അമേരിക്കൻ കാർട്ടൂണിസ്റ്റ് ജിം ഡേവിസിന്റെ ഭാവന ജന്മംനൽകിയ അതിമനോഹരമായ കാർട്ടൂണ്‍ പരന്പരയാണ് ഗാർഫീൽഡ്. ഈ പരന്പരയിലെ പ്രധാന കഥാപാത്രം ഗാർഫീൽഡ് എന്ന പൂച്ചയാണ്. മറ്റൊരു കഥാപാത്രം ഓഡി എന്ന ഒരു ചെറിയ നായയും. മൂന്നാമത്തെ കഥാപാത്രം ഇവ രണ്ടിന്റെയും ഉടമയായ ജോണ്‍ അർബക്കിളും.
ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കുകൾ അനുസരിച്ച് ലോകവ്യാപകമായി പത്രങ്ങളും മാസികകളും ഉൾപ്പെടെ 2,580 പ്രസിദ്ധീകരണങ്ങളിലാണ് ഈ കോമിക് സ്ട്രിപ് പ്രത്യക്ഷപ്പെടുന്നത്. ഇതു ഗിന്നസ് വേൾഡ് റിക്കാർഡിൽ സ്ഥാനംപിടിച്ചിട്ടുമുണ്ട്. ഗാർഫീൽഡ് എന്ന കോമിക് സ്ട്രിപ്പിനോടു കിടപിടിക്കാൻ മറ്റൊരു കാർട്ടൂണ്‍ പരന്പര ഇല്ല എന്നു സാരം.
ഈ കോമിക് സ്ട്രിപ്പിനെ ആധാരമാക്കി ഒന്നിലേറെ സിനിമകളും ഒട്ടേറെ ടെലിവിഷൻ പരന്പരകളും ഡസൻ കണക്കിനു വീഡിയോ ഗെയിമുകളും പുസ്തകങ്ങളും ധാരാളം കച്ചവട ഉത്പന്നങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. 2020ലെ കണക്കനുസരിച്ച് ഗാർഫീൽഡ് ഉത്പന്നങ്ങളുടെ വിപണിമൂല്യം നൂറുകോടി ഡോളറിലേറെയാണ്. മനുഷ്യമനസുകളിൽ അത്രയേറെ സ്വാധീനം ഗാർഫീൽഡ് എന്ന കഥാപാത്രത്തിനുണ്ട് എന്നു വ്യക്തം.
പൂണ്ട മടിയനാണ് ഗാർഫീൽഡ് എന്ന കഥാപാത്രം. അതുപോലെ ഭക്ഷണക്കൊതിയനും. ഭക്ഷണം കഴിക്കാത്ത സമയം മുഴുവനുംതന്നെ അവൻ നീണ്ട ഉറക്കത്തിലാണ്. വ്യായാമം ചെയ്യുന്ന കാര്യത്തെക്കുറിച്ച് അവന് ചിന്തിക്കാൻപോലും സാധിക്കില്ല. സ്വാർഥനാണെന്നപോലെ കാര്യം നേടിയെടുക്കാൻ മിടുക്കനുമാണ് അവൻ. തന്നെ ചുറ്റിപ്പറ്റിയാണ് ലോകം തിരിയുന്നത് എന്നാണ് അവന്റെ ഭാവം. ഭാവവ്യത്യാസമില്ലാതെ തമാശപറയാനും അവനറിയാം.
ധാരാളം കുറവുകളുള്ള ഒരു ആന്റി-ഹീറോയാണ് ഗാർഫീൽഡ്. എന്നാൽ വല്ലപ്പോഴും സ്നേഹംകാണിക്കാനും നല്ലകാര്യങ്ങൾ ചെയ്യാനും അവന് അറിയാം. അതുകൊണ്ടുകൂടിയായിരിക്കണം, സുഖലോലുപനായ ഈ പൂച്ചയെ ധാരാളംപേർ ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ കാർട്ടൂണ്‍ പരന്പര ഒരു പൂച്ചയെക്കുറിച്ചുള്ള കഥ മാത്രമല്ല. ഇത് മനുഷ്യരുടെ സ്വഭാവ പ്രത്യേകതകൾകൂടി അവതരിപ്പിക്കുന്ന ഒരു കഥാപരന്പരയാണ്.
ഈ പരന്പരയിലെ കഥാപാത്രമായ ഓഡി എന്ന കൊച്ചുനായ എപ്പോഴും സന്തോഷവാനാണ്. ബുദ്ധിശക്തിയിൽ പിന്നാക്കമാണെങ്കിലും എപ്പോഴും തന്റെ യജമാനനോട് വിശ്വസ്തനാണ് അവൻ. അതുപോലെ സ്നേഹം പ്രകടിപ്പിക്കാനും അവനു നന്നായി അറിയാം. എന്നാൽ പൂച്ചയെപ്പോലെ, ചിന്തിക്കുന്ന ഒരു കഥാപാത്രമായിട്ടല്ല ഓഡിയെ കാർട്ടൂണിസ്റ്റ് അവതരിപ്പിക്കുന്നത്.
ഇനി ഈ രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന ഒരു കോമിക് സ്ട്രിപ്പിലെ കഥ ഇവിടെ വിവരിക്കട്ടെ:
കൊടും തണുപ്പുള്ള ഒരു ദിവസം. ഗാർഫീൽഡ് തന്റെ ഇഷ്ടപ്പെട്ട കസേരയിൽ കാലുംനീട്ടി കിടക്കുകയാണ്. അപ്പോൾ ഗ്ലാസ് ജാലകത്തിനപ്പുറം ഓഡിയെ കാണുന്നു. അവൻ തണുപ്പുകൊണ്ടു വിറയ്ക്കുകയാണ്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും വീടിനകത്തു കയറാനുള്ള ശ്രമമാണ്. പക്ഷേ എല്ലാ വാതിലുകളും ജനാലകളും അടഞ്ഞുകിടക്കുന്നു.
ഇതു കാണുന്ന ഗാർഫീൽഡ് മനസിൽ പറയുകയാണ്: ""പാവം ഓഡി. വീടിനുപുറത്തു കൊടുംതണുപ്പിലായിപ്പോയി. ഇതെനിക്ക് കണ്ടുനിൽക്കാൻ സാധിക്കുകയില്ല. ഞാൻ എന്തെങ്കിലും ചെയ്യണം.'' അതോടെ ഗാർഫീൽഡ് എഴുന്നേറ്റു നിൽക്കുന്നു. പിന്നീടു ചെന്ന് ആ ജനാലയുടെ വിരി വലിച്ച് ജനാല മറയ്ക്കുന്നു!
ഈ കോമിക് സ്ട്രിപ്പ് കാണുന്പോൾ നമുക്കു ചിരിക്കാനാണോ കരയാനാണോ തോന്നുക? ഗാർഫീൽഡിന്റെ പൊതുവേയുള്ള സ്വഭാവം വച്ചു നോക്കുന്പോൾ അവൻ ഇതും ഇതിലധികവും ചെയ്യും. എന്നാൽ ഈ ക്രൂരമായ തമാശയുടെ പിന്നിൽ കാർട്ടൂണിസ്റ്റ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മിൽ ആരെങ്കിലും ഇതുപോലെ പ്രവർത്തിക്കുന്നുണ്ടോ എന്നതാണ് ആ ചോദ്യം.
മറ്റുള്ളവരുടെ കഷ്ടതകൾ കാണുന്പോൾ അതു കാണാത്തവരെപ്പോലെ നടന്നകലുന്നവരാണോ നമ്മൾ? നമ്മോട് ഒരു സഹായം ചോദിക്കുന്പോൾ അതു കേട്ടില്ലെന്നു നടിക്കുന്നവരാണോ നമ്മൾ? നമ്മുടെ മുന്നിൽ നീതി നിഷേധിക്കപ്പെട്ടവരെ കാണുന്പോൾ അതേക്കുറിച്ച് മൗനം പാലിക്കുന്നവരാണോ നമ്മൾ? എങ്കിൽ നാമും ഗാർഫീൽഡിൽനിന്ന് അല്പംപോലും വ്യത്യസ്തരല്ല.
ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഒരിക്കൽ പറഞ്ഞു: ""ലോകം ഒത്തിരി സഹിക്കുന്നുണ്ട്. അതു ദുഷ്ടരായവരുടെ അക്രമപ്രവർത്തനംകൊണ്ടല്ല, പ്രത്യുത നല്ലവരെന്നു കരുതപ്പെടുന്നവരുടെ മൗനം മൂലമാണ്.''
തീർച്ചയായും ദുഷ്ടരുടെ പ്രവൃത്തികൾമൂലം ലോകത്തിൽ ധാരാളം ദുഃഖങ്ങളുണ്ടാകുന്നുണ്ട്. അതിനാൽ നെപ്പോളിയന്റെ ഉദ്ധരണിയുടെ ആദ്യഭാഗത്തു പറയുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. എന്നാൽ രണ്ടാം ഭാഗത്തു പറയുന്നതു നാം സമ്മതിക്കുകതന്നെവേണം.
മൗനം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് സംസാരത്തിലെ മൗനം മാത്രമല്ല. അതു പ്രവൃത്തിയുടെ അഭാവം കൂടിയാണ്. ഗാർഫീൽഡിന്റെ കാര്യത്തിൽ സംഭവിച്ചത് അതായിരുന്നു. തണുപ്പിൽ വിറങ്ങലിച്ചു നിന്നിരുന്ന ഓഡിക്കു വാതിൽ തുറന്നുകൊടുക്കുകയായിരുന്നു ഗാർഫീൽഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം ആ കാഴ്ച കണ്ണിൽനിന്ന് മറയ്ക്കാനാണ് അവൻ ശ്രമിച്ചത്.
ഓഡിയെപ്പോലെയുള്ളവർക്ക് നാം വാതിൽ തുറന്നുകൊടുക്കുമോ? അതോ അതിനുപകരം അവരുടെ ദുഃഖം കാണാതിരിക്കാൻ നാം ജനാലയുടെ കർട്ടൻ വലിച്ച് ജനാല അടയ്ക്കുമോ? നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്.
Tags : sunday sunday deepika