നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകര കവളാകുളത്ത് ഒരു വയസുകാരൻ ഇഹാന്റെ മരണത്തിൽ ദുരൂഹതകളൊഴിയുന്നില്ല. കുഞ്ഞിന്റെ മരണം സാധാരണനിലയിലുള്ളതല്ലെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹത തുടരുന്നതിനാൽ ഇഹാന്റെ മാതാപിതാക്കളെ വീണ്ടും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കുട്ടിയുടെ വയറ്റിൽ ആന്തരിക ക്ഷതമേറ്റിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ വ്യക്തതയില്ല. ക്ഷതമുണ്ടായതിനെ തുടർന്നുള്ള ആന്തരിക രക്ത സ്രാവമാണ് മരത്തിലേക്ക് നയിച്ചതെന്ന് കണക്കാക്കുന്നു. ഇതുകൂടാതെ കുട്ടിയുടെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള ഒരു പൊട്ടലും കണ്ടെത്തിയിരുന്നു.
എന്നാൽ ഇതേ കുറിച്ച് അറിയില്ലെന്നാണ് മാതാപിതാക്കളുടെ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാതാപിതാക്കളായ ഷിജിനെയും കൃഷ്ണപ്രിയയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
കുഞ്ഞിന്റെ ദേഹത്ത് കണ്ടെത്തിയ പരിക്കുകളെ കുറിച്ച് അറിയില്ലെന്നാണ് മാതാപിതാക്കൾ പോലീസിനോട് ആവർത്തിക്കുന്നത്. ഇരുവരുടെയും മൊഴികൾ പോലീസിനെ സംശയത്തിലാഴ്ത്തുന്നുണ്ട്. വെള്ളിയാഴ്ച രാത്രി പിതാവ് ഷിജിൻ വാങ്ങിക്കൊണ്ടുവന്ന ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു.
ബിസ്കറ്റിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുഴഞ്ഞുവീണ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
Tags : kerala police neyyattinkara trivandrum death