തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാതെ പോലീസ്. സംഭവത്തിൽ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇതോടകം വൈറലായിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ച് സാക്ഷി മൊഴി രേഖപ്പെടുത്തിയ ശേഷമേ തുടർ നടപടികളിലേക്ക് കടക്കൂ എന്നാണ് പോലീസിന്റെ നിലപാട്.
വഞ്ചിയൂർ പോലീസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. അതേസമയം എസ്എഫ്ഐക്കാരുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത നടപടിയിൽ സേനയ്ക്കുള്ളിൽ വലിയ വിമർശനം ഉയരുന്നുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പോലീസ് ട്രെയിനിംഗ് കോളജിൽ നടക്കുന്നതിനിടെയാണ് സംഭവം.
ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിഷയം ഉന്നയിക്കാനാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. അതേസമയം, കമ്മീഷണറുടെ നിർദേശത്തിലാണ് എസ്എഫ്ഐക്കാരുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
Tags : kerala police crime news trivandrum sfi