തിരുവനന്തപുരം: വട്ടിയൂർകാവ് എംഎൽഎ വി.കെ. പ്രശാന്ത് ഓഫീസ് മുറി ഒഴിയണമെന്ന ആർ. ശ്രീലേഖയുടെ പരാമർശത്തിനെതിരെ മന്ത്രി വി. ശിവൻകുട്ടി.
ജനകീയനായ എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ പരസ്യമായ ലംഘനമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു.
ഏഴ് വർഷമായി വട്ടിയൂർക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ഒരു ഓഫീസിന്റെ പ്രവർത്തനത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത് നഗരസഭാ സെക്രട്ടറിയാണ്, മറിച്ച് വ്യക്തിവിരോധം തീർക്കാൻ കൗൺസിലർ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്വഴക്കമെന്നും മന്ത്രി കുറിച്ചു.
ഒരു ജനപ്രതിനിധിയുടെ ഓഫീസ് എന്നത് കേവലം ഒരു കെട്ടിടമല്ല, അത് ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള ഇടമാണ്. കോർപറേഷൻ നിശ്ചയിച്ച വാടക കൃത്യമായി നൽകി, നിയമപരമായി പ്രവർത്തിക്കുന്ന ഒരു ഓഫീസിനെതിരെയുള്ള നീക്കം സാമാന്യ മര്യാദകളുടെ ലംഘനമാണ്.
നിയമപരമായ കരാർ കാലാവധി നിലനിൽക്കെ, നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തി എംഎൽഎ ഓഫീസിനെതിരെ തിരിയുന്നവർ യഥാർഥത്തിൽ വെല്ലുവിളിക്കുന്നത് വട്ടിയൂർക്കാവിലെ ജനങ്ങളെയാണെന്നും മന്ത്രി പറഞ്ഞു.
Tags : v.Shivankutty Minister v.k.prashanth mla