വത്തിക്കാൻ സിറ്റി: സുഡാനിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല ജപത്തിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“സുഡാനിൽനിന്നുള്ള ദുരന്ത വാർത്ത അതീവ ദുഃഖത്തോടെയാണ് കേട്ടത് .സ്ത്രീകൾക്കും കുട്ടികൾക്കും നിരായുധർക്കും നേർക്കുള്ള ആക്രമണത്തെ അപലപിക്കുന്നു. ഉടൻ വെടിനിർത്തലിനു തയാറാകണം.
മനുഷ്യത്വ ഇടനാഴി തുറക്കണം. ദുരിതാശ്വാസ പ്രവർത്തനത്തിന് അന്താരാഷ്ട്ര സമൂഹം നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണം”- മാർപാപ്പ പറഞ്ഞു. സുഡാനിൽ വിമതർ നിയന്ത്രണം ഏറ്റെടുത്ത എൽ-ഫാഷർ നഗരത്തിലെ സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും ബന്ധുക്കളും ഉൾപ്പെടെ 460 പേർ കൊല്ലപ്പെട്ടിരുന്നു.
ടാൻസാനിയയിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളിൽ മാർപാപ്പ ദുഃഖം രേഖപ്പെടുത്തി.