Kerala
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂളിൽ വൻ തീപിടിത്തം. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു.
പുലർച്ചെ മൂന്നോടെയാണ് തീപിടിത്തം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ബസുകളാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്.
സ്കൂളിൽ നിന്ന് തീ ഉയരുന്നത് കണ്ട പ്രദേശവാസികളാണ് അഗ്നിശമന സേനയെയും പോലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്തി. അപകട സമയം സ്കൂളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തെ ചൊല്ലി പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വാക്കുതർക്കം.
അക്രമ സംഭവത്തിൽ എസ്എഫ്ഐക്കെതിരേ പ്രമേയം ആവശ്യമാണെന്ന നിലപാടിൽ എതിർപ്പുണ്ടായതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കാൻ ഔദ്യോഗികവിഭാഗം അനുമതി നിഷേധിക്കുകയായിരുന്നു.
നെടുമങ്ങാട് നടന്ന തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിലാണ് വാക്കുതർക്കം രൂപപ്പെട്ടത്. തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിലും സമാന ആവശ്യം ഉന്നയിച്ച് രണ്ട് ചേരികളായി തിരിഞ്ഞ് ഉദ്യോഗസ്ഥർ തർക്കത്തിലേർപ്പെട്ടിരുന്നു.
നെടുമങ്ങാട് നടന്ന സമ്മേളനത്തിൽ എസ്എഫ്ഐക്കെതിരേ പ്രമേയം വേണമെന്ന് ആവശ്യമുയരുകയും തുടർന്ന് എസ്എഫ്ഐ ഗുണ്ടകൾ എന്ന പരാമർശം ഉണ്ടാകുകയും ചെയ്തതോടെയാണ് ബഹളമുണ്ടായത്.
Kerala
തിരുവനന്തപുരം: രാജ്യത്തെ പബ്ലിക് ഓപ്പണ്‍ സർവകലാശാല വൈസ് ചാൻസലർമാരുടെ വട്ടമേശ സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മേളനം 25 വരെ പാളയം മാസ്കോട്ട് ഹോട്ടലിലാണ് നടക്കുക.
കോമണ്‍വെൽത്ത് ഓഫ് ലേണിംഗ്-കോമണ്‍വെൽത്ത് എഡ്യുക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വിസി ഡോ. ജഗതി രാജ് വി.പി പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 10.15 ന് മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. 25 ന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഉദ്ഘാടനം ചെയ്യും.
ഓപ്പണ്‍ യൂണിവേഴ്സിറ്റികൾ തമ്മിലുള്ള ക്രെഡിറ്റ് ട്രാൻസ്ഫർ ഫ്രെയിംവർക്ക് രൂപീകരിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പഠനരീതികൾ നവീകരിക്കുക, ഉന്നതവിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം ഉറപ്പിക്കുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
വിദൂര വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധിയുടെയും സാങ്കേതികവിദ്യയുടെയും ഫലപ്രദമായ ഉപയോഗം, വിദൂര വിദ്യാഭ്യാസത്തിൽ പഠിതാക്കളുടെ പ്രവേശനാനുപാതം വർധിപ്പിക്കുവാനുള്ള നടപടികൾ എന്നിവയും സമ്മേളനം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. പി.പി അജയകുമാർ, ഡോ. സി. ഉദയകല, ഡോ. എം. ജയപ്രകാശ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Kerala
കൊച്ചി: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നുണ്ടോയെന്ന് ചോദിച്ച കോടതി സ്പോണ്‍സര്‍മാരുടെ മുഖങ്ങള്‍ കാണാനാണ് ബോര്‍ഡുകള്‍ വയ്ക്കുന്നതെന്നും പറഞ്ഞു. അനധികൃത ഫ്ലക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
അതേസമയം ആറ്റുകാൽ പൊങ്കാലയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല ദിവസം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം പൂങ്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
പറമ്പ് നോക്കി നടത്തുന്നയാൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിലുള്ള അസ്ഥികളും തലയോട്ടികളും കണ്ടത്. ഉടൻ തന്നെ ഇയാൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് നടത്തിയ പരിശോധനയിൽ ഒരു തലയോട്ടിയിൽ വാസു എന്ന് പേനകൊണ്ട് എഴുതിയിട്ടുള്ളതായി കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്ത് നൽകിയ മാനനഷ്ട കേസിൽ രാഷ്ട്രീയ നിരീക്ഷകൻ കെ.എം. ഷാജഹാന് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. തിരുവനന്തപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
പിഴ ശിക്ഷയോടൊപ്പം കോടതിചെലവും ഷാജഹാൻ അടയ്ക്കണമെന്നും കോടതി വിധിച്ചു. യൂട്യൂബിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് എസ്. ശ്രീജിത്ത് ഫയൽ ചെയ്ത സിവിൽ കേസിലാണ് നിലവിലെ കോടതി വിധി.
സമാന സംഭവത്തിൽ എഡിജിപി ക്രിമിനൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. ക്രിമിനൽ കേസിലെ വിധി ഇനി വരാനുണ്ട്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്. ആരോപണം നേരിടുന്ന ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റിയതിന് പിന്നാലെ സസ്പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ്.
ബിന്ദു സുന്ദറിനെതിരെ കൈക്കൂലി ആരോപണവും ഉയർന്നിരുന്നു. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരുന്നത്. കുടുംബം പ്രതിഷേധം കടുപ്പിച്ചതോടെയാണ് ആരോഗ്യവകുപ്പ് ഡോക്ടർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്നത്.
സംഭവത്തിന് പിന്നാലെ കുടുംബത്തിനൊപ്പം വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഡോക്ടർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചിരുന്നു.
ഗുരുതരാവസ്ഥയിലെന്നു കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിപ്പിക്കൽ, വിവരം ബന്ധുക്കളെ അറിയിക്കാതിരിക്കൽ, അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ ചികിത്സാ പിഴവ് തുടങ്ങിയ ഗുരുതര ആരോപണമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ പാലോട് സ്വദേശികളായ കുടുംബം ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന അറിയിച്ചു.
ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ തീരുമാനം. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തും.
കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാൻ നിര്‍ദേശിക്കുകയായിരുന്നു. പുലർച്ചെ നാലോടെ യുവതിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ അറിയിച്ചത്. ഇതേ തുടർന്ന് ചികിത്സപിഴവ് ആരോപിച്ച് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ കീഴിലുള്ള തൊഴിൽ അധിഷ്ഠിത വിദ്യാവികസന കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി.
തൊഴിൽ അധിഷ്ഠിത കോഴ്സുകളിൽ കൃത്യമായ പരിശീലനം നൽകാതെയും പരിശീലനാർഥികൾക്കു വ്യാജ അഡ്മിഷൻ നൽകിയതായി കാണിച്ചും, പരിശീലനം പൂർത്തിയാക്കിയവർക്ക് ജോലി ലഭിച്ചെന്നു കാണിക്കാൻ വ്യാജ ശന്പള സർട്ടിഫിക്കറ്റും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഹാജരാക്കിയും പദ്ധതിനിർവഹണ ഏജൻസികൾ ഫണ്ട് തട്ടിയെടുക്കുന്നു.
പരിശോധിച്ച് ഉറപ്പാക്കേണ്ട ജില്ലാ-സംസ്ഥാന നിർവഹണ ഉദ്യോഗസ്ഥർ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നതായും ‘ഓപ്പറേഷൻ സ്കിൽ ഗാർഡ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി.
സംസ്ഥാനത്തു പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത 47 പദ്ധതിനിർവഹണ ഏജൻസികളിലും ഡിഡിയുജികെവൈ പദ്ധതി നിർവഹണത്തിനായുള്ള സംസ്ഥാന ഓഫീസിലും 14 ജില്ലാ ഓഫീസുകളിലും ഉൾപ്പെടെ 62 ഇടങ്ങളിലായിരുന്നു വിജിലൻസ് മിന്നൽ പരിശോധന.
മാനദണ്ഡം പാലിക്കാത്ത ഏജൻസികൾക്ക് ഉദ്യോഗസ്ഥർ പണം മാറി നൽകുന്നു. പരിശീലനകേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യമുണ്ടോയെന്ന് ഉറപ്പാക്കാതെ പദ്ധതി അനുവദിക്കുന്നു. ചില ഏജൻസികൾ അതതു സ്ഥാപനങ്ങളിലെ ജീവനക്കാരെ തന്നെ ട്രെയ്നികളായി കാണിച്ച് തുക തട്ടുന്നു. പരിശീലനാർഥികൾ കൃത്യമായി പരിശീലനത്തിൽ പങ്കെടുക്കുന്നില്ല.
പഞ്ച് ഇൻ ചെയ്ത ഉടൻതന്നെ പഞ്ച് ഔട്ട് ചെയ്യുന്നു. നിർവഹണ ഏജൻസികൾക്ക് മൂന്നു വർഷ പ്രവൃത്തിപരിചയം ആവശ്യമെന്ന മാനദണ്ഡമുണ്ടായിരിക്കെ, പ്രവൃത്തിപരിചയമില്ലാത്ത സ്ഥാപനങ്ങളെയും പദ്ധതി നിർവഹണ ഏജൻസികളായി തെരഞ്ഞെടുത്തു.
പരിശീലനാർഥികൾക്കു ജോലി ലഭിച്ചെന്ന് ഉറപ്പു വരുത്താതെ ഏജൻസികൾക്ക് പണം പൂർണമായി മാറിനൽകുന്നു. പല ഏജൻസികളും പദ്ധതിയുമായി ബന്ധമില്ലാത്ത ജീവനക്കാർക്ക് പദ്ധതി ഫണ്ടിൽനിന്നുള്ള പണമുപയോഗിച്ച് ശന്പളം നൽകിയതായും വിജിലൻസ് കണ്ടെത്തി.
ചില സ്ഥാപനങ്ങൾ പരിശീലനാർഥികൾക്ക് പോസ്റ്റ് പ്ലേസ്മെന്റ് അലവൻസായി നൽകേണ്ട തുക പരിശീലനാർഥികൾക്ക് നൽകുന്നില്ല. ചില ഏജൻസികൾ പോസ്റ്റ് പ്ലേസ്മെന്റ് അലവൻസുകൾ കൃത്രിമരേഖ ചമച്ച് തട്ടിയെടുക്കുന്നു.
പരിശീലനാർഥികളെ ഫോണിൽ ബന്ധപ്പെട്ടു നടത്തിയ പരിശോധനയിൽ പലർക്കും പോസ്റ്റ് പ്ലേസ്മെന്റ് അലവൻസ് ലഭിച്ചില്ല. പദ്ധതി നടത്തിപ്പിനായി കെട്ടിവയ്ക്കേണ്ട ബാങ്ക് ഗാരന്റികൾ പല ഏജൻസികളും പുതുക്കിയില്ല. പരിശീലനാർഥികളുടെ പ്ലേസ്മെന്റ് വിവരങ്ങൾ ഓണ്‍ലൈൻ പോർട്ടലിൽ രേഖപ്പെടുത്താത്ത പദ്ധതിനിർവഹണ ഏജൻസികൾക്കും പണം അനുവദിച്ചു.
ചിലർ പദ്ധതിത്തുകയുടെ ഒന്നോ രണ്ടോ ഗഡുക്കൾ വാങ്ങിയെടുത്ത ശേഷം പരിശീലനം പൂർത്തിയാക്കാതെ ഉപേക്ഷിക്കുന്നു. ഏജൻസികളിൽനിന്നു പണം റിക്കവറി ചെയ്യേണ്ട ഉദ്യോഗസ്ഥർ തുടർനടപടി സ്വീകരിക്കാതെ ക്രമക്കേടുകൾക്കു കൂട്ടുനിന്നു.
ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ തിരുവനന്തപുരത്തെ സംസ്ഥാന ഉദ്യോഗസ്ഥൻ പദ്ധതിനിർവഹണ ഏജൻസി ഡയറക്ടറിൽനിന്ന് യുപിഐ മുഖേന 25,000 രൂപ കൈപ്പറ്റിയതായും കണ്ടെത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ആചാരസംരക്ഷണത്തിന് അനുകൂലമായ നിലപാടു സുപ്രീംകോടതിയിൽ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി. സർക്കാർ മുന്‍പു കൊടുത്തിരിക്കുന്ന സത്യവാങ്മൂലം മാറ്റിക്കൊടുക്കാൻ തയാറാകണം.
ശബരിമലയിലെ ആചാരങ്ങൾ ധ്വംസിക്കാൻ സർക്കാർ പ്രവർത്തിച്ചപ്പോൾ ആചാരസംരക്ഷണത്തിനായി സമരം ചെയ്ത ഭക്തർക്കെതിരേ എടുത്ത കള്ളക്കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സിപിഎം-കോണ്‍ഗ്രസ് കുറുവാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ സ്വർണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ നടപടി എടുക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു ബിജെപി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഇന്നലെ ചേർന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ 140 നിയമസഭാ മണ്ഡലങ്ങളെപ്പറ്റിയും ചർച്ച നടന്നു. പതിനാലു ജില്ലകളിലും രണ്ടു സംസ്ഥാന ഭാരവാഹികൾ നേരിട്ടെത്തി 140 നിയമസഭാ മണ്ഡലങ്ങളിൽനിന്നും അഭിപ്രായം ശേഖരിച്ചിരുന്നു.
ആ അഭിപ്രായങ്ങൾ തെരഞ്ഞെടുപ്പു കമ്മിറ്റിക്കു കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തുകയും ചെയ്തു. സംസ്ഥാന ഇലക്ഷൻ കമ്മിറ്റി തീരുമാനങ്ങൾ കേന്ദ്ര പാർലമെന്ററി ബോർഡിന് അയയ്ക്കാൻ നടപടി ക്രമങ്ങൾ ആരംഭിച്ചെന്നും സുരേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി വേട്ട. പാപ്പനംകോട് 300 കിലോഗ്രാമിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ. കരകുളം സ്വദേശി അഫ്സൽ ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്നോവ കാറിലെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. തലസ്ഥാനത്ത് അടുത്തിടെ നടന്നിട്ടുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് പറയുന്നു.
പിടിയിലായ പ്രതി അഫ്സൽ നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നു എന്നാണ് വിവരം. ഇന്നോവ കാറും അതിലുണ്ടായിരുന്ന 300 കിലോഗ്രാം കഞ്ചാവും മറ്റൊരാൾക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴായിരുന്നു പ്രതി പിടിയിലായത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാതെ പോലീസ്. സംഭവത്തിൽ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇതോടകം വൈറലായിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ച് സാക്ഷി മൊഴി രേഖപ്പെടുത്തിയ ശേഷമേ തുടർ നടപടികളിലേക്ക് കടക്കൂ എന്നാണ് പോലീസിന്റെ നിലപാട്.
വഞ്ചിയൂർ പോലീസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. അതേസമയം എസ്എഫ്ഐക്കാരുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത നടപടിയിൽ സേനയ്ക്കുള്ളിൽ വലിയ വിമർശനം ഉയരുന്നുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പോലീസ് ട്രെയിനിംഗ് കോളജിൽ നടക്കുന്നതിനിടെയാണ് സംഭവം.
ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിഷയം ഉന്നയിക്കാനാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. അതേസമയം, കമ്മീഷണറുടെ നിർദേശത്തിലാണ് എസ്എഫ്ഐക്കാരുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
Kerala
ന്യൂഡൽഹി: ഡൽഹിയിലെത്തിയ കേരളത്തിൽ നിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ഇന്ന് വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തും. ബുധനാഴ്ച സംഘം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടികാഴ്ച നടത്തി.
തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് രാജ്യ തലസ്ഥാനത്തൊരുക്കിയത്. ബിജെപി ദേശീയ ആസ്ഥാനത്ത് പഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്.
ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും ഡൽഹി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകർ വരവ് ആഘോഷമാക്കി. നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ തുടർ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കൂടികാഴ്ചയിൽ നിർദേശിച്ചത്.
വൈകിട്ട് നാല് മണിമുതൽ രണ്ട് മണിക്കൂറാണ് സംഘം പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുക. മോദിയുടെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. ഉച്ചയ്ക്ക് പാർലമെന്റും സന്ദർശിക്കും.
വെള്ളിയാഴ്ച സംഘം രാഷ്ട്രപതി ഭവൻ സന്ദർശിക്കും. തിരുവനന്തപുരത്തടക്കം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച 115 ജനപ്രതിനിധികളാണ് സംഘത്തിലുള്ളത്. കൂടികാഴ്ചകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും യാത്ര ധൂർത്താണെന്ന പ്രചാരണം കള്ളമെന്നും വി.വി. രാജേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: അബദ്ധത്തിൽ പോലും മുൻ മേയർ ആര്യ രാജേന്ദ്രനെ കാണരുതേയെന്ന് പ്രാർഥനയോടെയാണ് മുന്നോട്ടുപോകുന്നതെന്ന് മുൻ കെഎസ്ആർടിസി ജീവനക്കാരൻ യദു. കെഎസ്ആർടിസിയിലെ ജോലി നഷ്ടമായതിനെ തുടർന്ന് നിലവിൽ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്യുകയാണ് യദു.
2024 ഏപ്രില്‍ 27 ന് രാത്രി 10ഓടെ ആയിരുന്നു പാളയം സാഫല്യം കോംപ്ലക്സിന് സമീപം യദുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവം നടക്കുന്നത്. ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും സഞ്ചരിച്ചിരുന്ന കാറില്‍ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു നടുറോഡില്‍ വാക്കേറ്റമുണ്ടായത്.
മേയറെയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് പിന്നാലെ യദുവിന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു. സംഭവം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കേസെവിടെയുമെത്താത്തതിനാൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ യദുവിന് സാധിച്ചില്ല.
ഇതേ തുടർന്നാണ് കുടുംബം നോക്കാൻ യദു ഓൺലൈൻ ഭക്ഷണ വിതരണവുമായി മുന്നോട്ടുപോകുന്നത്. സ്വകാര്യ ബസുകളിൽ ജോലി നോക്കിയെങ്കിലും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എപ്പോഴും തന്റെ വാഹനം പിടികൂടിയിരുന്നതായി യദു പറയുന്നു.
ഇതോടെ ബസ് ഉടമകളും ഒഴിവാക്കാൻ തുടങ്ങി. മറ്റ് വഴികളില്ലാതായതോടെയാണ് ഈ ജോലി തെരഞ്ഞെടുത്തതെന്നും യദു പറയുന്നു. വിവാദത്തിന് ശേഷം ആര്യാ രാജേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല. കാണരുതെന്നാണ് പ്രാർഥനയെന്നും യദു പറയുന്നു.
കണ്ടാൽ വീണ്ടും പുതിയ കള്ളക്കേസ് വല്ലതും കൊടുത്താൽ ഇനിയും ദുരിതത്തിലാകുമെന്നാണ് യദുവിന്റെ ആരോപണം. നിലവിൽ ആര്യയുടെ വീട് ഉൾപ്പെടുന്ന മുടവൻമുകൾ ഭാഗത്താണ് യദു ഭക്ഷണവിതരണം നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അധികാരത്തിലെത്തിയാൽ മേയറുടെ ഡ്രൈവറായി തന്നെ നിയമിക്കുമെന്നെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നതായി യദു പറയുന്നു. എന്നാൽ ഔദ്യോഗികമായി ഒരു വിളിയും വന്നിട്ടില്ലെന്നും ജോലിക്കുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും യദു വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പോങ്ങനാട് സ്വദേശിയായ മണിക്കുട്ടൻ(60) ആണ് പിടിയിലായത്.
പോങ്ങനാട് പഴയചന്ത തട്ടാക്കുന്നിൽ വീട്ടിൽ സിന്ധുവിന് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ ഇരുകൈകൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സിന്ധുവിന്റെ അമ്മാവനും അയൽവാസിയുമാണ് പ്രതിയായ മണിക്കുട്ടൻ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.30ഓടെ ആയിരുന്നു സംഭവം. മകളെ ട്യൂഷന് കൊണ്ടുവിട്ടശേഷം സിന്ധു വീട്ടിലേക്ക് കയറുന്ന വഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് പ്രതി യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് റീ ഷെഡ്യൂള്‍ ചെയ്ത ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം കോര്പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുന്നത്.
ആദ്യ സര്‍വീസ് മേയര്‍ വി.വി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള ഇ ബസ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. തർക്കത്തിൽ ചർച്ചകളിലൂടെ പരിഹാരമായതോടെ കൂടുതൽ റൂട്ടുകളിലേക്ക് ഇ ബസ് സർവീസ് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.
രാവിലെ 7.30 നാണ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് കുരുവിക്കാട്, തിട്ടമംഗലം,കുന്നൻപാറ, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്ക് ആദ്യ സർവീസ് ആരംഭിച്ചത്.
തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വാർഡുകളിലെ റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങും. മറ്റ് പല കൗൺസിലർമാരും ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്നും ഇപ്പോൾ നിശ്ചയിച്ച 23 സർവീസുകൾ ആരംഭിച്ച ശേഷം പുതിയ സർവീസുകൾ ആവശ്യമെങ്കിൽ ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയിട്ടുള്ളത്.
ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും മേയര്‍ പ്രതികരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം.
അപകടത്തിന് ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോകുകയായിരുന്നു. നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിവേദിതിന് കാലുകൾക്കും സൂരജിന് നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവിന് പരിക്ക്. നെടുമങ്ങാട്, ആനാട് സ്വദേശി സഞ്ജയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
അൻസർ എന്നയാളാണ് സഞ്ജയ്ക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സഞ്ജയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അൻസറിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അവശനിലയിലായ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ റിച്ചാർഡ് ജോൺ (47) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒൻപതോടെ ആയിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് വിഴിഞ്ഞം ഹാർബറിലെത്തിയ വള്ളത്തിൽ നിന്നാണ് അവശനിലയിലായ റിച്ചാർഡ് കടലിലേക്ക് വീണത്. തിങ്കളാഴച പുലർച്ചെ മത്സ്യബന്ധനത്തിന് പോയതായിരുന്നു റിച്ചാർഡ് ജോൺ.
ഒപ്പം സുഹൃത്തുക്കളായ സോളമൻ, സ്റ്റാൻലി എന്നിവരുമുണ്ടായിരുന്നു. തിരികെ ഒൻപതോടെ വിഴിഞ്ഞം ഹാർബറിലെത്തിയ റിച്ചാർഡ് വള്ളം അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സോളമൻ കടലിലേക്ക് ചാടി റിച്ചാർഡിനെ ഉയർത്തിയെടുത്തു. ഉടൻതന്നെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ പ്രതികരണവുമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത്. ആരോപണം വസ്തുതാ വിരുദ്ധമെന്ന് കെജിഎംഒഎ അറിയിച്ചു.
പ്രസവ സമയത്ത് ഉണ്ടാകാവുന്ന സ്വാഭാവികമായ ചില സങ്കീർണതകളാണ് നിർഭാഗ്യവശാൽ സംഭവിച്ചതെന്നും കെജിഎംഒഎ വ്യക്തമാക്കി. 1500 ഓളം പ്രസവങ്ങളും 600 ഓളം ലാപറോസ്കോപിക് സ്റ്റെറിലൈസേഷനുകളും വിജയകരമായി നടത്തിയ വളരെ സീനിയറായ ഡോക്ടറാണ് ഈ പ്രസവം കൈകാര്യം ചെയ്തതെന്നും അസോസിയേഷൻ പ്രതികരിച്ചു.
പ്രസവശേഷം രോഗി സുഖമായി ആശുപത്രി വിട്ടിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷമാണ് തിരികെ ചികിത്സയ്ക്ക് എത്തുന്നത്. അതിനുശേഷം ആണ് ചികിത്സാ പിഴവ് ആരോപണമെന്നും കെജിഎംഒഎ വ്യക്തമാക്കി. ഡിഎംഒ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും കെജിഎംഒഎ കൂട്ടിച്ചേർത്തു.
Kerala
തിരുവനതപുരം: തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി അപകടം. നന്ദിയോട് സ്വദേശി നിഖിലിന് ആണ് അപകടത്തിൽ പരിക്കേറ്റത്. പാലോട് ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയ്ക്ക് ആയിരുന്നു അപകടം സംഭവിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ. ഈ സമയം മുന്നിലുണ്ടായിരുന്ന പോലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിഖിൽ അപകടം ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചുമാറ്റി. ഇതോടെ നിഖിലിന്റെ ബൈക്ക് എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു.
കെഎസ്ആർടിസി ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ യുവതിക്ക് അർധരാത്രി പോലീസ് ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ സന്ദേശങ്ങളയയ്ക്കുന്നതായി പരാതി. തുമ്പ പോലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷിനെതിരെയാണ് പരാതി.
ഹോട്ടൽ ജീവനക്കാരിയായ യുവതി പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പരാതി നല്‍കാനാണ് തുമ്പ പോലീസ് സ്റ്റേഷനിലെത്തിയത്. ഈ സമയം ജിഡി ചുമതലയിലുണ്ടായിരുന്ന സന്തോഷ് ഇവരുടെ മൊബൈൽ നമ്പർ വാങ്ങിയിരുന്നു.
പിന്നാലെ രാത്രികാലങ്ങളിൽ നിരന്തരം സന്ദേശങ്ങളയച്ച് യുവതിയെ സന്തോഷ് ശല്യം ചെയ്യുന്നതായാണ് പരാതി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്കാണ് യുവതി ഇതുസംബന്ധിച്ച പരാതി നൽകിയത്. പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. വിളപ്പിൽശാല ചിലപ്പാറ അരുവിപ്പുറത്താണ് സംഭവം. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭർത്താവ് രതീഷിനെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് കൊലപാതകം. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമാണ്.
വിദ്യയെ കൊലപ്പെടുത്തിയ വിവരം രതീഷ് സുഹൃത്തിനോടു പറഞ്ഞു. സുഹൃത്താണ് പോലീസിൽ അറിയിക്കുന്നത്.
മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
Kerala
തിരുവനന്തപുരം: ബീമാപള്ളിക്ക് സമീപം കളിക്കുന്നതിനിടെ പന്തെടുക്കാൻ കടലിൽ ഇറങ്ങിയ കൗമാരക്കാരൻ മരിച്ചു. ബീമാപള്ളി സ്വദേശി റിഹാൻ (16) ആണ് മരിച്ചത്. റിഹാനൊപ്പം കടലിൽ ഇറങ്ങിയ മറ്റ് രണ്ട് പേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി.
സാജിത്, ടിബിൻ എന്നിവരാണ് റിഹാനൊപ്പം കടലിൽ ഇറങ്ങിയത്. ചെറിയതുറ റോസ് മിനി കോൺവെന്റിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇവർ. ഞായറാഴ്ച വൈകുന്നേരം ബീമാപള്ളിക്ക് സമീപം കടൽതീരത്ത് പന്തുകളിക്കുകയായിരുന്നു.
ഇതിനിടെ പന്ത് കടലിൽ വീണതോടെ എടുക്കാനിറങ്ങിയപ്പോഴാണ് തിരയിൽപെട്ടതെന്ന് നാട്ടുകാർ പറയുന്നു. തിരയിൽ പെട്ടതോടെ ഇവർ ബഹളം വച്ചത് കേട്ടതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. ഇതേ തുടർന്ന് രണ്ട് പേരെ രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ തിരയിൽപെട്ട റിഹാനെ കണ്ടെത്താനായില്ല. തുടർന്ന് മുങ്ങൽ വിദഗ്ധരെയടക്കം വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിൽ രാത്രിയോടെ റിഹാനെ കണ്ടെത്തി. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് അമ്മയും മക്കളും സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു. അരുവിക്കര സ്വദേശി ഹസീന (40)ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.
മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മക്കളായ ഷംന, റംസാന എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. ഹസീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ഹസീനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ വിഷ്ണു നേരത്തെയും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളിലെ പ്രതിയെന്ന് പോലീസ് കണ്ടെത്തൽ.
ഇയാൾ മുൻപ് വെള്ളറട, വിഴിഞ്ഞം എന്നിവിടങ്ങളിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസുകളുണ്ട്. അതേസമയം അപകടം നടക്കുമ്പോൾ വിഷ്ണുവിനെ കൂടാതെ മറ്റാരും വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു.
പ്രതി കൊല്ലം സ്വദേശിയായ സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം വാളകത്തേക്ക് ഥാർ ജീപ്പുമായി പോകുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിഷ്ണു കിളിമാനൂരിൽ വച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.
തുടർന്ന് ഇടിച്ച വാഹനം പിന്നോട്ടെടുത്തപ്പോഴാണ് സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ജീപ്പിൽ കുരുങ്ങിയ ബൈക്കുമായി പോയപ്പോൾ ടയർ പൊട്ടി. തുടർന്ന് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടുന്നത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ ജാമ്യത്തിൽ വിട്ടതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും സംശയിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ ഒപ്പമുണ്ടായിരുന്ന പോലീസ്, ഫയർഫോഴ്സ് ജീവനക്കാരായ സുഹൃത്തുക്കളുടെ തിരിച്ചറിയൽ കാർഡ് വണ്ടിയിൽ മറന്നുവച്ചതാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്തെങ്കിലും സംഭവസമയം ഇവർ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു. മുംബൈയിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ ശനിയാഴ്ച രാത്രി 10 ഓടെയാണ് തലസ്ഥാനത്തെത്തിച്ചത്.
ഇയാളെ പൂന്തുറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങളാണ് ഉണ്ണികൃഷ്ണനതിരെ ചുമത്തിയിട്ടുള്ളത്. തന്റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദി ഭർത്താവ് ആണെന്നായിരുന്നു മരിച്ച ഗ്രീമയുടെ സന്ദേശം.
അയർലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പ്രതി ഗ്രീമയെ ഉപേക്ഷിച്ചതായും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
എന്നാൽ ഗ്രീമയുടെ അമ്മ സജിതയുടെ അമിത വാത്സല്യവും സ്വാർഥതയുമാണ് ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് ഉണ്ണികൃഷ്ണന്റെ ബന്ധുക്കളുടെ വാദം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കേസിൽ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി മരിച്ച ഗ്രീമയുടെ ഭർതൃസഹോദരൻ ബി.എം. ചന്തു.
ഗ്രീമയും മാതാവ് സജിതയും ജീവനൊടുക്കിയതിന് പിന്നാലെ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയിരുന്നു. സഹോദരൻ തെറ്റുകാരനല്ല് ചന്തു പറഞ്ഞു.
"ചേട്ടൻ അയർലൻഡിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെയാണ് വിവാഹം. വിവാഹം കഴിഞ്ഞ് നാലഞ്ചുദിവസത്തിനുശേഷം ഹണിമൂണിനായി ഇരുവരും ആൻഡമാനിലേയ്ക്ക് പോയി. കുറച്ചുദിവസത്തിനുശേഷം ചേട്ടൻ അയർലൻഡിലേയ്ക്ക് തിരികെപ്പോയി. ചേച്ചി ഒറ്റമോളാണ്'.
"ചേട്ടനും ചേച്ചിക്കും ഒരിക്കലും പ്രൈവസി ലഭിച്ചിരുന്നില്ല. ഹണിമൂൺ സമയത്തല്ലാതെ ഒരു ദിവസം മുഴുവനായി ഒരിക്കൽ പോലും ചേച്ചിയുടെ വീട്ടുകാർ ഇരുവർക്കും മാത്രമായി സമയം നൽകിയിട്ടില്ല. ഹണിമൂൺ സമയത്തുപോലും ഗ്രീമയുടെ അമ്മ എപ്പോഴും മകളെ വിളിക്കുമായിരുന്നു. ചെറിയ കാര്യങ്ങൾക്കുപോലും അമ്മയോട് ചോദിച്ചിട്ടാണ് ചേച്ചി ചേട്ടന് മറുപടി നൽകിയിരുന്നത്. ചേട്ടൻ ഐർലൻഡിൽ പോയതിനുശേഷം ചേച്ചിയോട് സംസാരിക്കുമ്പോൾ പോലും ലൗഡ് സ്പീക്കറിലായിരിക്കും ഫോൺ. ചേട്ടന് മറുപടി നൽകുന്നതുപോലും ചേച്ചിയുടെ അമ്മയായിരുന്നു'.
"എന്ത് വാക്കുതർക്കം വന്നാലും ആത്മഹത്യ ചെയ്യുമെന്ന് ചേച്ചി ചേട്ടനെ ഭീഷണിപ്പെടുത്തുമായിരുന്നു. പലപ്പോഴും പിണങ്ങി വീട്ടിൽപ്പോയിട്ടുണ്ട്. ചേട്ടനും ചേച്ചിയും രണ്ടുപേരുടെ മാതാപിതാക്കളുമായി രണ്ടുതവണ കൗൺസിലിംഗിന് പോയി. അതൊന്നും പൂർത്തീകരിക്കാൻ ചേച്ചിയുടെ വീട്ടുകാർ സമ്മതിച്ചില്ല'.
"വിവാഹമോചനമാണ് നല്ലതെന്നാണ് സൈക്കോളജിസ്റ്റുകൾതന്നെ അഭിപ്രായപ്പെട്ടത്. ആത്മഹത്യാക്കുറിപ്പ് ഞങ്ങൾക്കും അയച്ചുതന്നിരുന്നു. ചേട്ടൻ ചേച്ചിയെ മാനസികമായി പീഡിപ്പിച്ചതായി കരുതുന്നില്ല. ഞങ്ങളുടെ പേരിൽ ഗാർഹിക പീഡനത്തിന് കേസുകൊടുക്കുമെന്നും എല്ലാവരും കൂടെ വീടിന് മുറ്റത്ത് ആത്മഹത്യ ചെയ്യുമെന്നും പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്'.- ചന്തു വ്യക്തമാക്കി.
അതേസമയം, ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്ക്കുമാണ് ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സദസിൽ തന്റെ ചിത്രവുമായി എത്തിയ കുട്ടിയോട് ചിത്രം വരച്ച പേപ്പറിൽ മേൽവിലാസം കൂടി എഴുതി കൈമാറാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'സദസിൽ നിന്ന് ഒരു കുട്ടി കുറെ നേരമായി ചിത്രം കാണിക്കുന്നു. നിന്റെ കൈ വേദനിക്കും. ചിത്രത്തിന് പിറകിൽ നിന്റെ പേരും മേൽവിലാസവും കൂടി എഴുതുക. കത്ത് അയക്കാം. നിനക്ക് എല്ലാ ആശിർവാദവും നൽകുന്നു. നിങ്ങളുടെ സ്നേഹം ഞാൻ തിരിച്ചറിയുന്നു. രാജ്യത്ത് എവിടെ പോയാലും ആ സ്നേഹം കാണാം'.-പ്രധാനമന്ത്രി പറഞ്ഞു.'
കൂടാതെ, കുട്ടിയുടെ കൈയിൽ നിന്നും ചിത്രം വാങ്ങാൻ അദ്ദേഹം എസ്പിജിയോട് ആവശ്യപ്പെട്ടു. ഈ കുട്ടികളുടെ സ്നേഹത്തെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു
Kerala
തിരുവനന്തപുരം: വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കേരളത്തിലെ ജനങ്ങൾക്കൊപ്പം കേന്ദ്ര സർക്കാർ ഉണ്ടാകുമെന്നും കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി.
ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ സംബോധന ചെയ്തായിരുന്നു പ്രസംഗം. മേയർ വി.വി. രാജേഷിനെ തന്റെ പഴയ സുഹൃത് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്.
കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടി. മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി.
കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ട്. തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ട്. പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും. ഇത് തൃശൂർ - ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, നിരവധിപദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കംകുറിച്ചു. ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു, അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു, കേരളത്തിൽ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യൂത്ത്കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജി. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ഒന്നിലധികം തവണ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.
പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പലർക്കും പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്ഥലത്ത് തുടരുകയാണ്. ഇത് അന്തിമസമരം അല്ലെന്നും തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും തുടർ സമരങ്ങൾ ഉണ്ടാകുമെന്നും യൂത്ത്കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് പ്രതികരിച്ചു.
Kerala
നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകര കവളാകുളത്ത് ഒരു വയസുകാരൻ ഇഹാന്റെ മരണത്തിൽ ദുരൂഹതകളൊഴിയുന്നില്ല. കുഞ്ഞിന്റെ മരണം സാധാരണനിലയിലുള്ളതല്ലെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹത തുടരുന്നതിനാൽ ഇഹാന്റെ മാതാപിതാക്കളെ വീണ്ടും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കുട്ടിയുടെ വയറ്റിൽ ആന്തരിക ക്ഷതമേറ്റിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ വ്യക്തതയില്ല. ക്ഷതമുണ്ടായതിനെ തുടർന്നുള്ള ആന്തരിക രക്ത സ്രാവമാണ് മരത്തിലേക്ക് നയിച്ചതെന്ന് കണക്കാക്കുന്നു. ഇതുകൂടാതെ കുട്ടിയുടെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള ഒരു പൊട്ടലും കണ്ടെത്തിയിരുന്നു.
എന്നാൽ ഇതേ കുറിച്ച് അറിയില്ലെന്നാണ് മാതാപിതാക്കളുടെ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാതാപിതാക്കളായ ഷിജിനെയും കൃഷ്ണപ്രിയയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
കുഞ്ഞിന്റെ ദേഹത്ത് കണ്ടെത്തിയ പരിക്കുകളെ കുറിച്ച് അറിയില്ലെന്നാണ് മാതാപിതാക്കൾ പോലീസിനോട് ആവർത്തിക്കുന്നത്. ഇരുവരുടെയും മൊഴികൾ പോലീസിനെ സംശയത്തിലാഴ്ത്തുന്നുണ്ട്. വെള്ളിയാഴ്ച രാത്രി പിതാവ് ഷിജിൻ വാങ്ങിക്കൊണ്ടുവന്ന ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു.
ബിസ്കറ്റിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുഴഞ്ഞുവീണ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങിനടന്ന പ്രതിയെ പിടികൂടി. തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) ആണ് പിടിയിലായത്. ഇയാൾ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
തനിക്കെതിരെ പരാതി നൽകിയതിന് യുവാവിന്റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ച കേസിൽ പ്രതിയാണ് മാർക്സിൻ. കഴിഞ്ഞ ദിവസം ഇയാൾ സ്കൂട്ടറിൽ കറങ്ങിനടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.
തുടർന്ന് മാർക്സിനെ പോലീസ് പിന്തുടർന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടർ നഷ്ടപ്പെട്ടതായി ചിറയിൻകീഴ് സ്വദേശി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ മാർക്സിൻ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം പരാതിക്കാരനായ രവീന്ദ്രൻ നായരുടേതാണെന്ന് വ്യക്തമായി. പ്രതിക്കെതിരെ മോഷണക്കേസും പോലീസ് രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: വൈദ്യുത വാഹന വിപണിയിലെ പുത്തൻ സംരംഭങ്ങൾക്കും നൂതന ആശയങ്ങൾക്കും കരുത്തുപകരാൻ കേരള സ്റ്റാർട്ടപ്പ് മിഷനും ട്രിവാൻഡ്രം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്കും സംയുക്തമായി ’ഇവോൾവ് ഇവി ഇന്നൊവേഷൻ കോഹോർട്ട്’ എന്ന പുതിയ ഇൻകുബേഷൻ പദ്ധതിക്കു തുടക്കം കുറിച്ചു.
ആറുമാസം നീണ്ടുനിൽക്കുന്ന ഈ ഡീപ്ടെക് പ്രോഗ്രാമിലൂടെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ തുടക്കക്കാരായ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമായ സാങ്കേതിക പിന്തുണയും മാർഗനിർദേശങ്ങളും നൽകുകയാണ് ലക്ഷ്യം.
വാഹന രൂപകല്പന, ബാറ്ററികൾ, ഊർജ സംഭരണ സാങ്കേതികവിദ്യകൾ, പവർ ഇലക്ട്രോണിക്സ്, ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ, സോഫ്റ്റ്വേർ ആൻഡ് കണക്റ്റിവിറ്റി സൊല്യൂഷനുകൾ, സർക്കുലർ ഇക്കണോമി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാം.
തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതിക ഉപദേശങ്ങൾക്കും വിദഗ്ധരുടെ മാർഗനിർദേശങ്ങൾക്കും പുറമേ വ്യവസായ മേഖലയിലെ പ്രമുഖരുമായുള്ള ബന്ധം സ്ഥാപിക്കാനും മികച്ച ഇന്നൊവേഷൻ ആവാസ വ്യവസ്ഥയുടെ ഭാഗമാകാനും അവസരം ലഭിക്കും.
ആറു മാസത്തെ പരിശീലനത്തിനു ശേഷം നടക്കുന്ന ’ഡെമോ ഡേ’യിൽ തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും പ്രമുഖ നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
കെഎസ്യുഎമ്മിന്റെ മികച്ച സംവിധാനങ്ങളും ട്രെസ്റ്റ് റിസർച്ച് പാർക്കിന്റെ ഗവേഷണ മികവും ഒത്തുചേരുന്നതിലൂടെ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇതു വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 27 ആണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. ഒപി ബ്ലോക്കിന് സമീപത്തുള്ള മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Kerala
തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഹോം നഴ്സായ യുവതിയുടെ രണ്ട് കാലും തല്ലിയൊടിച്ച ശേഷമാണ് പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
നാവായികുളം സ്വദേശിനി മുനീശ്വരിയെ ആണ് ഭർത്താവ് ബിനു കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ ഏഴ് മണിക്ക് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് കൊലപാതക ശ്രമത്തിലെത്തുകയുമായിരുന്നു. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് വഴക്ക് പതിവാണെന്ന് അയൽവാസികൾ പറയുന്നു.
മുനീശ്വരിയുടെ രണ്ട് കാലുകളും ബിനു കാറ്റാടിക്കഴ ഉപയോഗിച്ച് തല്ലിയൊടിക്കുകയായിരുന്നു. ഇതേ തുടർന്ന് നിലത്തുവീണ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിക്കായി കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസിലെ പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ സംസ്ഥാനത്ത് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
സാമൂഹ്യമാധ്യമങ്ങളിൽ പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് രണ്ടും പത്തനംതിട്ടയിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, പാലക്കാട് എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ അധിക്ഷേപിച്ച കോൺഗ്രസ് വനിതാ നേതാവിനെതിരെ അതിജീവിത പരാതി നൽകിയിട്ടുണ്ട്.
പരാതിക്കാരിയെ അപമാനിച്ചും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും വീഡിയോ പങ്കുവച്ച കോൺഗ്രസ് നേതാവ് ശ്രിനാദേവി കുഞ്ഞമ്മയ്ക്കെതിരെയാണ് അതിജീവിത പരാതി നൽകിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിലെ ഡിജിറ്റൽ പ്രസിൽ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് ജീവനൊടുക്കി. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം.
പെട്രോള്‍ കുപ്പിയുമായി എത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോള്‍ ശരീരത്തിൽ ഒഴിച്ച് കത്തിച്ചു. സംഭവത്തിനിടെ കടയിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു.
നെടുമങ്ങാട് സ്വദേശിയായ യുവാവ് മരിച്ചെന്നാണ് പ്രാഥമിക വിവരം. കടയിലെ സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് തീയണച്ചത്.
പൊള്ളലേറ്റ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Kerala
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. അതിർത്തി ജില്ലകൾക്കാണ് 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
Kerala
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ പത്തരയോടെ ക്ഷേത്രത്തിന്റെ വടക്കേ നടയിലെത്തിയ അമിത് ഷാ, 20 മിനിറ്റോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ എന്നിവർ ചേർന്ന് ഷായെ സ്വീകരിച്ചു. ബിജെപി സംസ്ഥാന നേതൃസമ്മേളനത്തിൽ പങ്കെടുക്കാനായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തിയത്.
ഉച്ചകഴിഞ്ഞ് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. വൈകുന്നേരം എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുണ്ട്. ബിജെപിയുടെ എപ്ലസ്, എ കാറ്റഗറി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം, സീറ്റ് വിഭജനം എന്നിവ ഇന്നത്തെ യോഗങ്ങളിൽ പ്രധാന ചർച്ചാവിഷയമാകും.
രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ഈ യോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് ഏഴോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപമാണ് സംഭവം.
ടെലഫോൺ ടവർ ജോലിക്കാരനായ കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ–സുഗന്ധി ദമ്പതികളുടെ മകൻ ജെ.എസ്. സുഭാഷ്(36)ആണ് മരിച്ചത്.
പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. കാട്ടാക്കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. പരിക്കേറ്റ് റോഡിൽ കിടന്ന സുഭാഷിനെ അയൽവാസികൾ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഭിരാമി.
Kerala
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുന്ന കാര്യത്തിൽ സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് സേവ് കേരള ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ദ്വിദിന സത്യഗ്രഹം നടത്തി.
അഡ്വ. റസൽ ജോയി സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. സേവ് കേരള ബ്രിഗേഡ് ട്രഷറർ പി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അലോഷ്യസ് പുന്നാട്ട്, ജോയിന്റ് സെക്രട്ടറി അനിൽ തൃപ്പൂണിത്തുറ, ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പുരയിടം, ജോയിന്റ് സെക്രട്ടറിമാരായ ബിബിൻ കപ്പിത്താൻ, സജീന്ദ്രൻ മാളിയേക്കൽ, ബ്രിഗേഡ് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അബ്ദുൾ ജലീൽ, വർഗീസ് തച്ചിലുകണ്ടം, ജനറൽ സെക്രട്ടറി അമൃതപ്രീതം തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് പുതിയ ഓഫീസ് തുറന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.
വിവാദങ്ങളിലല്ല, വികസനത്തിലാണ് തനിക്ക് താല്പര്യമെന്നും അത് പ്രവർത്തിയിലൂടെ തെളിയിക്കുമെന്നും ഓഫീസ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വട്ടിയൂർക്കാവിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും വരുന്ന തെരഞ്ഞെടുപ്പിൽ എവിടെ മത്സരിക്കണം എന്നത് പാർട്ടി തീരുമാനിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
"ജനങ്ങൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഇടം എന്നതാണ് ഓഫീസിന്റെ കാര്യത്തിൽ പരിഗണിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് കുറച്ചുകൂടെ സൗകര്യമുള്ള ഓഫീസാണ്. മണ്ഡലത്തിൽ വലിയ വികസനങ്ങൾ നടന്നു. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളെ ഉയര്‍ത്തിക്കാട്ടാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു'.
"പാർട്ടിയോടും വട്ടിയൂര്‍ക്കാവിലെ ജനങ്ങളോടും ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. അത് നന്നായി എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എംഎൽഎയെ കാണാൻ 200 പേരെങ്കിലും ദിവസവും വരുന്നുണ്ട്. അവരെ ഉൾക്കൊള്ളാൻ പറ്റുന്ന ഇടമാണ് പുതിയ ഓഫീസ്'.
"പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. വിവാദങ്ങളുടെ മറവിൽ വട്ടിയൂർക്കാവിൽ വികസനം നടക്കുന്നില്ലെന്ന തരത്തിൽ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത്തരം നീക്കങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ താൻ തയാറല്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ ഓഫീസ് തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
Kerala
തിരുവനന്തരം: അഞ്ചുതെങ്ങിൽ എഎസ്ഐ ജീവനൊടുക്കിയ നിലയിൽ. വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശി ഷിബുമോൻ(49) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു.
ഇന്ന് പുലർച്ചെയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുടുംബത്തിനോടൊപ്പമാണ് ഷിബുമോൻ താമസിച്ചു വന്നിരുന്നത്. ഷിബുമോന്‍ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
തിരുവനന്തപുരം: സഹപ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി സുമിത് അമർപാൽ പൻവീർ ആണ് പിടിയിലായത്.
മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് സിഐഎസ്എഫ് എസ്ഐ സുമിതിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. മുംബൈ വിമാനത്താവളത്തിൽ ജോലിനോക്കുന്ന കാലയളവിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
സമീപകാലത്താണ് സുമിത് അമർപാൽ പൻവീർ സ്ഥലംമാറ്റം ലഭിച്ച് തിരുവനന്തപുരത്തെത്തിയത്. ഇതിനിടെ പ്രതി മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്ന് ഇവർ മുംബൈയിലെ നിർമൽ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ വലിയതുറ പോലീസിലും തുടർന്ന് കോടതിയിലും ഹാജരാക്കിയിരുന്നു. പിന്നാലെ ബുധനാഴ്ച വൈകുന്നേരത്തോടെ ട്രെയിൻ മാർഗം മുംബൈയിലേക്കു കൊണ്ടുപോയി.
Kerala
തിരുവനന്തപുരം: മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവിന് ദാരുണാന്ത്യം. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്.
ബ്രൈമൂർ - പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് സംഭവം. റോഡുവക്കിൽ ഉണങ്ങി നിന്ന മാഞ്ചിയത്തിന്റെ ചില്ലയാണ് ഒടിഞ്ഞുവീണത്. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.
ബന്ധുവായ ജോയി ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഷൈജുവിന്റെ തലയിലാണ് മരം ഒടിഞ്ഞുവീണത്. ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പാലോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കല്ലമ്പലത്ത് ദേശീയപാത നിർമാണത്തിന് സൂക്ഷിച്ചിരുന്ന വസ്തുക്കൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കടയ്ക്കോട് പാറവിള മാടൻനടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദ് ആണ് കേസിൽ പിടിയിലായത്.
പ്രതി വിൽക്കാൻ ശ്രമിച്ച നിർമാണ സാമഗ്രികൾ പരവൂർ കോട്ടുമ്മല്ലിന് സമീപത്തെ ആക്രിക്കടയിൽ നിന്ന് പോലീസ് കണ്ടെടുത്തു. ദേശീയപാത നിർമാണത്തിനായി നാവായിക്കുളം, 28ാം മൈൽ, തട്ടുപാലം എന്നിവിടങ്ങളിലായി സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് പ്രതി മോഷ്ടിച്ചത്.
സ്റ്റീൽ പൈപ്പുകൾ, കമ്പികൾ, ഇരുമ്പ് ഷീറ്റുകൾ എന്നിവ ഉൾപ്പെടെ 1,000 കിലോഗ്രാം നിർമാണ സാമഗ്രികളാണ് വിനോദ് മോഷ്ടിച്ചത്. സ്റ്റോക്കിൽ കുറവ് വന്നതിനെ തുടർന്ന് കരാർ കമ്പനി കല്ലമ്പലം പോലീസിൽ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിനോദ് കുടുങ്ങിയത്. പെട്ടിഓട്ടോയുമായി എത്തി പാതയോരത്ത് ഇറക്കിവച്ചിരിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയി വിൽക്കുകയായിരുന്നു ഇയാളുടെ രീതി.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
നേമത്ത് മത്സരിക്കില്ലെന്നും ഉണ്ടെന്നും പറഞ്ഞതൊന്നും ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സീറ്റ് നിര്‍ണയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
നേമത്ത് മത്സരിക്കാനില്ലെന്ന് ശിവൻകുട്ടി പറഞ്ഞതിന് പിന്നാലെ ബിജെപിയുമായി മത്സരം ഭയന്ന് ഇടത് നേതാക്കൾ കൂട്ടത്തോടെ പിൻമാറുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രതിപക്ഷവും ഇത് ഏറ്റുപിടിച്ചതോടെയാണ് സിപിഎമ്മിന് ഇതുണ്ടാക്കിയ ആഘാതം മനസിലായത്.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ 100 സീറ്റെന്ന അവകാശവാദത്തെയും എം.വി.ഗോവിന്ദൻ പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു വിസ്മയവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനവുമായി മൂന്ന് പേർ പിടിയിൽ. കിളിമാനൂർ കുന്നുമ്മലിൽ നിന്നാണ് കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ ചന്ദനവുമായി മൂന്ന് പേരെ വനംവകുപ്പ് പിടികൂടിയത്.
ആറാം താനം ദർഭകട്ടക്കാലിൽ വീട്ടിൽ അനിലൻ (65), കുന്നുമ്മൽ പറങ്കിമാംവിള വീട്ടിൽ കൽപക (46), പഴയകുന്നുമ്മേൽ വിളക്കാട്ടുകോണം വൃന്ദ ഭവനിൽ ഷാലിമ (48) എന്നിവരെയാണ് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
സ്വകാര്യ ഭൂമിയിൽ നിന്ന ചന്ദനമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. മുറിച്ച് വിൽപന നടത്തുന്നത് കുറ്റകരമാണെന്ന് അറിയാതെയാണ് ചന്ദനം മുറിച്ചതെന്ന് വീട്ടുകാർ വനംവകുപ്പിന് മൊഴി നൽകിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ചന്ദനം മുറിച്ചുവിൽക്കാൻ ശ്രമിച്ചതെന്നും പിടിയിലായവർ വനം വകുപ്പിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ഓഫീസിലെത്തിയാണ് വി.വി. രാജേഷും ഡപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
വി.വി.രാജേഷ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോർപറേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടിയെന്നും വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തെന്നും മേയർ അറിയിച്ചു.
സംസ്ഥാന തലസ്ഥാനങ്ങളിലെ കോർപ്പറേഷനുകളിലേയ്ക്കുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകുവാനുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുവാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി വി.വി. രാജേഷ് കുറിച്ചു.
Kerala
തിരുവനന്തപുരം: ആഘോഷങ്ങളോടെയും ആരവങ്ങളോടെയും പുതുവർഷത്തെ വരവേറ്റ് നാടും നഗരവും. ലോകത്താകമാനമുള്ള ജനങ്ങൾ സംഗീത നൃത്ത പരിപാടികളുടെ അകമ്പടികളോടെയാണ് 2026നെ വരവേറ്റിരിക്കുന്നത്.
പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് ഇത്തവണയും പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30ന് ആയിരുന്നു കിരിബത്തിയിൽ പുതുവർഷം പുലർന്നത്. കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്.
തിരുവനന്തപുരത്ത് നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ മുതൽ കോവളത്തും വർക്കല ബീച്ചിലുമായി വൈവിധ്യമാർന്ന പരിപാടികളോടെ പുതുവർഷാഘോഷങ്ങൾ നടന്നു. ഇത്തവണ തലസ്ഥാനത്ത് കൊച്ചിയിലെ കാർണിവൽ മാതൃകയിൽ 10 കലാകാരന്മാർ ചേർന്ന് നിർമ്മിച്ച 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിച്ചതും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
തിരുവനന്തപുരത്തിന് പുറമേ ഫോർട്ട്കൊച്ചിയിൽ രണ്ടിടങ്ങളിലും കാക്കനാടും വിവിധ പരിപാടികളോടെ പുതുവർഷത്തെ വരവേറ്റു. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലും സംഗീത നൃത്ത പരിപാടികളോടെ പുതുവത്സരാഘോഷങ്ങൾ അരങ്ങേറി.
Kerala
തിരുവനന്തപുരം: തലസ്ഥാനത്തെ ഇലക്ട്രിക് ബസ് വിവാദത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന് മറുപടിയുമായി മേയര്‍ വി.വി. രാജേഷ്. ബസുകളുടെ കാര്യത്തിൽ നിലവിൽ കരാർ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മേയർ പറഞ്ഞു.
ബസ് ഓടരുതെന്നോ ബസ് തിരിച്ചെടുക്കണമെന്നോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വി.വി. രാജേഷ് വ്യക്തമാക്കി. ബസിന്റെ ബാറ്ററിയാണ് പ്രധാന ഘടകം. ബസിന്റെ 70 ശതമാനം തുകയും ബാറ്ററിക്കാണ്. ബസുകളുടെ ബാറ്ററി ഏകദേശം മാറ്റാനുള്ള സമയവുമായെന്ന് മേയർ വ്യക്തമാക്കി.
കരാര്‍ നടപ്പാക്കണമെന്ന് മാത്രമാണ് തങ്ങൾ പറയുന്നത്. റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാര്‍ ലംഘനമുണ്ട്. 2023 ഫെബ്രുവരി 21ന് കോർപറേഷനും സ്മാർട്ട് സിറ്റിയും കെഎസ്ആര്‍ടിസിയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പാലിക്കണം എന്നാണ് ആവശ്യം.
കോർപറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്. ബസ് സര്‍വീസിലെ ലാഭ വിഹിതം നൽകുന്നതിലും വീഴ്ചയുണ്ട്. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കരാർ ലംഘിച്ചതായുള്ള മുൻ മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റും വി.വി. രാജേഷ് വാര്‍ത്താസമ്മേളനത്തിനിടെ വായിച്ചു.
നിരവധി ഇടറോഡുകളിൽ ബസ് ഇല്ലാത്ത പ്രശ്നം നിലവിലുണ്ട്. കോര്പറേഷൻ പരിധിയിലുള്ള ഗ്രാമീണ മേഖലയിലെ ഇടറോഡുകളിലടക്കം വാഹന സൗകര്യമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ റോഡുകളിൽ ബസ് എത്തണം എന്നാണ് ആവശ്യമെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കും. ശബരിമല സ്വർണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭയില്‍ ചർച്ചയാകും.
ജനുവരി 29ന് ആണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണിത്. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് വ്യാഴാഴ്ച നടക്കും.
ഉച്ചയ്ക്ക് 12.45ന് എസ്.എപി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും. എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, പോലീസ് അഡ്മിനിസ്ട്രേഷന് ഡിഐജി ആർ. നിശാന്തിനി, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ. അതിനായി സിഎംഡിക്ക് ഒരു കത്ത് കൊടുത്താൽ മാത്രം മതിയെന്നും മന്ത്രി പറഞ്ഞു.
സിറ്റി ബസ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു കെ.ബി. ഗണേഷ്കുമാർ. താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും കോർപറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു.
സ്റ്റേറ്റ് ഷെയർ 500 കോടിയാണെന്നും അദ്ദേഹം അറിയിച്ചു. 60 ശതമാനം വിഹിതവും സംസ്ഥാനത്തിന്റേതാണ്. 113 വാഹനങ്ങളും കോർപറേഷൻ ഇത്തരത്തിൽ വാങ്ങിയതാണ്. മൂന്ന് പാർട്ടികളുമായുള്ള എഗ്രിമെന്റാണിതെന്നും ഗണേഷ്കുമാർ വ്യക്തമാക്കി.
കോർപറേഷനിലെ കെഎസ്ആർടിസി മറ്റൊരു ജില്ലയിലും സർവീസ് നടത്തുന്നില്ല. സങ്കീർണമായ മെയിന്റനന്‍സ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയിലും നിലവിൽ ഓടിക്കുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയർ തന്നോട് സംസാരിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
മേയറിനെ ആരോ തെറ്റിധരിപ്പിച്ചതാണ്. വാഹനങ്ങൾ സന്തോഷത്തോടെ തിരികെ കൊടുക്കാൻ തയാറാണ്. ഡ്രൈവറും വർക്ഷോപ്പും കണ്ടക്ടറുമെല്ലാം കെഎസ്ആർടിസിയുടേതാണെന്നും കെ.ബി. ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിൽ ഓടിയാൽ മതിയെന്ന് ആവർത്തിച്ച് തിരുവനന്തപുരം മേയർ വി.വി.രാജേഷ്. സ്മാർട്ട് സിറ്റിയുടെ ഭാഗമായാണ് 113 ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസിക്ക് നൽകിയത്.
കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഇലക്ട്രിക് ബസുകളുടെ നല്ലൊരു ഭാഗവും സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലുമാണ് സർവീസ് നടത്തുന്നതെന്നും വി.വി. രാജേഷ് പറഞ്ഞു. നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടായിരുന്നു കോർപറേഷൻ ബസുകൾ വാങ്ങി നൽകിയത്.
ഇത്രയും കാലം ഇലക്ട്രിക് ബസുകൾ സർവീസ് നടത്തിയതിൽ കരാർ പ്രകാരം തിരുവനന്തപുരം കോർപറേഷന് ലഭിക്കേണ്ട ലാഭവിഹിതം കെഎസ്ആർടിസി നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നേമത്ത് കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളെ മുൾമുനയിൽ നിർത്തിയ "ചുവപ്പ് അടയാള' രഹസ്യത്തിന്റെ ചുരുളഴിഞ്ഞു. വീടുകളുടെ മതിലുകളിലും തൂണുകളിലും രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെട്ട ചുവന്ന അടയാളങ്ങൾ കണ്ട് ഭയചകിതരായ നാട്ടുകാർ ഒടുവിൽ ആശ്വാസത്തിന്റെ നെടുവീർപ്പിലാണ്.
വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങളുടെ നീക്കമാണോ ഇതെന്ന് ഭയന്നാണ് പ്രദേശം മുഴുവൻ പരിഭ്രാന്തിയിലായത്. നേമത്തെ കോർപ്പറേഷൻ സോണൽ ഓഫീസ് ലെയിൻ, ജെപി ലെയിൻ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾക്ക് മുന്നിലാണ് അജ്ഞാതർ ചുവന്ന സ്പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളങ്ങൾ രേഖപ്പെടുത്തിയത്.
പുലർച്ചെ ഈ അടയാളങ്ങൾ കണ്ടു ഭയന്ന വീട്ടുകാർ ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുഖംമൂടി ധരിച്ചെത്തിയ ചിലരാണ് ഈ അടയാളങ്ങൾ പതിപ്പിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായതോടെ നാട്ടുകാരുടെ ആശങ്ക വർദ്ധിച്ചു.
വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ വീടുകൾക്ക് മുന്നിൽ കറുത്ത സ്റ്റിക്കറുകൾ പതിപ്പിച്ച് മോഷണങ്ങൾ നടന്ന സംഭവങ്ങൾ ഓർത്തെടുത്തതോടെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വിവരം ഉടൻ തന്നെ നേമം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് തികച്ചും അപ്രതീക്ഷിതമായ ട്വിസ്റ്റ് ഈ സംഭവത്തിലുണ്ടായത്. വാർത്തകൾ അറിഞ്ഞ് രണ്ട് യുവാക്കൾ സ്വയം പോലീസ് സ്റ്റേഷനിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു.
ഒരു പ്രമുഖ സ്വകാര്യ ഫൈബർ ഇന്റർനെറ്റ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇവർ. പുതിയ കണക്ഷനുകൾ നൽകേണ്ട വീടുകൾ വേഗത്തിൽ തിരിച്ചറിയുന്നതിനായി തങ്ങൾ മുൻകൂട്ടി അടയാളപ്പെടുത്തിയതായിരുന്നു ആ ചുവപ്പ് മാർക്കുകൾ.
സ്പ്രേ പെയിന്റ് ഉപയോഗിക്കുമ്പോൾ ശ്വസനതടസമുണ്ടാകാതിരിക്കാനാണ് തങ്ങൾ മുഖം മൂടിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. യുവാക്കളുടെ നിഷ്കളങ്കമായ വിശദീകരണം കേട്ട പോലീസുകാർക്ക് ആദ്യം ചിരിയാണ് വന്നതെങ്കിലും, ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവത്തിന് ശുഭകരമായ അന്ത്യമുണ്ടായതിൽ എല്ലാവരും ആശ്വാസം പ്രകടിപ്പിച്ചു.
പോലീസ് ഉടൻ തന്നെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെ വിളിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തി നാട്ടുകാരുടെ പേടി അകറ്റി. എങ്കിലും, അപരിചിതമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന ജാഗ്രതാ നിർദ്ദേശം നേമം പോലീസ് നിലനിർത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്തെ പുതുവത്സരാഘോഷത്തിൽ ഗുണ്ടകൾക്ക് വിലക്കേർപ്പെടുത്തി പോലീസ്. ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ ഗുണ്ടാ ലിസ്റ്റിൽപെട്ടവരെ പങ്കെടുപ്പിക്കരുതെന്നാണ് സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശം.
ഗുണ്ടാ ലിസ്റ്റിലോ കാപ്പാ കേസുകളിലോ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡിജെ പാർട്ടികളിൽ പങ്കെടുപ്പിച്ചാൽ അതിന്റെ ഉത്തരവാദിത്വം നടത്തിപ്പുകാർക്കായിരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കണം, അവരെ പരിശോധിക്കണം, ആയുധങ്ങൾ കൈവശമില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾക്കായി 1200 പോലീസുകാരെയാണ് വിന്യസിക്കുക.
Kerala
തിരുവനന്തപുരം: രാജ്യത്തെ യുവജനങ്ങൾ വികസിത ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നുവെന്നു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. തിരുവനന്തപുരം മാർ ഈവാനിയോസ് ഓട്ടോണമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുവജനത തദ്ദേശീയമായി സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് ഗവേഷണങ്ങളിലൂടെയും നവീന ആശയങ്ങളിലൂടെയും മുന്നേറ്റത്തിന് സജ്ജരാകണം. തൊഴിൽ അന്വേഷിക്കുന്നവർ എന്ന നിലയിൽ നിന്നും മാറി ഓരോ വിദ്യാർഥിയും തൊഴിൽ സൃഷ്ടിക്കുന്നവരാവണം. വികസിത ഭാരതനിർമിതിയിൽ ക്ലാസ് മുറികൾക്കും ലബോറട്ടറികൾക്കും കൃഷിയിടങ്ങൾക്കുമെല്ലാം അതിന്റേതായ സംഭാവനകൾ നല്കാൻ കഴിയും.
ഐക്യത്തിലൂടെ മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയുകയുള്ളു. മാർ ഈവാനിയോസ് കോളജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചതിനു പിന്നിൽ പ്രവർത്തിച്ചവർ ഏറെ ദീർഘവീക്ഷണമുള്ളവരായിരുന്നു.
ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ അറിവ് പകരുക മാത്രമല്ല, സമൂഹത്തെ അജ്ഞതയിൽ നിന്നും അസമത്വത്തിൽ നിന്നും മോചിപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ പരിവർത്തനാത്മക ശക്തിയെയും പ്രദർശിപ്പിക്കുന്നു. സമൂഹത്തിന് ഉപയോഗപ്രദമായ രീതിയിൽ യുവതലമുറയെ വാർത്തെടുക്കുന്നവരാണ് അധ്യാപകരെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമിക്കുന്ന ഈവാനിയൻ റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപനവും ഉപരാഷ്ട്രപതി നിർവഹിച്ചു. ചടങ്ങിൽ ഗവർണർ രാജേന്ദർ വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണവും മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ആമുഖ പ്രഭാഷണവും നടത്തി.
മന്ത്രി എം.ബി.രാജേഷ്, ഡോ.ശശി തരൂർ എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ വി.വി. രാജേഷ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, കോളജ് പ്രിൻസിപ്പൽ ഡോ. മീര ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: 93ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും. സമ്മേളനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഗവർണർ രാജേന്ദ്ര ആർലേക്കർ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. ജനുവരി ഒന്ന് വരെയാണ് തീർഥാടനം.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ വരും ദിവസങ്ങളിൽ സമ്മേളനത്തിൽ പങ്കെടുക്കും.