വത്തിക്കാൻ സിറ്റി: പഴയ വർഷത്തിൽനിന്ന് പുതിയ വർഷത്തിലേക്കു കടക്കുമ്പോൾ നമുക്ക് നമ്മെ ദൈവത്തിനു ഭരമേൽപ്പിക്കാമെന്നു ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന 2025ലെ അവസാന പൊതുകൂടിക്കാഴ്ചയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പോയ വർഷം ചൊരിഞ്ഞ കൃപകൾക്കു ദൈവത്തിനു നന്ദി പറയാനും വീഴ്ചകൾക്കു ക്ഷമ ചോദിക്കാനും മുന്നോട്ടുള്ള യാത്ര ദൈവകരങ്ങളിൽ ഭരമേൽപ്പിക്കാനും മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചു.
പ്രത്യാശയുടെ ജൂബിലിവർഷത്തിൽ നിരവധി വിശ്വാസികളുടെ തീർഥാടനം പോലുള്ള സന്തോഷകരമായ അനുഭവങ്ങളും പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം, ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധസാഹചര്യങ്ങൾ എന്നിവപോലുള്ള വേദനാജനകമായ അനുഭവങ്ങളുമുണ്ടായി. സന്തോഷവും ദുഃഖവുമെല്ലാം ദൈവത്തിനു സമർപ്പിക്കാനും കൃപയുടെയും കരുണയുടെയും അദ്ഭുതങ്ങൾ വർഷിക്കപ്പെടാൻ ദൈവത്തോട് അപേക്ഷിക്കാനും സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.
കർത്താവ് നമുക്കായി കഴിഞ്ഞ വർഷം ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണം. ഇതോടൊപ്പം സത്യസന്ധമായി ആത്മപരിശോധന നടത്താനും അവിടുന്ന് നമുക്കു നൽകിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്താനും സാധിക്കണം.
അവിടുന്ന് നമുക്കേകിയ പ്രചോദനങ്ങളെ വിലമതിക്കാനും നമ്മിൽ ഭരമേൽപ്പിച്ചിരുന്ന താലന്തുകൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നിക്ഷേപിക്കാനും സാധിക്കാതിരുന്ന നിമിഷങ്ങളെയോർത്ത് ക്ഷമ യാചിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാർഥിക്കാനും ക്രിസ്തുവിനോടൊപ്പമായിരിക്കാനുള്ള അവരുടെ തീരുമാനം ഉറപ്പിക്കാനുമായി ഒരുപാട് തീർഥാടകർ ഈ വർഷം ഇവിടെയെത്തി.
നമ്മുടെ ജീവിതംതന്നെ ഒരു യാത്രയാണെന്നും ദൈവവുമായുള്ള കണ്ടുമുട്ടലിലും അവനുമായുള്ള പൂർണവും ശാശ്വതവുമായ കൂട്ടായ്മയിലുമാണ് അതു പൂർത്തീകരിക്കപ്പെടുകയെന്നുമാണ് ജൂബിലി തീർഥാടനം നമ്മെ ഓർമിപ്പിക്കുന്നത് -മാർപാപ്പ പറഞ്ഞു.
Tags : Pope Leo XIV ourselves to God New Year