International
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുക്രെയ്നിൽ നാലു പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. അമ്മയും പത്തു വയസുള്ള മകനും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളിൽ ഖാർകീവ്, ഒഡേസ, ചെർണിഹീവ് പ്രദേശങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ യുക്രെയ്നിലെ വോളിൻ പ്രദേശത്ത് സബ്സ്റ്റേഷൻ തകർന്നതു മൂലം 80,000 പേർക്കു വൈദ്യുതി ഇല്ലാതായി.
International
കീവ്: യുക്രെയ്നിലെ നിപ്രോ നഗരത്തിൽ ഖനിത്തൊഴിലാളികളുമായ പോയ ബസിനു നേർക്ക് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണു സംഭവം.
ഒട്ടേറെ പേർക്കു പരിക്കേറ്റു. യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ കന്പനിയായ ഡിടിഇകെയുടെ ബസിനു നേർക്കാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച 90 ഡ്രോൺ ആക്രമണങ്ങളാണ് യുക്രെയ്നിലുടനീളം റഷ്യ നടത്തിയത്.
International
കീവ്: അബുദാബിയിൽ ത്രികക്ഷി സമാധാനചർച്ച ആരംഭിച്ച് മണിക്കൂറുകൾക്കകം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുക്രെയ്നിലെ 12 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. വൈദ്യുതി ശൃംഖലയ്ക്കു പുറമേ താപവിതരണ സംവിധാനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
21 മിസൈലുകളും 375 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. തലസ്ഥാനമായ കീവിൽ എട്ടും ചെർണിഹീവ് പ്രദേശത്ത് നാലും ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
കീവിലെ കേന്ദ്രീകൃത താപവിതരണ സംവിധാനത്തിൽ വലിയ കേടുപാടുണ്ടായി. മൈനസ് പത്ത് ഡിഗ്രി സെൽഷസ് തണുപ്പ് നേരിടുന്ന കീവ് നിവാസികൾ പ്രതിസന്ധി നേരിടുന്നതായി നഗരസഭാ വൃത്തങ്ങൾ പറഞ്ഞു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യ-അമേരിക്ക-യുക്രെയ്ൻ ആദ്യ ത്രികക്ഷി ചർച്ച അബുദാബിയിൽ ഇന്നലെയും തുടർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ചർച്ചയിൽ ചെറിയ പുരോഗതി ഉണ്ടെങ്കിലും ഭൂമിതർക്കം അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ റഷ്യയും യുക്രെയ്നും തയാറല്ല.
റഷ്യൻ സേന പിടിച്ചെടുത്ത ഇരുപതു ശതമാനത്തോളം ഭൂമിയിലുള്ള അവകാശം ഉപേക്ഷിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ യുക്രെയ്ൻ തയാറല്ല. ഭൂമിതർക്കം പരിഹരിക്കാതെ ശാശ്വത സമാധാനം ഉണ്ടാകില്ലെന്നു റഷ്യ ചർച്ചയ്ക്കു മുന്പേ വ്യക്തമാക്കിയിരുന്നു.
റഷ്യൻ മിലിട്ടറി ഇന്റലിജൻസ് സംഘടനയായ ജിആർയുവിന്റെ ഡയറക്ടർ അഡ്മിറൽ ഇഗോർ കോസ്റ്റ്യൂക്കോവ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുക്രെയ്നിലെ ഇന്റലിജൻസ് മേധാവി കിറിലോ ബുഡാനോവ്, ദേശീയ സുരക്ഷാ സമിതി മേധാവി റസ്തം ഉമറോവ് എന്നിവരാണു ത്രികക്ഷി ചർച്ചയ്ക്കു നേതൃത്വം നല്കുന്നത്.
International
ദാവോസ്: യുക്രെയ്ൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും ചർച്ച ആരംഭിക്കും. രണ്ടു ദിവസങ്ങളിലായി യുഎഇയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, യുഎസ്, റഷ്യ
രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി. സമാധാനം പുനസ്ഥാപിക്കുന്നതിന് റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രേഖകൾ ഏകദേശം തയാറാണ്.
യുഎസ് - യുക്രെയ്ൻ പ്രതിനിധികൾ നിരന്തരം ചർച്ച നടത്തുന്നുണ്ടെന്നും സെലെൻസ്കി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് സെലെൻസ്കിയുടെ പ്രഖ്യാപനം.
International
ബ്രസൽസ്: യുക്രെയ്ന് യൂറോപ്യൻ യൂണിയനിൽ (ഇയു) അതിവേഗ അംഗത്വം നൽകുന്നതിൽ ആലോചന. പൂർണ അംഗത്വം വർഷങ്ങൾ നീണ്ട പ്രക്രിയ ആയതിനാൽ യുക്രെയ്ന്റെ കാര്യത്തിൽ പ്രത്യേകമായി പരിമിത അംഗത്വം അനുവദിക്കാനാണ് നീക്കം.
റഷ്യ-യുക്രെയ്ൻ സമാധാനകരാറിന്റെ ഭാഗമായിട്ടാണ് ഈ ആലോചന. യുദ്ധാനന്തരം സാന്പത്തിക സ്ഥിരത ഉറപ്പാക്കാൻ ഇയു അംഗത്വം വേണമെന്ന് യുക്രെയ്ൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന സമാധാന കരാറിൽ ഇക്കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. 2027ൽ യുക്രെയ്ന് ഇയു അംഗത്വം നല്കണമെന്നാണ് നിർദേശം. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ട്.
സാധാരണ നിലയിൽ ഒരു രാജ്യത്തിന് അംഗത്വം ലഭിക്കാൻ യൂറോപ്യൻ യൂണിയൻ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിന് വർഷങ്ങൾ എടുക്കും.
International
കീവ്: യുക്രെയ്നിൽ പ്രസിഡന്റ് സെലൻസ്കി ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുക്രെയ്നിലെ ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണിത്.
ശൈത്യം രൂക്ഷമായിരിക്കുന്നതിനിടെ വൈദ്യുതി, താപ വിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണു റഷ്യയുടെ ആക്രമണം.
കഴിഞ്ഞയാഴ്ചത്തെ ആക്രമണത്തിനു പിന്നാലെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ 70 ശതമാനം പ്രദേശത്തും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.
International
കീവ്: യുക്രെയ്നിനു നേരേ നൂറുകണക്കിനു ഡ്രോണുകളും നിരവധി മിസൈലുകൾ തൊടുത്ത് റഷ്യ. രാത്രിയിലുണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.
കീവിലെ അപ്പാർട്ട്മെന്റുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. ഇവിടെയുള്ള ഖത്തർ എംബസിക്കും കേടുപാടുകളുണ്ട്. ശബ്ദത്തിന്റെ വേഗത്തേക്കാൾ പത്ത് മടങ്ങ് വേഗമുള്ള പുതിയ ഒറെഷ്നിക് ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിനു പകരമാണിതെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. അതേസമയം, ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയ്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറയുന്നു.
ലീവ് മേഖലയിലെ ഭൂഗർഭ പ്രകൃതിവാതക ടാങ്കിനെയാണ് റഷ്യ ലക്ഷ്യംവച്ചതെന്ന നിഗമനത്തിലാണ് മാധ്യമങ്ങൾ. വിദേശ സൈനികസഹായം കടന്നുപോകുന്നത് ഇതുവഴിയാണെന്നും കരുതപ്പെടുന്നു. യുക്രെയ്നിന് സൈനിക സഹായം നൽകുന്ന രാജ്യങ്ങളെ ഭയപ്പെടുത്താൻ 2024ലും ഒറെഷ്നിക് മിസൈൽ റഷ്യ പ്രയോഗിച്ചിരുന്നു.
International
കീവ്: തെക്കൻ യുക്രെയ്നിലെ നിപ്രോപെട്രോവിസ്ക്, സാപ്പോറിഷ്യ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ വൻ നാശം. വൈദ്യുതി വിതരണസംവിധാനങ്ങൾ തകർന്നു.
ഇരു പ്രദേശങ്ങളും ഏതാണ്ടു പൂർണമായി ഇരുട്ടിലായി. ജലവിതരണവും ഇന്റർനെറ്റും തകരാറിലായി. നിപ്രോയിലെ ആശുപത്രികൾ ജനറേറ്ററുകൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതി ലക്ഷ്യമാക്കി യുക്രെയ്ൻ ആക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യ. പുടിന്റെ നോവ്ഗൊറോദ് മേഖലയിലെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് റഷ്യ വ്യക്തമാക്കി.
പിന്നാലെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജെയ് ലാവ്റോവ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് റഷ്യ ആരോപണവുമായി രംഗത്തെത്തിയത്.
യുക്രെയ്ന്റെ ഡ്രോൺ ആക്രമണം റഷ്യൻ സേന പ്രതിരോധിച്ചതായും ലാവ്റോവ് അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങളിൽ നിന്ന് പിന്മാറില്ല. പക്ഷേ ഇനി വിട്ടുവീഴ്കൾ ഉണ്ടാവില്ല എന്നും സെർജെയ് ലാവറോവ് കൂട്ടിച്ചേർത്തു.
International
കീവ്: റഷ്യ നടത്തുന്ന കടുത്ത ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനതയ്ക്കു വീണ്ടും സഹായവുമായി ലെയോ പതിനാലാമൻ മാർപാപ്പ. രാജ്യത്തു കൂടുതല് ദുരിതം നേരിടുന്ന മേഖലകളിലേക്ക് മൂന്ന് ട്രക്കുകൾ നിറയെ ഭക്ഷ്യവസ്തുക്കൾ മാർപാപ്പ അയച്ചു.
ദക്ഷിണകൊറിയൻ ഭക്ഷ്യകമ്പനിയായ സാംയാംഗ് ഫുഡ്സ് സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള് നിറച്ച ട്രക്കുകൾ ക്രിസ്മസിന് തൊട്ടുമുമ്പ് വത്തിക്കാനിൽ എത്തിയിരുന്നു. പിന്നാലെ ഉപവിപ്രവര്ത്തനങ്ങള്ക്കായുള്ള കാര്യാലയം ഇത് യുക്രെയ്നിലെ ദുരിതബാധിത മേഖലകളില് എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മാസത്തില് ലെയോ പതിനാലാമന് മാർപാപ്പയുടെ നിർദേശാനുസരണം ഉപവിപ്രവര്ത്തനങ്ങള്ക്കായുള്ള കാര്യാലയം യുക്രെയ്നിലെ ഖാർക്കീവിലെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചിരുന്നു.
യുക്രെയ്നെ നിരവധി തവണ സഹായിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതമാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും രാജ്യത്തു ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുകയാണ്.
International
കീവ്: ക്രിസ്മസ് ആഘോഷത്തിനു തയാറെടുക്കുന്ന യുക്രയെ്നിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ വൻ നാശം. ഒരു കുഞ്ഞ് അടക്കം മൂന്നു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. വൈദ്യുതിവിതരണ സംവിധാനങ്ങൾ തകർന്നതു മൂലം യുക്രെയ്നിലെ ഒട്ടേറെ പ്രദേശങ്ങൾ ഇരുട്ടിലായി.
650 ഡ്രോണുകളും 30 മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. പടിഞ്ഞാറൻ യുക്രെയ്നിലെ വൈദ്യുതിവിതരണ സംവിധാനങ്ങൾക്ക് വലിയ തോതിൽ നാശം നേരിട്ടു.
ചെർണിഹീവ്, ലുവീവ്, ഒഡേസ മേഖലകളിൽ വൈദ്യുതി ഇല്ലാതായി. സെൻട്രൽ യുക്രെയ്നിലെ സൈറ്റോമിർ പ്രദേശത്ത് നാലുവയസുള്ള കുഞ്ഞ് അടക്കം രണ്ടു പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിൽ മറ്റൊരാളും മരിച്ചു.
പടിഞ്ഞാറൻ യുക്രെയ്നിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് നാറ്റോ അംഗം കൂടിയായ അയൽരാജ്യം പോളണ്ട്, മുൻകരുതലെന്ന നിലയിൽ യുദ്ധവിമാനങ്ങളെ വിന്യസിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ നേതൃത്വം റഷ്യൻ, യുക്രെയൻ പ്രതിനിധികളുമായി വെവ്വേറെ ചർച്ച പൂർത്തിയാക്കി ദിവസങ്ങൾക്കകമാണ് ഈ ആക്രമണം. അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില നിർദേശങ്ങൾ അംഗീകരിക്കാൻ റഷ്യക്കും യുക്രെയ്നും മടിയാണ്.
International
മയാമി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിലെ ഫ്ലോറിഡയിൽ ചർച്ച.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വെള്ളിയാഴ്ച യുക്രെയ്ൻ പ്രതിനിധി റസ്തം ഉമറോവുമായി ചർച്ച നടത്തി. തുടർന്ന് വിറ്റ്കോഫ് ഇന്നലെ റഷ്യൻ പ്രതിനിധി കിറിൾ ദിമിത്രിയേവിനെ കണ്ടു. ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ചർച്ചയിൽ പങ്കെടുത്തു.
വെടിനിർത്തലിനായി അമേരിക്ക മുന്നോട്ടുവച്ച പദ്ധതിയിലെ ചില നിർദേശങ്ങൾ യുക്രെയ്നും റഷ്യക്കും സ്വീകാര്യമല്ലെന്നാണ് സൂചന. യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നല്കുന്ന വിഷയത്തിലെ ചർച്ചയിൽ പുരോഗതി ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയിൽ റഷ്യൻ, യുക്രെയൻ പ്രതിനിധികൾ തമ്മിൽ നേരിട്ടു ചർച്ച ഉണ്ടാവില്ലെന്നാണ് റഷ്യൻ വൃത്തങ്ങൾ അറിയിച്ചത്.
International
കീവ്: റഷ്യയുടെ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ. മെഡിറ്ററേനിയൻ കടലിൽ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണം ആയാണ് ടാങ്കർ കപ്പൽ വ്യൂഹത്തിനെതിരായ ആക്രമണത്തെ യുക്രൈൻ നിരീക്ഷിക്കുന്നത്.
യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 2000 കിലോ മീറ്റർ അകെല വച്ചാണ് ആക്രമണം നടന്നത്. നാല് വർഷം മുൻപ് റഷ്യ യുക്രെയ്ൻ അധിനിവേശം പൂർണ തോതിൽ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയൻ കടലിൽ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്.
ലിബിയയുടെ തീരത്തിന് സമീപത്ത് വച്ചായിരുന്നു ഡ്രോൺ ആക്രമണം. ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപരോധങ്ങളെ മറികടക്കാൻ ഈ കപ്പൽ വ്യൂഹത്തെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം ശക്തമാവുന്നതിനിടയിലാണ് യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
NRI
ബെര്ലിന്: പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയില് ചേരാനുള്ള ആഗ്രഹം യുക്രെയ്ന് ഉപേക്ഷിച്ചതായി പ്രസിഡന്റ് സെലന്സ്കി പ്രഖ്യാപിച്ചു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി യുക്രെയ്ന് വിട്ടുവീഴ്ച ചെയ്യുകയാണ്.
പകരമായി പാശ്ചാത്യ ശക്തികള് യുക്രെയ്ന് സുരക്ഷാ ഉറപ്പുകള് നല്കും. അമേരിക്കന് പ്രതിനിധികളുമായി ചര്ച്ച നടത്താന് ജര്മന് തലസ്ഥാനമായ ബെര്ലിനില് എത്തിയ സെലന്സ്കി പറഞ്ഞു. ഞായറാഴ്ചയാണ് യുക്രെയ്ൻ ഉച്ചകോടി ബെർലിനിൽ ആരംഭിച്ചത്.
തന്റെ രാജ്യത്തിന്റെ അധിനിവേശം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ചർച്ചകൾക്കായി പ്രസിഡന്റ് ജർമനിയിലെത്തിയ സെലെൻസ്കി ബെർലിനിൽ യുഎസ്, യൂറോപ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
യുഎസ് പ്രത്യേക പ്രതിനിധി വിറ്റ്കോഫ് ചർച്ചകളിൽ പങ്കുചേർന്നു. പക്ഷേ റഷ്യയെ പ്രതിനിധീകരിക്കാൻ ആരും എത്തിയിലുള്ള ജർമൻ സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച് യുക്രെയ്നിൽ സാധ്യമായ വെടിനിർത്തൽ എന്നതായിരിക്കും ചർച്ചകളുടെ കേന്ദ്രബിന്ദു.
മോസ്കോയുമായി സമാധാന കരാറിലെത്താൻ വാഷിംഗ്ടൺ കൈവിൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചത്തെ ചർച്ചകൾ അഞ്ച് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്, യുക്രെയ്നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുക്രെനിയൻ, യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ ഞായറാഴ്ച ബെർലിനിൽ നടന്ന ചർച്ചകൾ രാത്രിയിൽ അവസാനിച്ചു.
തിങ്കളാഴ്ച രാവിലെ ചർച്ചകൾ പുനരാരംഭിച്ചു. കൂടുതൽ പ്രതീക്ഷകളോടെയാണ് നേതാക്കൾ ഒത്തുകൂടിയത്. യുക്രെയ്നിന്റെ തെക്ക് ഭാഗത്തുള്ള വൻ റഷ്യൻ ആക്രമണങ്ങൾ ഒരു ദശലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി തടസപ്പെടുത്തിയതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ചർച്ചകൾ നടക്കുന്നത്.
ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും യോഗങ്ങളിൽ മുഖ്യ പങ്കാളിയായി. ഞായറാഴ്ച രാവിലെ ബെർലിനിൽ എത്തിയ സെലിൻസ്കിയെ മെർസ് ഭരണകൂടം സ്വീകരിച്ചു.
International
കീവ്: സമാധാനക്കരാർ സംബന്ധിച്ച നിർദേശങ്ങൾ ദിവസങ്ങൾക്കുള്ളിൽ അന്തിമമാക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി.
ജർമൻ തലസ്ഥാനമായ ബർലിനിൽ യുഎസ് അധികൃതരുമായി നടന്ന ചർച്ചകളിൽ അവതരിപ്പിച്ച കരട് സമാധാന പദ്ധതി പ്രായോഗികമാണെന്ന് സെലെൻസ്കി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ചർച്ചയിലെ നിർദേശങ്ങൾ ഉടൻ അന്തിമമാക്കും. പിന്നീട് യുഎസ് അധികൃതർ കരട് സമാധാന പദ്ധതി റഷ്യയുമായി പങ്കുവയ്ക്കും.
എന്നാൽ, റഷ്യ അധിനിവേശം നടത്തിയ യുക്രെയ്ൻ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും സെലൻസ്കി പറഞ്ഞു.
യുഎസ് തയാറാക്കിയ സമാധാന പദ്ധതിയുടെ ഏകദേശം 90 ശതമാനം സംബന്ധിച്ച് യുക്രെയ്നും യൂറോപ്പും സമവായത്തിലായെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡോൺബാസിന്റെ ഏതെങ്കിലും ഭാഗത്തിനുമേലുള്ള മോസ്കോയുടെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന് സെലൻസ്കി ആവർത്തിച്ചു. അമേരിക്ക വിട്ടുവീഴ്ചയ്ക്കു ശ്രമിക്കുകയാണ്. ഡോൺബാസിൽ സ്വതന്ത്ര സാമ്പത്തിക മേഖലയാണ് അവർ നിർദേശിക്കുന്നത്.
എന്നാൽ, ഈ സ്വതന്ത്ര സാമ്പത്തികമേഖല റഷ്യയുടെ നിയന്ത്രണത്തിലാകാൻ സമ്മതക്കില്ലെന്നും സെലൻസ്കി പറഞ്ഞു.
മുൻപത്തേക്കാൾ സമാധാന കരാറിലേക്കു കൂടുതൽ അടുത്തിരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
International
കീവ്: റഷ്യപിടിച്ചെടുത്ത പ്രധാന നഗരങ്ങളിലൊന്നായ കുപിയാൻസ്ക് യുക്രെയ്ൻ തിരിച്ചുപിടിച്ചു. യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ച നഗരത്തിൽ പ്രസിഡന്റ് സെലെൻസ്കി സന്ദർശനം നടത്തി. ഇതിന്റെ ചിത്രങ്ങളും സെലെൻസ്കി പങ്കുവച്ചു.
വടക്കുകിഴക്കൻ നഗരത്തിലുണ്ടായിരുന്ന റഷ്യൻ സേനാംഗങ്ങളെ തങ്ങൾ വളഞ്ഞിരിക്കുകയാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. യുഎസ് പിന്തുണയോടെ സമാധാന ശ്രമങ്ങൾ മുന്നേറുന്നതിനിടെയാണ് കുപിയാൻസ്ക് തിരിച്ചുപിടിച്ചതായ യുക്രെയ്ന്റെ പ്രഖ്യാപനം.
എന്നാൽ കുപിയാൻസ്കും മറ്റൊരു തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്കും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റഷ്യ അവകാശപ്പെട്ടു.
International
കീവ്: വെടിനിർത്തലുണ്ടാക്കാൻ റഷ്യക്കു ഭൂമി വിട്ടുകൊടുക്കണമോ എന്നു തീരുമാനിക്കാൻ ഹിതപരിശോധന നടത്താമെന്നു സൂചിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവച്ച പദ്ധതിയിൽ ഡോൺബാസ് പ്രദേശം മുഴുവനായി റഷ്യക്കു വിട്ടുകൊടുക്കണമെന്നു നിർദേശമുണ്ട്.
ഇക്കാര്യം തീരുമാനിക്കേണ്ടത് യുക്രെയ്ൻ ജനതയാണെന്നും ഇതിനായി തെരഞ്ഞെടുപ്പോ ഹിതപരിശോധനയോ നടത്താവുന്നതാണെന്നും സെലൻസ്കി പറഞ്ഞു.
International
കീവ്: യുക്രെയ്ൻ പ്രസിഡന്റ് സെലസൻസ്കിയുടെ വിശ്വസ്തനും ചീഫ് ഓഫ് സ്റ്റാഫുമായ ആന്ദ്രെയ് യെർമാക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് രാജിവച്ചു. അഴിമതിവിരുദ്ധ ഏജൻസി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ കീവിലെ വസതിയിൽ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് രാജി.
അണുശക്തി വകുപ്പിന്റെ കരാറുകളിൽ സർക്കാർ ഉദ്യോഗസ്ഥർ വൻതോതിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം ആഴ്ചകളായി യുക്രെയ്നിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നൂറു കോടി ഡോളറിന്റെ അഴിമതി നടന്നെന്ന ആരോപണത്തിൽ യെർമാക്കിനു നേരിട്ടു പങ്കില്ലെങ്കിലും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ചിലർക്കു പങ്കുണ്ട്.
യുക്രെയ്ൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള യെർമാക്കിന്റെ രാജി പ്രസിഡന്റ് സെസലൻസ്കിക്കു വലിയ തിരിച്ചടിയാണ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുമായി അടുത്തിടെ നടന്ന ചർച്ചകൾക്ക് നേതൃത്വം നല്കിയത് യെർമാക് ആയിരുന്നു. തുടർ ചർച്ചകൾക്കായി യുഎസ് ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ യുക്രെയ്നും റഷ്യയും സന്ദർശിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി.
യുക്രെയ്ൻ യുദ്ധത്തിലുടനീളം സെലൻസ്കിയുടെ വലംകയ്യായി പ്രവർത്തിച്ച യെർമാർക്കിനെ ലക്ഷ്യമിട്ടായിരുന്നു അഴിമതിവിരുദ്ധ ഏജൻസികളുടെ അന്വേഷണമെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. അഴിമതിവിരുദ്ധ ഏജൻസികളുടെ അധികാരം വെട്ടാൻ സെലൻസി ശ്രമിച്ചെങ്കിലും വിവാദമായതിനെത്തുടർന്ന് പിൻവാങ്ങിയിരുന്നു.
യെർമാക് രാജിവയ്ക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത് സെലൻസ്കിയാണ്. യുക്രെയ്ന് എല്ലാം നഷ്ടപ്പെടാൻ സാധ്യതയുള്ള വേളയിൽ രാജ്യം ഒരുമിച്ചു നിൽക്കണമെന്ന് സെലൻസ്കി അഭ്യർഥിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക തയാറാക്കിയ കരാർ റഷ്യക്കു വലിയതോതിൽ ഗുണം ചെയ്യുന്നതാണ്. യുക്രെയ്ൻ റഷ്യക്കു ഭൂമി വിട്ടുകൊടുക്കണമെന്ന നിർദേശം കരാറിലുണ്ട്.
International
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വൈദ്യുതവിതരണ സംവിധാനങ്ങൾ വ്യാപകമായി തകർന്നു. ആറു ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി. ഇതിൽ അഞ്ചു ലക്ഷം വീടുകളും തലസ്ഥാനമായ കീവിലാണ്.
International
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം ഊർജിതമാക്കി അമേരിക്കയിലെ ട്രംപ് ഭരണകൂടം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികൾ വരുംദിവസങ്ങളിൽ റഷ്യയും യുക്രെയ്നും സന്ദർശിക്കും. ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച 28 ഇന വെടിനിർത്തൽ പദ്ധതിയായിരിക്കും ചർച്ചാവിഷയം.
ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തയാഴ്ച മോസ്കോയിലെത്തുമെന്നു റഷ്യൻ പ്രസിഡന്റ് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് സ്ഥിരീകരിച്ചു. തന്റെ മരുമകൻ ജാരദ് കുഷ്നറും മോസ്കോ ചർച്ചയിൽ പങ്കു ചേർന്നേക്കുമെന്ന് ഡോണൾഡ് ട്രംപും അറിയിച്ചു.
യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്കോൾ ആണ് യുക്രെയ്നിലെത്തുന്നത്.
അമേരിക്ക മുന്നോട്ടു വച്ച പദ്ധതിയെക്കുറിച്ച് നേരത്തേ ജനീവയിൽ യുക്രെയ്നുമായി ചർച്ച നടന്നിരുന്നു. തുടർന്ന് അമേരിക്കൻ വൃത്തങ്ങൾ അബുദാബിയിൽവച്ച് റഷ്യൻ പ്രതിനിധികളെയും കണ്ടു.
ആദ്യം മുന്നോട്ടുവച്ച പദ്ധതിയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണു സൂചന. റഷ്യയും യുക്രെയ്നും പരസ്പരം ഭൂമി വിട്ടുകൊടുക്കാനുള്ള നിർദേശം പദ്ധതിയിലുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു.
അമേരിക്ക ആദ്യം അവതരിപ്പിച്ച പദ്ധതിയോട് റഷ്യക്ക് അനുകൂല മനോഭാവമായിരുന്നുവെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവ് പറഞ്ഞു. എന്നാൽ, പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയതോടെ കാര്യങ്ങൾ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി അംഗീകരിക്കാൻ യുക്രെയ്നോ, റഷ്യക്കോ സമയം നിശ്ചയിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
International
അബുദാബി: റഷ്യയും അമേരിക്കയും അബുദാബിയിൽ യുക്രെയ്ൻ സമാധാന പദ്ധതി ചർച്ച ചെയ്തു. യുക്രെയ്നുമായി ജനീവയിൽ ചർച്ച നടത്തിയതിനു പിന്നാലെയാണ് അമേരിക്കൻ പ്രതിനിധികൾ അബുദാബിയിൽ റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ ആണ് അമേരിക്കയെ പ്രതിനിധീകരിച്ചത്. റഷ്യയിൽനിന്ന് ആരാണു പങ്കെടുത്തതെന്നറിയില്ല.
അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന സമാധാനപദ്ധതി റഷ്യക്ക് അനുകൂലമാണെന്ന വിമർശനം ശക്തമാണ്. പദ്ധതി അംഗീകരിക്കാൻ യുക്രെയ്ൻ വൈമനസ്യം കാട്ടുന്നതായും റിപ്പോർട്ടുണ്ട്. ഡാൻ ഡ്രിസ്കോൾ അബുദാബിയിൽ യുക്രെയ്ൻ പ്രതിനിധികളെയും കാണുമെന്നാണു സൂചന.
റഷ്യക്ക് യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കണം എന്നതടക്കം 28 നിർദേശങ്ങളാണു പദ്ധതിയിലുള്ളത്. പദ്ധതി അംഗീകരിക്കാൻ അമേരിക്ക യുക്രെയ്നുമേൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. പദ്ധതി ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ട്രംപുമായി നേരിട്ടു കൂടിക്കാഴ്ച നടത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
യുക്രെയ്നെ പിന്തുണയ്ക്കുന്ന യൂറോപ്യൻ ശക്തികൾ പദ്ധതിയിലെ പല നിർദേശങ്ങളിലും പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രെയ്നെ അടിയറവ് പറയിച്ചുകൊണ്ടല്ല സമാധാനം സ്ഥാപിക്കേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അഭിപ്രായപ്പെട്ടു. ഭൂമി വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശം യുക്രെയ്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണം തുടരുന്നു
ഇതിനിടെ, റഷ്യയും യുക്രെയ്നും പരസ്പരം വ്യോമാക്രമണം തുടരുകയാണ്. റഷ്യൻ ആക്രമണത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആറു പേർ കൊല്ലപ്പെട്ടു. യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയിലെ റോസ്തോവിൽ മൂന്നു പേരും കൊല്ലപ്പെട്ടു.
International
വാഷിംഗ്ടൺ: യുക്രെയ്നെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് യുക്രെയ്നെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്ക നൽകിയ വലിയ പിന്തുണയ്ക്ക് പകരം യുക്രെയ്ൻ ഒരു തരത്തിലുള്ള നന്ദിയും പ്രകടിപ്പിച്ചില്ലെന്ന് ട്രംപ് ആരോപിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ട്രൂത്തിലൂടെ കടന്നാക്രമിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.
യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ചത്തെ സമയമാണ് ട്രംപ് യുക്രെയ്ൻ ഭരണകൂടത്തിന് നൽകിയിട്ടുള്ളത്. നവംബർ 27ന് മുൻപായി പദ്ധതി അംഗീകരിക്കാനാണ് നിർദേശം.
സമാധാന ഉടമ്പടി അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്ന് അമേരിക്ക നൽകി വന്നിരുന്ന സൈനിക, സാമ്പത്തിക സഹായം നിര്ത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
International
കീവ്: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാർ അംഗീകരിക്കാൻ യുഎസിന്റെ സമ്മർദം ഏറിവരുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി. റഷ്യയ്ക്കു നേട്ടമാകുന്ന സമാധാന പദ്ധതിക്കു വഴങ്ങാൻ യുക്രെയ്നുമേൽ യുഎസ് സമ്മർദം ശക്തമാക്കിയതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സെലെൻസ്കി.
ഒന്നുകിൽ രാജ്യത്തിന്റെ അന്തസ് നഷ്ടപ്പെടുത്തുക അല്ലെങ്കിൽ സുപ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെടുത്തുക എന്ന കടുപ്പമേറിയ തീരുമാനം എടുക്കേണ്ടിവരും. യുഎസുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെങ്കിലും യുക്രെയ്നിന്റെ ദേശീയ താൽപ്പര്യങ്ങളോ പരമാധികാരമോ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സെലെൻസ്കി പറഞ്ഞു.
റഷ്യയുടെ അംഗീകാരത്തോടെ ട്രംപ് ഭരണകൂടം തയാറാക്കിയ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിച്ചില്ലെങ്കിൽ ആയുധസഹായം പിൻവലിക്കുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വരുന്ന വ്യാഴാഴ്ചയ്ക്കകം കരാറിൽ ഒപ്പിടണമെന്നാണ് അന്ത്യശാസനം.
100 ദിവസത്തിനകം യുക്രെയ്നിൽ തെരഞ്ഞെടുപ്പു നടത്തണമെന്നും സൈനികരുടെ എണ്ണം കുറയ്ക്കണമെന്നും കരാറിലുണ്ട്. യുദ്ധത്തിൽ പിടിച്ചെടുത്ത കിഴക്കൻ യുക്രെയ്നിലെ അഞ്ച് മേഖലകൾ കൈവശം വയ്ക്കാൻ റഷ്യയെ അനുവദിക്കണമെന്നും കരാറിലുണ്ട്. 28 ഇന കരാറിന്റെ കരട് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിക്കു കൈമാറി.
International
കീവ്: പടിഞ്ഞാറൻ യുക്രെയ്നിലെ ടെർനോപിൽ നഗരത്തിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; 16 കുട്ടികളടക്കം 66 പേർക്കു പരിക്കേറ്റു.
പടിഞ്ഞാറൻ യുക്രെയ്നിലെ ലുവീവ്, ഇവാനോ-ഫ്രാങ്കിവിസ്ക് മേഖലകളിലും വടക്കൻ യുക്രെയ്നിലെ ഖാർകീവിലും ഉണ്ടായ മറ്റ് ആക്രമണങ്ങളിൽ മറ്റൊരു 30 പേർക്കും പരിക്കേറ്റിട്ടുണ്ട്.
റഷ്യൻ സേന ചൊവ്വാഴ്ച രാത്രി 470 ഡ്രോണുകളും 47 മിസൈലുകളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ വൻതോതിലുള്ള നാശമാണുണ്ടായതെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ടെർനോപിൽ നഗരത്തിലെ രണ്ടു ഫ്ലാറ്റുകളുടെ മുകൾനിലകൾ തകർന്നാണു മരണങ്ങൾ സംഭവിച്ചത്.
കെട്ടിടാവശിഷ്ടങ്ങളിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പടിഞ്ഞാറൻ യുക്രെയ്നിലെ ആക്രമണത്തിൽ വ്യാപകമായി വൈദ്യുതിവിതരണ, ഗതാഗത സംവിധാനങ്ങൾ തകർന്നു.
റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്ന്റെ അയൽരാജ്യമായ പോളണ്ടിലെ രണ്ടു വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. റഷ്യൻ മിസൈലുകളും ഡ്രോണുകളും വ്യോമാതിർത്തി ലംഘിക്കുന്നില്ല എന്നുറപ്പാക്കാനായി പോളണ്ട് യുദ്ധവിമാനങ്ങളെ വിന്യസിച്ചു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ എട്ടു മരണം. കീവിൽ ആറു പേരും തെക്കൻ യുക്രെയ്നിൽ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. തെക്കൻ യുക്രെയ്നിലെ കൊർനൊമോർസ്കിൽ ഊർജ കേന്ദ്രങ്ങൾ, കെട്ടിട സമുച്ചയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ഒരു ഗർഭിണിയും മൂന്നു കുട്ടികളുമുൾപ്പെടെ 34 പേർക്കു പരിക്കേറ്റു. റഷ്യൻ സൈന്യം 430 ഡ്രോണുകളും 18 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് തിരിച്ചടിച്ചതെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. കീവ് ലക്ഷ്യമാക്കി റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.
റഷ്യ തൊടുത്ത ഭൂരിപക്ഷം ഡ്രോണുകളും മിസൈലുകളും യുക്രെയ്ൻ തകർത്തു. എന്നാൽ 30 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ ഒൻപതു ജില്ലകളിലായി അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ കെട്ടിട സമുച്ചയങ്ങൾ, ചികിത്സാ കേന്ദ്രം, ഭരണനിർവഹണ കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടു സംഭവിച്ചെന്ന് അധികൃതർ അറിയിച്ചു.
International
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ് കൊല്ലപ്പെട്ടത്.
യുക്രെയ്നിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. ഊർജകേന്ദ്രങ്ങൾ ആക്രമിച്ച റഷ്യക്കെതിരായ ഉപരോധം വ്യാപിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു. ശൈത്യകാലം വരാനിരിക്കെ ഊർജകേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം സാധാരണക്കാരെ ഉപദ്രവിക്കുക ലക്ഷ്യമിട്ടുള്ളതാണ്.
450 ഡ്രോണുകളും 45 മിസൈലുകളും ഊർജനിലയങ്ങൾക്കു നേരെ റഷ്യ തൊടുത്തു. റഷ്യയുടെ ഓരോ ആക്രമണത്തിനും തക്കതായ രീതിയിൽ ഉപരോധം ശക്തമാക്കണമെന്നും സെലെൻസ്കി പറഞ്ഞു. കീവ്, പൊൾട്ടാവ, ഖാർകീവ് മേഖലകളിലെ പല ഊർജോത്പാദന കേന്ദ്രങ്ങൾക്കും ആക്രമണത്തിൽ തകരാർ നേരിട്ടിരിക്കുകയാണ്. പൊൾട്ടാവ മേഖലയിലെ ക്രെമൻചുക്, ഹൊരിഷ്നിപ്ലാവ്നി നഗരങ്ങളിലെ വൈദ്യുതി വിതരണം പൂർണമായി നിലച്ചിരിക്കുകയാണ്.
International
മോസ്കോ: റഷ്യയുടെ ഉൾപ്രദേശത്തുള്ള വ്യാവസായിക പ്ലാന്റിനു നേരേ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്നു പ്രാദേശിക അധികൃതർ അറിയിച്ചു. ബഷ്കോർതോസ്റ്റാൻ മേഖലയിലെ സ്റ്റെർലിതമാകിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിന് നേരേ രണ്ട് ഡ്രോണുകളാണ് തൊടുത്തത്. അതിർത്തിയിൽനിന്ന് 1300 കിലോമീറ്റർ ഉള്ളിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
രണ്ടു ഡ്രോണുകളും വെടിവച്ചിട്ടെന്നും ആർക്കും ജീവഹാനിയില്ലെന്നും സ്ഥലത്തെ ഗവർണർ അറിയിച്ചു. പ്ലാന്റ് സാധാരണ നിലയിൽ പ്രവർത്തനം തുടരുന്നു. അതേസമയം, സ്റ്റെർലിതമാക് പെട്രോകെമിക്കൽ പ്ലാന്റിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ജലശുദ്ധീകരണ സംവിധാനം ഭാഗികമായി തകർന്നെന്നും പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ലെന്നും അധികൃതർ പറയുന്നു. റബറും വിമാന ഇന്ധനവും നിർമിക്കുന്ന പ്ലാന്റിനു നേർക്ക് മുൻപൊരിക്കലും ആക്രമണമുണ്ടായിട്ടില്ല.
റഷ്യയുടെ ഉൾപ്രദേശങ്ങളിൽ ആഭ്യന്തരമായി നിർമിച്ച ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾ റഷ്യക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. എണ്ണ ശുദ്ധീകരണശാലയും പെട്രോകെമിക്കൽ പ്ലാന്റും സ്ഥിതി ചെയ്യുന്ന നിസ്നി നൊവ്ഗോറോഡ് മേഖലയിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്.
ഇവിടെയും ഡ്രോണുകൾ വെടിവച്ചിട്ടെന്നു റഷ്യ അറിയിച്ചു. അതേസമയം, റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡാന്യൂബ് തുറമുഖത്തിനു നേർക്ക് റഷ്യ ആക്രമണം നടത്തിയതായും അധികൃതർ അറിയിച്ചു.