മോസ്കോ: റഷ്യയുടെ ഉൾപ്രദേശത്തുള്ള വ്യാവസായിക പ്ലാന്റിനു നേരേ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്നു പ്രാദേശിക അധികൃതർ അറിയിച്ചു. ബഷ്കോർതോസ്റ്റാൻ മേഖലയിലെ സ്റ്റെർലിതമാകിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിന് നേരേ രണ്ട് ഡ്രോണുകളാണ് തൊടുത്തത്. അതിർത്തിയിൽനിന്ന് 1300 കിലോമീറ്റർ ഉള്ളിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
രണ്ടു ഡ്രോണുകളും വെടിവച്ചിട്ടെന്നും ആർക്കും ജീവഹാനിയില്ലെന്നും സ്ഥലത്തെ ഗവർണർ അറിയിച്ചു. പ്ലാന്റ് സാധാരണ നിലയിൽ പ്രവർത്തനം തുടരുന്നു. അതേസമയം, സ്റ്റെർലിതമാക് പെട്രോകെമിക്കൽ പ്ലാന്റിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ജലശുദ്ധീകരണ സംവിധാനം ഭാഗികമായി തകർന്നെന്നും പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ലെന്നും അധികൃതർ പറയുന്നു. റബറും വിമാന ഇന്ധനവും നിർമിക്കുന്ന പ്ലാന്റിനു നേർക്ക് മുൻപൊരിക്കലും ആക്രമണമുണ്ടായിട്ടില്ല.
റഷ്യയുടെ ഉൾപ്രദേശങ്ങളിൽ ആഭ്യന്തരമായി നിർമിച്ച ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾ റഷ്യക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. എണ്ണ ശുദ്ധീകരണശാലയും പെട്രോകെമിക്കൽ പ്ലാന്റും സ്ഥിതി ചെയ്യുന്ന നിസ്നി നൊവ്ഗോറോഡ് മേഖലയിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്.
ഇവിടെയും ഡ്രോണുകൾ വെടിവച്ചിട്ടെന്നു റഷ്യ അറിയിച്ചു. അതേസമയം, റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡാന്യൂബ് തുറമുഖത്തിനു നേർക്ക് റഷ്യ ആക്രമണം നടത്തിയതായും അധികൃതർ അറിയിച്ചു.
Tags : Ukraine Russia's heartland