ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
കഴിഞ്ഞ ഒരാഴ്ചയായിട്ട് നല്ല മഴയും തണുപ്പുമാണ്. അതിനാൽ വീണ്ടും ഞങ്ങൾ ബീച്ചിലേക്കു പോയില്ല. ടെറസിൽ നിന്നാൽ അകലെ കടലും തിരമാലകളും കാണാം. ചിലനേരത്ത് കൂറ്റൻ തിരമാലകളുടെ ഇളകിമറിയൽ. പാറക്കെട്ടുകളിൽ അടിച്ച് ഉള്ളറകളിൽ തള്ളിക്കേറി അലറുന്ന ശബ്ദത്തോടെ തിരിച്ചുപോകുന്നു.
അന്നുകണ്ട വിജനമായ കോട്ടേജും ബോട്ട് ഹൗസും എന്റെ മനസിനെ പലപ്പോഴും അലോസരപ്പെടുത്തുന്നു. എന്തൊക്കെയോ ചില അവ്യക്തതകൾ! മാക്സിമുമായി സംസാരിക്കുന്പോൾ ഒരിക്കലും അതേപ്പറ്റി ഞാൻ സ്പർശിക്കില്ല. സംസാരിച്ചുതുടങ്ങിയാൽ അത് കടലിലേക്കും ബോട്ടിലേക്കും അപകടത്തിലേക്കും തുടർന്ന് മുങ്ങിമരണത്തിലേക്കും ചെന്നെത്തും.
ഒരുദിവസം ഫ്രാങ്ക് ലഞ്ചു കഴിക്കുന്നതിനിടയിൽ പറഞ്ഞു: ""നമ്മുടെ ബീച്ചിൽനിന്ന് വെറും മൂന്നു നാഴിക അകലെയുള്ള കെരിത്ത് ഹാർബറിൽ ഇടയ്ക്കിടയ്ക്ക് കപ്പലോട്ട മത്സരം നടക്കാറുണ്ട്.'' അതെനിക്ക് ഒരു പുതിയ അറിവായിരുന്നു.
കഴിഞ്ഞദിവസം പ്രൗഢയായ ഒരു സ്ത്രീ കാറിൽ വന്നിറങ്ങി. ഒരു വൈദിക ശ്രേഷ്ഠന്റെ ഭാര്യയാണത്രേ. വന്നത് പ്രധാനമായും ഈ പുതിയ മണവാട്ടിപ്പെണ്ണിനെ കാണാനും പരിചയപ്പെടാനും വിലയിരുത്താനുമാണ്. സംസാരത്തിൽനിന്നു മനസിലായി അവർ റെബേക്കയുടെ വലിയ ആരാധികയാണെന്ന്. അവരെ പുകഴ്ത്തിയും ഉയർത്തിയും സൗന്ദര്യം വർണിച്ചും എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല. എല്ലാം ഞാൻ സമ്മതിച്ചുകൊടുത്തു. ചായ വരുത്തി സൽക്കരിക്കുകയും ചെയ്തു.
അവർ പറഞ്ഞു: ""റെബേക്കയുള്ള കാലത്ത് ഇവിടെ കൂടെക്കൂടെ നൃത്തപരിപാടികളും ഗാനമേളകളും ഫാൻസി ഡ്രെസ് പ്രകടനങ്ങളും ഡിന്നർ പാർട്ടികളും ഉണ്ടായിരുന്നു. ഒരു പാർട്ടി നടന്നത് ഇവിടത്തെ റോസ് ഗാർഡനിൽ. ഹോ! അതൊന്നും മറക്കാനാവില്ല. അതുപോലുള്ള നല്ല പരിപാടികൾ ഈ മാൻഡെർലിയിൽ നടത്തിയാൽ കൊള്ളാം.''
""അത്തരം പരിപാടികൾ നടത്താൻ ഒരുപാടു കാര്യങ്ങൾ ചെയ്യാനും ആലോചിക്കാനുമുണ്ട്. മാക്സിം സ്ഥലത്തില്ല. വരുന്പോൾ പറയാം.''
ഈ സമയത്താണ് ഫ്രാങ്ക് അവിടേക്കു വന്നത്. ഉടനെ ആ സ്ത്രീ പറഞ്ഞു: ""എല്ലാം ഇദ്ദേഹത്തിനറിയാം. എത്രയോ മികച്ച കലാപരിപാടികൾ ഇവിടെ നടത്തിയിരിക്കുന്നു. പുതിയ മണവാട്ടിയുടെ ബഹുമാനാർഥം ഒരെണ്ണം നടക്കട്ടെ. ശരി, ഞാനിറങ്ങുന്നു.'' വന്ന കാറിൽ അവർ തിരിച്ചുപോയി.
""ഏറ്റവുമൊടുവിൽ നടന്ന പരിപാടിക്ക് ഈ സ്ത്രീയും ഭർത്താവും വന്നിരുന്നു. നല്ലൊരു സദസുമുണ്ടായിരുന്നു.''
""അതുപോലെയൊന്ന് നടത്താനാണ് അവർ പറയുന്നത്. അതെല്ലാം ശ്രമകരമായ, ബുദ്ധിമുട്ടേറിയ പണിയല്ലേ? എനിക്ക് അതിലൊന്നും താത്പര്യമില്ല.''
""മാക്സിമിന്റെ അഭിപ്രായം അറിയട്ടെ. കഴിഞ്ഞ പരിപാടിയുടെ വിജയത്തിനായി ഞങ്ങൾ നന്നായി ഉത്സാഹിച്ചിരുന്നു.''
ഈ സമയത്ത് ജാസ്പ്പർ വാലാട്ടിക്കൊണ്ട് എന്റെ അരികിൽ വന്നു. ""കഴിഞ്ഞാഴ്ച ഇവനെയുംകൊണ്ട് ഞങ്ങൾ ബീച്ചിൽ പോയി. കുറെകഴിഞ്ഞു നോക്കിയപ്പോൾ ഇവനെ കാണുന്നില്ല. അന്വേഷിച്ച് അറ്റംവരെ പോയപ്പോൾ ഇവൻ ഭിന്നമാനസികശേഷിയുള്ളപോലെ തോന്നിക്കുന്ന ഒരാളുടെ മുന്നിൽ നിന്നു കുരയ്ക്കുന്നു.''
""ഓ, അത് ബെൻ ആണ്. അവൻ നല്ലവനും മര്യാദക്കാരനുമാണ്. ഒരീച്ചയെപ്പോലും ഉപദ്രവിക്കില്ല.''
""ഇവനെ കഴുത്തിൽകെട്ടി കൊണ്ടുപോരാനായിട്ട് ഒരു ചരടന്വേഷിച്ച് കോട്ടേജിൽ കയറിയപ്പോൾ അവിടമെല്ലാം താറുമാറായി കിടക്കുന്നു. പുസ്തകങ്ങളും മറ്റുപലതും നശിച്ചുകൊണ്ടിരിക്കുന്നു.''
ഇതിന് ഫ്രാങ്കിന്റെ പ്രതികരണമില്ല. വളരെ കരുതലോടെയാണ് മറുപടി പറയുന്നത്. ഞാൻ ചോദിച്ചു: ""അവയെല്ലാം റെബേക്കയുടേതാണോ?''
""അതേ.''
""ആ കോട്ടേജ് എന്തിനാണ് ഉപയോഗിച്ചിരുന്നത്? അതു നന്നായി അലങ്കരിച്ചിട്ടുണ്ടല്ലോ. അതൊരു ബോട്ട് ഹൗസ് മാത്രമാണെന്നാണ് ഞാൻ വിചാരിച്ചത്.''
""സത്യത്തിൽ അതായിരുന്നു ആദ്യം. പിന്നീട് അവൾ അങ്ങനെ ആക്കിയെടുത്തതാണ്.''
ഫ്രാങ്കിന്റെ അവൾ എന്ന പ്രയോഗം ഞാൻ ശ്രദ്ധിച്ചു. റെബേക്ക എന്നോ മിസിസ് മാക്സിം എന്നോ അല്ല പറഞ്ഞത്.
""റെബേക്ക അതു കാര്യമായി ഉപയോഗിച്ചിരുന്നോ?''
""ഉപയോഗിച്ചിരുന്നു. പൂനിലാവിലെ പിക്നിക്കിനും ചില നിശാപാർട്ടികൾക്കും.''
""ആ കൊച്ചു ഹാർബറിൽ എന്തിനാണ് പൊങ്ങിക്കിടക്കുന്ന വളയമിട്ടിരിക്കുന്നത്?''
""ബോട്ട് നീങ്ങിപ്പോകാതിരിക്കാൻ നങ്കൂരമിടാൻ.''
""ഏതു ബോട്ട്?''
""അവളുടെ ബോട്ട്.''
കൂടുതൽ വിശദീകരിക്കാൻ ഫ്രാങ്ക് ഇഷ്ടപ്പെടുന്നില്ലെന്നു തോന്നി. വളരെ സൂക്ഷിച്ചും ശങ്കിച്ചുമാണ് മറുപടി. എങ്കിലും ആകാംക്ഷയോടെ ഞാൻ ചോദിച്ചു: ""എന്നിട്ട് എന്തു സംഭവിച്ചു? ആ ബോട്ടാണോ മുങ്ങിയത്? അവർ ഒറ്റയ്ക്കായിരുന്നോ?''
""അതെ. ആ രാത്രി, അവൾ ഒറ്റയ്ക്ക്. ആരും അതു കണ്ടില്ല. ആരും അറിഞ്ഞുമില്ല.''
""വീട്ടിൽ ആരും അറിഞ്ഞില്ലെന്നോ?''
""ഇല്ല. അവൾ മിക്കപ്പോഴും ഒറ്റയ്ക്കാണ് പോവുക. ബോട്ടുസവാരി കഴിഞ്ഞ് രാത്രി തോന്നിയ സമയത്താണ് തിരിച്ചെത്തുക. ചിലപ്പോൾ ആ കോട്ടേജിൽതന്നെ കിടന്നുറങ്ങും.''
""മാക്സിം ഇതൊന്നും അറിയാറില്ലേ?''
""അതൊന്നും എനിക്കറിയില്ല.'' മ്ലാനമായിരുന്നു ആ മുഖം.
എന്റെ മനസും സംഘർഷഭരിതമാണ്. നീറുന്ന ചില ചിന്തകൾ. ഞാൻ പറഞ്ഞു: ""ആരെങ്കിലും പുതിയതായി എന്നെ കാണാൻ വന്നാൽ ഉടനെ പറയും- റെബേക്കയെ അപേക്ഷിച്ചു ഞാൻ വ്യത്യസ്തയാണെന്ന്. എല്ലാം കേൾക്കുന്പോൾ മാക്സിമിനെ ഞാൻ വിവാഹം കഴിച്ചത് ഒരബദ്ധമായിപ്പോയോ എന്നു തോന്നുന്നു.''
""അയ്യോ മാഡം! അങ്ങനെ പറയല്ലേ! സത്യമായും ഞാൻ പറയട്ടെ, മാക്സിം മാഡത്തിനെ വിവാഹം കഴിച്ചതിൽ വളരെയേറെ സന്തുഷ്ടനാണ് ഞാൻ. ഈ ബന്ധം മാക്സിമിന്റെ ജീവിതത്തിൽ ഒരു വിജയമാണ്. ഇതു ഗുണകരമായ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കും. മാഡത്തിന് ഒരുപാടു നല്ല ഗുണങ്ങളുണ്ട്.''
""ഇങ്ങനെ കേൾക്കുന്നതിൽ സന്തോഷം. മാക്സിം എന്നോടു പറഞ്ഞിട്ടുണ്ട്, ഫ്രാങ്ക് സമർഥനും ശുദ്ധനും അർപ്പണബോധമുള്ളവനുമാണെന്ന്. നമ്മുടെ ഈ സംസാരം അവസാനിപ്പിക്കുന്നതിനുമുന്പ് ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം. സത്യസന്ധമായി മറുപടി പറയണം.''
ഇതുകേട്ട് പകച്ചുനിൽക്കുകയാണ് ഫ്രാങ്ക്.
""എന്താണ് മാഡം?
റെബേക്ക ഏറെ സുന്ദരിയായിരുന്നോ?''
ഫ്രാങ്ക് മറുപടി പറഞ്ഞു: ""അവൾ അതിസുന്ദരിയായിരുന്നു, ബാഹ്യമായി.''
(തുടരും)
Tags : Rebecca Novel Chapter- 11 sunday deepika Daphne du Maurier