുമായി കൂടിക്കാഴ്ച, നുൺഷ്യേച്ചറിൽവച്ച് മാറോണൈറ്റ് പാത്രിയർക്കീസ് ബെഷാറ ബൂത്രോസ് അൽ റഹിയുമായി ചർച്ച എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് രക്തസാക്ഷികളുടെ ചത്വരത്തിൽവച്ച് എക്യുമെനിക്കൽ-മതാന്തര സമ്മേളനം, പാത്രിയർക്കൽ മൈതാനിയിൽവച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച എന്നീ പരിപാടികളുണ്ട്.
നാളെ രാവിലെ ഹോളിക്രോസ് ആശുപത്രി സന്ദർശനത്തിനും ബെയ്റൂട്ട് തുറമുഖത്തിൽ പ്രാർഥനയ്ക്കും ശേഷം പത്തരയ്ക്ക് ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലിന് വിമാനത്താവളത്തിൽ യാത്രയയപ്പ്. നാളെ വൈകുന്നേരത്തോടെ മാർപാപ്പ റോമിൽ തിരിച്ചെത്തും.
International
ഇസ്താംബുൾ: ഇസ്രയേൽ- പലസ്തീൻ സംഘർഷം പരിഹരിക്കാൻ ദ്വിരാഷ്ട്ര ഫോർമുലയാണ് ഉചിതമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. തുർക്കി സന്ദർശനം പൂർത്തിയാക്കി ലബനനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ദ്വിരാഷ്ട്ര ഫോർമുലയെന്ന വത്തിക്കാൻ നിലപാടിനു തുർക്കി പിന്തുണ നല്‍കുന്നുവെന്നും പ്രശ്നപരിഹാരത്തിന് തുർക്കിക്ക് പല കാര്യങ്ങളും ചെയ്യാനാകുമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. ഗാസ, യുക്രെയ്ൻ യുദ്ധങ്ങൾ സംബന്ധിച്ച് തുർക്കി പ്രസിഡന്റുമായി ചർച്ച നടത്തിയെന്ന് മാർപാപ്പ വെളിപ്പെടുത്തി.
തന്റെ തുർക്കി സന്ദർശനത്തിന്റെ അവസാനദിനമായ ഇന്നലെ രാവിലെ ലെയോ മാർപാപ്പ അർമേനിയൻ അപ്പസ്തോലിക സഭയുടെ പ്രാർഥനാശുശ്രൂഷയിൽ പങ്കെടുത്തു. അർമേനിയൻ ജനതയുടെ വീരോചിതമായ സഹനത്തെ പ്രകീർത്തിച്ച മാർപാപ്പ, വംശഹത്യക്കിരയായ രക്തസാക്ഷികൾക്ക് ആദരമർപ്പിക്കുന്നതായി പ്രസ്താവിച്ചു.
മാർപാപ്പയുടെ സന്ദർശനത്തിനു നന്ദി പറഞ്ഞ പാത്രിയർക്കീസ് സഹാക്ക് രണ്ടാമൻ മസ്ഹാലിയൻ എക്യുമെനിക്കൽ സംരംഭങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞു. തുടർന്ന് ഇസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമ്യോ ഒന്നാമൻ സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ മാർപാപ്പ സന്നിഹിതനായിരുന്നു. ക്രൈസ്തവരുടെ ഐക്യം എന്നത്തേയുംകാൾ ഇന്നു കൂടുതൽ ആവശ്യമാണെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി.
മാർപാപ്പയും പാത്രിയർക്കീസും ചേർന്ന് പാത്രിയാർക്കൽ വസതിയുടെ ബാൽക്കണിയിൽ നിന്ന് വിശ്വാസികളെ ആശീർവദിച്ചു. രണ്ടു പേരും ചേർന്ന് എക്യുമെനിക്കൽ രേഖയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ ഇസ്താംബുൾ വിമാനത്താവളത്തിൽവച്ച് മാർപാപ്പയ്ക്ക് ഔദ്യോഗിക യാത്രയയപ്പ് നല്കപ്പെട്ടു.
ഇന്നലെ രാവിലെ ബെയ്റൂട്ടിൽ കനത്ത മഴ പെയ്തെങ്കിലും പ്രസന്നമായ അന്തരീക്ഷത്തിലാണ് മാർപാപ്പ വിമാനമിറങ്ങിയത്. ഇറ്റലിയിൽനിന്നു പ്രത്യേകവിമാനത്തിൽ കൊണ്ടുവന്ന സോഫ്റ്റ്വേർ ഇൻസ്റ്റാൾ ചെയ്തതിനുശേഷമാണ് പേപ്പൽവിമാനം ബോയിംഗ് എ 320 ബെയ്റൂട്ടിനു പുറപ്പെട്ടതെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു. പേപ്പൽവിമാനത്തിന് രണ്ടു സൈനികവിമാനങ്ങളുടെ അകന്പടിയുണ്ടായിരുന്നു.
International
ഇസ്നിക്(തുർക്കി): ക്രിസ്ത്യൻ പാരന്പര്യത്തിന്റെ ഈറ്റില്ലമായിരുന്ന വടക്കൻ തുർക്കിയിലെ ബർസ പ്രവിശ്യയിൽപ്പെട്ട ഇസ്നികിൽ (പഴയ നിഖ്യാ) എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കുചേർന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഇസ്നിക് തടാക തീ രത്തെ അതിപുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കു സമീപം സജ്ജമാക്കിയ പ്ലാറ്റ്ഫോമിലായിരുന്നു ചരിത്രപരമായ പ്രാർഥന.
സഭാചരിത്രത്തിലെ നിർണായകമായ നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം പ്രമാണിച്ചു സംഘടിപ്പിച്ച പ്രാർഥനയിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ഉൾപ്പെടെ വിവിധ ക്രിസ്ത്യൻ സഭകളിൽനിന്നുള്ള 20 പ്രമുഖർ മാർപാപ്പയ്ക്കൊപ്പം പങ്കെടുത്തു.
നൈസിയൻ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം ഒരുമിച്ചു ചൊല്ലിയാണ് പ്രാർഥന അവസാനിച്ചത്. നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം പ്രമാണിച്ചു നിഖ്യാ സന്ദർശിച്ചു പ്രാർഥിക്കുകയെന്ന ഫ്രാൻസിസ് മാർപാപ്പയുടെ തീവ്രമായ ആഗ്രഹം പിൻഗാമിയായ ലെയോ മാർപാപ്പയിലൂടെ നിറവേറപ്പെട്ടു. ഇസ്താംബൂളിൽനിന്ന് അര മണിക്കൂർ നീണ്ട ഹെലികോപ്റ്റർ യാത്രയ്ക്കൊടുവിലാണ് മാർപാപ്പയും സംഘവും ഇസ്നിക്കിലെത്തിയത്. പ്രാർഥനയ്ക്കുശേഷം ഇസ്താംബൂളിലേക്കു മടങ്ങി.
ഇന്നലെ രാവിലെ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ അവർക്കൊപ്പം പ്രാർഥനയിലും പങ്കെടുത്തു. തുടർന്ന് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പുവർ സന്യാസിനീസമൂഹത്തിന്റെ നഴ്സിംഗ് ഹോം സന്ദർശിച്ച് സന്യാസിനിമാരുമായി കൂടിക്കാഴ്ച നടത്തി.
ഇന്നു രാവിലെ ഇസ്താംബൂളിലെ ബ്ലൂ മോസ്ക് എന്നറിയപ്പെടുന്ന സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിക്കുന്ന മാർപാപ്പ തുടർന്ന് മോർ എഫ്രേം സിറിയക് ഓർത്തഡോക്സ് പള്ളിയിൽ പ്രദേശത്തെ ക്രിസ്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
വൈകുന്നേരം കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിന്റെ ആസ്ഥാന ദേവാലയമായ സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് പാത്രിയാർ ക്കീസിന്റെ വസതിയിൽ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച.
സംയുക്ത പ്രഖ്യാപനത്തിൽ ഇരുവരും ഒപ്പിടും. ഇസ്താംബൂളിലെ ഫോ ക്സ്വാഗെൻ അരീനയിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ഇന്നത്തെ സന്ദർശന പരിപാടികൾ സമാപിക്കും. വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ തിരുനാൾദിനമായ നാളെ രാവിലെ അർമേനിയൻ അപ്പസ്തോലിക് കത്തീഡ്രലിലും സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിലും പ്രാർഥനയിൽ പങ്കെടുക്കുന്ന മാർപാപ്പ ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിലേക്കു പോകും.
International
വത്തിക്കാൻ സിറ്റി: ആരാധനാക്രമ സംഗീതം കൂട്ടായ്മ വളർത്തിയെടുക്കണമെന്നും മുഴുവൻ സഭയെയും മുന്നോട്ടുള്ള യാത്രയിൽ സഹായിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. സഭയുടെ ഐക്യത്തിന്റെ അടയാളമാകാൻ വിളിക്കപ്പെട്ടിട്ടുള്ളവരാണു ഗായകസംഘങ്ങളെന്നും മാർപാപ്പ പറഞ്ഞു.
ലോകമെമ്പാടുമുള്ള കത്തോലിക്കാ ഗായകസംഘങ്ങളുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ജനത്തെ വിശ്വാസത്തിൽ ഒന്നിച്ചുനടത്താൻ ഗായകസംഘങ്ങൾക്കാകണം.
സംഗീതം സ്നേഹത്തിന്റെ പ്രകടനമാണ്. വിശുദ്ധമായ സംഗീതം ദിവ്യസ്നേഹത്തിന്റെ നിഗൂഢതയിൽ വേരൂന്നിയതാണ്. തങ്ങളുടെ ശുശ്രൂഷയിലൂടെ സഭയ്ക്കുള്ളിൽ സ്നേഹം, ഐക്യം, സിനഡാത്മകത എന്നിവ പ്രോത്സാഹിപ്പിക്കാൻ ഗായകസംഘങ്ങളെയും സംഗീതജ്ഞരെയും മാർപാപ്പ ക്ഷണിച്ചു. ഉച്ചകഴിഞ്ഞ് സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം സംഘടിപ്പിച്ച സംഗീതപരിപാടിയിലും ഗായകസംഘങ്ങൾ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള 117 രാജ്യങ്ങളിൽനിന്നുള്ള 35,000ത്തിലധികം സംഗീതജ്ഞരും നൂറിലധികം പ്രൊഫഷണൽ, രൂപത, ഇടവക, അമച്വർ ഗായകസംഘാംഗങ്ങളുമാണ് ജൂബിലിയാഘോഷത്തിൽ പങ്കെടുത്തത്.
ശനിയാഴ്ചയാണ് ആഘോഷപരിപാടികൾക്കു തുടക്കമായത്. ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ ജൂബിലി സദസിലും ഇവർ പങ്കെടുത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം അഞ്ചുവരെ റോമിലെ പേപ്പൽ ബസിലിക്കകൾ സന്ദർശിച്ച് വിശുദ്ധ വാതിലുകളിലേക്ക് തീർഥാടനം നടത്തിയ തീർഥാടകസംഘങ്ങൾ റോമിലെ 90ലധികം പള്ളികളിൽ സായാഹ്ന വിശുദ്ധകുർബാനകളിൽ ഗാനമാലപിക്കുകയും ചെയ്തു.
Leader Page
കത്തോലിക്കാ സഭയുടെ രണ്ടു സഹസ്രാബ്ദം നീണ്ട ചരിത്രത്തിലെ സുപ്രധാനമായ ഒരേടായിരുന്നു 1962 മുതൽ 1965 വരെ രണ്ടായിരത്തിലധികം മെത്രാന്മാർ ഒരുമിച്ചു ചേർന്നു നടത്തിയ രണ്ടാം വത്തിക്കാൻ കൗൺസിൽ. ഈ കൗൺസിൽ കൈവരിച്ച പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് അക്രൈസ്തവമതങ്ങളെക്കുറിച്ചുള്ള പ്രമാണരേഖയായ ‘നോസ്ത്ര ഏത്താത്തെ’ (നമ്മുടെ കാലത്ത്). മറ്റുമതങ്ങളുടെ നന്മകളെയും പ്രകാശത്തെയുംകുറിച്ചു സംസാരിക്കുന്ന സഭയുടെ ചരിത്രത്തിലെ ആദ്യ സാർവത്രിക സൂനഹദോസനന്തര പ്രമാണരേഖയാണ് ഇത്. 1965 ഒക്ടോബർ 28നു പുറത്തിറങ്ങിയ ഈ രേഖ വത്തിക്കാൻ കൗൺസിലിന്റെ ഏറ്റവും ചെറിയ പ്രമാണരേഖകൂടിയാണ്.
കത്തോലിക്കാ സഭയ്ക്ക് ഹിന്ദു, മുസ്ലിം, ജൂത മതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പരിശ്രമത്തിൽ തോളോടുതോൾ ചേർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ രേഖ നമ്മെ പഠിപ്പിക്കുന്നു. “മറ്റു മതങ്ങളിലെ പ്രവർത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും, തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയിൽനിന്നു പലതുകൊണ്ടും വ്യത്യസ്തങ്ങളാണ്. എങ്കിലും തിരുസഭ അവയെയെല്ലാം ആത്മാർഥമായ ബഹുമാനത്തോടെയാണ് നിരീക്ഷിക്കുന്നത്. കാരണം, സർവമനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യത്തിന്റെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്” (NA 2) എന്ന ബോധ്യം ബഹുസ്വരസമൂഹത്തിലെ ഭാഗഭാക്കുകളായ നമുക്ക് അവശ്യം ഉണ്ടാവേണ്ടതാണ്. ഈ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമിച്ചു വസിക്കുന്ന ഭാരതീയ ചുറ്റുപാടിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പ്രമാണരേഖയാണ് നോസ്ത്ര ഏത്താത്തെ.
എല്ലാ മതങ്ങളിലും നന്മയുണ്ട് എന്നതു തിരിച്ചറിയണം
ദൈവവിശ്വാസവും മതങ്ങളും മനുഷ്യനു പകരുന്നത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്. മനുഷ്യരെല്ലാം ഒരേ സ്രഷ്ടാവിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്നും ഇഹലോകജീവിതശേഷം അതേ സ്രഷ്ടാവിലേക്ക് തിരികെപ്പോകുന്നവരാണെന്നും നാം വിശ്വസിക്കുന്നു. ഒരേ പിതാവിന്റെ മക്കളെന്ന നിലയിൽ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും നാം കടപ്പെട്ടവരാണ്. എല്ലാ മതങ്ങളും സ്നേഹംതന്നെയായ ദൈവത്തെ അറിയാനും അനുഭവിക്കാനും പരിശ്രമിക്കുകയും അതിനുള്ള മാർഗങ്ങൾ വിശ്വാസികൾക്ക് നിർദേശിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മതഗ്രന്ഥങ്ങളും പാരമ്പര്യങ്ങളും പരസ്പരം സ്നേഹിക്കണമെന്ന പാഠമാണ് നൽകുന്നത്. വിശ്വസിക്കുന്ന മനുഷ്യരെ പ്രകാശിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള പ്രബോധനങ്ങളും അനുഷ്ഠാനങ്ങളും നന്മയിലേക്ക് അവരെ നയിക്കുന്നു. മറ്റു മതങ്ങളിലുള്ള സത്യവും വിശുദ്ധവുമായ എല്ലാ കാര്യങ്ങളെയും തിരുസഭ തിരസ്കരിക്കുന്നില്ലെന്നു മാത്രമല്ല, വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. സത്യത്തിന്റെ കിരണങ്ങൾ ഈ പ്രബോധനങ്ങളിൽ പ്രശോഭിക്കുന്നുവെന്നത് സഭ തിരിച്ചറിയുന്നു (NA 2).
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല (1 യോഹ 4,8) എന്നാണ് യോഹന്നാൻ ശ്ലീഹാ പഠിപ്പിക്കുന്നത്. എല്ലാവരുടെയും പിതാവായ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട സഹജരെ സഹോദരരായി കാണാൻ സാധിക്കാതെ നമുക്കെങ്ങനെയാണ് ദൈവത്തെ പിതാവേ എന്നു വിളിക്കാൻ സാധിക്കുക? വ്യക്തികൾക്കിടയിലും സമുദായങ്ങൾക്കിടയിലും സമൂഹങ്ങൾക്കിടയിലും വിദ്വേഷത്തിന്റെ മതിലുകൾ പണിയുന്നതും വിവേചനം കാണിക്കുന്നതും ക്രിസ്തീയമായ കാഴ്ചപ്പാടല്ല. മതത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യനെ അന്യനായി കാണുന്നത് യഥാർഥത്തിൽ ഈശ്വരവിശ്വാസമില്ലായ്മയുടെ തെളിവാണ്.
മതമൗലികവാദ നിലപാടുകൾ അപകടകരം
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മനുഷ്യവ്യക്തിയുടെ അടിസ്ഥാന അവകാശമാണ്. ഭാരതീയ സംസ്കാരവും രാഷ്ട്രത്തിന്റെ ഭരണഘടനയും മതസ്വാതന്ത്ര്യം ഉറപ്പുതരുന്നുണ്ട്.
“ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്” എന്ന ശ്രീ നാരായണഗുരുവിന്റെ വാക്കുകൾ സർവധർമ സമഭാവനയെന്ന ആർഷഭാരത സംസ്കാരത്തിന്റെ പ്രതിഫലനമാണ്. ‘നാനാത്വത്തിൽ ഏകത്വം’എന്ന തത്വത്തിൽ അഭിമാനം കൊണ്ടിരുന്ന നാം ലോകത്തിനു മുന്നിൽ മതസൗഹാർദത്തിന്റെ മാതൃകയായിരുന്നു. മതത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും വ്യത്യാസങ്ങൾക്കപ്പുറം ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുന്ന ‘വസുധൈവ കുടുംബകം’ എന്ന ചിന്തയാണ് നമ്മുടെ പാരമ്പര്യം.
എന്നാൽ, സമീപകാലത്തായി സങ്കുചിത ചിന്തകൾ വളർന്നുവരുന്നതും മതമൗലികവാദ നിലപാടുകൾ പെരുകുന്നതും കാണാൻ സാധിക്കും. പരസ്പര ബഹുമാനത്തിനുപകരം പരസ്പരം സംശയിക്കുന്നതിനും, പരസ്പരം സഹകരിക്കുന്നതിനുപകരം കലഹിക്കുന്നതിനും, പരസ്പരം സ്നേഹിക്കുന്നതിനുപകരം പോരടിക്കുന്നതിനും ഈ കാലഘട്ടം സാക്ഷിയാണ്. ദൈനംദിന ജീവിതത്തിൽ സാധാരണമായി ഉണ്ടാകാവുന്ന പ്രശ്നങ്ങൾപോലും ഊതിപ്പെരുപ്പിച്ചു ഗൗരവമായ പ്രശ്നമാക്കുന്നതും അവയ്ക്കെല്ലാം മതപശ്ചാത്തലങ്ങളുടെ നിറങ്ങൾ പകർന്ന് മതങ്ങൾക്കിടയിലെ പ്രശ്നങ്ങളായി അവതരിപ്പിക്കുന്നതും ഒരു ആത്മീയസമൂഹത്തിനു ഭൂഷണമല്ല. പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്നതിനു പകരം വസ്തുനിഷ്ഠമായും വിചാരത്തോടെയും സമീപിക്കുന്നില്ലെങ്കിൽ എന്തിനുമേതിനും കലഹിക്കുന്ന അപരിഷ്കൃതരായി നാം അധഃപതിക്കും. മതനേതാക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടവരാണ്. മതവിഭാഗങ്ങൾക്കും സമുദായങ്ങൾക്കുമിടയിൽ ശാന്തിയും സാഹോദര്യവും പുലരുവാൻ ഉത്തരവാദിത്വമുള്ളവരാണ് നേതാക്കൾ. ലോകചരിത്രത്തിൽ വിവിധ കാലഘട്ടങ്ങളിൽ ഇത്തരത്തിലുള്ള സമയോചിത ഇടപെടലുകളിലൂടെ പൊതുനന്മ ഉറപ്പുവരുത്തിയിട്ടുള്ളവരെ നമുക്കു കാണാനാകും.
മതനേതാക്കൾ തങ്ങളുടെ സാമൂഹിക-വ്യക്തി ജീവിതതലങ്ങളിൽ സമാധാനത്തിന്റെയും അഹിംസയുടെയും വക്താക്കൾ മാത്രമല്ല, പ്രയോക്താക്കൾകൂടിയാവണം. വിശ്വാസീസമൂഹത്തിനു പരസ്പര സ്നേഹത്തിന്റെ പാത തെളിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം മതനേതാക്കൾക്കുണ്ട്. പൊതുമണ്ഡലത്തിൽ പരസ്നേഹം പ്രസംഗിക്കുകയും രഹസ്യത്തിൽ ഹിംസയുടെ സന്ദേശം പകരുകയും ചെയ്യുന്ന പാത പിന്തുടരുന്നവരുണ്ടെങ്കിൽ അത് അത്യന്തം അപകടകരവും പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും കണ്ണികൾ മുറിച്ചുമാറ്റുന്നതുമാണെന്ന് തിരിച്ചറിയണം. മതേതരത്വവും മതസൗഹാർദവും പറയുക മാത്രമല്ല, പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. അല്ലെങ്കിൽ നാം പുലർത്തുന്ന ആദർശങ്ങൾ കപടമായ മുഖംമൂടിയായി താമസംവിനാ തിരിച്ചറിയപ്പെടും. ഈ സാഹചര്യത്തിൽ മതാന്തരസംവാദം അതീവ പ്രാധാന്യമർഹിക്കുന്നു. “സംവാദമെന്നത് വെറുമൊരു തന്ത്രമോ ഉപകരണമോ അല്ലെന്നും അതൊരു ജീവിതരീതിയാണെന്നും” പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പാ പറഞ്ഞു. നോസ്ത്ര ഏത്താത്തെയുടെ അറുപതാം വാർഷികത്തിൽ ഒക്ടോബർ 28നു നൽകിയ സന്ദേശത്തിൽ “സംവാദത്തിൽ സഹകരിക്കുന്ന എല്ലാവരുടെയും - പറയുന്നവരുടെയും കേൾക്കുന്നവരുടെയും - ഹൃദയങ്ങൾ രൂപാന്തരീകരിക്കപ്പെടുന്നുവെന്ന്” പരിശുദ്ധ പിതാവ് പഠിപ്പിച്ചു.
എല്ലാ കാര്യങ്ങൾക്കും എല്ലാവരും പ്രതികരിക്കണമെന്നത് ഒഴിവാക്കാവുന്ന ഒരഭിനിവേശമാണ്. രാഷ്ട്രീയവും നിയമപരവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത് നിയമപരമായ മാർഗങ്ങളിലൂടെയും നൈയാമികതലത്തിലുമാണ്. ബഹുസ്വരസമൂഹത്തിൽ മത-രാഷ്ട്രീയ - നൈയാമിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ തമ്മിലുണ്ടാകേണ്ട ബഹുമാനപരമായ അകലം കാത്തുസൂക്ഷിക്കാൻ എല്ലാവരും - പ്രത്യേകിച്ച് നേതൃനിരയിലുള്ളവർ പരിശ്രമിക്കണം. സെപ്റ്റംബർ 29ന് ഐക്യരാഷ്ട്രസഭയിൽ വത്തിക്കാന്റെ സെക്രട്ടറി ഓഫ് ദ സ്റ്റേറ്റിൽ ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന്റെ ചുമതല വഹിക്കുന്ന സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ പറഞ്ഞു, “മതസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമാണ്, എന്നാൽ മതാന്തരസംവാദം മതങ്ങളുടെ ഉത്തരവാദിത്വമാണ്.” തങ്ങളുടേതായ ദൗത്യത്തിനു പുറത്ത് ഇടപെടുന്നതും തങ്ങളുടെ ദൗത്യം നിർവഹിക്കാതിരിക്കുന്നതും സ്വാതന്ത്ര്യത്തിനു വിരുദ്ധമായ പ്രവൃത്തിയാണെന്ന് രണ്ടു കൂട്ടരും തിരിച്ചറിയണം.
International
വത്തിക്കാൻ സിറ്റി: ആഗോള മരിയൻ തീർഥാടനകേന്ദ്രങ്ങളായ പോർച്ചുഗലിലെ ഫാത്തിമയും മെക്സിക്കോയിലെ ഗ്വാദലൂപെയും അടുത്ത വർഷം സന്ദർശിക്കുമെന്ന സൂചന നൽകി ലെയോ പതിനാലാമൻ മാർപാപ്പ.
കഴിഞ്ഞ ദിവസം വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്.
മരിയൻ തീർഥാടനകേന്ദ്രങ്ങൾക്കുപുറമെ തന്റെ മിഷൻകേന്ദ്രമായിരുന്ന പെറു, അർജന്റീന, ഉറുഗ്വെ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനും ആഗ്രഹമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. എന്നാൽ, മാർപാപ്പയുടെ നിർദിഷ്ട സന്ദർശകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ലെന്നതു ശ്രദ്ധേയമാണ്.
International
വത്തിക്കാൻ സിറ്റി: സിനിമ വെറുമൊരു വിനോദോപാധി മാത്രമല്ലെന്നും മനുഷ്യന്റെ ആത്മീയ സാഹസികതയുമായി അനുസ്യൂതം അതു ബന്ധപ്പെട്ടിരിക്കുന്നുവെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
സിനിമയുടെ ഏറ്റവും വിലയേറിയ സംഭാവനകളിലൊന്ന് പ്രേക്ഷകനെ തന്നിലേക്കുതന്നെ മടങ്ങാൻ സഹായിക്കുക, സ്വന്തം അനുഭവത്തിന്റെ സങ്കീർണതയെ പുതിയ കണ്ണുകളോടെ കാണാൻ സഹായിക്കുക എന്നിവയാണ്. അപ്രകാരം സിനിമ മനുഷ്യന്റെ പ്രത്യാശയെപ്പോലും ചലനാത്മകമാക്കുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
2025 പ്രത്യാശയുടെ ജൂബിലിവർഷത്തോടനുബന്ധിച്ച് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ സിനിമാലോകത്തെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. 1895 ഡിസംബർ 28ന് പാരീസിൽ ലൂമിയർ സഹോദരങ്ങൾ ആദ്യമായി സിനിമ പൊതുപ്രദർശനം നടത്തിയതിന്റെ 130-ാം വാർഷികം പ്രമാണിച്ചുകൂടിയായിരുന്നു, ആഗോളതലത്തിൽ സിനിമാലോകത്ത് പ്രവർത്തിക്കുന്നവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്.
സിനിമാലോകത്തിന് മനുഷ്യരാശിയുടെ ജീവിതത്തിൽ കൂടുതൽ ആഴത്തിലുള്ള യാഥാർഥ്യങ്ങൾ പ്രകടമാക്കാൻ കഴിഞ്ഞുവെന്നും ജീവിതത്തെക്കുറിച്ച് കൂടുതൽ ധ്യാനിക്കാനും മനസിലാക്കാനും മഹത്വവും ദുർബലതയും തിരിച്ചറിയാനും ഗൃഹാതുരത്വത്തെ വ്യാഖ്യാനിക്കാനും സാധിച്ചുവെന്നും ആമുഖമായി മാർപാപ്പ പറഞ്ഞു.
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് മനുഷ്യനെ പ്രവേശിപ്പിക്കാൻ സിനിമ എന്ന കല വളരെ വലിയ പങ്കു വഹിക്കുന്നു. സിനിമാശാലകൾ, തിയറ്ററുകൾ തുടങ്ങിയ സാംസ്കാരിക ഘടനകൾ നമ്മുടെ പ്രദേശങ്ങളുടെ ഹൃദയമിടിപ്പാണ്. കാരണം, അവ അവയുടെ മാനുഷികവത്കരണത്തിന് സംഭാവന ചെയ്യുന്നു. എന്നാൽ, ഇന്നത്തെ ആധുനിക സംവിധാനങ്ങൾ ജീവിതത്തിൽ സ്വാധീനം ചെലുത്തുമ്പോൾ, ആധികാരികമായ സിനിമകൾ നമ്മെ ആശ്വസിപ്പിക്കുക മാത്രമല്ല, വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
മികച്ച സിനിമ, വേദനയെ ചൂഷണം ചെയ്യുന്നില്ല. അത് അവയെ അനുഗമിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞ മാർപാപ്പ, മനുഷ്യന്റെ അന്തസ് സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സിനിമകളുടെ ആധികാരികത വീണ്ടെടുക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. സിനിമയുടെ പിന്നണിയിൽ അറിയപ്പെടാതെ പ്രവർത്തിക്കുന്നവരെക്കുറിച്ചും മാർപാപ്പ എടുത്തുപറഞ്ഞു.
അർഥം തേടുന്നവരുടെ ഭവനമായും സമാധാനത്തിന്റെ ഭാഷയായും സിനിമ എന്നും ഒരു സംഗമ സ്ഥലമായിരിക്കട്ടെയെന്നും മാർപാപ്പ ആശംസിച്ചു. ഇന്നലെ രാവിലെ നടന്ന കൂടിക്കാഴ്ചയിൽ പ്രമുഖ ഹോളിവുഡ് താരങ്ങളുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നടീനടന്മാർ, സംവിധായകർ, നിർമാതാക്കൾ, തിരക്കഥാകൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
International
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സ്തംഭനിരയ്ക്കു സമീപം പ്രവർത്തിക്കുന്ന സൗജന്യ ക്ലിനിക് നവീകരിച്ചു. ഇന്നു നടക്കുന്ന പാവങ്ങളുടെ ലോകദിനത്തോടനുബന്ധിച്ചാണ് ഔട്ട്പേഷ്യന്റ് ക്ലിനിക് നവീകരിച്ചത്. സെന്റ് മാർട്ടിൻ ക്ലിനിക് എന്നപേരിലുള്ള ഇതിന്റെ ഉദ്ഘാടനം ലെയോ പതിനാലാമൻ മാർപാപ്പ നിർവഹിച്ചു.
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഹെൽത്ത് ആൻഡ് ഹൈജീൻ ഡയറക്ടറേറ്റാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്ലിനിക് സജ്ജമാക്കിയത്. രണ്ടു പരിശോധനാമുറികളും അത്യാധുനിക ഉപകരണങ്ങളും റേഡിയോളജി സേവനവും സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും നൂതനമായ എക്സ്റേ യൂണിറ്റിൽ ന്യുമോണിയ, അസ്ഥി ഒടിവുകൾ, ട്യൂമറുകൾ, ഡീജനറേറ്റീവ് രോഗങ്ങൾ, വൃക്കയിലെ കല്ലുകൾ, കുടൽ തടസങ്ങൾ എന്നിവ സംബന്ധിച്ച് വേഗത്തിലും കൃത്യമായുമുള്ള രോഗനിർണയം നടത്താനാവും. എട്ട് ഡോക്ടർമാരും നാല് നഴ്സുമാരും രണ്ട് സന്നദ്ധപ്രവർത്തകരുമാണ് ഇവിടെ സേവനം അനുഷ്ഠി ക്കുന്നത്. മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ക്ലിനിക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പാവപ്പെട്ട ആളുകൾക്ക് സൗജന്യ ചികിത്സ നൽകാൻ പത്തു വർഷമായി വത്തിക്കാനിൽ ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പയാണ് ഇതിനു തുടക്കമിട്ടത്.
International
വത്തിക്കാൻ സിറ്റി: വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിലും ആഭ്യന്തര സംഘർഷത്തിലുംപെട്ട് ദുരിതമനുഭവിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ, പ്രത്യേകിച്ച് മ്യാൻമറിലെ ജനതയെ മറക്കരുതെന്നും അവർക്കുവേണ്ടി തന്നോടൊപ്പം പ്രാർഥിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയിൽ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
മ്യാൻമർ ജനതയെ മറക്കരുതെന്നും അവർക്ക് ആവശ്യമായ സഹായം എത്തിക്കണമെന്നും രാജ്യാന്തര സമൂഹത്തോട് അഭ്യർഥിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: സുഡാനിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല ജപത്തിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“സുഡാനിൽനിന്നുള്ള ദുരന്ത വാർത്ത അതീവ ദുഃഖത്തോടെയാണ് കേട്ടത് .സ്ത്രീകൾക്കും കുട്ടികൾക്കും നിരായുധർക്കും നേർക്കുള്ള ആക്രമണത്തെ അപലപിക്കുന്നു. ഉടൻ വെടിനിർത്തലിനു തയാറാകണം.
മനുഷ്യത്വ ഇടനാഴി തുറക്കണം. ദുരിതാശ്വാസ പ്രവർത്തനത്തിന് അന്താരാഷ്ട്ര സമൂഹം നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണം”- മാർപാപ്പ പറഞ്ഞു. സുഡാനിൽ വിമതർ നിയന്ത്രണം ഏറ്റെടുത്ത എൽ-ഫാഷർ നഗരത്തിലെ സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും ബന്ധുക്കളും ഉൾപ്പെടെ 460 പേർ കൊല്ലപ്പെട്ടിരുന്നു.
ടാൻസാനിയയിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളിൽ മാർപാപ്പ ദുഃഖം രേഖപ്പെടുത്തി.
International
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതനേതാക്കൾക്കും മുന്നിൽ മലയാളഗാനം മുഴങ്ങിയപ്പോൾ അത് കേരളക്കരയ്ക്കും അഭിമാനനിമിഷമായി.
മതാന്തര സംവാദങ്ങളും ബന്ധവും സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയായ ‘നോസ്ത്ര എത്താത്തെ’(Nostra aetate) പുറത്തിറങ്ങിയതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പോൾ ആറാമൻ ഹാളിലായിരുന്നു ‘പ്രതീക്ഷയിൽ ഒന്നിച്ച്’ എന്ന പേരിലുള്ള സംഗീതപരിപാടി.
കേരളത്തിന്റെ പ്രിയ ഗായകൻ വിജയ് യേശുദാസാണ് പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയുടെ അകന്പടിയോടെ ‘ദൈവസ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ......’ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും ...’ എന്നീ ഗാനങ്ങൾ ആലപിച്ചത്. സ്നേഹവും സൗഹൃദവും ദൈവഭക്തിയും നിറഞ്ഞ ഈ ഗാനങ്ങൾ വേദിയിലുണ്ടായിരുന്ന എല്ലാവരെയും ആകർഷിച്ചു.
മതസൗഹൃദത്തിന്റെ സന്ദേശവുമായി ഒരുക്കിയ പരിപാടി മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യം ശക്തമായി ഉയർത്തിക്കാട്ടി. ചടങ്ങിനിടെ കുട്ടികളുടെ സംഘത്തോടൊപ്പം മാർപാപ്പയും സംഗീതനിമിഷങ്ങളിൽ പങ്കുചേർന്നു. സംസ്കൃതം, ഹിന്ദി, തമിഴ് ഭാഷകളിലായി ഒരുക്കിയ സംഗീതപരിപാടിയിൽ അവസാനനിമിഷമാണു മലയാള ഗാനങ്ങൾ ഉൾപ്പെടുത്തിയത്.
മാർപാപ്പയ്ക്കു മുന്നിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞത് മലയാളി എന്നപേരില്‍ അഭിമാനനിമിഷമായിരുന്നുവെന്ന് സ്റ്റീഫന്‍ ദേവസി പ്രതികരിച്ചു. തന്റെ പിതാവ് യേശുദാസും വത്തിക്കാനില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നതായി വിജയ് യേശുദാസ് പറഞ്ഞു. ആ ശബ്ദത്തിന്റെ ഒരു ഭാഗം തന്നിലൂടെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.
നീതിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഗിവ് ലൈഫ് ഫൗണ്ടേഷനിലെ ഡോ. ബാര്‍ട് ഫിഷറും ഡോ. സഞ്ജന ജോണുമാണ് സംഗീതപരിപാടിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ സദസിലുണ്ടായിരുന്നു.
‘നോസ്ത്ര എത്താത്തെ’യ്ക്കു പ്രസക്തിയേറുന്നു: മാർപാപ്പ
സമ്മേളനത്തിൽ പ്രഭാഷണം നടത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, ‘നോസ്ത്ര എത്താത്തെ’ എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖ ആധുനിക സമൂഹത്തിലും മുൻകാലങ്ങളിലെന്നപോലെ ഏറെ പ്രസക്തമായി തുടരുന്നുണ്ടെന്ന് ഓർമിപ്പിച്ചു.
മതാന്തര സംവാദങ്ങൾക്കു പ്രത്യാശയുടെ വിത്തുപാകുകയാണ് ‘നോസ്ത്ര എത്താത്തെ’ ചെയ്തത്. ഇന്ന് മതങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും സമാധാനവും തുടങ്ങി വിവിധ ഫലങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.
നിങ്ങളുടെ സാന്നിധ്യം ഇതാണു വ്യക്തമാക്കുന്നതെന്നും സമ്മേളനത്തിൽ പങ്കെടുത്ത വിവിധ മതനേതാക്കളും പ്രതിനിധികളും വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികളും അടങ്ങുന്ന രണ്ടായിരത്തിലധികം പേരെ ചൂണ്ടിക്കാട്ടി മാർപാപ്പ പറഞ്ഞു. മാനവികതയ്ക്ക് പ്രത്യാശ പകർന്നുകൊണ്ട് മുന്നോട്ടു പോകാൻ മതാന്തര സംവാദങ്ങൾ സഹായിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
നന്മയുടെയും സ്നേഹത്തിന്റെയും പാതയിൽ ഒരുമിച്ച് മുന്നേറാമെന്ന് ആമുഖപ്രഭാഷണം നടത്തിയ മതാന്തര സംവാദ കാര്യാലയസംഘത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായുള്ള വത്തിക്കാൻ വിഭാഗം അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ്, വിവിധ മതങ്ങളുടെയും ലോകരാജ്യങ്ങളുടെയും പ്രതിനിധികൾ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.
International
വത്തിക്കാൻ സിറ്റി: വിദ്യാഭ്യാസമെന്നതു കൂട്ടായ പ്രവർത്തനമാണെന്നും ആദ്യം അതുണ്ടാകേണ്ടതു കുടുംബത്തിൽനിന്നാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ചോദ്യങ്ങളെ നിശബ്ദമാക്കാതെയും സംശയം പുറന്തള്ളാതെയും ഹൃദയവുമായി സംഭാഷണം നടത്തുക എന്നതാണു വിദ്യാഭ്യാസത്തിന്റെ രീതിയെന്നും മാർപാപ്പ വ്യക്തമാക്കി.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്തീയവിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനമായ ‘ഗ്രാവിസിമും എഡ്യുക്കാസ്യോനിസി’(Gravissimum educationis) ന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് മാർപാപ്പ പുറത്തിറക്കിയ ‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ രൂപകല്പന ചെയ്യുക’ (Drawing New Maps of Hope) എന്ന പ്രത്യേക പ്രബോധനരേഖയിലാണ് ഈ ആഹ്വാനം.
വിദ്യാഭ്യാസമെന്നത് തലമുറകളിലേക്കു കൈമാറുന്ന സ്നേഹത്തിന്റെ ഒരു ദൗത്യമാണ്. ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും ദിശാബോധമില്ലാത്ത അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിൽ വിദ്യാഭ്യാസമേഖലകൾ ക്രിസ്തുവിന്റെ വചനത്താൽ നയിക്കപ്പെടാൻ അനുവദിക്കണം. എല്ലാറ്റിനെയും നവമാക്കുന്ന സുവിശേഷം വിദ്യാഭ്യാസത്തിൽ അറിവും അർഥവും കൈമാറുന്നതിനുള്ള പുതിയ സാധ്യതകൾ തുറക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടുന്നു.
യുദ്ധങ്ങൾ, കുടിയേറ്റങ്ങൾ, അസമത്വങ്ങൾ, ദാരിദ്ര്യം എന്നിവ മൂലമുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസമേഖലയിൽ കൂടുതൽ പ്രതിബദ്ധതയോടെ സേവനം ചെയ്യുവാനുള്ള സഭയുടെ കടമയെയും ലേഖനം ഓർമിപ്പിക്കുന്നു.
ഇക്കാര്യത്തിൽ സഭ ഒരു നല്ല അമ്മയും അധ്യാപികയുമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനുവേണ്ടി സഭ നടത്തിയ അക്ഷീണമായ പ്രവർത്തനങ്ങളെയും ആഗോള വിദ്യാഭ്യാസതലത്തിൽ സഭ നൽകിയ സംഭാവനകളെയും ചൂണ്ടിക്കാട്ടിയ മാർപാപ്പ, ദരിദ്രരുടെ വിദ്യാഭ്യാസം സഭയുടെ കടമയാണെന്നും ഓർമിപ്പിക്കുന്നു.
സാങ്കേതിക വിദ്യകൾ പഠനപ്രക്രിയയെ സമ്പന്നമാക്കണം. സാങ്കേതിക പുരോഗതി ദൈവത്തിന്റെ സൃഷ്ടിപദ്ധതിയുടെ ഭാഗമാണ്. അതിനാൽ അവയെ ശത്രുതാപരമായ ഒന്നായി കണക്കാക്കരുത്.
കത്തോലിക്കാവിദ്യാഭ്യാസം ഒരു ദീപസ്തംഭമായി ഏവർക്കും അനുഭവിക്കുവാൻ ഇടയാകട്ടെയെന്നും സുവിശേഷത്തോടുള്ള വിശ്വസ്തത നഷ്ടപ്പെടാതെ വെല്ലുവിളികളെ പ്രത്യാശയോടെ നേരിടുവാനുള്ള കഴിവ് ഈ പ്രവർത്തങ്ങളിൽ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും പ്രബോധനരേഖയിൽ മാർപാപ്പ പറയുന്നു.
വിശുദ്ധ തോമസ് അക്വീനാസിനൊപ്പം സഭയുടെ വിദ്യാഭ്യാസദൗത്യത്തിന്റെ മധ്യസ്ഥനായി വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ പ്രഖ്യാപിക്കുന്നതായും ലേഖനത്തിൽ മാർപാപ്പ അറിയിച്ചു.
International
വത്തിക്കാൻ സിറ്റി: കത്തോലിക്ക-ആംഗ്ലിക്കൻ സഭാ ബന്ധങ്ങളിൽ പുതുചരിത്രം രചിച്ച് വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേർന്ന് ആംഗ്ലിക്കന്‍ സഭയുടെ സുപ്രീം ഗവര്‍ണര്‍ കൂടിയായ ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമിലയും.
ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് സിസ്റ്റൈൻ ചാപ്പലിലായിരുന്നു സൃഷ്ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കൽ പ്രാർഥന നടന്നത്. പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജാവും പത്നിയും വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്നത്. ചാൾസ് രാജാവ് ഭാര്യ കാമിലയ്ക്കൊപ്പം വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനംകൂടിയാണിത്.
ഇന്നലെ രാവിലെയാണ് ചാൾസും കാമിലയും വത്തിക്കാനിലെത്തിയത്. സ്വിസ് ഗാർഡുകൾ യുകെ ദേശീയഗാനം ആലപിച്ചാണു വരവേറ്റത്. തുടർന്ന് ഇരുവരും അപ്പസ്തോലിക് കൊട്ടാരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ സമ്മാനങ്ങൾ കൈമാറി.
ഇംഗ്ലണ്ടിന്റെ ആംഗ്ലോ-സാക്സൺ രാജാവും പ്രാർഥനയുടെ വ്യക്തിയുമായിരുന്ന വിശുദ്ധ എഡ്വേർഡ് ദ കൺഫസറിന്റെ ഫോട്ടോ ചാൾസ് രാജാവ് മാർപാപ്പയ്ക്കു സമ്മാനിച്ചപ്പോൾ ഇറ്റലിയിലെ സിസിലിക്കടുത്ത സെഫാലുവിലുള്ള നോർമൻ കത്തീഡ്രലിലെ പ്രസിദ്ധമായ സർവശക്തനായ ഈശോമിശിഹായുടെ മൊസൈക് ചിത്രമാണ് മാർപാപ്പ ചാൾസ് രാജാവിനു കൈമാറിയത്.
കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു സിസ്റ്റൈൻ ചാപ്പലിൽ പ്രാർഥന. പ്രാർഥനയ്ക്കുശേഷം നടന്ന സുസ്ഥിരതാസമ്മേളനത്തിൽ പരിസ്ഥിതിസൗഹൃദ സൂചകമായി ലെയോ മാർപാപ്പയും ചാൾസ് രാജാവും വൃക്ഷത്തൈകൾ കൈമാറി.
വത്തിക്കാനിലെ സന്ദർശനത്തിനുശേഷം റോമിലെ സെന്റ് പോൾസ് ബസിലിക്കയിൽ എത്തിയ ചാൾസ് രാജാവിന് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി റോയൽ കോൺഫ്രേറ്റർ എന്ന ബഹുമതി സമ്മാനിച്ചു. തുടർന്ന് ഇവിടെ നടന്ന പ്രാർഥനയിലും രാജാവ് പങ്കെടുത്തു.
1530 ൽ ഹെന്റി എട്ടാമൻ രാജാവ് കത്തോലിക്കാസഭയുമായി പിരിഞ്ഞ് ചർച്ച് ഓഫ് ഇംഗ്ലണ്ടിനു രൂപംനൽകിയതിനുശേഷം ഇതാദ്യമായാണ് വത്തിക്കാനിൽ ബ്രിട്ടീഷ് രാജാവും മാർപാപ്പയും ഒരുമിച്ച് പ്രാർഥന നടത്തുന്നത്. കഴിഞ്ഞ ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ചാൾസ് രാജാവിന്റെ സന്ദർശനപരിപാടി ഫ്രാൻസിസ് മാർപാപ്പയുടെ രോഗത്തെയും മരണത്തെയും തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഗാനശുശ്രൂഷയിൽ പങ്കുചേർന്ന് ബ്രിട്ടനിലെ റോയൽ ക്വയറും
സിസ്റ്റൈൻ ചാപ്പലിൽ വിശ്വപ്രസിദ്ധ കലാകാരൻ മൈക്കിൽ ആഞ്ചലോയുടെ വിഖ്യാത പെയിന്റിംഗിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രാർഥനാചടങ്ങിൽ സിസ്റ്റൈൻ ചാപ്പൽ ക്വയറിനൊപ്പം ഇംഗ്ലണ്ടിലെ സെന്റ് ജോർജ്സ് ചാപ്പൽ ക്വയറും രാജകീയ ചാപ്പൽ റോയൽ ക്വയറും പങ്കെടുത്തു. ‘സ്വർഗസ്ഥനായ പിതാവെ..’ എന്ന പ്രാർഥനയോടെയായിരുന്നു തുടക്കം.
യുകെ വിദേശകാര്യസെക്രട്ടറി യുവെറ്റ് കൂപ്പർ വേദപുസ്തക വായന നടത്തി. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ മുതിർന്ന ബിഷപ്പും യോർക്ക് ആർച്ച്ബിഷപ്പുമായ റവ. സ്റ്റീഫൻ കൊട്രെൽ സങ്കീർത്തനം വായിച്ചു. ‘ഞങ്ങളുടെ പിതാവായ ദൈവമേ, സ്വർഗവും ഭൂമിയും അങ്ങാണല്ലോ സൃഷ്ടിച്ചത്...’ എന്നു തുടങ്ങുന്ന മാർപാപ്പയുടെ പ്രാർഥനയോടെയും വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ രചിച്ച ഗാനത്തിന്റെ ആലാപനത്തോടെയുമാണ് പ്രാർഥനാചടങ്ങ് സമാപിച്ചത്.
ലത്തീൻ, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു പ്രാർഥന. ചാൾസ് രാജാവിന്റെ ഭാര്യ കാമില, വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പും ഇംഗ്ലണ്ടിലെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് അധ്യക്ഷനുമായ കർദിനാൾ വിൻസെന്റ് നിക്കോളാസ്, സ്കോട്ടിഷ് സഭയെ പ്രതിനിധീകരിച്ച് സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് ആർച്ച്ബിഷപ് ലിയോ കുഷ്ലെ എന്നിവരും പ്രാർഥനയിൽ പങ്കെടുത്തു.
വിഘടനവാദം ശക്തമാകുന്ന ലോകത്ത് മറ്റു മതങ്ങളോട് സഹിഷ്ണുതാമനോഭാവം പുലര്‍ത്തേണ്ടുന്നതിന്റെ പ്രാധാന്യവും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു പ്രാർഥനാച്ചടങ്ങ്.
‘പ്രത്യാശയുടെ തീർഥാടകർ’ എന്നനിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലിവർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് കത്തോലിക്കാസഭയുടെയും ആംഗ്ലിക്കൻ സഭയുടെയും എക്യുമെനിക്കൽ പ്രാർഥനാപരിപാടി സംഘടിപ്പിച്ചത്.
International
വത്തിക്കാൻ സിറ്റി: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ വത്തിക്കാന്റെ മധ്യസ്ഥതയിൽ ചർച്ചയ്ക്കു തയാറാണെന്ന് ആവർത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
യുദ്ധം നീണ്ടുപോകുന്നതിൽ അതിയായ ദുഃഖമുണ്ടെന്നും വേനൽക്കാലവസതിയായ കസ്തെ ഗൺഡൊൾഫോയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർപാപ്പ പറഞ്ഞു. യുദ്ധദുരിതം പേറുന്ന യുക്രെയ്ൻ ജനതയോടൊപ്പമാണു താനെന്നും അവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും യുദ്ധത്തടവുകാരുടെ മോചനത്തിനും പൊതുവായ പരിഹാരമാർഗങ്ങൾക്കുമായുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മാർപാപ്പ അറിയിച്ചു.
സംഘർഷം അവസാനിപ്പിക്കാൻ പരസ്പരസംഭാഷണമാണു മാർഗമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
മേയ് മാസത്തിൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതു രണ്ടാംതവണയാണ് സെലൻസ്കി ലെയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. സമാധാനചർച്ചയ്ക്കു മധ്യസ്ഥത വഹിക്കാൻ വത്തിക്കാൻ തയാറാണെന്ന് മുന്‍പ് മാർപാപ്പ പ്രഖ്യാപിച്ചെങ്കിലും റഷ്യയിൽനിന്ന് അനുകൂല പ്രതികരണമുണ്ടായിരുന്നില്ല.
International
റോം: വിശപ്പ് യുദ്ധത്തിലെ ആയുധമാക്കരുതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്എഒ) റോമിൽ നടക്കുന്ന 44-ാം സമ്മേളനത്തിൽ സന്ദേശം നല്‍കുകയായിരുന്നു മാർപാപ്പ.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഉത്പാദനം പലമടങ്ങ് വർധിച്ചിട്ടും പട്ടിണിയും പോഷകാഹാരക്കുറവും തുടരുന്നുവെന്ന് മാർപാപ്പ പറഞ്ഞു. “വിശപ്പ് യുദ്ധത്തിലെ ആയുധമാക്കുന്ന മനുഷ്യത്വരഹിതമായ കാഴ്ച അതീവ ദുഃഖത്തോടെ നമുക്ക് കാണാനാകും. പട്ടിണി കിടക്കുന്ന ജനവിഭാഗങ്ങളെ കുറഞ്ഞ ചെലവിൽ യുദ്ധത്തിൽ പങ്കാളിയാക്കുന്നു. നിയമാനുസൃതമുള്ള സൈനികരല്ല, സായുധ സിവിലിയൻ ഗ്രൂപ്പാണ് മിക്ക സംഘർഷത്തിലുമുള്ളത്. വിളകൾ കത്തിക്കുന്നതും മാനുഷികസഹായം തടയുന്നതും ആലംബമില്ലാത്തവരെയാണ് ബാധിക്കുന്നത്.
സംഘർഷം പൊട്ടിപ്പുറപ്പെടുന്പോൾ കർഷകർക്ക് ഉത്പന്നങ്ങൾ വില്ക്കാൻ കഴിയാതെ വരികയും പണപ്പെരുപ്പം വൻതോതിൽ ഉയരുകയും ചെയ്യും. ഇതു ലക്ഷക്കണക്കിനു പേരെ ക്ഷാമത്തിലേക്കും ഭക്ഷ്യദൗർലഭ്യത്തിലേക്കും നയിക്കും”-മാർപാപ്പ കൂട്ടിച്ചേർത്തു.
International
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത വിപത്തായി മാറുന്നതിനുമുന്പ് അത് അവസാനിപ്പിക്കാൻ രാജ്യാന്തരസമൂഹത്തോട് അഭ്യർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്ന് എക്കാലത്തേക്കാളും കൂടുതലായി മാനവരാശി സമാധാനത്തിനായി കേഴുകയും യാചിക്കുകയും ചെയ്യുന്നുവെന്നും ത്രികാലജപ പ്രാർഥനയ്ക്കുശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു മാർപാപ്പ പറഞ്ഞു.
ആയുധങ്ങളുടെ ഗർജനത്താലോ സംഘർഷത്തിനു പ്രേരിപ്പിക്കുന്ന പ്രസ്താവനകളാലോ ഈ ആഹ്വാനത്തെ മുക്കിക്കളയരുതെന്ന് അഭ്യർഥിച്ച മാർപാപ്പ, ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ആക്രമണം ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു.
യുദ്ധം പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഒരു സായുധ വിജയത്തിനും ഒരു അമ്മയുടെ ദുഃഖത്തെയോ ഒരു കുട്ടിയുടെ ഭയത്തെയോ അല്ലെങ്കിൽ തകർക്കപ്പെട്ട ഭാവിയെയോ നികത്താൻ കഴിയില്ല.
നയതന്ത്രം ആയുധങ്ങളെ നിശബ്ദമാക്കട്ടെ. രാഷ്ട്രങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തുന്നത് അക്രമത്തിലൂടെയും രക്തരൂഷിത സംഘർഷങ്ങളിലൂടെയുമാകാതെ സമാധാന പ്രവർത്തനങ്ങളിലൂടെയാകട്ടെ -മാർപാപ്പ പറഞ്ഞു.