ബെയ്റൂട്ട്: മൂന്നു ദിവസത്തെ തുർക്കി സന്ദർശനത്തിനുശേഷം ഇന്നലെ പ്രാദേശികസമയം വൈകുന്നേരം നാലരയ്ക്ക് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആവേശകരമായ സ്വീകരണം. വിമാനത്താവളത്തിൽ അദ്ദേഹത്തെ ലബനൻ പ്രസിഡന്റ് ജോസഫ് ആഊൻ, വത്തിക്കാൻ നുൻഷ്യോ ആർച്ച്ബിഷപ് ജോസഫ് സ്പിത്തേരി എന്നിവർ ചേർന്നു സ്വീകരിച്ചു.
ഒരു ലബനനീസ് ബാലനും ബാലികയും ചേർന്നു നല്കിയ ഗോതന്പപ്പവും ഉപ്പും മാർപാപ്പ രുചിച്ചുനോക്കി. അതിഥികൾക്ക് അപ്പവും ഉപ്പും നല്കി സ്വീകരിക്കുന്നത് പുരാതനമായ ലബനീസ് പാരന്പര്യമാണ്. വിമാനത്താവളത്തിൽ വച്ചു നല്കപ്പെട്ട ഔദ്യോഗിക സ്വീകരണത്തിൽ ദേശീയഗാനങ്ങൾ ആലപിക്കപ്പെട്ടു. തുടർന്ന് മാർപാപ്പയുടെ വാഹനവ്യൂഹം പ്രസിഡന്റിന്റെ വസതിയിലേക്കു നീങ്ങി. അവിടെവച്ച് അദ്ദേഹം ദേശീയനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഇന്നു രാവിലെ അന്നായയിലെ വിശുദ്ധ മാറൂൺ ആശ്രമത്തിലെ സന്ദർശനം, ലബനീസ് വിശുദ്ധനായ ഷാർബലിന്റെ ശവകുടീരത്തിൽ പ്രാർഥന, ഔർ ലേഡി ഓഫ് ലബനൻ തീർഥകേന്ദ്രത്തിൽവച്ച് അല്മായർ ഉൾപ്പെടെയുള്ള സഭാനേതാക്കളുമായി കൂടിക്കാഴ്ച, നുൺഷ്യേച്ചറിൽവച്ച് മാറോണൈറ്റ് പാത്രിയർക്കീസ് ബെഷാറ ബൂത്രോസ് അൽ റഹിയുമായി ചർച്ച എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് രക്തസാക്ഷികളുടെ ചത്വരത്തിൽവച്ച് എക്യുമെനിക്കൽ-മതാന്തര സമ്മേളനം, പാത്രിയർക്കൽ മൈതാനിയിൽവച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച എന്നീ പരിപാടികളുണ്ട്.
നാളെ രാവിലെ ഹോളിക്രോസ് ആശുപത്രി സന്ദർശനത്തിനും ബെയ്റൂട്ട് തുറമുഖത്തിൽ പ്രാർഥനയ്ക്കും ശേഷം പത്തരയ്ക്ക് ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലിന് വിമാനത്താവളത്തിൽ യാത്രയയപ്പ്. നാളെ വൈകുന്നേരത്തോടെ മാർപാപ്പ റോമിൽ തിരിച്ചെത്തും.
Tags : Lebanon Pope Pope Leo XIV