പത്തനംതിട്ട: ജില്ല ആസ്ഥാനത്തു കൂടിയുള്ള ഭരണിക്കാവ് - മുണ്ടക്കയം ദേശീയ പാത 183 എ വികസനത്തിന് വീണ്ടും വിശദ പദ്ധതിരേഖ ( ഡിപിആർ) തയാറാക്കും. 2018-19ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ സർവേ നേരത്തേ പൂർത്തിയാക്കിയിരുന്നു. അലൈൻമെന്റിൽ മാറ്റം വരുത്തുന്നതിനാണ് വീണ്ടും ഡിപിആർ തയാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ദേശീയപാത അഥോറിറ്റിയോടു നിർദേശിച്ചിരിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ ചില ഭാഗങ്ങളിൽ എതിർപ്പുയർന്നതിനെത്തുടർന്ന് റോഡിന്റെ വീതി കുറച്ചിരുന്നു. എതിർപ്പുമൂലം ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനായില്ല. ഇതേ ത്തുടർന്ന് ഡിപിആറിൽ മാറ്റം വരുത്തണമെന്ന് ആന്റോ ആന്റണി എംപി കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക രാഷ്ട്രീയ, മത ശക്തികളുടെ സമ്മർദത്തിനു വഴങ്ങിയാണ് ഡിപിആറിൽ മാറ്റം വരുത്താൻ എംപി ആവശ്യപ്പെട്ടതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.
മുംബൈ ആസ്ഥാനമായ കൺസൾട്ടൻസി കമ്പനിക്കാണ് ഡിപിആർ തയാറാക്കാൻ കരാർ നൽകിയത്. അവർ പഠനം പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കേണ്ട ഘട്ടത്തിലാണ് അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എംപി കത്തു നൽകിയത്. ബൈപാസുകളുടെ വീതി കുറയ്ക്കണമെന്നായിരുന്നു പ്രധാന ആവശ്യം. മുപ്പതു മീറ്ററിൽ നാലുവരി പാതയായി ബൈപാസ് നിർമിക്കണമെന്നായിരുന്നു പദ്ധതി നിർദേശം.
പദ്ധതിച്ചെലവ് ഉയരും
ആറുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് അന്ന് 2,600 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ ചെലവ് വർധിക്കും. ഡിപിആർ സമർപ്പിച്ച ശേഷം നിർമാണച്ചെലവിലും വർധന വരുത്തും.
ആറുകൊല്ലത്തിനുള്ളിൽ നിർമാണ സാമഗ്രികളുടെ നിരക്കു കൂടിയതും വേതന വർധനയും പ്രശ്നമാകും. ഇവകൂടി കണക്കാക്കുന്പോൾ ചെലവേറും. തർക്കങ്ങളെത്തുടർന്ന് അനിശ്ചിതത്വം നീളുന്പോൾ ചെലവ് വർധിക്കുന്നത് ദേശീയപാത അഥോറിറ്റിയും ആശങ്കയോടെയാണ് കാണുന്നത്.
116 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട നിലവിലെ ഡിപിആറിൽ ഏഴ് ബൈപാസുകളാണ് നിർദേശിച്ചിരുന്നത്.
ഗതാഗത ആവശ്യകത, റോഡ് സുരക്ഷ, പ്രാദേശിക സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ബൈപാസുകൾക്കായുള്ള വ്യവസ്ഥകൾ പുതിയ ഡിപിആറിൽ പരിഗണിക്കും. 16 മീറ്ററിൽ രണ്ടുവരി പാതയായി നിർമിക്കാനാണ് ഇപ്പോഴത്തെ നീക്കം. ബൈപാസുകളിൽ 18 മീറ്ററിൽ രണ്ടുവരി പാതയായിരിക്കും.
കൊല്ലം ജില്ലയിലെ ഭരണിക്കാവിൽനിന്നാരംഭിച്ച് അടൂരിലെത്തി തട്ട, ഓമല്ലൂർ വഴി പത്തനംതിട്ടയിലെത്തുന്ന പാത ടൗൺ അതിർത്തിയിലൂടെ മൈലപ്രയിലെത്തി മണ്ണാരക്കുളഞ്ഞി, വടശേരിക്കര, ഇലവുങ്കൽ, എരുമേലി വഴി മുണ്ടക്കയത്ത് കൊല്ലം - തേനി ദേശീയപാതയുമായി ചേരുന്നു. ഇലവുങ്കൽ - പന്പ ലിങ്ക് പാതയും ദേശീയപാതയുടെ ഭാഗമാകും.