വത്തിക്കാൻ സിറ്റി: സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ഇറാനിൽ സമാധാനത്തിനായി പ്രാർഥിക്കുന്നതായും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. സിറിയയിലെ ആലെപ്പോയിൽ സർക്കാർ സേനയും കുർദ് സേനയും തമ്മിൽ തുടരുന്ന പോരാട്ടത്തെയും യുക്രെയ്നിൽ റഷ്യ തുടരുന്ന ആക്രമണത്തെയും മാർപാപ്പ അപലപിച്ചു.
ഇന്നലെ ത്രികാല പ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. നിരന്തരമായ സംഘർഷങ്ങൾ നിരവധി പേരുടെ മരണത്തിനിടയാക്കുന്നു. സമൂഹത്തിന്റെ മുഴുവൻ പൊതുനന്മയും മുൻനിർത്തി ക്ഷമയോടെ സംഭാഷണവും സമാധാനവും വളർത്തിയെടുക്കപ്പെടണം.
ഇതിനായി പ്രാർഥിക്കുന്നു. റഷ്യൻ ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രേനിയൻ ജനതയുടെ ദുരവസ്ഥയെക്കുറിച്ചും മാർപാപ്പ അനുസ്മരിച്ചു. പ്രധാനമായും ഊർജ- അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ ആക്രമണങ്ങൾ ഗുരുതരമാണ്. അതിശൈത്യം തുടരുന്നതിനാൽ സാധാരണ ജനങ്ങളെ ഇതു വലിയ രീതിയിലാണു ബാധിക്കുന്നത്-മാർപാപ്പ പറഞ്ഞു.
ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുന്നതായി വ്യക്തമാക്കിയ മാർപാപ്പ, അക്രമം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾ തീവ്രമാക്കണമെന്നും ആഹ്വാനം ചെയ്തു.
മാർപാപ്പ 20 കുട്ടികൾക്ക് ജ്ഞാനസ്നാനം നൽകി
വത്തിക്കാൻ സിറ്റി: 45 വർഷമായുള്ള പാരന്പര്യം പിന്തുടർന്ന് വത്തിക്കാൻ ജീവനക്കാരുടെ 20 കുട്ടികൾക്ക് ലെയോ പതിനാലാമൻ മാർപാപ്പ ജ്ഞാനസ്നാനം നൽകി. ഈശോമിശിഹായുടെ ജ്ഞാനസ്നാന തിരുനാളിന്റെ ഭാഗമായി ഇന്നലെ സിസ്റ്റൈൻ ചാപ്പലിലായിരുന്നു ചടങ്ങ്. തുടർന്ന് വിശുദ്ധ കുർബാനയുമുണ്ടായിരുന്നു.
Tags : Pope resolve issues dialogue