മലയിൻകീഴ്: മലയിൻകീഴ്-കാട്ടാക്കട റോഡിൽ കനറാ ബാങ്കിന് സമീപത്തെ ജ്വല്ലറിക്ക് മുന്നിൽ കുടിവെള്ള പൈപ്പ് പൊട്ടി പ്രദേശത്താകെ വെള്ളക്കെട്ട്. ജലജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ചിട്ട പൈപ്പാണ് പൊട്ടിയത്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും നടപടിയായിട്ടില്ല.
മലയിൻകീഴ്-ഊരൂട്ടമ്പലം റോഡിൽ മൂന്നിടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്.റോഡിൽ വാട്ടർ അഥോറിറ്റി പൈപ്പ് കുഴിച്ചിട്ട ഭാഗത്ത് മെറ്റൽ ഇടുന്നതിനായി വീണ്ടും കുഴിച്ചതാണ് പലയിടത്തും പൈപ്പ് പൊട്ടാൻ കാരണം.വാട്ടർ അഥോറിറ്റി അധികൃതരെത്തി ഈ ഭാഗത്തെ ചോർച്ച മാറ്റിയെങ്കിലും അടുത്ത രണ്ട് ദിവസങ്ങളിൽ വീണ്ടും പൈപ്പ് പൊട്ടിയിരുന്നു.പൈപ്പ് സ്ഥാപിച്ചതിലെ അപാകതയാണ് പൈപ്പ് പൊട്ടാൻ കാരണം. പൈപ്പ് സ്ഥാപിക്കുമ്പോഴും പൈപ്പ് കണക്ട് ചെയ്യുമ്പോഴും വാട്ടർ അഥോറിറ്റി എൻജിനിയർ ഉണ്ടാകണമെന്നാണ്.
അണപ്പാട്-ചീനിവിള റോഡിലെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഒരുവർഷത്തിലേറെ നീണ്ടിട്ടും പൂർത്തിയായിട്ടില്ല.ഈ റോഡിലുടെ കാൽനടപോലും സാദ്ധ്യമാകാത്തവിധം പൊടിപടലവും പൈപ്പ് പൊട്ടലും പതിവാണ്. റോഡിന്റെ ഒരുവശത്തുള്ള കുഴിയെടുപ്പിൽ യാത്രക്കാർ ബുദ്ധിമുട്ടുന്നുണ്ട്. പൈപ്പുകൾ പൊട്ടിയത് വാട്ടർ അഥോറിറ്റിയെ അറിയിച്ചാലും ദിവസങ്ങൾ കഴിഞ്ഞിട്ടാകും കരാറുകാരെത്തി പൈപ്പ് ചോർച്ച അടയ്ക്കുന്നത്.
മലയിൻകീഴ്-ഊരൂട്ടമ്പലം റോഡിലും താലൂക്ക് ആശുപത്രിക്ക് സമീപം ആളിയോട്ടുകോണം ചർച്ചിന് മുന്നിൽ പൈപ്പ് പൊട്ടി വെള്ളം പാഴായി മാസങ്ങൾ കഴിഞ്ഞിട്ടാണ് ചോർച്ച മാറ്റിയത്. മലയിൻകീഴ്-പാപ്പനംകോട് റോഡിലും പൈപ്പ് പൊട്ടി മാസങ്ങളോളം കുടിവെള്ളം പാഴായിരുന്നു.