കീവ്: യുക്രെയ്നിനു നേരേ നൂറുകണക്കിനു ഡ്രോണുകളും നിരവധി മിസൈലുകൾ തൊടുത്ത് റഷ്യ. രാത്രിയിലുണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.
കീവിലെ അപ്പാർട്ട്മെന്റുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. ഇവിടെയുള്ള ഖത്തർ എംബസിക്കും കേടുപാടുകളുണ്ട്. ശബ്ദത്തിന്റെ വേഗത്തേക്കാൾ പത്ത് മടങ്ങ് വേഗമുള്ള പുതിയ ഒറെഷ്നിക് ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിനു പകരമാണിതെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. അതേസമയം, ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയ്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറയുന്നു.
ലീവ് മേഖലയിലെ ഭൂഗർഭ പ്രകൃതിവാതക ടാങ്കിനെയാണ് റഷ്യ ലക്ഷ്യംവച്ചതെന്ന നിഗമനത്തിലാണ് മാധ്യമങ്ങൾ. വിദേശ സൈനികസഹായം കടന്നുപോകുന്നത് ഇതുവഴിയാണെന്നും കരുതപ്പെടുന്നു. യുക്രെയ്നിന് സൈനിക സഹായം നൽകുന്ന രാജ്യങ്ങളെ ഭയപ്പെടുത്താൻ 2024ലും ഒറെഷ്നിക് മിസൈൽ റഷ്യ പ്രയോഗിച്ചിരുന്നു.
Tags : Russian attack Ukraine Russia appartment