വത്തിക്കാൻ സിറ്റി: സാർവത്രികസഭയുടെ പരമാധ്യക്ഷനായി താൻ തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവിനെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. ലബനൻ സന്ദർശനത്തിനുശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് മാർപാപ്പ മനസ് തുറന്നത്.
കോൺക്ലേവിലെ രഹസ്യാത്മകത നിലനിർത്തേണ്ടതുണ്ടെന്ന ആമുഖത്തോടെയാണ് ഇതുസംബന്ധിച്ച ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മാർപാപ്പ മറുപടി നൽകിയത്. “ഒരുനാൾ വിരമിക്കുന്നതിനെക്കുറിച്ചാണ് ഒരു വർഷം മുന്‍പോ രണ്ടു വർഷം മുന്‍പോ ഒക്കെ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.
കോൺക്ലേവിൽ ചില പൊതു അഭിമുഖങ്ങൾ നടന്നിട്ടുണ്ടെന്നും ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എനിക്കറിയാമായിരുന്നു. ഞാൻ തെരഞ്ഞെടുക്കപ്പെടുന്നതിന് തലേന്ന് ഉച്ചഭക്ഷണം കഴിക്കാനായി റോഡരികിലൂടെ നടന്നുപോകവെ ഒരു മാധ്യമപ്രവർത്തക എന്നെ സമീപിച്ച് താങ്കൾ ഒരു സ്ഥാനാർഥിയല്ലേയെന്ന് ചോദിച്ചു. എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്നും അതിൽ ഞാൻ ഉറച്ചുവിശ്വസിക്കുന്നുവെന്നുമായിരുന്നു മറുപടി നൽകിയത്’’ -മാർപാപ്പ പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന ദിവസം ഒരു മാധ്യമപ്രവർത്തകൻ കർദിനാൾ പ്രെവോസ്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ ഏതെങ്കിലും പുസ്തകം തേടി തന്നെ സമീപിച്ച കാര്യവും മാർപാപ്പ പറഞ്ഞു.
മധ്യപൂര്‍വേഷ്യയില്‍ അക്രമം അവസാനിപ്പിക്കേണ്ടതിന്റെയും പരിഹാരങ്ങൾ തേടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിക്കുമെന്ന് മാർപാപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലബനനില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി.
റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ഇടപെടുമോയെന്ന ചോദ്യത്തിന് നാറ്റോയിൽ അംഗമല്ലാത്തതിനാലും മറ്റേതെങ്കിലും ചർച്ചകളുടെ ഭാഗമല്ലാത്തതിനാലും ഇക്കാര്യത്തിൽ വത്തിക്കാന്‍ നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്നു മാർപാപ്പ വ്യക്തമാക്കി. സമാധാനത്തിനാണ് സഭ ഊന്നൽ നൽകുന്നത്.
ചർച്ചകളിലൂടെ യുദ്ധങ്ങൾക്കു പരിഹാരം കാണണമെന്ന നിലപാടാണ് സഭയ്ക്കുള്ളത്. യൂറോപ്പിന്റെ സഹകരണമില്ലാതെ സമാധാന പദ്ധതിയുമായി മുന്നോട്ടുപോകാൻ തനിക്കാകുമെന്നാണ് യുഎസ് പ്രസിഡന്റ് ചിന്തിക്കുന്നത്. അത്തരത്തിൽ അദ്ദേഹം നീക്കങ്ങൾ നടത്തുന്നുമുണ്ട്. എന്നിരുന്നാലും ചർച്ചകളിൽ യൂറോപ്പിന്റെ സാന്നിധ്യവും പ്രധാനമാണ്. യുക്രെയ്ൻ, റഷ്യ, അമേരിക്ക തുടങ്ങി വിവിധ കക്ഷികളുമായി മധ്യസ്ഥത വഹിച്ച് സംഘർഷം പരിഹരിക്കാൻ ഇറ്റലിക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം. ഇത്തരം മധ്യസ്ഥതയെയാണ് പരിശുദ്ധ സിംഹാസനം പ്രോത്സാഹിപ്പിക്കുന്നത്.
അമേരിക്ക- വെനസ്വേല സംഘർഷാവസ്ഥ പരിഹരിക്കാൻ വെനസ്വേലയിലെ മെത്രാൻ സമിതിയും വത്തിക്കാൻ നുൺഷ്യേചറും ശ്രമം നടത്തുന്നുണ്ട്. പെറു, അർജന്റീന, ഉറുഗ്വെ, ആഫ്രിക്കയിലെ അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹവും മാർപാപ്പ പ്രകടിപ്പിച്ചു.
Tags : Pope Leo XIV conclave Vatican