തിരുവനന്തപുരം: അബദ്ധത്തിൽ പോലും മുൻ മേയർ ആര്യ രാജേന്ദ്രനെ കാണരുതേയെന്ന് പ്രാർഥനയോടെയാണ് മുന്നോട്ടുപോകുന്നതെന്ന് മുൻ കെഎസ്ആർടിസി ജീവനക്കാരൻ യദു. കെഎസ്ആർടിസിയിലെ ജോലി നഷ്ടമായതിനെ തുടർന്ന് നിലവിൽ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്യുകയാണ് യദു.
2024 ഏപ്രില്‍ 27 ന് രാത്രി 10ഓടെ ആയിരുന്നു പാളയം സാഫല്യം കോംപ്ലക്സിന് സമീപം യദുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവം നടക്കുന്നത്. ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും സഞ്ചരിച്ചിരുന്ന കാറില്‍ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു നടുറോഡില്‍ വാക്കേറ്റമുണ്ടായത്.
മേയറെയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് പിന്നാലെ യദുവിന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു. സംഭവം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കേസെവിടെയുമെത്താത്തതിനാൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ യദുവിന് സാധിച്ചില്ല.
ഇതേ തുടർന്നാണ് കുടുംബം നോക്കാൻ യദു ഓൺലൈൻ ഭക്ഷണ വിതരണവുമായി മുന്നോട്ടുപോകുന്നത്. സ്വകാര്യ ബസുകളിൽ ജോലി നോക്കിയെങ്കിലും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എപ്പോഴും തന്റെ വാഹനം പിടികൂടിയിരുന്നതായി യദു പറയുന്നു.
ഇതോടെ ബസ് ഉടമകളും ഒഴിവാക്കാൻ തുടങ്ങി. മറ്റ് വഴികളില്ലാതായതോടെയാണ് ഈ ജോലി തെരഞ്ഞെടുത്തതെന്നും യദു പറയുന്നു. വിവാദത്തിന് ശേഷം ആര്യാ രാജേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല. കാണരുതെന്നാണ് പ്രാർഥനയെന്നും യദു പറയുന്നു.
കണ്ടാൽ വീണ്ടും പുതിയ കള്ളക്കേസ് വല്ലതും കൊടുത്താൽ ഇനിയും ദുരിതത്തിലാകുമെന്നാണ് യദുവിന്റെ ആരോപണം. നിലവിൽ ആര്യയുടെ വീട് ഉൾപ്പെടുന്ന മുടവൻമുകൾ ഭാഗത്താണ് യദു ഭക്ഷണവിതരണം നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അധികാരത്തിലെത്തിയാൽ മേയറുടെ ഡ്രൈവറായി തന്നെ നിയമിക്കുമെന്നെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നതായി യദു പറയുന്നു. എന്നാൽ ഔദ്യോഗികമായി ഒരു വിളിയും വന്നിട്ടില്ലെന്നും ജോലിക്കുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും യദു വ്യക്തമാക്കി.
Tags : Yadu trivandrum arya rajendran ksrtc sachin dev