കൽപ്പറ്റ: സംസ്ഥാനത്ത് കഴിഞ്ഞവർഷം പാന്പുകടിയേറ്റ് മരിച്ചത് 34 പേർ. ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിംഗിന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വനം സെക്രട്ടറിയുടെ കാര്യാലയത്തിൽനിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരം. 2024-25ൽ വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് 67 പേരാണ് മരിച്ചത്.
ആന ആക്രമണത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. കാട്ടുപന്നി, കടുവ, കാട്ടുപോത്ത് ആക്രമണത്തിൽ ഒന്നു വീതം ആളുകളുടെ ജീവൻ പൊലിഞ്ഞു. മറ്റിനം വന്യജീവികളുടെ ആക്രമണത്തിലാണ് 11 പേരുടെ മരണം. കാട്ടാനകളുമായി ബന്ധപ്പെട്ട മരണങ്ങളിൽ 15 എണ്ണം വനമേഖലയിലാണ്. കൊല്ലപ്പെട്ടതിൽ 13 പേർ ആദിവാസികളാണ്.
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണത്തിൽ 2016-17 മുതൽ കുറവ് വന്നിട്ടുണ്ട്. 2011 മുതൽ 2025 വരെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 1,549 മരണങ്ങൾ സംഭവിച്ചു. 1,158 പേർ പാന്പുകടിയേറ്റാണ് മരിച്ചത്. കേരളത്തിൽ ഏകദേശം 16,000 കിലോമീറ്റർ വനാതിർത്തിയുണ്ട്. ഇതിൽ 4,000 കിലോമീറ്റർ വന്യമൃഗ ആക്രമണ സാധ്യതാ പ്രദേശങ്ങളാണ്.
വനമേഖലയിൽ 1,000 ജനവാസ കേന്ദ്രങ്ങളുണ്ട്. അതിനാൽ വന്യജീവി ആക്രമണങ്ങൾ പൂർണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൈവരിക്കുക അസാധ്യമാണ്. ശരിയായ ഇടപെടലുകൾ നടത്തിയാൽ ആക്രമണത്തിന്റെ തോത് പകുതിയായി കുറയ്ക്കാൻ കഴിയും. 2024ൽ വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് 36 അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിച്ചു.
28 റാപ്പിഡ് റെസ്പോണ്‍സ് ടീം സംസ്ഥാനത്ത് പ്രവർത്തനക്ഷമമാണ്. രണ്ട് മുനിസിപ്പാലിറ്റികളും 28 പഞ്ചായത്തുകളും ഉൾപ്പെടെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധി വന്യജീവി ആക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണെന്നും മറുപടിയിൽ പറയുന്നു.
Tags : Local News Nattuvishesham Wayanad