Kerala
കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാട് പെട്ടെന്ന് നിലപാടെടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി. രാജീവ്. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെയെന്നും അതിനുശേഷം നിലപാട് അറിയിക്കുമെന്നും രാജീവ് പറഞ്ഞു.
സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സർക്കാർ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ്. സതീശന്റെ വർത്തമാനം മോഹകസേര കണ്ടാണെന്നും രാജീവ് പരിഹസിച്ചു.
ആഗോള അയ്യപ്പ സംഗമം ഓഡിറ്റർ സാധാരണ നിലയിൽ സ്വീകരിക്കേണ്ട രീതിയിലല്ല കാര്യം ചെയ്തത്. അസാധാരണത്വം ഉണ്ടായിരുന്നുവെന്നും രാജീവ് പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് സർക്കാർ ഒരിഞ്ച് പിന്നോട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ കൂട്ടായ തീരുമാനമാണ് എടുത്തത്. പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പദ്ധതിക്കെതിരെയുള്ള ഹൈക്കോടതി വിമർശനത്തിനുകാരണം ജലവിഭവ വകുപ്പിന്റെ നിലപാടാണ്. ജലലഭ്യത ഉറപ്പാക്കുമെന്ന മുൻ തീരുമാനത്തിൽ നിന്നു ജലവിഭവ വകുപ്പ് മലക്കം മറിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സാങ്കേതിക തടസങ്ങൾ പരിഹരിച്ച് ബ്രൂവറി പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. കേരളത്തിന് ഇത്തരമൊരു പദ്ധതി അനിവാര്യമാണ്. നിലവിൽ നേരിടുന്ന തടസം നീക്കി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ അക്രമിച്ച പ്രതികൾ അറസ്റ്റിൽ. മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ദിനേശിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ കരവാരം സ്വദേശി അഖിലേഷ് (25),ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി ജയരാജ് (35),കിഴുവിലം സ്വദേശി വ്യാസൻ (32) എന്നിവരെയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം.
വീടിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മൂന്നംഗ സംഘം തട്ടിക്കയറുകയും മർദിക്കുകയും ചെയ്തത്. മദ്യലഹരിയിലായിരുന്ന സംഘം ദിനേഷിനെ ഇരുമ്പ് വടി കൊണ്ട് തലയിൽ അടിച്ചിരുന്നു.
അടിയേറ്റ് തറയിൽ വിണ ദിനേഷിനെ ചവിട്ടുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തു. പരിക്കേറ്റ ദിനേശ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ചിറയിൻകീഴ് പോലീസ് ആണ് പിടികൂടിയത്. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പോലീസ് അറിയിച്ചു.
District News
കട്ടപ്പന: ജില്ലയിൽ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് പറഞ്ഞ് ഇടുക്കിക്കാരെ കബളിപ്പിച്ച മന്ത്രി റോഷി അഗസ്റ്റിനും എൽഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒക്ടോബർ 15ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ഷോപ്പ് സൈറ്റുകൾകൾക്ക് പട്ടയം നൽകാൻ തീരുമാനിച്ചുവെന്നായിരുന്നു ഇവരുടെ പ്രചാരണം.
എന്നാൽ, ഇത് വെറും തെരഞ്ഞെടുപ്പ് നാടകമായിരുന്നെന്ന് ഇന്നലെ റവന്യു വകുപ്പ് ഇറക്കിയ ഉത്തരവോടെ വ്യക്തമായി. വാണിജ്യ ആവശ്യങ്ങൾ, ഏലം കൃഷി എന്നിവ ഒഴികെയുള്ള ആവശ്യങ്ങൾക്ക് പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ഇന്നലത്തെ റവന്യു വകുപ്പിന്റെ ഉത്തരവിലുള്ളത്.
ഇതോടെ കട്ടപ്പനയിലടക്കമുള്ള ജില്ലയിലെ ഷോപ്പ് സൈറ്റുകൾക്കും ഏലം കൃഷി ചെയുന്നവർക്കും ഈ സർക്കാർ പട്ടയം നൽകില്ലെന്ന് വ്യക്തമായി. ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി മേഖലകളിലും ഇനി പട്ടയം ലഭിക്കില്ല.
ജില്ലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് മൂന്ന് ഉത്തരവുകളാണ് അഞ്ചു മാസത്തിനുള്ളിൽ റവന്യു വകുപ്പ് ഇറക്കിയത്. ഇതിൽ ഓരോ ഉത്തരവിലും പറയുന്നത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്.
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റിന് പട്ടയം നൽകാമെന്നതായിരുന്നു ഒക്ടോബർ 18ന് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ, വാണിജ്യ ആവശ്യങ്ങൾക്ക് പട്ടയം നൽകാൻ കഴിയില്ലെന്ന് ഇന്നലത്തെ ഉത്തരവിൽ പറയുന്നു.
ജനുവരി മൂന്നിന് ഇറക്കിയ ഉത്തരവിൽ, ഇതുവരെ പട്ടയത്തിന് അപേക്ഷ നൽകാൻ കഴിയാത്ത സംയുക്ത പരിശോധനാ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽനിന്ന് അപേക്ഷ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽനിന്ന് സിഎച്ച്ആർ മേഖലയെ ഒഴിവാക്കി.
04.02.2026ന് ഇറങ്ങിക്കിയ ഉത്തരവിലും സിഎച്ച്ആർ മേഖലയിൽനിന്ന് പട്ടയ അപേക്ഷ സ്വീകരിക്കാൻ നടപടിയില്ല. സർക്കാരിന്റെ മലയോര പട്ടയ വിവരശേഖരണം അനുസരിച്ച് ജില്ലയിൽ 1993 റൂൾ പ്രകാരം 26,000 പേർ പട്ടയത്തിന് അപേക്ഷ നൽകാനുള്ളവരായി ഉണ്ട്. ഇതിൽ 13,000 അപേക്ഷകർ സിഎച്ച്ആർ മേഖലയിലാണ്. ബാക്കിയുള്ള പതിനായിരം അപേക്ഷകർ വനം - റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കാത്ത / പരിശോധനയിൽ ഒഴിവാക്കപ്പെട്ടുപോയ വില്ലേജുകളിൽ നിന്നുള്ളവരാണ്. റവന്യു വകുപ്പ് ഇറക്കിയ ഈ രണ്ട് ഉത്തരവുകൾ പ്രകാരവും ഇവർക്ക് പട്ടയം ലഭിക്കില്ല.
സർക്കാർ ചെയ്യേണ്ടത് ചെയ്യുന്നില്ല
പല കാരണങ്ങളലാണ് ജില്ലയിലെ പട്ടയ വിതരണം തടസപ്പെട്ടു കിടക്കുന്നത്. സിഎച്ച്ആറിലെ പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവും 1964 ലെ ഭൂപതിവ് നിയമപ്രകാരമുള്ള പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവും സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ട് മാത്രം ഉണ്ടായതാണ്. കോടതി ഉത്തരവുകൾ പുനഃപരിശോധിക്കാനും പട്ടയവിതരണം പുനഃസ്ഥാപിക്കാനും നടപടി ഉണ്ടാകണം. അതിന് കോടതി ആവശ്യപ്പെട്ട കൃത്യമായ വിവരങ്ങൾ സർക്കാർ സമർപ്പിക്കണം.
ബാക്കിയുള്ളത് സർക്കാർ തീരുമാനമെടുത്ത് പരിഹരിക്കേണ്ട വിഷയങ്ങളാണ്. ഇതിൽ 10 ചെയിൻ, മൂന്നു ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിന് വൈദ്യുതി വകുപ്പിന്റെ അനുമതി വേണം. വനം - റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കാത്തതും പരിശോധനയിൽ ഒഴിവാക്കപ്പെട്ടുപോയതുമായ വില്ലേജുകളിൽ സംയുക്ത പരിശോധന നടത്താൻ നടപടി ഉണ്ടാകണം.
ലാൻഡ് റജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി മേഖലയിൽ പട്ടയം നൽകുന്നതിനുള്ള തീരുമാനമുണ്ടാകണം. ഇതിനുള്ള ഒരു നടപടിയും സ്വീകരിക്കാതെ നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകളിറക്കി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബിജോ മാണി ആരോപിച്ചു. പത്രസമ്മേളനത്തിൽ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: വൈറ്റില മേൽപ്പാലത്തിന്റേത് അശാസ്ത്രീയ നിർമാണമാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പാലം എത്രയും പെട്ടെന്ന് തല്ലിപ്പൊളിച്ച് നീക്കണമെന്നും ഗണേഷ്കുമാർ പറഞ്ഞു.
പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുണ്ടെന്നും പാലത്തിന് താഴെ വാഹനം തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി വിമർശിച്ചു. അശാസ്ത്രീയ നിർമാണം തിരുത്താൻ ഒന്നരക്കോടി രൂപ അനുവദിച്ചതായും ഗണേഷ് കുമാർ വ്യക്തമാക്കി.
അശാസ്ത്രീയമായ റോഡ് നിർമാണം അപകടങ്ങൾ വർധിപ്പിക്കുന്നതായി ഗതാഗത മന്ത്രി പറഞ്ഞു. റോഡ് നിർമാണത്തിലെ പ്ലാനിംഗ് കുറവ് മൂലം ബ്ലാക്ക് സ്പോട്ടുകൾ വർധിച്ച് വരുന്നുണ്ട്. പുതുതായി നിർമിക്കുന്ന റോഡുകളിൽ പോലും ആറോളം ബ്ലാക്ക് സ്പോട്ടുകൾ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു.
സിവിൽ എഞ്ചിനീയറിംഗിൽ റോഡ് ഡിസൈനിംഗ് കൂടി ഉൾപ്പെടുത്തണം. റോഡ് ഡിസൈനിംഗ് എവിടെയും പഠിപ്പിക്കുന്നില്ല. ഇതിന് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകും. ഇന്നത്തെ റോഡ് ഡിസൈനിംഗ് പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണെന്നും മന്ത്രി പരിഹസിച്ചു.
Kerala
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നൽകി മന്ത്രി സജി ചെറിയാൻ. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തിലാണ് ബിനു ആരോപണം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് മന്ത്രി നല്കിയ പരാതിയില്‍ പോലീസ് നിയമ നടപടികള്‍ ആരംഭിച്ചു.
തനിക്കെതിരെ ബിനു നടത്തിയത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന് സജി ചെറിയാന് പറഞ്ഞു. വിദ്വേഷം പടര്‍ത്തുന്ന പ്രസംഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴയിലെ സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ലഹരി കടത്ത് ആരോപണത്തിലായിരുന്നു ബിനുവിന്റെ പരാമര്‍ശം. ലഹരിക്കടത്തില്‍ സജി ചെറിയാനും പങ്കുണ്ടെന്നാണ് ബിനു ചുള്ളിയില്‍ ആരോപിച്ചത്.
Kerala
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് നിരാശാജനകമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നതെന്നും രാജീവ് കുറ്റപ്പെടുത്തി.
"കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി അടക്കമുള്ളത് തന്നില്ല. ഏഴ് റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ പരിഗണിച്ചില്ല. കടുത്ത അവഗണനയാണ് ഇത്. സംസ്ഥാനം അതിവേഗ റെയിൽ പദ്ധതി കൊണ്ടുവരുന്നതിന് കേന്ദ്ര അനുമതിക്ക് സമർപ്പിച്ചെങ്കിലും അത് അനുവദിച്ചില്ല. ഇപ്പോൾ കേന്ദ്ര പദ്ധതി പോലും തരുന്നില്ല.'-രാജീവ് വിമർശിച്ചു.
"എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ലഭിച്ചില്ല. കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തി നൽകിയെങ്കിലും അതും പരിഗണിച്ചില്ല. നികുതി വിഹിതത്തിൽ കേരളത്തിന് അർഹമായത് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതും നിഷേധിച്ചു.'-രാജീവ് പറഞ്ഞു.
"ധാതു ഇടനാഴി പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് തോന്നുന്നത്. നമ്മുടെ ധാതുക്കൾ കൊണ്ടുപോകാനാണൊ എന്ന് സംശയമുണ്ട്.'-രാജീവ് പറഞ്ഞു.
National
മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്രയെ മഹാരാഷ്ട്രയിൽ മന്ത്രിയാക്കണമെന്ന് ഒരു വിഭാഗം എൻസിപി നേതാക്കൾ. പാർട്ടിയെ നയിക്കാൻ സുനേത്ര മുന്നോട്ടുവരണമെന്നു നേതാക്കൾ ആവശ്യപ്പെടുന്നു. സുനേത്രയെ മഹാരാഷ്ട്രയിൽ മന്ത്രിയാക്കണമെന്നത് ജനങ്ങളുടെ അഭിലാഷമാണെന്നു മുതിർന്ന എൻസിപി നേതാവും മന്ത്രിയുമായ നർഹരി സിർവാൾ പറഞ്ഞു.
അജിത് പവാറിന്റെ ഉറ്റ അനുയായി ആണ് സിർവാൾ. പാർട്ടി നേതൃത്വം സുനേത്ര ഏറ്റെടുക്കണമെന്ന് എൻസിപി നേതാവായ പ്രമോദ് ഹിന്ദുറാവു ആവശ്യപ്പെട്ടു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ മത്സരിച്ച സുനേത്ര പരാജയപ്പെട്ടിരുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ ആണ് സുനേത്രയെ പരാജയപ്പെടുത്തിയത്. നിലവിൽ സുനേത്ര രാജ്യസഭാംഗമാണ്.
അതിനിടെ, ഇരു എൻസിപി വിഭാഗങ്ങളുടെ ലയനത്തിന് അനുകൂല നിലപാടുമായി എൻസിപി (എസ്പി) രംഗത്തുവന്നു. ലയനം സംബന്ധിച്ച് പ്രാഥമിക ചർച്ച നടന്നുകഴിഞ്ഞുവെന്ന് എൻസിപി(എസ്പി) സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെ പറഞ്ഞു. ബിജെപി സഖ്യത്തിന്റെ ഭാഗമാകാൻ എൻസിപി (എസ്പി) തയാറാണോ എന്ന ചോദ്യത്തിന്, ഇപ്പോഴൊന്നും പറയാനാകില്ലെന്നായിരുന്നു ഷിൻഡെയുടെ മറുപടി. പൂന, പിംപ്രി-ചിഞ്ച്വാഡ് നഗരസഭാ തെരഞ്ഞെടുപ്പിൽ അജിത്, ശരദ് പവാർ പക്ഷങ്ങൾ സഖ്യത്തിലാണു മത്സരിച്ചത്.
അതേസമയം, ശരദ് പവാറിന്റെ പാർട്ടിയുമായി ലയിച്ച് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഗാഡിയുടെ ഭാഗമാകാൻ ഭൂരിഭാഗം എൻസിപി എംഎൽഎമാരും തയാറല്ല. ലയനമുണ്ടായശേഷം ബിജെപി മുന്നണിയുടെ ഭാഗമാകാനാകും എൻസിപിയുടെ നീക്കമെന്നാണു റിപ്പോർട്ട്. ശരദ് പവാറിന്റെ പാർട്ടിക്ക് എട്ട് ലോക്സഭാംഗങ്ങളുണ്ട്. ഈ എംപിമാരുടെ പിന്തുണ കേന്ദ്ര സർക്കാരിനു നിർണായകമാണ്.
അജിത് പവാർ കഴിഞ്ഞാൽ പാർട്ടിയിൽ തലയെടുപ്പുള്ള നേതാക്കളാരുമില്ല. ഛഗൻ ഭുജ്ബൽ, സുനിൽ താത്കറെ, പ്രഫുൽ പട്ടേൽ തുടങ്ങിയ നേതാക്കൾക്കൊന്നും പാർട്ടിയെ ഒരുമിച്ചു കൊണ്ടുപോകാനുള്ള ശേഷിയില്ല. ഭുജ്ബലിനെ പ്രായാധിക്യവും വലയ്ക്കുന്നു. ശരദ് പവാർ കുറച്ചുകാലമായി രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചാരണത്തിനിറങ്ങിയില്ല. സുപ്രിയ സുലെയാണ് പ്രചാരണം നയിച്ചത്. അതേസമയം, ഇരു പാർട്ടികളും ലയിച്ചാൽ സുപ്രിയ സുലെയുടെ നേതൃത്വം അംഗീകരിക്കാൻ അജിത് പക്ഷത്തെ പ്രമുഖർ തയാറായേക്കില്ലെന്നാണു സൂചന.
41 എംഎൽഎമാരുള്ള എൻസിപിക്ക് (അജിത്) ഒരു ലോക്സഭാംഗവും രണ്ടു രാജ്യസഭാംഗങ്ങളുമാണുള്ളത്. സുനേത്രയും പ്രഫുൽ പട്ടേലുമാണ് രാജ്യസഭാംഗങ്ങൾ. സുനിൽ താത്കറെയാണ് ഏക ലോക്സഭാംഗം. എൻസിപി ശരദ് പവാർ വിഭാഗത്തിന് പത്ത് എംഎൽഎമാരാണുള്ളത്.
Kerala
കോട്ടയം: ഭരണഘടനയെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധമുയർത്തണമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.
വികസനത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. അതിദാരിദ്രം നിർമാർജനം ചെയ്യാൻ കഴിഞ്ഞത് കേരളത്തിൽ മാത്രമാണ്. പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരാൻ കേരളം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളുടെ സവിശേഷത നീതി ആയോഗ് ചൂണ്ടിക്കാണിച്ചതാണ്.
രാജ്യത്തു മുഴുവൻ അതിദാരിദ്ര്യം ഇല്ലായ്മ ചെയ്ത് സമത്വസുന്ദര ഇന്ത്യ എന്ന ലക്ഷ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഈ റിപബ്ലിക് ദിനത്തിൽ പ്രതിജ്ഞ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, എഡിഎം എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, നഗരസഭാംഗം ജോഫി മരിയ ജോൺ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Kerala
തിരൂർ: അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് വന്ന ഇ. ശ്രീധരനെ വിമർശിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ. തവനൂരിൽ ഒരു പാലം നിർമിക്കുന്നതിനെതിരെ കോടതിയിൽ പോയ ആളാണ് ഇ. ശ്രീധരനെന്നും കേരളത്തിന് ഗുണകരമാകുന്ന ഏത് പദ്ധതിയും ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്നും മന്ത്രി പറഞ്ഞു.
അതിവേഗ റെയിൽ പദ്ധതിക്ക് ഡിപിആർ തയാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിഎംആർസിയെ ചുമതലപ്പെടുത്തിയതായി ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് റെയിൽവേ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ തനിക്ക് അതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ ശ്രീധരൻ പറയുന്ന പദ്ധതിയെ സംബന്ധിച്ച് തനിക്കറിയില്ല. പക്ഷേ ആരെ ഏൽപ്പിച്ചാലും കേരളത്തിന് ഗുണകരമാകുമെങ്കിൽ അത് നടക്കണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. റെയിൽവേയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ തനിക്ക് വരേണ്ട ഫയലുകളൊന്നും ലഭിച്ചിട്ടില്ല.
ചിലപ്പോൾ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടാകാം. ഹൈസ്പീഡ് റെയിൽവേ കേരളത്തിന് ആവശ്യമുണ്ടെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.
District News
മണ്ണുത്തി: ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ചികിത്സാസഹായം ലഭ്യമാകാത്തവർക്ക് ബ്ലോക്ക് പഞ്ചായത്ത് നിർദേശിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ സഹായംലഭ്യമാക്കാൻവേണ്ട നടപടികൾ സ്വീകരിക്കാൻകൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി മന്ത്രി കെ. രാജൻ.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പാലിയേറ്റീവ് കെയർ സ്നേഹസംഗമം 2026 ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ സമൃദ്ധിപദ്ധതിയുടെ ഭാഗമായി 80 വയസിനുമുകളിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തി സൊസൈറ്റി രൂപീകരിച്ച് ആവശ്യമായ ചികിത്സാ സേവനങ്ങൾ സമയദൈർഘ്യമില്ലാതെ ലഭ്യമാക്കാൻ പുതിയ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. സ്നേഹസംഗമത്തിൽ പാലിയേറ്റീവ് കുടുംബങ്ങൾക്കായി സ്നേഹോപഹാര വിതരണവും കലാവിരുന്നും നടന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെംബർ ഇ.എ. ഓമന വിശിഷ്ടാതിഥിയായി.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിനി ഉണ്ണികൃഷ്ണൻ, കെ.എ അബൂബക്കർ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജോബി ജോസ്, മാടക്കത്തറ ഗ്രാമപഞ്ചായത്ത് മെംബർ ഗീതു രതീഷ് എന്നിവർ പങ്കെടുത്തു.
Kerala
പത്തനംതിട്ട: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിന് അടുത്താണ് പ്രതിഷേധം.
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ഭരണഘടനയോട് മന്ത്രി നീതിപുലര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ മന്ത്രി സജി ചെറിയാന് ചികിത്സ കൊടുത്താല്‍ മതിയായിരുന്നുവെന്നും ഇപ്പോള്‍ ചങ്ങലയ്ക്ക് ഇടണമെന്നും ജനീഷ് പറഞ്ഞു.
മന്ത്രി സജി ചെറിയാന് മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല. രാജിവച്ച് പുറത്തു പോകണം. മലബാറില്‍ നിന്നല്ലേ ഇഎംഎസ് കടന്നുവന്നത്. സജി ചെറിയാന്റെ പ്രസ്താവന പാലോളി മുഹമ്മദ് കുട്ടി അംഗീകരിക്കുന്നുണ്ടോ. സജി ചെറിയാന് ആളുകളെ എല്ലാം ഒന്നായി കാണാനുള്ള മനസില്ല. മന്ത്രി സജി ചെറിയാന് ചെങ്ങന്നൂരിന് അപമാനമാണ്. മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടും', ജനീഷ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സിപിഎമ്മിന് വലിയ പരാജയമാണ് ഉണ്ടായത്. തൂത്തെറിയുന്ന ജനത്തെ സിപിഎം വര്‍ഗീയമായി ചിത്രീകരിക്കുന്നു. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. കമ്മ്യൂണിസ്റ്റ് പരിവാര്‍ സംഘത്തെ ജനം ചെറുത്തു തോല്‍പ്പിക്കുമെന്നും ജനീഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിച്ചാണ് വാർത്തകൾ വന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
സജി ചെറിയാൻ പറഞ്ഞത് ശരിയായ കാര്യമാണ്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റെതെന്നും ശിവൻകുട്ടി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
എന്നാൽ വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്.
പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: മത തീവ്രവാദികൾ പോലും പറയാത്ത രീതിയിലുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
"സാമൂഹിക അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവന ഇത് മുൻപ് കേട്ടിട്ടില്ല. ജാതി തിരിച്ച് അല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഹിന്ദു സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. തിരിച്ചും അങ്ങനെത്തന്നെയാണ്. കേരളത്തിലെ ജനങ്ങൾ ജാതിയൊന്നും നോക്കാറില്ല.'-വേണുഗോപാൽ പറഞ്ഞു.
"പത്ത് വോട്ടിന് വേണ്ടി വർഗീത പറയുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. മത വിഭാഗങ്ങളെ തമ്മിലടിച്ച് ജയിക്കാനാണ് അവർ ശ്രമിക്കുന്നത്. ശരിക്ക് പറഞ്ഞാൽ പിണറായിക്ക് പഠിക്കുകയാണ് സജി ചെറിയാൻ. മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നിൽ. സംസ്കാരിക മന്ത്രി തന്നെ തരം താണ രീതിയിൽ പ്രസ്താവന നടത്തുന്നത് കേരള സമൂഹം പൊറുക്കില്ല.'-വേണുഗോപാൽ കുറ്റപ്പെടുത്തി.
Kerala
കൊച്ചി:വർഗീയത ആര് പറഞ്ഞാലും സിപിഎം യോജിക്കില്ലെന്നും ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഗോവിന്ദൻ പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ തിങ്കളാഴ്ച എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നില്ല. സിപിഎമ്മിനെ കടന്ന് ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വര്‍ഗീയ വിരുദ്ധതയാണ് സിപിഎമ്മിന്റെ മുഖമുദ്ര. ഇന്ത്യയിൽ ഏറ്റവും ശക്തമായ വര്‍ഗീയ വിരുദ്ധ പ്രസ്ഥാനമായി നിലകൊള്ളുന്നത് സിപിഎമ്മാണ്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റെല്ലാ പാര്‍ട്ടികളും മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് വര്‍ഗീയ ശക്തികളുമായി ചേരുന്നവരാണെന്നും അവരാണിപ്പോള്‍ സിപിഎമ്മിനെതിരെ ഗിരിപ്രഭാഷണം നടത്തുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുമായി ചേരുന്നതിൽ യാതൊരു മടിയുമില്ല വി.ഡി. സതീശനെന്നും എന്നിട്ടാണ് സിപിഎമ്മിനെതിരെ തിരിയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കുന്ന ആളാണ് സതീശനെനും ഗോവിന്ദൻ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. വര്‍ഗീയ ധ്രുവീകരണം ലീഗിന്റെ ലക്ഷ്യമല്ലെന്നും സജി ചെറിയാനെ പോലെ ഇത്രയും വലിയ വര്‍ഗീയത ആരും പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സജി ചെറിയാൻ ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണമെന്നും ഒരു ജനവിഭാഗത്തെ ടാര്‍ജറ്റ് ചെയ്യുന്ന പ്രചരണമാണ് നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേര് നോക്കി കാര്യം പറയുന്ന രീതിയാണ് ഇപ്പോള്‍ കേരളത്തിലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
"തെക്കൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുസ്ലീംലീഗ് പ്രതിനിധികളാണ് ഇന്ന് കൊല്ലത്ത് യോഗത്തിന് എത്തിയത്. അവരുടെ പേരുകൾ നോക്കിയാൽ മനസിലാകും ഏതൊക്കെ വിഭാഗത്തിൽ നിന്ന് ആളുകൾ ഉണ്ടെന്നത്. എല്ലാ മത വിഭാഗതിൽ പെട്ടവരും ലീഗിൽ നിന്ന് വിജയിച്ചിട്ടുണ്ട്.'-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം. മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടത് പക്ഷത്തിന് പ്രയോജനം?. മലയാളിയുടെ മണ്ണിൽ ഇത് ചിലവാകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഈഴവ, നായർ സമുദായങ്ങളുടെ കുത്തക ഏതെങ്കിലും പ്രത്യേക സംഘടനകൾക്കല്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സമുദായ സംഘടനകൾ പറയുന്നതിനപ്പുറം ചിന്തിച്ച് വോട്ട് ചെയ്യാൻ ജനങ്ങൾക്കറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നത് കാണുമ്പോൾ മുന്നണികൾക്ക് അങ്കലാപ്പാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന മന്ത്രി സജി ചെറിയാന്റെ മോഹം നടക്കില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. രണ്ട് ഹിന്ദു വോട്ട് കിട്ടാനാണ് സജി ചെറിയാന്റെ പരിശ്രമം. എന്നാൽ "അത് നടപ്പില്ല മോനേ സജി ചെറിയാനേ' എന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്.
ചെങ്ങന്നൂരിൽ സജി ചെറിയാൻ വിജയിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. സമുദായങ്ങളുടെ പേരിൽ വോട്ട് കച്ചവടം നടത്തുന്ന രീതിക്ക് അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
വയനാട്: ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട പാലാ കോടതിയുടെ വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല വിധിയെന്നും രാജൻ പറഞ്ഞു. വയനാട്ടിൽ നിർമിക്കുന്ന ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി സർക്കാർ കണ്ടുവച്ച സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. എന്നാൽ സർക്കാർ അവകാശം ഉന്നയിച്ച 2263 ഏക്കർ സർക്കാർ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് പാലാ കോടതി ഹര്‍ജി തള്ളിയത്. ഇതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി.
ഇനി മേൽക്കോടതിയിൽ നിന്ന് സർക്കാർ വാദം ശരിവച്ചാലേ ഭൂമി ഏറ്റെടുക്കലുമായി സർക്കാരിന് മുന്നോട്ട് പോകാനാവൂ. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദങ്ങള്‍ പാലാ കോടതി ശരിവച്ചതോടെയാണിത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്.
അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിരാണ് കേസിലെ എതിര് കക്ഷികള്‍. 2019 ൽ തുടങ്ങിയതാണ് ഈ കേസ്. ഇതിലാണ് ഇപ്പോൾ സര്‍ക്കാരിന്റെ അവകാശവാദം കോടതി തള്ളിയത്.
District News
തൃശൂർ: ഏതാനും വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ മിന്നുംതാരമായ കടുമേനി ഉന്നതിയിലെ സച്ചു സതീഷിനും അമ്മയ്ക്കും വിദ്യാഭ്യാസവകുപ്പിന്റെ മുൻകൈയിൽ വീടൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു. സച്ചുവും അമ്മ ബിന്ദുവും ഇന്നലെ കലോത്സവവേദിയിൽ വിദ്യാഭ്യാസമന്ത്രിയെ നേരിട്ടുകണ്ടിരുന്നു.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സ്വദേശികളായ പരേതനായ പി.ആർ. സതീഷിന്റെയും ബിന്ദുവിന്റെയും ഏകമകനായ സച്ചു സതീഷ് ഇത്തവണ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് സച്ചു ഭരതനാട്യത്തിൽ എ ഗ്രേഡ് നേടുന്നത്. കുച്ചിപ്പുടിയിലും കേരളനടനത്തിലും മൂന്നു തവണ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഹൈസ്കൂളിലായിരിക്കുമ്പോൾ തോമാപുരം സെന്റ് തോമസ് സ്കൂളിനെ പ്രതിനിധീകരിച്ചിരുന്ന സച്ചു ഇപ്പോൾ കമ്പല്ലൂർ ഗവ. എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
മലവേട്ടുവ ഗോത്രവർഗത്തിൽപെടുന്ന ഇവർ നിലവിൽ കടുമേനി ഉന്നതിയിൽ ബിന്ദുവിന്റെ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ബിന്ദുവിന്റെ മറ്റൊരു സഹോദരിയുടെ മകളായ ലിജിന നർത്തകിയും കവയിത്രിയുമെന്ന നിലയിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. തുടക്കത്തിൽ ലിജിന തന്നെയാണ് സച്ചുവിനെ നൃത്തം അഭ്യസിപ്പിച്ചത്. പിന്നീട് സതീഷിന്റെയും ബിന്ദുവിന്റെയും പ്രോത്സാഹനത്തിൽ നൃത്തവിദ്യാലയങ്ങളിൽ ചേർന്ന് പഠിച്ചു. സതീഷിന്റെ അകാലവിയോഗത്തിനുശേഷം കല്ലെടുത്തും ഇഷ്ടിക ചുമന്നും തൊഴിലുറപ്പിനുപോയും കിട്ടുന്ന വരുമാനംകൊണ്ടാണ് ബിന്ദു മകന്റെ നൃത്തപഠനം തുടർന്നുകൊണ്ടുപോയത്. പലപ്പോഴും ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്താണ് സച്ചുവിനെ കലോത്സവവേദികളിലെത്തിച്ചത്. പഠനത്തിലും നൃത്തവേദികളിലും നേടിയെടുത്ത മികവിലൂടെ സച്ചു അമ്മയുടെ വിശ്വാസം കാത്തുസൂക്ഷിച്ചു.
സച്ചുവിന്റെ കുടുംബത്തിന്റെ സ്ഥലവുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എം. രാജഗോപാലൻ എംഎൽഎയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ സച്ചുവിനും അമ്മയ്ക്കും സ്വന്തമായി വീട് നിർമിച്ചുനൽകുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന സച്ചുവിനും അമ്മയ്ക്കും എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന നിർദേശവുമായി എക്സൈസ് കമ്മീഷണർ എം.ആർ. അജിത്കുമാർ.
മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് നൽകണം . ബുധനാഴ്ച ചേർന്ന ഡെപ്യൂട്ടി കമ്മീഷണർമാരുടെയും ജോയിന്റ് കമ്മീഷണർമാരുടെയും യോഗത്തിലാണ്
ഹോട്ടലിലോ ഗസ്റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു.
അതേസമയം, എക്സൈസ് കമ്മീഷണറുടെ നിർദേശം വകുപ്പു മന്ത്രി അറിയാതെയെന്നാണ് വിവരം. എക്സൈസ് കമ്മീഷണറുടെ നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു ഉത്തരവിന് സാധ്യതയുമില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം എൽഡിഎഫ് വിടില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ്-എം അധ്യക്ഷനായ ജോസ് കെ. മാണി തന്നെ വ്യക്തമാക്കിയതാണെന്നും വാസവൻ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് നേരിട്ടും അവർ ഇക്കാര്യം അറിയിച്ചതാണെന്നും വാസവൻ കൂട്ടിച്ചേർത്തു.
കനഗോലുവിന്റെ ഉപദേശ പ്രകാരമാണ് ചില മാധ്യമങ്ങൾ വഴി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. വരില്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് കേരള കോൺഗ്രസിന്റെ പിന്നാലെ നടക്കുകയാണ്. ആത്മവിശ്വാസക്കുറവ് കൊണ്ടാണ് ഇത് ചെയ്യുന്നത്. കോൺഗ്രസിൽ തമ്മിൽ തല്ലും കടിപിടിയുമാണെന്നും വാസവൻ പറഞ്ഞു.
കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിനെ കുറിച്ചും വാസവൻ പ്രതികരിച്ചു. ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനമനാണെന്നാണ് വാസവൻ പറഞ്ഞത്. ഐഷ പോറ്റിയുടെ മാറ്റം കാരണം ഒരു ക്ഷീണവും പാർട്ടിക്ക് സംഭവിക്കില്ലെന്നും വാസവൻ വ്യക്തമാക്കി.
District News
പത്തനംതിട്ട: സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ബിആര്‍സി, ഭിന്നശേഷി കുട്ടികള്‍ക്കായി സഫലമീയാത്ര എന്ന പേരില്‍ വിമാനയാത്ര സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 19 കുട്ടികളാണ് പറന്നെത്തിയത്. വിമാനയാത്രയ്ക്കു ശേഷം കുട്ടികള്‍ മന്ത്രി വീണാ ജോര്‍ജിനെ കണ്ട് സന്തോഷം പങ്കുവച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിലെത്തിയ കുട്ടികള്‍ക്ക് മന്ത്രി മധുരവും പൂക്കളും സമ്മാനിച്ചു. കുട്ടികള്‍ വിമാന യാത്രാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും പാട്ട് പാടുകയും ചെയ്തു.
വിവിധ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളും മൂന്ന് രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന 27 അംഗ സംഘമാണ് സംഘത്തിലുണ്ടായത്. കുട്ടികള്‍ക്ക് ആത്മവിശ്വാസവും മനോധൈര്യവും നല്‍കുന്നതിനായാണ് യാത്ര സംഘടിപ്പിച്ചത്. സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ തങ്ങള്‍ക്കും പ്രാപ്യമാണെന്ന് തിരിച്ചറിയുന്നത് ഈ കുട്ടികളില്‍ വലിയ ആത്മവിശ്വാസം വളര്‍ത്തും. എനിക്കും ഇത് സാധിക്കും എന്ന ചിന്ത അവരുടെ മാനസിക വളര്‍ച്ചയ്ക്ക് വലിയ കരുത്തേകും. വിമാനത്താവളത്തിലെ നടപടിക്രമം, സുരക്ഷാ പരിശോധന എന്നിവ പുതിയ അറിവ് നല്‍കുന്നതായിരുന്നു.
കുട്ടികള്‍ക്കായി ഈ യാത്ര സ്പോണ്സര് ചെയ്തത് ലോക കേരളസഭാ അംഗം ജയിംസ് ചക്കാട്ടും യാത്ര കോഓര്‍ഡിനേറ്റ് ചെയ്തത് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസുമാണ്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ രശ്മിയും പങ്കെടുത്തു. ചൈല്‍ഡ് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ കുട്ടികളെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും കോൺഗ്രസിൽ നിന്നും രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
കോണ്‍ഗ്രസും ഉന്നത നേതാക്കളും രാഹുലുമായുള്ള കൂട്ടുകച്ചവടമാണ്. കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ അയാള്‍ക്ക് രാജിവയ്ക്കാതിരിക്കാനാവില്ലല്ലോ. രാഹുലിന്റെ വ്യക്തിപരമായ കാര്യമെന്ന് പറയാമെങ്കിലും കോണ്‍ഗ്രസിന്റെ മുഖമാണിതെന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണം.
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ കൈയിലുള്ള വാച്ചും ഷൂവും ഊരിവാങ്ങി, ആഡംബര ഫ്ളാറ്റ് വാങ്ങിക്കാന്‍ നിര്‍ബന്ധിച്ചു. തീരെ മനുഷ്യത്വരഹിതമായ ചെയ്തിയാണ് അദ്ദേഹത്തിന്റെത്.-മന്ത്രി പറഞ്ഞു.
Kerala
തൃശൂർ: കൈക്കൂലി ആരോപണവിധേയനായി നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് ലഭിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെപ്പോലുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾമൂലം കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നു മന്ത്രി വി. ശിവൻകുട്ടി.
സ്വർണക്കടത്തുകേസ്, ബിരിയാണിച്ചെമ്പ്, സ്വപ്ന സുരേഷ്, ലൈഫ് മിഷൻ തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിൽ അനാവശ്യകോലാഹലങ്ങൾ സൃഷ്ടിച്ചതിനുപിന്നിൽ ഇയാളാണെന്നു മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയെ പ്രതിയാക്കാൻപോലും ശ്രമം നടത്തി.
രാധാകൃഷ്ണനെതിരേ എത്രയുംവേഗം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. രാധാകൃഷ്ണനെ പിരിച്ചുവിട്ട നടപടി സ്വാഗതാർഹമാണ്. ഇയാൾ ഇത്തരത്തിൽ എത്ര കോടി രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം നിയമക്കുരുക്കിലാക്കി മുടക്കിയെന്ന ആരോപണത്തിൽ മന്ത്രി എം.ബി. രാജേഷിനെതിരേ പരാതി നൽകി അടാട്ട് പഞ്ചായത്ത് പ്രസിഡന്റും മുൻ എംഎൽഎയുമായ അനിൽ അക്കര. ഫ്ലാറ്റ് നിർമാണം നിയമക്കുരുക്കിലായത് വടക്കാഞ്ചേരിയിലെ മുൻ എംഎൽഎ കേസ് നൽകിയതിന്റെ ഭാഗമാണെന്നാണ് മന്ത്രി ആരോപിച്ചത്. ഇതു ഹൈക്കോടതിയെ അപമാനിക്കുന്നതാണെന്നും അനിൽ അക്കര പരാതിയിൽ ചൂണ്ടിക്കാട്ടി.
വടക്കാഞ്ചേരി ചരൽപറന്പിൽ ഫ്ലാറ്റ് നിർമാണത്തിന്റെ ചുമതലയിൽനിന്ന് ഹാബിറ്റാറ്റിനെ മാറ്റിയത് യുഎഇ കോണ്‍സുലേറ്റ് ജനറൽ എം. ശിവശങ്കർ, ലൈഫ് മിഷൻ ചെയർമാൻ പിണറായി വിജയൻ, വൈസ് ചെയർമാനായിരുന്ന അന്നത്തെ മന്ത്രി എ.സി. മൊയ്തീൻ എന്നിവർ ചേർന്നാണ്. യൂണിടാക്ക് എന്ന റിയൽ എസ്റ്റേറ്റ് കന്പനിയെയാണു നിർമാണം ഏൽപ്പിച്ചത്.
ഫ്ലാറ്റ് നിർമാണത്തിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസാണു കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയിലാണിപ്പോൾ കേസ്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥർ രാജ്യം വിട്ടതോടെ എഫ്സിആർഎ ലംഘനത്തിൽ സിബിഐയും കേസെടുത്തു. അപ്പോഴും നിർമാണം തുടർന്നു.
പിന്നീടു സർക്കാരോ കോടതിയോ നിർദേശം ലഭിക്കാതെ വന്നതോടെ സർക്കാരിനു കത്തു നൽകി നിർമാണം നിർത്തി. ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണു 2020-ൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ വിഷയത്തിൽ താൻ ഉൾപ്പെടുന്ന കേസുകൾ നിലവിലില്ലെന്നും മന്ത്രി നടത്തിയ പ്രസ്താവന അവാസ്തവമാണെന്നും പരാതിയിൽ പറയുന്നു.
Kerala
കോഴിക്കോട്: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പാല് വില ക്ഷീര കര്‍ഷകര്‍ക്ക് നല്കുന്ന സംസ്ഥാനം കേരളമാണെന്ന് ക്ഷീര വികസനമന്ത്രി ജെ. ചിഞ്ചുറാണി. കോഴിക്കോട്ട് ആരംഭിച്ച സതേണ്‍ ഡയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്ഷീര വികസന - മൃഗസംരക്ഷണ വകുപ്പു മന്ത്രിമാരുമായി ചേര്‍ന്ന് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ചിഞ്ചുറാണി.
പാലുത്പാദനത്തില്‍ കേരളം ഇപ്പോള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. 14 ശതമാനമാണ് ഉത്പാദന വർധന. പാലുത്പാദന ക്ഷമതയില്‍ പഞ്ചാബ് കഴിഞ്ഞാല്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് കേരളമാണെന്നും മന്ത്രി അവകാശപ്പെട്ടു.
തമിഴ്നാട് മന്ത്രി മനോ തങ്കരാജ്, ആന്ധ്രപ്രദേശ് മന്ത്രി കിഞ്ചാരപ്പു അട്ജന് നായിഡു, പോണ്ടിച്ചേരി മന്ത്രി ജയകുമാർ എന്നിവരും മന്ത്രി ചിഞ്ചുറാണിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യന്‍ ഡയറി അസോസിയേഷന് ചെയര്മാന് സുധീര്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു.
Kerala
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്രധാനമായും മലബാറിലെ മുസ്ലിം സമുദായത്തിന്റെ പാര്‍ട്ടിയായി അറിയപ്പെടുമ്പോള്‍ മധ്യ കേരളത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്.
മധ്യ കേരളത്തിലെ ലീഗിന്റെ മുഖം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇബ്രാഹിം കുഞ്ഞ് വികസനത്തിന്റെയും വിവാദങ്ങളുടെയും നേതാവ് കൂടിയായിരുന്നു. 2004-2005-ല്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് ആരോപണങ്ങളെ തുടര്‍ന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടതും ഇബ്രാഹിം കുഞ്ഞായിരുന്നു.
പിന്നീട് 2011-16 കാലഘട്ടത്തില്‍ (ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍) പൊതുമരാമത്ത് വകുപ്പ് മന്ത്രിയായപ്പോള്‍ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച പല വികസന പ്രവര്‍ത്തനങ്ങളും ഇബ്രാഹിം കുഞ്ഞ് പൂര്‍ത്തീകരിച്ചു.
പാലാരിവട്ടം ഫ്ലൈ ഓവര്‍ അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ 2020-ല്‍ അറസ്റ്റ് ചെയ്തപ്പോള്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന് ലീഗിന്റെ പിന്തുണ ഉറപ്പാക്കി.
2001 മുതല്‍ 2011 വരെ മട്ടാഞ്ചേരി മണ്ഡലത്തിലും 2011 മുതല്‍ 2021 വരെ കളമശേരി മണ്ഡലത്തിലും എംഎല്‍എയായിരുന്ന ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിന്റെ വികസന നായകന് കൂടിയായിരുന്നു.
2011-16-ല്‍ പൊതുമരാത്ത് മന്ത്രിയായിരിക്കെ കേരളത്തിലാകമാനം 227 പാലങ്ങളാണ് ഇബ്രാഹിം കുഞ്ഞ് നിര്‍മിച്ചത്. ഇതില്‍ 28 എണ്ണം എറണാകുളത്താണ്. സംസ്ഥാന ഹൈവേകളുടെ വികസനം, ദേശീയപാതകള്‍ വീതികൂട്ടല്‍ എന്നിങ്ങനെയുള്ള വികസനപ്രവര്‍ത്തനങ്ങളിലൂടെ മധ്യ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നെടുംതൂണായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയായിരുന്നു ഇബ്രാഹിം കുഞ്ഞ്.
ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവും, കേരള മുസ്ലിം എജ്യൂക്കേഷന്‍ അസോസിയേഷനുകളുടെ വൈസ് പ്രസിഡന്റ്, സി.എച്ച്. മുഹമ്മദ് കോയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി ചെയര്മാന്, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സിന്‍ഡിക്കേറ്റ് അംഗം, എറണാകുളത്തെ വ്യാവസായിക മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ ചെയര്‍പേഴ്സണ്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്ലീം യൂത്ത് ലീഗ്, മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നിവയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളം ജില്ലയിലെ മുസ്ലീം സമുദായത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ശ്രദ്ധ നല്കി.
എന്നിരുന്നാലും പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ് പോലെയുള്ള വിവാദങ്ങളും അറസ്റ്റും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. 2020-ല്‍ മള്‍ട്ടിപ്പിള്‍ മൈലോമ കാന്‍സര്‍ ബാധിച്ചതിനാല്‍ 2021 തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചില്ല.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, കളമശേരി എന്നിവടങ്ങളില്‍ 140 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇബ്രാഹിം കുഞ്ഞ് പൂര്‍ത്തീകരിച്ചത്.
ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി പോലെയുള്ള പ്രധാന പ്രോജക്ടുകളിലും സജീവമായ ഇടപെടലുകള്‍ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞ്.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കാനില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. മത്സരിക്കേണ്ടതില്ല എന്നാണ് താൻ വിചാരിക്കുന്നത്, എന്നാൽ പാർട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
നേമത്തിന് പകരം തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് ശിവൻകുട്ടി ആഗ്രഹിക്കുന്നതെന്നാണ് സൂചന. എന്നാൽ ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള നേമത്ത് ശിവൻകുട്ടിയെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. നേമത്ത് മത്സരിക്കാൻ ശിവൻകുട്ടിക്ക് മേൽ പാർട്ടി സമ്മർദം ചെലുത്തുമെന്നാണ് വിവരം.
ബിജെപിക്ക് വേണ്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ നേമത്ത് മത്സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. 2016ൽ മുതിർന്ന നേതാവ് ഒ. രാജഗോപാലിലൂടെ സ്വന്തമാക്കിയ മണ്ഡലത്തിൽ വീണ്ടും വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ 2021ൽ ബിജെപിയിൽ നിന്ന് തിരിച്ചുപിടിച്ച മണ്ഡലത്തിൽ വിജയം തുടരാം എന്ന പ്രതീക്ഷയിലാണ് സിപിഎം.
Kerala
തിരുവനന്തപുരം: പുതിയതായി നിര്‍മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും അതിനാൽ പിന്‍വലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.
"സരോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്' ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കും. ഈ നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല.'-കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.
കഴിഞ്ഞ 10 വര്‍ഷമായി മദ്യവര്‍ജ്ജനം പറയുന്ന സര്‍ക്കാര്‍ പുതുവര്‍ഷം കൊഴുപ്പിക്കാന്‍ ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതും, അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിന്റെയും ദുരിതവും ദുരന്തവും പേറുന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍.
പ്രാദേശിക സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനമനസ്സുകളില്‍ ഈ സര്‍ക്കാര്‍ ഒരു "കെയര്‍ടേക്കര്‍ സര്‍ക്കാര്‍' മാത്രമാണ്. നാലുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മനസ്സൊരുക്കുന്ന വോട്ടര്‍മാരുടെയിടയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ ചിന്തയുണ്ടാകും.
"മുക്കിന് മുക്കിന് മദ്യശാലകള്‍' അനുവദിക്കുകയും മുട്ടുശാന്തിക്ക് മദ്യവര്‍ജ്ജനം പറയുകയും ചെയ്യുന്നവര്‍ മലയാളിയുടെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി പ്രകടനപത്രികയെ തള്ളിപ്പറഞ്ഞവര്‍ക്ക് മറ്റൊരു പ്രകടന പത്രികയും, ജാഥയും നടത്താനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.'-കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: വട്ടിയൂർകാവ് എംഎൽഎ വി.കെ. പ്രശാന്ത് ഓഫീസ് മുറി ഒഴിയണമെന്ന ആർ. ശ്രീലേഖയുടെ പരാമർശത്തിനെതിരെ മന്ത്രി വി. ശിവൻകുട്ടി.
ജനകീയനായ എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ പരസ്യമായ ലംഘനമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു.
ഏഴ് വർഷമായി വട്ടിയൂർക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ഒരു ഓഫീസിന്റെ പ്രവർത്തനത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത് നഗരസഭാ സെക്രട്ടറിയാണ്, മറിച്ച് വ്യക്തിവിരോധം തീർക്കാൻ കൗൺസിലർ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്വഴക്കമെന്നും മന്ത്രി കുറിച്ചു.
ഒരു ജനപ്രതിനിധിയുടെ ഓഫീസ് എന്നത് കേവലം ഒരു കെട്ടിടമല്ല, അത് ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള ഇടമാണ്. കോർപറേഷൻ നിശ്ചയിച്ച വാടക കൃത്യമായി നൽകി, നിയമപരമായി പ്രവർത്തിക്കുന്ന ഒരു ഓഫീസിനെതിരെയുള്ള നീക്കം സാമാന്യ മര്യാദകളുടെ ലംഘനമാണ്.
നിയമപരമായ കരാർ കാലാവധി നിലനിൽക്കെ, നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തി എംഎൽഎ ഓഫീസിനെതിരെ തിരിയുന്നവർ യഥാർഥത്തിൽ വെല്ലുവിളിക്കുന്നത് വട്ടിയൂർക്കാവിലെ ജനങ്ങളെയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും.
ആൻറണി രാജു എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. സപ്ലൈകോ ചെയർമാനും പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം, പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർ കെ. ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ എസ്.കെ.പി. രമേശ് എന്നിവർ സംസാരിക്കും.
ജനുവരി ഒന്ന് വരെയാണ് ഫെയറുകൾ ഉണ്ടാവുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50ശതമാനം വരെ വിലക്കുറവും നൽകും.
സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.
ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.
District News
ചെങ്ങന്നൂർ: മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്.
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർഥപൂർണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിൽ എത്തിച്ച മറ്റൊരു കലാകാരൻ നമുക്കിടയിലില്ല.
പ്രിയ കലാകാരന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും വേദനയിൽ ആദരവോടെ ഞാനും പങ്കുചേരുന്നു.
Kerala
ആലപ്പുഴ: ശ്രീനിവാസനെ അനുശോചിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
"നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർഥിപൂർണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിൽ എത്തിച്ച മറ്റൊരു കലാകാരൻ നമുക്കിടയിലില്ല.'-സജി ചെറിയാൻ കുറിച്ചു.
"മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു. 'നാടോടിക്കാറ്റ്', 'വരവേൽപ്പ്', 'മിഥുനം', 'പട്ടണപ്രവേശം' തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത് അവ കൈകാര്യം ചെയ്ത മനുഷ്യാവസ്ഥകളുടെ തീക്ഷ്ണത കൊണ്ടാണ്. സംവിധായകൻ എന്ന നിലയിൽ 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ കലാപരമായ ഔന്നിത്യം ഉയർത്താനും അദ്ദേഹത്തിന് സാധിച്ചു.'-മന്ത്രി കുറിച്ചു.
"ഓരോ മലയാളിയുടെയും സ്വീകരണമുറിയിലെ ഒരംഗത്തെപ്പോലെ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും.
ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരൻ കൂടിയായിരുന്നു ശ്രീനിവാസൻ.'-സജി ചെറിയാൻ അനുസ്മരിച്ചു.
"ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ഒട്ടും ചോരാതെ കലയാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. പ്രിയ കലാകാരന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും വേദനയിൽ ആദരവോടെ ഞാനും പങ്കുചേരുന്നു.'-സജി ചെറിയാൻ കുറിച്ചു.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു. യാത്രയ്ക്കിടെ ഇന്നോവ കാറിന്റെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു.
തിരുവനന്തപുരം വാമനപുരത്തുവച്ചായിരുന്നു അപകടം. മന്ത്രിയും വാഹനത്തിലുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. വാമനപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ എംസി റോഡില്‍ വച്ച് ഇന്നോവയുടെ പിന്‍വശത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു.
വാഹനത്തിന് വേഗം കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് വാമനപുരം എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. നടക്കുന്ന് തെറ്റായ പ്രചാരണമാണെന്നും ശിവൻകുട്ടി പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചർച്ചയുണ്ടായിട്ടില്ലെന്നും ശിവൻകുട്ട് വ്യക്തമാക്കി. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു.
ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനവും ഒറ്റക്കെട്ടായാണ് എടുത്തത്. വോട്ടിംഗ് പാറ്റേണിനെ ഭരണ വിരുദ്ധ വികാരമായി കാണാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
"ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്. മാധ്യമങ്ങൾ സംഭവം വളച്ചൊടിച്ചു. പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ല.'- മന്ത്രി സജി ചെറിയാൻ പറഞ്ഞു
എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്. ഒരു മത സംഘടനകളും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
"യുഡിഎഫ് ന്യൂനപക്ഷ വീടുകളിൽ ഭൂരിപക്ഷ വർഗീയത പറഞ്ഞു. ഭൂരിപക്ഷ വീടുകളിൽ ന്യൂനപക്ഷ വർഗീയത ആയിരുന്നു പ്രചരണം. എൽഡിഎഫ് പറഞ്ഞത് രാഷ്ട്രീയമാണ്. ആലപ്പുഴ ജില്ലയിൽ തിരിച്ചടി ഉണ്ടായിട്ടില്ല.'-സജി ചെറിയാൻ പറഞ്ഞു.
കാര്യമായ തിരിച്ചടി ഉണ്ടായത് കുട്ടനാട്ടിൽ മാത്രമാണെന്നും തിരിച്ചടി പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി, എൽഡിഎഫിലെ അനൈക്യം തിരിച്ചടിയായി. പ്രശ്നം പരിഹരിക്കുമെന്നും ജില്ലയിൽ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചുവെന്ന് മന്ത്രി പി. രാജീവ്. വിധിയുടെ പൂർണ ഭാഗം കിട്ടിയിട്ടില്ലെന്നും അതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
നല്ല വിധി ആയിട്ടാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണ് വിധിയെന്നും രാജീവ് കൂട്ടിച്ചേർത്തു.
കേസില്‍ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കും 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ച് കൂട്ടബലാത്സംഗ കേസിൽ നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കോടതി വിധിച്ചത്. വിചാരണ കാലയളവിലെ അനുഭവിച്ച ജയിൽ വാസക്കാലം ഒഴിവാക്കി തടവ് ശിക്ഷ അനുഭവിച്ചാൽ മതി.
ഒന്നാം പ്രതി പൾസർ സുനിക്ക് വിവിധ വകുപ്പുകൾ പ്രകാരം 2,75,000 രൂപ പിഴയും മറ്റ് പ്രതികൾക്ക് 50, 000 രൂപ പിഴയും വിധിച്ചു. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും കോടതി പറഞ്ഞു. പ്രതികളെ വിയ്യൂർ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
Kerala
കണ്ണൂര്‍: ഏതു കാര്യത്തിലായാലും കുറ്റവാളികളികൾ എത്ര വലിയവരായാലും അവരെ സംരക്ഷിക്കുന്ന ഒരു നിലപാടും എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ചൊവ്വ ധർമസമാജം യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന നിലപാടാണ് സർക്കാരിന്റേത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനയും അന്വേഷണവും നടക്കുന്നത്.
ഹൈക്കോടതിയില്‍ വിശ്വാസമുള്ളവരാണ് രാജ്യത്തെ ജനങ്ങള്‍. കോടതി കുറ്റവാളികളെ കണ്ടുപിടിച്ച് ശിക്ഷിക്കട്ടെ. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത്തരം കേസുകളില്‍പെടുന്നവര്‍ കുറ്റവാളികളാണെങ്കില്‍ അവര്‍ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ കഞ്ചാവ് കടത്ത് കേസിൽ മന്ത്രിയുടെ സഹോദരൻ അറസ്റ്റിൽ. മന്ത്രി പ്രതിമ ബാഗ്രിയുടെ സഹോദരൻ അനിൽ ബാഗ്രി ആണ് അറസ്റ്റിലായത്. ഇയാളുടെ അനുയായി പങ്കജ് സിംഗും പിടിയിലായി.
അനിൽ ബാഗ്രി, പങ്കജ് സിംഗ് എന്നിവരിൽ നിന്ന് 46 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. സത്നയിലെ മറൗൺഹ ഗ്രാമത്തിലെ പങ്കജിന്റെ വസതിയിൽ നെല്ല് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പിടിച്ചെടുത്ത കഞ്ചാവിന് 9.22 ലക്ഷം രൂപ വിലമതിക്കും. കള്ളക്കടത്തിന് ഉപയോഗിച്ച വാഹനം മറ്റൊരു പ്രതിയായ ശൈലേന്ദ്ര സിംഗ് രജാവത്തിന്റേതാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം, പ്രതിമ ബാഗ്രിയുടെ സഹോദരീഭർത്താവായ ശൈലേന്ദ്ര സിംഗ്, ഉത്തർപ്രദേശിലെ ബന്ദയിൽ 10.5 കിലോഗ്രാം കഞ്ചാവുമായി പിടിയിലായിരുന്നു. മറ്റൊരു എൻഡിപിഎസ് കേസിൽ ശൈലേന്ദ്ര ബന്ദ ജയിലിലാണ്. ഇയാളെ 5.5 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിയതിന് സത്നയിൽ നിന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
National
ബെളഗാവി: ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായാൽ മന്ത്രിസഭയിൽ താനുണ്ടാകില്ലെന്നു മുതിർന്ന കോൺഗ്രസ് എംഎൽഎ കെ.എൻ. രാജണ്ണ.
രഹസ്യബാലറ്റിലൂടെയാണ് സിദ്ധരാമയ്യയെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം രാജിവയ്ക്കുംവരെ നേതൃവിഷയം ഉയർത്തരുതെന്നും രാജണ്ണ പറഞ്ഞു. സിദ്ധരാമയ്യയെ മാറ്റുകയാണെങ്കിൽ ദളിത് നേതാവായ ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന് രാജണ്ണ ആവശ്യപ്പെട്ടു. ഈ വർഷം ആദ്യമാണ് രാജണ്ണയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്.
ഹൈക്കമാൻഡ് നിർദേശപ്രകാരമായിരുന്നു നടപടി. വോട്ട്കൊള്ള സംബന്ധിച്ച് രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്കെതിരേ രാജണ്ണ നടത്തിയ പ്രസ്താവനയാണ് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചത്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്. രാഹുലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നതല്ലെന്നും വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ പുറത്തുവന്നിരിക്കുന്ന വിവരങ്ങളെല്ലാം വളരെ ഗുരുതര സ്വഭാവമുള്ളതാണ്. നടന്നത് കുറ്റകൃത്യമാണെന്നതാണ് ഈ വിവരങ്ങളെല്ലാം വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ സൈബർ സംഘങ്ങളെല്ലാം നടത്തുന്ന അധിക്ഷേപങ്ങളെല്ലാം കാണിക്കുന്നത് അവർ സ്ത്രീകളുടെ കൂടെയല്ല എന്നാണ്. രാഹുലിനെ വിമർശിച്ച കോൺഗ്രസിന്റെ വനിതാ നേതാക്കളെ അടക്കം സൈബർ സംഘം ആക്രമിക്കുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
Kerala
തൃശൂർ: സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവുനായ ആക്രമണത്തിൽ മാനുകൾ ചത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. അന്വേഷണത്തിന് വനംമന്ത്രി സമിതി രൂപീകരിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, വനം വിജിലൻസ് വിഭാഗം സിസിഎഫ് ജോർജി പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് അംഗങ്ങൾ. നാലുദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനും നിർദേശം നൽകി.
സുവോളജിക്കല്‍ പാര്‍ക്കിലെ പുള്ളിമാനുകളെ പാര്‍പ്പിച്ച സ്ഥലത്തേക്ക് പ്രദേശത്തുനിന്നുള്ള തെരുവ് നായകൾ അതിക്രമിച്ച് കയറി ആക്രമിച്ചതില്‍ ഏതാനും പുള്ളിമാനുകള്‍ ചത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കാനും ആവശ്യമായ മറ്റ് കര്‍ശന നടപടികള്‍ സ്വീകരിയ്ക്കാനും മന്ത്രി നിര്‍ദേശം നൽകി.
മരിച്ച പുള്ളിമാനുകളുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ആര്. രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.
1991 ൽ കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രി ആയിരുന്നു. 1980ല്‍ കോവളത്തുനിന്നും 1991ല്‍ പാറശാലയില്‍നിന്നും നിയമസഭയില്‍ എത്തി.
കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ സി.എം. ഓമന. മക്കള്‍: ആര്. പ്രപഞ്ച് ഐഎഎസ്, ആര്. വിവേക്.
Kerala
പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ തെരുവുനായകളെയും മാറ്റുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എം.ബി. രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവുനായകളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു.
സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവുനായകളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളിയാകും. നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോമുകൾക്ക് സ്ഥലം കണ്ടെത്തുക പ്രയാസകരമാകുമെന്നും മന്ത്രി പറഞ്ഞു.
"കൂടുതൽ ജീവനക്കാരെയും നിയോഗിക്കേണ്ടിവരും. നിലവിലുള്ള എബിസി കേന്ദ്രങ്ങൾ പോലും കേരളത്തിൽ കൃത്യമായി പ്രവർത്തിക്കുന്നില്ല.'-മന്ത്രി പറഞ്ഞു.
"ഏറ്റവും ഒടുവിൽ പ്രസിദ്ധകരിച്ച ലൈവ് സ്റ്റോക്ക് കണക്ക് പ്രകാരം കേരളത്തിൽ 2.80 ലക്ഷത്തിലധികം തെരുവുനായകളുണ്ട് ഒരു വർഷത്തിനിടെ ആകെ 15,825 നായകളെ മാത്രമാണ് വന്ധ്യകരണം ചെയ്തത്. ഈ സാമ്പത്തിക വർഷം 9,737 നായകളെ വന്ധ്യകരണം ചെയ്തു. ആകെ 19 എബിസി കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ ചിലത് പ്രവർത്തിക്കുന്നുമില്ല. ആനിമൽ ക്യാചർമാരായി ആകെ 595 പേരാണ് ഉള്ളത്.'-എം.ബി. രാജേഷ് പറഞ്ഞു.
പ്രാദേശിക എതിർപ്പുകൾ കാരണം എബിസി കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നത്. സ്ഥലപ്രശ്നം കാരണമാണ് പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. എബിസി കേന്ദ്രങ്ങൾ പോലും നാട്ടുകാർ സമ്മതിക്കാത്തിടത്ത് ഷെൽട്ടർ ഹോമുകൾ എങ്ങനെ തുറക്കുമെന്നാണ് ആശങ്ക ഉയരുന്നത്.
മന്ത്രിതല യോഗങ്ങൾക്കും ആനിമൽ വെൽഫെയർ ബോർഡ് യോഗത്തിനും ശേഷമായിരിക്കും സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കേരളം വഴി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കൊച്ചി: ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സംവിധായകൻ വിനയൻ. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു.
ഇതിനു മറുപടിയായിട്ടാണ് ഫേയ്സ്ബുക്കിലൂടെ വിനയൻ രംഗത്തെത്തിയത്. 2022 ലെ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ സിനമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു. ഇത് വെളിപ്പെടുത്തിയത് ജൂറി അംഗങ്ങൾ തന്നെയാണ്.
അന്നത്തെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും അക്കാര്യം പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയായിലുണ്ട്. മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ ഒന്നു കൂടി എടുത്തയച്ചു തരാം.
സ്വജനപക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ലെന്നും വിനയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന് ഉപദേശവുമായി മന്ത്രി സജി ചെറിയാൻ. സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.
പ്രശ്നങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യാൻ തയാറാണ്. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കാര്യങ്ങൾ അംഗീകരിക്കില്ല. അതൊക്കെ പാർട്ടി താക്കീതു ചെയ്ത് നിർത്തും.
തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കു പിന്നിൽ പാർട്ടിയിലെ ചിലരാണെന്ന ജി.സുധാകരന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടന്ന കെപിസിസിയുടെ പരിപാടിയിൽ സുധാകരൻ പങ്കെടുത്തിരുന്നു.
തുടർന്നാണ് അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സൈബർ ആക്രമണമുണ്ടായത്. ഇതിനു പിന്നിൽ പാർട്ടിയിലെ ചിലരാണെന്നും അവരെ തനിക്ക് അറിയാമെന്നും ജി.സുധാകരൻ പറഞ്ഞിരുന്നു.
Kerala
തൃശൂർ: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മന്ത്രി പി. പ്രസാദും പങ്കെടുക്കുന്ന കാർഷികസർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പത്ര ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും വിലക്ക്. ഗവർണറുടെ ഓഫീസിൽനിന്നുള്ള നിർദേശമനുസരിച്ചാണോ വിലക്കെന്ന ചോദ്യത്തിനു വ്യക്തമായ മറുപടിപറയാതെ സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർഹുസൈൻ ഒഴിഞ്ഞുമാറി.
ഗവർണർ വിലക്കേർപ്പെടുത്താതെ സർവകലാശാലയ്ക്ക് ഇത്തരം നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമോ എന്ന ചോദ്യത്തിന്, ഞങ്ങളുടെ തീരുമാനം ഇതാണെന്നായിരുന്നു മറുപടി. ഭാരതാംബവിഷയത്തിൽ മന്ത്രി പി. പ്രസാദും ഗവർണറും തമ്മിലുണ്ടായ വിവാദത്തിനുശേഷം ആദ്യമായാണ് ഇരുവരും ഒരു വേദിയിലെത്തുന്നത്. രണ്ടുപേരും ഒരേ വേദി പങ്കിടുന്നതു പകർത്താതിരിക്കാൻ മന്ത്രിയാണോ ഗവർണറാണോ വിലക്കേർപ്പെടുത്തിയതെന്നതാണ് ഉയരുന്ന ചോദ്യം.