റാന്നി: വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി ആര്‍കെവിവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.29 കോടി രൂപയുടെ പദ്ധതിക്ക് ടെന്‍ഡറായതായി പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നു നാട്ടിന്പുറത്തേക്ക് ഇറങ്ങി കൃഷിയും മനുഷ്യന്റെ സ്വത്തും നശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള പ്രതിരോധ പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.
ഹാഗിംഗ് സോളാര്‍ ഫെന്‍സിംഗ് 85.38 ലക്ഷം, കിടങ്ങുകള്‍ 143. 7 5 ലക്ഷം എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. വടശേരിക്കര റേഞ്ചിലെ മടുക്കമൂട് 1.5 മീറ്റര്‍, കണ്ണാട്ടു മണ്ണില്‍ 1.5 മീറ്റര്‍ എന്നിവിടങ്ങളില്‍ കിടങ്ങുകള്‍ നിര്‍മിക്കും. ളാഹ ടോപ്പ് മൂന്ന് കിലോമീറ്ററിലും മണക്കയം - പെരുന്തേനരുവിഭാഗത്ത് 4.5 കിലോമീറ്റര്‍ ദൂരത്തിലും വിളക്ക് വഞ്ചി - മന്ദപ്പുഴ ഭാഗത്ത് രണ്ട് കിലോമീറ്ററിലും ചെമ്പങ്കര -കപ്പക്കാട് പൊട്ടന് ഭാഗത്ത് ഏഴ് കിലോമീറ്ററിലും സോളാര്‍ വേലികള്‍ നിര്‍മിക്കും.
റാന്നിയുടെ മലയോര മേഖലയില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി നിരന്തരം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായ മേഖലകളില്‍ അടിയന്തരമായി പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയത്.
ഇവിടങ്ങളിലാണ് ഇപ്പോള്‍ ആര്‍കെവി വൈ പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചിരിക്കുന്നത്.
വടശേരിക്കരയില്‍ സോളാര്‍ വേലികള്‍ തകര്‍ത്തും കാട്ടാനക്കൂട്ടം
വടശേരിക്കര: കുമ്പളത്താമണ്‍ മേഖലയില്‍ കാട്ടാനക്കൂട്ടം നിത്യ സന്ദര്‍ശകരായതോടെ ആളുകള്‍ ഭീതിയിൽ. സന്ധ്യ കഴിഞ്ഞാല്‍ ആനയെ ഭയന്നു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. കുമ്പളത്താമണ്ണിലേക്കുള്ള വഴികളെല്ലാം സന്ധ്യ മയങ്ങുന്നതോടെ ആളൊഴിയുന്ന സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങളിലും മറ്റും എത്തുന്നവര്‍ തലനാരിഴയ്ക്കാണ് കാട്ടാനകളുടെ മുമ്പില്‍ നിന്നു പലപ്പോഴും രക്ഷപ്പെടുന്നത്.
വടശേരിക്കര ടൗണിനു തൊട്ടടുത്ത കൃഷിയിടങ്ങളില്‍വരെ കാട്ടാന എത്തി. നിത്യേന കൂട്ടമായി കാട്ടാന ഇറങ്ങിയതോടെ കൃഷിയിടങ്ങള്‍ പൂര്‍ണമായി നശിച്ചു. തെങ്ങ്, വാഴ, മരച്ചീനി തുടങ്ങിയ വിളകളെല്ലാം പൂര്‍ണമായി നശിച്ചു.
വനാതിര്‍ത്തികളിലെ സോളാര്‍ വേലികളും തകര്‍ത്താണ് കാട്ടാനക്കൂട്ടം എത്തുന്നത്. ഇവയെ നേരിടാന്‍ മറ്റു മാര്‍ഗങ്ങളൊന്നും കര്ഷകര്ക്കില്ലാത്ത സ്ഥിതിയാണ്. പരാതികളുണ്ടാകുമ്പോള്‍ വനപാലകര്‍ എത്തി ആനയെ തുരത്താറുണ്ടെങ്കിലും ഇവര്‍ മടങ്ങുമ്പോഴേക്കും ഇവ മടങ്ങിയെത്തുകയാണ്. കാട്ടാനക്കൂട്ടത്തിന്റെ നിരന്തരമായ ശല്യം കാരണം പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.