വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം ഊർജിതമാക്കി അമേരിക്കയിലെ ട്രംപ് ഭരണകൂടം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികൾ വരുംദിവസങ്ങളിൽ റഷ്യയും യുക്രെയ്നും സന്ദർശിക്കും. ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച 28 ഇന വെടിനിർത്തൽ പദ്ധതിയായിരിക്കും ചർച്ചാവിഷയം.
ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തയാഴ്ച മോസ്കോയിലെത്തുമെന്നു റഷ്യൻ പ്രസിഡന്റ് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് സ്ഥിരീകരിച്ചു. തന്റെ മരുമകൻ ജാരദ് കുഷ്നറും മോസ്കോ ചർച്ചയിൽ പങ്കു ചേർന്നേക്കുമെന്ന് ഡോണൾഡ് ട്രംപും അറിയിച്ചു.
യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്കോൾ ആണ് യുക്രെയ്നിലെത്തുന്നത്.
അമേരിക്ക മുന്നോട്ടു വച്ച പദ്ധതിയെക്കുറിച്ച് നേരത്തേ ജനീവയിൽ യുക്രെയ്നുമായി ചർച്ച നടന്നിരുന്നു. തുടർന്ന് അമേരിക്കൻ വൃത്തങ്ങൾ അബുദാബിയിൽവച്ച് റഷ്യൻ പ്രതിനിധികളെയും കണ്ടു.
ആദ്യം മുന്നോട്ടുവച്ച പദ്ധതിയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണു സൂചന. റഷ്യയും യുക്രെയ്നും പരസ്പരം ഭൂമി വിട്ടുകൊടുക്കാനുള്ള നിർദേശം പദ്ധതിയിലുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു.
അമേരിക്ക ആദ്യം അവതരിപ്പിച്ച പദ്ധതിയോട് റഷ്യക്ക് അനുകൂല മനോഭാവമായിരുന്നുവെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവ് പറഞ്ഞു. എന്നാൽ, പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയതോടെ കാര്യങ്ങൾ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി അംഗീകരിക്കാൻ യുക്രെയ്നോ, റഷ്യക്കോ സമയം നിശ്ചയിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
Tags : Ukraine Russia Trump's envoy to Russia