National
ബംഗുളൂരു: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരം ഞായറാഴ്ച. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചർ കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ.
ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് രണ്ട് വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
അതേസമയം, പോലീസ് കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയാണ്. ഹലസുരുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
International
വാഷിംഗ്ടൺ ഡിസി: ഞായറാഴ്ച ഫ്ലോറിഡയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി യുഎസിലേക്ക്.
അതേസമയം താൻ സെലൻസ്കിയെ അംഗീകരിക്കുന്നത് വരെ അദ്ദേഹത്തിന്റെ കൈവശം ഒന്നും ഉണ്ടായിരുന്നില്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ കൈവശം എന്താണുള്ളതെന്ന് നമുക്ക് നോക്കാമെന്നും ട്രംപ് പറഞ്ഞു.
ചർച്ചയുടെ ഭാഗമായി 20 ഇന സമാധാന കരാറും സുരക്ഷാ ഗാരണ്ടി കരാറുമാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നത്. അതേസമയം പുതുവർഷത്തിന് മുമ്പ് ഒരുപാട് കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സെലൻസ്കി പറഞ്ഞത്.
60 ദിവസത്തെ വെടിനിർത്തലിന് റഷ്യ സമ്മതിച്ചാൽ ട്രംപ് മുന്നോട്ടു വയ്ക്കുന്ന 20 ഇന സമാധാന പദ്ധതി നടപ്പാക്കാൻ താൻ തയാറാണെന്നും സെലൻസ്കി പറഞ്ഞു. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകൾ ഉൾപ്പെടുന്ന ഡോൺബാസിന്റെ പൂർണ നിയന്ത്രണമാണ് യുക്രെയ്ന്റെ ആവശ്യം. എന്നാൽ കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിലെ ചില ഭാഗങ്ങളിൽനിന്ന് യുക്രെയ്ൻ പിന്മാറണമെന്ന് റഷ്യയും ആവശ്യപ്പെടുന്നു.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
ലണ്ടനിലെ ഒരു പ്രമുഖ വ്യവസായിയുടെ ക്ഷണം സ്വീകരിച്ച് വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കാനും മറ്റുചില ബിസിനസ് കാര്യങ്ങൾക്കുമായി മാക്സിം രണ്ടുദിവസത്തേക്ക് ലണ്ടനിലേക്കു പോയി.
ഞാൻ ഈ വലിയ ഭവനത്തിൽ ഒറ്റപ്പെട്ട പോലെയായി. മാക്സിമിന്റെ അസാന്നിധ്യം എന്നെ നിരുന്മേഷയാക്കി. മാൻഡെർലിയിൽ വന്നിട്ട് ഇങ്ങനെയൊരു ഏകാന്തത അനുഭവപ്പെടുന്നത് ആദ്യം. ഒറ്റയ്ക്ക് കാറിലാണു പോയിരിക്കുന്നത്. മനസിൽ വല്ലാത്ത ആധിയും ഉത്കണ്ഠയും.
മണിക്കൂറുകൾക്കുശേഷം റോബർട്ട് വന്ന് അറിയിച്ചു, "സാർ അവിടെ സുരക്ഷിതനായി എത്തി'യെന്ന്. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഉണർവും ഉന്മേഷവും എന്നിലേക്കു തിരിച്ചുവന്നു. പുതിയൊരു സ്വാതന്ത്ര്യം കിട്ടിയപോലെ മനസു തുള്ളിച്ചാടി. അപ്പോഴേക്കും ജാസ്പ്പറും ഓടിയെത്തി. വിശപ്പില്ലാത്തതിനാൽ ലഞ്ചിനുവേണ്ടി കാത്തുനിന്നില്ല.
ഞങ്ങൾ ലോണിലേക്കു നടന്നു. അതിനപ്പുറം പടർന്നുപന്തലിച്ച് തണൽവിരിച്ചുനിൽക്കുന്ന വിവിധ വൃക്ഷങ്ങൾ, കാറ്റിൽ ചാമരം വീശുന്ന അവയുടെ ശിഖരങ്ങൾ. സൂര്യൻ ഇറക്കുമതിചെയ്യുന്ന വെയിലിനെ വൃക്ഷത്തലപ്പുകൾ തടഞ്ഞുനിർത്തി. തണലും തണുപ്പുമുള്ള ആ കാട്ടുവഴിയിലൂടെ നടന്നു. ഹാപ്പി വാലിയിൽ എത്തി അവിടെ അല്പം നിന്നശേഷം താഴ്വരയിലൂടെ ഇറങ്ങി നേരേ കടൽത്തീരത്തേക്ക്. ബീച്ചിലെ ഉച്ചച്ചൂടിനെ തണുത്ത കാറ്റ് വലിച്ചെടുത്തു. തുടർന്ന് അന്നുപോയ അതേ ഭാഗത്തേക്ക്, ബോട്ട് ഹൗസിലേക്ക്, കോട്ടേജിലേക്കു നീങ്ങി. കടൽ ശാന്തമാണ്. എങ്കിലും ചെറിയ തിരകൾ പാറക്കെട്ടുകളിൽ തട്ടി തിരിച്ചുപോകുന്നു.
ജാസ്പ്പർ നിന്നു കുരയ്ക്കുന്നുണ്ട്. ""ജാസ്പ്പർ! നീ ഇങ്ങോട്ടു വാ!'' ഒരു കൂട്ടിന് ഇവൻ നല്ലതാണ്. എന്നാൽ ചിലനേരത്ത് തീരെ അനുസരണയില്ല. വീണ്ടും ഞാൻ വിളിച്ചു. അവൻ വന്നില്ല. ഞാൻ പതുക്കെ സ്റ്റോറിന്റെ വാതിൽക്കൽ ചെന്നു. വിളിച്ചു ചോദിച്ചു: ""ഇതിനകത്ത് ആരെങ്കിലുമുണ്ടോ?'' കുനിഞ്ഞു നോക്കിയപ്പോൾ അകത്ത് ആരോ ഉണ്ട്. പതുങ്ങി നിൽക്കുകയാണ്. അയാളേക്കാൾ കൂടുതൽ പേടിച്ചത് ഞാനാണ്. നോക്കിയപ്പോൾ ബെൻ! പകച്ച് വിളറി നിൽക്കുകയാണ്. അനിഷ്ടത്തോടെ ഞാൻ ചോദിച്ചു: ""എന്താ നീ ഇവിടെ? എന്താ നിനക്കു വേണ്ടത്?''
അവൻ ഒന്നും മിണ്ടുന്നില്ല. ഭിന്നമാനസികാവസ്ഥയുടെ അതേ നോട്ടത്തോടെ ഭയന്നു നിൽക്കുകയാണ്.
""ഈ ഭാഗത്ത് ഇങ്ങനെ ചുറ്റിപ്പറ്റി നടക്കുന്നത് മാക്സിമിന് ഇഷ്ടമില്ല.''
കൈയുടെ പിറകിൽ അവൻ എന്തോ മറച്ചുപിടിച്ചിട്ടുണ്ട്.
""എന്താണ് നിന്റെ കൈയിൽ?''
അവൻ കൈ നിവർത്തിക്കാണിച്ചു. ""മീൻ പിടിക്കാനുള്ള ചൂണ്ടക്കൊളുത്ത്. ഇവിടന്ന് എടുത്തതാ.''
ഞാൻ ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടു.
""മേലിൽ ഈ ഭാഗത്തു വരരുത്. ഈ ചൂണ്ടക്കൊളുത്ത് നീ എടുത്തോളൂ!''
ഇതു കേട്ടപ്പോൾ നിധി കിട്ടിയ സന്തോഷത്തോടെ അത് അവൻ മാറോടു ചേർത്തുപിടിച്ചു. എന്നിട്ടു ദൈന്യതയോടെ പറഞ്ഞു:
""എന്നെ... എന്നെ... ഭ്രാന്താശുപത്രിയിൽ വിടരുത്. ഞാൻ ആരോടും ഒന്നും പറയില്ല...!''
""പേടിക്കേണ്ട. നിന്നെ അവിടേക്കൊന്നും വിടില്ല. മേലിൽ ഇങ്ങോട്ടു വരരുത്.''
നിറഞ്ഞ സംതൃപ്തിയോടെ എന്നെ ഒരു നിമിഷം നോക്കിയിട്ടു പറഞ്ഞു: ""മാഡത്തിന്... മാഡത്തിന്... മാലാഖയുടെ കണ്ണുകളാ.''
""നീ എന്താ വിവരക്കേടു പറയുന്നോ?''
""മാഡം... മറ്റേ മാഡത്തെപ്പോലെയല്ല.''
കൂടുതൽ പറയാൻ ഞാൻ അനുവദിച്ചില്ല. ഞാനും ജാസ്പ്പറും മടങ്ങി. കൂടെ അവനും പോന്നു. കാഴ്ചയ്ക്ക് അവൻ വലിപ്പത്തിലുണ്ടെങ്കിലും ഒരു കുട്ടിയുടെ മനസാണ്.
ഹാപ്പി വാലി വഴിതന്നെ ഞാനും ജാസ്പ്പറും മടങ്ങി.
കാടുപോലെ വളർന്നുനിൽക്കുന്ന മരങ്ങളും ഇടതൂർന്നു തലയാട്ടിനിൽക്കുന്ന ചെടികളും പച്ചപ്പുല്ലു വളരുന്ന മൈതാനവും കടന്ന് ഞങ്ങൾ വീടിനു സമീപമെത്താറായി. വാച്ചിൽ സമയം നോക്കി. നാലായിട്ടില്ല. ചായ വേണമെന്നു പറയാൻ ഫ്രിത്തിനെയോ റോബർട്ടിനെയോ കാണുന്നില്ല. അറ്റത്ത് ടെറസിലേക്കുവരെ നീണ്ടുകിടക്കുന്ന ലോണിലൂടെ ചുമ്മാ അലസമായി നടന്നപ്പോൾ ഗേറ്റിനു പുറത്ത് ഏതോ ഒരു വാഹനം കിടക്കുന്നതുപോലെ. കണ്ണിനു മുകളിൽ കൈപ്പത്തിവച്ച് ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതൊരു കാറാണ്. ഏതെങ്കിലും അതിഥി വന്നതായിരിക്കുമോ? അങ്ങനെയെങ്കിൽ വണ്ടി ഇങ്ങനെ നിർത്തില്ലല്ലോ.
എന്തായാലും വീടിനെ ലക്ഷ്യമാക്കി ഞാൻ ലോണിലൂടെ നടന്നു. ജനാലയുടെ ചില്ലിൽനിന്നെത്തിയ സൂര്യപ്രകാശം കണ്ണിലടിച്ചപ്പോൾ സ്വാഭാവികമായും ഞാൻ ആ ഭാഗത്തേക്കു നോക്കി. ആ നിമിഷത്തിൽ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പടിഞ്ഞാറു ഭാഗത്തുള്ള ഒരു ജനാല തുറന്നുകിടക്കുന്നു. ജനാലയ്ക്കരികേ ആരോ ഒരാൾ നിൽക്കുന്നുണ്ട്. ഞാൻ അയാളുടെ ദൃഷ്ടിയിൽപ്പെട്ടു എന്നു തോന്നുന്നു. ഉടനെ അയാൾ തല പിൻവലിച്ചു.
അയാളുടെ അരികെനിന്ന രൂപം തത്ക്ഷണം ഒരു കൈകൊണ്ട് ജനാല അടച്ചു. അടച്ചത് മിസിസ് ഡാൻവേഴ്സ്! കറുത്ത വസ്ത്രത്തിന്റെ കൈ കണ്ടപ്പോൾ അതു മനസിലായി. ഭവനം സന്ദർശിക്കാൻ വന്ന ഏതെങ്കിലും വ്യക്തിയായിരിക്കുമോ? അങ്ങനെയാണെങ്കിൽ അതു കാണിക്കേണ്ട ചുമതല ഫ്രിത്തിനോ റോബർട്ടിനോ ആണ്. രണ്ടുപേരും അവിടെയില്ലാത്തതിനാൽ മിസിസ് ഡാൻവേഴ്സ്തന്നെ അതിനു മുതിർന്നതാവും.
ഇനി അഥവാ ആ സ്ത്രീയുടെ ഏതെങ്കിലും പരിചയക്കാരനാവുമോ വന്നിരിക്കുന്നത്? മാക്സിം സ്ഥലത്തില്ലാത്ത ദിവസംനോക്കി വന്നത് യാദൃച്ഛികമോ മനഃപൂർവമോ? ആകെയൊരു ദുരൂഹത!
ഏതായാലും ഞാൻ മുൻവശത്തെ വാതിൽ തുറന്ന് വീടിനുള്ളിലേക്കു കയറി. ഹാളിൽ ഗസ്റ്റ് വന്നതിന്റെ ലക്ഷണമായി വിസിറ്റിംഗ് കാർഡോ തൊപ്പിയോ ഒന്നും കണ്ടില്ല. അതുകൊണ്ടു ഞാൻ കൈയും മുഖവും കഴുകി മോണിംഗ് റൂമിലേക്കു ചെന്നപ്പോൾ അതു തുറന്നുകിടക്കുന്നു. എന്റെ തുന്നൽ സാമഗ്രികൾ അടങ്ങിയ ബാഗ് അവിടെനിന്നു മാറ്റി കുഷന്റെ പിന്നിൽ വച്ചിരിക്കുന്നു. ഡിവാൻമേലായിരുന്നു ഞാനത് വച്ചിരുന്നത്. അതിന്മേൽ ആരോ ഇരുന്നതായ ലക്ഷണമുണ്ട്. ഞാനും മാക്സിമും ഇല്ലാത്ത സമയത്ത് മിസിസ് ഡാൻവേഴ്സ് അങ്ങനെ ചെയ്തത് ഒരുതരം തന്നിഷ്ടവും ധിക്കാരവുമല്ലേ?
അപ്പോഴേക്കും ആ സ്ത്രീയുടെ സംസാരം കേട്ടു.
""എന്താണാവോ ഇന്നു നടത്തം കഴിഞ്ഞ് നേരത്തേ വന്നിരിക്കുന്നു. ലൈബ്രറിയിലേക്കാണു പോകുന്നതെങ്കിൽ അവർ കാണാതെ നിനക്ക് ഹാളിലൂടെ പുറത്തുപോകാം. നിൽക്ക്, ഞാൻ പോയി നോക്കട്ടെ.''
അപ്പോഴേക്കും ജാസ്പ്പർ ഓടിവന്നു. അപരിചിതനെ കണ്ട് കുരയ്ക്കാൻ തുടങ്ങി. ഇനി രക്ഷയില്ല. അയാളുടെ പരുക്കൻ സ്വരം.
""എടാ കൊച്ചു കള്ളപ്പട്ടി! നീ എന്നെ മറന്നോ?'' നായയുടെ നീണ്ട കുര. എവിടെ ഒളിക്കണമെന്നറിയാതെ ഞാൻ ഭയചകിതയായി നിന്നു. അപ്പോഴേക്കും ഒരു കാലടിശബ്ദം എന്റെ അടുത്തേക്ക് എത്തി. തുടർന്ന് അയാൾ എന്റെ മുറിയിലെത്തി. ഞാൻ വാതിലിന്റെ മറവിൽ ഒളിച്ചതുകാരണം എന്നെ ആദ്യം അയാൾക്കു കാണാനായില്ല. അപ്പോഴേക്കും നായ കുതിച്ച് എന്റെ അടുത്തുവന്നു.
ഒരദ്ഭുതവസ്തുവിനെ കണ്ടപോലെ അയാൾ എന്നെ അടിമുടി നോക്കി. ""ദയവായി ക്ഷമിക്കണം.''
നല്ല തണ്ടും തടിയുമുള്ള ഒത്ത പൊക്കമുള്ള ഒരു മനുഷ്യൻ. കാഴ്ചയ്ക്കു നിറമുണ്ടെങ്കിലും ലക്ഷണമില്ലാത്ത മുഖം. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു മദ്യപാനിയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നും. അയാൾ അടുത്തുവന്നപ്പോൾ വിസ്കി മണക്കുന്നുണ്ട്. പിന്നെ എന്നെ നോക്കി ചിരിച്ചു. മറ്റു സ്ത്രീകൾക്കു കൊടുക്കുന്ന ഒരുതരം ചിരി.
""എന്നെ കണ്ട് മാഡം ഞെട്ടിയോ?''
""ഒരിക്കലുമില്ല. അകത്തു സംസാരിക്കുന്നതിന്റെ സ്വരങ്ങൾ കേട്ടു. ഗസ്റ്റുകളല്ലെന്നു മനസിലായി.''
""ശ്യോ! എന്തൊരു നാണക്കേടാണ്. എന്നോടു ക്ഷമിക്കുമെന്നു വിചാരിക്കുന്നു. സത്യം എന്താണെന്നുവച്ചാൽ ഞാൻ ഡാനിയെ ഒന്നു കാണാൻ വന്നതാ. അവൾ എന്റെ പഴയൊരു കൂട്ടുകാരിയാണ്.''
""അതിനു വിരോധമില്ല.''
അപ്പുറത്തു മറഞ്ഞുനിൽക്കുന്ന സ്ത്രീയെ നോക്കി അയാൾ പറഞ്ഞു: ""ഹലോ ഡാനി! നിന്റെ പ്ലാനും മുൻകരുതലുമെല്ലാം പാളി. ഇവിടെ ഒരാൾ ഒളിഞ്ഞുനിന്നു കേൾക്കുന്നുണ്ടായിരുന്നു.''
ഇതുംപറഞ്ഞ് അയാൾ ഒരു സിഗരറ്റെടുത്തു കത്തിച്ചു. യാതൊരു മര്യാദയുമില്ലാത്ത പ്രവൃത്തി. എന്നിട്ട് എന്നോടൊരു ചോദ്യം- ""മാക്സ് എന്തു പറയുന്നു?''
ഇതു മറ്റൊരു മര്യാദകേട്. മാക്സിമിനെ ആരും മാക്സ് എന്നു വിളിക്കാറില്ല. താനായിട്ടു ദീർഘകാലത്തെ പരിചയമുണ്ടെന്ന് എനിക്കു തോന്നാനായിരിക്കാം.
ഞാൻ പറഞ്ഞു: ""മാക്സിം ലണ്ടനിൽ പോയിരിക്കയാണ്.''
""ഈ പുതുപ്പെണ്ണിനെ എന്തേ കൂടെ കൊണ്ടുപോകാഞ്ഞത്? അതു മോശമായി.''
ഈ സമയത്ത് മിസിസ് ഡാൻവേഴ്സ് കടന്നുവന്നു. വിളറിയ മുഖം. അസ്വസ്ഥമായ നോട്ടം.
""ഡാനി! എന്നെ ഒന്നു പരിചയപ്പെടുത്ത്.''
""മാഡം, ഇത് മിസ്റ്റർ ഫാവെൽ.''
""ഓ! പരിചയപ്പെടുത്തിയതിൽ സന്തോഷം.''
ഇതിനിടയ്ക്ക് ഫാവെലിനോട് സ്ഥലംവിടാൻ അവർ കണ്ണുകൊണ്ടു സൂചന കൊടുക്കുന്നുണ്ടായിരുന്നു.
""ഞാൻ പോകട്ടെ മാഡം. വീട്ടിൽ കാത്തിരിക്കാനായി എനിക്കാരുമില്ല. ഞാനൊരു ബാച്ചിലർ ആണ്. ഗുഡ് ബൈ!''
ഇതുംപറഞ്ഞ് ഒരു പ്രത്യേക ചിരിയുമായി അയാൾ കാറിന്റെ അടുത്തേക്കു പോയി. മിസിസ് ഡാൻവേഴ്സ് ഒരു കള്ളക്കളി പൊളിഞ്ഞതിന്റെ ചമ്മലോടെ, എന്നെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാതെയാവണം വേഗം മുറിവിട്ടു പോയി.
ഞാൻ ബെല്ലടിച്ചു. ആരും വരുന്നില്ല. ആരെയും കാണുന്നില്ല. ഫ്രിത്തിനെയും റോബർട്ടിനെയും ഓരോ കാര്യങ്ങൾക്കായി പറഞ്ഞുവിട്ടിരിക്കുന്നു. വേലക്കാരികൾ അവരുടെ ക്വാർട്ടേഴ്സിൽ. എല്ലാം കരുതിക്കൂട്ടി ഒരുക്കിയ സംവിധാനങ്ങൾ. കഠിനമായ വെറുപ്പോടെ എന്റെ മനസു മന്ത്രിച്ചു: "മാൻഡെർലിയുടെ മാനംകെടുത്തിയ മഹാപാപി!'
(തുടരും)
SUNDAY DEEPIKA
ഒരു സംവിധായകന്റെയും സഹായിയാവാതെ, ക്ലാപ്പടിക്കാതെ, പരിശീലനങ്ങളൊന്നുമില്ലാതെ ഒരു മൂവി കാമറയിലൂടെ ആദ്യം നോക്കുന്നത് 1978ല്‍ പുറത്തിറങ്ങിയ തന്റെ ഉത്രാടരാത്രി എന്ന സിനിമയുടെ ആദ്യഷോട്ടിലാണ് എന്നു പറയാറുണ്ട് ബാലചന്ദ്രമേനോന്.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അതു സാധിക്കാതെ, സിനിമ സ്വയം പഠിച്ച് മുന്നോട്ടു നടന്നതുകൊണ്ടാണ് ബാലചന്ദ്രമേനോന് എന്ന യുവാവ് ഇന്നത്ത ബാലചന്ദ്രമേനോനായി മാറുന്നത്. 1975ല്‍ ഒരു പ്രമുഖ ചലച്ചിത്ര വാരികയുടെ മദ്രാസിലെ പ്രതിനിധിയായാണ്, പില്ക്കാലത്ത്
സംവിധാനവും അഭിനയവും നിര്‍മാണവും കഥയും തിരക്കഥയും സംഭാഷണവും ഉള്‍പ്പെടെ സിനിമയുടെ സമസ്ത മേഖലയും തൊട്ടറിഞ്ഞ മേനോന്റെ തുടക്കം. തലമുടി പിന്നിലേക്ക് നീട്ടി വളര്‍ത്തിയ, മെലിഞ്ഞു നീണ്ട യുവപത്രപ്രവര്ത്തകന് ആദ്യം അഭിമുഖം നടത്തിയത് അക്കാലത്തെ പ്രശസ്ത നായികനടിയായ റാണിചന്ദ്രയെയായിരുന്നു. പിന്നീട് പ്രേംനസീര്‍, കെ.പി. ഉമ്മര്‍ തുടങ്ങി എത്രയോ താരങ്ങള്‍ ബാലചന്ദ്രമേനോന്റെ മുന്നിലിരുന്നു.
അന്നുമുതൽ അഭിനേതാക്കളുടെ സൂക്ഷ്മഭാവങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ടാവാം ബാലചന്ദ്രമേനോൻ. ഈ മുന്നൊരുക്കങ്ങള്‍ മേനോന്റെ സിനിമാ ജീവിതത്തിലെ വിജയത്തിന്റെ ഒരു പ്രധാന കാരണമാണ്. ഇപ്പോള്‍ ബി. ഉണ്ണികൃഷ്ണൻ സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ സിനിമയില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേഷം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
സമാന്തരങ്ങൾ, അച്ചുവേട്ടന്റെ വീട്, ഏപ്രിൽ 18, കാര്യം നിസാരം, കുടുംബപുരാണം തുടങ്ങിയ അവിസ്മരണീയങ്ങളായ സിനിമകളുടെ ശില്പി തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വാർഷികാഘോഷവേളയിലാണ്. ബാലചന്ദ്രമേനോന് സംസാരിക്കുന്നു....
? അരനൂറ്റാണ്ടു തികയുന്ന അവസരത്തില്‍ എന്താണ് മനസിൽ തെളിയുന്നത്.
= എന്റെ ജീവിതത്തില്‍ ഒരു പൂവ് മാത്രമാണ് ഞാന്‍ ചോദിച്ചത്. എനിക്കു പക്ഷേ ഒരു പൂന്തോട്ടം ഈശ്വരാനുഗ്രഹത്താല്‍ ലഭിച്ചു. എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സിനിമ. ട്രെന്‍ഡുകള്‍ മാറിക്കൊണ്ടേയിരിക്കുന്ന രംഗം. ഇതിനിടയില്‍ അമ്പതു വര്‍ഷം നിലനില്ക്കാന് കഴിഞ്ഞതുതന്നെ ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. അതിനു ഞാന്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടും നന്ദി പറയുകയാണ്.
? ചെറുപ്പം മുതല്‍ സിനിമയെ പ്രണയിക്കുകയും സിനിമ പഠിക്കാന്‍ പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്ത മേനോന് സിനിമാ പത്രപ്രവര്‍ത്തനത്തിലേക്കു കടന്നതും മറ്റൊരു വാതിലിലൂടെ സിനിമയിലെത്താൻതന്നെയാണെന്ന് കേട്ടിട്ടുണ്ട്.
= അതേ. പ്രശസ്ത കവിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എന്റെ അധ്യാപകനുമായിരുന്ന പ്രഫ. ഒ.എന്‍.വി. കുറുപ്പാണ് എന്നോട് സിനിമയിലേക്കു തുറക്കുന്ന മറ്റൊരു കൗണ്ടറിനെക്കുറിച്ച് പറയുന്നത്. സംവിധായകന്റെ അസിസ്റ്റന്റായി തുടങ്ങാമെന്ന് കരുതിയെങ്കിലും അതിന് എനിക്ക് കഴിയില്ല എന്ന് മനസിലായപ്പോള്‍ ഞാനക്കാര്യം ഒ.എന്‍.വി സാറുമായി പങ്കുവച്ചു. കോളജ് യൂണിയന് ചെയര്‍മാനായും നാടക നടനായും സംവിധായകനായും എന്നെ കണ്ടിട്ടുള്ള സാര്‍ അപ്പോള്‍തന്നെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാന്‍ എനിക്കൊരിക്കലും കഴിയില്ല എന്ന കാര്യം ഉറപ്പിച്ചു പറഞ്ഞു.
ജേര്‍ണലിസം പഠിക്കാന്‍ എന്നെ ഉപദേശിക്കുകയും ചെയ്തു. അക്കാലത്ത് ജേര്‍ണലിസം കോഴ്സിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. പിന്നീട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നിന്ന് ഒന്നാം റാങ്കോടെ പത്രപ്രവര്‍ത്തന കോഴ്സ് പാസായി. ഹിന്ദുസ്ഥാന്‍ ടൈംസില്‍ പത്രപ്രവര്‍ത്തകനായി ജോലി ലഭിച്ചെങ്കിലും സിനിമയെ വിട്ടുമാറാന്‍ എന്റെ മനസ് തയാറാവാത്തതിനാല്‍ നാന സിനിമാവാരികയുടെ മദ്രാസിലെ പ്രതിനിധിയാവാന്‍ മദ്രാസ് മെയിലില്‍ കയറുകയായിരുന്നു.
? എത്രയോ പ്രശസ്ത താരങ്ങള്‍ക്കൊപ്പമിരുന്ന് അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. മുമ്പ് താരങ്ങള്‍ ഇരുന്ന കസേരയില്‍ ഇരുന്ന് പിന്നീട് താങ്കൾ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിത്തുടങ്ങി. എങ്ങനെ കാണുന്നു. ഭാഗ്യമായിട്ടാണോ.
= അതേ, ഭാഗ്യത്തിന്റെ അംശം ജീവിതത്തിന്റെ എല്ലാ തലത്തിലുമുണ്ടല്ലോ. എനിക്കു കസേരകള്‍ മാറി നല്‍കിയതിലും ഈ ഭാഗ്യമുണ്ട്. സിനിമ ഉള്‍പ്പെടെ എന്തും വിജയിക്കുന്നതിലും ഭാഗ്യം എന്ന ഘടകമുണ്ട്. ഉദാഹരണമായി ഒരു സദസിലിരുന്ന് നമ്മള് ഒരു തമാശ പറഞ്ഞുവെന്നിരിക്കട്ടെ. അപ്പോള്‍ പെട്ടെന്ന് പുറത്തൊരു പടക്കം പൊട്ടിയാല്‍ ജനം അങ്ങോട്ടേക്ക് ശ്രദ്ധ തിരിക്കില്ലേ? നമ്മള് പറഞ്ഞ നര്‍മം ആരെങ്കിലും ആസ്വദിക്കുമോ?
? ഉത്രാട രാത്രി എന്ന ആദ്യ സിനിമയിൽ തന്നെ അഭിനയവും തുടങ്ങിയിരുന്നു. പിന്നീട് സ്വന്തം സിനിമയിലും പ്രശസ്തരായ മറ്റു സംവിധായകരുടെ ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വന്തം സിനിമകളാണോ മറ്റു സംവിധായകരുടെ സിനിമകളാണോ കൂടുതല്‍ സുഖകരം.
= സിനിമ എല്ലാക്കാലത്തും എന്റെ പാഷനാണ്. എല്ലാ സിനിമകളും ഒരുപോലെ ആഹ്ലാദകരമായ അനുഭവങ്ങളുമാണ്. അതിന് എന്റെ സിനിമ, മറ്റുള്ളവരുടെ സിനിമ എന്ന വേര്‍തിരിവില്ല.
? താങ്കളുടെ ഉള്ളിലെ നടനെ പൂര്‍ണ അര്‍ഥത്തില്‍ പുറത്തുകൊണ്ടുവന്നത് മറ്റു സംവിധായകരാണെന്ന് ചില സിനിമാപ്രേമികള്‍ പറയാറുണ്ട്.
= അങ്ങനെ വിശ്വസിക്കുന്നത് അവരുടെ ആസ്വാദ്യതലം അത്തരത്തിലായതു കൊണ്ടാവാം. എനിക്ക് ദേശീയ അംഗീകാരം ലഭിച്ചത് എന്റെതന്നെ സിനിമയായ സമാന്തരങ്ങളിലെ ഇസ്മയിലിനെ അവതരിപ്പിച്ചതിനാണ്.
മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷത്തില്‍ എനിക്കു നന്ദിപറയേണ്ടിവന്നത് എന്നോടുമാത്രമായിരുന്നു. മറ്റ് അവാര്‍ഡ് ജേതാക്കള്‍ സംവിധായകനും, നിര്‍മാതാവിനും, തിരക്കഥാകൃത്തിനും നന്ദി പറഞ്ഞിടത്ത് എനിക്ക് ബാലചന്ദ്രമേനോനു മാത്രമേ നന്ദിപറയേണ്ടിവന്നിട്ടുള്ളൂ എന്നതും സത്യമാണ്.
? ബാലചന്ദ്രമേനോന് ഏറ്റവും ഇഷ്ടപ്പെട്ട ബാലചന്ദ്രമേനോന് സിനിമ.
= അങ്ങനെ ഒരു സിനിമയുടെ മാത്രം പേരെടുത്തുപറയാന്‍ കഴിയില്ല. ഓരോ സിനിമയ്ക്കും ആ സിനിമയുടേതായ സവിശേഷതകളില്ലേ. എല്ലാ സിനിമകളും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്.
? മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ഭരത് ഗോപി, തിലകന്, മണിയന്‍പിള്ള രാജു, ശ്രീവിദ്യ, അംബിക, ജലജ തുടങ്ങിയ പ്രതിഭകളായ അഭിനേതാക്കള്‍ക്കു വളരെ വ്യത്യസ്തമായ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ നൽകാവാന്‍ സാധിച്ചിട്ടുണ്ട്. പ്രേംനസീര്‍ എന്ന മലയാളത്തിന്റെ അഭിമാനതാരത്തിന് ഏറെ ഇഷ്ടമായിരുന്നു മേനോന് നല്കിയ കാര്യം നിസാരത്തിലെ ഉണ്ണിത്താന് വേഷം. കാര്യം നിസാരത്തിലും ശേഷം കാഴ്ചയിലും പ്രേക്ഷകര്‍ കണ്ട കെ.പി. ഉമ്മറിന്റെ അഭിനയവും മുന്‍പെങ്ങും കണ്ടിട്ടില്ലാത്തതായിരുന്നു.
= സംവിധായകന് എന്ന നിലയില്‍ അഭിമാനമുണ്ട്, സന്തോഷമുണ്ട്. ചലച്ചിത്ര ലോകത്തെ മുഖ്യധാരാ താരങ്ങള്‍ക്കു മാത്രമല്ല, അഭിനയസിദ്ധിയുള്ള നിരവധി മറ്റ് അഭിനേതാക്കള്‍ക്കും എന്റെ സിനിമകളില്‍ നല്ല വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്.
കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്, ശാന്താദേവി.. അങ്ങനെ എത്രയോ അഭിനേതാക്കള്‍... അങ്ങനെ ചെയ്താല്‍ മാത്രമേ സിനിമ ജനകീയമാവുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയില്‍ എന്റെ പേര് എഴുതിക്കാണിക്കുമ്പോഴും എന്റെ സിനിമ എല്ലാവരുടെയും സിനിമതന്നെയാണ്.
? പ്രതാപ് പോത്തന് സംവിധാനം ചെയ്ത "ഋതുഭേദ’ത്തില്‍ രാജന് മാഷ് എന്ന കഥാപാത്രത്തെയാണ് ബാലചന്ദ്രമേനോന് അവതരിപ്പിച്ചത്. നായിക ഗീതയുടെ കഥാപാത്രത്തോട് രാജന് മാഷ് പറയുന്ന ഒരു ഡയലോഗിന്റെ കാര്യം താങ്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതായത് "കാണാക്കയറുകള്‍ പൊട്ടിച്ച് കന്മതിലിനു പുറത്തേക്കുവരാന്‍ തയാറാണോ’ എന്നുള്ള ചോദ്യത്തെക്കുറിച്ച്. സാക്ഷാൽ എം.ടി. വാസുദേവൻ നായരുടേതായിരുന്നു തിരക്കഥയും സംഭാഷണവും എന്ന കാര്യവും ഓർമിക്കാം.
= അതേ. വികാരതീവ്രമായ രംഗത്തെ ആ സംഭാഷണം പറഞ്ഞപ്പോള്‍ ഉള്ളില്‍ ചിരിയാണ് വന്നത്. കാരണം എന്റെ രീതിയിലാണെങ്കില്‍ ഇറങ്ങി വാ... എന്നായിരിക്കും നായികയോടുള്ള ഡയലോഗ്. വളഞ്ഞുചുറ്റി മൂക്കില്‍ പിടിക്കണോ? നേരേ പിടിച്ചാല്‍ പോരേ എന്ന് ഞാന്‍ പ്രതാപ് പോത്തനോട് പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത്...
""അങ്ങനെ ചെയ്താല്‍, അത് എം.ടി ആവില്ല’’ എന്നാണ്. ഓരോ കഥാകൃത്തിനും തിരക്കഥാകൃത്തിനും അവരുടേതായ ആഖ്യാനശൈലിയുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ നമ്മുടെ കടമ അതനുസരിച്ച് അഭിനയിക്കുക എന്നതാണ്. അവിടെ നമ്മള് എന്ന വ്യക്തിയുടെയോ സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ ഒരു ഇടപെടലും വരാന്‍ പാടില്ല.
? നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോന് ചിത്രത്തിൽ മമ്മൂട്ടി ജീവൻ നൽകിയ സുകുമാരൻ എന്ന കഥാപാത്രം വളരെയേറെ ആരാധകരെ നേടിയിട്ടുണ്ട്. മമ്മൂട്ടി അതില്‍ ബാലചന്ദ്രമേനോന്റെ മാനറിസങ്ങള്‍ അനുകരിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
= സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി എന്നോടു പറഞ്ഞത്... ഞാനീ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ബാലചന്ദ്രമേനോനെ അനുകരിച്ചതേയുള്ളൂ എന്നാണ്. ഈ സിനിമയില്‍ ബാലചന്ദ്രമേനോന് അഭിനയിച്ചാല്‍ എങ്ങനെയായിരിക്കും എന്ന് സങ്കല്പിച്ച് ഞാന്‍ അഭിനയിച്ചു. എന്നാണ് മമ്മൂട്ടി പറഞ്ഞത്.
? കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് എന്നും ബാലചന്ദ്രമേനോന്. കുടുംബത്തിനുള്ളിലെ അമ്മയുടെ മനസ്, അമ്മ വച്ചുണ്ടാക്കിത്തരുന്ന ഭക്ഷണത്തിന്റെ രുചി. പുറമേയുള്ള കാര്‍ക്കശ്യത്തിനുള്ളില്‍ പിടയുന്ന അച്ഛന്റെ ഉള്ളം. ഇതെല്ലാം ബാലചന്ദ്രമേനോന്റെ സ്പെഷല്‍ ചേരുവകളായിരുന്നു. ഇനിയുമൊരു കുടുംബചിത്രം മനസിലുണ്ടോ.
= കുടുംബത്തിനുള്ളിലെ നന്മയെ എന്റെ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള സംവിധായകന്‍തന്നെയാണ് ഞാന്‍. റെയില്‍വേയില്‍ സ്റ്റേഷന് മാസ്റ്ററായി ജോലി ചെയ്തിരുന്ന എന്റെ അച്ഛന് എല്ലാ മാസവും ശമ്പളം കിട്ടുമ്പോള്‍ കൊല്ലത്ത് സാധനങ്ങള്‍ വാങ്ങാനായി പോകും. പന്ത്രണ്ടു വയസുള്ള എന്നെയും കൂട്ടും.
പലവ്യഞ്ജനങ്ങളും മറ്റും വാങ്ങിക്കഴിഞ്ഞാല്‍ അച്ഛന് ടെക്സ്റ്റൈല്‍സില്‍ കയറി അമ്മയ്ക്കൊരു സാരി വാങ്ങും. വീട്ടിലെത്തിയാലുടനെ അമ്മ അത് ഉടുത്തുകാണണം. അമ്മ ഒട്ടും നന്നായിട്ടായിരിക്കില്ല പുതിയ സാരി ഉടുത്തുവരുന്നത്. ഉടനെ അച്ഛന് ഇങ്ങനെയാണോ സാരിയുടെ ഞൊറിവുകള്‍ ഇടുന്നത്. എന്നുപറഞ്ഞ് നിലത്തുചടഞ്ഞിരുന്ന് പ്ലീറ്റുകള്‍ ശരിയാക്കും.
ഈ ഒരു രംഗം കണ്ടുവളര്‍ന്നതുകൊണ്ടാണ് ഏപ്രില്‍ 18ല്‍ ഭാര്യയുടെ (ശോഭന അവതരിപ്പിക്കുന്ന കഥാപാത്രം) സാരി പ്ലീറ്റ് ഭര്‍ത്താവും സ്ഥലം എസ്ഐയുമായ രവികുമാർ നിലത്തിരുന്ന് ശരിയാക്കുന്ന രംഗം ഞാന്‍ ഉള്‍പ്പെടുത്തിയത്. ഞാൻതന്നെ അഭിനയിച്ച ആ രംഗം ധാരാളം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതാണ്. ജീവിതത്തില്‍നിന്നും സിനിമയില്‍നിന്നും ഇപ്പോള്‍ ഇത്തരം പ്രിയ നിമിഷങ്ങള്‍ ഒഴിഞ്ഞുപോവുകയാണ്.
കുടുംബചിത്രങ്ങള്‍ എടുക്കണമെന്ന എന്റെ ആഗ്രഹം ഇപ്പോഴും തീര്‍ന്നിട്ടില്ല. സിനിമയുടെ മുഖവും പുതിയ തലമുറയിലെ പ്രേക്ഷകരുടെ അഭിരുചിയും മാറിയെങ്കിലും ഒരു നല്ല കുടുംബചിത്രം എന്റെ സ്വപ്നമാണ്.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
കഴിഞ്ഞ ഒരാഴ്ചയായിട്ട് നല്ല മഴയും തണുപ്പുമാണ്. അതിനാൽ വീണ്ടും ഞങ്ങൾ ബീച്ചിലേക്കു പോയില്ല. ടെറസിൽ നിന്നാൽ അകലെ കടലും തിരമാലകളും കാണാം. ചിലനേരത്ത് കൂറ്റൻ തിരമാലകളുടെ ഇളകിമറിയൽ. പാറക്കെട്ടുകളിൽ അടിച്ച് ഉള്ളറകളിൽ തള്ളിക്കേറി അലറുന്ന ശബ്ദത്തോടെ തിരിച്ചുപോകുന്നു.
അന്നുകണ്ട വിജനമായ കോട്ടേജും ബോട്ട് ഹൗസും എന്റെ മനസിനെ പലപ്പോഴും അലോസരപ്പെടുത്തുന്നു. എന്തൊക്കെയോ ചില അവ്യക്തതകൾ! മാക്സിമുമായി സംസാരിക്കുന്പോൾ ഒരിക്കലും അതേപ്പറ്റി ഞാൻ സ്പർശിക്കില്ല. സംസാരിച്ചുതുടങ്ങിയാൽ അത് കടലിലേക്കും ബോട്ടിലേക്കും അപകടത്തിലേക്കും തുടർന്ന് മുങ്ങിമരണത്തിലേക്കും ചെന്നെത്തും.
ഒരുദിവസം ഫ്രാങ്ക് ലഞ്ചു കഴിക്കുന്നതിനിടയിൽ പറഞ്ഞു: ""നമ്മുടെ ബീച്ചിൽനിന്ന് വെറും മൂന്നു നാഴിക അകലെയുള്ള കെരിത്ത് ഹാർബറിൽ ഇടയ്ക്കിടയ്ക്ക് കപ്പലോട്ട മത്സരം നടക്കാറുണ്ട്.'' അതെനിക്ക് ഒരു പുതിയ അറിവായിരുന്നു.
കഴിഞ്ഞദിവസം പ്രൗഢയായ ഒരു സ്ത്രീ കാറിൽ വന്നിറങ്ങി. ഒരു വൈദിക ശ്രേഷ്ഠന്റെ ഭാര്യയാണത്രേ. വന്നത് പ്രധാനമായും ഈ പുതിയ മണവാട്ടിപ്പെണ്ണിനെ കാണാനും പരിചയപ്പെടാനും വിലയിരുത്താനുമാണ്. സംസാരത്തിൽനിന്നു മനസിലായി അവർ റെബേക്കയുടെ വലിയ ആരാധികയാണെന്ന്. അവരെ പുകഴ്ത്തിയും ഉയർത്തിയും സൗന്ദര്യം വർണിച്ചും എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല. എല്ലാം ഞാൻ സമ്മതിച്ചുകൊടുത്തു. ചായ വരുത്തി സൽക്കരിക്കുകയും ചെയ്തു.
അവർ പറഞ്ഞു: ""റെബേക്കയുള്ള കാലത്ത് ഇവിടെ കൂടെക്കൂടെ നൃത്തപരിപാടികളും ഗാനമേളകളും ഫാൻസി ഡ്രെസ് പ്രകടനങ്ങളും ഡിന്നർ പാർട്ടികളും ഉണ്ടായിരുന്നു. ഒരു പാർട്ടി നടന്നത് ഇവിടത്തെ റോസ് ഗാർഡനിൽ. ഹോ! അതൊന്നും മറക്കാനാവില്ല. അതുപോലുള്ള നല്ല പരിപാടികൾ ഈ മാൻഡെർലിയിൽ നടത്തിയാൽ കൊള്ളാം.''
""അത്തരം പരിപാടികൾ നടത്താൻ ഒരുപാടു കാര്യങ്ങൾ ചെയ്യാനും ആലോചിക്കാനുമുണ്ട്. മാക്സിം സ്ഥലത്തില്ല. വരുന്പോൾ പറയാം.''
ഈ സമയത്താണ് ഫ്രാങ്ക് അവിടേക്കു വന്നത്. ഉടനെ ആ സ്ത്രീ പറഞ്ഞു: ""എല്ലാം ഇദ്ദേഹത്തിനറിയാം. എത്രയോ മികച്ച കലാപരിപാടികൾ ഇവിടെ നടത്തിയിരിക്കുന്നു. പുതിയ മണവാട്ടിയുടെ ബഹുമാനാർഥം ഒരെണ്ണം നടക്കട്ടെ. ശരി, ഞാനിറങ്ങുന്നു.'' വന്ന കാറിൽ അവർ തിരിച്ചുപോയി.
""ഏറ്റവുമൊടുവിൽ നടന്ന പരിപാടിക്ക് ഈ സ്ത്രീയും ഭർത്താവും വന്നിരുന്നു. നല്ലൊരു സദസുമുണ്ടായിരുന്നു.''
""അതുപോലെയൊന്ന് നടത്താനാണ് അവർ പറയുന്നത്. അതെല്ലാം ശ്രമകരമായ, ബുദ്ധിമുട്ടേറിയ പണിയല്ലേ? എനിക്ക് അതിലൊന്നും താത്പര്യമില്ല.''
""മാക്സിമിന്റെ അഭിപ്രായം അറിയട്ടെ. കഴിഞ്ഞ പരിപാടിയുടെ വിജയത്തിനായി ഞങ്ങൾ നന്നായി ഉത്സാഹിച്ചിരുന്നു.''
ഈ സമയത്ത് ജാസ്പ്പർ വാലാട്ടിക്കൊണ്ട് എന്റെ അരികിൽ വന്നു. ""കഴിഞ്ഞാഴ്ച ഇവനെയുംകൊണ്ട് ഞങ്ങൾ ബീച്ചിൽ പോയി. കുറെകഴിഞ്ഞു നോക്കിയപ്പോൾ ഇവനെ കാണുന്നില്ല. അന്വേഷിച്ച് അറ്റംവരെ പോയപ്പോൾ ഇവൻ ഭിന്നമാനസികശേഷിയുള്ളപോലെ തോന്നിക്കുന്ന ഒരാളുടെ മുന്നിൽ നിന്നു കുരയ്ക്കുന്നു.''
""ഓ, അത് ബെൻ ആണ്. അവൻ നല്ലവനും മര്യാദക്കാരനുമാണ്. ഒരീച്ചയെപ്പോലും ഉപദ്രവിക്കില്ല.''
""ഇവനെ കഴുത്തിൽകെട്ടി കൊണ്ടുപോരാനായിട്ട് ഒരു ചരടന്വേഷിച്ച് കോട്ടേജിൽ കയറിയപ്പോൾ അവിടമെല്ലാം താറുമാറായി കിടക്കുന്നു. പുസ്തകങ്ങളും മറ്റുപലതും നശിച്ചുകൊണ്ടിരിക്കുന്നു.''
ഇതിന് ഫ്രാങ്കിന്റെ പ്രതികരണമില്ല. വളരെ കരുതലോടെയാണ് മറുപടി പറയുന്നത്. ഞാൻ ചോദിച്ചു: ""അവയെല്ലാം റെബേക്കയുടേതാണോ?''
""അതേ.''
""ആ കോട്ടേജ് എന്തിനാണ് ഉപയോഗിച്ചിരുന്നത്? അതു നന്നായി അലങ്കരിച്ചിട്ടുണ്ടല്ലോ. അതൊരു ബോട്ട് ഹൗസ് മാത്രമാണെന്നാണ് ഞാൻ വിചാരിച്ചത്.''
""സത്യത്തിൽ അതായിരുന്നു ആദ്യം. പിന്നീട് അവൾ അങ്ങനെ ആക്കിയെടുത്തതാണ്.''
ഫ്രാങ്കിന്റെ അവൾ എന്ന പ്രയോഗം ഞാൻ ശ്രദ്ധിച്ചു. റെബേക്ക എന്നോ മിസിസ് മാക്സിം എന്നോ അല്ല പറഞ്ഞത്.
""റെബേക്ക അതു കാര്യമായി ഉപയോഗിച്ചിരുന്നോ?''
""ഉപയോഗിച്ചിരുന്നു. പൂനിലാവിലെ പിക്നിക്കിനും ചില നിശാപാർട്ടികൾക്കും.''
""ആ കൊച്ചു ഹാർബറിൽ എന്തിനാണ് പൊങ്ങിക്കിടക്കുന്ന വളയമിട്ടിരിക്കുന്നത്?''
""ബോട്ട് നീങ്ങിപ്പോകാതിരിക്കാൻ നങ്കൂരമിടാൻ.''
""ഏതു ബോട്ട്?''
""അവളുടെ ബോട്ട്.''
കൂടുതൽ വിശദീകരിക്കാൻ ഫ്രാങ്ക് ഇഷ്ടപ്പെടുന്നില്ലെന്നു തോന്നി. വളരെ സൂക്ഷിച്ചും ശങ്കിച്ചുമാണ് മറുപടി. എങ്കിലും ആകാംക്ഷയോടെ ഞാൻ ചോദിച്ചു: ""എന്നിട്ട് എന്തു സംഭവിച്ചു? ആ ബോട്ടാണോ മുങ്ങിയത്? അവർ ഒറ്റയ്ക്കായിരുന്നോ?''
""അതെ. ആ രാത്രി, അവൾ ഒറ്റയ്ക്ക്. ആരും അതു കണ്ടില്ല. ആരും അറിഞ്ഞുമില്ല.''
""വീട്ടിൽ ആരും അറിഞ്ഞില്ലെന്നോ?''
""ഇല്ല. അവൾ മിക്കപ്പോഴും ഒറ്റയ്ക്കാണ് പോവുക. ബോട്ടുസവാരി കഴിഞ്ഞ് രാത്രി തോന്നിയ സമയത്താണ് തിരിച്ചെത്തുക. ചിലപ്പോൾ ആ കോട്ടേജിൽതന്നെ കിടന്നുറങ്ങും.''
""മാക്സിം ഇതൊന്നും അറിയാറില്ലേ?''
""അതൊന്നും എനിക്കറിയില്ല.'' മ്ലാനമായിരുന്നു ആ മുഖം.
എന്റെ മനസും സംഘർഷഭരിതമാണ്. നീറുന്ന ചില ചിന്തകൾ. ഞാൻ പറഞ്ഞു: ""ആരെങ്കിലും പുതിയതായി എന്നെ കാണാൻ വന്നാൽ ഉടനെ പറയും- റെബേക്കയെ അപേക്ഷിച്ചു ഞാൻ വ്യത്യസ്തയാണെന്ന്. എല്ലാം കേൾക്കുന്പോൾ മാക്സിമിനെ ഞാൻ വിവാഹം കഴിച്ചത് ഒരബദ്ധമായിപ്പോയോ എന്നു തോന്നുന്നു.''
""അയ്യോ മാഡം! അങ്ങനെ പറയല്ലേ! സത്യമായും ഞാൻ പറയട്ടെ, മാക്സിം മാഡത്തിനെ വിവാഹം കഴിച്ചതിൽ വളരെയേറെ സന്തുഷ്ടനാണ് ഞാൻ. ഈ ബന്ധം മാക്സിമിന്റെ ജീവിതത്തിൽ ഒരു വിജയമാണ്. ഇതു ഗുണകരമായ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കും. മാഡത്തിന് ഒരുപാടു നല്ല ഗുണങ്ങളുണ്ട്.''
""ഇങ്ങനെ കേൾക്കുന്നതിൽ സന്തോഷം. മാക്സിം എന്നോടു പറഞ്ഞിട്ടുണ്ട്, ഫ്രാങ്ക് സമർഥനും ശുദ്ധനും അർപ്പണബോധമുള്ളവനുമാണെന്ന്. നമ്മുടെ ഈ സംസാരം അവസാനിപ്പിക്കുന്നതിനുമുന്‍പ് ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം. സത്യസന്ധമായി മറുപടി പറയണം.''
ഇതുകേട്ട് പകച്ചുനിൽക്കുകയാണ് ഫ്രാങ്ക്.
""എന്താണ് മാഡം?
റെബേക്ക ഏറെ സുന്ദരിയായിരുന്നോ?''
ഫ്രാങ്ക് മറുപടി പറഞ്ഞു: ""അവൾ അതിസുന്ദരിയായിരുന്നു, ബാഹ്യമായി.''
(തുടരും)
SUNDAY DEEPIKA
ഒരു പോസ്റ്റ് ഓഫീസാണ് രംഗം. ഒരുദിവസം രാവിലെ ഒരു സ്ത്രീ കോപാകുലയായി കൗണ്ടറിലെത്തി. ""എന്താണ് പ്രശ്നം?'' ജീവനക്കാരി ശാന്തയായി ചോദിച്ചു. ""ഞാൻ ഷോപ്പിംഗിനു പോയിരിക്കുകയായിരുന്നു.'' ആ സ്ത്രീ പറഞ്ഞുതുടങ്ങി. ""വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളുടെ വാതിലിനു മുന്നിൽ ഒരു കാർഡ് കണ്ടു. പോസ്റ്റ്മാൻ ഒരു പാഴ്സൽ എത്തിക്കാൻ വന്നിരുന്നുവെന്നും എന്നാൽ വീട്ടിൽ ആരും ഇല്ലായിരുന്നെന്നും അതിൽ എഴുതിയിരുന്നു.''
ഒരുനിമിഷം ശ്വാസം വലിച്ചുവിട്ട് ആ സ്ത്രീ തുടർന്നു: ""എന്നാൽ ഞാൻ പറയുന്നു, എന്റെ ഭർത്താവ് ഇന്നു മുഴുവൻസമയവും വീട്ടിലുണ്ടായിരുന്നു. ആരും ബെൽ അടിച്ചതായി അദ്ദേഹം കേട്ടില്ല എന്നാണ് എന്നോടു പറഞ്ഞത്!'' ജീവനക്കാരി ഉടനെ ക്ഷമാപണംചെയ്ത് അകത്തുപോയി പാഴ്സൽ കൊണ്ടുവന്നു. അപ്പോൾ ആ സ്ത്രീയുടെ മുഖം തെളിഞ്ഞു. ""എത്ര നാളായി ഇതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.'' ആ സ്ത്രീ പറഞ്ഞു.
അപ്പോൾ കൗതുകപൂർവം ജീവനക്കാരി ചോദിച്ചു: ""എന്താണ് ഈ പാഴ്സലിൽ?'' ഉടനെ അഭിമാനപൂർവം ആ സ്ത്രീ പറഞ്ഞു: ""എന്റെ ഭർത്താവിന്റെ പുതിയ ഹിയറിംഗ് എയ്ഡ്.'' ഒരു നിമിഷത്തെ നിശബ്ദത. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ജീവനക്കാരി പറഞ്ഞു: ""ഇനി ആരെങ്കിലും ബെല്ലടിച്ചാൽ അദ്ദേഹം കേൾക്കും!''
ഈ കഥ രസകരമാണ്. എന്നാൽ ഇത് ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. അതായത്, നാം പറയുന്ന കാര്യങ്ങൾ എല്ലാവരും എപ്പോഴും കേൾക്കണമെന്നില്ല. പ്രത്യേകിച്ചും ചെവി കേൾക്കുന്നതിനാവശ്യമായ ഉപകരണം ആവശ്യമുള്ളവർ. വേറൊരുകാര്യം- ചെവിയുള്ളതുകൊണ്ട് മറ്റുള്ളവർ നമ്മെ എപ്പോഴും കേൾക്കണമെന്നില്ല. കാരണം, ചില ആളുകൾക്ക് നമ്മെ കേൾക്കുവാൻ താല്പര്യം ഉണ്ടാവണമെന്നില്ല.
ദൈവത്തിന്റെ കാര്യവും ഇങ്ങനെയാണോ? നമ്മുടെ പ്രാർഥനയുടെ ഫലം ഉടനെ കാണാതെവരുന്പോൾ ചിലപ്പോൾ നാം സംശയിച്ചുപോയേക്കാം. എന്നാൽ സംശയിക്കേണ്ട. നമ്മുടെ പ്രാർഥന എപ്പോഴും ശ്രവിക്കുന്നവനാണ് ദൈവം. അതുമല്ല, നമ്മുടെ സ്നേഹമസൃണമായ പ്രാർഥനകൾ കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നവനുമാണ് അവിടുന്ന്.
എങ്ങനെയാണ് ദൈവത്തിന് എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കാൻ സാധിക്കുക? ദൈവത്തിന് ഒരു കാര്യത്തിലും പരിമിതികൾ ഇല്ല എന്നതുതന്നെ കാരണം. നമ്മെ കേൾക്കാൻ കഴിയാത്ത നിമിഷമോ ശ്രദ്ധ പതറിപ്പോകുന്ന സമയമോ നമ്മെ മറക്കുന്ന സമയമോ അവിടുത്തേക്കില്ല. ദൈവവചനം പറയുന്നു: ""അവരുടെ നിലവിളി കേൾക്കുന്നതിൽ അവിടത്തെ ചെവികൾ ശ്രദ്ധിക്കുന്നു'' (സങ്കീ 34:15)
അതുപോലെ ദൈവവചനം വീണ്ടും പറയുന്നു: ""പ്രാർഥിച്ചുതീരുംമുന്‍പേ ഞാൻ അതു കേൾക്കും'' (ഏശയ്യാ 65:24). ദൈവം നമ്മെ കേൾക്കുന്നത് നമ്മുടെ വാക്കുകളുടെ മഹത്വംകൊണ്ടല്ല. പ്രത്യുത, അവിടത്തെ സ്നേഹം മഹത്തായതുകൊണ്ടാണ്. ദൈവം നമ്മെ കേൾക്കുന്നത് നാം അതിന് അർഹരായതുകൊണ്ടല്ല. പ്രത്യുത, അവിടന്ന് നമ്മുടെ പിതാവായതുകൊണ്ടാണ്.
ദൈവം നമ്മെ കേൾക്കുന്നത് അവിടന്ന് സ്നേഹമായിരിക്കുന്നതുകൊണ്ടാണ്. കേൾക്കുക എന്നത് സ്നേഹത്തിന്റെ ഉന്നതമായ ഒരു പ്രവൃത്തിയാണ്. ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നാം അവിടത്തേക്ക് വിലപ്പെട്ടവർ ആയതാണ്. നമ്മുടെ ""തലയിലെ ഓരോ മുടിയിഴയും എണ്ണിയിരിക്കുന്നു'' (മത്തായി 10:30). ദൈവം എത്ര കൂടുതലായി നമ്മുടെ കണ്ണീർ കാണുകയും പ്രാർഥനകൾ കേൾക്കുകയും ചെയ്യും!
ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നമ്മുടെ വിശ്വാസം അവിടത്തെ സന്തുഷ്ടനാക്കുന്നു എന്നതാണ്. അതുകൊണ്ടല്ലേ ""വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്'' എന്നു ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നത് (11:6).
എന്നാൽ വിശ്വാസത്തോടുകൂടെ നാം പ്രാർഥിക്കുന്പോഴും ചിലപ്പോൾ നാം പ്രാർഥിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെപോകുന്നു. എന്തായിരിക്കാം അതിനു കാരണം? ഒരുപക്ഷേ നമ്മുടെ പ്രശ്നത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നാം കാണുന്നുണ്ടാവൂ. എന്നാൽ ദൈവം അതിന്റെ പൂർണചിത്രം വ്യക്തമായി കാണുന്നു. അതിനാൽ നമ്മുടെ ഭാവിജീവിതം മുഴുൻ കണ്മുന്നിൽ കണ്ടുകൊണ്ടാണ് അവിടന്ന് തീരുമാനങ്ങൾ എടുക്കുന്നത്.
പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരിക്കുന്നത് ചിലപ്പോൾ വിശ്വാസത്തിൽ നമ്മെ ആഴപ്പെടുത്താനോ, നമ്മെ കൂടുതൽ ശക്തിയുള്ളവരും നന്ദിയുള്ളവരും വിശുദ്ധിയുള്ളവരുമൊക്കെയായി മാറ്റിയെടുക്കാനോ വേണ്ടിയായിരിക്കണം. അതുപോലെ ദൈവത്തിന്റെ മൗനത്തിൽപ്പോലും അർഥമുണ്ട് എന്നത് നാം മറക്കരുത്. ദൈവത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവിടന്ന് എല്ലാം നമ്മുടെ നന്മയ്ക്കായി ഭവിപ്പിക്കുന്നു എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? (റോമാ 8:28).
അപ്പോൾപ്പിന്നെ പ്രാർഥിക്കാൻ നാം മടിക്കേണ്ട. വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നു: ""ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ'' (ഫിലിപ്പി 4:9). ദൈവപുത്രനായ യേശു നമ്മെ പഠിപ്പിക്കുന്നു: ""ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും'' (മത്തായി 7:7). ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണമെന്ന് ന്യായാധിപന്റെയും വിധവയുടെയും ഉപമയിലൂടെ അവിടന്ന് നമ്മെ ഓർമപ്പെടുത്തുന്നുമുണ്ട് (ലൂക്കാ 18:1-8).
അതേ, എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കുന്നവനാണ് ദൈവം. നാം ചോദിക്കുന്ന കാര്യങ്ങൾ അപ്പോൾതന്നെ ലഭിക്കുന്നില്ലെങ്കിലും പ്രാർഥനയിലൂടെ മനസ് ദൈവത്തിലേക്കുയർത്തുന്ന ഓരോ നിമിഷവും സമൃദ്ധമായി പരിശുദ്ധാത്മാവിനെ അവിടന്ന് നമുക്കു നൽകുമെന്നല്ലേ യേശു പഠിപ്പിച്ചിരിക്കുന്നത്? (ലൂക്കാ 11:13). നമ്മുടെ എല്ലാ പ്രാർഥനകളോടും ദൈവം പ്രതികരിക്കുകയും പരിശുദ്ധാത്മാവിനെ നൽകി നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നു സാരം.
SUNDAY DEEPIKA
പച്ചവിരിച്ച നെൽവയലുകൾ, കൃഷിയിടങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, ജമന്തിപ്പൂവിന്റെയും മുല്ലപ്പൂവിന്റെയും മണമുള്ള സ്ത്രീകൾ, അധ്വാനിക്കുന്ന ജനത... ഇതൊക്കെയാണ് തമിഴ്നാട് എന്ന പേര് കേൾക്കുന്പോൾ മലയാളിയുടെ മനസിലേക്ക് ഓടിവരുന്നത്.
എന്നാൽ കാറ്റിൽ നിരന്തരം മുഖം മാറിക്കൊണ്ടിരിക്കുന്ന ചുവന്ന മണലാരണ്യം ഇവിടെയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കണം. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള തേരികാടാണ് ആ അത്ഭുതപ്പെടുത്തുന്ന ഇടം. രാജ്യത്തെ മറ്റു മരുഭൂമികളിൽനിന്നു വ്യത്യസ്തമായി വലിപ്പമുള്ളതും ചുവന്നതുമായ മണൽത്തരികളാണ് ഇവിടെയുള്ളത്.
ദക്ഷിണേന്ത്യയിലെ ഏക മരുഭൂമിയെന്ന് തേരികാടിന് വിശേഷണമുണ്ടെങ്കിലും യഥാർഥത്തിൽ ഇത് മരുഭൂമിയല്ല. മണൽക്കാട് എന്നു വിളിക്കുന്നതാകും ശരി. 12,000 ഏക്കറിൽ (50 കിലോമീറ്റർ ചുറ്റളവിൽ) പരന്നുകിടക്കുന്ന തേരികാട് വ്യത്യസ്തവും ശാന്തവും നിഗൂഢവുമാണ്. ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയക്കാഴ്ചകളാണ്.
ചുവപ്പിന്റെ ചരിത്രം
കടൽ അവശിഷ്ടങ്ങളും ശക്തമായ കാറ്റും കൊണ്ട് രൂപപ്പെട്ട തേരികാട് ദീർഘകാല വരൾച്ചയുടെ ഫലമായ പരന്പരാഗത മരുഭൂമികളിൽനിന്ന് വ്യത്യസ്തമാണ്. ചുവന്ന മണൽ നിറഞ്ഞ ഈ തീരപ്രദേശം ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് രൂപപ്പെട്ടതാണ്. ഉയർന്ന അളവിൽ അയണ്‍ ഓക്സൈഡ് അടങ്ങിട്ടുള്ളതാണ് ചുവപ്പു നിറത്തിന് കാരണം.
ഈ മണൽക്കാട് ഉണ്ടായതിനു പിന്നിൽ സംഘ കാലഘട്ടം (ബിസി 300-എഡി 300) മുതലുള്ള സഹസ്രാബ്ദങ്ങൾ നീണ്ട നിഗൂഢ ചരിത്രമുണ്ട്. "റെഡ് ഡ്യൂണ്‍ ഫോറസ്റ്റ്’ എന്നു വിളിക്കപ്പെടുന്ന ഇതിന്റെ ഉത്ഭവം സമുദ്ര നിക്ഷേപങ്ങളുടെയും അയോലിയൻ (കാറ്റിനാൽ ഉണ്ടാകുന്നത്) പ്രക്രിയകളുടെയും സങ്കീർണമായ ഇടപെടലിലാണെന്ന് ഗവേഷകർ പറയുന്നു.
ഭൂമിശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത് ഈ പ്രദേശം ഒരുകാലത്ത് കടലിനടിയിലായിരുന്നു എന്നാണ്. ഇവിടം ഗവേഷകർ പരിശോധിച്ചപ്പോൾ മണൽ മൂന്നു പാളികളിലാണെന്ന് കണ്ടെത്തി. ആദ്യ പാളിക്ക് 8,000 വർഷത്തിലേറെ പഴക്കമുണ്ട്. അതിനു മുകളിലെ രണ്ടാമത്തെ പാളിക്ക് 5,000 വർഷവും ഏറ്റവും മുകളിലേതിന് ആയിരം മുതൽ രണ്ടായിരം വർഷം വരെയും പഴക്കമുണ്ടെന്നും പഠനങ്ങൾ പറയുന്നു.
ചുവന്ന മണൽക്കാടിനടിയിൽ ഒരു നഗരംതന്നെ ഉറങ്ങിക്കിടപ്പുണ്ടാകാമെന്നാണ് ഗവേഷകരുടെ അനുമാനം. അതിന് കരുത്തുപകരുന്ന തരത്തിൽ മധ്യശിലായുഗ, നവീനശിലായുഗ ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെന്ന് ലഭിച്ച നന്നങ്ങാടികൾ, ഇരുന്പ് ആയുധങ്ങൾ, കളിമണ്‍ ഉപകരണങ്ങൾ, മണ്‍പാത്രങ്ങൾ എന്നിവ മുന്‍പ് ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നവെന്നതിന് വ്യക്തമായ തെളിവാണ്.
മരുഭൂമിയിലെ കൃഷി
ശക്തമായ കാറ്റിലും മഴയിലും മണൽ ഒലിച്ചുപോകുന്നത് തടയാനായി തമിഴ്നാട് സർക്കാർ ഇവിടെ വൃക്ഷങ്ങളും ചെടികളും നട്ടുവളർത്തുന്ന പദ്ധതി ആവിഷ്കരിച്ചു. പിന്നീട് വർഷങ്ങൾ കഴിഞ്ഞതോടെ മരങ്ങളും ചെടികളും പടർന്നുപന്തലിച്ച് ചുവന്ന മരുഭൂമിയെ മണൽക്കാടാക്കി മാറ്റി. തേരികാടിൽ പ്രധാനമായും വരണ്ട കാലാവസ്ഥയിൽ വളരാൻ കഴിവുള്ള കണ്ടൽച്ചെടികളും കുറ്റിച്ചെടികളുമാണുള്ളത്. കാറ്റാടി, കരിന്പന, ആൽ തുടങ്ങിയ മരങ്ങളും കാണാം.
വരണ്ട കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും വളക്കൂറില്ലായ്മയും വെള്ളം കെട്ടിനിൽക്കാത്ത അവസ്ഥയും മൂലം കൃഷിക്ക് അനുയോജ്യമല്ലാത്തതിനാൽ ഇവിടെ കൃഷി ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എങ്കിലും ചില പ്രത്യേക വിളകൾ ഈ മണ്ണിൽ വളരും. കശുമാവ്, മുരിങ്ങ പോലുള്ള വിളകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ കർഷകർ ജൈവവളങ്ങളും പുറത്തുനിന്നു കൊണ്ടുവന്ന മണ്ണും മറ്റും ഉപയോഗിച്ച് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തി തണ്ണിമത്തൻ, നിലക്കടല, പപ്പായ, നാരങ്ങ പോലുള്ള വിളകളും ഒരുക്കുന്നു.
മരുഭൂമി ചെറുകാടുകളായി മാറിയതോടെ ഇന്ന് ഇവിടെ ധാരാളം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ചെറിയ സസ്തനികളും വസിക്കുന്നുണ്ട്. മയിലുകൾ, മാനുകൾ, കുറുക്കന്മാർ, അണലി വർഗത്തിൽപ്പെട്ട പാന്പുകൾ, വിവിധയിനം ദേശാടനപ്പക്ഷികൾ തുടങ്ങിയയെല്ലാം ഇവിടത്തെ കാഴ്ചകളാണ്.
കാഴ്ചയുടെ മരുപ്പച്ച
ചുവന്ന മണൽക്കുന്നുകൾക്കു പുറമേ ഇവിടെ അതിമനോഹരമായ മറ്റു കാഴ്ചകൾ കൂടിയുണ്ട്. ഇവിടത്തെ ബീച്ചുകളുടെ ഭംഗി എടുത്തുപറയണം. കൽക്കുളം ഗുഹാക്ഷേത്രം, ശ്രീ ധർമ്മശാസ്താ അയ്യനാർ ക്ഷേത്രം, ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രം, തിരുമലൈ നായ്ക്കർ കൽമണ്ഡപം ഇവയെല്ലാം ചരിത്രപരമായും സാംസ്കാരികമായും പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.
മണൽക്കാടിലെ വിസ്മയിപ്പിക്കുന്ന മറ്റൊരുകാഴ്ച മരുപ്പച്ചയാണ്. മേലപുതുക്കുടി അരുഞ്ചുനൈ കാത അയ്യനാർ ക്ഷേത്രത്തിന് സമീപമുള്ള നീരുറവയാണ് ഈ മരുപ്പച്ച. കൊടുംവേനലിലും ഈ നീരുറവ വറ്റിപ്പോകില്ല.
ചൂടിന്റെ കാഠിന്യം
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് തേരികാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഒക്ടോബർ മുതൽ ഡിസംബർ വരെ മഴക്കാലമാണ്. കനത്ത മഴ ലഭിക്കാറില്ല. രാവിലെ ഒന്‍പതു കഴിഞ്ഞാൽ ചൂടിന്റെ കാഠിന്യം കൂടിവരും.
സൂര്യാസ്തമയമാണ് ഇവിടത്തെ ഏറ്റവും മനോഹരമായ കാഴ്ച. അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ചുവന്ന മണലിൽ തട്ടി പ്രതിഫലിക്കുന്പോൾ മണൽക്കൂനകൾക്ക് കടുംചുവപ്പുനിറമാകും.
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് ശക്തമായ കാറ്റു വീശുന്പോൾ സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലുള്ള ഈ മണൽക്കൂനകൾ 25 മീറ്റർ വരെ ഉയരും. മണിക്കൂറുകൾക്കുള്ളിൽ പുതിയ മണൽക്കൂനകൾ സൃഷ്ടിക്കപ്പെടും.
ഇങ്ങനെ മണൽക്കൂനകൾ മാറിമറിയുന്നതുകൊണ്ട് വഴി തെറ്റാതെ ഇതിനുള്ളിലൂടെ സഞ്ചരിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. വഴി തെറ്റാനിടയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ എടുത്ത ശേഷമേ മണൽക്കാട്ടിൽ കയറാവൂ. സഞ്ചാരികൾക്കായി സാൻഡ്ബോർഡിംഗ്് പോലുള്ള ഒട്ടേറെ സാഹസിക വിനോദങ്ങളും ഈ മണൽക്കാട്ടിലുണ്ട്. ചുവന്ന മരുഭൂമിയുടെ ഉൾസൗന്ദര്യം തേടിപ്പോകാൻ താല്പര്യമുള്ളവർക്കായി ഡെസേർട്ട് ട്രെക്കുകളും ഒരുക്കിയിട്ടുണ്ട്.
തേരികാടിലെ ധാതുയുദ്ധം
വിലയേറിയ ധാതുക്കളുടെ നിക്ഷേപം കാരണം വൻകിട ഖനന കന്പനികളുടെ നോട്ടപ്പുള്ളിയാണ് തേരികാട്. പ്രദേശത്തെ ധാതു വിഭവങ്ങൾ വേർതിരിച്ചെടുക്കുന്നതിനായി തമിഴ്നാട് മിനറൽസ് ലിമിറ്റഡും കേന്ദ്രസർക്കാർ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡും സംയുക്തമായി രംഗത്തുവന്നിട്ടുണ്ട്. സാത്താൻകുളം, കുതിരൈമൊഴി എന്നീ ഇടങ്ങളിൽ 3,000 കോടി രൂപയുടെ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഈ ധാതുക്കൾ ആണവോർജ്ജ മേഖല ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമാണെങ്കിലും സർക്കാർ നീക്കം പ്രദേശവാസികളിലും പരിസ്ഥിതി പ്രവർത്തകരിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ഖനന പദ്ധതികൾ നിലവിൽവന്നാൽ തേരികാട്ടിൽ തീരദേശ ശോഷണം, ഭൂഗർഭ ജലലഭ്യത കുറയൽ, ജൈവവൈവിധ്യ നാശം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികളും കർഷകരും ആശങ്കപ്പെടുന്നു.
ഒരു വശത്ത് ചുവന്ന മണൽക്കൂനകളുടെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്പോൾ മറുവശത്ത് ഈ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാൻ മുന്നിട്ടിറങ്ങുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പായി തീരദേശവാസികൾ കണക്കാക്കുന്നു. ഇതിനെതിരേ പ്രതിഷേധം ശക്തമാകുന്നുണ്ട് ഈ ചുവന്ന മണ്ണിൽ.
തേരി കാടിലേക്ക് ഈ വഴി...
തൂത്തുക്കുടിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും എളുപ്പത്തിൽ തേരികാടിൽ എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുച്ചെന്തൂർ ആണ്. തിരുച്ചെന്തൂരിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് തേരികാട്. തൂത്തുക്കുടി വിമാനത്താവളം 60 കിലോമീറ്റർ അകലത്തിലും. താമസിക്കാൻ റിസോർട്ടുകളും ഹോട്ടലുകളും തേരികാടിൽ ലഭ്യമാണ്. ഹോംസ്റ്റേ സൗകര്യങ്ങളുമുണ്ട്. ഭക്ഷണശാലകൾ കുറവാണെങ്കിലും പ്രാദേശിക വിഭവങ്ങൾ ലഭിക്കുന്ന ചെറിയ കടകൾ ഇവിടെയുണ്ട്.
SUNDAY DEEPIKA
ഒരാഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച. ഒഴിവുദിവസമായതുകൊണ്ട് ഉച്ചതിരിഞ്ഞ് മാക്സിം എന്നെയുംകൊണ്ട് അവിടെത്തന്നെ നടക്കാനിറങ്ങി.
മാക്സിം സരസമായി പറഞ്ഞു: ""ഒരാവശ്യത്തിനും എന്നെ കിട്ടുന്നില്ല എന്നല്ലേ നിന്റെ പരാതി. അത് ഇന്നു തീർക്കാം. നമുക്കിവിടെ ഒന്നു കറങ്ങാം.'' ഞങ്ങളെ നയിക്കാനെന്നവണ്ണം ജാസ്പ്പർ വാലാട്ടിക്കൊണ്ടു മുന്നിൽ.
നടന്ന് പുൽത്തകിടിയുടെ ഭാഗം കഴിഞ്ഞ് ഞങ്ങൾ കുന്നുപോലെ ഉയർന്ന ഭാഗത്തേക്കു കയറി. തഴച്ചുവളർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങൾ ചെറിയ കാടിന്റെ പ്രതീതി ജനിപ്പിച്ചു. ഞാൻ മാക്സിമിന്റെ കൈപിടിച്ചു നീങ്ങി. കാടുഭാഗം കഴിയുന്നിടത്ത് ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന രണ്ടു പാതകൾ. ജാസ്പ്പർ വലത്തേ വഴിയിലൂടെ ഓടുകയാണ്.
മാക്സിം വിളിച്ചുപറഞ്ഞു: ""ജാസ്പ്പർ! ആ വഴിയല്ല. ഇങ്ങോട്ടു വാ!'' നായ അവിടെനിന്ന് വാലാട്ടിക്കൊണ്ട് ഞങ്ങളെ തിരിഞ്ഞുനോക്കിയെങ്കിലും മുന്നോട്ടുതന്നെ പോയി. ഞങ്ങൾ നടന്നത് ഇടത്തോട്ടുള്ള വഴിയിലൂടെ. ഞാൻ ചോദിച്ചു: ""നായ ആ വഴിക്കുതന്നെ പോകാനെന്താ കാരണം?''
""മുന്‍പു പോയി ശീലിച്ചിട്ടുള്ള വഴിയാണ്. അതു ചെന്നുമുട്ടുന്നത് കടലിനോടു ചേർന്നുള്ള ഒരു ഉള്ളറ, അല്ലെങ്കിൽ ഉൾക്കടലിലാണ്. അവിടെ ഞങ്ങൾക്ക് ഒരു ബോട്ടുമുണ്ടായിരുന്നു.''
മാക്സിം വീണ്ടും നായയെ വിളിച്ചു. ""അനുസരണയില്ലാത്ത ആ കുറുന്പൻ എവിടെയൊക്കെയോ ഓടിനടക്കുന്നുണ്ടാവും.'' ഞങ്ങൾ കുന്നിൻചെരുവിലേക്കു നീങ്ങി. മാക്സിം കൈചൂണ്ടിക്കൊണ്ട് എന്നോടു പറഞ്ഞു: ""അതാ അങ്ങോട്ടു നോക്കൂ. ആ കാഴ്ച കണ്ടോ?'' ഞാൻ അങ്ങോട്ടുനോക്കി. പ്രകൃതി വർണപ്പട്ടു വിരിച്ചപോലുള്ള കാഴ്ച.
ആകാശത്ത് വെള്ളിമേഘങ്ങൾ. താഴെ ഒരുവശത്ത് കളകളശബ്ദവുമായി ഒഴുകുന്ന അരുവി, കിളികളുടെ കളകൂജനം, വിവിധ വർണങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പുഷ്പങ്ങൾ, അവ കാറ്റിൽ നൃത്തമാടിക്കളിക്കുന്നു.. അവയിൽനിന്ന് ഉയർന്നുപൊങ്ങിയ പരിമളം ആ ഭാഗമാകെ സുഗന്ധപൂരിതമാക്കി. നയനാനന്ദകരമായ ഈ കാഴ്ചകണ്ട് അതിശയിച്ചു നിൽക്കുകയാണ് ഞാൻ.
മാക്സിം ചോദിച്ചു: ""എങ്ങനെയുണ്ട്?''
ഞാൻ പറഞ്ഞു: ""വണ്ടർഫുൾ!''
""ഇതിനെ ഞങ്ങൾ ഹാപ്പി വാലി എന്നാണ് വിളിക്കുന്നത്.''
""നല്ല അർഥവത്തായ പേര്. മാക്സിമിനോടൊപ്പം നിന്ന് ഇതൊക്കെ കാണുന്പോൾ ഞാൻ
എന്നെത്തന്നെ മറക്കുന്നു. അഭിമാനം കൊള്ളുന്നു. എങ്ങനെ ഞാനിവിടെവന്നു എന്ന് അദ്ഭുതപ്പെടുന്നു.'' ഇതുകേട്ട് മാക്സിം പൊട്ടിച്ചിരിച്ചു. ആ മുഖത്തേക്ക് ഉറ്റുനോക്കി ഞാൻ ചോദിച്ചു: ""മാക്സിം എന്നെ എന്തുമാത്രം സ്നേഹിക്കുന്നു?''
എന്റെ ഇരു തോളുകളിലും കൈവച്ച് പ്രേമപൂർവം പറഞ്ഞു: ""നീ അത് അർഹിക്കുന്നു. അതുകൊണ്ടാണ് എന്റെ ഇണയും തുണയുമായി നിന്നെ സ്വീകരിച്ചത്.''
ഞാൻ പറഞ്ഞു: ""എത്ര ഭാഗ്യവതിയാണ് ഞാൻ. മാക്സിമിനെ മനസുകൊണ്ടു സ്വീകരിക്കാൻ തയാറായത് മാൻഡെർലിയെ കണ്ടിട്ടല്ല. ഈ മനസു കണ്ടിട്ടാണ്.''
""അതെങ്ങനെ?''
""മോണ്ടി കാർലോയിലെ ഹോട്ടലിലായിരിക്കേ ഈ സാധു പെണ്ണിനെ കാറിൽ കയറ്റി മാക്സിം എത്രയോവട്ടം കറങ്ങി. ഏതെല്ലാം കാഴ്ചകൾ കാണിച്ചുതന്നു.''
""അതേ.''
""ഒരു ദുഃസ്വാതന്ത്ര്യവും എന്നോടു കാണിച്ചില്ല. അതിൽ ഞാൻ അളന്നു മാക്സിമിന്റെ സ്വഭാവശുദ്ധി.''
അതിനുള്ള മറുപടി മാക്സിമിന്റെ മധുരമുള്ള ഒരു ചുംബനമായിരുന്നു.
വന്ന വഴി ഏതാണ്ട് അവസാനിച്ചതുകാരണം ഞങ്ങൾ കുന്നിൻചെരുവിൽനിന്ന് കടലോരം ലക്ഷ്യമാക്കി തിരിച്ചുനടന്നു. അപ്പോഴേക്കും അതാ ജാസ്പ്പർ എവിടെനിന്നോ ഓടിയെത്തി. മാക്സിം ഒരു കല്ലെടുത്ത് കടലോരത്തേക്കു നീട്ടിയെറിഞ്ഞിട്ടു പറഞ്ഞു: ""എടാ തെമ്മാടി, നീ പോയി ആ കല്ലെടുത്തുകൊണ്ടുവാ.''
കേട്ടപാടേ ജാസ്പ്പർ കല്ലിനെ ലക്ഷ്യമാക്കി കുതിച്ചു. ഏകാന്തവിശാലമായ ആ കടലോരത്ത് ഞങ്ങൾ മാത്രമായി. കുറേ നേരമായിട്ടും ജാസ്പ്പറെ കാണാതായപ്പോൾ മാക്സിം ഉച്ചത്തിൽ വിളിച്ചു: ""ജാസ്പ്പർ... ജാസ്പ്പർ..! നീയെവിടെയാണ്?'' ചുറ്റും നോക്കി. കാണുന്നില്ല. ഞങ്ങൾക്ക് ഉത്കണ്ഠയായി. ഞാൻ സംശയം പറഞ്ഞു:
""അവൻ ഹാപ്പി വാലിയിലേക്കു തിരിച്ചുപോയിക്കാണുമോ?''
""ഇല്ലില്ല. അല്പംമുന്പ് ദൂരെ ഞാൻ അവനെ കണ്ടതാ.'' എന്നിട്ടു മാക്സിം വീണ്ടും ഉച്ചത്തിൽ വിളിച്ചു.
ഞാൻ ചെവിയോർത്തു. അങ്ങുദൂരെ ബീച്ചിലെ അറ്റത്തുള്ള പാറക്കെട്ടുകളുടെ ഭാഗത്തുനിന്ന് നായ കുരയ്ക്കുന്ന ശബ്ദംകേട്ടു. ""മാക്സിം! അതാ അവന്റെ കുര കേൾക്കുന്നു.''
ഇതും പറഞ്ഞ് വഴുവഴുപ്പുള്ള പാറയാണെങ്കിലും ഞാൻ ശ്രദ്ധിച്ച്, വീഴാതെ, അള്ളിപ്പിടിച്ചു താഴേക്കിറങ്ങി. മാക്സിം വിലക്കി. ""നീയിങ്ങു വാ! അവൻ വന്നോളും. വരേണ്ട വഴി അവനറിയാം.''
അകലെ അലയടിക്കുന്ന കടൽ. ജാസ്പ്പർ അതിൽപ്പെട്ടു ചാവുമോ? അവന്റെ ശബ്ദം അവിടെനിന്നാണ് കേൾക്കുന്നത്. മാക്സിം എന്താണ് ഹൃദയശൂന്യമായി ഇങ്ങനെ പറയുന്നത് എന്നെനിക്കു തോന്നി. ഞാൻ ആ ഭാഗത്തേക്ക് ഓടി. അല്പംകഴിഞ്ഞ് പിൻതിരിഞ്ഞുനോക്കിയപ്പോൾ മാക്സിമിനെ കാണാൻ പറ്റാത്ത അത്ര അകലത്തിലായി ഞാൻ. എങ്കിലും ധൈര്യത്തോടെ നീങ്ങി.
അപ്പോൾ തിരയടിച്ചു നനഞ്ഞ വലിയൊരു ഉരുളൻ പാറക്കല്ല് ഉയർന്നു നിൽക്കുന്നു. അതിനു മുകളിലൂടെ ഞാൻ എത്തിനോക്കിയപ്പോൾ ഗുഹപോലെ ഒരു ഉള്ളറ. ജാസ്പ്പർ എവിടെപ്പോയി? ഉൾഭയത്തോടെ കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ കണ്ട ദൃശ്യം എന്നെ അദ്ഭുതപ്പെടുത്തി. സൗകര്യപ്രദമായ ഒരു സുരക്ഷിത സങ്കേതം. ഉയരംകുറഞ്ഞ ഒരു കൊച്ചുകെട്ടിടം. ഒരു ബോട്ട് ഹൗസ്. അത് കടലിലേക്കു തുറന്നുകിടക്കുന്നു.
അപ്പുറത്തു നോക്കിയപ്പോൾ അതാ ഒരു മനുഷ്യൻ. ഞാൻ പേടിച്ചുപോയി. ജാസ്പ്പർ അയാളുടെനേരേ കുരയ്ക്കുകയാണ്. ഒരുപക്ഷേ അയാൾ മീൻപിടിത്തക്കാരനാവാം.
ഞാൻ വീണ്ടും പിന്നിലേക്കു തിരിഞ്ഞുനോക്കി. അപ്പോഴും മാക്സിമിനെ കണ്ടില്ല. ""ജാസ്പ്പർ! വാ ഇവിടെ.'' ഗൗരവസ്വരത്തിൽ ഞാൻ പറഞ്ഞു. അപ്പോഴേക്കും ആ മനുഷ്യൻ എന്റെ അടുത്തേക്കു വന്നു. കൊച്ചു കണ്ണുകളോടുകൂടിയ, ബുദ്ധിവികാസമില്ലാത്തതുപോലെ തോന്നിക്കുന്ന ഒരു മനുഷ്യൻ. അധികം പ്രായമില്ല. എന്നെ കൗതുകത്തോടെ നോക്കി കൈകൂപ്പി പുഞ്ചിരിച്ചുനിന്നു.
""ആമയെ ഒന്നും കിട്ടീല്യ. ഉച്ചയ്ക്കുമുന്പ് കുഴിച്ചുതുടങ്ങീതാ...''
""ഓ ഹോ! ഇവിടെ ഒരു ചരടോ കൊച്ചു കയറോ കിട്ടുമോ? കഴുത്തിൽ കെട്ടി ഈ നായയെ കൊണ്ടുപോകാനാ.''
""ഞാൻ ഈ നായയെ അറിയും. ഇവിടത്തെ മൊതലാളീടെയാ.''
""അതേ. ആ വീട്ടിലേക്കു കൊണ്ടുപോകാനാ. ഒരു ചരടുവേണം.''
എന്തായാലും ധൈര്യം സംഭരിച്ച് ഞാൻ ബോട്ട് ഹൗസിന്റെ വാതിൽ തുറന്നു. നല്ല വിസ്താരമുള്ള അലങ്കരിച്ച മുറി. മേശ, കസേരകൾ, ഒരു ഡെസ്ക്, ചുമരിനോടു ചേർന്ന സോഫാ ബെഡ്, അപ്പുറത്തെ മുറിയിൽ കപ്പുകൾ, പ്ലേറ്റുകൾ, പുസ്തകങ്ങൾ മുതലായവ. പലയിടത്തും എട്ടുകാലിവല. സോഫാ ബെഡ് എലി കടിച്ചുകീറി നാശമാക്കിയിരിക്കുന്നു. എന്തായാലും ഉദ്ദേശിച്ച ചരടുകിട്ടി. ആ മനുഷ്യൻ എന്നെ നോക്കിക്കൊണ്ടു നിൽക്കുന്നു.
""ജാസ്പ്പർ വാടാ ഇങ്ങോട്ട്!'' ഞാൻ കുനിഞ്ഞ് കഴുത്തിലെ പട്ടയിൽ ചരടുകെട്ടി.
ഒരു വിഡ്ഢിയുടെ മട്ടിലുള്ള ആ മനുഷ്യൻ പറഞ്ഞു: ""നിങ്ങള്‍ അങ്ങോട്ടു പോകുന്നത് ഞാൻ കണ്ടു. ആ സ്ത്രീ ഇനി ഇവിടേക്കു വരില്യ. ഈ കടലില്‍ മുങ്ങിപ്പോയി.''
ജാസ്പ്പറും ഞാനും മടങ്ങി. ഒപ്പം ആ മനുഷ്യനും. നോക്കിയപ്പോൾ തെല്ലകലെ മാക്സിം ഇരുപോക്കറ്റുകളിലും കൈയിട്ട് എന്നെ കാത്ത് ഒരു പാറയ്ക്കരികേ നിൽക്കുന്നു. പ്രസന്നമല്ല മുഖം.
""സോറി, വൈകിയത് ഈ ജാസ്പ്പർ മൂലമാണ്. ഇവൻ ഇയാളുടെ അരികെനിന്നു കുരയ്ക്കുകയായിരുന്നു. ആരാണിയാൾ?''
""ഇവൻ ബെൻ. പാവം. നിരുപദ്രവകാരിയാണ്. ഇവന്റെ പിതാവ് മുന്‍പ് നമ്മുടെ ജോലിക്കാരനായിരുന്നു. നമ്മുടെ തോട്ടത്തിനടുത്താണ് താമസം.'' നായയുടെ കഴുത്തിലെ ചരടുകണ്ട് ചോദിച്ചു: ""അതിരിക്കട്ടെ, നിനക്ക് ഈ ചരട് എവിടെന്നുകിട്ടി?''
""ബീച്ചിലെ കോട്ടേജിൽനിന്ന്.''
""അതിന്റെ വാതിൽ തുറന്നുകിടന്നിരുന്നോ?''
""ഞാൻ തള്ളിത്തുറന്നു. ചരടുകിട്ടിയത് തൊട്ടടുത്ത മുറിയിൽനിന്ന്. അവിടെ ഒരു ചെറിയ ബോട്ടും കണ്ടു. ആകെ മണ്ണും പൊടിയുമാണവിടെ. കുറച്ചുകാലമായിട്ട് ആരും ഉപയോഗിക്കാത്തതുപോലെ. കുറേ പുസ്തകങ്ങൾ കണ്ടു. അതെല്ലാം അവിടെക്കിടന്നു നാശമാവും.''
ഇതിന് മാക്സിം മറുപടിയൊന്നും പറഞ്ഞില്ല. കുത്തനെ കയറ്റംകയറി ഏറ്റവും വേഗത്തിൽ മടങ്ങി. ഒപ്പം ഞാനും.
ഞാൻ പറഞ്ഞു: ""എന്തൊരു നടത്തമാണിത്. ഒപ്പമെത്താൻ ഞാൻ വിഷമിച്ചു.''
തെല്ലും മയമില്ലാത്ത മറുപടിവന്നു: ""എല്ലാം നിന്റെ തെറ്റാണ്. ജാസ്പ്പറെ അന്വേഷിച്ച് പാറക്കൂട്ടവും കടന്ന് അറ്റംവരെ പോകേണ്ട വല്ലകാര്യവുമുണ്ടോ? ആരുടെയും സഹായമില്ലാതെ ചരടിട്ടു കെട്ടാതെതന്നെ അവൻ തിരിച്ചുവരും. മുന്‍പ് പോയിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ആ സ്ഥലത്തേക്ക് പോകാൻ ഇത്രവലിയ വ്യഗ്രത എന്തിനായിരുന്നു?''
""ജാസ്പ്പർ കടലിൽ മുങ്ങിപ്പോകുമോ എന്നു ഭയന്ന്.''
""ഞാൻ പറഞ്ഞതു കേട്ടിരുന്നെങ്കിൽ ഇതിനകം നമ്മൾ വീട്ടിലെത്തുമായിരുന്നു. ഞാൻ നല്ല വാക്കിൽ പറഞ്ഞതാണ്, കുന്നും പാറകളും ചവിട്ടി പോകേണ്ടെന്ന്. എന്നിട്ടിപ്പോൾ ക്ഷീണവും പിറുപിറുപ്പും.''
""എനിക്കു ക്ഷീണവും പിറുപിറുപ്പുമൊന്നുമില്ല. എന്നാലും മാക്സിം എന്നോടൊപ്പം വരുമെന്ന് ഞാൻ വിചാരിച്ചു.''
""നായയെ അന്വേഷിക്കാൻവേണ്ടി ഞാൻ എന്തിന് ക്ഷീണിച്ചു കഷ്ടപ്പെടണം?'' പറഞ്ഞത് കടുത്ത സ്വരത്തിൽ.
""വേണ്ട, മതി. നമുക്കിവിടെവച്ച് നിർത്താം.''
""പറഞ്ഞത് അനുസരിക്കാതെ വേണ്ടാത്തതൊക്കെ പ്രവർത്തിച്ചിട്ട്...''
""പ്ലീസ് മാക്സിം, പ്ലീസ്! പറഞ്ഞതെല്ലാം നമുക്കിവിടെ മറക്കാം.''
കുറേനേരം പരസ്പരം മിണ്ടാതെ നടന്നു. വീട്ടിലെത്തിയ ഉടനെ ഫ്രിത്തിനോടു പറഞ്ഞു: ""ഞങ്ങൾക്ക് ചായ വേണം.'' ഇതും പറഞ്ഞ് എന്നെ നോക്കാതെ മാക്സിം ലൈബ്രറിയിലേക്കു കടന്നു വാതിലടച്ചു.
ഫ്രിത്ത് പോയശേഷം ഞാൻ വികാരഭരിതയായി, അടർന്നുവീഴാൻ വെന്പുന്ന കണ്ണീർത്തുള്ളികളോടെ, സ്വയം എളിമപ്പെട്ട് ലൈബ്രറിയുടെ വാതിൽ തുറന്നു. കസേരയിൽ ചിന്താമൂകനായി ഇരിക്കുന്ന മാക്സിം എന്നെ ഉറ്റുനോക്കി. ഞാൻ മാക്സിമിന്റെ അരികേ മുട്ടുകുത്തി, കണ്ഠമിടറിക്കൊണ്ടു പറഞ്ഞു: ""എന്നെ കുറ്റപ്പെടുത്തരുത്. എന്നോടിങ്ങനെ ദേഷ്യപ്പെടരുത്.''
എന്റെ മുഖം കൈകളിലൊതുക്കിക്കൊണ്ട് മാക്സിം പറഞ്ഞു: ""എനിക്ക് നിന്നോടു ദേഷ്യമൊന്നുമില്ല.''
""ഈ മനസു നൊന്തുവെന്നും സന്തോഷം ഞാൻ നഷ്ടപ്പെടുത്തിയെന്നും എനിക്കുതോന്നി. മാപ്പ്! ഞാൻ അങ്ങേയറ്റം മാക്സിമിനെ സ്നേഹിക്കുന്നുണ്ട്.''
""ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ.'' നിറപുഞ്ചിരിയോടെ ഇതും പറഞ്ഞ് വരിഞ്ഞുമുറുക്കിയപോലെ എന്നെ കെട്ടിപ്പുണർന്നു. പിണക്കവും പരിഭവവും അതോടെ അലിഞ്ഞ് അപ്രത്യക്ഷമായി.
(തുടരും)
SUNDAY DEEPIKA
അമേരിക്കൻ കാർട്ടൂണിസ്റ്റ് ജിം ഡേവിസിന്റെ ഭാവന ജന്മംനൽകിയ അതിമനോഹരമായ കാർട്ടൂണ്‍ പരന്പരയാണ് ഗാർഫീൽഡ്. ഈ പരന്പരയിലെ പ്രധാന കഥാപാത്രം ഗാർഫീൽഡ് എന്ന പൂച്ചയാണ്. മറ്റൊരു കഥാപാത്രം ഓഡി എന്ന ഒരു ചെറിയ നായയും. മൂന്നാമത്തെ കഥാപാത്രം ഇവ രണ്ടിന്റെയും ഉടമയായ ജോണ്‍ അർബക്കിളും.
ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കുകൾ അനുസരിച്ച് ലോകവ്യാപകമായി പത്രങ്ങളും മാസികകളും ഉൾപ്പെടെ 2,580 പ്രസിദ്ധീകരണങ്ങളിലാണ് ഈ കോമിക് സ്ട്രിപ് പ്രത്യക്ഷപ്പെടുന്നത്. ഇതു ഗിന്നസ് വേൾഡ് റിക്കാർഡിൽ സ്ഥാനംപിടിച്ചിട്ടുമുണ്ട്. ഗാർഫീൽഡ് എന്ന കോമിക് സ്ട്രിപ്പിനോടു കിടപിടിക്കാൻ മറ്റൊരു കാർട്ടൂണ്‍ പരന്പര ഇല്ല എന്നു സാരം.
ഈ കോമിക് സ്ട്രിപ്പിനെ ആധാരമാക്കി ഒന്നിലേറെ സിനിമകളും ഒട്ടേറെ ടെലിവിഷൻ പരന്പരകളും ഡസൻ കണക്കിനു വീഡിയോ ഗെയിമുകളും പുസ്തകങ്ങളും ധാരാളം കച്ചവട ഉത്പന്നങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. 2020ലെ കണക്കനുസരിച്ച് ഗാർഫീൽഡ് ഉത്പന്നങ്ങളുടെ വിപണിമൂല്യം നൂറുകോടി ഡോളറിലേറെയാണ്. മനുഷ്യമനസുകളിൽ അത്രയേറെ സ്വാധീനം ഗാർഫീൽഡ് എന്ന കഥാപാത്രത്തിനുണ്ട് എന്നു വ്യക്തം.
പൂണ്ട മടിയനാണ് ഗാർഫീൽഡ് എന്ന കഥാപാത്രം. അതുപോലെ ഭക്ഷണക്കൊതിയനും. ഭക്ഷണം കഴിക്കാത്ത സമയം മുഴുവനുംതന്നെ അവൻ നീണ്ട ഉറക്കത്തിലാണ്. വ്യായാമം ചെയ്യുന്ന കാര്യത്തെക്കുറിച്ച് അവന് ചിന്തിക്കാൻപോലും സാധിക്കില്ല. സ്വാർഥനാണെന്നപോലെ കാര്യം നേടിയെടുക്കാൻ മിടുക്കനുമാണ് അവൻ. തന്നെ ചുറ്റിപ്പറ്റിയാണ് ലോകം തിരിയുന്നത് എന്നാണ് അവന്റെ ഭാവം. ഭാവവ്യത്യാസമില്ലാതെ തമാശപറയാനും അവനറിയാം.
ധാരാളം കുറവുകളുള്ള ഒരു ആന്റി-ഹീറോയാണ് ഗാർഫീൽഡ്. എന്നാൽ വല്ലപ്പോഴും സ്നേഹംകാണിക്കാനും നല്ലകാര്യങ്ങൾ ചെയ്യാനും അവന് അറിയാം. അതുകൊണ്ടുകൂടിയായിരിക്കണം, സുഖലോലുപനായ ഈ പൂച്ചയെ ധാരാളംപേർ ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ കാർട്ടൂണ്‍ പരന്പര ഒരു പൂച്ചയെക്കുറിച്ചുള്ള കഥ മാത്രമല്ല. ഇത് മനുഷ്യരുടെ സ്വഭാവ പ്രത്യേകതകൾകൂടി അവതരിപ്പിക്കുന്ന ഒരു കഥാപരന്പരയാണ്.
ഈ പരന്പരയിലെ കഥാപാത്രമായ ഓഡി എന്ന കൊച്ചുനായ എപ്പോഴും സന്തോഷവാനാണ്. ബുദ്ധിശക്തിയിൽ പിന്നാക്കമാണെങ്കിലും എപ്പോഴും തന്റെ യജമാനനോട് വിശ്വസ്തനാണ് അവൻ. അതുപോലെ സ്നേഹം പ്രകടിപ്പിക്കാനും അവനു നന്നായി അറിയാം. എന്നാൽ പൂച്ചയെപ്പോലെ, ചിന്തിക്കുന്ന ഒരു കഥാപാത്രമായിട്ടല്ല ഓഡിയെ കാർട്ടൂണിസ്റ്റ് അവതരിപ്പിക്കുന്നത്.
ഇനി ഈ രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന ഒരു കോമിക് സ്ട്രിപ്പിലെ കഥ ഇവിടെ വിവരിക്കട്ടെ:
കൊടും തണുപ്പുള്ള ഒരു ദിവസം. ഗാർഫീൽഡ് തന്റെ ഇഷ്ടപ്പെട്ട കസേരയിൽ കാലുംനീട്ടി കിടക്കുകയാണ്. അപ്പോൾ ഗ്ലാസ് ജാലകത്തിനപ്പുറം ഓഡിയെ കാണുന്നു. അവൻ തണുപ്പുകൊണ്ടു വിറയ്ക്കുകയാണ്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും വീടിനകത്തു കയറാനുള്ള ശ്രമമാണ്. പക്ഷേ എല്ലാ വാതിലുകളും ജനാലകളും അടഞ്ഞുകിടക്കുന്നു.
ഇതു കാണുന്ന ഗാർഫീൽഡ് മനസിൽ പറയുകയാണ്: ""പാവം ഓഡി. വീടിനുപുറത്തു കൊടുംതണുപ്പിലായിപ്പോയി. ഇതെനിക്ക് കണ്ടുനിൽക്കാൻ സാധിക്കുകയില്ല. ഞാൻ എന്തെങ്കിലും ചെയ്യണം.'' അതോടെ ഗാർഫീൽഡ് എഴുന്നേറ്റു നിൽക്കുന്നു. പിന്നീടു ചെന്ന് ആ ജനാലയുടെ വിരി വലിച്ച് ജനാല മറയ്ക്കുന്നു!
ഈ കോമിക് സ്ട്രിപ്പ് കാണുന്പോൾ നമുക്കു ചിരിക്കാനാണോ കരയാനാണോ തോന്നുക? ഗാർഫീൽഡിന്റെ പൊതുവേയുള്ള സ്വഭാവം വച്ചു നോക്കുന്പോൾ അവൻ ഇതും ഇതിലധികവും ചെയ്യും. എന്നാൽ ഈ ക്രൂരമായ തമാശയുടെ പിന്നിൽ കാർട്ടൂണിസ്റ്റ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മിൽ ആരെങ്കിലും ഇതുപോലെ പ്രവർത്തിക്കുന്നുണ്ടോ എന്നതാണ് ആ ചോദ്യം.
മറ്റുള്ളവരുടെ കഷ്ടതകൾ കാണുന്പോൾ അതു കാണാത്തവരെപ്പോലെ നടന്നകലുന്നവരാണോ നമ്മൾ? നമ്മോട് ഒരു സഹായം ചോദിക്കുന്പോൾ അതു കേട്ടില്ലെന്നു നടിക്കുന്നവരാണോ നമ്മൾ? നമ്മുടെ മുന്നിൽ നീതി നിഷേധിക്കപ്പെട്ടവരെ കാണുന്പോൾ അതേക്കുറിച്ച് മൗനം പാലിക്കുന്നവരാണോ നമ്മൾ? എങ്കിൽ നാമും ഗാർഫീൽഡിൽനിന്ന് അല്പംപോലും വ്യത്യസ്തരല്ല.
ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഒരിക്കൽ പറഞ്ഞു: ""ലോകം ഒത്തിരി സഹിക്കുന്നുണ്ട്. അതു ദുഷ്ടരായവരുടെ അക്രമപ്രവർത്തനംകൊണ്ടല്ല, പ്രത്യുത നല്ലവരെന്നു കരുതപ്പെടുന്നവരുടെ മൗനം മൂലമാണ്.''
തീർച്ചയായും ദുഷ്ടരുടെ പ്രവൃത്തികൾമൂലം ലോകത്തിൽ ധാരാളം ദുഃഖങ്ങളുണ്ടാകുന്നുണ്ട്. അതിനാൽ നെപ്പോളിയന്റെ ഉദ്ധരണിയുടെ ആദ്യഭാഗത്തു പറയുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. എന്നാൽ രണ്ടാം ഭാഗത്തു പറയുന്നതു നാം സമ്മതിക്കുകതന്നെവേണം.
മൗനം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് സംസാരത്തിലെ മൗനം മാത്രമല്ല. അതു പ്രവൃത്തിയുടെ അഭാവം കൂടിയാണ്. ഗാർഫീൽഡിന്റെ കാര്യത്തിൽ സംഭവിച്ചത് അതായിരുന്നു. തണുപ്പിൽ വിറങ്ങലിച്ചു നിന്നിരുന്ന ഓഡിക്കു വാതിൽ തുറന്നുകൊടുക്കുകയായിരുന്നു ഗാർഫീൽഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം ആ കാഴ്ച കണ്ണിൽനിന്ന് മറയ്ക്കാനാണ് അവൻ ശ്രമിച്ചത്.
ഓഡിയെപ്പോലെയുള്ളവർക്ക് നാം വാതിൽ തുറന്നുകൊടുക്കുമോ? അതോ അതിനുപകരം അവരുടെ ദുഃഖം കാണാതിരിക്കാൻ നാം ജനാലയുടെ കർട്ടൻ വലിച്ച് ജനാല അടയ്ക്കുമോ? നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്.
SUNDAY DEEPIKA
തൊണ്ണൂറുകളുടെ തുടക്കത്തിൽ 150 രൂപ ദിവസക്കൂലി വാങ്ങിയിരുന്ന ജൂണിയർ ബാക്ക്ഗ്രൗണ്ട് പെർഫോർമർ. ഇന്ന് അയാളുടെ മൂല്യം 157 കോടി രൂപ!. "ഇന്ത്യയുടെ സുവർണ ശബ്ദം' എന്നാണ് ഇപ്പോൾ അയാൾ അറിയപ്പെടുന്നത്..
"ജോ ജീത്താ വോ ഹി സിക്കന്ദർ' സൂപ്പർഹിറ്റായ ഒരു സിനിമയാണ്. അതിലെ മനോഹരമായ പാട്ടുകൾ ഇന്നും സംഗീതപ്രേമികളുടെ ഹൃദയങ്ങളിലുണ്ട്. പറയുന്നത് ആ പാട്ടുകളെക്കുറിച്ചല്ല. ചിത്രത്തിലൊരിടത്ത് പാട്ടുകളുടെ ഒരു മെഡ്ലേയുണ്ട്. ഒരു നിമിഷം ഒരു യുവാവ് സാക്സഫോൺ വായിച്ച് സ്ക്രീനിൽ മിന്നിമറിയുന്നു. ഒരുപക്ഷേ അയാൾക്കുപോലും സ്വയം തിരിച്ചറിയാൻ പ്രയാസമായിട്ടുണ്ടാവും. ജൂണിയർ ആർട്ടിസ്റ്റിന്റെ പണിക്ക് അന്നയാൾക്ക് ദിവസേന 150രൂപയാണ് പ്രതിഫലംകിട്ടുക.
അതിലയാൾ സംതൃപ്തനായിരുന്നു. തന്റെ നല്ലസമയം വരുമെന്ന് ഉറച്ചുവിശ്വസിച്ചു. ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി മുഖത്തുനിന്ന് ഒരിക്കലും മാഞ്ഞില്ല. അത് ഇപ്പോഴും അയാളുടെ മുഖത്ത് തിളങ്ങുന്നുണ്ട്. ചെറിയൊരു വ്യത്യാസംമാത്രം. ജൂണിയർ പെർഫോർമർ എന്ന മേൽവിലാസം മാറിയിരിക്കുന്നു. ഗോൾഡൻ വോയ്സ് ഓഫ് ഇന്ത്യ എന്നാണ് അയാളിപ്പോൾ അറിയപ്പെടുന്നത്. 150 രൂപ ദിവസക്കൂലിയിൽനിന്ന് അയാളുടെ മൊത്തം മൂല്യം 157 കോടി രൂപയായി ഉയർന്നിരിക്കുന്നു. അയാളാണ് ശന്തനു മുഖർജി.., ആരാധകരുടെ പ്രിയപ്പെട്ട ഷാൻ!
കാതിൽ തേൻമഴയായ്
ഷാനിന്റെ സൂപ്പർഹിറ്റുകളെക്കുറിച്ച് പറയുംമുന്പ് മറ്റൊരു പാട്ടു കേൾക്കണം. യുട്യൂബിൽ കാതിൽ തേൻമഴയായ് ബൈ ഷാൻ എന്നു സെർച്ച് ചെയ്യുക. കേരളത്തിൽ ഒരു ചാനലിന്റെ അവാർഡ് നൈറ്റിൽ ഷാൻ പാടിയതാണ് സലിൽ ചൗധരിയുടെ ഈണത്തിലുള്ള ആ സുന്ദരഗാനം. ഒരു ബംഗാളി സംഗീതസംവിധായകന്റെ ഈണത്തിലുള്ള മലയാളം പാട്ട് ബംഗാളി വേരുകളുള്ള ഗായകൻ പാടുന്നു! അതും മലയാളത്തിനെ ഒട്ടും നോവിക്കാതെ. ഭാവവും ഉച്ചാരണവും ഇത്രയും മനോഹരമാക്കാൻ മലയാളമറിയാത്ത ഒരു ഗായകനു കഴിയുമോ എന്ന് അദ്ഭുതപ്പെടുന്നു കേൾവിക്കാർ. യേശുദാസും ചിത്രയും പാടിവച്ച പാട്ടിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ഷാനിനു കഴിഞ്ഞു. ഒരു ഗസൽപോലെ മനോഹരമെന്ന് കമന്റുകൾ നിറയുന്നു.
പരസ്യജിംഗിളുകൾ പാടിയാണ് ഷാൻ സംഗീതരംഗത്തേക്കുവന്നത്. ഒപ്പം റീമിക്സുകളും കവർ വേർഷനുകളും പാടി. സഹോദരിയുമായി ചേർന്ന് മാഗ്നാസൗണ്ട് റെക്കോർഡിംഗ് കന്പനിയിലൂടെ ഏതാനും ആൽബങ്ങൾ പുറത്തിറക്കിയത് ശ്രദ്ധിക്കപ്പെട്ടു. തൻഹാ ദിൽ എന്ന ആൽബത്തിലെ അതേ വരികളുള്ള പാട്ട് സൂപ്പർ ഹിറ്റായി. 1999ൽ പുറത്തിറങ്ങിയ പ്യാർ മേ കഭീ കഭീ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മുസു മുസു ഹാസി എന്ന പാട്ടിന് ഇന്നും ആരാധകരുണ്ട്. തുടർന്നങ്ങോട്ട് ഒട്ടേറെ മികച്ച ഗാനങ്ങൾ ഷാനിന്റെ ശബ്ദത്തിൽ കേട്ടു.
റൊമാന്റിക് മെലഡികൾക്കും ഡാൻസ് നന്പറുകൾക്കും കണ്ണുനനയിക്കുന്ന ഗാനങ്ങൾക്കും ഇണങ്ങുന്നതാണ് ഷാനിന്റെ സ്വരം. ദാസ്താ- എ- ഓം ശാന്തി ഓം, ചാന്ദ് സിഫാരിഷ്, ബെഹ്തി ഹവാ സാ ഥാ വോ, മേ ഹൂ ഡോണ്‍, വോ ലഡ്കീ ഹേ കഹാം തുടങ്ങിയ പാട്ടുകൾക്ക് ഭാഷയുടെ അതിർത്തിക്കപ്പുറം ആരാധകരുണ്ടായി. കണ്ണഞ്ചിപ്പിക്കുന്ന മികവുമായാണ് ഷാനിന്റെ ലൈവ് ഷോകൾ അരങ്ങേറുക. ഒരു സിനിമാ പാട്ടിന് മൂന്നു ലക്ഷം വരെയും ലൈവ് പെർഫോർമൻസുകൾക്ക് 22 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുമാണ് ഷാനിന്റെ പ്രതിഫലമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കിഷോർ ആരാധകൻ
ഏറ്റവും "കിറുക്കനായ' കിഷോർ കുമാർ ആരാധകനാണ് താനെന്ന് ഷാൻ പറയാറുണ്ട്. ""ശബ്ദം, വ്യക്തിത്വം എന്നിവയിലെ അനന്യതയ്ക്ക് അപ്പുറം അദ്ദേഹത്തിന്റെ ജീവിതമൊന്നാകെ പ്രചോദനം തരുന്നതാണ്. സ്വന്തം കൊട്ടാരത്തിലെ രാജാവായിരുന്നു കിഷോർദാ. ഒരാൾക്കും അദ്ദേഹത്തിന്റെ ലെവലിൽ എത്താൻ സാധിക്കില്ല.
വളരെ ചെറുപ്പത്തിൽതന്നെ ഞാനൊരു കാര്യം മനസിലാക്കി- ഒരുവിധത്തിലും എന്റെ ശബ്ദം അദ്ദേഹത്തിന്റേതുപോലെയാവില്ല. ആ ശബ്ദം അനുകരിക്കാനോ ഒരു ജൂണിയർ കിഷോർ കുമാർ ആവാനോ കഴിയില്ല. അങ്ങനെയാണ് അദ്ദേഹം പാട്ടുകൾക്കു നൽകുന്ന ജീവനും ഉൗർജവും പഠിച്ചെടുക്കാൻ തീരുമാനിച്ചത്. പാട്ടുകൾ വെള്ളംപോലെ ഒഴുകിവരണം. ആളുകൾ ആസ്വദിക്കണം''- ഷാൻ പറയുന്നു.
മുന്നേറണമെന്ന ആഗ്രഹവും, ഒരിക്കലും അവസാനിക്കാത്ത പരിശ്രമവുമുണ്ടെങ്കിൽ വിജയിക്കാമെന്നതിനുള്ള തെളിവാണ് ഷാനിന്റെ സംഗീതജീവിതം.
Passion Project
സ്വന്തം സ്വതന്ത്ര മ്യൂസിക് ലേബലായ ഷാൻ മ്യൂസിക്കിലൂടെയാണ് ഷാനിന്റെ പുതിയ പാട്ട് തേരാ ഹോ രഹാ പുറത്തിറക്കിയത്. ഷാൻ മ്യൂസിക്കിനെ ഒരു ബിസിനസായല്ല, പാഷൻ പ്രോജക്ട് ആയാണ് അദ്ദേഹം കാണുന്നത്.
""ലാഭം നോക്കിയല്ല ഇതു ചെയ്യുന്നത്. ഓരോ റിലീസും കേൾവിക്കാർ ഇഷ്ടപ്പെടുന്നു, അതുവഴി അവരുമായുള്ള ബന്ധം നിലനിൽക്കുന്നു എന്നതെല്ലാം ഉറപ്പുവരുത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. സ്വാഭാവികമായും യുവതലമുറയിലേക്ക് പാട്ടുകൾ എത്തണമെന്നും ആഗ്രഹിക്കുന്നു. പുതിയ പ്രതിഭകളെ എന്റെ ലേബലിലൂടെ ഉറപ്പായും അവതരിപ്പിക്കുകയും ചെയ്യും.''
SUNDAY DEEPIKA
ഒരു നാടിന്റെ സംസ്കാരത്തോട് അവിടത്തെ മൃതസംസ്കാരച്ചടങ്ങുകളും ഇഴുകിച്ചേർന്നിരിക്കുന്നു. തെക്കുകിഴക്കൻ ഘാനയിലെ ഗാ ജനതയുടെ ശവസംസ്കാര പാരന്പര്യം അതുല്യമാണ്. അവർക്കിടയിൽ രണ്ടു പതിറ്റാണ്ടുകാലം പഠനങ്ങൾക്കായി ചെലവഴിച്ച സ്വിസ് നരവംശ ശാസ്ത്രജ്ഞ റെഗുല ഷുമി കണ്ട കാഴ്ചകൾ അന്പരിപ്പിക്കും... ചിലപ്പോൾ കണ്ണുനനയിക്കും..
രണ്ടുവർഷമായി ഈ മൃതദേഹം സംസ്കരിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ട്. അന്ത്യയാത്രയ്ക്കുള്ള പദ്ധതികൾ ഒരുക്കുന്ന കാലമത്രയും ഘാനയിലെ ഗ്രേറ്റർ അക്രയിലുള്ള ഒരു മോർച്ചറിയിൽ മൃതദേഹം തണുത്തുറഞ്ഞു കിടന്നു. ധനസഹായം കണ്ടെത്തേണ്ടതുണ്ട്, ഒരു ശവപ്പെട്ടി നിർമിക്കേണ്ടതുണ്ട്, ഒരു ഘോഷയാത്ര സംഘടിപ്പിക്കണം, ആചാരങ്ങൾ പാലിക്കണം... അതിൽ ഭൂരിഭാഗവും രഹസ്യമായി സൂക്ഷിച്ചിരുന്നു. എല്ലാം തികഞ്ഞതായിരിക്കണം ഈ സംസ്കാരച്ചടങ്ങ്. കാരണം നിയി അഗ്ബെറ്റെകോർ എന്ന മനുഷ്യൻ നുങ്കുവ പട്ടണത്തിലെ പരമോന്നത പരമ്പരാഗത സൈനിക നേതാവായിരുന്നു.
2024 നവംബറിൽ ആ ദിവസം വന്നപ്പോൾ എല്ലാം ഉദ്ദേശിച്ചതുപോലെ നടന്നില്ല. സിംഹത്തിന്റെ ആകൃതിയിലുള്ള ശവപ്പെട്ടിക്ക് അബദ്ധത്തിൽ തീപിടിച്ചു. അതിന്റെ പിങ്ക് നിറത്തിലുള്ള മേനിയുടെ ഭൂരിഭാഗവും കത്തി. ഏറ്റവും വൃത്തികേടായ ഭാഗങ്ങൾ മറയ്ക്കാൻ വീതിയുള്ള ഒരു റിബൺ ഉപയോഗിച്ചു. അങ്ങനെ ഘോഷയാത്ര തുടർന്നു.
അമാൻസാ ഗോത്രത്തിലെ നിലവിലുള്ള അഞ്ചു സൈനിക മേധാവികളിൽ അദ്ദേഹത്തിന്റെ പിൻഗാമി ആകേണ്ടയാൾ ഒരു ഈന്തപ്പനയുടെയും മറ്റു നാലുപേർ ആമ, മുളക്, പൂവൻകോഴി, മത്സ്യം എന്നിവയുടെയും രൂപത്തിലുള്ള പലങ്കിനുകൾ (പല്ലക്ക്) എന്നറിയപ്പെടുന്ന ആഡംബര ഇരിപ്പിടങ്ങളിൽ മൃതദേഹത്തെ അനുധാവനം ചെയ്തു. ഒപ്പം പരമ്പരാഗത യൂണിഫോം ധരിച്ച സ്ത്രീകളും പുരുഷന്മാരും മറ്റനേകം ഗ്രാമീണരും തെരുവുകളിൽ തടിച്ചുകൂടി.
ഷുമിയുടെ കാഴ്ചകൾ
ഓരോ നാടിന്റെയും സംസ്കാരത്തോട് ഇഴുകിച്ചേർന്നതാണ് അവിടെ പതിവുള്ള മൃതസംസ്കാരത്തിന്റെ ആചരണങ്ങളും ആഘോഷങ്ങളും. തെക്കു കിഴക്കൻ ഘാനയിലെ ഗാ ജനതയുടെ അതുല്യമായ ശവസംസ്കാര പാരമ്പര്യം രേഖപ്പെടുത്തുന്നതിന് രണ്ടു പതിറ്റാണ്ടിലധികം ചെലവഴിച്ച സ്വിസ് നരവംശ ശാസ്ത്രജ്ഞയായ റെഗുല ഷുമിയുടെ കണ്ടെത്തലുകളും ഗവേഷണവുമാണ് ഈ കാഴ്ചകൾ പുറംലോകത്തെത്തിച്ചത്. ഈ വിഷയത്തിൽ പിഎച്ച്ഡി സ്വന്തമാക്കിയ അവർ അനേകം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
"ബറീഡ് ഇൻ സ്റ്റൈൽ ആർട്ടിസ്റ്റിക് കോഫിൻസ് ആൻഡ് ഫ്യൂണററി കൾച്ചർ ഇൻ ഘാന' എന്ന അവരുടെ പുസ്തകത്തിൽ അത്യന്തം കൗതുകകരമായ വിവരങ്ങളുണ്ട്. 2004 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലെ ഫോട്ടോഗ്രാഫുകളാണ് ഷുമിയുടെ പുസ്തകത്തിലുള്ളത്. ഗ്രേറ്റർ അക്രയിലെ ഗാ ജനതയുടെയും, മധ്യ, കിഴക്കൻ, വോൾട്ട മേഖലകളിലെ ഫാനന്റെ, എവ്, അസാന്റെ ജനതയുടെയും ഫോട്ടോഗ്രാഫുകൾ ഇതിൽ ഉൾപ്പെടുന്നു.
ക്രിസ്ത്യൻ, പരമ്പരാഗത ശവസംസ്കാര ചടങ്ങുകൾ, ഘാനയിലെ ശവപ്പെട്ടി നർത്തകരുടെ ഉദയം, മൃതദേഹം ഉറ്റവരെ തുറന്നുകാട്ടുന്ന ലേയിംഗ് ഔട്ട് സമ്പ്രദായം, പ്രാദേശിക കരകൗശല വിദഗ്ധർ ഇഷ്ടാനുസരണം നിർമിച്ച ആലങ്കാരിക ശവപ്പെട്ടികളുടെ ഒരു സൂചിക എന്നിവ ഉൾക്കൊള്ളുന്ന വിഭാഗങ്ങളായി അവർ അവയെ സംയോജിപ്പിച്ചിരിക്കുന്നു.ഈ ശവപ്പെട്ടികൾ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് വ്യാപകമായിത്തുടങ്ങിയത്. യഥാർഥത്തിൽ പരമ്പരാഗത അലങ്കാരപ്പല്ലക്കുകളിൽനിന്നാണ് ഇവ ഉരുത്തിരിഞ്ഞതെന്ന് ഷുമി പറയുന്നു.
സമീപ വർഷങ്ങളിൽ അവയുടെ ഡിസൈനുകളിൽ കൂടുതൽ വൈചിത്ര്യങ്ങൾ വന്നു. ഉദാഹരണത്തിന്, അമേരിക്കയിലേക്കു പോകുന്നത് സ്വപ്നംകണ്ട ഒരു ഫുട്ബോൾ കളിക്കാരനെ 2022ൽ, അമേരിക്കൻ പതാകയുടെ നക്ഷത്രങ്ങളും വരകളും ചേർത്ത ഫുട്ബോൾ ബൂട്ടിന്റെ ആകൃതിയിലുള്ള ശവപ്പെട്ടിയിൽ അടക്കം ചെയ്തു. 2011ൽ ഒരു മിഡ്വൈഫിനെ അടക്കംചെയ്തത് പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ രൂപത്തിലുള്ള ശവപ്പെട്ടിയിലാണ്. 2009ൽ ഒരു പരമ്പരാഗത പുരോഹിതനുവേണ്ടി തെരഞ്ഞെടുത്തത് അദ്ദേഹം ആചാരങ്ങളിൽ ഉപയോഗിക്കുന്നതിന് സമാനമായ നീലനിറത്തിലുള്ള ഒരു ഭീമൻ ചായക്കോപ്പയുടെ ആകൃതിയിലുള്ള ശവപ്പെട്ടിയാണ്.
രസകരമെന്നു പറയട്ടെ, ഡിസൈൻ തീരുമാനിക്കുന്നത് മരിച്ചയാളുടെ ആഗ്രഹപ്രകാരമൊന്നുമല്ല. കുടുംബം ശവപ്പെട്ടി നിർമാതാവിന്റെ അടുത്തേക്ക് വരുന്നു. അയാളുമായി കാര്യങ്ങൾ സംസാരിക്കുന്നു. ചിലപ്പോൾ കലാകാരന് ഒരു ആശയം ഉണ്ടാകും. മറ്റു ചിലപ്പോൾ കുടുംബം ആശയം നൽകും.
സാധാരണയായി ശവപ്പെട്ടികൾ നിർമിക്കാൻ അഞ്ചുമുതൽ 10 ദിവസം വരെ എടുക്കും. അടുത്തകാലംവരെ മരപ്പണിക്കാർ പൂർണമായും കൈകൊണ്ടാണ് പെട്ടികൾ ഉണ്ടാക്കിയിരുന്നത്.
പണിപൂർത്തിയായ ശവപ്പെട്ടികൾ കാണുന്നതും ചിത്രങ്ങൾ എടുക്കുന്നതും അത്ര എളുപ്പമല്ല. ശവപ്പെട്ടികൾ പൂർത്തിയായാൽ ബന്ധുക്കൾ അവ വേഗത്തിൽ കൊണ്ടുപോകും. അതിനാൽ പണിതീരുന്നതുനോക്കി മണിക്കൂറുകളോളം വർക്ഷോപ്പുകളിൽ ചെലവഴിക്കേണ്ടിവരും. അതേസമയം സംസ്കാരച്ചടങ്ങുകളിൽ പ്രവേശനം നേടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാവാറില്ലെന്ന് ഷുമി പറയുന്നു.
ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ പല പരമ്പരാഗത ശവസംസ്കാരച്ചടങ്ങുകളും രഹസ്യമായിരുന്നു. ചില ആചാരങ്ങൾ കൂടുതൽ രഹസ്യമാക്കിവച്ചു. ചിലയിടത്ത് മരിച്ചയാളുടെ ആത്മാവിന് കുടുംബവീട്ടിലേക്ക് എളുപ്പത്തിൽ തിരികെ പോകുന്നതിനെന്ന വിശ്വാസത്തിൽ വീടുകളുടെ തറയിൽ അടക്കം ചെയ്യുന്ന രീതിയായിരുന്നു.
കൊളോണിയൽ സർക്കാർ ഗായെ ശ്മശാനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിച്ചപ്പോൾ അത് ഈ ആത്മീയ യാത്രയെ അപകടത്തിലാക്കി. എന്നിരുന്നാലും, ചില പ്രദേശങ്ങളിൽ ഈ ആചാരം ഇപ്പോഴും തുടരുന്നു. ചില ചടങ്ങുകൾ ഇതുവരെ ഷുമിയുടെ കാമറയിൽ പതിഞ്ഞിട്ടില്ല. തലവന്മാരെയും പുരോഹിതന്മാരെയും എവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് ഇപ്പോഴും അറിയില്ല. ഗോത്ര തലവന്മാരെ ജനങ്ങളുടെ കണ്ണുവെട്ടിച്ച് പലപ്പോഴും രാത്രിയിലാണ് അടക്കംചെയ്യുന്നത്. ശവസംസ്കാരച്ചടങ്ങുകൾ പിന്നീട്, ഒഴിഞ്ഞ ശവപ്പെട്ടിയോ പല്ലക്കോ ഉപയോഗിച്ച് നടത്തുകയും ചെയ്യാറുണ്ട്- ഷുമി പറയുന്നു.
ശവപ്പെട്ടി നർത്തകർ
ഇപ്പോൾ പ്രശസ്തരായ "ശവപ്പെട്ടി നർത്തക'രുടെ ഉപജ്ഞാതാവായ ബെഞ്ചമിൻ ഐഡു ആണ് അവരുടെ കഥയിലെ ഒരു പ്രധാന വ്യക്തി. ഐഡു ഒരു അപ്രന്റീസായി ശവസംസ്കാര ചടങ്ങുകൾ നിർവഹിക്കുന്ന ബിസിനസിൽ ചേർന്നു. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ കുടുംബത്തെ പോറ്റാൻ വാരാന്ത്യങ്ങളിൽ ജോലി ചെയ്തു. ഐഡുവിന്റെ വാക്കുകൾ: ചടങ്ങുകൾക്കിടെ ആളുകൾ വിലപിക്കുന്നതു കാണും. ഞാൻ എന്നോടുതന്നെ ചോദിച്ചു: നമ്മൾ എന്തിനാണ് വിലപിക്കുന്നത്? മരിച്ചവരെ ആഘോഷിക്കേണ്ടതുണ്ട്. ഈ തിരിച്ചറിവാണ് നാന ഒട്ടാഫ്രീജ പാൽബിയറിംഗ് ആൻഡ് വെയിറ്റിംഗ് സർവീസസ് എന്ന സ്വന്തം കമ്പനി സ്ഥാപിക്കാൻ അദ്ദേഹത്തിനു പ്രചോദനമായത്.
2012ൽ ഒരു ദിവസം അയാൾ ശവപ്പെട്ടി ചുമന്നുകൊണ്ട് പോകുകയായിരുന്നു. പശ്ചാത്തലത്തിൽ പരമ്പരാഗത ഡ്രംസ് വായിക്കുന്നുണ്ട്. ""ഞാൻ ഇടത്തോട്ടും വലത്തോട്ടും ഇടത്തോട്ടും വലത്തോട്ടും ചുവടുവയ്ക്കാൻ തീരുമാനിച്ചു. അതുകണ്ട് ആളുകൾ കരച്ചിൽ നിർത്തി, ഞങ്ങളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി... പണം എറിയാൻ തുടങ്ങി...'' -അദ്ദേഹം ഓർമിച്ചു. ""കൊള്ളാം, എനിക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ.. ആളുകൾ കരച്ചിൽ നിർത്തുകയാണെങ്കിൽ, എന്തുകൊണ്ട് എനിക്കിതൊരു പ്രഫഷൻ ആക്കിക്കൂടാ!''
നൃത്തച്ചുവടുകൾ അഭ്യസിക്കുന്നതിനും അനുയോജ്യമായ വസ്ത്രങ്ങൾ വാങ്ങുന്നതിനും ശവസംസ്കാര ചടങ്ങുകൾക്കായി രാജ്യത്തുടനീളം സഞ്ചരിക്കുന്നതിനുമായി അദ്ദേഹം തന്റെ പല്ലർമാരെ (ശവമഞ്ചവാഹകർ) പരിശീലിപ്പിക്കാൻ തുടങ്ങി. കോവിഡിനു മുമ്പുള്ള കാലഘട്ടത്തിൽ വമ്പൻ ബിസിനസ് ആയിരുന്നു. തന്റെ നർത്തകരുടെ വീഡിയോകൾ ഓൺലൈനിൽ വൈറലായപ്പോൾ അദ്ദേഹം ഏതാണ്ടു 100 പേരെ ജോലിക്കെടുത്തു (ഇപ്പോൾ എണ്ണം കുറവാണ്). എന്നാലും ഐഡുവിന്റെ ശവപ്പെട്ടി നർത്തകർക്ക് വളരെയധികം ആവശ്യക്കാരുണ്ട്. മരിച്ചയാളെ ശവസംസ്കാര ചടങ്ങുകൾക്കുമുമ്പ് പ്രദർശിപ്പിക്കുന്ന പാരമ്പര്യം സാധാരണമല്ല. പക്ഷേ ചില ഘാന സമൂഹങ്ങൾ ഈ രീതി പിന്തുടരുന്നുണ്ട്.
ലേയിംഗ് ഔട്ട്
ഷുമിയുടെ ഏറ്റവും മനോഹരമായ ചില ഫോട്ടോഗ്രാഫുകളിൽ, "ലേയിംഗ് ഔട്ട്’ എന്നറിയപ്പെടുന്ന നന്നായി അലങ്കരിച്ചതും ആഡംബരപൂർണവുമായ രാത്രി ചടങ്ങുകൾ കാണാം. ലേയിംഗ് ഔട്ട് സാധാരണയായി ശവസംസ്കാരത്തിന് മുമ്പുള്ള രാത്രിയിലാണ്. മരിച്ചയാൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയ കൂടാരങ്ങളിൽ ഒത്തുകൂടും. മൃതദേഹത്തെ അലങ്കരിക്കുന്നതിനെയാണ് ലേയിംഗ് ഔട്ട് എന്നു വിളിക്കുന്നത്. ജീവനുള്ളപ്പോൾ എങ്ങനെയായിരുന്നോ അതുപോലെ കാണപ്പെടണം മൃതദേഹം.
ഐഡു പറയുന്നു- ""ആളുകൾക്ക് കാണാൻ മൃതദേഹത്തിന്റെ കണ്ണുകൾ തുറന്നുവയ്ക്കണം. ശസ്ത്രക്രിയാ ഉപകരണങ്ങൾ ഉപയോഗിച്ച് അവരുടെ കവിളുകളിൽ പഞ്ഞി നിറച്ചുവയ്ക്കണം. അതിഥികളെ കാണാൻ ഇരിക്കുന്ന നിലയിലോ നിൽക്കുന്നതു പോലെയോ ആണ് മൃതദേഹം പോസ് ചെയ്യുന്നത്. വസ്ത്രങ്ങളും ആഭരണങ്ങളും ജീവിതകാലത്തേതുപോലെ വേണം. മരിച്ചയാളെ വിലാപയാത്രക്കാരുടെ കണ്ണിൽപ്പെടാതെ ചിലപ്പോൾ വീണ്ടും വീണ്ടും വേഷവിതാനങ്ങൾ മാറ്റി പുതിയ പോസ് ചെയ്യിക്കും.''വിശിഷ്ടവ്യക്തികൾക്കു വേണ്ടി മാത്രമല്ല, സാധാരണക്കാർക്കും ലേയിംഗ് ഔട്ട് ചെയ്യാറുണ്ടെന്ന് ഷുമി പറയുന്നു.
രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ പുതിയ പാരമ്പര്യങ്ങൾ ഉയർന്നുവരുന്നത് ഷുമി കൗതുകത്തോടെ കണ്ടു രേഖപ്പെടുത്തി. 2011ൽ പ്രസിദ്ധീകരിച്ച തന്റെ "കൺസീൽഡ് ആർട്ട് ഹിസ്റ്ററി, ട്രാൻസ്ഫോർമേഷൻ ആൻഡ് യൂസ് ഓഫ് ദ ഫിഗുറേറ്റീവ് പാലങ്കിൻസ് ആൻഡ് കോഫിൻസ് ഓഫ് ദ ഗാ ഇൻ ഘാന' എന്ന പുസ്തകം ശവപ്പെട്ടി നിർമാതാക്കൾ ഗ്രേറ്റർ അക്രയിൽ ഗാ വംശജർ താമസിക്കുന്ന മധ്യമേഖലയിലെ തലവന്മാർക്ക് കാണിച്ചുകൊടുത്തുവത്രേ. മുമ്പ് പല്ലങ്കിനുകൾ ഉപയോഗിച്ചിട്ടില്ലാത്ത തലവന്മാർ പിന്നീട് അവ സ്വന്തമായി ആവശ്യപ്പെടാൻ തുടങ്ങുകയും ചെയ്തു!
SUNDAY DEEPIKA
അടിമുടി സംഗീതമാണ് ത്രിലോക് ഗുർത്തു. ഇന്ത്യൻ വേരുകളുമായി ജർമനിയിൽ പടർന്നുപന്തലിച്ച പെർക്യുഷനിസ്റ്റ്. തബലയിൽ തുടങ്ങി ജാസിലേക്കും ഫ്യൂഷനിലേക്കും ഒഴുകിയ തന്റെ സംഗീതയാത്രയുടെ അന്പതാണ്ടുകൾ അടയാളപ്പെടുത്തുന്ന എക്സ്ക്ലുസീവ് ഇന്ത്യാ ടൂറുമായി എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
മുംബൈ ടു യൂറോപ്പ്
മുംബൈയിൽ 1951 ഒക്ടോബർ 30നു ജനിച്ച ത്രിലോക് ഗുർത്തു നാലാം വയസിൽ സംഗീതപഠനം തുടങ്ങി. അമ്മ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ശോഭ ഗുർത്തു മകനെ തബല പഠിപ്പിക്കാനാണ് ഇഷ്ടപ്പെട്ടത്.
ഷാ അബ്ദുൾ കരീം ആയിരുന്നു ഗുരു. ""വീട്ടിൽ നിറയെ സംഗീതമായിരുന്നു. പരിശീലനത്തിനും അമ്മയെ പഠിപ്പിക്കുന്നതിനുമൊക്കെയായി ഒട്ടേറെ മഹാസംഗീതജ്ഞർ വരും. സംസാരം മുഴുവൻ സംഗീതമായിരുന്നു''- ഗുർത്തു പറയുന്നു. ആദ്യ സംഗീതോപകരണം മനുഷ്യന്റെ സ്വനപേടകമാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. അതുകൊണ്ടുതന്നെ ഈ സംസാരമത്രയും അദ്ദേഹത്തിന്റെ സംഗീതത്തിനു ഗുണകരമാവുകയും ചെയ്തു.
തബലയുടെ താളം അദ്ദേഹത്തെ ജാസിലേക്കു നയിച്ചു. എഴുപതുകളിലാണ് ത്രിലോക് വെസ്റ്റേണ്‍ ഡ്രം കിറ്റ് ആദ്യമായി വായിച്ചത്. കൗമാരകാലത്തുതന്നെ യൂറോപ്പിലേക്കു കളംമാറി. ജാസ് ട്രംപെറ്റർ ഡോണ്‍ ചെറിയ്ക്കൊപ്പം ഒരു ബാൻഡിൽ വായിച്ചു തുടങ്ങി.
പിന്നീടു സ്വന്തമായി ബാൻഡുകളൊരുക്കി, ഡ്രംസും തബലയും സംഗീതപ്രേമികൾക്കു സമ്മാനിച്ചു. വിഖ്യാത ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലോഫ്ളിന്റെ മഹാവിഷ്ണു ഓർക്കസ്ട്രയിലും പ്രധാനിയായിരുന്നു.
ഇരുവരും ചേർന്നുള്ള വോക്കൽ ഇംപ്രൊവൈസേഷനുകൾ ഏറെ ശ്രദ്ധേയമായിരുന്നു.
ഡ്രം പാറ്റേണുകൾ വായകൊണ്ടു പറഞ്ഞുള്ള ജാമിംഗ് സംഗീതത്തിൽ സന്തോഷം നിറച്ചു. ഡ്രംസ് വായനയ്ക്കിടെ കൗതുകകരമായ വൈചിത്ര്യങ്ങളും ഗുർത്തു നിറയ്ക്കും.
മിക്കവാറും നിന്നുകൊണ്ടാവും വായന. അസാധാരണമായ കിക്ക് ഡ്രം, വെസ്റ്റേണ്‍ ഡ്രംസിനൊപ്പം തബല എന്നിവകൂടാതെ ബക്കറ്റിൽ നിറച്ച വെള്ളവും അദ്ദേഹത്തിനു സംഗീതോപകരണമാവും. വ്യത്യസ്തമായ ഇഫക്ടുകൾ സൃഷ്ടിക്കാൻ സിംബലുകളും സ്ട്രിംഗ്സും ബക്കറ്റിലെ വെള്ളത്തിൽ മുക്കുന്നത് ശീലമാണ്.
തബല ബീറ്റ് സയൻസ്
വിവിധ ബാൻഡുകളുടെ പ്രശസ്തമായ ഒട്ടേറെ ആൽബങ്ങളിൽ ഗുർത്തുവിന്റെ ഡ്രംസ് മുഴങ്ങുന്നുണ്ട്. 1999ൽ ഉസ്താദ് സാക്കിർ ഹുസൈനും ബിൽ ലാസ് വെലും ചേർന്നു രൂപീകരിച്ച തബല ബീറ്റ് സയൻസ് എന്ന മ്യൂസിക്കൽ ഗ്രൂപ്പിലും ഗുർത്തു ചേർന്നു.
ഹിന്ദുസ്ഥാനി, ഏഷ്യൻ അണ്ടർഗ്രൗണ്ട്, ആംബിയന്റ്, ഡ്രംസ് ആൻഡ് ബാസ്, ഇലക്ട്രോണിക്ക ധാരകളിലൂടെയാണ് ഈ ഗ്രൂപ്പ് സഞ്ചരിച്ചിരുന്നത്. മൂന്ന് ആൽബങ്ങൾ അവരുടേതായുണ്ട്. ഗുർത്തുവിന് ഏറെ പ്രിയങ്കരമായ ശൈലിയായിരുന്നു ഈ ഗ്രൂപ്പിന്റേത്.
"ത്രിലോക് ഗുർത്തു തബല മാത്രമാണ് വായിച്ചു മുന്നേറിയിരുന്നതെങ്കിൽ ലോകത്തെ ഏറ്റവും മികച്ച തബല വാദകൻ അദ്ദേഹമായേനേ' എന്നു പറഞ്ഞത് സാക്ഷാൽ സാക്കിർ ഹുസൈനാണ്. എന്നാൽ തബലയിൽ ഒതുങ്ങുന്നതായിരുന്നില്ല ഗുർത്തുവിലെ പ്രതിഭ.
ലോകത്തെ ഏറ്റവും ഇന്നോവേറ്റിവ് ആയ പെർക്യുഷനിസ്റ്റുകളിൽ ഒരാളാണ് അദ്ദേഹമിപ്പോൾ. ആഫ്രിക്കയുടെ താളവും ഡ്രമ്മിംഗ് പാറ്റേണുകളുമാണ് ത്രിലോക് ഗുർത്തുവിന് ഏറ്റവും പ്രിയങ്കരം.
ഇന്ത്യൻ വിസ്മയം
ലോകംമുഴുവനും താളങ്ങളുമായെത്തിയെങ്കിലും ഇന്ത്യയും ഇവിടത്തെ സംഗീതവും ത്രിലോകിന്റെ മനസിൽ നിറയുന്നുണ്ട്. ഇവിടെ പരിപാടി അവതരിപ്പിക്കുന്നത് അങ്ങനെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
""ഇവിടെയാണ് ഞാൻ എന്റെ ഗുരു രജനീഷ് മഹാരാജിനെ കണ്ടെത്തിയത്. എന്നെ ഇന്നത്തെ ഞാനാക്കിയത് ഇന്ത്യയാണ്. അമ്മയ്ക്കൊപ്പം സംഗീതം പഠിച്ചിരുന്ന കാലം മറക്കാനാവില്ല. അല്പം ആശങ്കപ്പെടുത്തുന്ന കാര്യം ഇവിടത്തെ ആസ്വാദകർക്ക് എന്റെ സംഗീതം ചിലവേളകളിൽ അത്രയ്ക്കു മനസിലാവില്ല എന്നതാണ്. എങ്കിലും ഇത്തവണ വലിയ ആവേശത്തോടെയാണ് ഇവിടെ പെർഫോം ചെയ്യുന്നത്''- ഗുർത്തു പറയുന്നു.
യൂറോപ്യൻ സംഘാംഗങ്ങളായ കാർലോ കാന്റിനി (വയലിൻ), റോളണ്ട് കാബിസസ് (ഗിറ്റാർ), ജോനാഥൻ ഇഹെൽഫീൽഡ് (ബേസ് ഗിറ്റാർ), റയാൻ കാർണിയോക്സ് (ട്രംപെറ്റ്) എന്നിവർക്കൊപ്പമാണ് ഇന്നു ബംഗളുരുവിലെ പരിപാടി.
ഇന്ത്യൻ നാടോടി സംഗീതവും ആഫ്രിക്കൻ താളങ്ങളും യൂറോപ്യൻ ഓർക്കസ്ട്രേഷനും ചേരുന്ന മനോഹരമായ അനുഭവമാകും സംഗീതപ്രേമികൾക്കു ലഭിക്കുക. ബക്കറ്റിലെ വെള്ളത്തിനു പുറമേ എന്തദ്ഭുതവും പ്രതീക്ഷിക്കാം, വിസ്മയശബ്ദങ്ങളും.
ഹരിപ്രസാദ്
SUNDAY DEEPIKA
എങ്ങനെയാണ് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കൂടുതൽ എഴുതാനുള്ള സാഹചര്യമുണ്ടായത്?
ചിലപ്പോള്‍ ആരെങ്കിലും ആവശ്യപ്പെടുമ്പോള്‍ രചനയിലേക്ക് അറിയാതെ മനസു ചായുന്നു. മറ്റു ചിലപ്പോള്‍ വിശ്വോത്തരമായ ക്രിസ്തുമുഖത്തിന്റെ അലൗകിക ചൈതന്യം നോക്കിയിരിക്കുമ്പോള്‍ കവിത ഉള്ളില്‍ നിറയുന്നു. കാലാതിവര്‍ത്തിയായ കലയുടെ വിഭിന്ന ഭാവങ്ങളില്‍ തൂലിക ചലിച്ച വഴിയിലെവിടെയോ ആസ്വാദകനും ആരാധകനുമായി ഞാനുമുണ്ട്.
ദേവാലയങ്ങളിലെ വലിയ കാന്‍വാസില്‍ നീലാകാശത്തിനുകീഴെ വേദനയുടെ കടല്‍ കണ്ണിലൊളിപ്പിച്ച ഒരാള്‍ മൗനാനുകമ്പയുടെ മൂര്‍ത്തീമദ്ഭാവമായി മനഃസാക്ഷിയോടൊപ്പം എന്നും ജീവിക്കുന്നുണ്ട്. അധികാരത്തിന്റെ അന്ധതയ്ക്ക് സത്യം എടുക്കാച്ചരക്കായ വ്യവസ്ഥിതിയിലെല്ലാം നിരപരാധിത്വം കുരിശേറിയിട്ടുണ്ട്. ചാട്ടവാറുകള്‍, മുൾമുടികള്‍, കുന്തങ്ങള്‍, പരിഹാസങ്ങള്‍, അവഹേളനങ്ങള്‍ ഇവയെല്ലാം ഹൃദയത്തിന്റെ നിലവിളികള്‍കേട്ട് അട്ടഹസിച്ചിട്ടുണ്ട്.
എന്നിട്ടും ഒരേയൊരു ബിംബം ഇന്നും എന്നും നീതിമാന്റെ നിഷ്കളങ്കതയുമായി മനുഷ്യബോധത്തിലുണ്ട്. ഗാനം രൂപപ്പെടുമ്പോള്‍ യേശുവിന്റെ വിക്ഷുബ്ധവും വിശുദ്ധവുമായ ജീവിതം എന്റെ സ്മൃതിപഥത്തില്‍ ഉദിച്ചുയരുന്നു. കരുണയുടെ അക്ഷരങ്ങള്‍ എന്നെ അനുഗ്രഹിക്കുന്നു. അത് ഞാനറിയാതെ ആത്മാവില്‍ സംഭവിക്കുന്ന സര്ഗനൊമ്പരത്തിന്റെ താദാത്മ്യ പശ്ചാത്തലം സൃഷ്ടിക്കുന്നു. മുപ്പതു വെള്ളി മോഹിച്ച് സത്യത്തെ ഒറ്റുകൊടുത്തവരുടെ ഗതികെട്ട ചിത്തഭ്രമം കപടലോകം കണ്ടേ പറ്റൂ. കവികളടെ ഹൃദയം യേശുവിനെയോര്‍ത്ത് ഉരുകണം.
ടോമിന് തച്ചങ്കരി സംഗീതം നല്കി യേശുദാസും ചിത്രയും മറ്റും ആലപിച്ച് പുറത്തിറങ്ങിയ "വചനം’ എന്ന കാസറ്റിലെ ഗാനങ്ങളാണ് ഏറെ പ്രശസ്തമായത് എന്നു തോന്നുന്നു?
സത്യമാണ്. യേശുദാസും ചിത്രയും എം.ജി. ശ്രീകുമാറും ഉണ്ണിമേനോനുമൊക്കെ "വചന’ത്തില്‍ പാടിയിട്ടുണ്ട്. ഒരുപക്ഷേ, ഗാനങ്ങൾ പ്രശസ്തമാകാന് കാരണം അവരുടെ അനുഗൃഹീത നാദം കൂടിയാകണം. "രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ...’ എന്ന ഗാനം ദാസേട്ടനും ചിത്രച്ചേച്ചിയും ആലപിച്ചിരുന്നു.
ഏഷ്യാനെറ്റില്‍ വചനത്തിലെ ചില ഗാനങ്ങള്‍ മനോഹരമായി ദൃശ്യവല്ക്കരിച്ച് സംപ്രേഷണം ചെയ്തിട്ടുണ്ട്. അതിന്റെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് എഴുതിയതും ഞാന്‍തന്നെയാണ്. എന്‍.പി. പ്രഭാകരനാണ് അതിന്റെ ദൃശ്യസംവിധാനത്തിനു നേതൃത്വം നല്‍കിയത്.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ക്രിസ്തീയ ദേവാലയങ്ങളില്‍ വചനത്തിലെ ഗാനങ്ങള്‍ പോപ്പുലര്‍ ഹിറ്റായി. ഹൃദയമുരുകുന്ന നാദസൗഭാഗ്യം ഓരോ വാക്കിനെയും ലയിപ്പിച്ചുവെന്ന് പറയുന്നതാണ് ശരി. ദാസേട്ടന് ഗാനമേളകളില്‍ ആദ്യത്തെ ഗാനമായി "രക്ഷകാ....’ തെരഞ്ഞെടുത്തതോടെ ആയിരക്കണക്കിന് ആരാധകര്‍ അതേറ്റുപാടി.
ടോമിന് തച്ചങ്കരി മാത്രമല്ല എന്‍.പി. പ്രഭാകരന്, കൊട്ടാരക്കര ശിവകുമാര്‍, കെ.ജി. മാര്‍ക്കോസ്, വിദ്യാധരന് മാഷ്, ബിജു നാരായണന്, ബേണി ഇഗ്നേഷ്യസ്, ഫാ. ജോണ്‍ മണ്ണാറത്തറ, ചെങ്ങന്നൂര്‍ ശ്രീകുമാര്‍ തുടങ്ങിയ പ്രഗത്ഭരൊക്കെ ക്രിസ്തീയ ഭക്തിഗാനരംഗത്ത് പല കാലങ്ങളില്‍ സഹകരിച്ചിട്ടുള്ളവരാണ്. പോള്‍ മണലില്‍ ഏറെ പ്രോല്‍സാഹനം നല്‍കിയിട്ടുണ്ട്.
എങ്ങനെയായിരുന്നു വചനം പാട്ടെഴുത്തിന്റെ പശ്ചാത്തലം?
ടോമിന് തച്ചങ്കരിയുടെ ക്ഷണമനുസരിച്ച് കോട്ടയത്തെത്തി. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസം. എഴുത്തുമുറിയില്‍ ക്രിസ്തുവിന്റെ വലിയ ചിത്രം. വയലിന് ജേക്കബ് എന്ന സംഗീതകലാകാരന് ഒപ്പം. തച്ചങ്കരി ഒരു കാസറ്റില്‍ ട്യൂണ്തന്ന് ഔദ്യോഗിക ആവശ്യത്തിനു പുറത്തുപോയി. പലപ്രാവശ്യം ട്യൂണ്‍ കേട്ടു.
തലയ്ക്കു മുകളിലെ ക്രൂശിതന്റെ മുഖം നോക്കിയിരുന്നു. ഓരോവാക്കും എവിടെനിന്നോ പറന്നുവന്ന് കടലാസില്‍ പതിഞ്ഞു. വാക്കും സംഗീതവും പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഞങ്ങള്‍ അപ്പപ്പോള്‍ പാടി നോക്കി.
രാത്രിയുടെ നിശബ്ദതയില്‍, പണ്ടെന്നോ വായിച്ചറിഞ്ഞ ക്രിസ്തുവിന്റെ ദിവ്യമായ ആത്മീയ ചരിത്രകഥയ്ക്ക് വെളിപാടുപോലെ പദങ്ങള്‍ പിറന്നുവെന്നേ ഇപ്പോള്‍ തോന്നുന്നുള്ളൂ. സമയം പോയതറിഞ്ഞതേയില്ല. കിഴക്കു വെള്ളകീറുന്നത് ജനല്തിരശീല നീക്കി തിരിച്ചറിഞ്ഞു. ഒരു പൂര്‍ണ രാത്രി "വചനം’ എന്ന കാസറ്റിലെ ഗാനങ്ങള്‍ക്കായി ബലിയര്പ്പിച്ചുകഴിഞ്ഞു. വല്ലാത്തൊരു തൃപ്തിയായിരുന്നു അത്. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.
വചനത്തിലെ ഗാനങ്ങളുടെ പ്രത്യേകത?
ആത്മാവിനെ അഗാധമായി സ്പര്‍ശിക്കുന്ന എന്തോ ഒരു അനുഗ്രഹം എന്നേ എനിക്കു വിശദീകരിക്കാനാവൂ. ഏകാഗ്രമായ പ്രാര്‍ഥനയില്‍ അശരീരിപോലെ ഗാനം മനസിനെ ആര്ദ്രമാക്കുന്നു. ശുദ്ധമായ ഭാഷയും സംഗീതവും ചേര്‍ന്ന ലയം ഗായകരുടെ പൂര്‍ണ സമര്‍പ്പണത്തോടൊപ്പം ആസ്വാദകരിലെത്തി. നല്ല റെക്കോര്‍ഡിംഗ്, പബ്ലിസിറ്റി, വിതരണം, വില്പന, എല്ലാറ്റിലും ടോമിന് തച്ചങ്കരി വിജയം വരിച്ചു. ആസ്വാദകരുടെ അംഗീകാരം എമ്പാടും ലഭിച്ചു.
ജനം സ്വീകരിച്ച കലാസൃഷ്ടിയാണല്ലോ ചിരഞ്ജീവിതത്തിനു യോഗ്യത നേടുക. ഗാനങ്ങളിറങ്ങി ഇത്രവര്ഷങ്ങള്ക്കുശേഷം രചയിതാവിനെത്തേടി ഒരാള്‍ വരണമെങ്കില്‍ അതൊരു പ്രത്യേകതയല്ലേ? ഉയിര്‍പ്പിന്റെ നിശ്ചയം ക്രിസ്തുവില്‍ നിക്ഷിപ്തമല്ലോ.
ഭക്തിഗാനങ്ങളുടെ പ്രസക്തി എന്തൊക്കെ? ആസ്വാദനം പഴയതുപോലെ ഇന്നുമുണ്ടോ?
ക്രിസ്തീയ ഗാനങ്ങള്ക്കെന്നല്ല, ഏതു രാജ്യത്തും ഏതു കാലത്തും ഏതു മനുഷ്യര്‍ക്കും പ്രകൃതിക്കും ആകര്‍ഷകമായ സ്വരമാധുര്യം പ്രിയങ്കരമായി അനുഭവപ്പെടുന്നു. ദുഃഖത്തിലും സുഖത്തിലും ആരാധനയിലും ഭക്തിയിലും വിപ്ലവത്തിലുമെല്ലാം പാട്ട് പശ്ചാത്തലത്തിലുണ്ട്.
പ്രണയത്തിലും വിരഹത്തിലും പ്രപഞ്ചവര്ണനയിലും വികാര നിര്വചനങ്ങളിലുമെല്ലാം പാട്ട് സ്വാധീനം ചെലുത്തുന്നു. മതബോധനത്തിലും ജനമുന്നേറ്റത്തിലും പ്രതിഷേധത്തിലും ജ്ഞാനദര്ശനങ്ങളിലും ഗാനമാധ്യമം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
നാടകവും നാട്ടുകലകളും ചലച്ചിത്രവുമെല്ലാം പാട്ടിന്റെ വിളനിലമാണ്. ക്രിസ്തീയസമൂഹത്തിനു നിത്യാരാധനയില്‍ ദേവാലയങ്ങളിലെല്ലാം ഗാനാര്പ്പണമുണ്ട്. ചെറുപ്പത്തില്‍ എന്റെ നാട്ടിലെ ക്രിസ്തീയ ഭവനങ്ങളില്‍ എല്ലാ ദിവസവും മനോഹരമായ പാട്ടുകേട്ട ഓര്‍മയുണ്ട്. ഏകാഗ്രമായി വായിച്ചുനോക്കുക, ബൈബിള്‍ പൂര്‍ണമായും കാവ്യവചസായി അനുഭവപ്പെടും. "സൃഷ്ടിയില്‍ മകുടം മനുഷ്യനത്രെ!’ എന്ന ഒറ്റ വാചകം മതിയല്ലൊ കാവ്യാത്മകമായി മനുഷ്യനെ വിലയിരുത്താന്‍.
ഗാനാസ്വാദനത്തിനു പഴയതുപോലെ പ്രചാരമുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം ഉണ്ട് എന്നുതന്നെയാണ്. തിരക്കേറിയ ജീവിതചര്യയില്‍ ക്ഷമയോടെ അര്‍ഥമറിഞ്ഞ് ആസ്വദിക്കുന്ന രീതി മാറിയോ എന്നു സംശയം. ചടുലവേഗത്തില്‍ വാക്കുകളുടെയും പശ്ചാത്തലസംഗീതത്തിന്റെയും കാതടപ്പിക്കുന്ന കോലാഹലത്തില്‍നിന്ന് ഗാനം പ്രതിഫലിപ്പിക്കുന്ന ആശയം നഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നു. എങ്കിലും ഗാനം എന്ന ലളിതമായ കലാരൂപത്തിന് ഇന്നും ജനകീയമായി വലിയ പ്രചാരമുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍.
ഗാനരംഗത്തെ മറക്കാനാവാത്ത അനുഭവം?
എത്രയെങ്കിലുമുണ്ട്. "കാല്‍വരിക്കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക...’ എന്ന ഗാനം ആലപിക്കുമ്പോള്‍ അള്‍ത്താരയിലെ ദുഃഖിതനായ യേശുവിനും മെഴുകുതിരിനാളങ്ങള്ക്കും മുന്നില്‍ കണ്ണീര് വാര്‍ത്ത കെ.എസ്. ചിത്രയുടെ ആത്മാര്‍ഥതയെ ഞാനൊരിക്കലും മറക്കുകയില്ല.
വചനത്തിലെ ഗാനങ്ങള്‍ ഞാന്‍ എഴുതിയതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ദുബായ് ദേവാലയത്തിലെ പുരോഹിതന് പറഞ്ഞ നല്ല വാക്കുകളും സമ്മാനമായി വിരലില്‍ അണിയിച്ച പച്ചക്കല്ലു പതിച്ച വെള്ളിമോതിരവും മറക്കുവതെങ്ങനെ?
"രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ...’ എന്ന പാട്ടുകേട്ടാണ് എന്റെ മോന് ലോകത്തോടു വിടചൊല്ലിയതെന്നു പറഞ്ഞു നിലവിളിച്ച ഒരമ്മച്ചി എന്റെ ഓര്‍മയില്‍ കണ്ണീര്തൂകുന്നുണ്ട്. Being a Hindu how could you write Christian devotional songs so beautifully എന്നായിരുന്നു വിദേശിയായ ഒരാളിന്റെ വിസ്മയം. "അതാണ് കേരളീയത’ എന്നേ മറുപടി പറയാന്‍ കഴിഞ്ഞുള്ളൂ.
നിത്യവും എന്റെ രചന കേള്‍ക്കുന്ന ഒരപ്പച്ചന് കോഴിക്കോട് പേരാമ്പ്രയിലെ അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് എനിക്കൊരുപദേശം തന്നു. "മോനേ, പറ്റുമെങ്കില്‍ ഇതുപോലെ കുറച്ചു പാട്ടെഴുതണം’! പിന്നെ അദ്ദേഹം പാട്ടുകേള്‍പ്പിച്ച് ചാരുകേസരയില് താളം പിടിച്ചു കണ്ണടച്ച് കിടന്നു.
"അപ്പച്ചാ, ഇതു ഞാനെഴുതിയ പാട്ടുകളാണ് ’ ഞാന്‍ പറഞ്ഞു. അപ്പച്ചനു വിശ്വാസം വരുന്നില്ല. കാസറ്റില്‍ ടോമിന് തച്ചങ്കരിയുടെ വലിയ ഫോട്ടോയും യേശുദാസിന്റെ ഫോട്ടോയും മാത്രം. മറുപുറത്ത് താഴെയറ്റത്ത് രചന പി.കെ. ഗോപി എന്നുണ്ട്. അപ്പച്ചന് കണ്ണട നേരേയാക്കി കാസറ്റ് തിരിച്ചും മറിച്ചുംനോക്കി ബോധ്യപ്പെടുന്നു. എന്നെ കെട്ടിപ്പിടിക്കുന്നു. അഭിനന്ദിക്കുന്നു.
പിന്നെ വാനോളം വാഴ്ത്തുകേട്ട് ഞാൻ മടങ്ങുന്നു. ഇങ്ങനെ എത്രയെത്ര സന്ദര്‍ഭങ്ങള്‍. ഇപ്പോഴും സമാനമായ ചില സന്ദര്‍ഭങ്ങളെ നേരിടാറുണ്ട് എന്നുള്ളത് സ്വകാര്യമായി പറയട്ടെ. ആരെയും പഴി പറയാനില്ല. അനര്‍ഹമായതു കവര്ന്നെടുക്കാനുമില്ല. ആര്‍ക്കുവേണമെങ്കിലും സ്വന്തം മനഃസാക്ഷിയെ മുന്നില്‍ നിര്‍ത്തി ഇങ്ങനെ പാടാം.
"രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ...’ അതൊരു വലിയ സത്യമല്ലേ ? ഓരോ പ്രാര്‍ഥനയും സത്യത്തിന്റെ വിശുദ്ധമായ അപേക്ഷയാണ്! അവനവന്റെ പാപം അവനവന്‍തന്നെ കഴുകിക്കളയുന്ന സ്വകാര്യമായ പവിത്ര നിമിഷങ്ങള്‍!!
കമ്യൂണിസ്റ്റ് ആശയം മനസിലുള്ള ആളായിട്ടും ക്രിസ്തീയതയോട് ആഭിമുഖ്യം തോന്നാന്‍ കാരണം?
മനുഷ്യത്വം അല്ലാതെന്ത്. വിമോചനത്തിന്റെ നാട്ടുപാഠങ്ങള്‍, ദുരധികാരത്തിനെതിരേയുള്ള ചെറുത്തുനില്പ്, നീതിയുടെ കര്‍മപഥങ്ങളില്‍ ആരെയും ഭയക്കാത്ത നിലപാട്, ത്യാഗസഹനങ്ങളുടെ വഴിയില്‍ അനശ്വരമായ മനുഷ്യ മാതൃക, ഏഴകളുടെ തോഴന്, അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പം നിലകൊണ്ടവന്, "പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന് പുരുഷാരത്തോട് ചങ്കൂറ്റത്തോടെ വിളിച്ചുപറഞ്ഞവന്‍...
പോരേ, എന്റെ ആഭിമുഖ്യത്തിന്റെ ധാര്‍മിക പശ്ചാത്തലത്തില്‍ ക്രിസ്തു ഒളിമങ്ങാത്ത പ്രതീകമാവുന്നു. പ്രത്യാശയുടെ ഉയിര്ത്തെഴുന്നേല്പിന് വെളിപാടും വെളിച്ചവുമായി ഒരാള്‍. പുത്തന്‍കാവ് മാത്തന്തരകന് എഴുതിയ "ബൈബിള്‍ കഥകള്‍’ ബാല്യത്തിന്റെ വായനയില്‍ പ്രചോദനമേകിയിരുന്നു. മുതിര്‍ന്നപ്പോള്‍ ബൈബിള്‍ എത്രവട്ടം വായിച്ചിട്ടുണ്ട് എന്നോര്‍മയില്ല.
ഇപ്പോഴും ചില ആശയങ്ങള്‍ക്കായി വായിക്കാറുണ്ട്. നിത്യ ചൈതന്യയതിയുടെ ക്രിസ്തുദര്‍ശനം വഴികാട്ടിയായി. ബൈബിള്‍ മാത്രമല്ല, പുരാണേതിഹാസങ്ങളും ഭഗവത്ഗീതയും ഖുര്‍ആനുമെല്ലാം വായിക്കാറുണ്ട്. ഹൈന്ദവാശയങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും ആധാരമാക്കി എത്രയെത്ര പാട്ടുകള്‍ രചിച്ചിട്ടുണ്ടെന്നോ?
പാട്ടെഴുതുമ്പോള്‍ സാര്‍വലൗകികമായ ആകാശത്തിന്റെ ചുവട്ടിലാണ് നമ്മള്. മഷി കടലിന്റേതാണ്. തൂലിക കാറ്റിന്റേതും കരയുടേതും. വാക്കുകള്‍ ആയുസിന്റെ സംഭാവനയും.
എസ്.പി. ബാലസുബ്രഹ്മണ്യം പാടിയ പ്രശസ്തമായ ക്രിസ്തീയഗാനമില്ലേ? അതേക്കുറിച്ച്...
സാധാരണക്കാര്‍ക്ക് ആര്‍ത്തുതുള്ളി പാടാന്‍ കഴിയുന്ന ട്യൂണാണ് കിട്ടിയത്. "എന്റെ അടുത്തു നില്ക്കുവാനേശുവുണ്ടേ, എല്ലാരും വരുവിന്‍...’ എന്നെഴുതി. തെലുങ്കിലും തമിഴിലും കന്നടയിലുമൊക്കെ ഗാനം പോപ്പുലറായി.
എന്റെ രചനയുടെ മെച്ചംകൊണ്ടല്ല, എസ്.പി.ബിയുടെ ആലാപനമൂല്യം അത്ര വലുതായിരുന്നു, ഏതു ഭാഷയിലും. ചലച്ചിത്ര രംഗത്ത് (അനശ്വരം എന്ന സിനിമ) എന്റെ ഗാനരചനാനുഭവത്തില് "താരാപഥം, ചേതോഹരം...’ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച അദ്ദേഹത്തെ ആരാധിക്കാതെവയ്യ. താരാപഥത്തിനു സംഗീതം നല്കിയ ഇളയരാജയും എസ്.പി.ബിയോടൊപ്പം പാടിയ കെ.എസ്. ചിത്രയും എത്രവലിയ സംഗീത പ്രതിഭകള്‍.
അവര്‍ക്ക് കൂപ്പുകൈ. വചനം ഗാനസമാഹാരത്തിന്റെ പ്രാരംഭത്തില്‍ മന്ത്രവിശുദ്ധിയുള്ള വിരുത്തംപോലെ നാലുവരികളുണ്ട്. ആലപിച്ചത് ഇളയരാജയാണ്. അത് എഴുതാനും എനിക്കാണ് നിയോഗമുണ്ടായത്. കാലം സാക്ഷി, എല്ലാം സംഭവിക്കുകയാണ്. നല്ലതിനായിരിക്കട്ടെ എല്ലാം.
ഗാനരചനയില്‍ മാതൃകയുണ്ടോ? ഉണ്ടെങ്കില്‍ ആരൊക്കെ?
മാതൃകയുണ്ട്. ആദ്യമാതൃക നാട്ടിലെ വയല്പണിക്കാരുടെ വായ്പാട്ട്. പിന്നെ മാതൃകയായി മനസില്‍ പ്രവേശിച്ചത് വയലാര്‍ രാമവര്‍മ. ജ്ഞാനവും ദര്‍ശനവും പാരമ്പര്യവും വിപ്ലവവും ഭക്തിയും പ്രേമവും മാനവബന്ധങ്ങളും ദുഃഖവും ശാസ്ത്രവും ഒരായിരം ചോദ്യശരങ്ങളും നിറച്ച ആ പാട്ടിന്റെ രചനാവഴിയില്‍ സ്തംഭിച്ചുനില്‍ക്കുന്ന വിദ്യാര്‍ഥിയാണ് ഞാന്‍. വയലാറിന്റെ ഓരോ പാട്ടും എനിക്ക് മാതൃകയും പാഠവും ജ്ഞാനവുമാണ്. അതുപോലെ എഴുതാനാവുകയില്ലെന്നറിയാം.
എങ്കിലും ഗാനത്തിന്റെ ഹിമഗിരിയില്നിന്ന് എനിക്കൊരു തുഷാരബിന്ദു മതി. "പ്രളയ പയോധിയില്‍ മയങ്ങിയുണര്‍ന്നൊരു പ്രഭാമയൂഖമേ,...കാലമേ....’ വന്ദനം...വന്ദനം. പി. ഭാസ്കരനും ഒഎന്‍വിയും യൂസഫലിയും മങ്കൊമ്പു ഗോപാലകൃഷ്ണനും പൂവ്വച്ചലും ആദരിക്കപ്പെടേണ്ടവരായി എന്റെ മനസിലുണ്ട്.
വയലാറിനെ ആദ്യമായി കണ്ടതെപ്പോഴാണ്?
ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്തില്‍ അങ്ങാടിക്കല്‍ എസ്എന്‍വി ഹൈസ്കൂളിന്റെ ഗംഭീര വാര്‍ഷിക സമ്മേളനം. നോട്ടീസില്‍ വയലാര്‍ രാമവര്‍മ എന്ന് പേരു കണ്ടു. പക്ഷേ, അതിഥികള്‍ വന്ന അംബാസഡര്‍ കാറില്‍ വയലാറില്ല.
സംഘാടകര്‍ പറഞ്ഞ സമയത്ത് വയലാറിന് എത്താനായില്ല. കൊല്ലത്തുനിന്ന് കാമ്പിശേരിയും ജി. വിവേകാനന്ദനും കെ. ബാലകൃഷ്ണനുമൊക്കെ വരുന്ന കാറില്‍ അടൂരില്‍വച്ച് വയലാര്‍ രാമവര്‍മ കയറുമെന്നായിരുന്നത്രേ ധാരണ.
എന്തോ കാരണവശാല്‍ വയലാര്‍ വൈകി. മറ്റുള്ളവരെത്തി. പൊതുസമ്മേളനം തുടങ്ങി. വാക്കുകള്‍ തീപ്പൊരികളായി. മുറ്റത്തെ പന്തലില്‍ നിറഞ്ഞുകവിഞ്ഞ സദസ് ഇളകിമറിഞ്ഞു. പ്രസംഗങ്ങള്‍ തീര്‍ന്നു. കൃതജ്ഞതകൂടി കഴിഞ്ഞാല്‍ സമ്മേളനം അവസാനിക്കും. പിന്നെ കലാപരിപാടി.
ഗേറ്റിലെ വോളണ്ടിയര്‍ ഡ്യൂട്ടിയില്‍ ഞങ്ങള്‍ കുട്ടികളെ നിയോഗിച്ചിട്ടുണ്ട്. നടന്നുക്ഷീണിച്ച് അപരിചിതനായ ഒരാള്‍ ഗേറ്റില്‍ വന്നു. കാലില്‍ ചെളിയുണ്ട്. വഴി ചോദിച്ചറിഞ്ഞ് പാടത്തിന്റെ വരമ്പിലൂടെ നടന്നുവരികയാണത്രേ. "എവിടെ കിണര്‍ ? വെള്ളം കിട്ടിയാല്‍ കാലൊന്നു കഴുകാമായിരുന്നു’. ഞാന്‍ കിണറിന്റെ അടുത്തേക്ക് ആഗതനെ കൂട്ടിക്കൊണ്ടുപോയി. വെള്ളം കോരി കാലിലൊഴിച്ചുകൊടുത്തു. അദ്ദേഹം മുഖവും കാലും കഴുകി.
"ഇനി കുട്ടി പോയി വേദിയിലുള്ളവരോടു പറയണം.... വയലാര്‍ രാമവര്‍മ വന്നിട്ടുണ്ട്. വേഗം പോയി പറയുക!’ എന്റെ ശരീരത്തില്‍ ഒരു മിന്നല്‍ പാഞ്ഞു. സാക്ഷാല്‍ വയലാര്‍ രാമവര്‍മ!. ഒറ്റയോട്ടത്തിനു ഞാന്‍ സമ്മേളന വേദിക്കു പുറകിലെത്തി അധ്യാപകനോടു വാര്‍ത്തയറിയിച്ചു:
"വയലാര്‍ രാമവര്‍മ വന്നിട്ടുണ്ട്!' എന്റെ ശ്വാസം നേരേയായി!
"എവിടെ.....? എവിടെ....?' സദസിളകി. അധ്യാപകരുടെ സംഘം കല്പടവിറങ്ങി ഗേറ്റില്വന്ന് വയലാറിനെ എതിരേറ്റു. അവസാനിക്കാറായ സമ്മേളനവേദിയില്‍ വാക്കുകളുടെ പെരുമഴ ഒന്നൊന്നര മണിക്കൂര്‍ നേരം പിന്നെ അദ്ഭുതം പെയ്യിച്ചു. ഭാഷയുടെ മാസ്മരിക പ്രവാഹം! ഞാന്‍ കേട്ട അത്യുജ്വലമായ ആ പ്രസംഗത്തിന്റെ അലയൊലി ഇന്നും മാഞ്ഞിട്ടില്ല.
പി.കെ. ഗോപിയുടെ പ്രശസ്തമായ ഭക്തിഗാനങ്ങള്‍
1. "രക്ഷകാ എന്റെ പാപഭാരമെല്ലാം
നീക്കണേ...’
2. "കാല്‍വരിക്കുന്നിലെ കാരുണ്യമേ...’
3. "അത്യുന്നതങ്ങളില്‍ ദൈവമഹത്വം...’
4. "ഒരിക്കല്‍ യേശുദേവന്
ഗലീലിക്കടല്ത്തിരയില്...’
5. "ഘോരമരുഭൂവില് യേശുതണലായി...’
6. "ബലിയായി തിരുമുമ്പില്‍ നല്കാന്...’
7. "ആശാദീപം കാണുന്നു ഞാന്‍...’
8. "സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ
വാഴ്ത്തുന്നു...’
9. "മഹിതമാം വഴിയിലെ തിരുസഭാപഥികരെ...’
10. "മരക്കുരിശില്‍ പിടഞ്ഞുകരയും...’
11. "കടലേഴും പാടി , ഇതാ ദേവാധിദേവന്...’
12. "ഇതാ മനുഷ്യന്.. കണ്ടാലും...’
13. "ഗാഗുല്ത്തയില് വീണ
കണ്ണീര്‍ക്കണങ്ങളില്‍...’
14. "ഇടയന്റെ പുല്ലാങ്കുഴല്‍ വിളി...’
15. "മുറ്റത്തെ മാലാഖക്കുഞ്ഞു പക്ഷീ...’
എം. ജയതിലകൻ
Book Review
സുഗതപർവം
സി. റഹിം
പേജ്: 200 വില: ₹ 320
ഒലിവ് ബുക്സ്, കോഴിക്കോട്
ഫോൺ: 0495 2765871
പ്രകൃതിസംരക്ഷണത്തിനു വേണ്ടിയും സാമൂഹ്യതിന്മകൾക്ക് എതിരേയും നിരന്തരം പോരാടുകയും എഴുതുകയും ചെയ്ത സുഗതകുമാരിയുടെ ജീവിതം വരച്ചിടുന്ന കൃതി.
വിശുദ്ധ കുർബാന-സ്വർഗത്തിലേക്കുള്ള എന്റെ ഹൈവേ
നിക്കോള ഗോറി
പേജ്: 88 വില: ₹ 150
സെന്റ് പോൾസ്, എറണാകുളം
ഫോൺ: 81568 52683
കാർലോ അക്കുത്തിസ് എന്ന യുവ വിശുദ്ധന്റെ ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം. കാർലോ യെ അടുത്തറിഞ്ഞവരുടെ സാക്ഷ്യ ങ്ങൾ നിറഞ്ഞ പുസ്തകം. വിശുദ്ധി യിൽ ജീവിക്കാനുള്ള ആഹ്വാനം.
പി.ജെ. ജോസഫ്-കാലഘട്ടത്തിനു മുൻപേ സഞ്ചരിച്ച കർമയോഗി
ഡോ. ജോബിൻ എസ്. കൊട്ടാരം
പേജ്: 120 വില: ₹ 240
ആബ്സൊല്യൂട്ട് ബുക്സ്, കോട്ടയം
ഫോൺ: 98476 89422
കൃഷിയും സാമൂഹിക പ്രവർത്തന വും കലയും സമന്വയിപ്പിച്ചുള്ള പി.ജെ. ജോസഫിന്റെ "പോസിറ്റീവ് രാഷ്ട്രീയം' വിലയിരുത്തുന്ന കൃതി. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം മനസിലാക്കാം.
ആചാരവെടി
മാത്യു ചിങ്ങവനം
പേജ്: 64 വില: ₹ 130
പേപ്പർ പബ്ലിക്ക, തിരുവനന്തപുരം
ഫോൺ: 94472 01575
കാലത്തിന്റെ ആസുരതകൾക്കുനേരേ പ്രതിഷേധിക്കുകയും അതിനെ പ്രതീക്ഷകൾകൊണ്ട് പൂരിപ്പിക്കുകയും ചെയ്യുന്ന കവിതകൾ. സ്വതന്ത്രമായ ആശയലോകം മുന്നോട്ടുവയ്ക്കുന്നു.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ, സ്വതന്ത്ര പരിഭാഷ സി.എൽ. ജോസ്
ദിവസങ്ങൾ കടന്നുപോയി. മാക്സിം ചില ഒൗദ്യോഗിക കാര്യങ്ങൾക്കായി പോയി. എന്നു തിരിച്ചുവരുമെന്നറിയില്ല. ഇന്നു രാവിലെ മിസിസ് വാൻഹോപ്പർ പ്രഭാതഭക്ഷണത്തിനിരിക്കുന്പോൾ എന്നോടു പറഞ്ഞു: ""നമ്മൾ ഇവിടന്നു പോകുകയാണ്.'' ഞാൻ ഞെട്ടിപ്പോയി.
""എന്റെ മകൾ ഹെലൻ ന്യൂയോർക്കിലേക്കു വരുന്നുണ്ട്. എന്നോടും എത്തണമെന്നു പറഞ്ഞിരിക്കുകയാണ്. യൂറോപ്പ് ഞാൻ മടുത്തിരിക്കുന്നു. വേണമെങ്കിൽ അടുത്തവർഷം നമുക്ക് വീണ്ടും വരാം. അതുകൊണ്ട് തിരിച്ചുപോകാനുള്ള ഒരുക്കങ്ങൾ നടത്തിക്കോളൂ.''
ഞാൻ മരവിച്ചപോലെയായി. മാക്സിം എവിടെ? എന്നു വരും? ഇനി കണ്ടുമുട്ടുമോ? എന്നോട് എന്തു സ്നേഹവും താത്പര്യവുമായിരുന്നു. പലപ്പോഴും ഒന്നിച്ചിരുന്നു ഡിന്നർ കഴിച്ചത്, കാറിൽ യാത്രകൾ പോയത്, സ്നേഹപ്രകടനങ്ങൾ നടത്തിയത്...
അങ്ങനെ എന്തെല്ലാം മധുരസ്മരണകൾ. എല്ലാം അടഞ്ഞ അധ്യായമായി. വൈകാതെ അദ്ദേഹം മാൻഡെർലിയിലേക്കു പോകും. അവിടെ അദ്ദേഹത്തെക്കാത്ത് ഒട്ടനവധി കത്തുകൾ കിടപ്പുണ്ടാകും. അക്കൂട്ടത്തിൽ എന്റെ കത്തും കാണും. തിരക്കിനിടയിൽ "ന്യൂയോർക്കിലെ താമസം എങ്ങനെയുണ്ട്, സുഖമല്ലേ?' എന്നു ചോദിച്ചുകൊണ്ട് ജീവനില്ലാത്ത ഒരു കത്തുവരും. അല്ലെങ്കിൽ "ഹാപ്പി ക്രിസ്മസ് ആൻഡ് ബ്രൈറ്റ് ന്യൂ ഇയർ' എന്നാശംസിച്ചുകൊണ്ടുള്ള കാർഡ് വരും.
എല്ലാം ഓർത്ത് രാത്രി ബെഡ്റൂമിലിരുന്ന് ഞാൻ കുറേനേരം കരഞ്ഞു. കണ്ണീരുവീണ് തലയണ നനഞ്ഞു. നിസഹായതയുടെ കണ്ണീർക്കണങ്ങൾ!
സ്ഥലംവിടുന്ന ദിവസമായി. അതിരാവിലെതന്നെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. ഈവനിംഗ് ട്രെയിനിലാണ് ഞങ്ങളുടെ യാത്ര. റിസർവേഷൻ ശരിയായിട്ടുണ്ടെന്ന് കൗണ്ടറിൽനിന്ന് അറിയിച്ചു. പാഴ്വേലയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മൂന്നാംനിലയിലെ മാക്സിമിന്റെ മുറി ലക്ഷ്യമാക്കി നീങ്ങി. ലിഫ്റ്റിനുവേണ്ടി കാത്തുനിന്നില്ല. പടികൾ ഓടിക്കയറി. കതകിൽ ശക്തിയായി രണ്ടുമൂന്നുവട്ടം തട്ടി.
ഉള്ളിൽനിന്നുള്ള സ്വരം: ""കടന്നു വരൂ!'' ദൈവമേ, ആൾ എത്തിയിട്ടുണ്ട്. ഞാൻ വാതിൽ തുറന്നു. അദ്ദേഹം ഷേവ് ചെയ്യുകയാണ്. അതിശയഭാവത്തിൽ ചോദിച്ചു: ""ങാ! നീയോ? ഞാൻ പാതിരയ്ക്കു ശേഷമാണ് എത്തിയത്. ഇപ്പോൾ എഴുന്നേറ്റേയുള്ളൂ. എന്താ ഇത്ര നേരത്തേ? പ്രത്യേകം വല്ലതുമുണ്ടോ?''
""യാത്ര പറയാൻ വന്നതാണ്. ഞങ്ങൾ ഇന്നു പോകുകയാണ്.''
""പോകുകയോ?'' അന്പരന്നുള്ള ചോദ്യം.
""അതെ.''
""ആ വാതിൽ അടയ്ക്കൂ!''
ഞാൻ വാതിൽ അടച്ചു. നിശ്ചലം നിന്നു.
""എന്ത് അസംബന്ധമാണീ പറയുന്നത്?''
""സത്യമാണ്. ഞങ്ങൾ പോകുകയാണ് ഈവനിംഗ് ട്രെയിനിന്. താങ്കളെ ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നു ഭയന്നു. എല്ലാത്തിനും നന്ദിപറയാൻ വന്നതാ.''
""എന്തുകൊണ്ട് ഇത് എന്നോടു മുന്‍പു പറഞ്ഞില്ല?''
""മാഡം പെട്ടെന്നാണ് തീരുമാനിച്ചത്. മകളും ശനിയാഴ്ച ന്യൂയോർക്കിലേക്കു വരുന്നുണ്ട്.''
""ന്യൂയോർക്കിലേക്ക് നിന്നെയും കൊണ്ടുപോകുന്നുണ്ടോ?''
""ഉവ്വ്. പോകാൻ എനിക്കു തീരെ ഇഷ്ടമില്ല. ഞാൻ വല്ലാതെ കഷ്ടത്തിലാവും.''
""പിന്നെന്തിനാ കൂടെ പോകുന്നത്?''
""ഞാൻ ശന്പളത്തിനു ജോലിചെയ്യുന്ന ആളല്ലേ? എനിക്കതു വേണ്ടെന്നു വയ്ക്കാനാവുമോ?''
""നീ അവിടെ ഇരിക്ക്.''
മാക്സിം ഷേവിംഗ് പൂർത്തിയാക്കി മുഖം കഴുകി.
""ഞാൻ ബാത്ത്റൂമിൽ കയറി ഡ്രെസ് മാറ്റട്ടെ. അഞ്ചു മിനിറ്റിനുള്ളിൽ റെഡിയാവും.''
അദ്ദേഹം വസ്ത്രങ്ങളുമായി പോയി വാതിലടച്ചു.
ഞാൻ ബെഡിൽ ഇരുന്നു. അദ്ദേഹം എന്തിനാണ് എന്നോട് ഇരിക്കാൻ പറഞ്ഞത്? മുറിയിൽ ഞാൻ ചുറ്റും കണ്ണോടിച്ചു. ഒരു സാധാരണ മനുഷ്യന്റെ മുറി. യാതൊരു പ്രത്യേകതയുമില്ല. ധാരാളം ഷൂസുകളുണ്ട്, പുസ്തകങ്ങളും സിഗരറ്റ് പാക്കറ്റുകളുമുണ്ട്. ഫോട്ടോകൾ ഒന്നുമില്ല. കട്ടിലിനരികിൽ ഭാര്യയുടെ ഫ്രെയിംചെയ്ത ഒരു ഫോട്ടോ ഞാൻ പ്രതീക്ഷിച്ചു. അതുമില്ല.
പറഞ്ഞതുപോലെ അദ്ദേഹം റെഡിയായി വന്നു. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ തയാറായി. വേണ്ടത് ഓർഡർ ചെയ്തു. എന്നിട്ടു പറഞ്ഞു: ""മിസിസ് വാൻഹോപ്പർക്ക് ഈ മോണ്ടി കാർലോ മടുത്തു. എന്നിട്ട് അവർ സ്വന്തം വീട്ടിലേക്കു പോകുന്നു. ഞാനും അങ്ങനെതന്നെ. അവർ ന്യൂയോർക്കിലേക്ക്. ഞാൻ മാൻഡെർലിയിലേക്ക്. ഇതിൽ നിനക്ക് ഏതാണിഷ്ടം? സ്വന്തമായി തീരുമാനിക്കാം.''
""ഇത്തരം സമയത്തു തമാശ പറയരുതേ! പ്ലീസ്!''
""തമാശയല്ല. കാര്യമാണ് പറഞ്ഞത്. തീരുമാനം നിനക്കു വിട്ടുതരുന്നു. ഒന്നുകിൽ മിസിസ് വാൻഹോപ്പറിന്റെകൂടെ നിനക്ക് ന്യൂയോർക്കിലേക്കു പോകാം. അല്ലെങ്കിൽ എന്റെകൂടെ മാൻഡെർലിയിൽ എന്റെ വീട്ടിലേക്കു വരാം.''
""ഒരു സെക്രട്ടറിയായിട്ടോ, അതോ മറ്റെന്തെങ്കിലും ജോലിക്കോ?''
""അല്ല.... എന്റെ ഭാര്യയായിട്ട്.''
അതുകേട്ട് ഞാൻ ഞെട്ടി. എന്റെ മനസിൽ ഒരിടിമുഴക്കമുണ്ടായി. ശരീരത്തിന് ഒരു വിറയൽ വന്നതുപോലെ.
""മറ്റുള്ളവർ വിവാഹംകഴിക്കുന്നതുപോലെയുള്ള ഒരാളല്ല ഞാൻ. എങ്ങനെ കൃത്യമായി പറയണമെന്ന് അറിഞ്ഞുകൂടാ... അതായത് താങ്കളുടെ നിലവാരത്തിലുള്ള ലോകത്തിനു പറ്റിയ ആളല്ല.''
""എന്താണ് എന്റെ നിലവാരം? എന്താണ് എന്റെ ലോകം?''
""മാൻഡെർലി! അതിന്റെ അർഥം താങ്കൾക്കറിയാമല്ലോ?''
""മാൻഡെർലിയെക്കുറിച്ച് നിനക്കെന്തറിയാം? എല്ലാം തീരുമാനിക്കാനുള്ള അധികാരവും അവകാശവും എനിക്കാണ്. നീ വിചാരിക്കുന്നു പെട്ടെന്നുള്ള ആവേശത്തിന് ഞാൻ പറഞ്ഞതാവും എന്ന്. ന്യൂയോർക്കിലേക്കു പോകാൻ ഇഷ്ടമില്ലെന്നു നീ പറഞ്ഞപ്പോൾ സഹതാപം തോന്നിയിട്ടു പറഞ്ഞതാവുമെന്ന്. അത്രവലിയ ഭൂതദയ കാണിക്കുന്ന ആളൊന്നുമല്ല ഞാൻ.. വീണ്ടും ചോദിക്കുകയാണ്, എന്നെ വിവാഹംചെയ്യാൻ നിനക്കിഷ്ടമാണോ?''
എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.
""എന്റെ വിദൂരചിന്തയിൽ പോലും ഇങ്ങനെ ഒരാഗ്രഹം ഉണ്ടായിട്ടില്ല.''
""എന്റെ ചോദ്യത്തിനുള്ള മറുപടിയായില്ല.''
ഞാൻ മിഴിച്ചുനിന്നു. നിമിഷങ്ങൾ കടന്നുപോയി.
""മാക്സിം അങ്ങനെ ആഗ്രഹിക്കുന്നെങ്കിൽ മറിച്ചൊന്നും ഞാൻ പറയുന്നില്ല. എന്റെ നേത്രങ്ങൾ നിറഞ്ഞുതുളുന്പി.''
""ഞാൻ കരുതിയത് നീയെന്നെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെന്നാണ്.'' അതു സത്യത്തിൽ എന്റെ തലയ്ക്കുള്ള ഒരു കൊട്ടായിരുന്നു.
""താങ്കളെ ഇനി കണ്ടുമുട്ടാൻ കഴിയില്ലല്ലോ എന്നോർത്ത് ഇന്നലെ രാത്രിമുഴുവൻ ഞാൻ കരയുകയായിരുന്നു. സ്നേഹമില്ലാഞ്ഞിട്ടാണോ അത്?''
""സന്തോഷം, നന്ദി.. അങ്ങനെ മിസിസ് വാൻഹോപ്പറിന്റെ പ്രിയ ജീവനക്കാരി എന്റെ പ്രിയതമയാവാൻ പോകുന്നു.''
ഇരുവരും ഹൃദ്യമായി ചിരിച്ചു. മാക്സിം കൈനീട്ടി. ഒപ്പം ഞാനും. പരസ്പരം ഹസ്തദാനം ചെയ്തു. പരസ്പര അംഗീകാരത്തിന്റെ സമ്മതമുദ്ര!
ഞാൻ പറഞ്ഞു: ""മാഡത്തിനോട് ഈ വിവരം പറയേണ്ടേ? എനിക്കു ഭയമാണ്. മാക്സിം പറഞ്ഞോളൂ.''
""ശരി പറയാം. റൂമിൽ പോയി ഞാൻ ഉടനെ തിരിച്ചുവരാം. ഞാൻ വിളിക്കാം.''
ഞങ്ങൾ ലിഫ്റ്റിൽ കയറി. വേറെ ആരുമില്ല. മാക്സിം എന്റെ മൃദുവായ കവിളുകളിൽ ആദ്യമായി മാറിമാറി ചുംബിച്ചു. ഞാൻ നിർവൃതിപൂണ്ടു നിന്നു.
എന്റെ മുറിതുറന്ന് ഞാൻ അകത്തുകയറി കതകടച്ചു. ഞാൻ ചിന്തിച്ചു. ഇതു സ്വപ്നമോ യാഥാർഥ്യമോ? ഉടനെ നിലത്തു മുട്ടുകുത്തി ദൈവത്തോട് ഹൃദയംതുറന്നു പ്രാർഥിച്ചു.
വിശ്വസിക്കാനാവാത്ത ഒരു മഹാഭാഗ്യത്തിലേക്കാണ് നീയെന്നെ ഉയർത്തിയിരിക്കുന്നത്. ഈ എളിയവളോടു കരുണകാട്ടണമേ! നല്ലതു ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും എന്നെ സഹായിക്കണമേ. ഞങ്ങളുടെ ദാന്പത്യജീവിതം സന്തോഷകരവും സമാധാനപൂർണവും ആക്കണമേ! നിറമിഴികൾ തുടച്ച് ഞാൻ എഴുനേറ്റു. വേഗം മുഖംകഴുകി തയാറായി. ഞാൻ ചിന്തിച്ചു. കുട്ടിയായിരുന്നപ്പോൾ ഭംഗികണ്ട് കൗതുകത്തോടെ വാങ്ങിയ മാൻഡെർലിയുടെ പിക്ചർ കാർഡ്! അതിന്റെ ഉടമ ഇപ്പോൾ എന്റെ ഭർത്താവാകാൻ പോകുന്നു. ദൈവമേ.. നിസാരയായ ഈ മണ്ടിപ്പെണ്ണിനെ ഇങ്ങനെയും നീ അനുഗ്രഹിച്ചല്ലോ.
മാക്സിം വന്നു. ഞങ്ങൾ ഇരുവരും മാഡത്തിനരികെ പോയി. ഞങ്ങളെ കണ്ടപ്പോൾ മാഡത്തിനു സന്തോഷമായി. മാക്സിമിനോട് സ്നേഹാന്വേഷണം നടത്തി.
""ന്യൂയോർക്കിലേക്കുള്ള യാത്രയുടെ വിവരം ഇവൾ പറഞ്ഞു.''
""ഓ, പറഞ്ഞോ?''
""യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഉറപ്പാക്കിവരൂ'' എന്നു നിർദേശിച്ച് മാഡം എന്നെ അവിടെനിന്നു മാറ്റാൻ ഒരുങ്ങി.
""ശരി മാഡം'' എന്നുപറഞ്ഞ് ഞാൻ നീങ്ങിയെങ്കിലും ജിജ്ഞാസകൊണ്ട് അവരുടെ സംസാരം ഞാൻ പതുങ്ങിനിന്നു കേട്ടു.
മാക്സിം: ""യാത്രയുടെ എല്ലാ വിവരങ്ങളും അവൾ വിശദമായി എന്നോടു പറഞ്ഞു.''
""അറിഞ്ഞു അല്ലേ?''
""വളച്ചുകെട്ടില്ലാതെ ഞാൻ ഒരു കാര്യം അങ്ങോട്ടു പറയുകയാണ്. ന്യൂയോർക്കിലേക്കു പോരാൻ അവൾക്ക് തെല്ലും ഇഷ്ടമില്ല. കുറേനേരം ഞങ്ങൾ പരസ്പരം സംസാരിച്ചു. ഞാൻ പറഞ്ഞു ന്യൂയോർക്കിലേക്കു പോകാൻ ഇഷ്ടമില്ലെങ്കിൽ എന്റെ മാൻഡെർലിയിലേക്കു പോന്നോളൂ. ചുരുക്കിപ്പറയട്ടെ, ഞാനവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.''
""ങേ!'' ഒന്നന്ധാളിച്ചെങ്കിലും മിസിസ് വാൻഹോപ്പർ എതിർപ്പു പറഞ്ഞില്ല. ""നല്ല കാര്യം. ഇരുവരുടെയും നന്മയ്ക്ക് അതു നല്ലതാണ്. മാക്സിമിന് ഒരു തുണയായി. അവൾക്ക് ഒരനുഗ്രഹവും. ഞാൻ എങ്ങനെയെങ്കിലും മാനേജ് ചെയ്തോളാം.'' എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ""അന്പടി കള്ളീ! അവളിത് എന്നോടു പറഞ്ഞില്ല.''
""രാവിലെയാണ് തീരുമാനിച്ചത്. നേരിട്ടു പറയാൻ അവൾക്കു ഭയം. ഇന്നലെ പാതിരായ്ക്കാണ് ഞാൻ എത്തിയത്.''
അപ്പോഴേക്കും ഒന്നുമറിയാത്തമട്ടിൽ ഞാൻ കടന്നുചെന്നു. എന്നെ കണ്ടയുടനെ മാഡം പറഞ്ഞു: ""മാക്സിം ഏതാണ്ടു വിശേഷമൊക്കെ പറഞ്ഞല്ലോ. സന്തോഷമായി.''
ഒന്നും പറയാനാവാതെ ഞാൻ നാണിച്ചുനിന്നു.
""എന്തായാലും രണ്ടുപേർക്കും ഈ കിളവിയുടെ സ്നേഹംനിറഞ്ഞ വിവാഹാശംസകൾ നേരുന്നു.''
""താങ്ക് യൂ! ഞാനിറങ്ങട്ടെ മാഡം. ചിലരെ അത്യാവശ്യമായി ഫോണ്‍ ചെയ്യാനുണ്ട്. തന്നെയുമല്ല, ഞങ്ങളുടെ വിവാഹം എത്രയും വേഗം രജിസ്റ്റർ ചെയ്യാനുള്ള ചില മുന്നൊരുക്കങ്ങളും കടലാസുപണികളും ചെയ്യണം.''
മാക്സിം പോയശേഷം ഞാൻ പറഞ്ഞു: ""മാഡത്തിനെ യാത്രയാക്കാൻ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കു കൂടെ വരുന്നുണ്ട്.''
""എന്തിന്? അതിന്റെയൊന്നും ആവശ്യമില്ല.''
""എന്റെ ഒരു സന്തോഷത്തിന്.''
""നിങ്ങൾ രണ്ടുപേരും നന്നായി ജീവിക്കുന്നതാണ് എന്റെ സന്തോഷം.''
തുടർന്ന് എന്റെ നന്മയ്ക്കും നല്ല ഭാവിക്കുംവേണ്ടി ഏതാനും പെരുമാറ്റ മര്യാദകളും നല്ലകാര്യങ്ങളും ഉപദേശിച്ചു. വലിയ ഭാരമുള്ള കുരിശാണ് എടുക്കാൻ പോകുന്നതെന്ന് എന്നെ ഓർമിപ്പിച്ചു. എന്നിട്ടു പറഞ്ഞു:
""മാക്സിം ജീവിതം കുറേ കണ്ട ആളാണ്. നീ പുതിയ ജീവിതത്തിലേക്കു കാലെടുത്തുവയ്ക്കുകയാണ്. നല്ല ശ്രദ്ധയും സൂക്ഷ്മതയും വേണം. പതറരുത്. കുലുങ്ങരുത്.''
ഞാൻ മാഡത്തിന്റെ മുന്നിൽ വിനീതയായി മുട്ടുകുത്തി.
""മോൾക്ക് ദൈവം നല്ലതുവരുത്തട്ടെ!'' എന്നുപറഞ്ഞ് എന്റെ ശിരസിൽ കൈവച്ച് അനുഗ്രഹിച്ചു. തുടർന്ന് എഴുന്നേൽപ്പിച്ച് എന്നെ ചുംബിച്ചുകൊണ്ട് കെട്ടിപ്പുണർന്നു.
(തുടരും)
SUNDAY DEEPIKA
<b> കവിയും നാടകഗാന രചയിതാവുമായ പൂച്ചാക്കല്‍ ഷാഹുല്‍ ശതാഭിഷേകനിറവിലാണ്. മുന്നൂറോളം നാടകങ്ങള്‍ക്കുവേണ്ടി ആയിരത്തഞ്ഞൂറിലേറെ ഗാനങ്ങള്‍ എഴുതിയ അദ്ദേഹത്തിന്റെ കലാജീവിതത്തെക്കുറിച്ച്...</b>
വര്‍ഷം 1957.
ആലപ്പുഴ ശീമാട്ടി തിയറ്ററില്‍ അന്ന് ശിവാജി ഗണേശന് അഭിനയിച്ച നാടകമുണ്ട്. നാല്പതു കിലോമീറ്റര്‍ അകലെ പൂച്ചാക്കലിലുള്ള വലിയ കലാസ്നേഹിയായ കെ. അബു ഹനീഫ മകനെയും കൂട്ടി നാടകത്തിനു പോകാന്‍ തീരുമാനിക്കുന്നു.
ബസിലോ തീവണ്ടിയിലോ അല്ല, അത്രയും ദൂരം പിന്നിട്ട് അവരെത്തിയത് സൈക്കിള്‍ ചവിട്ടിയാണ്! ഒരുപക്ഷേ ശ്രമകരമായ ആ യാത്രയിലും നാടകവും സംഗീതവും ഹൃദയത്തില്‍ ചേര്‍ത്തുവച്ച പ്രിയപ്പെട്ട അത്താ നാടകഗാനങ്ങള്‍ ഈണത്തോടെ പാടുന്നത് ബാല്യംവിടാത്ത മകന് കേട്ടിരിക്കണം.
ആ മകനിന്ന് ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട സാഫല്യത്തിലാണ്. മുന്നൂറോളം നാടകങ്ങളിലായി അത്രയും തിളക്കമുള്ള ആയിരത്തഞ്ഞൂറോളം ഗാനങ്ങള്‍ ഇതിനകം അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ ഉദിച്ചു. ആ പ്രതിഭയാണ് പൂച്ചാക്കല്‍ ഷാഹുല്‍- നാടകഗാന രചയിതാക്കളിലെ തലയെടുപ്പുള്ള കാരണവര്‍.
<b> കവിത വിതച്ച പാട്ടുകള്‍</b>
പിതാവ് അബു ഹനീഫയും നാടന്പാട്ടുകാരനായിരുന്ന അമ്മാവന് പൂച്ചാക്കല്‍ അബ്ദുല്‍ ഖാദറും കുട്ടിക്കാലത്തുതന്നെ ഷാഹുല്‍ ഹമീദിനുചുറ്റും പാട്ടുകളുടെ ഒരു ലോകം ഒരുക്കിയിരുന്നു. വൈകാതെ ഷാഹുല്‍ കവിതകള്‍ എഴുതിത്തുടങ്ങി. കോട്ടയം സിഎംഎസ് കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്നകാലത്ത് ആദ്യമായി ഒരു മാസികയില്‍ കവിത അച്ചടിച്ചുവന്നു. 1969ല്‍ മലയാളത്തില്‍ ബിരുദം നേടി. പിറ്റേക്കൊല്ലം മൂത്തകുന്നം ട്രെയിനിംഗ് കോളജില്‍ ബിഎഡിനു ചേര്‍ന്നു.
സാക്ഷാല്‍ സുകുമാര്‍ അഴീക്കോടാണ് അന്നവിടെ പ്രിന്‍സിപ്പല്‍. മട്ടാഞ്ചേരിയിലെ അധ്യാപക പരിശീലനകാലത്ത് മലയാളം അധ്യാപകനായിരുന്ന മുരളീധരന് മാസ്റ്ററാണ് ഷാഹുലിന്റെ എഴുത്തിന് ദിശാബോധം പകര്‍ന്നത്. അങ്ങനെ കവിതയും പ്രഭാഷണകലയും ഷാഹുലിനൊപ്പം ചേര്‍ന്നു.1972 മുതല്‍ നാടകഗാന രചനാരംഗത്ത് പൂച്ചാക്കല്‍ ഷാഹുല്‍ സുന്ദരസാന്നിധ്യമാണ്. നാടകഗാന രചനയിലേക്കു വരാനുണ്ടായ സാഹചര്യം രസകരമാണ്. ആ കഥ ഇങ്ങനെ:
പൂച്ചാക്കലില്‍ ആര്‍ട്ടിസ്റ്റ് കേശപ്പന്‍ മിനര്‍വ തിയേറ്റേഴ്സ് എന്ന നാടകസമിതി രൂപീകരിച്ച കാലം. എന്‍.എന്‍. പിള്ളയുടെ ആത്മബലി, പെരുമ്പടവത്തിന്റെ ബോധിവൃക്ഷം എന്നീ നാടകങ്ങള്‍ സമിതി രംഗത്തവതരിപ്പിച്ചപ്പോള്‍ ഷാഹുല്‍ അഭിനേതാവായി. അന്ന് ക്യാമ്പില്‍വച്ച് അദ്ദേഹം രണ്ടു ഗാനങ്ങളെഴുതി. അല്പം മടിയോടെയാണെങ്കിലും ഇത് നാടകത്തിനു പറ്റുമോയെന്ന് ആര്‍ട്ടിസ്റ്റ് കേശപ്പനോടു ചോദിച്ചു. വരികളില്‍ കണ്ണോടിച്ച അദ്ദേഹം ആശ്ചര്യത്തോടെ ഷാഹുലിനെ നോക്കി. കൊള്ളാം, നന്നായിരിക്കുന്നുവെന്ന് മറുപടി.
ക്ഷണവേഗത്തില്‍ ഒരീണമിട്ട് പാടിക്കേള്പ്പിച്ചശേഷം നാടകത്തില്‍ ചേര്‍ക്കാന്‍ ഹാര്‍മോണിസ്റ്റിന്റെ കൈവശം ഏല്പിച്ചു. ആകാംക്ഷയോടെ അവതരണത്തിനു കാത്തിരുന്ന ഷാഹുലിന് നിരാശയായിരുന്നു സമ്മാനം- നാടകത്തില്‍ തന്റെ പാട്ടില്ല! അന്നു കയറിയതാണ് അറിയപ്പെടുന്ന നാടകഗാന രചയിതാവണം എന്ന വാശി. അതദ്ദേഹം ആവുകയും ചെയ്തു!
വൈക്കം മാളവിക നാടകസമിതിയുടെ ഉടമയും മുഖ്യനടനുമായിരുന്ന ടി.കെ. ജോണ്‍ ആണ് സിന്ധുഗംഗ എന്ന നാടകത്തില്‍ ഒരു പാട്ടെഴുതാന്‍ ഷാഹുലിന് അവസരം നല്‍കിയത്. നാടകത്തില്‍ മൊത്തം ആറു പാട്ടുകളാണ്.
ഷാഹുലിനെക്കൊണ്ട് എഴുതിച്ചത് മാളവികയുടെ സ്ഥിരം ഗാനരചയിതാവിന് അത്ര ഇഷ്ടമായില്ല. അദ്ദേഹം പിണങ്ങിപ്പോവുകയും ചെയ്തു. ആ വാശിക്ക് ആറു പാട്ടുകളും ഷാഹുലിനെക്കൊണ്ട് എഴുതിക്കുകയായിരുന്നു ടി.കെ. ജോണ്‍. ഈണമൊരുക്കിയത് അര്ജുനന് മാസ്റ്റര്‍. അങ്ങനെ മഹത്തായ തുടക്കമാണ് തനിക്കു കിട്ടിയതെന്ന് ഷാഹുല്‍ പറയുന്നു.
നാടകകൃത്ത് സുന്ദരന്‍ കല്ലായിയെ പരിചയപ്പെട്ടതോടെ അദ്ദേഹത്തിന്റെ എല്ലാ നാടകങ്ങള്‍ക്കും പാട്ടെഴുതാന്‍ ഷാഹുലിന് ക്ഷണമെത്തി. പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളായി.
<b> മഹാപ്രതിഭകള്‍ക്കൊപ്പം</b>
എഴുതിയ വരികള്‍ പ്രഗത്ഭരായ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്കു കൂട്ടാവുന്നത് തുടക്കംമുതല്‍തന്നെ പൂച്ചാക്കല്‍ ഷാഹുല്‍ കേട്ടറിഞ്ഞു.
ദക്ഷിണാമൂര്‍ത്തി സ്വാമി, ബാബുരാജ്, എം.കെ. അര്ജുനന് മാസ്റ്റര്‍, ആര്.കെ. ശേഖര്‍ എന്നിവരില്‍ തുടങ്ങുന്ന ആ നിര ആലപ്പി രംഗനാഥ്, ജയവിജയ, അയിരൂര്‍ സദാശിവന്, കുമരകം രാജപ്പന്, ആലപ്പി ഋഷികേശ്, പാപ്പച്ചന് മാസ്റ്റര്‍, ആലപ്പി വിവേകാനന്ദന്, ഫ്രാന്‍സിസ് വലപ്പാട്, പള്ളുരുത്തി അപ്പച്ചന്, ഉദയകുമാര്‍ അഞ്ചല്‍, കൊച്ചിന് വര്‍ഗീസ് എന്നിങ്ങനെ നീളും. അര്ജുനന് മാസ്റ്റര്‍, കുമരകം രാജപ്പന് എന്നിവരൊന്നിച്ചാണ് ഏറ്റവുമധികം തവണ സുന്ദരമായ ഗാനങ്ങള്‍ ഒരുക്കിയത്. അര്ജുനന് മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു: "പ്രണയഗാനങ്ങള്‍ എഴുതാന്‍ ഷാഹുലിന് ഒരു നിമിഷം മതി. മനസു മുഴുവന്‍ പ്രണയം നിറച്ചിരിക്കുന്നതുകൊണ്ടാണ്..!'
അര്ജുനന് മാസ്റ്ററുമായി ചേര്‍ന്ന് ഒരുക്കിയ നാടകഗാനങ്ങളില്‍ പത്തെണ്ണം തെരഞ്ഞെടുത്ത് "അര്ജുനപ്പത്ത്' എന്ന പേരിലും ദക്ഷിണാമൂര്‍ത്തിക്കൊപ്പം ഒരുക്കിയ ഗാനങ്ങള്‍ നാലു പതിറ്റാണ്ടിനുശേഷം വീണ്ടെടുത്ത് "ദക്ഷിണായനം' എന്ന പേരിലും സോഷ്യല്‍ മീഡിയയിലൂടെ ആസ്വാദകര്‍ക്കായി സമര്‍പ്പിച്ചിരുന്നു. എം.എസ്. ബാബുരാജിനൊപ്പം ചെയ്ത പാട്ടുകള്‍ വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.
<b> സിനിമയുടെ അഴിമുഖം</b>
1972ല്‍ സിനിമയ്ക്കു പാട്ടെഴുതാനുള്ള അവസരം ഷാഹുലിനെ തേടിയെത്തി. "അഴിമുഖം' എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഈണങ്ങളൊരുക്കിയത് എം.എസ്. ബാബുരാജ്.
അഴിമുഖം കണികാണും പെരുമീനോ, എന്റെ കരളില്‍ ചാടിവീണ കരിമീനോ എന്നുതുടങ്ങുന്ന പാട്ട് സിനിമയില്‍ പാടിയത് ബാബുരാജ് തന്നെ. എസ്. ജാനകി, സി.ഒ. ആന്റോ തുടങ്ങിയവരുടെ സ്വരങ്ങളിലായിരുന്നു മറ്റു പാട്ടുകള്‍. മൂന്നു സിനിമകള്‍ക്കുകൂടി അദ്ദേഹം പാട്ടുകളെഴുതിയിട്ടുണ്ട്.
<b> പ്രിയപ്പെട്ട അധ്യാപകന്</b>
മൂന്നര പതിറ്റാണ്ടുകാലം മലയാളം ഭാഷാധ്യാപകനായിരുന്നു പൂച്ചാക്കല്‍ ഷാഹുല്‍. ശിഷ്യസമ്പത്ത് വേണ്ടുവോളം. നാടകഗാന രചയിതാവ് എന്ന നിലയ്ക്ക് ഒരിക്കലും പ്രതിഫലത്തിനുവേണ്ടി ശാഠ്യം പിടിച്ചിട്ടില്ല അദ്ദേഹം. "സാറിനും ഭാര്യയ്ക്കും സര്‍ക്കാര്‍ ശമ്പളമുണ്ടല്ലോ, ഞങ്ങള്‍ക്ക് അങ്ങനെയാണോ' എന്നു കൈമലര്ത്താറുള്ള ട്രൂപ്പ് ഉടമകളുമുണ്ടെന്ന് അദ്ദേഹം പറയുന്നു.
പത്നി മറിയം ബീവിയും (അമ്പി ടീച്ചര്‍) അധ്യാപികയായിരുന്നു.ഒരുദിവസം രാവിലെ ഒരു ട്രൂപ്പുടമ വീട്ടിലെത്തിയ കാര്യം അദ്ദേഹം തന്റെ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. നാടകവണ്ടിയുടെ ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കാന്‍ രണ്ടായിരം രൂപ തേടിയാണ് വരവ്.
"എനിക്കു മാസം പിടിവലി കഴിഞ്ഞുകിട്ടുന്ന ശമ്പളം 615 രൂപയാണ്. ടീച്ചര്‍ക്ക് 550ഉം. ഏതായാലും ആയിരം രൂപയും രണ്ടരപ്പവന്‍ വരുന്ന രണ്ടു വളകളും അദ്ദേഹത്തിനു വായ്പ നല്കി.' -ഷാഹുൽ എഴുതുന്നു. പാട്ടെഴുത്തുകാരനിലെ മനുഷ്യസ്നേഹിയുടെ മുഖം.
രംഗഗീതങ്ങള്‍, മഞ്ചലേറ്റിയ ഗീതങ്ങള്‍ എന്നിവ കൂടാതെ കഥകള്‍, നോവല്‍, കവിതകള്‍ എന്നീ വിഭാഗങ്ങളില്‍ എട്ടു പുസ്തകങ്ങള്‍ പൂച്ചാക്കല്‍ ഷാഹുല്‍ എഴുതിയിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കും നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുമുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി.
ചേര്‍ത്തല പാണാവള്ളിയിലുള്ള ഷാലിമാര്‍ എന്ന വീട്ടിലും തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഇന്നലെയും ഇന്നുമായാണ് ശതാഭിഷേക ആഘോഷ പരിപാടികള്‍ നടക്കുന്നത്.മാധ്യമപ്രവര്‍ത്തകനായ റസല്‍ ഷാഹുല്‍, റഫി ഷാഹുല്‍ എന്നിവരാണ് മക്കള്‍.
SUNDAY DEEPIKA
റെജി ജോസഫ്
<b> ലൗഡ് സ്പീക്കറുകളിലൂടെ എത്തുന്ന ചിലന്പിച്ച ശബ്ദത്തിലുള്ള പാട്ടുകൾ.., അനൗൺസ്മെന്റുകൾ.., വാരിവിതറുന്ന നോട്ടീസുകൾ... കൊട്ടകയിലെ മണൽനിറഞ്ഞ തറ... മലയാളിയുടെ കഴിഞ്ഞുപോയ സിനിമാക്കാലം ഓർമയുടെ തിരശീലയിൽ തെളിയുന്പോൾ...</b>
<b> ലൗഡ് സ്പീക്കറുകളിലൂടെ എത്തുന്ന ചിലന്പിച്ച ശബ്ദത്തിലുള്ള പാട്ടുകൾ.., അനൗൺസ്മെന്റുകൾ.., വാരിവിതറുന്ന നോട്ടീസുകൾ... കൊട്ടകയിലെ മണൽനിറഞ്ഞ തറ... മലയാളിയുടെ കഴിഞ്ഞുപോയ സിനിമാക്കാലം ഓർമയുടെ തിരശീലയിൽ തെളിയുന്പോൾ...</b>
ടെലിവിഷനും മൊബൈല്‍ ഫോണുമൊന്നും ആരുടെയും ഭാവനയിലോ സ്വപ്നത്തിലോ വരാത്ത കാലം. പരമ്പുമറയ്ക്കു മുകളില്‍ മുളനിരത്തി അതില്‍ ഓലമേഞ്ഞ കൊട്ടക. പടം തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പേ കൊട്ടകയുടെ ഉച്ചിയിലും മരത്തിലും കെട്ടിയ കോളാമ്പി സ്പീക്കറുകളിലൂടെ പറപറാ ശബ്ദത്തില്‍ പഴയകാല മലയാളം, തമിഴ്പാട്ടുകള്‍ ഒഴുകിത്തുടങ്ങുന്നു..ആ പാട്ടുകൾ കേള്‍ക്കാന്‍മാത്രം കൊട്ടകയ്ക്കു ചുറ്റും ആളുകൂടിയിരിക്കും. യേശുദാസിന്റെയും പി. ലീലയുടെയും കമുകറ പുരുഷോത്തമന്റെയുമൊക്ക ഭക്തിഗാനങ്ങളായിരിക്കും ആദ്യം.
പാട്ടുകളുടെ ഇടവേളകളില്‍ സിനിമയുടെയും താരനിരയുടെയും പേരും കഥയുടെ ചുരുക്കവും അനൗണ്‍സ് ചെയ്യുന്നുണ്ടാവും. തിയറ്റര്‍ ബെല്ലില്‍ കിറുകിറാ ശബ്ദം മുഴങ്ങിയാലുടന്‍ മുന്‍വശത്തെ ടിക്കറ്റു"കള്ളി'ക്കു മുന്നില്‍ തുടങ്ങും ഉന്തും തള്ളും. ക്യൂവിന് പുല്ലുവിലപോലും കല്പിക്കാത്ത കരുത്തന്മാര് ഇടിച്ചുകയറി ടിക്കറ്റു വാങ്ങും.
തറ ടിക്കറ്റിന് 50 പൈസയും ബഞ്ചിന് ഒരു രൂപയും കസേരയ്ക്ക് രണ്ടു രൂപയുമൊക്കെ നിരക്കുള്ള കാലമായിരുന്നു അത്.ടിക്കറ്റെടുത്ത് നിരക്ക് എഴുതിയിരിക്കുന്ന വാതിലിനടുത്ത് അത് കീറുന്നയാളുടെ അടുത്തേക്കു പോകണം. അയാള്‍ ടിക്കറ്റ് പാതി കീറിയെടുത്തിട്ടേ അകത്തേക്കുവിടൂ. മുന്നിലെ തറ ടിക്കറ്റുകാര്‍ പൂഴി തെളിഞ്ഞ മണലില്‍ ഇരിക്കണം.
അതിനു പിന്നില്‍ ബെഞ്ച്. അതിനും പിന്നില്‍ കസേര. തേക്കുതൂണില് പലക നിരത്തിയ ബാല്‍ക്കണി അപൂര്‍വം കൊട്ടകകളില്‍ മാത്രം. കൊട്ടകയെ താങ്ങിനിർത്തുന്ന നടുത്തൂണുകള് പലപ്പോഴും കാഴ്ചമറയ്ക്കും. അതിനാല്‍ തൂണിനു പിന്നില്‍ ഇരിപ്പിടം കിട്ടിയാൽ രസം പോയി. മേല്‍ക്കൂരയിലെ ഓലകള്‍ പഴകുംതോറും മഴവെള്ളവും വെയിലും തലയില്‍ പതിക്കും. മുന്നിലിക്കുന്നയാള് പൊക്കക്കാരനെങ്കില് പിന്നിലിരിക്കുന്നയാളുടെ കാര്യം പറയേണ്ടതുമില്ല.
സിനിമ തുടങ്ങുന്നതിനു മുന്നോടിയായി പരസ്യങ്ങള്‍ വരും. ലൈഫ് ബോയ് സോപ്പ്, ഗണേശ് ബീഡി, കുട്ടിക്യൂറ പൗഡര്‍, 501 ബാര്‍ സോപ്പ് തുടങ്ങിയവയുടെ പോറല്‍വീണ സ്ലൈഡുകള്‍. പരസ്യങ്ങള്‍ കണ്ടുകണ്ടു ക്ഷമകെട്ടവരുടെ കൂക്കുവിളിയും ചൂളമടിയും അസഹനീയമാകുമ്പോഴാണ് അതു നിർത്തി പടം ഓടിക്കാന്‍ തുടങ്ങുക.
നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും പേരെടുത്ത തിയറ്ററുകളില്‍ മാസങ്ങള്‍ കളിച്ചശേഷം പടം ഗ്രാമത്തിലെ കൊട്ടകയില്‍ തെളിയുമ്പോള്‍ സ്ക്രീനില്‍ പൊട്ടലും ചീറ്റലും മിന്നലും സ്വാഭാവികം. ഫിലിം റീലിനു മാത്രമല്ല പ്രൊജക്ടറിനുമുണ്ടായിരിക്കും മോശമല്ലാത്ത പഴക്കം.
കണ്ണുരുട്ടുന്ന കൊമ്പന്മീശക്കാരന് പോലീസിന്റെ ചിത്രം ഉള്‍പ്പെടെ "പുകവലി പാടില്ല' എന്ന സ്ലൈഡ് ആവര്‍ത്തിച്ചു കാണിച്ചാലും പേടിക്കുന്നവരായിരുന്നില്ല പതിവുപ്രേക്ഷകര്. ബീഡിവെട്ടവും അതിന്റെ പുകയുമില്ലാതെ കൊട്ടകയില്‍ ഇരിക്കാനാവില്ല. സിനിമ ഓടുമ്പോഴും കടലപ്പൊതി വില്പനയ്ക്ക് ഇടവേളയില്ല.
<b> മറക്കാനാകുമോ ഫിലിം പെട്ടി</b>
കൊട്ടകയിലേക്കുള്ള ഫിലിം പെട്ടിയുടെ വരവുപോക്കിനുമുണ്ടായിരുന്നു നല്ല ശേല്. തിളങ്ങുന്ന അലുമിനിയം പെട്ടിയില്‍ ഫിലിം റോള്‍ വെള്ളിയാഴ്ച ഓടിച്ചുതുടങ്ങാൻ പാകത്തിന് തലേന്നു ബസിന്റെ മുകളിൽകയറിയാണ് വരിക.
പെട്ടി തലയില്‍വച്ച് ബസിന്റെ ഗോവണിയിലൂടെ സാഹസികമായി ഇറങ്ങുന്ന ചുമട്ടുകാരന്. പെട്ടി തിയറ്ററിലെത്തിച്ചാല് ഓപ്പറേറ്ററുടെ നിയന്ത്രണത്തിലാണ്. റീലുകള്‍ വെട്ടത്തിലേക്കു പിടിച്ച് പൊട്ടലോ മുറിവോ ചതവോ ഉണ്ടോയെന്നു സൂക്ഷ്മപരിശോധന.
പൊട്ടിയവ മുറിച്ചുമാറ്റി ഒട്ടിക്കും. ഒരു സിനിമ ഓടിത്തീരാന്‍ ആറും ഏഴും റീലുകള്‍ മാറ്റണം. കറന്റു പോവുകയോ ഫിലിം പൊട്ടുകയോ ചെയ്താല്‍ അകത്ത കൂക്കുവിളി മുറുകും. പഴയകാലമല്ലേ, കൊട്ടകയിലെത്തുന്നവര്ക്ക് ഷര്‍ട്ടും മുണ്ടും നിര്‍ബന്ധമില്ല. കൈലിയും തോര്‍ത്തും ധാരാളം. പഴയകാല വടക്കന്‍പാട്ട് സിനിമകള്‍ക്കും പുണ്യപുരാണ കഥകള്‍ക്കും ആസ്വാദകരേറെയായിരുന്നു.
ആക്ഷന്‍ സ്റ്റണ്ട് സീനുകള്‍ വരുമ്പോള്‍ ആവേശം അതിരുവിട്ട് എഴുന്നേറ്റ് കൈയടിക്കുന്നവര്‍ പലരുണ്ടാകും.പടം മാറുന്നതിനു തലേന്ന് ജീപ്പില്‍ കോളാമ്പി സ്പീക്കർ കെട്ടി ഗ്രാമാന്തരങ്ങളിലൂടെ അനൗണ്‍സ്മെന്റുണ്ടാകും. കൂടെ നോട്ടീസ് വിതരണവും. കാളവണ്ടിയിൽ കറങ്ങി നോട്ടീസ് വിതറിയിരുന്ന കാലമുണ്ടായിരുന്നെന്നും ഓർക്കണം.
<b> ഇതാ, ഇന്നുമുതൽ... </b>
വാക്കുകള്‍ മുത്തുമാലപോലെ കോര്‍ത്ത് നാട്ടുകാരെ വിസ്മയത്തില്‍ ആറാടിക്കാന്‍ സിദ്ധിയുള്ള ശബ്ദക്കാരനായിരുന്നു പതിവ് അനൗണ്സര്. ചുവപ്പും പച്ചയും മഞ്ഞയും വെള്ളയും നിറങ്ങളില്‍ അടിച്ചുവരുന്ന നോട്ടീസുകളില്‍ സിനിമയുടെ പേരും താരങ്ങളുടെ ഫോട്ടോകളുമുണ്ടാകും.
കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം, നിര്‍മാണം എന്നിവ നിർവഹിച്ചവരുടെ പേരുകളും കഥാ സംഗ്രഹവും "ശേഷം സ്ക്രീനില്‍' എന്നൊരു അടിക്കുറിപ്പുമുള്ള നോട്ടീസിനായി കുട്ടികള്‍ ജീപ്പിനു പിന്നാലെ ഓടും.കവലകളില്‍ നാലഞ്ചു മിനിറ്റ് ജീപ്പ് നിർത്തിയിടും. അനൗൺസറുടെ വാക്ധോരണിയുടെ മികവിലാണ് പ്രേക്ഷകര്‍ ആകര്‍ഷിക്കപ്പെടുക.
മിന്നുംതാരങ്ങളായ സത്യനും നസീറും ജയനും ഷീലയും ശാരദയും മത്സരിച്ചഭിനയിച്ച അനശ്വര ചിത്രം, മനോഹര കുടുംബകഥ, ഇത് നിങ്ങളുടെയും കഥ തുടങ്ങിയ വാക്കുകളുടെ ഇടവേളകളില്‍ ഹിറ്റുപാട്ടുകളുടെ നാലു വരിയും.പടത്തിന്റെ വരവറിയിച്ച് തലേന്നുതന്ന പോസ്റ്ററുകള്‍ ചുവരുകളിലും പീടിക പലക ഭിത്തിയിലും സ്ഥാനംപിടിക്കും. ചൂടുവെള്ളത്തില്‍ മൈദ കലക്കി പോസ്റ്റര്‍ ഒട്ടിക്കുന്നതിലുമുണ്ടായിരുന്നു രസക്കാഴ്ച.
ശനി, ഞായര്‍ മോര്‍ണിംഗ് ഷോ. ഹിറ്റ് സിനിമകള്‍ക്ക് ദിവസവും മോര്‍ണിംഗ് ഷോ. സാധാരണ ദിവസങ്ങളില്‍ മാറ്റിനിയും ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും. മൂന്നു മണിക്കൂര്‍വരെ ദൈര്‍ഘ്യമുണ്ടായിരുന്നു പഴയകാല സിനിമകള്‍ക്ക്. സ്കൂള്‍ കുട്ടികളെ സിനിമ കാണിക്കാന്‍ അധ്യാപകര്‍ ലൈന്‍ ബസില്‍ എത്തിക്കുന്നതും കുട്ടികള്‍ക്കായി സ്പെഷല്‍ ഷോയും പതിവായിരുന്നു.
<b> കാലം മായ്ക്കാത്ത ഹിറ്റുകള്‍</b>
കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ഫോട്ടോ ഫോണ്‍ പ്രൊജക്ടര്‍ മുറിയിലെ രണ്ടുമൂന്നു ചതുരപ്പൊത്തുകളില്നിന്ന് പുകയും പൊടിയുംനിറഞ്ഞ വെളിച്ചമായാണ് സ്ക്രീനില്‍ സിനിമക്കാഴ്ചകള്‍ പതിയുക.
ഭാര്യ, കുട്ടിക്കുപ്പായം, ജീസസ്, സ്നാപകയോഹന്നാന്, ഭക്തകുചേല, ആന വളര്‍ത്തിയ വാനമ്പാടി, അള്‍ത്താര, അധ്യാപിക, ജ്ഞാനസുന്ദരി, ജീവിതനൗക, ശ്രീരാമ പട്ടാഭിഷേകം, ഭക്തരാമായണം, നദി തുടങ്ങി എത്രയോ സിനിമകള്‍. പ്രദര്‍ശനത്തിന്റെ അന്‍പതാം ദിവസം, നൂറാം ദിവസം, നൂറ്റന്പതാം ദിവസം, ഇരുനൂറാം ദിവസം തുടങ്ങിയ പോസ്റ്ററുകളും പരസ്യങ്ങളും കണ്ടാണ് പ്രേക്ഷകര്‍ സിനിമകളുടെ ജയപരാജയം വിധിച്ചിരുന്നത്.
ഉമ്മ, കുട്ടിക്കുപ്പായം, ഭാര്യ, ഉണ്ണിയാര്‍ച്ച, നീലക്കുയില്‍, ഭാര്‍ഗവീനിലയം, മുടിയനായ പുത്രന്, ചെമ്മീന്‍ തുടങ്ങിയവയൊക്കെ ഒരേ തിയറ്ററില്‍ മാസങ്ങള്‍ ഓടി. ആക്ഷന്‍ ഹീറോ ജയന്റെ അവതാരത്തോടെ അങ്ങാടി, കരിമ്പന, മൂര്‍ഖന്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയാഘോഷങ്ങൾ പതിവായി.
കൊട്ടകയിലേക്ക് കാറിലും ജീപ്പിലും വരുന്നവര്‍ വിരളം. ഏറെപ്പേരും നടന്നോ സൈക്കിളിലോ ആവും എത്തുക. മുറ്റത്ത് തകരപ്പാളി മേഞ്ഞ സൈക്കിള്‍ ഷെഡ്ഡുണ്ടാകും. കാരിയറിലും തണ്ടിലുമിരുന്ന് രണ്ടും മൂന്നും പേർ എത്തുന്ന സൈക്കിളുകൾ. അക്കാലത്തൊക്കെ സൈക്കിളുകള്‍ കൂടുതലായി മോഷണംപോയിരുന്നത് സിനിമാ കൊട്ടകകളില്‍ നിന്നാണ്!
പടം കണ്ടുവരുന്നവര്‍ മാടക്കടയിലും പീടികയിലും മരത്തണലിലും പണിയിടത്തുമൊക്കെ സിനിമാക്കഥ പറയുമ്പോള്‍ കാണാത്തവര്‍ വിസ്മയത്തോടെ കേട്ടിരിക്കും. സിനിമാക്കഥ പറച്ചില് പഴയകാലത്ത അത്യുഗ്രൻ നേരമ്പോക്കായിരുന്നു. അന്നും താരാരാധനയ്ക്ക് കുറവുണ്ടായിരുന്നില്ല. ചെറുപ്പക്കാരുടെ മുടിവെട്ട്, മുടികെട്ട്, കൃതാവ്, മീശ, ഷര്‍ട്ട്, പാന്റ് എന്നിവയൊക്കെ താരങ്ങളെ അനുകരിച്ചായിരുന്നു.
<b> ജീവനും ജീവിതവും സിനിമ</b>
ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് എന്നൊന്നും കൊട്ടകഭാഷയിലില്ല. തറ, ബഞ്ച്, കസേര എന്നൊക്കെയേ പറയൂ. നല്ല പടത്തിന് ദിവസങ്ങളോളം കാഴ്ചക്കാരുണ്ടാകും. ഇഷ്ടതാരങ്ങളുടെ സിനിമ ഒന്നിലേറെ തവണ കാണുന്നവരുമുണ്ടായിരുന്നു. മാറ്റിനിക്കും ഫസ്റ്റ് ഷോയ്ക്കുമാണ് കൂടുതല്‍ ആസ്വാദകർ. ഹിറ്റ് പടങ്ങള്‍ വരുന്ന ദിവസം പലര്‍ക്കും ടിക്കറ്റ് കിട്ടാതെവരും.
പടംകണ്ടാലേ അടക്കംവരൂ എന്നുള്ളവരും കാര്യമായ പണിയില്ലാത്തവരും കവല വര്‍ത്തമാനക്കാരും അടുത്ത ഷോ തുടങ്ങുംവരെ കാലിച്ചായ കുടിച്ചും കട്ടന്ബീഡി വലിച്ചും സൊറപറഞ്ഞിരിക്കും. കൊട്ടകയില്‍ നാലുചുറ്റും കറുത്ത പടിയുള്ള വെള്ളത്തുണിയില്‍ മിന്നിമറിയുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സീനുകളില്‍ തെളിയുന്ന കഥയും പാട്ടും തമാശയും ആസ്വദിക്കുന്നതിന്റെ മാസ്മരിക രസം ഒന്നു വേറെയായിരുന്നു.
കൊട്ടകയുടെ പുറകില്‍ നടീനടന്മാര് നേരിട്ടെത്തി അഭിനയിക്കുകയാണെന്നുപോലും ചില കുട്ടികള്‍ വിശ്വസിച്ചുപോയിരുന്നു.ചിരിപ്പടം, കണ്ണീര്‍പ്പടം, ഇടിപ്പടം എന്നൊക്കെയാണ് ഓരോ സിനിമയ്ക്കും അക്കാലത്ത വിശേഷണം. പ്രേംനസീര്‍, സത്യന്, ഷീല, മിസ് കുമാരി, ശാരദ, അടൂര്‍ ഭാസി, എസ്.പി. പിള്ള, കൊട്ടാരക്കര ശ്രീധരന് നായര്‍ തുടങ്ങിയ സ്ഥിരംനിരയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകൾ.
"കണ്ടംബെച്ച കോട്ട്' 1961ല്‍ ഇറങ്ങിയപ്പോഴാണ് മലയാളികള്‍ ആദ്യമായി ഒരു കളര്‍ സിനിമ ആസ്വദിച്ചതെന്നോര്ക്കണം. 1965ലെ ഓണത്തിന് കളറില്‍ ഇറങ്ങിയ "ചെമ്മീന്‍' നഗരങ്ങളിൽനിന്ന് കൊട്ടകകളിലെത്താന് രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഇക്കാലത്ത് സൂപ്പര്‍ സ്റ്റാറുകള്‍ ശതകോടി പ്രതിഫലം പറ്റുമ്പോള്‍ അന്നത്തെ താരങ്ങളുടെ നിരക്കുകൂടി അറിഞ്ഞോളൂ. ആറേഴു മാസമെടുത്തു ചിത്രീകരിച്ച ചെമ്മീനില്‍ സത്യന് വാങ്ങിയത് പന്തീരായിരം രൂപ, മധുവിന് രണ്ടായിരം രൂപ.
ഗ്രാമക്കവലകളുടെ സ്പന്ദനമായിരുന്ന കൊട്ടകകളില്‍ സിനിമ ആസ്വദിക്കുന്നതില്‍ വലിപ്പച്ചെറുപ്പമില്ലായിരുന്നു. നഗര തിയറ്ററുകളെ എ ക്ലാസ്, ബി ക്ലാസ് എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ ഗ്രാമീണ കൊട്ടകകള്‍ സി ക്ലാസില്‍ എണ്ണപ്പെട്ടു. എന്നാല്‍ പല സിനിമകളും സാമ്പത്തികമായി പച്ചപിടിച്ചത് ഗ്രാമക്കൊട്ടകകളില് നിറഞ്ഞ സദസില്‍ കളിച്ചതുകൊണ്ടായിരുന്നു.
<b> ഓർമയിൽ ഒരു "ശുഭം'</b>
ചെറുപട്ടണങ്ങളില്‍വരെ തിയറ്റര്‍ സമുച്ചയങ്ങള്‍ വന്നതോടെ കൊട്ടക പ്രഭാവം അസ്തമിച്ചുതുടങ്ങി. പഴമക്കാരുടെ മനസില്‍ ഒട്ടേറെ കൊട്ടകകളുടെ പേരുകള്‍ ഇപ്പോഴും മിന്നുന്നുണ്ട്. കൊട്ടകകൾ ആളനക്കമില്ലാതെ ഓരോന്നായി പൂട്ടി. കാടുകയറിയതോടെ കൊട്ടകകൾ ഉടമകൾ വിറ്റൊഴിവാക്കി. പ്രൊജക്ടറും കസേരകളും ആക്രി സാധനങ്ങളായി. ആര്‍ത്തുകയറിയ പച്ചപ്പടർപ്പുകൾക്കു നടുവില്‍ നൊമ്പരക്കാഴ്ചയായി അപൂര്‍വം ഇടങ്ങളില്‍ അസ്ഥിപഞ്ജരംപോലെ കൊട്ടകത്തറകള് ശേഷിക്കുന്നുണ്ട്.
ഡോള്‍ബി അറ്റ്മോസ് ശബ്ദം മുഴങ്ങുന്ന ഇക്കാലത്തെ മൾട്ടിപ്ലെക്സുകളുമായി പൊരുത്തപ്പെട്ടുപോയവര്‍ക്ക് ഓലക്കൊട്ടകയുടെ കഥ അവിശ്വസനീയമായി തോന്നാം. ഇന്നത്തെ കുട്ടികള്‍ക്ക് കണ്ടു പരിചയപ്പെടാനാവാത്ത വിധം, കവലകളുടെ അടയാളമായിരുന്ന ടാക്കീസുകള്‍ കല്യാണ മണ്ഡപങ്ങളോ മാളുകളോ പുത്തൻ തിയറ്റര്‍ കോംപ്ലക്സുകളോ ഒക്കെയായി മാറിക്കഴിഞ്ഞിരിക്കുന്നു. നോട്ടീസുകളിൽ എഴുതാറുള്ളതുപോലെ, ശേഷം കാഴ്ചയിൽ.. അല്ല, ഓർമയിൽ...
SUNDAY DEEPIKA
ഇഖ്ബാൽ ഹിമവൽ ശൃംഗങ്ങളുടെ ഗായകൻ
എ.കെ. അബ്ദുൽ മജീദ്
പേജ്: 184 വില: ₹ 300
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 9778141567
അല്ലാമാ ഇഖ്ബാൽ എന്ന കവിശ്രേഷ്ഠനെ ശോഭയോടെ വരച്ചു കാട്ടുന്ന ഗ്രന്ഥം. കാന്പുള്ള കവി വിജ്ഞാനസാഗരത്തിൽ കപ്പലോട്ടുന്ന നാവികൻകൂടി ആകണമെന്ന സന്ദേശം പകരുന്നു.
സ്ക്രൂഡ്രൈവറിലെ മഴവില്ല്
എൻ.ആർ. രാജേഷ്
പേജ്: 95 വില: ₹ 190
പാപ്പാത്തി, തിരുവനന്തപുരം
ഫോൺ: 9847099841
ലളിതപദങ്ങളിൽ, അസാധാരണ ചേർപ്പുകളിൽ പടുത്ത കവിതകൾ. ഓരോ വരിയിലും പുതിയ വീക്ഷണകോണിലേക്ക് വായനക്കാരനെ കൈപിടിച്ചു നടത്തുന്നു.
ഗണിതവിജ്ഞാനസാഗരം
പള്ളിയറ ശ്രീധരൻ
പേജ്: 392 വില: ₹ 390
ബുക്ക് മീഡിയ, പാലാ
ഫോൺ: 9447536240
ഗണിതശാസ്ത്രപഠനം രസകരമാക്കുന്ന പുസ്തകം. മെറ്റാകൊഗ്നിറ്റിക് ശൈലികൾ സൃഷ്ടിക്കുന്നവർക്കും ഗവേഷണം നടത്തുന്നവർക്കും മികച്ച വഴികാട്ടിയാകുന്ന കൃതി.
കായൽഹൃദയം
രമേശ് അരൂർ
പേജ്: 90 വില: ₹ 160
ഒലി ബുക്സ്, കോഴിക്കോട്
ഫോൺ: 8089507244
കൈതപ്പുഴക്കായലിന്റെ പശ്ചാത്തലത്തിൽ മെനഞ്ഞെടുത്ത കൊച്ചു കഥകളുടെ സമാഹാരം. ജീവിതത്തിന്റെ ധർമസങ്കടങ്ങൾ, ആകുലതകൾ എന്നിവയ്ക്കൊപ്പം വായനക്കാരനെ വഴിനടത്തുന്നു.
SUNDAY DEEPIKA
<b> എല്ലാം ഓർത്തപ്പോൾ എനിക്കു സങ്കടംവന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. മുഖം തുടുത്തു ചുവന്നു. കാറിലെ കണ്ണാടിയിൽ അതു പ്രതിഫലിച്ചു. അദ്ദേഹം അതു ശ്രദ്ധിച്ചോ എന്നറിഞ്ഞുകൂടാ.</b>
ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ സി.എൽ. ജോസ്
<b> എല്ലാം ഓർത്തപ്പോൾ എനിക്കു സങ്കടംവന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. മുഖം തുടുത്തു ചുവന്നു. കാറിലെ കണ്ണാടിയിൽ അതു പ്രതിഫലിച്ചു. അദ്ദേഹം അതു ശ്രദ്ധിച്ചോ എന്നറിഞ്ഞുകൂടാ.</b>
പല ദിവസങ്ങളിലും രാവിലെ മാക്സിം എന്നെയുംകൂട്ടി കാറുമെടുത്തു കറങ്ങി. അത് എന്നോടുള്ള താത്പര്യംകൊണ്ടോ അതോ തെല്ലും പരിഷ്കാരിയല്ലാത്ത ഈ പെണ്ണിനെ കുറേ കാഴ്ചകൾ കാണിക്കാൻവേണ്ടിയോ? അറിയില്ല. ഞാൻ മുറി പൂട്ടി ഓടിപ്പിടഞ്ഞു വരുന്പോൾ എന്നെയുംകാത്ത് കാറിലിരുന്ന് പത്രം വായിക്കുന്ന അദ്ദേഹത്തെ കാണാം.
എന്നെ കണ്ടയുടനെ പുഞ്ചിരിച്ച് പത്രം പിൻസീറ്റിലേക്കു വലിച്ചെറിഞ്ഞ് ഡോർ തുറന്നുതരും. എന്നെ മുൻസീറ്റിൽ ഇരുത്തിക്കൊണ്ടാണ് യാത്ര. ""ഇന്നു നല്ല ശീതക്കാറ്റുണ്ട്. എന്റെ ഈ കോട്ട് ധരിച്ചോളൂ.'' സ്വെറ്ററും മഫ്ളറും ധരിച്ചിട്ടുള്ള അദ്ദേഹം സന്മനസോടെ അതു പറഞ്ഞെങ്കിലും ഓഫർ ഞാൻ സ്വീകരിച്ചില്ല. ""സാരമില്ല വിൻഡ് ഗ്ലാസ് കയറ്റിയിട്ടാൽ മതി.''
കാർ കിഴക്കോട്ടും പിന്നെ പടിഞ്ഞാട്ടും വളഞ്ഞും തിരിഞ്ഞും ഓടിക്കൊണ്ടിരുന്നു. ടൗണുകളിലൂടെ, ഗ്രാമപ്രദേശങ്ങളിലൂടെ, കാട്ടുവഴികളിലൂടെ പലവിധ കാഴ്ചകൾ കണ്ടുകൊണ്ടുള്ള രസകരമായ ഒരു മോട്ടോർ സവാരി. ഞാൻ പറഞ്ഞു: ""സുഖസുന്ദരമായ ഈ യാത്ര ഞാൻ ഒരിക്കലും മറക്കില്ല.'' ""ഈ പറഞ്ഞത് ഇന്നത്തെ ദിവസത്തെ ഓർത്തുള്ള സന്തോഷമോ, അതോ എന്റെ ഡ്രൈവിംഗിനുള്ള പ്രശംസയോ?'' എന്നിട്ടൊരു പൊട്ടിച്ചിരി.
ഇതു സന്തോഷച്ചിരിയോ പരിഹാസച്ചിരിയോ? വ്യക്തമായില്ല. ഞാൻ മൗനംപൂണ്ടു. അബദ്ധമെന്തെങ്കിലും ഞാൻ പറഞ്ഞോ? മിസിസ് വാൻഹോപ്പർ മുന്‍പൊരിക്കൽ പറഞ്ഞത് ഓർമവച്ച് മാക്സിമിന് സന്തോഷമായിക്കൊള്ളട്ടെ എന്നുകരുതി ഞാൻ പറഞ്ഞു: ""ചരടിൽ കോർത്ത മുത്തുമണികളോടുകൂടി കറുത്ത സാറ്റിൻ ധരിച്ച ഒരു മുപ്പത്താറുകാരിപ്പെണ്ണായിരുന്നു ഞാനെങ്കിൽ...''
""അങ്ങനെയായിരുന്നെങ്കിൽ നീ എന്നോടൊപ്പം ഈ കാറിൽ ഉണ്ടാവില്ല.'' ദേഷ്യം പുരണ്ട സ്വരം. പെട്ടെന്നുള്ള ഭാവമാറ്റം. ""നീയെന്താ ഇടയ്ക്കിടെ നഖം കടിക്കുന്നത്? മഹാ വൃത്തികേട്...'' പരുഷമായ പറച്ചിൽ. അസ്വാഭാവികമായ നോട്ടം.
വല്ലാതെ വീർപ്പുമുട്ടുന്നപോലെയായി ഞാൻ. ഇത്ര രൂക്ഷമായി നോക്കാൻമാത്രം ഇവിടെ എന്തുണ്ടായി? ധൈര്യം സംഭരിച്ച്, ചെറുപ്പത്തിന്റെ തന്റേടത്തോടെ ഞാൻ പറഞ്ഞു: ""എന്നെ ഒരു ധിക്കാരിയും അധികപ്രസംഗിയുമായിട്ടു തോന്നിയോ? ഞാനൊന്നു ചോദിക്കട്ടെ; ദിവസവും കാറിൽ കൂടെവരാൻ എന്നോടു പറഞ്ഞത് ഞാൻ ആവശ്യപ്പെട്ടിട്ടാണോ? ഒരു നല്ല മനസ് എന്നു ഞാൻ ധരിച്ചു.
അതല്ലെന്ന് ഇപ്പോൾ ബോധ്യമായി. ഒരു സഹതാപവും ഒൗദാര്യവും എനിക്കു വേണ്ട. എന്നെ ഇങ്ങനെ ചീപ്പായി കാണരുത്.'' മാക്സിം മയത്തിൽ പറഞ്ഞു: ""ചരടിൽ മുത്തുമണികൾ കോർത്ത കറുത്ത സാറ്റിൻ നീ ധരിക്കുന്നില്ല. നിന്റെ പ്രായം മുപ്പത്താറുമല്ല. പിന്നെ...''
""അതെന്തുമാവട്ടെ. എന്നെക്കുറിച്ച് താങ്കൾക്ക് എല്ലാമറിയാം. എത്രകാലം ഞാൻ ജീവിച്ചിരിക്കുമെന്ന് എനിക്കറിയില്ല. മരണം ആരെയും പിടികൂടാം. നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ അറിഞ്ഞതിൽവിട്ടു താങ്കളെക്കുറിച്ച് എനിക്കൊന്നുമറിയില്ല..''
""നീ പിന്നെ എന്താണറിഞ്ഞത്?''
""താങ്കൾ പ്രസിദ്ധമായ മാൻഡെർലിയിൽ താമസിക്കുന്നു എന്നറിയാം. താങ്കളുടെ ഭാര്യ കടലിൽ കുളിക്കാനിറങ്ങി മരിച്ചുപോയി എന്നുമറിയാം.'' കൂടുതൽ സംസാരിക്കാതെ മനോനൊന്പരത്തോടെ ഞാൻ നേരേ മുന്നിലേക്കുനോക്കി ഇരുന്നു. തികച്ചും മൗനിയായി അദ്ദേഹം വണ്ടി ഓടിച്ചുകൊണ്ടിരുന്നു.
ഞങ്ങളുടെ കടുത്ത മൗനം മിനിറ്റുകളായി മാറി. മിനിറ്റുകൾ മൈലുകളിലേക്കു കുതിച്ചു. എല്ലാം ഇതോടെ തീരുകയാണ്. മതിയായി. ഇദ്ദേഹത്തോടൊപ്പം ഇനി ഞാൻ യാത്രചെയ്യില്ല. നാളെ ഇദ്ദേഹം സ്ഥലംവിടുകയാണ്.
എല്ലാം ഓർത്തപ്പോൾ എനിക്കു സങ്കടംവന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. മുഖം തുടുത്തു ചുവന്നു. കാറിലെ കണ്ണാടിയിൽ അതു പ്രതിഫലിച്ചു. അദ്ദേഹം അതു ശ്രദ്ധിച്ചോ എന്നറിഞ്ഞുകൂടാ. നിമിഷങ്ങൾ കഴിഞ്ഞില്ല. വണ്ടി ഓടിച്ചുകൊണ്ടിരിക്കെതന്നെ അപ്രതീക്ഷിതമായി അദ്ദേഹം ഒന്നും മിണ്ടാതെ തന്റെ ഒരു കൈകൊണ്ട് എന്റെ കൈയെടുത്ത് അതിന്മേൽ അമർത്തി ചുംബിച്ചു. ഞാൻ കോരിത്തരിച്ചുപോയി.
തുടർന്ന് അദ്ദേഹം തന്റെ പോക്കറ്റിൽനിന്ന് തൂവാലയെടുത്ത് എന്റെ മടിയിലേക്കിട്ടു. എനിക്കു നാണമായി. ഒരു നല്ല മനസിന്റെ, വീണ്ടുവിചാരത്തിന്റെ ലക്ഷണം! വണ്ടി നീങ്ങിക്കൊണ്ടിരിക്കെ എന്നെ അദ്ദേഹം തന്റെ അരികിലേക്കു ചേർത്തിരുത്തി ഒരു കൈകൊണ്ട് വാത്സല്യപൂർവം എന്റെ തോളിൽ ചുറ്റിപ്പിടിച്ചു. സത്യത്തിൽ എനിക്കു രോമാഞ്ചമുണ്ടായി.
അദ്ദേഹം അപരാധബോധത്തോടെ മൊഴിഞ്ഞു: ""ഞാൻ എന്തൊക്കെയോ പറഞ്ഞുപോയി. ക്ഷമിക്കുക. എല്ലാം മറന്നേക്കൂ. ചിലനേരത്ത് എന്റെ പ്രകൃതം അങ്ങനെയാണ്. ഒന്നും ഉള്ളിൽ വയ്ക്കേണ്ട.'' എന്നിട്ട് കാർ ഒരു വശത്ത് ഒതുക്കിനിർത്തി. എന്നിട്ടു ചോദിച്ചു:
""എന്നോടു പരിഭവമുണ്ടോ?''
""ഇല്ല.''
""സത്യം പറയണം.''
""സത്യമാണ് പറഞ്ഞത്. പിണക്കവും പരിഭവവുമൊന്നുമില്ല.''
മാക്സിം തന്റെ തലയിലിരിക്കുന്ന തൊപ്പിയെടുത്തു പിൻസീറ്റിലേക്കിട്ടു. എന്നിട്ട് ആവേശപൂർവം എന്റെ നെറുകയിൽ ചുംബിച്ചു. തുടർന്നു പറഞ്ഞു: ""ഒരിക്കലും നീ കറുത്ത സാറ്റിൻ വസ്ത്രം ധരിക്കരുത്. എനിക്ക് അതിഷ്ടമല്ല.'' വിചിത്രമായ ഒരാവശ്യം. ഞാൻ മന്ദഹസിച്ചു. മടങ്ങാൻ തിടുക്കംകൂട്ടി.
ഞങ്ങൾ വേഗം യാത്ര തുടർന്നു. ഞാൻ പറഞ്ഞു: ""മാഡം എന്നെ കാത്തിരിക്കും. ലഞ്ചിന്റെ സമയത്തിനുമുന്പ് എത്തണം. നഴ്സ് ഉച്ചയോടെ പോകും. രോഗം ഭേദപ്പെട്ട നിലയ്ക്ക് ബ്രിഡ്ജ് കളിക്കാൻ മാഡം ഒരുങ്ങിയിരിക്കയാണ്. രാവിലെയുള്ള നമ്മുടെ ഈ സവാരി മാഡം അറിഞ്ഞിട്ടില്ല. ഇന്നലെ എന്നോടു ചോദിച്ചു, മാക്സിം ഇപ്പോഴും ഹോട്ടലിൽ ഉണ്ടോയെന്ന്.
ഞാനൊന്നു പകച്ചു. എന്നിട്ടു പറഞ്ഞു, ഉണ്ടെന്നു തോന്നുന്നു. ഭക്ഷണത്തിന്റെ സമയത്ത് അദ്ദേഹം വരുന്നുണ്ടായിരിക്കുമെന്ന്.'' മാഡത്തിന്റെ ചോദ്യത്തിൽനിന്ന് സമർഥമായി രക്ഷപ്പെട്ടതോർത്തു ചിരിച്ചപ്പോൾ മാക്സിമും ഒപ്പം ചിരിച്ചു. (തുടരും)
SUNDAY DEEPIKA
ഫാ.ജോസ് പന്തപ്ലാംതൊട്ടിയിൽ
കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ജോർഡാൻ പീറ്റേഴ്സണ് 2018ൽ പ്രസിദ്ധീകരിച്ച പ്രചോദനാത്മക ഗ്രന്ഥമാണ് "12 റൂൾസ് ഫോർ ലൈഫ്: ആൻ ആന്റിഡോട്ട് ടു കേഓസ്'. മനഃശാസ്ത്രം, മതം, തത്വചിന്ത, ധാർമികത, സാഹിത്യം, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവ ആധാരമാക്കി തയാറാക്കിയ മാർഗനിർദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഈ മാർഗനിർദേങ്ങളാകട്ടെ ജീവിതത്തിന്റെ അർഥം കണ്ടെത്താനും ഉത്തരവാദിത്തം ഏറ്റെടുക്കാനും വായനക്കാരനെ സഹായിക്കുന്നു.
കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ജോർഡാൻ പീറ്റേഴ്സണ് 2018ൽ പ്രസിദ്ധീകരിച്ച പ്രചോദനാത്മക ഗ്രന്ഥമാണ് "12 റൂൾസ് ഫോർ ലൈഫ്: ആൻ ആന്റിഡോട്ട് ടു കേഓസ്'. മനഃശാസ്ത്രം, മതം, തത്വചിന്ത, ധാർമികത, സാഹിത്യം, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവ ആധാരമാക്കി തയാറാക്കിയ മാർഗനിർദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഈ മാർഗനിർദേങ്ങളാകട്ടെ ജീവിതത്തിന്റെ അർഥം കണ്ടെത്താനും ഉത്തരവാദിത്തം ഏറ്റെടുക്കാനും വായനക്കാരനെ സഹായിക്കുന്നു
പ്രസിദ്ധീകരിക്കപ്പെട്ടയുടനെ ബെസ്റ്റ് സെല്ലറായി മാറിയ ഈ പുസ്തകത്തിന്റെ അന്‍പതു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. അന്‍പതിലേറെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുസ്തകത്തിന് ഏറെ പ്രചാരം ലഭിച്ചതിനെത്തുടർന്ന് ഇതിന്റെ രണ്ടാംഭാഗം എന്നപോലെ "ബിയോണ്ട് ഓർഡർ, 12 മോർ റൂൾസ് ഫോർ ലൈഫ്' എന്ന പേരിൽ മറ്റൊരു പുസ്തകവും പീറ്റേഴ്സണ് പ്രസിദ്ധീകരിച്ചു.
ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ പങ്കുവയ്ക്കാനുമുള്ള ഒരു ഇന്റർനെറ്റ് പ്ലാറ്റ്ഫോം ആണ് ക്വോറ. ഈ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട ഒരു ചോദ്യമായിരുന്നു "എല്ലാവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും അമൂല്യമായ കാര്യങ്ങൾ ഏവ' എന്നത്. ക്വോറയിൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരംനൽകുന്നത് പീറ്റേഴ്സന്റെ ഒരു ഹോബിയായിരുന്നു. അങ്ങനെയാണ് ഈ ചോദ്യത്തിന് ഉത്തരം നൽകാനും അതിനു പിന്നാലെ പുസ്തകം തയാറാക്കാനും അദ്ദേഹത്തിന് അവസരമുണ്ടായത്.
അലങ്കോലമായി അല്ലെങ്കിൽ താറുമാറായി കിടക്കുന്ന ജീവിതത്തിന് ഒരു മറുമരുന്ന് എന്നപോലെയാണ് പന്ത്രണ്ടു നിയമങ്ങൾ പന്ത്രണ്ട് അധ്യായങ്ങളിലായി പീറ്റേഴ്സണ് വിവരിച്ചിരിക്കുന്നത്. ആ നിയമങ്ങൾ താഴെപ്പറയുന്നവയാണ്:
1. നിവർന്ന് നെഞ്ചുവിരിച്ചുപിടിച്ചു നിൽക്കുക. 2. സഹായിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട് എന്നപോലെ നിങ്ങളോടുതന്നെ പെരുമാറുക. 3. നിങ്ങൾക്ക് ഏറ്റവും നല്ലത് ആഗ്രഹിക്കുന്നവരുമായി സുഹൃദ്ബന്ധം സ്ഥാപിക്കുക. 4. നിങ്ങൾ ഇന്നലെ എങ്ങനെയായിരുന്നു എന്നതുമായി ഇന്നു നിങ്ങളെ താരതമ്യം ചെയ്യുക. അല്ലാതെ, മറ്റുള്ളവർ ഇന്ന് എങ്ങനെ ആയിരിക്കുന്നു എന്നതിനെക്കുറിച്ചാവരുത്.
5. നിങ്ങൾ നിങ്ങളുടെ മക്കളെ ഇഷ്ടപ്പെടാതിരിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ മക്കളെ അനുവദിക്കരുത്. 6. ലോകത്തെ വിമർശിക്കുന്നതിനുമുന്‍പ് നിങ്ങളുടെ സ്വന്തം ഭവനം ശരിയായ രീതിയിലാക്കുക. 7. സൗകര്യപ്രദമായ കാര്യങ്ങൾക്കുപിന്നാലെ എന്നതിനുപകരം അർഥപൂർണമായ കാര്യങ്ങൾ പിന്തുടരുക. 8. സത്യം പറയുക. ചുരുങ്ങിയപക്ഷം കള്ളം പറയായിരിക്കുകയെങ്കിലും ചെയ്യുക.
9. നിങ്ങളോടു സംസാരിക്കുന്ന വ്യക്തിക്ക് നിങ്ങൾക്കറിയാത്ത എന്തെങ്കിലും അറിയാമെന്ന് അനുമാനിക്കുക. 10. നിങ്ങളുടെ സംസാരത്തിൽ വ്യക്തത ഉറപ്പാക്കുക. 11. സ്കെയ്റ്റ് ബോർഡിംഗ് ചെയ്യുന്ന കുട്ടികളെ ശല്യപ്പെടുത്താതിരിക്കുക. 12. വഴിയരികിൽ ഒരു പൂച്ചയെ കണ്ടാൽ അതിനെ ഓമനിക്കുക.
പീറ്റേഴ്സണ് നൽകുന്ന ഈ നിയമങ്ങളിൽ ഭൂരിഭാഗവും നമുക്ക് എളുപ്പത്തിൽ മനസിലാകുന്നവയാണ്. എന്നാൽ അവസാനം കൊടുത്തിരിക്കുന്ന നിയമങ്ങൾ മനസിലാക്കാൻ അല്പം വിശദീകരണം വേണ്ടിവരും. അതു നൽകുന്നതിനു മുന്‍പായി ഈ പുസ്തകത്തിലെ പ്രധാന ആശയം എന്താണെന്ന് ഓർമിപ്പിക്കട്ടെ.
പീറ്റേഴ്സന്റെ അഭിപ്രായത്തിൽ ക്രമവും ക്രമരാഹിത്യവും ജീവിതത്തിന്റെ രണ്ടു മുഖങ്ങളാണ്.
ജീവിതം ക്രമരഹിതമായി, അതായത് അലങ്കോലമായി മാറുന്പോൾ എല്ലാം അനിയന്ത്രിതമായിത്തീരും. അതുവഴിയുണ്ടാകുന്ന ദുരന്തങ്ങൾ പലപ്പോഴും പ്രവചനാതീതവുമായിരിക്കും. എന്നാൽ ക്രമമുള്ള ജീവിതത്തിൽ എല്ലാത്തിനും ഒരു ഘടനയുണ്ട്. ആ ജീവിതത്തിന് സുരക്ഷിതത്വവും അർഥവുമുണ്ട്. ക്രമരഹിതമായി ജീവിതം അലങ്കോലമാക്കാതെ, ക്രമവും ചിട്ടയും പാലിച്ച് ജീവിതത്തിൽ അർഥം കണ്ടെത്താനാണ് പീറ്റേഴ്സണ് പഠിപ്പിക്കുന്നത്.
അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് സഹനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. സഹനത്തിന്റെ മുന്നിൽ ഏറെപ്പേരും പകച്ചുനിൽക്കുന്നവരാണ്. അതിനുപകരം ജീവിതത്തിലെ സഹനങ്ങളെ തന്റേടത്തോടെ നേരിടണമെന്നാണ് പീറ്റേഴ്സണ് പഠിപ്പിക്കുന്നത്. നട്ടെല്ലുനിവർത്തി നെഞ്ചുവിരിച്ചുപിടച്ച് നിൽക്കുക എന്ന നിയമംകൊണ്ട് അദ്ദേഹം അർഥമാക്കുന്നത് ഇതാണ്.
ജീവിതത്തിലെ ദുരിതപൂർണമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നാം വൈമുഖ്യം കാണിക്കരുതെന്നു സാരം. """ഓരോരുത്തരും തന്റെ ഭാരങ്ങൾ ചുമക്കണം'' എന്നാണല്ലോ സെന്റ് പോൾ പഠിപ്പിക്കുന്നത് (ഗലാ 6:5). അതുപോലെ ""എന്നെ പിന്തുടരാൻ ആഗ്രഹിക്കുന്നവൻ തന്റെ കുരിശുമെടുത്തുകൊണ്ട് എന്റെ പിന്നാലെ വരട്ടെ'' (മത്താ 16:24) എന്ന് ദൈവപുത്രനായ യേശു പറഞ്ഞിരിക്കുന്നതും ഇവിടെ ഓർമിക്കേണ്ടതാണ്.
ബൈബിളിലെ ഈ ആശയങ്ങൾ പിന്തുടർന്നുകൊണ്ടാണ് ജീവിതം സഹനപൂർണമാണെങ്കിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ജീവിതത്തിന് അർഥം കാണാൻ പീറ്റേഴ്സണ് നമ്മെ ഉപദേശിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നാം ആദ്യം അന്വേഷിക്കേണ്ടത് ജീവിതത്തിന്റെ അർഥമാണ്. അല്ലാതെ സന്തോഷമല്ല.
ഇനി പതിനൊന്നാമത്തെ നിയമം എന്താണെന്നു പറയാം. സ്കെയ്റ്റ് ബോർഡിംഗ് അപകടം വിളിച്ചുവരുത്താവുന്ന ഒരു വിനോദമാണ്. എങ്കിൽപ്പോലും കുട്ടികൾ അതു ചെയ്യട്ടെ എന്നുപറയുന്നതിന്റെ അർഥം ജീവിതത്തിൽ വെല്ലുവിളികൾ നേരിടാൻ അവരെ അനുവദിക്കുക എന്നതാണ്. എങ്കിൽമാത്രമേ അവർക്കു വളരാൻ സാധിക്കുകയുള്ളുവത്രേ.
ഒരു പൂച്ചയെ വഴിയിൽ കണ്ടാൽ അതിനെ ഓമനിക്കുക എന്നുപറയുന്ന പന്ത്രണ്ടാമത്തെ നിയമത്തിന്റെ അർഥം ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കുമിടയിലും ജീവിതത്തിലെ കൊച്ചുകൊച്ചു നന്മകൾ അനുസ്മരിക്കുകയും ആസ്വദിക്കുകയും ചെയ്യുക എന്നാണ്. അങ്ങനെയുള്ള നന്മകൾ ഏറെയുണ്ട് എല്ലാവരുടെയും ജീവിതത്തിൽ.
പീറ്റേഴ്സണ് അവതരിപ്പിച്ചിരിക്കുന്ന പന്ത്രണ്ടു നിയമങ്ങളും നമ്മുടെ ചിന്താവിഷയമായിരിക്കട്ടെ. ജീവിതത്തിന്റെ അർഥം കണ്ടെത്താൻ അവ നമ്മെ സഹായിക്കും.
SUNDAY DEEPIKA
എസ്. മഞ്ജുളാ ദേവി
ഭരണപരമായ വലിയചുമതലകൾക്കൊപ്പംസർഗാത്മകതയുടെ ആർദ്രലോകം സ്വന്തമാക്കിയയാൾ... കവിത-ഗാനരചന, ചിത്രമെഴുത്ത്,പ്രഭാഷണങ്ങൾ... ഭരണാധിപന്മാർഒരുപോലെ വിശ്വസിച്ച, ആസ്വാദകർഒന്നടങ്കം സ്വീകരിച്ച വ്യക്തിത്വം-കെ. ജയകുമാർ ഐഎഎസ്.സർവീസ്, കലാജീവിതങ്ങളെക്കുറിച്ച് അദ്ദേഹവുമായി നടത്തിയദീർഘസംഭാഷണത്തിന്റെആദ്യഭാഗം...
ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് നടന്ന ഒരു കാബിനറ്റ് ബ്രീഫിംഗ് - മന്ത്രിസഭാ തീരുമാനങ്ങൾ മാധ്യമപ്രവർത്തകരെ അറിയിക്കുകയാണ് മുഖ്യമന്ത്രി. സർക്കാരിന്റെ ഒരു പ്രധാന വകുപ്പിലെ സെക്രട്ടറി അടിയന്തരമായി അവധിയിൽ പ്രവേശിച്ചു. ബന്ധപ്പെട്ട വകുപ്പിലെ അധിക ചുമതലകൂടി... എന്ന് മുഖ്യമന്ത്രി പറഞ്ഞുതുടങ്ങുന്നു. ചുറ്റുമിരുന്ന മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്കു മുന്‍പേ പറയുന്നു- കെ. ജയകുമാറിന് നൽകുന്നു! മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മാധ്യമപ്രവർത്തകരും ഒന്നിച്ചു ചിരിച്ച സംഭവമാണിത്.
ഏതു വകുപ്പിലെ സെക്രട്ടറി അവധിയെടുത്താലും, വിരമിച്ചാലും ആ വകുപ്പിന്റെ താൽക്കാലിക ചുമതലകൂടി കെ. ജയകുമാർ ഐഎഎസിന് നൽകുന്ന പതിവ് കേരളത്തിന്റെ ഭരണലോകത്ത് നിലനിന്നിരുന്ന ഒരു കാലയളവുണ്ടായിരുന്നു! എത്ര ജോലിഭാരവും ചുമലിലേറ്റുവാനുള്ള കെ. ജയകുമാറിന്റെ കഴിവു മാത്രമല്ല ഭരണാധിപന്മാർക്ക് ഈ ഐഎഎസ് ഉദ്യോഗസ്ഥനിലുള്ള വിശ്വാസംകൂടിയാണ് ഇതിലൂടെ വ്യക്തമായിരുന്നത്.
ഭരണപരമായ വലിയ ചുമതലകൾക്കൊപ്പം കെ. ജയകുമാറിന് സർഗാത്മകതയുടെ ഒരു അനന്തലോകവും സ്വന്തമായിരുന്നു. കവിതയുടെ, ഗാനങ്ങളുടെ, ചിത്രരചനയുടെ ഒരു ആർദ്രലോകം.
ഹിറ്റ് സിനിമകളുടെ ശില്പിയായ അച്ഛൻ എം. കൃഷ്ണൻ നായർ തുറന്നിട്ട സിനിമാ പ്രപഞ്ചം ബാല്യം മുതൽക്കുതന്നെ ജയകുമാറിന് ഒപ്പമുണ്ടായിരുന്നു. സംഗീതത്തിന്റെ മാസ്മരികതയും. പിന്നീട് ഒരു വലിയ വിജ്ഞാനലോകം സ്വയം കീഴടക്കി. ജീവിതത്തിന്റെ സമസ്തതയും ആശ്ലേഷിക്കുന്ന ഒരു മികച്ച പ്രഭാഷകൻ കൂടിയാണ് കെ. ജയകുമാർ. 2024ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യപുരസ്കാരം കെ. ജയകുമാറിന്റെ "പിംഗളകേശിനി' എന്ന കാവ്യസമാഹാരത്തിനാണ് ലഭിച്ചത്. കവിതാസമാഹാരങ്ങൾ, ജീവചരിത്രം, വിവർത്തനങ്ങൾ എന്നിവയുൾപ്പെടെ നാല്പത്തിയേഴ് കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോൾ ഐഎംജിയുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ്) ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന കെ. ജയകുമാർ ഇന്നും എഴുത്തിന്റെ ലോകത്തും ഭരണലോകത്തും ഒരുപോലെ സജീവമാണ്. കഴിഞ്ഞ ആറിന് 73-ാം ജന്മദിനം ആഘോഷിച്ച കെ. ജയകുമാർ സംസാരിക്കുന്നു.
ആരോപണങ്ങളുടെ കറപുരളാതെയുള്ള ഒൗദ്യോഗിക ജീവിതം, ഭരണാധികാരികളിൽനിന്നും ജനങ്ങളിൽനിന്നും ഒരുപോലെ ലഭിച്ച സ്വീകാര്യത- ഇതെല്ലാം കെ. ജയകുമാർ എന്ന വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. എങ്കിലും ബോധപൂർവമായ ഒരു പരിശ്രമം ഇതിനു പിന്നിലുണ്ടോ?
സോഷ്യൽ മീഡിയയിലെ താരമല്ല ഞാൻ. ലൈക്കുകളിലൂടെ പ്രശസ്തനാകാം എന്നൊന്നും വ്യാമോഹമില്ല. ജീവിതത്തിലെ ഏതൊക്കെയോ ഘട്ടങ്ങളിൽ പ്രശ്നങ്ങളിലേക്ക് ഒരുദ്യോഗസ്ഥനെ നയിക്കാൻ സാധ്യതയുള്ള ചില സ്വഭാവങ്ങളിൽനിന്ന് പിന്മാറാൻ ബോധപൂർവമായ തീരുമാനമെടുത്തിട്ടുണ്ട്. അത് ഇമേജ് ബിൽഡിംഗിനല്ല, വിശ്വാസങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കാനുള്ള പ്രലോഭനങ്ങളിലും പ്രേരണകളിലും ചെന്നുചാടാതിരിക്കാനാണ്.
അങ്ങനെ മദ്യപാനം, പാർട്ടികൾ, ധാരാളിത്തം, അമിതമായ ആഗ്രഹങ്ങൾ, ആവശ്യമില്ലാത്ത ചങ്ങാത്തങ്ങൾ എന്നിവയുടെ മേലൊക്കെ സ്വയം കർശന വിലക്കുകൾ ഏർപ്പെടുത്തി. ജീവിതശൈലി ലളിതവും ശുദ്ധവുമാക്കി, അത് സ്വജീവിതം വിമലീകരിക്കാനാണ്. പ്രതിച്ഛായ നന്നാക്കാനല്ല. ഛായ നന്നായാൽ പ്രതിച്ഛായ താനേ നന്നാവും.
<b> പൊതുവിദ്യാഭ്യാസ സെക്രട്ടറി ആയിരിക്കേ ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് തയാറാക്കിയ പ്ലസ്ടു സ്കൂളുകളുടെ അന്തിമ പട്ടിക അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ ഒപ്പിട്ട സംഭവം താങ്കൾതന്നെ പറയാറുണ്ട്. ഡൽഹിയിലേക്ക് പുറപ്പെടുംമുന്‍പ് വിമാനത്താവളത്തിൽവച്ച് മുഖ്യമന്ത്രി ഫയൽ ഒപ്പിട്ടത് മറിച്ചുപോലും നോക്കാതെയാണ്. കെ. ജയകുമാർ എന്ന ഉദ്യോഗസ്ഥനിലുള്ള ഉറച്ച വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് മുഖ്യമന്ത്രി അതിനു തയാറായത്. ഇത്തരം വിശ്വാസം ആർജിക്കലിനു പിന്നിലും പരിശ്രമത്തിന്റെ ഒരംശം ആവശ്യമാണോ?</b>
ഒൗദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ മൂല്യം ഇന്റഗ്രിറ്റി ആണെന്ന് ഞാൻ വിശ്വസിക്കുന്നു. വിചാരവും വാക്കും വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് ഇന്റഗ്രിറ്റി (സത്യസന്ധത എന്നു പറഞ്ഞാൽ ഈ അർഥവൈപുല്യം വെളിവാകുന്നില്ല.) ഈ പൊരുത്തമുണ്ടെങ്കിൽ അത് കൃത്യമായി രാഷ്ട്രീയനേതൃത്വം മനസിലാക്കും.
നാട്യങ്ങൾകൊണ്ട് ആരെയും കബളിപ്പിക്കാൻ കഴിയില്ല. പിആർ ഏജൻസികൾക്കുമാവില്ല സഹായിക്കാൻ. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും സമൂഹത്തിന്റെയും വിശ്വാസം ഇന്റഗ്രിറ്റി കൊണ്ടേ നേടാനാവൂ. പെട്ടെന്നൊരു ദിവസംകൊണ്ടോ അതിനായുള്ള അധ്വാനംകൊണ്ടോ നേടാനാവുന്നതല്ല അത്.
ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ നിരപരാധിയായ യുവാവിന് വിവാഹത്തിനായി പരോൾ അനുവദിച്ചതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കാൻ സാധിച്ചത് ഒൗദ്യോഗിക ജീവിതത്തിലെ നാഴികക്കല്ലുകളാണ്. തിരിഞ്ഞുനോക്കുന്പോൾ അതിൽ വലിയൊരു സാഹസികത അനുഭവപ്പെടാറുണ്ടോ?
ഒൗദ്യോഗിക ജീവിതത്തിലെ തീരുമാനങ്ങളിൽ മനുഷ്യത്വപൂർണമായ സമീപനമാണ് എന്റെ വഴി.
അത് നിയമംവിട്ട വഴിയല്ല. നിയമങ്ങളെയും ചട്ടങ്ങളെയും ജനോപകാരപ്രദമായി വ്യാഖ്യാനിക്കുന്നതും സാധാരണ മനുഷ്യർക്കു മുന്നിൽ ആരോ തീർത്ത തടസങ്ങൾ ഒഴിവാക്കി ലക്ഷ്യത്തിലെത്തിക്കുന്നതുമാണ് എന്റെ കർമം എന്ന തിരിച്ചറിവ് എന്നെ വലിയ അപകടത്തിലൊന്നും ഇതുവരെ കൊണ്ടുചെന്നെത്തിച്ചില്ല. ചില്ലറ അലോസരങ്ങളൊക്കെ ഉണ്ടാകും. ബ്യൂറോക്രസിയുടെ ശിലാമുഖം കാണിക്കാനല്ല, മനുഷ്യമുഖം കാണിക്കാനാണ് ഞാൻ ഈ സർവീസിൽ പ്രവേശിച്ചതെന്ന് സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം.
ചലച്ചിത്ര നടനാണെന്ന സാക്ഷ്യപത്രമില്ലാത്തതിന്റെ പേരിൽ അനുഗൃഹീത നടൻ ബഹദൂറിന് സഹായധനം നിരസിക്കാനുള്ള സാധ്യത നിലനിന്ന കാലത്ത് അദ്ദേഹത്തിനുവേണ്ടി സ്വന്തമായി സാക്ഷ്യപത്രം എഴുതി നല്‍കിയിട്ടുണ്ട് താങ്കൾ. നിയമങ്ങൾ മനുഷ്യനുവേണ്ടിയാണ് എന്ന വിശാലമായ കാഴ്ചപ്പാടിലേക്ക് ഉദ്യോഗസ്ഥസമൂഹത്തെ എത്തിക്കേണ്ടതും താങ്കളെപ്പോലുള്ളവരുടെ കർത്തവ്യമല്ലേ?
ബഹദൂറിനുവേണ്ടി ഞാൻതന്നെ സാക്ഷ്യപത്രം എഴുതിയതിൽ നിയമലംഘനമില്ല. കാരണം സത്യമേ സാക്ഷ്യപ്പെടുത്തിയുള്ളൂ. ചട്ടങ്ങളുടെ അന്തഃസത്തയിലേക്കു പോകണം, അവയെ ലംഘിക്കരുത്, വ്യാഖ്യാനിക്കാം. ഇന്ന് ഭരണനിർവഹണത്തിൽ വലിയ മാറ്റങ്ങൾ നടക്കുകയാണ്. ഇനിയും മാറാത്ത, അവശ്യം മാറേണ്ട ഇന്നലെയുടെ കുറേ മനോഭാവങ്ങളുണ്ട്.
അവകൂടി മാറണം. ആശാൻ പറഞ്ഞതുപോലെ ചട്ടങ്ങൾ മാറ്റിയില്ലെങ്കിൽ അവ നിങ്ങളെ മാറ്റും എന്നതിൽ പ്രവചനാത്മകതയുണ്ട്. നിർമിതബുദ്ധി വ്യാപകമായിക്കഴിയുന്പോൾ ബ്യൂറോക്രസി ശീലിച്ച താമസിപ്പിക്കൽ തന്ത്രങ്ങളൊക്കെ തകരും. ഇപ്പോൾ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുന്ന തീരുമാനങ്ങൾ മണിക്കൂറിനകം സാധ്യമാകും. അഴിമതി അസാധ്യമായിത്തീരും. ജനങ്ങൾ പെട്ടെന്ന് തീരുമാനം ആവശ്യപ്പെടും.
(ശേഷം അടുത്ത ലക്കത്തിൽ)
SUNDAY DEEPIKA
ഷാജൻ സി. മാത്യു
നൊബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്ന കാലമാണിത്. ഭരണകൂട സമ്മര്‍ദങ്ങളില്‍ ശ്വാസംമുട്ടി സോവിയറ്റ് യൂണിയനില്‍ ഒരാള്‍ക്കു നൊബേല്‍ സമ്മാനം നിരസിക്കേണ്ടിവന്നു. തുടര്‍ന്ന് ഇന്ത്യയിലും ചിലതു സംഭവിച്ചു!...
1946 മുതല്‍ ഓരോ ഒക്ടോബറിലും ലോകം പറഞ്ഞുകൊണ്ടിരുന്നു, അക്കൊല്ലത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിനായിരിക്കുമെന്ന്. എഴുത്തുകാരനും ആ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു.
നീണ്ട 12 വര്‍ഷത്തിനുശേഷം 1958ലാണ് സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്. വിവരമറിഞ്ഞതിന്റെ പിറ്റേന്ന് ഒക്ടോബര്‍ 23ന് അദ്ദേഹം നൊബേല്‍ സമ്മാനം നല്കുന്ന സ്വീഡിഷ് അക്കാദമി സെക്രട്ടറി ആന്ദ്രേ ഇസ്റ്റര്ലിങ്ങിന് നന്ദിയും സന്തോഷവും അറിയിച്ചു ടെലിഗ്രാം ചെയ്തു.
പക്ഷേ, കൃത്യം ഏഴു ദിവസത്തിനപ്പുറം 30-ാം തീയതി ഇസ്റ്റര്ലിങ്ങിന് മറ്റൊരു സന്ദേശം ലഭിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. "സമ്മാനം ഞാന്‍ നിരസിക്കുന്നു. ഇതിന്റെ പേരില്‍ അപ്രീതി തോന്നരുത് ’എന്ന്, ബോറിസ് പാസ്റ്റര്‍നാക്
സ്റ്റോക്ഹോമില്നിന്നുള്ള ഈ സമ്മാനം നിലപാടുകളുടെ പേരില്‍ വേണ്ടെന്നുവച്ചിട്ടുള്ള പലരുണ്ട്. പക്ഷേ, നെഞ്ചുപൊട്ടുന്ന വേദനയോടെ അതു നിരസിക്കേണ്ടിവന്ന ചരിത്രത്തിലെ ഏകവ്യക്തിയാണ് ബോറിസ് പാസ്റ്റര്‍നാക് എന്ന റഷ്യന്‍ എഴുത്തുകാരന്! ആ ദിവസങ്ങളില്‍ ആത്മഹത്യയുടെ വക്കോളം കവി എത്തിയിരുന്നുവെന്നു സഹയാത്രികയായ ഓള്‍ഗ ഇവിന്സ്റ്റിയ രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നു കടന്നുപോയ അവസ്ഥയെപ്പറ്റി പിന്നീട് അദ്ദേഹം "നൊബേല്‍ സമ്മാനം’ എന്ന കവിതയില്‍ ഇങ്ങനെ എഴുതി:
"വീണുപോയ ജന്തുവിനെപ്പോലെ
കൂട്ടിലായി.
സ്വാതന്ത്ര്യവും മനുഷ്യരും
പ്രകാശവും എവിടെയോ...
വേട്ടയാടലിന്റെ മുരള്‍ച്ച
പിന്തുടരുന്നെന്നെ.
വഴിയൊന്നുമില്ല എനിക്കു പോകാനായി’
ലോകത്തെ ആദം കണ്ടതുപോലെ!
തങ്ങളുടെ പൗരനു ലോകോത്തര സാഹിത്യപുരസ്കാരം ലഭിക്കുമ്പോള്‍ ആ രാജ്യം മുഴുവന്‍ ആഹ്ലാദിക്കേണ്ടതാണ്. എന്നാൽ റഷ്യയിലെ സാമൂഹിക ശക്തികള്‍ ഒറ്റക്കെട്ടായി പാസ്റ്റര്നാക്കിനെതിരേ അണിനിരന്നതാണ് ഒക്ടോബര്‍ 23 മുതലുള്ള ഏഴു ദിവസം കണ്ടത്. രാജ്യദ്രോഹിയെന്ന് ആരോപിതനായ അദ്ദേഹം പക്ഷേ, തികഞ്ഞ രാജ്യസ്നേഹിയായിരുന്നു. സൈനിക സേവനത്തിനു തയാറായെങ്കിലും അപകടത്തില്‍ കാലിനേറ്റ വൈകല്യം മൂലം അവസരം നിഷേധിക്കപ്പെട്ടു.
റഷ്യന്‍ വിപ്ലവാനന്തരമുണ്ടായ കമ്യൂണിസ്റ്റ് ക്രമങ്ങളോടു കലഹിച്ച് ഒട്ടേറെ എഴുത്തുകാര്‍ രാജ്യം വിട്ടുപോയിരുന്നു. വിഖ്യാതരായ വ്ലാദിമിര്‍ നബക്കോവും ഇവാന് ബുണിനുംവരെ അതില്‍പ്പെടുന്നു. എന്നിട്ടും പാസ്റ്റര്‍നാക് രാജ്യത്തു തുടര്‍ന്നു. സ്വന്തം മാതാപിതാക്കള്‍ പലായനം ചെയ്ത ഘട്ടത്തിലും അദ്ദേഹത്തിന്റെ മറുപടി "ഞാന്‍ ഈ രാജ്യം ഉപേക്ഷിക്കില്ല’ എന്നായിരുന്നു.
പക്ഷേ, സോവിയറ്റ് രാഷ്ട്രത്തലവന് ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുണ്ടായ ബൗദ്ധിക അടിച്ചമര്‍ത്തലുകള്‍ക്കു വിധേയനാകാന്‍ പാസ്റ്റര്നാക്് തയാറായില്ല. റഷ്യന്‍ വിപ്ലവത്തിന്റെ കാലത്ത് എഴുതിയ കവിതകളില്പ്പോലും വിപ്ലവം മുഖ്യ ആശയമായിരുന്നില്ല. പാസ്റ്റര്‍നാക്കിനെ "റഷ്യന്‍ സാഹിത്യത്തിന്റെ ഭാവി’ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയ "മൈ സിസ്റ്റര്‍ മൈ ലൈഫ്’ എന്ന സമാഹാരത്തിലെ കവിതകളെല്ലാം മാനവികതയിലൂന്നുന്നു.
ബൈബിളിലെ ആദ്യമനുഷ്യനായ ആദം എങ്ങനെയാണോ ലോകത്തെ കണ്ടത് അതുപോലെയാണ് പാസ്റ്റര്‍നാക് ജീവിതത്തെ കണ്ടത് എന്നൊരു രസകരമായ വിലയിരുത്തല്‍ അക്കാലത്ത് ഉണ്ടായിട്ടുണ്ട്. അത്രമേല്‍ നൈസര്ഗികമായാണ് അദ്ദേഹം കവിതയില്‍ ജീവിതം ആവിഷ്കരിച്ചത്.സര്‍ക്കാര്‍ സ്പോണ്‍സേഡ് ആശയമായ സോഷ്യലിസ്റ്റ് റിയലിസത്തിനൊപ്പം നില്‍ക്കാനോ കമ്യൂണിസ്റ്റ് ആശയപ്രചരണത്തിനു സാഹിത്യം ഉപയോഗിക്കാനോ തയാറായില്ല.
എന്നാല്‍, കമ്യൂണിസ്റ്റ് ഭരണകൂടവുമായി പ്രത്യക്ഷമായി സമരത്തിനോ എതിര്‍പ്പിനോ മുന്നിട്ടിറങ്ങിയുമില്ല. സമ്മര്‍ദം ശക്തമായ നാളുകളില്‍ മൗലിക രചന കുറച്ച് ലോകസാഹിത്യം റഷ്യനിലേക്കു വിവര്‍ത്തനം ചെയ്യുന്നതിലേക്ക് ശ്രദ്ധതിരിച്ചു. അങ്ങനെയാണ് പാസ്റ്റര്‍നാക് ടാഗോറിനെ കണ്ടെത്തുന്നത്.
ലസ്റ്റാലിനിസത്തിനു വഴങ്ങാതെ
ഈ മഹാനായ എഴുത്തുകാരന് ഭരണകൂടത്തിന് അനുകൂലമായ ഒരു ഗ്രന്ഥമെഴുതുമെന്ന് സ്റ്റാലിനും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതീക്ഷിച്ചു. പക്ഷേ, അങ്ങനൊന്ന് പിറന്നില്ല.
മാത്രമല്ല, ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്ന അന്ന അഖ്മത്തോവ, മരീന സ്വതയേവ എന്നീ എഴുത്തുകാരുമായി അടുത്തു ബന്ധപ്പെടുകയും ചെയ്തു. "എന്തു നേടുന്നു എന്നതിനേക്കാള്‍ എന്തു നഷ്ടപ്പെടുന്നു എന്നതിലാണ് ജീവിതമൂല്യ’മെന്ന് അക്കാലത്ത് അദ്ദേഹമെഴുതി.
അത്തരമൊരു നാളിലാണ് സ്റ്റാലിനെ പ്രകോപിപ്പിക്കുന്ന ഒരു കവിത പാസ്റ്റര്‍നാക്കിന്റെ സുഹൃത്തായ മന്ഡെല് സ്റ്റാം എഴുതിയത്. സ്റ്റാലിന്റെ ഫോണ്‍ കോള്‍ എത്തിയത് പാസ്റ്റര്നാക്കിനാണ്. സാധിക്കുമെങ്കില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ സ്റ്റാലിന് അദ്ദേഹത്തെ വെല്ലുവിളിച്ചു.
തനിക്കു നേരിട്ടുകണ്ടു സംസാരിക്കണമെന്നു പാസ്റ്റര്‍നാക് ആവശ്യപ്പെട്ടു. സ്റ്റാലിന് മുഖംകൊടുത്തില്ല. മന്ഡെല് സ്റ്റാമിനെ ജയിലിലടച്ചു. ജയില്‍മോചിതനായ മന്ഡെല് സ്റ്റാമിനെ വീണ്ടും അറസ്റ്റ് ചെയ്തു. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. "താരതമ്യങ്ങളില്ലാത്ത ഒറ്റപ്പെടലിലേക്ക് പാസ്റ്റര്‍നാക് ആ നാളുകളില്‍ വീണുപോയി’ എന്ന് അദ്ദേഹത്തിന്റെ കൂട്ടുകാരി രേഖപ്പെടുത്തുന്നു.
ലഡോക്ടര് ഷിവാഗോ
കവിയായിരുന്ന അദ്ദേഹം 1946ല്‍ ഡോക്ടര്‍ ഷിവാഗോ എന്ന നോവല്‍ എഴുതാന്‍ ആരംഭിച്ചു. 1903 മുതല്‍ 1929 വരെയുള്ള റഷ്യന്‍ സാമൂഹിക ജീവിതമായിരുന്നു ഇതിവൃത്തം.
അതോടെ അദ്ദേഹവും സുഹൃത്തുക്കളും രഹസ്യപ്പോലീസിന്റെ നിരീക്ഷണത്തിലായി. നോവലിന്റെ വിശദാംശങ്ങള്‍ അറിയാനായി എഴുത്തുകാരന്റെ ചങ്ങാതിമാരെ ക്രൂരമായിത്തന്നെ പോലീസ് ചോദ്യം ചെയ്തു. കൂട്ടുകാരി ഓള്‍ഗയ്ക്കു പോലീസ് പീഡനത്തിന്റെ സമ്മര്‍ദത്തില്‍ ഗര്‍ഭം അലസിപ്പോയി.
എഴുതിത്തീര്‍ന്നപ്പോള്‍ "എന്റേതെന്നു പൂര്‍ണമായി വിശേഷിപ്പിക്കാവുന്ന കൃതി’ എന്ന് ഡോക്ടര്‍ ഷിവാഗോയെ പാസ്റ്റര്‍നാക് വിശേഷിപ്പിച്ചു.സോവിയറ്റ് റൈറ്റേഴ്സ് യൂണിയന്റെ മുഖപത്രവും രാജ്യത്തെ ഏറ്റവും പ്രചാരമുള്ള മാസികയുമായ "നോവി മീറി’ലേക്ക് കൃതി അയച്ചുകൊടുത്തു.
1956 സെപ്റ്റംബറില്‍, ഇതിവൃത്തത്തിലെ രാജ്യവിരുദ്ധത ചൂണ്ടിക്കാട്ടി മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് നോവല്‍ തിരസ്കരിച്ചു. തൊട്ടടുത്തവര്‍ഷം ഇറ്റലിയിലെ ഫല്ട്രിനെല്ലി എന്ന പ്രസാധകന് തന്റെ കൈയില്‍ രഹസ്യമായി ആരോ എത്തിച്ച ഡോക്ടര്‍ ഷിവാഗോ എന്ന നോവല്‍ ഇറ്റാലിയന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ആറു മാസം കൊണ്ട് 11 പതിപ്പിറങ്ങി.
ഹിന്ദിയിലടക്കം ഒട്ടേറെ ലോകഭാഷകളിലേക്ക് ഇതു തര്‍ജമ ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് 1958ല്‍ പാസ്റ്റര്‍നാക്കിനെ തേടി നൊബേല്‍ സമ്മാനം എത്തുന്നത്.കലിപൂണ്ട സോവിയറ്റ് ഭരണകൂടം നൊബേല്‍ ജേതാവിനെ നേരിട്ടു വേട്ടയാടാന്‍ ആരംഭിച്ചു. സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക പത്രമായ പ്രവ്ദ ഓരോ ദിവസവും അദ്ദേഹത്തെ നിന്ദിച്ചു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
രാജ്യദ്രോഹി, കള, വഞ്ചകന് എന്നിങ്ങനെയെല്ലാം ആ പത്രം എഴുത്തുകാരനെ വിശേഷിപ്പിച്ചു. നൊബേല്‍ സമ്മാനം നിരസിക്കണമെന്ന് പത്രം ആവശ്യപ്പെട്ടു. പില്ക്കാലത്ത് കെജിബി തലവനായി മാറിയ വ്ലാദിമിര്‍ സെമിചാസ്ത് പാസ്റ്റര്‍നാക്കിനെ പന്നി എന്നു വിളിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവസംഘമായ കംസമോള് അദ്ദേഹത്തെ നാടുകടത്തണമെന്നു പ്രമേയം പാസാക്കി.
സങ്കല്പിക്കാവുന്നതിലും താങ്ങാനാവുന്നതിലും വലുതായിരുന്നു എതിര്‍പ്പ്. ഒടുവില്‍ അദ്ദേഹം അന്നത്തെ രാഷ്ട്രത്തലവന് ക്രൂഷ്ചേവിന് എഴുതി. "രാജ്യത്തുനിന്നു പോകുന്നത് എനിക്കു മരണതുല്യമാണ്. നൊബേല്‍ സമ്മാനം നിരസിച്ചുകൊണ്ട് ഞാന്‍ സ്വീഡിഷ് അക്കാദമിക്ക് സന്ദേശം അയച്ചിട്ടുണ്ട്. അതിനാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കരുത്.’
ഭരണകൂടം ആഗ്രഹിച്ചതുതന്നെ സംഭവിച്ചു. ആ കത്തിന്റെ പൂര്‍ണരൂപം പിറ്റേന്ന് പ്രവ്ദ പത്രം പ്രസിദ്ധീകരിച്ചു.വിദ്വേഷത്തിരകള് ആഴത്തില്‍ ദംശിച്ച ആ ജീവിതനൗക ഏറെ മുന്നോട്ടു പോയില്ല. 1960 മേയ് 30ന് അദ്ദേഹം കടന്നുപോയി. ജൂതനായിരുന്നെങ്കിലും ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്കരിക്കണമെന്നെ് അദ്ദേഹം എഴുതിയിരുന്നു.
സോവിയറ്റ് യൂണിയന് കണ്ട ഏറ്റവും വലിയ സ്വതന്ത്ര എഴുത്തുകാരനെ യാത്രയാക്കാന്‍ ഭരണകൂട പ്രതിനിധികളാരും എത്താതിരുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കു നിദര്‍ശനമായി. എങ്കിലും കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും വലിയൊരു കൂട്ടം അവിടുണ്ടായിരുന്നു.
ലഇന്ത്യയുടെ ഇടപെടല്‍
സോവിയറ്റ് യൂണിയന് മിത്രരാജ്യമായിരുന്നിട്ടും പാസ്റ്റര്‍നാക് വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വ്യത്യസ്തവും ധീരവുമായ നിലപാട് സ്വീകരിച്ചു. പാസ്റ്റര്‍നാക്കിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു നെഹ്റു ക്രൂഷ്ചേവിനു കത്തെഴുതി.
"ചിന്തിക്കാനും അതു പ്രകടിപ്പിക്കാനുമുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ വിലങ്ങുതടിയാകരുത്’ എന്ന് അദ്ദേഹം കത്തില്‍ അഭിപ്രായപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ വിഷയത്തില്‍ സോവിയറ്റ് യൂണിയനെ നെഹ്റു ശക്തമായി വിമര്‍ശിച്ചത് ലോകശ്രദ്ധ നേടി. അദ്ദേഹം പറഞ്ഞു. "ഒരെഴുത്തുകാരന്റെ നിലപാട് രാജ്യത്തിന്റെ അഭിപ്രായത്തോട് ചേര്‍ന്നുപോകുന്നില്ലെങ്കിലും അതിനു ന്യായമായ ഇടം ആ രാജ്യം നല്‍കണം.
കവി എന്ന നിലയില്‍ പാസ്റ്റര്‍നാക് അദ്വിതീയനാണ്. ആ മഹാസാഹിത്യകാരനെ ഇന്ത്യ ബഹുമാനിക്കുന്നു. അതുകൊണ്ടുതന്നെ, നൊബേല്‍ സമ്മാനം കിട്ടിയതിനുശേഷം അദ്ദേഹത്തോടുള്ള സോവിയറ്റ് പത്രലോകത്തിന്റെ നിലപാട് ഇന്ത്യക്കു വേദനയുളവാക്കുന്നു.’സോവിയറ്റ് യൂണിയന് പുറത്താക്കിയാല്‍ പാസ്റ്റര്നാക്കിന് അഭയം നല്കാന് ഇന്ത്യ തയാറാണെന്നും നെഹ്റു പ്രഖ്യാപിച്ചു.
ഇതറിഞ്ഞ എഴുത്തുകാരന് നെഹ്റുവിനെ "ഇതിഹാസ പുരുഷന്’ എന്നു വിശേഷിപ്പിച്ചു. മറ്റൊരു മാര്ഗവുമില്ലാതെവന്നാല്, ഇന്ത്യയുടെ ആതിഥേയത്വം സ്വീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നു. തന്നെ രാജ്യത്തുനിന്നു പുറത്താക്കാനാണു തീരുമാനമെങ്കില്‍ കുടുംബസമേതം വേണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നതായി ജീവചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്.
പാസ്റ്റര്നാക്കിനോടുള്ള ഐക്യപ്രഖ്യാപനം ഏകസന്ദര്ഭത്തില് മാത്രമായി നെഹ്റു പരിമിതപ്പെടുത്തിയില്ല. എഴുത്തുകാരന്റെ സപ്തതിക്ക് ഇന്ത്യയുടെ സമ്മാനമായി ക്ലോക്ക് അയച്ചുകൊടുത്തുകൊണ്ട് വിയോജിക്കാനുള്ള അവകാശത്തോടുള്ള ആദരവ് നെഹ്റു പ്രകടിപ്പിച്ചു. പാസ്റ്റര്‍നാക് പീഡിപ്പിക്കപ്പെടുന്നത് നെഹ്റുവിനെ വ്യക്തിപരമായും അലട്ടിയിരുന്നു.
അക്കാലത്ത് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനുള്ള കത്തില്‍ നെഹ്റു ഈ വിഷയം പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തെ അനുകൂലിച്ചു ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയെന്നും എഴുതുന്നു. ഡോക്ടര്‍ ഷിവാഗോയുടെ കോപ്പി കിട്ടിയെങ്കിലും വായിക്കാന്‍ കഴിഞ്ഞില്ലെന്നും മകള്‍ ഇന്ദിര വായിച്ചുകൊണ്ടിരിക്കുകയാണെന്നും നെഹ്റു വിജയലക്ഷ്മിക്ക് എഴുതുന്നുണ്ട്.
നെഹ്റുവിന്റെ നിലപാടിനോട് ആഭിമുഖ്യം പുലര്‍ത്തി പാസ്റ്റര്‍നാക് വിഷയത്തില്‍ ഇന്ത്യയിലാകെ ചലനങ്ങളുണ്ടായി. ഈ സംഭവം ഇതിവൃത്തമാക്കി കൊല്‍ക്കത്തയില്‍നിന്ന് ഒരു പുസ്തകംതന്നെ ഇറങ്ങി. രാജ്യമാകെയുള്ള എഴുത്തുകാര്‍ പാസ്റ്റര്നാക്കിന് അനുകൂലമായി പ്രസ്താവനകളിറക്കി. കേരളത്തിലെ എഴുത്തുകാര്‍ യോഗംചേര്‍ന്ന് പാസ്റ്റര്‍നാക്കിനെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് പ്രമേയം പാസാക്കി.
ഈ സംഭവം വിഖ്യാതമായ ബ്രിട്ടിഷ് പത്രം ഗാര്ഡിയന് വലിയ പ്രധാന്യത്തോടെ ലോകമാകെ റിപ്പോര്‍ട്ട് ചെയ്തു. പതിറ്റാണ്ടുകള്‍ മുമ്പ് നമ്മുടെ ഭരണാധികാരികള്‍ വിയോജിക്കാനുള്ള അവകാശത്തോട് പുലര്‍ത്തിയിരുന്ന ആദരവ് സമകാല ഇന്ത്യന്‍ ജീവിതപരിസരത്ത് അവിശ്വസനീയമായിരിക്കും.
ലക്ലൈമാക്സിലെ ട്വിസ്റ്റുകള്‍
1956ല്‍ "ഡോക്ടര്‍ ഷിവാഗോ’ പ്രസിദ്ധീകരിക്കാന്‍ യോഗ്യമല്ലെന്നുകണ്ടു തിരിച്ചയയ്ക്കുകയും നോവലില്‍ രാജ്യദ്രോഹം ആരോപിക്കുകയും ചെയ്ത നോവി മീര്‍ മാസികയിലൂടെത്തന്നെ 1988ല്‍ ഈ നോവല്‍ റഷ്യയില്‍ വെളിച്ചംകണ്ടു.
1989ല്‍ മകന് യേവ്ജെനി പാസ്റ്റര്‍നാക് തന്റെ പിതാവിനുള്ള നൊബേല്‍ സമ്മാനം സ്വീഡിഷ് അക്കാദമിയില്‍നിന്ന് ഏറ്റുവാങ്ങി. 2003 മുതല്‍ ഡോക്ടര്‍ ഷിവാഗോ റഷ്യന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. എത്ര കൊടിയ വിദ്വേഷങ്ങള്‍ക്കും വിരമിക്കല്പ്രായമുണ്ടെന്നു ചരിത്രം പഠിപ്പിച്ചു!
(വിവരങ്ങള്‍ക്കു കടപ്പാട്: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്,
ഡോ. കെ.എസ്. സുരേഷ്)
SUNDAY DEEPIKA
ഹരിപ്രസാദ്
അമിതാഭ് ബച്ചൻ തന്റെ മകന്റെ വിവാഹവേദിയിൽ പാടാൻ ഒരു സംഗീതജ്ഞനെ ക്ഷണിക്കുന്നു. വിവാഹച്ചടങ്ങുകളിൽ പാടാൻ തന്നെ കിട്ടില്ലെന്നും, അത് സംഗീതത്തെ അപമാനിക്കലാണെന്നും ആ ഗായകൻ മറുപടി പറയുന്നു... കഴിഞ്ഞദിവസം അന്തരിച്ച പണ്ഡിറ്റ് ചന്നൂലാൽ മിശ്രയുടെ സംഗീതവിചാരങ്ങളെക്കുറിച്ച്..
""വാക്കുകളും വരികളും അനുയോജ്യമല്ലെന്നു തോന്നിയതിനാൽ ഒട്ടേറെ സിനിമാപ്പാട്ടുകൾ ഞാൻ പാടാതെ ഒഴിവാക്കിയിട്ടുണ്ട്. എന്റെ ഈ പ്രായത്തിൽ, ഈ ഘട്ടത്തിൽ ഉചിതമായതു മാത്രമേ ഞാൻ പാടൂ...'' -പണ്ഡിറ്റ് ചന്നൂലാൽ മിശ്ര. കഴിഞ്ഞനാൾ, എണ്‍പത്തൊന്‍പതാം വയസിൽ അതുല്യനായ ഈ ഗായകൻ വിടപറഞ്ഞു. ഏതാനും വർഷങ്ങൾക്കുമുന്‍പ് അദ്ദേഹം പറഞ്ഞുവച്ച വാക്കുകൾകൂടി കേട്ടാലേ യഥാർഥത്തിൽ ആരായിരുന്നു ആ ഗായകനെന്ന് വ്യക്തമാകൂ.
""പകുതി റൊട്ടി മാത്രം കഴിച്ച് പരിശീലനം നടത്തിയിരുന്ന കാലമുണ്ട്. ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിച്ചു. അന്പതുവയസിനു ശേഷമാണ് എന്റെ സംഗീതം ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത്. എല്ലാം വിധിയെന്നു പറയാം. വലിയ ബാങ്ക് ബാലൻസ് ഉണ്ടായിട്ട് എന്തുചെയ്യാനാണ്. ഭക്ഷണം മുടങ്ങാതിരിക്കുക മാത്രമേ വേണ്ടൂ.''
അമിതാഭ് ബച്ചനെപ്പോലുള്ളവർ ആരാധിക്കുകയും ശങ്കർ മഹാദേവൻ ഗുരുവായിക്കാണുകയും ചെയ്ത മഹാ പ്രതിഭയായിരുന്നു പണ്ഡിറ്റ് ചന്നൂലാൽ മിശ്ര. വൈകിയെങ്കിലും ആരാധകർ ഹൃദയത്തിലേറ്റിയ അദ്വിതീയനായ തുംരി ഗായകൻ. ആ പരുക്കൻ ശബ്ദം ചലച്ചിത്ര പിന്നണിഗാനങ്ങൾക്കുവേണ്ടിയും ഉപയോഗപ്പെടുത്തിയിരുന്നു- അദ്ദേഹത്തിനത് ഒട്ടും വലിയ കാര്യമായിരുന്നില്ലെങ്കിലും. വരികളോടുള്ള വിയോജിപ്പുമൂലം അദ്ദേഹം പിൽക്കാലത്ത് സിനിമകൾ ഒഴിവാക്കിയതാണ് തുടക്കത്തിൽ വായിച്ചത്.
ഉത്തർപ്രദേശിലെ അസംഗഢിൽ 1936 ഓഗസ്റ്റ് മൂന്നിനാണ് സംഗീതകുടുംബത്തിലെ ഏഴാം തലമുറക്കാരനായി ചന്നൂലാൽ മിശ്ര ജനിച്ചത്. പിതാവിൽനിന്ന് ആദ്യപാഠങ്ങൾ. മുസാഫർപുരിൽ ഉസ്താദ് അബ്ദുൾ ഗനി ഖാൻ എന്ന അതികായന്റെ കീഴിലായിരുന്നു യഥാർഥ അഭ്യസനം. ഗുരുവും ശിഷ്യനും ഘരാന എന്ന ആശയത്തോടു വിമുഖരായിരുന്നു. അത് വിഭജനത്തിന്റെ ആശയമാണെന്ന് പണ്ഡിറ്റ് മിശ്ര കരുതിയിരുന്നു.
അദ്ദേഹം സംഗീതത്തിൽ മാത്രം വിശ്വസിച്ചു, അഭിരമിച്ചു. ആ വിശ്വാസം അദ്ദേഹത്തെ രാജ്യാന്തരപ്രശസ്തിയിലേക്കും എത്തിച്ചു. പത്മഭൂഷണ്‍ (2010), പത്മവിഭൂഷണ്‍ (2020) ബഹുമതികളും സംഗീത നാടക അക്കാദമി ഫെലോഷിപ് അടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചു.
സംഗീതമെന്ന സമയകല
കച്ചേരികളുടെ ദൈർഘ്യം കുറയുന്നല്ലോ എന്ന് ഒരാസ്വാദകൻ ഒരിക്കൽ അദ്ദേഹത്തോടു ചോദിച്ചു. സമയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു മറുപടി. ""ഒരു സ്വരത്തിൽനിന്ന് അടുത്ത സ്വരത്തിലേക്കെത്തുന്നതിനിടെ ഒരു ബീഡി കത്തിത്തീരുന്നവിധം സാവധാനം പാടിയിട്ട് എന്തു ഗുണം? ഈശ്വരനുവേണ്ടിയാണ് പാടുന്നതെങ്കിൽ ഗംഗാതീരത്ത് ഇരുന്നാൽ മതിയല്ലോ, വേദികളിലേക്ക് എന്തിനു പാടാൻ വരണം.
ശ്രോതാക്കളെ ആനന്ദിപ്പിക്കാനാവണം ഗായകൻ പാടേണ്ടതെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അവനവനു വേണ്ടിയല്ല പാടുന്നത്. കാലം മാറുന്നതിനനുസരിച്ച് ശൈലികളിലും മാറ്റം വരണം. പുതിയ കാലത്ത് ആർക്കും വിസ്താരം കേട്ടിരിക്കാൻ സമയമില്ല, ചുരുക്കിയും മൂർച്ചയോടെയും പാടണം.''
അമ്മയിൽനിന്ന് സുന്ദരകാണ്ഠം കേട്ടുപഠിച്ച ചന്നൂലാൽ പാരന്പര്യത്തെ മുറുകെപ്പിടിക്കുകയും ചെയ്തിരുന്നു. ദ്രുപദിനെയും തുംരിയെയും സംഗീതത്തിന്റെ രണ്ട് യഥാർഥ കൈവഴികളായി അദ്ദേഹം കരുതി. ദ്രുപദ് ശിവനെയും തുംരി പാർവതീദേവിയെയും പ്രതിനീധികരിക്കുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്.
ഏഴിന്റെ മഹത്വം
വാരണാസിയിൽ മഹാനായ സംസ്കൃത പണ്ഠിതനും മ്യൂസിക്കോളജിസ്റ്റുമായ ഠാക്കൂർ ജയ്ദേവ സിംഗിനു കീഴിൽ പരിശീലിച്ചിരുന്നു ചന്നൂലാൽ മിശ്ര. തത്വചിന്താപരമായ ഒരു വീക്ഷണവും അങ്ങനെ അദ്ദേഹത്തിൽ നിറഞ്ഞു. ഏഴ് എന്ന അക്കം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു.
ഏഴു സ്വരങ്ങൾ, ഏഴു നിറങ്ങൾ, സപ്തർഷികൾ, ആഴ്ചയിലെ ഏഴു ദിവസങ്ങൾ, വേദങ്ങളിലെ ഏഴു ഛന്ദങ്ങൾ... ഇവയെല്ലാം അദ്ദേഹം ഉദാഹരണമായി പറയാറുണ്ട്. ഏഴു ബീറ്റുകളുള്ള രൂപക താളത്തിലാണ് ശിവന്റെ ഡമരു ആദ്യമായി താളമിട്ടത്. ജീവിതത്തിന് ഏഴു ഘട്ടങ്ങളുണ്ടെന്ന് നാടൻ പാട്ടുകളിൽ പറയാറുണ്ട്. ക്ലാസിക്കൽ സംഗീതധാരയ്ക്കും ഏഴു രൂപങ്ങളാണ്- ദ്രുപദ്, ധമർ, ഖയാൽ, ടപ്പ, തരാന, ചതുരംഗ്, തിരാവഠ് എന്നിങ്ങനെ- ചിന്തകളിലെ ഏഴഴക്!
ബച്ചൻ, ശങ്കർ മഹാദേവൻ
പണ്ഡിറ്റ് ചന്നൂലാൽ മിശ്രയെ തന്റെ ഗുരുവായി കരുതുന്നുണ്ട് ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവൻ. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ:""ശങ്കർ മഹാദേവനെ യഥാർഥത്തിൽ ഞാൻ പഠിപ്പിച്ചിട്ടൊന്നുമില്ല. രണ്ടുമൂന്നു കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. എങ്കിലും അദ്ദേഹമെന്നെ ഗുരുവായി പരിഗണിക്കുന്നുണ്ട്, ബഹുമാനിക്കുന്നുണ്ട്''.
ആരാധകനായ അമിതാഭ് ബച്ചനെക്കുറിച്ച് പറഞ്ഞതിങ്ങനെ: ""അമിതാഭ് ബച്ചന് എന്റെ സംഗീതം ഇഷ്ടമാണ്. റെക്കോർഡിംഗുകൾ കേൾക്കുന്നയാളാണ്. അദ്ദേഹത്തിന്റെ വീട്ടിലും ഞാൻ പാടിയിട്ടുണ്ട്. മകന്റെ വിവാഹവേദിയിൽ പാടാൻ എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ ഞാൻ വിവാഹങ്ങളിൽ പാടാറില്ല. അത് സംഗീതത്തെ അപമാനിക്കലാണ്. എന്തുകൊണ്ടാണ് ഞാൻ ക്ഷണം നിരസിച്ചതെന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്''.
ശബ്ദങ്ങളിലൂടെയാണ് ഈശ്വരനിലേക്ക് എത്താനാവുകയെന്ന് അദ്ദേഹം കരുതിയിരുന്നു. അതുകൊണ്ടുതന്നെ സംഗീതത്തിൽ സാഹിത്യത്തിന്റെ പ്രാധാന്യം, അതിന്റെ കൃത്യമായ ഉച്ചാരണം എന്നിവ അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ശബ്ദംതന്നെയാണ് ബ്രഹ്മമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഒടുവിലിതാ, അതേ ബ്രഹ്മത്തിൽ ലയിച്ചു...
SUNDAY DEEPIKA
സി.കെ. കുര്യാച്ചൻ
അനൗദ്യോഗിക സര്‍വകലാശാലകളാണ് വായനശാലകളെന്നതാണ് എന്റെ അഭിപ്രായം. അവിടെ എന്തെല്ലാം അറിവുകളാണ് ലഭിക്കുന്നത്. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും വായനയ്ക്ക് അതിരുകളില്ല. എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയും... - മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു...
എളിയനിലയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി രണ്ടാം പിണറായി സർക്കാരിൽ നിർണായക വകുപ്പുകൾ കൈകൈര്യചെയ്തു കഴിവുതെളിയിച്ച മന്ത്രിയാണ് വി.എൻ. വാസവൻ. പിഴവില്ലാതെയും കാടുകയറ്റമില്ലാതെയും വിഷയത്തിൽ കേന്ദ്രീകരിച്ച പ്രസംഗിക്കുന്നതിൽ അതിവിദഗ്ധനാണ് വാസവനെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്.
വ്യത്യസ്തങ്ങളായ വിഷയങ്ങൾ സാമാന്യം മികച്ചരീതിയിൽ അവതരിപ്പിക്കാനും ചോദ്യങ്ങൾക്കു മറുപടി പറയാനുമുള്ള ജ്ഞാനവും അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ പരുവപ്പെട്ടുവന്നതിനെക്കുറിച്ച് വാസവൻ സൺഡേദീപികയോടു മനസു തുറക്കുകയാണ്.
വിദ്യാഭ്യാസ-യുവജന കാലഘട്ടത്തിൽ പുസ്കവായന ഹരമായിരുന്നു.
ലൈബ്രറി കേന്ദ്രീകരിച്ച് നല്ല പുസ്തകങ്ങളെടുത്ത് മത്സരിച്ചു വായിക്കുകയും സുഹൃത്തുക്കളുമൊത്ത് ചർച്ചചെയ്യുനടത്തുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ പുസ്തകങ്ങൾ വായിക്കുക എന്നതിൽ കൂടുതൽ ആനന്ദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതലും യാത്രയ്ക്കിടയിലാണ് വായന. ട്രെയിനിലാണ് യാത്രയെങ്കിൽ വായനയ്ക്ക് ഉത്സാഹം കൂടും.
പ്രസംഗത്തിലെ കൂട്ട്
പ്രസംഗത്തിൽ വായനയുടെ സ്വാധീനം വലുതാണ്. ചിലപ്പോള്‍ സന്ദര്ഭങ്ങള്ക്കനുസരിച്ചു ചില കവിതകള്‍ ക്വോട്ടുചെയ്യാന് പറ്റും.
ചില കവിതകളുടെ ഭാഗം ഉദ്ധരിച്ചാല്‍ ആസ്വാദകന് അത് ആസ്വദിക്കാന്‍ പറ്റും. കുമാരനാശാന്റെ, വള്ളത്തോളിന്റെ, ചങ്ങമ്പുഴയുടെ, സുഗതകുമാരി ടീച്ചറുടെ പിന്നെ ആധുനിക കാലഘട്ടത്തിലെ മുരുകന് കാട്ടാക്കടയുടെ. ഞാന്‍ അസംബ്ലിയിലും ഇങ്ങനെയൊക്കെ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തോ എഴുതി വായിച്ചോ ഒന്നുമല്ല ഇങ്ങനെ ചെയ്യുന്നത്.
ഇക്കാര്യങ്ങളൊക്കെ ഓര്‍മയില്‍ നില്ക്കുന്നതിനു പിന്നില്‍ രാവിലെയുള്ള യോഗ ഒരു പ്രധാന ഘടകമാണ്. രാവിലെയുള്ള നടത്തത്തിനിടയിലും അന്നത്തെ കാര്യങ്ങള്‍ ഓര്‍മയില്‍ വരും. ചിലപ്പോള്‍ പത്തും പതിനേഴും പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അവയൊക്കെ വ്യത്യസ്ത വിഷയങ്ങളായിരിക്കും. വിഷയം മാറി ഒരു പ്ലാറ്റ്ഫോമിലും അവതരിപ്പിക്കാറില്ല.
സദസിനെ ബോറടിപ്പിക്കാതിരിക്കാന്‍ ഇത് ഉപകരിക്കും.ആതുരസേവനരംഗത്തിന്റെ കാര്യമെടുത്താല്‍ നമ്മളാരും ഡോക്ടര്‍മാരല്ല, എങ്കിലും നിരവധി ഡോക്ടര്‍മാരുമായുള്ള പരിചയവും രോഗികളെ രക്ഷപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളെകുറിച്ചുള്ള അറിവും വായനയില്‍ക്കൂടി ലഭിക്കുന്നതാണ്.
അനൗദ്യോഗിക സര്‍വകലാശാലകളാണ് വായനശാലകളെന്നതാണ് എന്റെ അഭിപ്രായം. അവിടെ എന്തെല്ലാം അറിവുകളാണ് ലഭിക്കുന്നത്. മലയാളിക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് ആദ്യമായി ലഭിക്കുന്നത് എസ്.കെ. പൊറ്റേക്കാടിന്റെ യാത്രാവിവരണത്തിലൂടെയാണ്. പാതിരാസൂര്യന്റെ നാട്ടില്‍, കാപ്പിരികളുടെ നാട്ടില്‍, ബാലിദ്വീപ്, ഇന്‍ഡോനേഷ്യന്‍ ഡയറി തുടങ്ങി എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.
സാഹിത്യം മാത്രമല്ല അതിലുള്ളത്. അവയൊക്കെ വായിക്കുമ്പോള്‍ ആ നാട്ടിലൂടെ നടക്കുന്ന ഒരു പ്രതീതിയാണ് നമുക്കു തോന്നുക. ഓരോ നാടിന്റെയും സവിശേഷതയാണ് എസ്.കെ. പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യത്തിലൂടെ വെളിവാകുന്നത്. അദ്ദേഹത്തിനു ജ്ഞാനപീഠം ലഭിച്ച ഒരു ദേശത്തിന്റെ കഥ എന്നെ ആകര്‍ഷിച്ച മറ്റൊരു ഗ്രന്ഥമാണ്.തകഴിയുടെ ചെമ്മീന്‍, കയര്‍ എന്നിവയും കേശവദേവിന്റെ ഓടയില്‍നിന്ന് ഇവയൊക്കെ മനസില്‍നിന്നു മായാത്തവയാണ്.
ഞാൻ ബഷീറിന്റെയും പൊന്‍കുന്നം വര്ക്കിയുടെയുമൊക്കെ ആരാധകനാണ്. വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് അവതരിപ്പിക്കുന്ന ഒഎന്വിയെപ്പോലുള്ളവരുടെ കവിതകള്‍ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൂമിക്കൊരു ചരമഗീതമെടുത്താല് ഭൂമിക്കു വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് എത്ര ഭാവനാപൂര്‍ണമായാണ് വര്‍ണിച്ചിരിക്കുന്നത്.
1940ല്‍ ആനുകാലികങ്ങളില്‍ വര്‍ക്കിസാര്‍ എഴുതിയിരുന്ന പത്തു കഥകള്‍ കൂട്ടിച്ചേര്‍ത്ത് കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഒരുത്തന്‍കൂടി വന്നു എന്ന കഥ നമ്മുടെ കുടുംബാസൂത്രണ പരിപാടിയുടെ പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. സര് സിപിക്കെതിരായുള്ള വര്‍ക്കി സാറിന്റെ സിംബോളിക്കായിട്ടുള്ള കഥ എന്നെ ഏറെ ആകര്‍ഷിച്ചതാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഇപ്പോഴും ഏറെ പ്രസക്തമാണ്.
അതിരില്ല, വായനയ്ക്ക്
ആദ്യകാലഘട്ടങ്ങളില്‍ ഉള്ളൂരിന്റെ കവിതകള്‍ക്ക് കഥകളേക്കാള്‍ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു. ആശാന്റെയും വൈലോപ്പള്ളിയുടെയും വള്ളത്തോളിന്റെയുമൊക്കെ കവിതകളും ഏറെ ആസ്വദിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും വായനയ്ക്ക് അതിരുകളില്ല.
എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയും. വ്യത്യസ്ത തലങ്ങളിലുള്ള വീക്ഷണങ്ങളാണ് ഓരോ എഴുത്തുകാര്‍ക്കുമുള്ളത്. ആ വീക്ഷണങ്ങളെ സ്വാംശീകരിക്കുമ്പോഴാണ് സങ്കുചിത ഭാവങ്ങള്‍ വെടിയാന്‍ കഴിയുന്നത്.നവോത്ഥാന നായകന് എന്ന രീതിയില്‍ ആദ്യം ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത് അയ്യാ വൈകുണ്ഠ സ്വാമിയെക്കുറിച്ചാണ്. അത് തെക്കന്‍ തിരുവിതാംകൂറിന്റെ ഒരു ഭാഗത്തു മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷേ, ചാവറയച്ചന്റെ പ്രത്യേകത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവന്നു എന്നുള്ളതാണ്. 1805ലാണ് ചാവറയച്ചന്റെ ജനനം. പിന്നാക്കക്കാര്‍ക്ക് മുട്ടിനു താഴെ മുണ്ടുടുക്കാനും വഴിനടക്കാനും കഴുത്തില്‍ മാല ധരിക്കാനും സ്ത്രീകള്‍ക്കു മാറു മറയ്ക്കാനും സ്വാതന്ത്ര്യമില്ലാത്ത, മേലാളന്മാരെ കാണുമ്പോള്‍ കീഴാളന്മാര് ഓടിയൊളിക്കണമെന്ന അലിഖനിയമവും രാജാധിപത്യമുള്ള അക്കാലത്ത്, കേരളം ജന്മമെടുത്തിട്ടില്ല.
ചാവറയച്ചന്റെ വരവ്
1839 ആയപ്പോഴേക്കുമാണ് ചാവറയച്ചന് ഏറെ തീക്ഷ്ണമതിയായി മുന്നോട്ടുവന്നത്. 1846ല്‍ മാന്നാനത്ത് ആദ്യത്തെ സംസ്കൃത സ്കൂള്‍ ആരംഭിച്ചു. 1821ല്‍ ബഞ്ചമിന് ബെയ്ലി പ്രസുമായി കോട്ടയത്തു സിഎംഎസില്‍ വന്നെങ്കിലും അതു മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കൊടുത്തില്ല.
ആ സമയത്ത് അച്ചന് തിരുവനന്തപുരത്തു പോയി സ്വാതി തിരുനാളിനെ കണ്ട് ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത പ്രസ് കാണാന്‍ അനുമതി ചോദിച്ചു. അനുമതി കിട്ടി. കൂടെക്കൂട്ടിയിരുന്ന മുട്ടുചിറക്കാരന്‍ ആശാരിയെക്കൊണ്ട് വാഴപ്പിണ്ടിയില്‍ ആലേഖനം ചെയ്തു കൊണ്ടുവന്ന രൂപരേഖയിലാണ് മാന്നാനത്ത് പ്രസ് സ്ഥാപിച്ചത്. ആ പ്രസ് അന്ന് അവിടെ ആരംഭിച്ചതുകൊണ്ടാണ് പിന്നീട് നിധീരിക്കല്‍ മാണിക്കത്തനാര്ക്കു ദീപിക തുടങ്ങാന്‍ സാധിച്ചത്.
കേരളത്തിലെ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ചാവറയച്ചനെയും നിധീരിക്കല്‍ മാണിക്കത്തനാരെയും വിസ്മരിക്കാനാവില്ല. പിന്നീടുള്ള ഒരു വിപ്ലവം കാണുന്നത് ചാവറയച്ചന് ആര്‍പ്പൂക്കര കേന്ദ്രീകരിച്ച് ആരംഭിച്ച സ്കൂളില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം നല്കി എന്നുള്ളതാണ്. ദളിതരുള്‍പ്പെടെ. അത് ആ കാലഘട്ടത്തില്‍ എത്രയോ മഹത്തരമാണ്. എന്നിട്ടും പട്ടിണിമൂലം ആ സ്കൂളില്‍ ദളിതരായ വിദ്യാര്‍ഥികള്‍ എത്തിയില്ല.
അവരുടെ ദാരിദ്ര്യമകറ്റാന്‍ പാട്ടത്തിനു പാടമെടുത്ത് നെല്ലു കൃഷിചെയ്തു ലഭിച്ച അരി ദളിതരുടെ കുടിലുകളില്‍ വിതരണംചെയ്താണ് കുട്ടികളെ സ്കൂളില്‍ എത്തിച്ചത്. പുരോഗമനപരമായ ഒരു സാമൂഹ്യമാറ്റത്തിന്റെ ഉദാത്തമായ മാറ്റമായിരുന്നു ഇത്. അതുകൊണ്ടാണ് ചാവറയച്ചന് ഉച്ചക്കഞ്ഞിയുടെ ഉപജ്ഞാതാവാണെന്നു ഞാന്‍ പറയുന്നത്.
കുടുംബബന്ധങ്ങളുടെ പവിത്രത ഊട്ടിയുറപ്പിച്ചതും ചാവറയച്ചനാണ്. അച്ഛനും അമ്മയും മക്കളുമൊത്തുള്ള കുടുംബജീവിതത്തിനു പ്രോത്സാഹനം നല്കി. അവര്‍ക്കു ലഭിക്കുന്ന കൂലിയില്‍നിന്ന് ഒരു ചെറിയ ശതമാനം പൊതുക്കാര്യങ്ങള്‍ക്കു മാറ്റിക്കൊടുക്കണമെന്നുള്ള ഒരു സന്ദേശം നല്കിയതും അദ്ദേഹമാണ്.
വർഗീയത ആപത്ത്
ഇക്കാലത്ത് വര്‍ഗീയത ഇതുപോലെ വ്യാപിക്കാനുള്ള കാരണം വായന കുറഞ്ഞതാണ്. ആധുനിക മുതലാളിത്തത്തിന്റെ കൗശലപൂര്‍ണമായ ഒരു സമീപനവും ഇതിനു പിന്നിലുണ്ട്. ചൂഷണവും ജന്മിനാടു വാഴ്ചയുടെ അവശിഷ്ടങ്ങളും മാറി. ചാവറയച്ചനും ശ്രീനാരായണഗുരുവും പൊയ്കയില്‍ അപ്പച്ചനും അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും വക്കം മൗലവിയുമുള്പ്പെടെയുള്ള നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണില്‍ വര്‍ഗ പ്രസ്ഥാനങ്ങള്‍ നശിച്ചുതുടങ്ങി.
അപ്പോള്‍ മുതലാളിത്തം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ മതേതരത്വ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമൊക്കെ തലപൊക്കിത്തുടങ്ങി. ഏതു വര്‍ഗീയതയാണെങ്കിലും നമുക്ക് ആപത്താണ്.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന് ആവശ്യം. ഇത് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു എന്നുള്ളതാണ് ഏറെ വിഷമം.ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമൊക്കെ കന്യാസ്ത്രീകളെ ആക്രമിച്ചതൊക്കെ നാം കണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ഏറെയുണ്ട്.
ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്. പള്ളിയില്‍ കുര്‍ബാന നടക്കുമ്പോള്‍പോലും അവിടെക്കയറി വിശ്വാസികളെ ആട്ടിപ്പായിക്കുന്നു. കേസുകൊടുത്താല്‍ പോലീസുകാര്‍പോലും അക്രമികളുടെ കൂടെ കൂടുന്നു. ഫാദര്‍ സ്റ്റാന്‍സ്വാമി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഗ്രഹാം സ്റ്റെയിന്‍സിന്റെ അനുഭവവും നാം കണ്ടതാണ്.
അച്ചടിച്ച പുസ്തകങ്ങള്‍ തപാലില്‍ അയയ്ക്കുന്നതിനുള്ള ചെലവു കൂടി. വായനയെ എങ്ങനെയും തടസപ്പെടുത്തുന്ന ശക്തികള്‍ കരുത്താര്‍ജിക്കുകയാണ്. ചരിത്രത്തിന്റെ ഗതി മാറ്റുകയാണ്. ജയിലില്‍ക്കിടന്നു മാപ്പെഴുതി കൊടുത്ത സവര്‍ക്കറെ മഹത്വവത്കരിക്കുന്നു. ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ആരാധിക്കുന്നു.
നിഷ്പക്ഷതയോടെ ദീപിക
മാതാപിതാക്കളെയും ഗുരുക്കന്മാരെയും അതിഥികളെയും ബഹുമാനിക്കേണ്ടത് നമ്മുടെ സംസ്കാരത്തില്നിന്നുതന്നെ ഉടലെടുക്കേണ്ടതാണ്. പത്രവായന ഒഴിവാക്കുന്നത് വലിയ ഒരു അപചയത്തിലേക്കുള്ള പോക്കാണ്. ദീപിക ഉള്‍പ്പെടെ നാലു പത്രങ്ങള്‍ ഞാന്‍ വായിക്കും.
ദീപികയുടെ നിലപാടുകള്‍ ചില ഘട്ടങ്ങളില്‍ യാഥാര്‍ഥ്യബോധത്തോടെ വരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പഠിക്കാതെയും വന്നിട്ടുണ്ട്. അത് എഴുതുന്ന ആളുകളുടെ മനോധര്മമനുസരിച്ചായിരിക്കാം. നിഷ്പക്ഷതയാണ് ദീപികയുടെ മുഖമുദ്ര. എങ്കിലും പ്രതിപക്ഷം ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ ചില വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നു.
എനിക്ക് അറിയാന്‍ വയ്യാത്ത ഒരു കാര്യമാണെങ്കിലും തീര്‍ച്ചയായും ഞാന്‍ അറിവുള്ളവരോടു ചോദിക്കും. ആണവകരാറിനെക്കുറിച്ചു നിയമസഭയില്‍ സംസാരിക്കേണ്ട ഒരവസരം വന്ന ഘട്ടത്തില്‍ മൂന്നു ദിവസം ഞാനതിനെക്കുറിച്ചു പഠിച്ചതിനുശേഷമാണ് പ്രമേയം അവതരിപ്പിച്ചത്.
ഇത്തരത്തിൽ വായിച്ചു വളർന്നതിന്റെ ഗുണങ്ങൾ താൻ അനുഭവിക്കുന്നുണ്ടെന്നും വാസവൻ പറയുന്നു.
SUNDAY DEEPIKA
അജിത് ജി. നായർ
വാതിലുകളും പൂട്ടുകളുമില്ലാത്ത ഒരു വീട്ടില്‍ ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവുമോ? ഇന്ത്യയില്‍ അങ്ങനെയൊരു ഗ്രാമംതന്നെയുണ്ടെന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും. എന്നാല്‍ അതു യാഥാര്‍ഥ്യമാണ്. മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ആണ് ആ അദ്ഭുത ഗ്രാമം. വീടുകൾക്കു വാതിലുകളും കടകള്‍ക്ക് പൂട്ടുകളുമില്ലെങ്കിലും ഗ്രാമവാസികള്‍ക്ക് യാതൊരു അരക്ഷിതത്വവും ഇവിടെ അനുഭവപ്പെടാറില്ല.
ശനി ഭഗവാനിലുള്ള വിശ്വാസമാണ് ഈ നാട്ടുകാരുടെ ധൈര്യത്തിനു കാരണമത്രേ. തങ്ങളുടെ ഗ്രാമത്തെ ശനി ദേവന് ആപത്തുകളില്‍നിന്നു സംരക്ഷിക്കുന്നുവെന്നാണ് ഇവരുടെ വിശ്വാസം. ദിവസേന നിരവധി തീര്‍ത്ഥാടകരാണ് ഇവിടെയുള്ള ശനിദേവ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. ശനിദേവ ക്ഷേത്രത്തെയും ഈ ഗ്രാമത്തെയും പറ്റി പല ഐതിഹ്യങ്ങളുമുണ്ട്.
അതില്‍ പ്രധാനമായത് ഇങ്ങനെ: ഏതാണ്ട് 300 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത് വലിയൊരു വെള്ളപ്പൊക്കമുണ്ടായി. വെള്ളം താഴ്ന്നപ്പോള്‍ പനസ്നാലാ നദിയുടെ തീരത്ത് ഒരു വലിയ കറുത്ത കല്ല് നാട്ടുകാര്‍ കണ്ടെത്തി. ഗ്രാമവാസികളിലൊരാള്‍ ഒരു വടികൊണ്ട് കല്ലില്‍ സ്പര്ശിച്ചമാത്രയില് അതില്‍നിന്ന് അദ്ഭുതാവഹമായി രക്തം ചീറ്റുകയായിരുന്നു.
അന്ന് രാത്രിയില്‍ ശനിദേവന് ഗ്രാമവാസികളുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ കല്ല് തന്റെ ബിംബം ആണെന്നും അതിനെ മതില്ക്കെട്ടുകളൊന്നുമില്ലാതെ തുറസായ സ്ഥലത്തുവച്ച് ആരാധിക്കണമെന്നും ഗ്രാമവാസികളോടു നിര്‍ദ്ദേശിച്ചു.
അതോടൊപ്പം ഗ്രാമത്തെ മേലില്‍ സംരക്ഷിച്ചു കൊള്ളാമെന്നു വാക്കുനല്‍കിയ ദേവന് വാതിലുകളും പൂട്ടുകളുമില്ലാതെ ഭവനങ്ങള്‍ പണിയാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് ഐതിഹ്യം.അഞ്ചരയടി നീളമുള്ള കറുത്ത ആ കല്ലാണ് ശനിക്ഷേത്രത്തിലെ ബിംബം. ഇത് ശനിദേവന്റെ ആജ്ഞാനുസൃതമായി തുറസായ സ്ഥലത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
കള്ളന്മാര്ക്കും അസന്മാര്‍ഗികള്‍ക്കും ശനിദേവന് ഉടനടി ശിക്ഷ നല്‍കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. അതിനാല്‍തന്നെ നൂറ്റാണ്ടുകളായി അവര്‍ വാതിലുകളും പൂട്ടുകളും ഇല്ലാത്ത വീടുകള്‍ പണിതു വസിച്ചു പോന്നു. കുറച്ചു കാലം മുമ്പുവരെ കടകളും ബാങ്കുകളും പോലും ഈ പാരമ്പര്യം തുടര്‍ന്നിരുന്നു.
2011ല്‍ യൂക്കോ ബാങ്ക് പൂട്ടുകളില്ലാത്ത ഒരു ശാഖ ഇവിടെ തുറന്നിരുന്നു. എന്നാല്‍ അടുത്തിടെയായി ചില ആളുകള്‍ വാതിലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും പൂട്ടുകള്‍ മിക്കയിടത്തും ഇല്ല.സമീപ ദശാബ്ദങ്ങളില്‍ അല്ലറ ചില്ലറ മോഷണങ്ങള്‍ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ശനിദേവനിലുള്ള ആളുകളുടെ വിശ്വാസത്തിന് ഇളക്കംതട്ടിയിട്ടില്ല.
ശനിയാഴ്ച ദിവസങ്ങളിലും ശനി അമാവാസി നാളുകളിലും ആയിരങ്ങളാണ് ശനിക്ഷേത്രത്തിലേക്ക് ഒഴുകുന്നത്. ആഴത്തിലുള്ള വിശ്വാസം ഒരു ജനതയുടെ സംസ്കാരത്തിലും ജീവിതത്തിലും എത്രമാത്രം പരിവര്‍ത്തനമുണ്ടാക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായാണ് ശനി ശിംഗനാപുര്‍ ഇന്നും നിലകൊള്ളുന്നത്.
SUNDAY DEEPIKA
കുളെ
മൃദുൽ വി.എം.
പേജ്: 104 വില: ₹ 140
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
നന്തനാർ സാഹിത്യപുരസ്കാരം നേടിയ കൃതി. അസാധാരണമായ അച്ചടക്കവും ഒതുക്കവും മന്ദവേഗവുമുള്ള, വച്ചുകെട്ടലുകളില്ലാത്ത ചെറുകഥകൾ.
വൃക്ഷവൈജ്ഞാനികം
പി.എസ്. ശ്രീധരൻപിള്ള, പായിപ്ര രാധാകൃഷ്ണൻ
പേജ്: 116 വില: ₹ 175
കറന്റ് ബുക്സ്, തൃശൂർ
ഫോൺ: 9778141567
ഭാരതീയ സംസ്കൃതിയും സസ്യങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാനം പകരുന്ന ലേഖനങ്ങളുടെ സമാഹാരം. 64 കലകളെക്കുറിച്ചുള്ള സൂക്ഷ്മവിവരണങ്ങളും വായിക്കാം.
Brighter English Grammar
ജോസ് ചന്ദനപ്പള്ളി
പേജ്: 228 വില: ₹ 350
അനശ്വരം ബുക്സ്, തിരുവനന്തപുരം
ഫോൺ: 9496196751
ഇംഗ്ലീഷ് വിദ്യാർഥികൾക്ക് പ്രയോജനകരമായ 26 വ്യാകരണ പാഠങ്ങൾ. കഥകൾ, സംഭാഷണം, കത്തുകൾ എന്നിവയുടെ രചനയും എളുപ്പമാക്കും. ഒപ്പം മികച്ച പരീക്ഷാസഹായിയും.
വേരുകളുടെ ചോര
പി.കെ. പാറക്കടവ്
പേജ്: 94 വില: ₹ 120
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
മൈക്രോഫിക്ഷൻ എന്ന സാഹിത്യ രൂപത്തിൽപ്പെടുന്ന ചെറുകഥകൾ. പരിമിതമായ വാക്കുകളിൽ പൂർണമായ ഒരു കഥ പറയുന്ന രീതി. ജീവിതഗന്ധികളായ, ചോരപൊടിയുന്ന കഥകളുടെ കൂട്ടം.
SUNDAY DEEPIKA
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
"എ ഗൈഡ് ടു ദ പാരബിൾസ് ഓഫ് ജീസസ്' എന്ന പേരിൽ എച്ച്.എച്ച്. സ്ട്രാറ്റണ് 1958ൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിനുണ്ടായ ഒരനുഭവം ആ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
സ്ട്രാറ്റണ് ഒരിക്കൽ മിഡിൽ ഈസ്റ്റിലേക്ക് കപ്പൽയാത്ര നടത്തുകയായിരുന്നു. യാത്രതുടങ്ങി 900 മൈൽ കഴിഞ്ഞപ്പോഴേക്കും ഒരു സെയിൽ ബോട്ട് കാണാനിടയായി. ടർക്കിഷ് ദേശീയപതാക പറത്തിയിരുന്ന ആ ബോട്ട് ദിശയറിയാതെ വഴിതെറ്റി അലയുകയായിരുന്നു. ആ ബോട്ടിലെ ക്രോണോമീറ്ററിന്റെ തകരാറുമൂലം ലക്ഷ്യത്തിലെത്താനുള്ള ദിശ മാറിയാണ് അതു സഞ്ചരിച്ചുകൊണ്ടിരുന്നത്.
അക്കാര്യം അറിയിക്കുന്നതിനുള്ള പതാകകളും ആ ബോട്ടിൽ പറത്തിയിരുന്നു. ഇപ്പോൾ ലഭ്യമായിട്ടുള്ള ജിപിഎസ് പോലുള്ള ആധുനിക സംവിധാനങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ലല്ലോ. രേഖാംശവും അക്ഷാംശവും അറിയാതെ അലഞ്ഞിരുന്ന ആ ബോട്ടിലെ ക്യാപ്റ്റന്‍ അക്കാര്യം വ്യക്തമാക്കിക്കൊടുക്കാൻ കപ്പലിലെ ജീവനക്കാർക്ക് ഏറെ സമയംവേണ്ടിവന്നു.
ഭൂമിയിലെ ഒരു സ്ഥാനം ഭൂമധ്യരേഖയ്ക്ക് കിഴക്കോ പടിഞ്ഞാറോ ആയി സൂചിപ്പിക്കാനുള്ള അളവുകോലാണ് രേഖാംശം. അക്ഷാംശമാകട്ടെ ഭൂപടത്തിൽ ഭൂമിയിലുള്ള ഒരു കരയിലെ സ്ഥാനം ഭൂമധ്യരേഖയ്ക്ക് വടക്കോ തെക്കോ ആയി സൂചിപ്പിക്കാനുള്ള അളവുകോലും. ഇവ രണ്ടും അറിഞ്ഞാൽ മാത്രമേ വഴിതെറ്റിയ ആ ബോട്ടിന് ലക്ഷ്യത്തിലേക്കു യാത്രചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.
സെയിൽ ബോട്ടിനെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുന്നതിനുള്ള ശ്രമം നടക്കുന്നതിനിടയിൽ കപ്പൽയാത്രക്കാരുടെയിടയിൽ അത് സംഭാഷണവിഷയമായി. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു പന്ത്രണ്ടുവയസുകാരൻ പറഞ്ഞു: ""വഴിതെറ്റാൻ വളരെ എളുപ്പമുള്ള വലിയൊരു സമുദ്രമാണിത്.''
ജീവിതമെന്നത് വലിയൊരു സമുദ്രസഞ്ചാരം പോലെയാണ്. ഈ സഞ്ചാരത്തിനിടയിൽ ദിശയറിയാതെ വഴിതെറ്റിപ്പോവുക വളരെ എളുപ്പമാണ്. അത് മിക്കപ്പോഴും സംഭവിക്കുന്നതാകട്ടെ നമ്മുടെ ആധ്യാത്മികവും ധാർമികവും വൈകാരികവുമായ രംഗങ്ങളിലും.
ഓരോ ദിവസവും ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ആ മാറ്റങ്ങളെല്ലാം പലപ്പോഴും നമ്മുടെ ആധ്യാത്മികജീവിതത്തെ തളർത്തുകയും ധാർമികതയെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു. തന്മൂലം നാം എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും പാളിപ്പോകുന്നു.
അതുവഴി നാം തിന്മയ്ക്ക് അടിമകളായി മാറുന്നു. ഇതേക്കുറിച്ച് ദൈവവചനം പറയുന്നു: ""എല്ലാവരും പാപം ചെയ്തു. ദൈവത്തിന്റെ മഹത്വത്തിനു അയോഗ്യരായി'' (റോമ 3:23). ജീവിതമാകുന്ന മഹാസമുദ്രത്തിൽ നാം വഴിതെറ്റി അലയാനിടയാകുന്നു എന്നു സാരം. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നാം എങ്ങനെയാണ് രക്ഷപ്പെടുക? നമുക്ക് വഴികാട്ടാൻ ഒരു ജിപിഎസ് സംവിധാനം ഉണ്ടോ?
ടർക്കിഷ് സെയിൽ ബോട്ട് ദിശയറിയാതെ നടുക്കടലിൽ വട്ടംകറങ്ങിയപ്പോൾ അവരെ രക്ഷിക്കാനായി ഒരു കപ്പൽ എത്തുകയുണ്ടായി. ആ കപ്പൽ അവർക്ക് അയച്ചുകൊടുക്കുന്നതാകട്ടെ പരമകാരുണികനായ ദൈവവും. ഇതുപോലെത്തന്നെ, നാം വഴിതെറ്റി അലയുന്പോൾ നമ്മെ സഹായിക്കാൻ അവിടുന്ന് ഓടിയെത്തുന്നുണ്ട്.
ദൈവവചനം പറയുന്നു: ""നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും: ഇതാണ് വഴി; ഇതിലേ പോവുക'' (ഏശ 30:21). ദൈവത്തിന്റെ ഈ സ്വരം ശ്രവിച്ചാൽ നമുക്കൊരിക്കലും ഈ ജീവിതസാഗരത്തിൽ വഴിതെറ്റുകയില്ലെന്നു തീർച്ചയാണ്.
എന്നാൽ ദൈവത്തിന്റെ സ്വരം ശരിയായി ശ്രവിക്കണമെങ്കിൽ നാം നമ്മുടെ തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞു പശ്ചാത്തപിക്കണം. ദൈവവചനം പറയുന്നു: ""നീ ഏതവസ്ഥയിൽനിന്ന് അധഃപതിച്ചു എന്നു ചിന്തിക്കുക; അതനുസരിച്ച് ആദ്യത്തെ പ്രവൃത്തികൾ ചെയ്യുക'' (വെളിപാട് 2:5). നാം പശ്ചാത്തപിച്ച് ദൈവം കാണിച്ചുതരുന്ന ശരിയായ വഴിയിലേക്ക് തിരിയണമെന്നു സാരം.
ദൈവത്തോടൊപ്പമായിരിക്കാൻ അവിടുന്നു കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയായിരുന്നു ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ മനുഷ്യൻ സ്വന്തം ഇഷ്ടംതേടി തങ്ങൾ തെരഞ്ഞെടുത്ത വഴിയിലൂടെ നടന്നപ്പോൾ ദിശയറിയാതെ നടുക്കടലിൽ വട്ടംകറങ്ങി. അങ്ങനെയാണ് അവരെ രക്ഷിക്കാനായി ദൈവം തന്റെ പുത്രനെ അയച്ചത്.
ലോകത്തിലേക്കു വന്ന ദൈവപുത്രൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് നമുക്കു നവജീവൻ നൽകാനായി ഉയിർത്തെഴുന്നേറ്റു. ഉത്ഥിതനായ യേശു നമുക്കു ജീവൻ നൽകാനും അതു സമൃദ്ധമായി നൽകാനുമായി (യോഹ 10:10) ലോകാവസാനംവരെ നമ്മോടൊപ്പമുണ്ടായിരിക്കും (മത്താ 28:20) എന്ന് വാഗ്ദാനവും നൽകിയിട്ടുണ്ട്.
അതുമാത്രമല്ല, വഴിതെറ്റി നാം അലഞ്ഞുതിരിയാനിടയായാൽ നമ്മെത്തേടി പിന്നാലെ വരുമെന്ന് കാണാതെപോയ ആടിന്റെ ഉപമയിലൂടെയും കാണാതെപോയ നാണയത്തിന്റെ ഉപമയിലൂടെയും യേശു വ്യക്തമാക്കിയിട്ടുണ്ട് (ലൂക്കാ 15:1-10). അതുപോലെതന്നെ നാം ശരിയായ വഴിയിലേക്കു തിരിച്ചുവരുന്നതു നോക്കി കാത്തിരിക്കുന്നവനാണു ദൈവമെന്നു ധൂർത്തപുത്രന്റെ ഉപമയിലൂടെയും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട് (ലൂക്കാ 15:11-32).
നമ്മെ തകർക്കാൻ പോരുന്നവിധം തിരമാലകൾ ആഞ്ഞടിക്കുന്ന ജീവിതസമുദ്രത്തിൽ മാർഗഭ്രംശം സംഭവിക്കാതിരിക്കാൻ നമുക്കൊരു ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റവും തന്നിട്ടുണ്ട്. അതാണ് ദൈവവചനം. തന്മൂലമാണ് സങ്കീർത്തകനായ ദാവീദ് എഴുതിയത്- ""അങ്ങയുടെ വചനം എന്റെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുമാണ്'' (സങ്കീ 119:105) എന്ന്.
വഴിനയിക്കുന്ന ദൈവത്തിന്റെ വചനം പാലിച്ചാൽ നാം യഥാർഥത്തിൽ ഭാഗ്യവാന്മാരാകുമെന്ന് യേശു പറഞ്ഞിട്ടുണ്ട് (ലൂക്ക 11:28). അതായത് അവിടുത്തെ വചനം പാലിച്ച് മുന്നോട്ടുപോയാൽ നാം ദിശയറിയാതെ ക്ലേശിക്കുകയില്ല. മാത്രമല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ നാം എത്തേണ്ട സ്ഥലത്ത് എത്തുകയും ചെയ്യും.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ സി.എൽ. ജോസ്
""മാഡത്തിനല്ല, കുറിപ്പ് നിങ്ങൾക്കാണ്.'' എന്നിട്ട് കുറിപ്പ് എനിക്കുനീട്ടി. ഞാനതു തുറന്നുവായിച്ചു. ""ക്ഷമിക്കണം, ഞാനിന്നു തെല്ലും ദയയില്ലാത്തമട്ടിൽ പരുക്കനായി പെരുമാറിയെന്നു തോന്നുന്നു. പരിഭവിക്കരുത്.''
വർഷംതോറും സുഖവാസത്തിനെത്തുന്ന മിസിസ് വാൻഹോപ്പർ ധനികയാണെങ്കിലും സത്യത്തിൽ ഒരു പൊങ്ങച്ചക്കാരിയാണ്. ഉദ്യോഗസ്ഥ മേധാവികൾ, ഉന്നതാധികാരികൾ, സിനിമാ താരങ്ങൾ, സമൂഹത്തിലെ വിഐപികൾ തുടങ്ങിയ പ്രമുഖർ- ഇവരെല്ലാം തന്റെ പരിചയക്കാരും സുഹൃത്തുക്കളുമാണെന്നു വീന്പുപറയുന്ന സ്വഭാവം.
ഇതൊരുതരം അല്പത്തമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എന്നാൽ അവർക്ക് ഈ പ്രത്യേക സ്വഭാവം ഇല്ലായിരുന്നെങ്കിൽ ഒരു പരിചാരികയായ എന്റെ സ്ഥിതി എന്താകുമായിരുന്നുവെന്നും ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്.
ഹോട്ടലിലെ സോഫയിൽ നല്ല ഗമയിൽ ഇരിക്കുന്പോൾ മുന്നിലൂടെ കടന്നുപോകുന്ന ചില വിഐപികളെ മാഡം സ്വയം കയറി പരിചയപ്പെടും. അല്ലെങ്കിൽ ഞാൻ മുൻകൈയെടുത്ത് അവർക്കു മാഡത്തിനെ പരിചയപ്പെടുത്തും.
ഈ ദൗത്യം നിർവഹിക്കാൻ പലപ്പോഴും യുവതിയായ എന്നെ ഒരു ചൂണ്ടപോലെ അല്ലെങ്കിൽ ഒരിടനിലക്കാരിയെപ്പോലെ അവർ ഉപയോഗിക്കുന്നു. എന്റെ വിമ്മിഷ്ടവും നിസഹായാവസ്ഥയും മനസിലാക്കുന്ന ഹോട്ടൽ ജോലിക്കാർ എന്നോടു സഹതപിക്കുകയും മിസിസ് വാൻഹോപ്പറെ അകമേ പരിഹസിക്കുകയും ചെയ്യുന്നു.
നേരത്തേ കയറിവന്ന മാക്സ് ഡി വെൻഡർ എന്ന കോടീശ്വരൻ അല്പംകഴിഞ്ഞാൽ തിരിച്ചുവരുമെന്ന് ഉൗഹിച്ചിട്ട് എന്നെ വിളിച്ചുപറഞ്ഞു: ""നീ വേഗം മുകളിലെ എന്റെ മുറിയിൽ പോയി എന്റെ മരുമകൻ അയച്ച കത്തും മധുവിധുകാലത്തെ ഫോട്ടോകളും എടുത്ത് പെട്ടെന്നു വാ!''
അദ്ദേഹം തിരിച്ചുവരുന്പോൾ പെട്ടെന്നു പോകാതിരിക്കാനും കുറച്ചുനേരം പുള്ളിയെ പിടിച്ചുനിർത്താനുമുള്ള ഒരു ടെക്നിക്കാണ് സൂത്രശാലിയായ മാഡം പ്രയോഗിച്ചതെന്ന് എനിക്കു മനസിലായി. മാത്രമല്ല അത്രയുംസമയം ഈ പാവത്തിനെ ഒഴിവാക്കിനിർത്തുകയും ചെയ്യാമല്ലോ.
ഞാൻ തിരിച്ചുവരുന്പോൾ കണ്ടത് മാക്സ് ഡി വെൻഡർ സോഫയിൽ മാഡത്തിനരികേ ഇരിക്കുന്നതാണ്. ആ കാഴ്ച എനിക്കും ആനന്ദം പകർന്നു. ഞാൻ നേരേ ചെന്ന് മാഡത്തിന് കവർ കൊടുത്തു. ഉടനെ അദ്ദേഹം എഴുന്നേറ്റ് എതിർവശത്ത് ഇരുന്നു. അത് ഞാനിരിക്കുന്ന ഭംഗികുറഞ്ഞ ഇരിപ്പിടമായിരുന്നു.
അദ്ദേഹം അരികിൽനിന്നു മാറിയത് മാഡത്തിന് ഇഷ്ടമായില്ല എന്ന് ആ മുഖഭാവം വെളിപ്പെടുത്തി. എന്തായാലും സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മാഡം എന്നോടു പറഞ്ഞു: ""മിസ്റ്റർ ഡി വെൻഡർ നമ്മോടൊപ്പം കാപ്പി കഴിക്കാൻ പോകുന്നു.'' സന്തോഷചിത്തയായി ഞാൻ അദ്ദേഹത്തെ നോക്കി പുഞ്ചിരിതൂകി.
തിരിച്ചു മധുരമായൊരു പുഞ്ചിരി എനിക്കും സമ്മാനിച്ചു. ""നീ പോയി വെയിറ്ററുടെ അടുത്തുചെന്ന് ഓർഡർ കൊടുക്കൂ.''മാഡം അങ്ങനെ ചെയ്തത് ഞാൻ അവിടെ അത്ര പ്രസക്തയല്ലെന്നും അവരുടെ സംഭാഷണത്തിൽ എന്നെ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിനു തോന്നാനാണ്.
""കേട്ടോ, ഡി വെൻഡർ! നിങ്ങൾ ഈ ഹോട്ടലിലേക്കു കയറിവന്നപ്പോൾത്തന്നെ ഞാൻ നിങ്ങളെ മനസിലാക്കി. എന്റെ മരുമകൻ ബില്ലിയുടെ സ്നേഹിതനാണ് നിങ്ങൾ എന്നതിൽ ഞാനാശ്ചര്യപ്പെട്ടു. ഉടനെ എനിക്കുതോന്നി അവന്റെ മധുവിധുവിന്റെ ചില ഫോട്ടോകൾ നിങ്ങളെ കാണിക്കണമെന്ന്.'' എന്നിട്ട് കവറിലെ ചില ചിത്രങ്ങൾ കാണിച്ചുകൊടുത്തു.
""ഇതു ഡോറ, അവന്റെ വധു. അവളെന്നുവച്ചാൽ അവന് ജീവനാണ്. ഇത് അവർ പാം ബീച്ചിൽ സണ്‍ ബാത്ത് നടത്തുന്നതിന്റെ സ്നാപ്പുകളാണ്. ഡോറ ബഹുസുന്ദരിയാണ്. കണ്ടിട്ടു തോന്നുന്നില്ലേ?'' മാക്സ് ഡി വെൻഡർ നിശബ്ദനായി ഫോട്ടോകൾ നോക്കിക്കൊണ്ടിരുന്നു. എന്നാൽ മാഡം വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു.
അത് അദ്ദേഹത്തിനു രുചിക്കുന്നുണ്ടോ എന്ന ചിന്തയൊന്നുമില്ല. സത്യത്തിൽ അത് പൊങ്ങച്ചത്തിന്റെയും സ്വയം പ്രശംസയുടെയും വായാടിത്തത്തിന്റെയും പ്രകടനമായിരുന്നു. പല വിഷയങ്ങളും മാറിമാറി അടിച്ചേൽപ്പിക്കുന്നതുപോലെയായിരുന്നു സംസാരരീതി. അതിനാൽതന്നെ അദ്ദേഹത്തിന് അവയെല്ലാം അരോചകവുമായിരുന്നു.
അദ്ദേഹത്തിന്റെ മൗനം ശ്രേഷ്ഠമായ മാന്യതയും അന്തസും പുലർത്തുന്നതായിരുന്നു. എന്റെ സാന്നിധ്യം അവിടെയുണ്ടെന്നുപോലും മാഡം കണക്കാക്കുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഒരു കീഴ്ജീവനക്കാരിയായ എന്നെ എന്തിനു കണക്കിലെടുക്കണം? എന്റെ വിഷമവും പ്രയാസവും മനസിലാക്കിയിട്ടെന്നവണ്ണം അദ്ദേഹം മുന്നോട്ടു കുനിഞ്ഞ് വിനീതനെപ്പോലെ ചോദിച്ചു:
""അല്പംകൂടി കാപ്പി വേണോ?'' ഞാൻ തലകുലുക്കി വേണ്ടെന്നു പറഞ്ഞു. അപ്പോഴും അദ്ദേഹം എന്നെ കൗതുകത്തോടെ ഉറ്റുനോക്കി. തുടർന്ന് ഒരു സിഗരറ്റ് കത്തിച്ചു പുകവിട്ടുകൊണ്ട് ഞങ്ങളോടു സംസാരിച്ചു: ""ഈ ഇറ്റാലിയൻ പട്ടണത്തെയും ഈ മോണ്ടി കാർലോയെയും കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം?''
""ഇംഗ്ലണ്ടുകാരനായ നിങ്ങൾ അഭിപ്രായം ചോദിക്കേണ്ടത് നിങ്ങളുടെ മാൻഡെർലിയെക്കുറിച്ചാണ്. എല്ലാവരും കാണാൻ കൊതിക്കുന്ന ഒരു സ്വപ്നലോകം.'' എന്നോടു മാഡം ചോദിച്ചു: ""നീ കേട്ടിട്ടില്ലേ?'' ഞാൻ പറഞ്ഞു: ""ഞാൻ കണ്ടിട്ടുണ്ട്.''""എങ്ങനെ?''""കുട്ടിയായിരുന്നപ്പോൾ ഒരു പിക്ചർ കാർഡിൽ. പിന്നെ സ്വപ്നത്തിൽ.''
മാക്സ് ഡി വെൻഡർ അതുകേട്ട് പൊട്ടിച്ചിരിച്ചു. ഞാൻ പകച്ചുപോയി. പറഞ്ഞത് അവിവേകമായോ? മാഡം എന്നോടായി പറഞ്ഞു: ""ശതകോടീശ്വരനാണ് ഈ ഇരിക്കുന്നത്. അതിന്റെ ഗമയോ അഹങ്കാരമോ ഇല്ല. അപ്പനപ്പൂപ്പന്മാരായി പൂർവികമായി സന്പാദിച്ചിട്ടുള്ള സ്ഥലം.''
ഉടനെ അദ്ദേഹം പറഞ്ഞു: ""നിങ്ങൾ വേറെ എന്തെങ്കിലും സംസാരിക്കൂ.'' മിസിസ് പറഞ്ഞു: ""ഇതാണ് ഞാൻ പറഞ്ഞത്, സ്വന്തം സ്വത്തിനെയോ കുടുംബത്തെയോ പറ്റി പറഞ്ഞാൽ അഭിമാനിക്കുകയല്ലേ വേണ്ടത്? ഡി വെൻഡറിന് അതു തീരെയില്ല. എല്ലാം നിസാരമായി കാണും.''
വെറുമൊരു ചിരികൊണ്ട് ഡി വെൻഡർ അതിനു മറുപടിപറഞ്ഞു. എന്നിട്ടദ്ദേഹം പോകാനായി എഴുന്നേറ്റു. മിസിസ് പറഞ്ഞു: ""നേരന്പോക്കിനായി ഞാനും ഇവളും പതിവായി ബ്രിഡ്ജ് കളിക്കാറുണ്ട്. കൂടെക്കൂടുന്നോ?'' ""അയ്യോ ഇല്ല, നാളെ എനിക്ക് അത്യാവശ്യമായി ബോസ്പ്പെലിലേക്ക് പോകണം. കാറുമായി ഞാൻ പോകും. കുറേ ദൂരമുണ്ട്.
എപ്പോഴാണ് മടങ്ങുകയെന്നും പറയാനാവില്ല.'' ഓരോരുത്തരും അവരവരുടെ മുറികളിലേക്കു പോയി. കുറേ സമയം കഴിഞ്ഞപ്പോൾ ആരോ എന്റെ വാതിലിൽ മുട്ടി. ഞാൻ വാതിൽ തുറന്നു. ലിഫ്റ്റ് ബോയ് കടന്നുവന്നു. അവന്റെ കൈയിൽ ഒരു കുറിപ്പുണ്ടായിരുന്നു. അതു മാഡത്തിനായിരിക്കുമെന്നു കരുതി ഉടനെ ഞാൻ പറഞ്ഞു: ""മാഡം അപ്പുറത്തെ ബെഡ്റൂമിലുണ്ട്.''
അപ്പോൾ പയ്യൻ പറഞ്ഞു: ""മാഡത്തിനല്ല, കുറിപ്പ് നിങ്ങൾക്കാണ്.'' എന്നിട്ട് കുറിപ്പ് എനിക്കുനീട്ടി. ഞാനതു തുറന്നുവായിച്ചു. ""ക്ഷമിക്കണം, ഞാനിന്നു തെല്ലും ദയയില്ലാത്തമട്ടിൽ പരുക്കനായി പെരുമാറിയെന്നു തോന്നുന്നു. പരിഭവിക്കരുത്.''
കുറിപ്പ് തീർന്നു. പേരില്ല. ഒപ്പില്ല. എന്നാൽ എന്റെ പേര് കവറിന്മേൽ വളരെ വ്യക്തമായി തെറ്റാതെ എഴുതിയിട്ടുണ്ട്. നിമിഷനേരം ഞാൻ അതു കൈയിൽവച്ചു നിന്നു.
പയ്യൻ ചോദിച്ചു: ""ഇതിനു മറുപടി ഉണ്ടോ?'' ""ഇല്ല... ഇല്ല. മറുപടിയൊന്നുമില്ല.''
(തുടരും)
SUNDAY DEEPIKA
കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യ
കർണാടകസംഗീതലോകത്തിന് യേശുദാസ് ആരാണ്? തലമുറകൾ അദ്ദേഹത്തിന്റെ കച്ചേരികൾ കേട്ടത് ഏതുവിധമാണ്?.. എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം യേശുദാസിലേക്ക് എത്തുന്ന വേളയിൽ വേറിട്ടൊരു കേൾവി...
ഏതൊരു കലയുടെയും വളർച്ചയും തുടർച്ചയും സംഭവിക്കുന്നത് കാലാകാലങ്ങളിൽ പുതിയ ആസ്വാദകർ സൃഷ്ടിക്കപ്പെടുന്നതിലൂടെയാണ്. ഓരോ കലാകാരനും (കലാകാരിയും) താൻ കയ്യാളുന്ന കലയുടെ വക്താവായി മാറുന്പോൾ ഒരു ആസ്വാദക സമൂഹം രൂപപ്പെടുന്നു.
വശ്യമായ ശബ്ദഗുണംകൊണ്ട് അനേകായിരങ്ങളെ ആരാധകരാക്കിമാറ്റി എന്നതുമാത്രമല്ല എം.എസ്. സുബ്ബലക്ഷ്മിയെയും യേശുദാസിനെയും വേറിട്ടുനിർത്തുന്നത്. ഈ ആരാധകരിലെ വലിയൊരു വിഭാഗത്തെയും സ്വക്ഷേത്രമായ കർണാടക സംഗീതത്തിലേക്ക് അടുപ്പിച്ചുനിർത്താൻ ഇവരോളം സാധിച്ച മറ്റ് എത്രപേരുണ്ട്?
മുത്തുസ്വാമി ദീക്ഷിതരെക്കുറിച്ച് ഒരു സാധാരണക്കാരൻ അറിയുന്നത് എം.എസ്. പാടുന്ന രംഗപുരവിഹാര കേട്ടിട്ടായിരിക്കും. അതുപോലെ യേശുദാസ് പാടിയ പാട്ടുകൾ ഏറ്റുപാടുന്നത് കേട്ടതുകൊണ്ടായിരിക്കും കേരളത്തിലെ മാതാപിതാക്കൾ മക്കളുടെ സംഗീതവാസന തിരിച്ചറിഞ്ഞതും പാട്ടു പഠിപ്പിച്ചതും.
ഇത്തരത്തിലുള്ള വ്യക്തിപ്രഭാവങ്ങളുടെ അസാന്നിധ്യത്തിൽ (കഴിഞ്ഞ ഒരഞ്ചുവർഷത്തിൽ) കർണാടക സംഗീതത്തിന് എത്ര പുതിയ ആസ്വാദകർ, അല്ലെങ്കിൽ വിദ്യാർഥികൾ ഉണ്ടായിട്ടുണ്ട് എന്ന കണക്കെടുത്താൽ സന്തോഷിക്കാൻ അധികമുണ്ടാവില്ല.
കച്ചേരികളിലെ യേശുദാസ്
സിനിമാഗാനരംഗത്തിന് ദാസേട്ടൻ ആരാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കർണാടകസംഗീതലോകത്തിന് കെ.ജെ. യേശുദാസ് ആരാണ്? വലിയൊരു വിഭാഗത്തിന് യേശുദാസെന്നാൽ ചെന്പൈ വൈദ്യനാഥ ഭാഗവതരെ അനുസ്മരിപ്പിക്കുന്ന, വാതാപിയും തായേ യശോദയും പാവനഗുരുവും പാടുന്ന വത്സല ശിഷ്യനാണ്.
വേറേ ചിലർക്ക് ഗോപാലക പാഹിമാം, ക്ഷീരസാഗര ശയന, കൃപയാ പാലയ എന്നീ കൃതികൾ കടുകിട മാറ്റമില്ലാതെ കേൾക്കാനാണിഷ്ടം. യേശുദാസിന്റെ ഒട്ടുമിക്ക കച്ചേരികളുടെയും ഉത്തരാർധം നിശ്ചയിച്ചിരുന്നത് സിനിമാഗാന, ലളിതഗാന പ്രേമികളുടെ ഇംഗിതങ്ങൾക്കനുസരിച്ചാണ്.
കുറച്ചുകൂടി ഗൗരവമായി കച്ചേരികേൾക്കുന്നവർക്ക് അദ്ദേഹം കല്യാണി, ഖരഹരപ്രിയ, ശങ്കരാഭരണം, ചാരുകേശി, മോഹനം, മധ്യമാവതി തുടങ്ങിയ രാഗങ്ങൾ വിസ്തരിച്ചുപാടുന്നത് എത്രകേട്ടാലും മതിവരില്ല. അത്രത്തോളംതന്നെ വിമർശകരുമുണ്ട് ഇക്കാര്യത്തിൽ. ക്രമസന്പൂർണങ്ങളായ രാഗങ്ങളും ഒൗഡവ, ഷാഡവ രാഗങ്ങളും വിസ്തരിക്കുന്നതിലല്ല മഹത്വം എന്നാണ് ഇവരുടെ വാദം.
എന്നാൽ യേശുദാസ് പാടുന്ന തികവോടുകൂടി മൂന്നു സ്ഥായികളിലും അന്യസ്വരങ്ങൾ കടന്നുകൂടാതെ അതിവിളംബവും അതിദ്രുതവും സ്വായത്തമാക്കാൻ മേളകർത്താരാഗങ്ങൾ എത്ര നിഷ്ഠയോടെ സാധകം ചെയ്തുകൊണ്ടിരിക്കണം എന്നത് കേൾവിക്കാരന് അറിയേണ്ടല്ലോ!
ശേഷിക്കുന്ന ഒരു വിഭാഗം കേൾവിക്കാരുടെ കാര്യം എടുത്തുപറയണം. സാന്പ്രദായികമായ സംഗീതം മാത്രം അംഗീകരിക്കുന്ന ഇവർക്ക് അദ്ദേഹം പാടുന്ന നാരായണഗൗളയോ നാസികാഭൂഷണിയോ വിവർധിനിയോ വാഗധീശ്വരിയോ കോമളാംഗിയോ രാമപ്രിയയോ ഒന്നും കേൾക്കാതിരിക്കാനാവില്ല. അത് പറഞ്ഞുനടക്കാറില്ലെന്നു മാത്രം.
സിനിമാപ്പാട്ടുകാരന്‍ കർണാടകസംഗീതത്തിന്റെ രക്തി വഴങ്ങുമോ എന്ന് സംശയമുള്ളവർക്ക് അദ്ദേഹം പണ്ടു പാടിവച്ചിട്ടുള്ള ഭൈരവി രാഗത്തിന്റെ ആലാപനം ഒന്നു കേട്ടുനോക്കാവുന്നതാണ്. ഗമകങ്ങളും അചലസ്വരങ്ങളും വേർതിരിച്ചു പ്രയോഗിക്കുന്നതിലുള്ള പ്രാഗത്ഭ്യം കേട്ടുമനസിലാക്കേണ്ടതാണ്.
അതെവിടെയെല്ലാം പ്രയോഗിക്കുന്നു എന്ന കാര്യത്തിൽ അഭിപ്രായങ്ങൾ പലതുണ്ടാകാം. എന്നാൽ ഇന്നത്തെ സംഗീതസദിരുകളിൽ വന്നുകൂടിയിട്ടുള്ള ഗമകങ്ങളുടെ ദുർവിനിയോഗം കേൾക്കുന്പോൾ, ഒരുകാലത്ത് സിനിമാപ്പാട്ടുകാരൻ എന്നുപറഞ്ഞ് മാറ്റിനിർത്തിയ ആ ഗായകൻ കാണിച്ചതിന്റെ പകുതി ശ്രദ്ധപോലും ഇവർക്കൊന്നും ഇല്ലാതെപോയല്ലോ എന്ന് അദ്ഭുതപ്പെടും.
കച്ചേരിയിൽ കെ.ജെ. യേശുദാസിന് നേരിടേണ്ടിവന്നിട്ടുള്ളത് അദ്ദേഹത്തിന്റെ പ്രതിച്ഛായയോടു മാത്രമാണ്. തെളിഞ്ഞ ശബ്ദത്തിൽ, സ്ഫുടമായി തിരുത്തലുകൾക്കിടയില്ലാത്തവണ്ണം അവതരിപ്പിക്കപ്പെടുന്ന കച്ചേരികൾക്ക് "അഴ്ത്ത'മില്ല എന്ന് പാരന്പര്യവാദികൾ വിശ്വസിച്ചു.
പരിമിതികളില്ലാത്ത ശാരീരം അവരെ ഒരു പരിധിക്കപ്പുറം വിസ്മയപ്പെടുത്തിയില്ല. എന്നാൽ ന്യൂനതകളുള്ള ശബ്ദത്തിന് പലപ്പോഴും കർണാടക സംഗീതാസ്വാദകർ നൽകിവന്നിട്ടുള്ള പരിഗണന പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും.
വരാനിരിക്കുന്ന തലമുറയെങ്കിലും മുൻവിധികളില്ലാതെ യേശുദാസിന്റെ കച്ചേരികളുടെ ഓഡിയോ കേൾക്കുമെന്നു കരുതാം. ചെന്പൈ ഭാഗവതരിൽനിന്നു പഠിച്ചതും, സംഗീതകോളജിൽനിന്ന് പഠിപ്പിച്ചതുമല്ലാതെ അനവധി അപൂർവ കീർത്തനങ്ങളും യേശുദാസ് കേട്ടുപഠിച്ചു.
ഭാവനകളത്രയും പ്രകടമാക്കാൻപോന്ന കണ്ഠം കൈമുതലാക്കി അപൂർവരാഗങ്ങളിൽപ്പോലും അദ്ദേഹം തന്റെ മനോധർമങ്ങൾ ലോഭമില്ലാതെ പ്രയോഗിച്ചു. എന്നാൽ സംഗീതസംവിധായകർ നിശ്ചയിക്കുന്ന സിനിമാസംഗീതപാഠങ്ങളിൽ ഒന്നുപോലും തന്റെ മനോധർമങ്ങൾ പ്രകടമാക്കാനുള്ള ആയുധങ്ങളായി മനപ്പൂർവം അദ്ദേഹം മാറ്റിയിട്ടില്ല.
ശതാഭിഷേകം കഴിഞ്ഞുനിൽക്കുന്പോഴും യേശുദാസ് ശ്രുതിചേർത്തുപാടാതെ പോകുന്ന ദിവസങ്ങൾ കുറവായിരിക്കും. അതു കേൾക്കാനും പ്രചോദിതരാകാനും കഴിയുന്നില്ലെങ്കിൽ നഷ്ടം ഈ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറകൾക്കുമാണ്.
സംഗീതസത്യം, ആചന്ദ്രതാരം
എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം യേശുദാസിനു ലഭിക്കുന്പോൾ ആധുനികസമൂഹം ചർച്ചചെയ്യേണ്ടത് അവർ ഇരുവരും എങ്ങനെ ഒരു കാലത്തിന്റെ പാട്ടുകാരായി എന്നാണ്. അവരുടെ കുടുംബ പശ്ചാത്തലം എങ്ങനെയായിരുന്നു എന്നല്ല, ചരിത്രം അവർക്കു മുന്‍പും ശേഷവുമെന്ന് എങ്ങനെ കുറിക്കപ്പെട്ടു എന്നാണ്..
രണ്ടുപേരും ഗുരുസ്ഥാനത്തു കണ്ടിരുന്ന ശെമ്മാങ്കുടി ശ്രീനിവാസയ്യർ എന്ന മഹാഗുരുവിനെയും അദ്ദേഹത്തിന്റെ സംഗീതപരന്പരയെയും അനുസ്മരിക്കേണ്ടതുണ്ട്. സിനിമാ സംഗീതശാഖയ്ക്ക് ഇനി വരാനിരിക്കുന്ന കാലം ഏറ്റവുമാവശ്യം സാങ്കേതികവിദ്യതന്നെയായിരിക്കും, ശാസ്ത്രീയമായ സംഗീതാഭ്യസനമായിരിക്കില്ല.
കൃത്രിമബുദ്ധിക്ക് മനുഷ്യമനസിൽ ഉണ്ടാക്കാവുന്ന ചലനങ്ങൾക്ക് അധികം ആയുസില്ലെന്ന് പാട്ടിന്റെ ഉടയോന്മാർ തിരിച്ചറിയുന്ന കാലം വരാതിരിക്കില്ല. അന്ന് നാദം എന്ന വാക്കിന്റെ അർഥമന്വേഷിച്ച് അവർ യാത്ര പുറപ്പെടും. അതിൽ ചിലർ സമുദ്രനിരപ്പിൽനിന്ന് നാലായിരം അടി മുകളിലുള്ള കാനനക്ഷേത്രത്തിൽ എത്തിയേക്കാം.
അവിടെ മകരമാസരാത്രിയിലെ മരംകോച്ചുന്ന തണുപ്പിലും ആയിരക്കണക്കിന് മനുഷ്യർ ഒരു ശബ്ദത്തിനായി ചെവിയോർക്കുന്നതു കാണാം. മധ്യമാവതി രാഗത്തിലുള്ള ആ സംഗീതം പ്രകൃതിയുമായി ലയിച്ചുചേരുന്പോൾ മനുഷ്യൻ തിരിച്ചറിയും, സംഗീതത്തിന് സത്യമുണ്ടെങ്കിൽ അത് ആചന്ദ്രതാരം നിലകൊള്ളുമെന്ന്.
(പ്രശസ്ത കർണാടക സംഗീതജ്ഞനാണ് ലേഖകൻ)
SUNDAY DEEPIKA
സെബിൻ ജോസഫ്
കോട്ടയം സിഎംഎസ് കോളജിലെ ഗവേഷകർ കഴിഞ്ഞ ഏഴുവർഷംകൊണ്ട് നേടിയത് 43 വിദേശ സ്കോളർഷിപ്പുകൾ... അധികവും ഒരു കോടി രൂപയ്ക്കു മുകളിൽ മൂല്യമുള്ളത്. ശാസ്ത്രവിഷയങ്ങളിലെ സമഗ്രമായ ഗവേഷണമാണ് ഡോ. വിപിൻ ഐപ് തോമസിന്റെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നത്. മെഷീൻ ലേണിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവ അതിനു പിൻബലമാകുന്നു...
ടെസ്റ്റ് ട്യൂബുകൾ, ബീക്കറുകൾ, പിപ്പെറ്റുകൾ, മൈക്രോസ്കോപ്പ്, ബർണർ... ഒപ്പം ഏതൊക്കെയോ രാസപദാർഥങ്ങളുടെ രൂക്ഷഗന്ധം... കെമിസ്ട്രി ലാബ് എന്നുകേട്ടാൽ മനസിൽ തെളിയുന്നത് ഇതൊക്കെയാവും. എന്നാലിതാ, കോട്ടയം സിഎംഎസ് കോളജിലെ തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ റിസർച്ച് ലാബിലേക്കു വരൂ.., സങ്കല്പങ്ങൾ മാറിമറിയുന്നതു കാണാം- ഒരു രാസസങ്കരം നിറംമാറുന്നതുപോലെ!
വിദേശത്തു പഠനത്തിനു പ്രവേശനം തരപ്പെടുത്താൻ വിദ്യാർഥികൾ തിടുക്കപ്പെടുന്പോൾ ഇവിടെനിന്നുള്ള വിദ്യാർഥികളെയും ഗവേഷകരെയും വിദേശസർവകലാശാലകൾ ലക്ഷങ്ങളും കോടികളും നൽകി കൊത്തിക്കൊണ്ടുപോകുന്നു. സ്കോളർഷിപ്പോടെ അവരുടെ തുടർഗവേഷണം വിദേശരാജ്യങ്ങളിലെ മികച്ച ലാബുകളിൽ സാധ്യമാക്കുന്നു. കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. വിപിൻ ഐപ് തോമസ് ഏഴു വർഷമായി നടത്തിവരുന്ന പ്രത്യേക ഗവേഷണപരിശീലനമാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ.
ബിരുദതലത്തിൽതന്നെ ഗവേഷണതത്പരരായ വിദ്യാർഥികളെ കണ്ടെത്തി ഡോ. വിപിനു കീഴിൽ ഗവേഷണത്തിന് ഇന്റേണ്‍ഷിപ് നൽകുന്നു. സിഎംഎസ് കോളജിലെ വിവിധ സയൻസ് ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികളും ഐഐടി, ഐസർ പോലുള്ള രാജ്യത്തെ മികച്ച ഗവേഷണകേന്ദ്രങ്ങളിലെ വിദ്യാർഥികളും മറ്റു യൂണിവേഴ്സിറ്റി വിദ്യാർഥികളും ഈ കൂട്ടായ്മയിലുണ്ട്.
ഗവേഷണകേന്ദ്രം ന്യൂജെൻ
വിവിധ ക്ലൗഡ് നെറ്റ്വർക്കുകളിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകളുടെ കൂട്ടമാണ് തിയററ്റിക്കൽ ലാബ് എന്നു പറയാം. ജീവശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം, കംപ്യൂട്ടർ സയൻസ് എന്നീ ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ദൈനംദിന വിഷയങ്ങളിലാണ് ഇവിടെ ഗവേഷണം നടത്തുന്നത്.
ലോകത്തിലെ വിവിധ കോണുകളിൽ ഗവേഷകർ കണ്ടെത്തിയ വിവരങ്ങളെ കംപ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ വിശകലനം ചെയ്തും മെഷീൻ ലേണിംഗ്, നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നീ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചുമാണ് ഗവേഷണം മുന്നേറുന്നത്.
1817 ൽ സ്ഥാപിതമായ സിഎംഎസ് കോളജിന്റെ വിദ്യാഭ്യാസ ഗവേഷണ രംഗത്തെ പുതിയ ചുവടുവയ്പാണ് തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ ലാബ്. 2018ലാണ് ലാബിന്റെ പ്രവർത്തനം ആരംഭിച്ചത്.സിഎംഎസ് കോളജിൽനിന്നു പ്രീഡിഗ്രിയും രസതന്ത്രത്തിൽ ഡിഗ്രിയും പൂർത്തിയാക്കിയ ഡോ. വിപിൻ, കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽനിന്ന് പിജി പൂർത്തിയാക്കി.
ജെആർഎഫ് ഫെലോഷിപ്പോടെ ഐഐടി കാണ്‍പുരിൽ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചു. ഒന്നരവർഷത്തിനുശേഷം കാനഡ മോണ്ട്രിയോൾ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ഗവേഷണം നടത്താൻ ക്ഷണം. 2012ൽ പിഎച്ച്ഡി പൂർത്തിയാക്കിയ ഇദ്ദേഹം 2014ൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ നേടി. കംപ്യൂട്ടേഷണൽ കെമിസ്ട്രിയായിരുന്നു ഗവേഷണമേഖല.
വിദേശ യൂണിവേഴ്സിറ്റികളിൽ ഗവേഷണ സാധ്യതയുണ്ടായിരുന്നിട്ടും 2014 അവസാനത്തോടെ ഡോ. വിപിൻ സിഎംഎസ് കോളജിൽ അധ്യാപകനായി ചേർന്നു. ഇദ്ദേഹത്തിന്റെ കീഴിൽ അഞ്ചുപേർ നിലവിൽ പിഎച്ച്ഡി ഗവേഷണം നടത്തുന്നു. മൂന്നുപേർ ഗവേഷണം പൂർത്തിയാക്കി. സയൻസ് വിഷയങ്ങളിൽ ലോകത്ത് എവിടെനിന്നു ലഭിക്കുന്ന അറിവും ഒന്നുതന്നെയാണെന്നു വിശ്വസിക്കുന്ന ഇദ്ദേഹം, ഇന്ത്യയിലെ ഗവേഷണരംഗം മികച്ചതാണെന്ന് പറയുന്നു.
കൃത്യമായ ലക്ഷ്യത്തോടെയുള്ള ഗവേഷണങ്ങളേ അംഗീകരിക്കപ്പെടുകയുള്ളൂ. ഇതിനായി മികച്ച അന്താരാഷ്ട്ര ജേർണലുകളിൽ നമ്മുടെ പഠനങ്ങൾ പ്രസിദ്ധീകരിക്കണം. തിയററ്റിക്കൽ ലാബിൽ വിദ്യാർഥികൾ നടത്തുന്ന ഗവേഷണങ്ങൾ അമേരിക്കൻ കെമിക്കൽ സൊസൈറ്റി, റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി, നേച്ചർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്നു.
വർഷം പത്തിനു മുകളിൽ പഠനങ്ങളാണു പ്രസിദ്ധീകരിച്ചുവരുന്നത്. ഇത് അന്താരാഷ്ട്രതലത്തിൽ ലാബിന്റെ പ്രശസ്തി വർധിപ്പിക്കുകയും വിദേശ സർവകലാശാലകളിൽ വിദ്യാർഥികൾക്ക് ഗവേഷണത്തിന് അവസരം ഒരുക്കുകയും ചെയ്യുന്നു. അധ്യാപനത്തോടൊപ്പം ഗവേഷണവും മുന്നോട്ടു കൊണ്ടുപോകുന്ന ഡോ. വിപിന്‍ കരുത്തായി തിയററ്റിക്കൽ ഫിസിക്സിൽ അസിസ്റ്റന്റ് പ്രഫസറായ ഭാര്യ ഡോ. ജെസ്ലി ജേക്കബുമുണ്ട്.
ചങ്ങനാശേരി അസംപ്ഷൻ കോളജിൽ അധ്യാപികയായ ജെസ്ലിയും തിയററ്റിക്കൽ ലാബിലേക്കുള്ള ഗവേഷകരെ കണ്ടെത്തിനൽകുന്നുണ്ട്. രാജ്യത്തെ വിഭ്യാഭ്യാസ സംവിധാനം മികച്ചതാണെങ്കിലും ഗവേഷണത്തെ സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലുതാണെന്നു ഡോ. വിപിൻ ഐപ് തോമസ് പറയുന്നു.
ശാസ്ത്രവിഷയങ്ങൾ ഒറ്റക്കെട്ട്
ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം, കംപ്യൂട്ടർ സയൻസ് എന്നിങ്ങനെ ശാസ്ത്രവിഷയങ്ങളെ പ്രാഥമികമായി തരംതിരിക്കാതെ ഇന്റർ ഡിസിപ്ലിനറിയായ ഗവേഷണത്തിനാണ് മുൻതൂക്കം നൽകുന്നത്. അതിനാൽ, നാല് ശാസ്ത്രമേഖലകളിൽനിന്നുള്ള വിദ്യാർഥികളും ലാബിൽ ഗവേഷണം നടത്തുന്നു. സാംക്രമിക രോഗങ്ങളുടെ വ്യാപനം സംബന്ധിച്ചാണ് ഒരാളുടെ പഠനമെങ്കിൽ ഓർഗാനിക് സോളാർ സെല്ലുകളെക്കുറിച്ചാണ് മറ്റൊരാൾ പഠനം നടത്തുന്നത്. മഹാമാരികൾ തടയുന്നതിനും അർബുദത്തിനെ പ്രതിരോധിക്കുന്നതിനുമുള്ള ഗവേഷണവും നടക്കുന്നു.
ജീവന്റെ അടിസ്ഥാനമായ അദൃശ്യ തന്മാത്രകൾ സിദ്ധാന്തത്തിന്റെയും അൽഗോരിതത്തിന്റെയും മുൻഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യപ്പെടുന്നു. നഗ്നനേത്രങ്ങൾക്കു കണ്ടെത്താൻ സാധിക്കാത്ത വിവിധ രാസപ്രവർത്തനങ്ങളും കംപ്യൂട്ടറിന്റെ സഹായത്തോടെയാണ് വിശകലനം ചെയ്യപ്പെടുന്നത്. രാസപ്രവർത്തനങ്ങളിൽ ഒരു ഉൽപ്രേരകം വഹിക്കുന്ന പങ്കു കണ്ടെത്താൻ ദീർഘമായ ഗവേഷണം ആവശ്യമാണ്.
എന്നാൽ, കംപ്യൂട്ടറിന്റെ സഹായത്തോടെ ആയിരം മടങ്ങ് മികച്ച വിവരം കണ്ടെത്താൻ സാധിക്കും. പരന്പരാഗത പരീക്ഷണങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കാത്ത ചോദ്യങ്ങളും ഇത്തരത്തിൽ വിശകലനം ചെയ്യാം. മെഷീൻ ലേണിംഗ്, ബയോ സെൻസറിംഗ്, വൈറസ് സ്പില്ലോവർ, സോളാർ സെൽസ് എന്നീ മേഖലകളിൽ പഠനം പുരോഗമിക്കുന്നു. മരുന്നുകളെക്കുറിച്ചും എച്ച്1എൻ1, കോവിഡ് പോലുള്ള രോഗങ്ങളെക്കുറിച്ചും ഗവേഷണം നടക്കുന്നുണ്ട്.
വിളകളിലെ കീടശല്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഗവേഷണം നടത്തി, ഇവയെ പ്രതിരോധിക്കുന്നതിലൂടെ മികച്ച വിളവ് ഉറപ്പുവരുത്താനും സാധിക്കുന്നു. കെ-മെർ അനാലിസിസ്, സ്പിൽ ഓവർ പ്രഡിക്ഷൻ സ്കോർസ് എന്നിവ ഉപയോഗിച്ചാണ് വൈറസ് വ്യാപനം കണ്ടെത്തുന്നത്. ഏതു വൈറസാണ് മാരക അപകടകാരികൾ എന്നു കണ്ടെത്താൻ ഗവേഷണത്തിലൂടെ സാധിക്കും. സസ്യങ്ങളിൽനിന്നും ജന്തുക്കളിൽനിന്നും മനുഷ്യനിലേക്കുള്ള വൈറസ് വ്യാപനം തടയുന്നതിനും വൈറസ് പ്രജനനം നിയന്ത്രിക്കുന്നതിനും ഇതിലൂടെ സാധിക്കും.
രസതന്ത്രത്തിലെ പച്ചത്തുരുത്ത്
മരുന്നുകൾ, വളങ്ങൾ, ഇന്ധനങ്ങൾ, പ്ലാസ്റ്റിക് എന്നിവയുടെ നിർമാണം രാസപ്രവർത്തനങ്ങളാണല്ലോ.
രാസപ്രവർത്തനങ്ങളുടെ ഗതിവേഗം നിർണയിക്കുന്നത് ഉൽപ്രേരകങ്ങളുടെ (കാറ്റലിസ്റ്റ്) സാന്നിധ്യമാണ്. കാറ്റലിസ്റ്റുകളുടെ അളവ് നിർണയിക്കുന്നതിനും പുതിയവ കണ്ടെത്തുന്നതിനും തിയററ്റിക്കൽ ലാബിലെ മെഷീൻ ലേണിംഗിലൂടെ സാധ്യമാക്കുന്നു. മെഷീൻ ലേണിംഗിന്റെയും ആർട്ടിഫിഷൽ ഇൻലിജൻസിന്റെയും സഹായത്തോട ഗവേഷണം പൂർത്തിയാക്കുന്നതിലൂടെ സമയവും പണച്ചെലവും കുറയ്ക്കാം, കൂടുതൽ കൃത്യത ഉറപ്പാക്കുകയുമാവാം.
ചെലവേറിയ സിലിക്കണ്‍ സോളാർ സെല്ലുകൾക്കു പകരം ഓർഗാനിക് സെല്ലുകൾ കണ്ടെത്തുന്നതിനും വിവിധ നാനോ തന്മാത്രകളെക്കുറിച്ചുമുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. ജീവ-ഉൗർജ സംരക്ഷണ ഗവേഷണ മേഖലയിലെ വൻ അവസങ്ങളിലേക്കാണ് തിയററ്റിക്കൽ ലാബ് വഴിതുറക്കുന്നത്.
വ്യവസായ-ഭക്ഷണശാലകളിലെയും അടുക്കളയിലെയും രാസപ്രവർത്തനങ്ങൾ അന്തരീക്ഷത്തിൽ ഹരിതവാതകങ്ങൾ ഉൾപ്പെടെ നിരവധി ഉപദ്രവകാരികളായ സൂക്ഷ്മവസ്തുക്കൾ എത്തിച്ചിട്ടുണ്ട്. മനുഷ്യ ജീവന് ഉപദ്രവകാരികളായ ഘടകങ്ങളെ കണ്ടെത്തി, അവയെ ഉന്മൂലനം ചെയ്യാൻ കംപ്യൂട്ടേഷണൽ കെമിസ്ട്രി ഗവേഷണത്തിലൂടെ സാധ്യമാകും.
ഇത്തരത്തിൽ മനുഷ്യരാശിയുടെ മുന്നോട്ടുള്ള ചലനത്തെ ത്വരിതപ്പെടുത്തുന്ന ഗവേഷണങ്ങളാണ് ഡോ. വിപിനും സംഘവും നടത്തിവരുന്നത്. യുഎസ്, കാനഡ, ജർമനി, സിറ്റ്സർലൻഡ്, അയർലൻഡ്, ഡെൻമാക്ക്, സൗദി അറേബ്യ, ബ്രിട്ടൻ, സ്പെയിൻ രാജ്യങ്ങളിലെ മികച്ച പരീക്ഷണശാലകൾ വിപിന്റെയും സംഘത്തിന്റെയും ഗവേഷണത്തെ നിരീക്ഷിക്കുകയും ഗവേഷണത്തിൽ പങ്കാളികളാകുകയും ചെയ്യുന്നു.
43 വിദേശ സ്കോളർഷിപ്പുകൾ
2018ൽ പ്രവർത്തനം തുടങ്ങിയ തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ റിസർച്ച് ലാബിലെ ഗവേഷകർക്ക് ഏഴുവർഷംകൊണ്ടു ലഭിച്ചത് 43 വിദേശ സ്കോളർഷിപ്പുകളാണ്.
ബിരുദാനന്തരബിരുദം, ഡോക്ടറൽ ഗവേഷണം എന്നിവ നടത്തുന്നതിനുള്ള ഒരു കോടി രൂപയ്ക്കു മുകളിൽ മൂല്യമുള്ള സ്കോളർഷിപ്പുകളാണ് അധികവും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ആകമാനം അഭിമാനിക്കാവുന്ന നേട്ടമാണ് വിപിനും ഗവേഷകരും സിഎംഎസ് കോളജിൽ സാധ്യമാക്കിയിരിക്കുന്നത്. നേട്ടങ്ങൾക്കുപിന്നിൽ മാനേജർ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാന്റെയും പ്രിൻസിപ്പൽ ഡോ. അഞ്ജു സോസൻ ജോർജിന്റെയും പൂർണപിന്തുണയുണ്ട്.
കെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ പഠനത്തിനെത്തിയ വിദ്യാർഥികളിൽനിന്നാണ് ഗവേഷണ താത്പര്യമുള്ളവരെ ആദ്യം കണ്ടെത്തിയത്. പിന്നീട്, ഇതു കോളജിലെ മറ്റു ഡിപ്പാർട്ട്മെന്റുകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ ഐഐടി, ഐസർ, വിവിധ യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽനിന്നും ഗവേഷകർ എത്തുന്നു. അക്കാഡമിക് രംഗത്ത് മികവു പുലർത്തുന്ന വിദ്യാർഥികളിൽ ഗവേഷണ താത്പര്യം കണ്ടെത്തുക ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് ഡോ. വിപിൻ പറഞ്ഞു. കോളജിലെ മറ്റു ഡിപ്പാർട്ട്മെന്റുകളിലെ അധ്യാപകർ മികച്ച ഗവേഷകരെ കണ്ടെത്തുന്നതിന് സഹായം നൽകുന്നു.
വിദ്യാർഥികളുടെ പരീക്ഷാ ഉത്തരക്കടലാസുകളിലെ എഴുത്തിന്റെ ശൈലിയും തിയറി ക്ലാസിലെ സംശയങ്ങളും ജൂണിയർ ഗവേഷകരെ കണ്ടെത്താൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഗ്രി അല്ലെങ്കിൽ പിജി പഠനത്തിനുശേഷം തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ റിസർച്ച് ലാബിൽ ഇന്റേണ്‍ഷിപ്പിന് എത്തുന്നവർക്ക് പ്രത്യേക സാന്പത്തിക സഹായമൊന്നും ലഭിക്കുന്നില്ല.
സ്വന്തം കൈയിൽനിന്നാണ് വിദ്യാർഥികൾ ഗവേഷണച്ചെലവ് കണ്ടെത്തുന്നത്. അതാനാൽ വളരെ ചെലവുചുരുക്കിയാണ് ഗവേഷണം പൂർത്തിയാക്കുന്നത്. എംഎസ്സി, പിഎച്ച്ഡി എന്നിവയ്ക്കായി 25 ഗവേഷകരാണ് ലാബിൽ നിലവിൽ ഉള്ളത്. ഇവരിൽ നാലുപേർക്ക് വിദേശ സ്കോളർഷിപ് ലഭിച്ചുകഴിഞ്ഞു. ഗവേഷണം പൂർത്തിയാക്കിയവരിൽ 15 പേർ കെമിസ്ട്രി അധ്യാപകരായി വിവിധ കോളജുകളിൽ ജോലിചെയ്യുന്നു.
വിദേശരാജ്യത്തെ ഗവേഷണത്തിനുശേഷം ബിസിനസ് ആശയവുമായി മുന്നോട്ടുപോകുന്നവരുണ്ട്. ഇവരെ സഹായിക്കാൻ വിദേശനിക്ഷേപകരുമെത്തുന്നു. വിദേശരാജ്യത്തെ പഠനത്തിനുശേഷം തിരിച്ച് ഇന്ത്യയിലെത്തി അധ്യാപനം നടത്തുന്ന ഡോ. വിപിനെ പോലുള്ള ഗവേഷകർ ശാസ്ത്രലോകത്തെ ഉന്നത പുരസ്കാരങ്ങൾ ഇന്ത്യയിലെത്തിക്കുന്നകാലം വിദൂരമല്ല.
SUNDAY DEEPIKA
ഹരിപ്രസാദ്
ഒരുപാടൊരുപാടു വിജയങ്ങള്‍ നേടിയശേഷം ജീവിതത്തിന്റെ സായാഹ്നത്തിലിരുന്ന് പോയകാലം നന്ദിയോടെ ഓര്ക്കാനാവുകയെന്നത് സുകൃതമാണ്. 92 വയസു പൂര്‍ത്തിയായവേളയില്‍ എട്ടുപതിറ്റാണ്ടുപിന്നിട്ട സംഗീതജീവിതം വാക്കുകളില്‍ വരച്ചിടുകയായിരുന്നു വിഖ്യാത ഗായിക ആശാ ഭോസ്ലേ. ഇനിയും ഒരുപാടു പഠിക്കാനുണ്ടെന്നു പറയുന്നു ആരാധകരുടെ പ്രിയപ്പെട്ട ആശാ തായി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവരുടെ ജന്മദിനം...
""പേരുപോലെതന്നെ എന്റെ ഉള്ളുനിറയെ ആശയാണ്. എനിക്കിനിയും ഒരുപാടു ചെയ്യാനുണ്ട്''- പറയുന്നത് 92 വയസു തികഞ്ഞ ഗായികയാണ്, ആശാ ഭോസ്ലേ.
സംഗീതം ഇഷ്ടപ്പെടുന്ന മനുഷ്യജീവനുകള്‍ക്ക് ഇതിനപ്പുറം എന്തു പ്രതീക്ഷയാണ് പകരേണ്ടത്! ഇങ്ങനെ കേള്‍ക്കാന്‍ കഴിയുന്നതുതന്നെ ഭാഗ്യം.പത്താം വയസില്‍ പാടിത്തുടങ്ങി, മിന്നിത്തിളങ്ങുന്ന എട്ടുപതിറ്റാണ്ടുകള്‍ പിന്നിട്ട ഗായികയുടെ പുതിയ പാട്ട് ഈ കുറിപ്പ് പുറത്തിറങ്ങുന്നതിനു രണ്ടുനാള്‍ മുമ്പ് ലോകം കേട്ടിരിക്കും.
വിഖ്യാതമായ ഒരു ബ്രിട്ടീഷ് ബാന്‍ഡിനൊപ്പമാണ് ആശയുടെ ആ പാട്ട്. സംഗീതത്തില്‍ പൊതുവേ പറഞ്ഞുവച്ച ചട്ടക്കൂടുകള്‍ മറികടക്കുമ്പോള്‍ അസാധാരണ പ്രതിഭകളായ സംഗീതസംവിധായകരെല്ലാം എന്നെ പരീക്ഷണത്തിനുള്ള ഉപാധിയാക്കിയെന്നത് വലിയ സന്തോഷം- അവര്‍ പറയുന്നു.
കൈപിടിക്കുന്ന കൈയടികള്‍
"ഈ നീണ്ടയാത്രയില്‍ പിന്തുണയേകിയ ഓരോരുത്തര്‍ക്കും നന്ദിപറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങളുടെ സ്നേഹമില്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രകാലം തുടരാന്‍ കഴിയില്ലായിരുന്നു.
ഓരോതവണ കേള്‍ക്കുന്ന കൈയടികളും സംഗീതസാഗരത്തിന്റെ എത്തിപ്പെടാത്ത ആഴങ്ങളിലേക്കിറങ്ങാന്‍ എന്നെ പ്രചോദിപ്പിച്ചു. പുറമേ കാണുന്നതുപോലെയല്ല, ഞാന്‍ ഉള്ളുകൊണ്ട് അല്പം നാണക്കാരിയാണ്.
നേട്ടങ്ങളെക്കുറിച്ചു പറയാന്‍ എനിക്കു ധൈര്യമില്ല. പഠിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്നതുതന്നെ കാരണം. മുന്നിലുള്ള സമയം വളരെ കുറവും'. ഔദ്യോഗികമായി 11,000 പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്തതിന്റെ കണക്കുമായി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സ്വന്തമായുള്ള ഗായികയാണ് ഇതു പറയുന്നതെന്നോര്‍ക്കണം.
"സത്യമായും എന്തെങ്കിലും റിക്കാര്‍ഡ് ഭേദിക്കണമെന്ന ആഗ്രഹത്തോടെ ഞാന്‍ ജോലിചെയ്തിട്ടില്ല. സിനിമാ സംഗീതരംഗം പുത്തന്‍ അനുഭവങ്ങളുടെ ലോകമായിരുന്നു. ആളുകള്‍ക്ക് എന്റെ പാട്ടുകള്‍ ഇഷ്ടമായതോടെ കൂടുതല്‍ അവസരങ്ങള്‍ വന്നു. ഏഴു പാട്ടുകള്‍ വരെ റെക്കോര്‍ഡ് ചെയ്ത ദിവസങ്ങളുണ്ട്'.
ബര്മന്, ജീനിയസ്
ഹിന്ദി ചലച്ചിത്രഗാനരംഗത്തെ ശ്രദ്ധേയമായ വഴിത്തിരിവുകളെക്കുറിച്ചും ആശ പറയുന്നു:"ആശ്ചര്യപ്പെടുത്തിയ പാശ്ചാത്യശൈലിയുമായി ഹിന്ദിയില്‍ ആദ്യമെത്തിയ കംപോസര്‍ സി. രാമചന്ദ്രയാണ്.
എല്‍വിസ് പ്രിസ്ലിയെപ്പോലുള്ളവരുടെ ശൈലിയില്‍ റോക്ക്-'ന് റോള്‍ പരീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ആ ശൈലിയിലേക്കു ഞാന്‍ വേഗത്തില്‍ ഇണങ്ങി.
പഞ്ചാബി ഫോക് ഈണങ്ങളുമായാണ് ഒ.പി. നയ്യാര്‍ വന്നത്. അതിലേക്കും എന്റെ ശബ്ദം ചേര്‍ന്നുനിന്നു. പിന്നീടാണ് മ്യൂസിക്കല്‍ ജീനിയസായ എന്റെ ഭര്‍ത്താവ് രാഹുല്‍ ദേവ് ബര്മന് എത്തുന്നത് (ജന്മംകൊണ്ട് ത്രിപുരയിലെ രാജകുമാരനും പ്രതിഭകൊണ്ട് ചക്രവര്‍ത്തിയുമായിരുന്നു ബര്മന്).
അദ്ദേഹന്റെ വിപ്ലവകരമായ ശൈലിക്കും ശബ്ദങ്ങള്‍ക്കും സാങ്കേതികതയ്ക്കും ഇന്നും ആരാധകരുണ്ട്. അദ്ദേഹം 1994ലാണ് അന്തരിച്ചത്. കൃത്യം പിറ്റേവര്‍ഷം മറ്റൊരു മ്യൂസിക്കല്‍ ജീനിയസായ എ.ആര്. റഹ്മാന് രംഗീല എന്ന ചിത്രത്തിലെ അദ്ഭുതപ്പെടുത്തുന്ന ഈണങ്ങളുമായി ഹിന്ദിയിലെത്തി.
അദ്ദേഹത്തിനുവേണ്ടി രംഗീലാ രേ.., തന്ഹാ തന്ഹാ യഹാ പേ ജീന.. എന്നീ പാട്ടുകള്‍ പാടിയപ്പോള്‍ എനിക്ക് 62 വയസാണ്. ഇത്രയും പ്രായമുള്ള ഒരാളില്‍നിന്ന് ഇത്രയും മികച്ച പാട്ടുകളുണ്ടാക്കിയതിന് ഞാന്‍ റഹ്മാനോടു നന്ദി പറയട്ടെ..'
പ്രതിഭകള്‍, സ്നേഹിതര്‍
"ഒപ്പം പാടിയ, ഒരേകാലത്തു ജീവിച്ച വിസ്മയിപ്പിച്ച ഗായകരെ ഈസമയം ഓര്‍ക്കുകയാണ്. എന്റെ മുതിര്‍ന്ന സഹോദരി ലതാ മങ്കേഷ്കര്‍, മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മന്നാ ഡേ, മുകേഷ്, ഹേമന്ത് കുമാര്‍, ഗീതാ ദത്ത്, ഷംഷാദ് ബീഗം... ആ നിര നീളുന്നു.
സഹപ്രവര്‍ത്തകര്‍ എന്ന നിലയ്ക്കുമാത്രമല്ല, ആത്മമിത്രങ്ങള്‍ എന്ന നിലയിലും അവരുമായി എന്നും ചേര്‍ന്നുനിന്നു. ഇവര്‍ക്കെല്ലാം പൊതുവായുള്ള ഒരു കാര്യമുണ്ട്- എല്ലാവരും ലാളിത്യമുള്ള മനുഷ്യരായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരില്‍ മിക്കവാറുംപേര്‍ ഇന്നീ ലോകത്തില്ല. ഒരുതുള്ളി കണ്ണീര് പൊഴിക്കാതെ അവരെ ഓര്‍ക്കാനാവില്ല. ആരുടെയും നഷ്ടം നികത്താനുമാവില്ല.
കൈഫി ആസ്മി എഴുതി സച്ചിന് ദേവ് ബര്മന് ഈണമിട്ട ഒരുപാട്ട് ഓര്‍മിക്കുന്നു- ദേഖീ സമാനേ കി യാരി.., ബിഛ്ഡേ സഭി ബാരി ബാരി...' (ഈ ലോകത്ത് സ്നേഹബന്ധങ്ങള്‍ക്ക് എന്താണുണ്ടാവുകയെന്ന് ഒരുപാടറിഞ്ഞിട്ടുണ്ട്, എല്ലാവരും പിരിഞ്ഞുപോകുന്നു.. ഓരോരുത്തരായി...)എത്ര മനോഹരമായ ചിന്തകളാണ് പ്രിയ ഗായികയുടേത്!
വൈവിധ്യത്തിന്റെ ശബ്ദം
ഉമ്രാവോ ജാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്, എണ്‍പതുകാരനായ മുസാഫര്‍ അലി ആ ചിത്രത്തിലെ വിഖ്യാതമായ പാട്ടുകളെക്കുറിച്ചു പറഞ്ഞത് കഴിഞ്ഞനാളാണ്. ബഹുമുഖതയ്ക്ക് ഒരു സ്വരമുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ആശാ ഭോസ്ലേയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഹിന്ദി സിനിമയുടെ പതിവുകള്‍ വിട്ടുള്ള സുഗന്ധമാണ് തന്റെ സിനിമയ്ക്കു വേണ്ടിയിരുന്നതെന്ന് അദ്ദേഹം ഓര്‍മിച്ചു. ഗസല്‍ ആയിരുന്നു എന്റെ ചിന്തയില്‍. ആശാജി അന്നധികം ഗസലുകള്‍ പാടിയിട്ടില്ല. എന്നാല്‍ ഒരു ഗായികയായി മാത്രമല്ല, കഥാപാത്രമായി മാറിക്കൊണ്ട് ആ സിനിമയിലെ പാട്ടുകള്‍ പാടാന്‍ അവര്‍ ഒരുക്കമായിരുന്നു.
സാധാരണ പിച്ചില്‍നിന്നു താഴ്ത്തിയാണ് പാടിയത്. പാട്ടുകള്‍ കൂടുതല്‍ മിനുക്കിയെടുക്കാന്‍ എത്ര സമയം ചെലവിടാനും അവര്‍ തയാറായി- മുസഫര്‍ അലി പറയുന്നു.ഉമ്രാവോ ജാനിലെ പാട്ടുകളിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം ആശയെ തേടിയെത്തിയെന്നതു ചരിത്രം.
SUNDAY DEEPIKA
അജിത് ജി. നായർ
പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത് 2020 നവംബറില്‍ ലോണാർ തടാകത്തെ ഒരു റാംസര്‍ സൈറ്റായി (അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടം) പ്രഖ്യാപിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതിനെ ഒരു ദേശീയ ഭൗമപൈതൃക സ്മാരകമായും സംരക്ഷിക്കുന്നു.
ഭൂമിയില്‍ ഭീമന് ഉല്‍ക്കാശിലകള്‍ പതിക്കുമ്പോള്‍ ആഴമേറിയ ഗര്‍ത്തങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. എന്നാല്‍ അവയില്‍ ചിലത് അദ്ഭുതകരമായ പരിവര്‍ത്തനത്തിന് വിധേയമാവാറുണ്ട്.
അത്തരത്തില്‍ ഉല്‍ക്കാശില പതിച്ചതിനെത്തുടര്‍ന്നുണ്ടായ ഗര്‍ത്തം ജലാശയമായി രൂപാന്തരം പ്രാപിച്ച പ്രകൃത്യാലുള്ള അദ്ഭുതമാണ് മഹാരാഷ്ട്രയിലെ ബുള്‍ധാന ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ലോണാര്‍ തടാകം. 52,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലീസ്റ്റോസീന്‍ യുഗത്തില്‍ പ്രദേശത്ത് പതിച്ച ഒരു ഉല്‍ക്കയാണ് ലോണാറിന്റെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. ബസാള്‍ട്ടിക് പാറയില്‍ ഇന്നേവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ള ഏക ഹൈപ്പര്‍ വെലോസിറ്റി ഇംപാക്ട് ക്രേറ്റര്‍ ആണിത്.
അതേസമയം പദ്മപുരാണം, സ്കന്ദ പുരാണം തുടങ്ങിയ ചില ഭാരതീയ പുരാണ ഗ്രന്ഥങ്ങളിലും ലോണാര്‍ തടാകത്തെപ്പറ്റി പരാമര്‍ശമുണ്ട്. ലോണാസുരന്‍ എന്ന അസുരന് ഒരു കാലത്ത് ഇവിടെ ജീവിച്ചിരുന്നെന്നും അവന്റെ ശല്യം സഹിക്കവയ്യാതെ മഹാവിഷ്ണു അവനെ സംഹരിച്ചെന്നും അസുരന് മരിച്ചുവീണ സ്ഥലത്താണ് തടാകം രൂപപ്പെട്ടതെന്നുമാണ് ഐതിഹ്യം.
തടാകത്തിനു ചുറ്റുമായി 30ല്‍ അധികം പുരാതന ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അവയില്‍ പലതും ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. പതിമൂ ന്നാം നൂറ്റാണ്ടിലെ യാദവരാജവംശത്തിന്റെ കാലത്തെ വാസ്തു ശൈലിയായ ഹേമാഡ്പന്തി ശൈലിയില്‍ പണികഴിപ്പിച്ചവയാണ് ഈ ക്ഷേത്രങ്ങള്‍. ഇവയെല്ലാം പ്രദേശത്തിന് ആത്മീയവും വാസ്തുവിദ്യാപരവുമായ മൂല്യം നല്കുന്നതില് വലിയ പങ്ക് വഹിക്കുന്നു.
തടാകത്തിന്റെ ചരിത്രത്തിലേക്കു വന്നാല്‍ ഏകദേശം 20 ലക്ഷം ടണ്‍ ഭാരമുള്ള ഒരു ഉല്‍ക്കയാണ് ഇവിടേക്ക് പതിച്ചതെന്നു കരുതപ്പെടുന്നു. ഉപ്പും ക്ഷാരവും കലര്‍ന്ന ജലമാണ് തടാകത്തിലേത്. ലോകത്ത് മറ്റെങ്ങും കാണാത്ത സൂക്ഷ്മജീവികളെയും തടാകത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നാസയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഇവിടെ നടത്തിവരുന്ന പഠനങ്ങള്‍ ഗ്രഹങ്ങളുടെ ഭൂമിശാസ്ത്രം, പ്രത്യേകിച്ച് ചന്ദ്രനിലെയും ചൊവ്വയിലെയും ഗര്‍ത്തങ്ങള്‍ മനസിലാക്കാന്‍ ഏറെ സഹായകമായിട്ടുണ്ട്.1823ല്‍ ബ്രിട്ടീഷ് ഓഫീസറായ ജെ.ഇ. അലക്സാണ്ടറാണ് ഈ തടാകം കണ്ടെത്തുന്നതും ശാസ്ത്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതും.
കോളനിഭരണ കാലഘട്ടത്തില്‍ നിരവധിയായ ഭൗമശാസ്ത്ര, പുരാവസ്തു സര്‍വേകള്‍ ഇവിടെ നടന്നതോടെയാണ് ലോണാര്‍ തടാകത്തിന്റെ പ്രാധാന്യം ലോകത്തിനു ബോധ്യപ്പെട്ടത്.1.2 കിലോമീറ്റര്‍ ചുറ്റളവുള്ള തടാകത്തിന് 150 മീറ്റര്‍ വരെ ആഴവുമുണ്ട്. 75 ഡിഗ്രി വരെ ചെരിവുള്ള കുന്നുകളാല്‍ തടാകം ചുറ്റപ്പെട്ടിരിക്കുന്നു.
അസാധാരണമായ സവിശേഷതകളാണ് ശാസ്ത്രജ്ഞരെയും സന്ദര്‍ശകരെയും ഒരുപോലെ തടാകത്തിലേക്ക് ആകര്‍ഷിക്കുന്നത്. നിറമാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ജലത്തിന്റെ അവസ്ഥയും കാലാവസ്ഥയും അനുസരിച്ച് നിറം പച്ചയില്‍നിന്ന് പിങ്കിലേക്ക് മാറുന്ന അപൂര്‍വ പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നത്.
തടാകത്തിലെ ഉപ്പുവെള്ളവും ആല്‍ക്കലൈന്‍ സാഹചര്യങ്ങളുമാണ് ഇതിനു കാരണം. സൂക്ഷ്മാണുക്കളായ ഹാലോ ബാക്ടിരിയേസി, ഡുനാലിയെല്ല സലീന എന്നിവ പുറപ്പെടുവിക്കുന്ന പിഗ്മെന്റുകളാണ് തടാകത്തിന് പിങ്ക് നിറം നല്‍കുന്നത്.
ഉപ്പുവെള്ളവും ക്ഷാരഗുണമുള്ള വെള്ളവും ഒരുമിച്ച് ഒരു തടാകത്തില്‍ കാണുന്നത് അസംഭവ്യമായ കാര്യമാണെന്ന് ശാസ്ത്രജ്ഞര്‍പോലും പറയുന്നു. ഭൗമചരിത്രത്തിലേക്കും പരിണാമത്തിലേക്കും ജീവന്റെ ആവിര്‍ഭാവത്തിലേക്കും വെളിച്ചംവീശാന്‍ സഹായിക്കുന്ന വിവരങ്ങളും തടാകം നല്‍കിയിട്ടുണ്ട്.
65 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന വലിയ അഗ്നിപര്‍വത സ്ഫോടനങ്ങളിലൂടെ രൂപംകൊണ്ട ഡെക്കാൻ പീഠഭൂമിയിലെ ബസാള്‍ട്ടിക് പാറയിലുണ്ടായ ഒരേയൊരു ഉല്‍ക്കാപതന ഗര്‍ത്തമാണിത്. ഉല്‍ക്കാപതനത്തിന്റെ ആഘാതത്തില്‍ ബസാള്‍ട്ട് പാറ ഉരുകി പിളരുകയും, തത്ഫലമായി മാസ്കെലിനൈറ്റ് എന്നറിയപ്പെടുന്ന ഒരുതരം ഗ്ലാസ് രൂപപ്പെടുകയും ചെയ്തു.
തടാകത്തില്‍ സസ്യജന്തുജാലങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്, മേല്‍പ്പറഞ്ഞ പോലെ അതില്‍ ചിലത് ഈ പ്രദേശത്ത് മാത്രം കാണുന്നവയാണ്.തടാകത്തിന്റെ ചില നിഗൂഢമായ സവിശേഷതകള്‍ക്ക് ഇന്നും ശാസ്ത്രീയമായ വിശദീകരണമില്ല.
ഉദാഹരണത്തിന്, തടാകത്തിലെ മണ്ണിന്റെ ഘടനയും കാന്തികഗുണങ്ങളും കാരണം ഗര്‍ത്തത്തിന്റെ ചില ഭാഗങ്ങളില്‍ കോമ്പസുകള്‍ പ്രവര്‍ത്തിക്കാറില്ല. തടാകത്തിന്റെ പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത്, 2020 നവംബറില്‍ ഇതിനെ ഒരു റാംസര്‍ സൈറ്റായി (അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടം) പ്രഖ്യാപിച്ചു.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതിനെ ഒരു ദേശീയ ഭൗമപൈതൃക സ്മാരകമായും സംരക്ഷിക്കുന്നു. എന്നിരുന്നാലും, മലിനീകരണം, കൈയേറ്റം, അധിനിവേശ ജീവികള്‍ തുടങ്ങിയ ചില ഭീഷണികളും തടാകം നേരിടുന്നുണ്ട്, ഇതിന്റെ ഭംഗിയും പ്രാധാന്യവും നിലനിര്‍ത്താന്‍ ഇവയെല്ലാം പരിഹരിക്കേണ്ടതുണ്ട്.
ലോണാര്‍ തടാകത്തെ വെറുമൊരു തടാകമായി മാത്രം കാണാനാവില്ല. അതിന്റെ ചരിത്രപരമായ പ്രാധാന്യവും നിഗൂഢതയും ചന്ദ്രോപരിതലവുമായുള്ള സാദൃശ്യവും എക്കാലവും ആളുകളെ അതിലേക്ക് വശീകരിക്കുന്നു. ഭാരതീയരെ സംബന്ധിച്ച് പ്രകൃത്യാലുള്ള ഒരു അപൂര്‍വ നിധിതന്നെയാണ് ലോണാര്‍ തടാകം.
SUNDAY DEEPIKA
കെ.പി.ആന്റണി
ബ്രിട്ടീഷുകാർ കിഴക്കിന്റെ ട്രോയ് എന്നും ഛത്രപതി ശിവജി ഇന്ത്യയിലെ ഏറ്റവും അജയ്യമായ കോട്ടയെന്നും വിശേഷിപ്പിച്ച ജിഞ്ചി ഫോർട്ട്. സെഞ്ചിയെന്നും വിളിക്കപ്പെടുന്ന കോട്ട ചരിത്രത്തിലേക്കു ജാലകങ്ങൾ തുറന്നിടുന്നു. തമിഴ്നാട്ടിൽ അവശേഷിക്കുന്ന ചുരുക്കം കോട്ടകളിലൊന്നായ ജിഞ്ചിയുടെ വിശേഷങ്ങളിലേക്ക്...
കാട്പാടിയിൽ ട്രെയിനിറങ്ങി രാവിലെ പത്തോടെ വെല്ലൂർ ബസ് സ്റ്റാൻഡിലെത്തുന്പോൾ ജിഞ്ചി ബസ് പുറപ്പെടാൻ തയാറായി നിൽക്കുന്നു.
ബസിൽ ചാടിക്കയറി, രണ്ടു മണിക്കൂർ നീണ്ട യാത്ര. വിശാലമായ മലനിരകൾ ജിഞ്ചിയെത്തിയെന്നറിയിച്ചു. രണ്ടു കിലോമീറ്റർ ദൂരംകൂടി ഓട്ടോറിക്ഷയിൽ പോയാൽ രാജഗിരിയായി- കോട്ടകളിൽ ആദ്യത്തേത്. ടിക്കറ്റെടുത്ത് കോട്ടയിലേക്ക്. ആൽമരങ്ങൾ തണലിടുന്ന മുറ്റം.
ജിഞ്ചി കോട്ടയുടെ ചരിത്രം
മൂന്നു കുന്നുകളിലായി വ്യാപിച്ചു കിടക്കുന്ന കൂറ്റൻ കോട്ടസമുച്ചയം. 1190-ൽ കോനാർ രാജവംശത്തിലെ ആനന്ദകോൻ നിർമിച്ച രാജഗിരി കോട്ട പതിമൂന്നാം നൂറ്റാണ്ട ിലും പതിനാലാം നൂറ്റാണ്ടിലും വലുതാക്കി.
പതിനാറാം നൂറ്റാണ്ടിൽ കല്യാണമഹലും ഇസ്ലാമിക രീതിയിലുളള പല നിർമിതികളും പണികഴിപ്പിച്ചു. പിന്നീട് കൃഷ്ണഗിരി കോട്ടയും ചന്ദ്രയാൻ ദുർഗും പണിത് കോട്ടസമുച്ചയം പൂർത്തിയാക്കി.
തന്ത്രപരമായ സ്ഥാനം കാരണം കോട്ട നിയന്ത്രണത്തിലാക്കുന്നതിന് ഭരണാധികാരികൾ തമ്മിൽ ഒട്ടേറെ പോരാട്ടങ്ങൾ നടന്നു. ഇന്ത്യൻ ചരിത്രത്തിലെ ഇതിഹാസയുദ്ധങ്ങൾക്കും ഉപരോധങ്ങൾക്കും സാക്ഷ്യംവഹിച്ച കോട്ടയുടെ ആധിപത്യം മാറിക്കൊണ്ടേയിരുന്നു.
കോനാർ, വിജയനഗര സാമ്രാജ്യം, ജിഞ്ചീ നായക്മാർ, ബിജാപുർ സുൽത്താൻ, മറാത്ത സാമ്രാജ്യം, മുഗളർ, ഫ്രഞ്ച്, ബ്രിട്ടീഷ് ഭരണാധികാരികൾവരെ സാമ്രാജ്യങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷ്യം വഹിച്ച കോട്ട. പലരും ജിഞ്ചി കോട്ട അവരുടെ ഭരണനിർവഹണത്തിന്റെ പ്രധാന കേന്ദ്രമാക്കി.
എട്ടുവർഷത്തെ ഉപരോധം കൊണ്ടാണ് ശിവജി കോട്ട പിടിച്ചെടുത്തതെന്നത് കോട്ടയുടെ അജയ്യത വിളംബരംചെയ്യുന്നു. കുന്നുകളിൽ സ്ഥാപിതമായ രാജഗിരി കോട്ട, കൃഷ്ണഗിരി കോട്ട, ചന്ദ്രയാൻ ദുർഗ് എന്നിവ മതിലുകളും കിടങ്ങുകളും കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
കോട്ട ഭിത്തികൾക്ക് പതിമൂന്നു കിലോ മീറ്റർ നീളവും 25 അടി വരെ ഉയരവുമുണ്ട്. വീതിയുള്ള കിടങ്ങുകളും കരിങ്കൽ പാറകളിൽ ഉറപ്പിച്ച കൽച്ചുവരുകളും കാണാം. 11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സമുച്ചയത്തിന് ഏഴു കവാടങ്ങളുണ്ട്.
രാജഗിരി കോട്ടയിലെ കാഴ്ചകൾ
ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ കോട്ടയാണ് രാജഗിരി. 800 അടി ഉയരം. കല്യാണമഹലും ജയിലറകളും ഗ്രാനറിയും കണ്ടശേഷം കോട്ട കയറാം.
കുത്തനെയുള്ള ചെരിവുകളും ഇടുങ്ങിയ പടികളും പാറകളിൽ കൊത്തിയ കൽപ്പടവുകളും കയറ്റം പ്രയാസകരമാ ക്കുന്നു. കുത്തനെയുള്ള വഴികളിലൂടെ, ഇടനാഴികളിലൂടെ കയറിയിറങ്ങി, അലഞ്ഞുതിരിഞ്ഞ് ചരിത്രവും വാസ്തുവിദ്യയും കണ്ടറിയാം.
കോട്ടയിൽ ക്ഷേത്രങ്ങൾ, കളപ്പുരകൾ, ദർബാർ ഹാളുകൾ, മണ്ഡപങ്ങൾ, കവാടങ്ങൾ, ജലസംഭരണികൾ... കാഴ്ചകൾ അവസാനിക്കുന്നില്ല. പ്രധാനപാതയ്ക്ക് അപ്പുറമുള്ള കൃഷ്ണഗിരി കോട്ട 700 അടി ഉയരത്തിലാണ്. ഇത്തവണ കയറി കാണാനായില്ല. കൃഷ്ണഗിരി കോട്ടയിലും മനോഹര നിർമിതികളുണ്ട്.
ചന്ദ്രയാൻ ദുർഗ് ഏകദേശം 600 അടി ഉയരമുള്ള കോട്ടയാണ്. ഒറ്റപ്പെട്ടതും എത്തിച്ചേരാൻ പറ്റാത്തതുമായ ഭാഗം.പൈതൃകവും സാഹസികതയും ഇഷ്ടപ്പെടുന്നവരെ ജിഞ്ചി കോട്ട കാത്തിരിക്കുന്നു. രാജഗിരിയും കൃഷ്ണഗിരിയും ചരിത്രസ്മാരകം മാത്രമല്ല, വാസ്തുവിദ്യയുടേയും എഞ്ചിനീയറിംഗിന്റെയും അത്ഭുതംകൂടിയാണ്.
സെഞ്ചിയമ്മൻ ക്ഷേത്രത്തിൽനിന്നാണ് തമിഴിൽ ജിഞ്ചി അല്ലെങ്കിൽ സെഞ്ചി എന്ന പേര് കോട്ടസമുച്ചയത്തിനു ലഭിച്ചത്. പോണ്ടിച്ചേരി യാത്രപോകുന്നവർക്ക് ജിഞ്ചി കോട്ടയും ഉൾപ്പെടുത്താം. പോണ്ടിച്ചേരിയിൽനിന്ന് 70 കിലോമീറ്ററാണ് ദൂരം. തിണ്ടിവനമാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 30 കിലോമീറ്റർ അകലെ.
SUNDAY DEEPIKA
കയർ ഇത്ര കാണാനുണ്ടോ എന്നു സംശയിക്കാം, അന്താരാഷ്ട്ര കയർ മ്യൂസിയം എന്നു കേൾക്കുന്പോൾ. എന്നാൽ കാര്യം അത്ര നിസാരമല്ല എന്നു വ്യക്തമാകും കലവൂരിലെ ഈ മ്യൂസിയം കണ്ടാൽ.
കയർ ഇത്ര കാണാനുണ്ടോ എന്നു സംശയിക്കാം, അന്താരാഷ്ട്ര കയർ മ്യൂസിയം എന്നു കേൾക്കുന്പോൾ. എന്നാൽ കാര്യം അത്ര നിസാരമല്ല എന്നു വ്യക്തമാകും കലവൂരിലെ ഈ മ്യൂസിയം കണ്ടാൽ. ലോകത്തെ ആദ്യത്തേതും നിലവിലുള്ളതുമായ ഏക കയർ മ്യൂസിയം ഇതാണ്.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാന്പത്തിക മേഖലകളുമായി ഇഴചേർന്നു കിടക്കുന്നതാണ് കയർ വ്യവസായം. കയർ ബോർഡ് ഓഫ് ഇന്ത്യയുടെ വജ്രജൂബിലി വർഷമായ 2014ൽ ആണ് മ്യൂസിയം സ്ഥാപിച്ചത്. കയർ മേഖലയുടെ ചരിത്രപരമായ വികാസപരിണാമങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയെല്ലാം ഇവിടെ അടുത്തറിയാം.
ഈ മേഖലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു ഹ്രസ്വ വീഡിയോ ചിത്രം കാണാനും അവസരമുണ്ട്. മ്യൂസിയത്തോടു ചേർന്ന ഷോപ്പിൽനിന്ന് വിവിധ കയർ കരകൗശല വസ്തുക്കൾ, ചവിട്ടികൾ, കയർ ആഭരണങ്ങൾ എന്നിവ വാങ്ങാം.
തിങ്കൾ ഒഴികെ എല്ലാ ദിവസവും രാവിലെ ഒന്‍പതര മുതൽ വൈകുന്നേരം അഞ്ചുവരെ നിശ്ചിത ഫീസ് നൽകി പൊതുജനങ്ങൾക്ക് മ്യൂസിയം കാണാം. ആലപ്പുഴ ബസ് സ്റ്റാൻഡ്, കലവൂർ റെയിൽവേ സ്റ്റേഷൻ എന്നിവ അടുത്തുണ്ട്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് 10 കിലോമീറ്ററാണ് ദൂരം.
SUNDAY DEEPIKA
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
<b> ദൈവം എപ്പോഴും നമുക്കു രോഗശാന്തി തന്നുവെന്നു വരില്ല. എന്നാൽ ദുഃഖദുരിതങ്ങൾക്കിടയിലും വിശ്വാസം നഷ്ടപ്പെടാതെ നാം നിലനിൽക്കുന്നുവെങ്കിൽ അത് ദൈവത്തിന്റെ കൃപ മൂലമാണ്. അതും വലിയൊരു അദ്ഭുതംതന്നെയെന്നു സാരം. </b>
2023ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സിനിമയാണ് "ദ മിറക്കിൾ ക്ലബ്'. അയർലൻഡിലും ബ്രിട്ടനിലുമായി നിർമിക്കപ്പെട്ട ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് തദേവൂസ് സള്ളിവനാണ്.
അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിലെ ബാലിഗർ എന്ന പ്രദേശത്തെ ചില സ്ത്രീകളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. അവരിലൊരാൾ ലിലി. രണ്ടാമത്തവൾ ഐലീൻ. മൂന്നാമത്തവൾ ഡോളി. "മിറക്കിൾസ്' എന്ന പേരിൽ അവർ ഒരു മ്യൂസിക് ബാൻഡ് രൂപീകരിച്ചു.
ഇടവകപ്പള്ളിയിലെ ടാലന്റ് ഷോ മത്സരത്തിൽ അവർ വിജയികളായി. സമ്മാനമായി കിട്ടിയത് ലൂർദിലേക്കു തീർഥയാത്ര പോകാനുള്ള ടിക്കറ്റുകളായിരുന്നു. തീർഥയാത്ര നയിച്ചിരുന്നത് അവിടത്തെ പള്ളിവികാരിയായ ഫാ. ഡെർമോട്ടും. ലിലിയുടെ ജീവിതാഭിലാഷമായിരുന്നു ലൂർദിലേക്കു തീർഥയാത്ര പോവുകയെന്നത്.
ഐലീനെ സംബന്ധിച്ചിടത്തോളം തന്റെ കാൻസർ രോഗത്തിനു ശമനംതേടുക എന്നതായിരുന്നു യാത്രാലക്ഷ്യം.ഡോളിയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. ബാലനായ മകൻ ഡാനിയേലിനു സംസാരശേഷി ലഭിക്കാൻവേണ്ടിയായിരുന്നു അവളുടെ തീർഥയാത്ര.
ഈ മൂന്നുപേരും തീർഥയാത്രയ്ക്കൊരുങ്ങിയപ്പോൾ അവരുടെ ഭർത്താക്കന്മാർ നഖശിഖാന്തം എതിർത്തു. തീർഥയാത്ര പോയാൽ വീട്ടിലേക്കു മടങ്ങിവരേണ്ട എന്ന അന്ത്യശാസനം ഡോളിയുടെ ഭർത്താവ് അവൾക്കു നൽകിയിരുന്നു.
എന്നാൽ അതൊന്നും വകവയ്ക്കാതെ അവർ യാത്രതുടങ്ങി. അപ്പോഴാണ് ക്രിസി എന്ന നാലാമതൊരു സ്ത്രീ അവർക്കൊപ്പം ചേരുന്നത്. വർഷങ്ങൾക്കുമുന്‍പ് അമേരിക്കയിലേക്കു കുടിയേറാൻ നിർബന്ധിതയായവളാണ് ക്രിസി. അതിനു കാരണം ലിലിയുടെ മകനായ ഡെക്ലാനുമായുള്ള അവളുടെ പ്രേമബന്ധമായിരുന്നു.
വിവാഹത്തിനുമുന്‍പ് ഡെക്ലാനിൽനിന്നു ഗർഭവതിയായ അവളെ സമൂഹം ആട്ടിപ്പുറത്താക്കുകയായിരുന്നു. ക്രിസി നാടുവിട്ടു എന്നു കേട്ടപ്പോൾ ദുഃഖംമൂലം ഡെക്ലാൻ ആത്മഹത്യചെയ്തു. എന്നാൽ ഒരപകടത്തിൽ അയാൾ മുങ്ങിമരിച്ചു എന്നാണ് പരക്കേ അറിയപ്പെട്ടത്. അമ്മ മൊറീന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് ക്രിസി ഡബ്ലിനിൽ തിരിച്ചെത്തിയത്.
അപ്പോൾ ലിലിയും ഐലീനും ശത്രുതാമനോഭാവത്തോടെയാണ് അവളോടു പെരുമാറിയത്. എങ്കിലും അമ്മയുടെ സംസ്കാരശുശ്രൂഷകൾ കഴിഞ്ഞപ്പോൾ ക്രിസിയും ആ തീർഥാടനസംഘത്തിൽ ചേരാൻ തീരുമാനിച്ചു. ലൂർദിലെത്തിയ തീർഥാടകർ അവർ ആഗ്രഹിക്കുന്ന അദ്ഭുതങ്ങൾ അതിവേഗം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാൽ അവിടത്തെ ജലത്തിൽ കുളിച്ചിട്ടും പ്രത്യക്ഷത്തിലുള്ള അദ്ഭുതങ്ങളൊന്നും നടന്നില്ല. പ്രത്യേകിച്ചും ഐലീന്റെ കാര്യത്തിൽ. ആ സ്ത്രീ പ്രതീക്ഷിച്ചിരുന്നതുപോലെ തന്റെ മാറിലെ മുഴ അപ്രത്യക്ഷമായില്ല. തന്മൂലം ഐലീൻ പൊട്ടിത്തെറിച്ചു. ലൂർദിലെ പരിപാടികളെല്ലാം തട്ടിപ്പാണ് എന്നായിരുന്നു അവളുടെ നിലപാട്.
ഉൗമയായ തന്റെ മകൻ ലൂർദിലെത്തിയാൽ സംസാരിക്കുമെന്നായിരുന്നു ഡോളി വിചാരിച്ചിരുന്നത്. എന്നാൽ ആ അദ്ഭുതം നടക്കാതെവന്നപ്പോൾ അവൾ ആകെ തകർന്നു. ഡാനിയേലിനെ ഗർഭം ധരിച്ചിരുന്നപ്പോൾ അവനെ ഗർഭച്ഛിദ്രത്തിലൂടെ നശിപ്പിക്കാൻ ആലോചിച്ചതിന്റെ ശിക്ഷമൂലമാണ് അവൻ ഉൗമയായി ജനിച്ചതെന്ന് ഡോളി വിലപിച്ചു.
ക്രിസിയും തന്റെ കുറ്റം ഏറ്റുപറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ക്രിസി ഏറ്റുപറഞ്ഞ കുറ്റം തന്റെ ഗർഭച്ഛിദ്രമായിരുന്നു. ഇതിനിടയിൽ ക്രിസി ലിലിയുമായി രമ്യപ്പെട്ടുകഴിഞ്ഞിരുന്നു. ഐലീനും ഡോളിയുമൊക്കെ പ്രതീക്ഷിച്ച അദ്ഭുതം കാണാതെയാണ് ഡബ്ലിനിലേക്കു മടങ്ങിയത്.
എന്നാൽ അവരാരും ശ്രദ്ധിക്കാത്ത വലിയ അദ്ഭുതം ലൂർദിലെ സന്ദർശനത്തിനിടയിൽ അവരുടെ ജീവിതത്തിൽ നടന്നുകഴിഞ്ഞിരുന്നു. ലിലിയെയും ഐലീനെയും ക്രിസിയെയും സംബന്ധിച്ചിടത്തോളം പരസ്പരം ക്ഷമിക്കാനും അങ്ങനെ അവരുടെ ജീവിതം ഏറെ പ്രസന്നമാക്കാനും സാധിച്ചു.
ഡോളിയെ സംബന്ധിച്ചിടത്തോളം തന്റെ കുറ്റം ഏറ്റുപറയുകവഴി വലിയ മനസമാധാനം ലഭിച്ചു. ലിലിയും ഐലീനും ഡോളിയും തീർഥാടനംകഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ഭർത്താക്കന്മാർ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്.
അതും ഒരദ്ഭുതമായിരുന്നു. അതോടൊപ്പം ഡോളി പ്രതീക്ഷിച്ച അദ്ഭുതം നടക്കുന്നതും നാം കാണുന്നുണ്ട്. വീട്ടിൽ മടങ്ങിയെത്തിയ ഡാനിയേൽ വീട് എന്ന അർഥംവരുന്ന "ഹോം' എന്ന വാക്കുപറയുന്നതാണ് ആ അദ്ഭുതം. എന്താണ് ഈ സിനിമ നൽകുന്ന സന്ദേശം? രോഗശാന്തി മാത്രമല്ല യഥാർഥ അദ്ഭുതം.
തെറ്റുകൾ പരസ്പരം ഏറ്റുപറയാനും ക്ഷമിക്കാനും അങ്ങനെ ജീവിതത്തിലെ സങ്കടങ്ങൾ സന്തോഷത്തോടെ നേരിടാനും സാധിച്ചാൽ അതും യഥാർഥ അദ്ഭുതംതന്നെയാണ്. ദൈവം എപ്പോഴും നമുക്കു രോഗശാന്തി തന്നുവെന്നു വരില്ല. എന്നാൽ ദുഃഖദുരിതങ്ങൾക്കിടയിലും വിശ്വാസം നഷ്ടപ്പെടാതെ നാം നിലനിൽക്കുന്നുവെങ്കിൽ അത് ദൈവത്തിന്റെ കൃപ മൂലമാണ്. അതും വലിയൊരു അദ്ഭുതംതന്നെയെന്നു സാരം.
പ്രാർഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന അദ്ഭുതം നടക്കാതെവരുന്പോഴും നമ്മിൽ വിശ്വാസം നിലനിൽക്കുന്നുണ്ടോ? സ്നേഹം ഉണ്ടോ? ക്ഷമിക്കാനുള്ള സന്നദ്ധതയുണ്ടോ? സ്വന്തം കുരിശുകൾ വഹിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള മനഃശക്തിയുണ്ടോ? ഉണ്ടെങ്കിൽ അവയൊക്കെ ദൈവം നമ്മിൽ പ്രവർത്തിക്കുന്ന അദ്ഭുതങ്ങൾതന്നെയെന്നതാണ് വാസ്തവം. അതു നാം മറക്കരുത്.
ദൈവം നമ്മിൽ പ്രവർത്തിക്കുന്ന ഈ അദ്ഭുതങ്ങളെക്കുറിച്ച് എത്രമാത്രം അവബോധം നമുക്കുണ്ടാകുന്നുവോ അത്രയും നമ്മുടെ ജീവിതം കൃതജ്ഞതാപൂരിതവും സന്തോഷപ്രദവുമായിരിക്കും.